Wednesday, December 26, 2012

ഇരകൾക്ക് തണലായി ഇരകളുടെ സംഘം

   

ഇരകൾക്ക് തണലായി ഇരകളുടെ സംഘം

      2010 ജനുവരിയിൽ ഹെയ്ത്തി എന്ന കരീബിയൻ രാജ്യത്തെ ആകെ തകർത്തുകളഞ്ഞ ഭൂകമ്പത്തിൽ   സകലതും  നഷ്ടപ്പെട്ട് തന്റെ രണ്ട് കുഞ്ഞുങ്ങളടക്കം അഭയാർഥിയാക്കപ്പെട്ട അൽവന എന്ന യുവതിയുടെ യഥാർഥ പേടിസ്വപ്നം ആരംഭിച്ചത് ഭൂകമ്പം നടന്ന് മൂന്നാം ദിവസം ആയിരുന്നു. ഒരു പെണ്ണെന്ന നിലയിൽ അവളെ പിടിച്ചു കുലുക്കിയ മറ്റൊരു ഭൂകമ്പം നടന്നത് അന്നായിരുന്നു. തെരുവോരത്ത് കുഞ്ഞുങ്ങളുമായി കിടന്നുറങ്ങിയ അവൾ കൂട്ടബലാത്സംഗത്തിനു വിധേയയാകുകയായിരുന്നു, ആ രാത്രി. തുടർന്നുള്ള ദിനങ്ങൾ അവൾ അനുഭവിച്ചത് കൊടിയ വിഷമതകളാണ്. നിരാലംബവും വിഹ്വലവുമായ അവളുടെ അവസ്ഥ കണ്ടറിഞ്ഞ ഒരു സുഹ്യത്താണ് ഗർഭിണിയായ അവളെ ‘കൊഫാവിവ്’ എന്ന സംഘടന നടത്തുന്ന ക്ലിനിക്കിൽ എത്തിച്ചത്.

എന്താണ് കൊഫാവിവ് ?


കമ്മീഷൻ ഓഫ് വിമൻ വിക്ടിംസ് ഫോർ വിക്ടിംസ് എന്നതിന്റെ ചുരുക്ക രൂപമാണ് ‘കൊഫാവിവ്’. ഇരകൾക്കായുള്ള ഇരകളുടെ ഒത്തുചേരലും സഹായഹസ്തം നീട്ടലുമാണ് ‘കൊഫാവിവ്’ എന്ന സംഘടനയുടെ ലക്ഷ്യം. ഏതൊരു ദുരന്തത്തേയും പോലെ  ഭൂകമ്പവും ഏറ്റവും കൂടുതൽ നിസ്സഹായരാക്കിയത് ആ നാട്ടിലെ സ്ത്രീകളെയായിരുന്നു. ആയിരക്കണക്കിനു സ്ത്രീകളാണ് അഭയാർഥിക്യാമ്പുകളിലും തെരുവീഥികളിലും വെച്ച് കൂട്ടബലാത്സംഗത്തിനു ഇരകളായത്. അവരെ സംരക്ഷിക്കുകയും അവരുടെ അവകാശങ്ങൾക്കായി പൊരുതുകയും ചെയ്യുക എന്നതായിരുന്നു കൊഫാവിവിന്റെ വിഷമകരമായ ദൌത്യം. 66 വനിതാ പ്രവർത്തകരും 25 പുരുഷ ഗാർഡുകളും അടങ്ങുന്ന സംഘടനയിലെ വനിതാ അംഗങ്ങൾ എല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമത്തിനു വിധേയരായവരാണ്.

യാതനയിൽ നിന്ന് പിറവി

അൽവനയെപ്പോലുള്ള ആയിരക്കണക്കിനു പെണ്ണുങ്ങളെ സംരക്ഷിക്കുന്ന ഈ സംഘടനയുടെ 2004 ലെ പിറവി തന്നെ അൽവന അനുഭവിച്ചതു പോലുള്ള ദുരന്തം സ്വന്തം
ജീവിതത്തിലും പേറുന്ന കുറച്ച് സ്ത്രീകളുടെ യാതനയിൽ നിന്നായിരുന്നു. സ്ഥാപകരിൽ പ്രധാനിയും സംഘടനയുടെ മുന്നണിപ്രവർത്തകയുമായ മല്യ വില്ലാർഡ്
അപ്പൊലോൺ ബലാത്സംഘത്തിനു ഇരയാക്കപ്പെട്ടത് രണ്ട് തവണയായിരുന്നു. ഇരകൾക്കേ ഇരകളുടെ യാതന ഉൾകൊള്ളാൻ കഴിയൂ എന്ന യാഥാർഥ്യം സ്വയം അറിഞ്ഞ് ഇരകൾ തന്നെ
തുടങ്ങിയ ആ പ്രസ്ഥാനം അൽവനയെപ്പോലെ ആയിരക്കണക്കിനു സ്ത്രീകളെയാണ് സംരക്ഷിച്ചു പോരുന്നത്. അവർക്ക് പാർപ്പിടവും വസ്ത്രവും ഭക്ഷണവും ഗർഭിണികൾക്ക് ശുശ്രൂഷയും നൽകുന്നു. അങ്ങിനെയാണ് അൽവന ആ ക്ലിനിക്കിൽവെച്ച് ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. അവൾ തന്റെ കുഞ്ഞിനെ വളർത്താൻ തന്നെ തീരുമാനിച്ചിരിക്കുന്നു, ആ അപമാനത്തിന്റെ രാത്രി തന്നിൽ നിന്ന് പൂർണമായും മാഞ്ഞു പോയിട്ടില്ലെങ്കിലും.

     വില്ലാർഡ് അപ്പൊലോണിന്റെ ജീവിതം തന്നെ ഹെയ്ത്തിയിലെ പെണ്ണുങ്ങളുടെ ദുരന്തത്തിന്റെ നേർചിത്രമാണ്. രണ്ട് തവണ ബലാത്കാരത്തിനിരയായ അവളുടെ ഭർത്താവ് കൊല്ലപ്പെട്ടത് അവളെ രക്ഷിയ്ക്കാൻ ശ്രമിക്കവെ ആയിരുന്നു. അവളുടെ മകൾ ഒരു അഭയാർഥി ക്യാമ്പിൽ വെച്ച് ബലാത്സംഗത്തിനിരയായി,തന്റെ പതിനാലാം വയസ്സിൽ.“ സ്വയം ഒരിരയായ എനിയ്ക്ക് അവളുടെ ദു:ഖം  എങ്ങിനെയൊക്കെ എന്നെ നോവിച്ചു എന്ന് എങ്ങിനെ പറയാൻ കഴിയും? ഞാൻ സ്വയം ചോദിക്കാൻ തുടങ്ങി, ഞാൻ ഏതു തരം തലമുറയിൽ നിന്നാണ് വരുന്നത് എന്ന്?” പരാതി നൽകാനായി മകളോടൊത്ത്
പോലീസ് സ്റ്റേഷനിലെത്തിയ അവളോടായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ  വാക്കുകൾ ഹെയ്ത്തിയൻ പുരുഷാധിപത്യ സമൂഹത്തിന്റെ പൊതു വികാരമാണ് എന്ന തിരിച്ചറിവുണ്ടായി അവൾക്ക് : “പെൺകുട്ടികൾക്ക് സദാചാരബോധം ഒട്ടുമില്ലാതായിരിക്കുന്നു.അവർ സെക്സ് ആവശ്യപ്പെട്ട് വാങ്ങുന്നതാണ് “. ഈ അനുഭവങ്ങളൊക്കെയാണ് വില്ലാർഡിനെ ഒരു പോരാളിയാക്കി മാറ്റിയത്.


ഇല്ലാതാകുന്നത് പെണ്ണിന്റെ മാനം

ഹെയ്ത്തിയുടെ മണ്ണിനെയും മനുഷ്യനെയും തകർത്തെറിഞ്ഞ ഭൂകമ്പത്തിന്റെ ബാക്കിപത്രമായിരുന്നു അഭയാർഥിക്യാമ്പുകളിൽ സ്ത്രീകൾ അനുഭവിച്ച അപമാനവും യാതനകളും .എത്ര പേർ ബലാത്സംഗത്തിനു ഇരകളായി എന്നതിനു കണക്കൊന്നും സർക്കാരിന്റെയോ സംഘടനകളുടെയോ കയ്യിലില്ല. “ ദുരന്തത്തിനു ശേഷമുള്ള സ്ഥിതിവിശേഷം അതീവ ഗുരുതരവും മാനുഷികതയ്ക്ക് നിരക്കാത്തതുമായിരുന്നു.അഭയാർഥി ക്യാമ്പുകളിൽ യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല സ്ത്രീകൾക്ക്.“ വില്ലാർഡ് അപ്പൊലോണിന്റെ വാക്കുകൾ. ദുരന്തം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സ്ത്രീകളുടെ സ്ഥിതി അപകടകരമായി തുടരുകയായിരുന്നു. കൂട്ടബലാത്സംഗങ്ങൾ പെരുകി. കൊടിയ ദാരിദ്യം,അരക്ഷിതാവസ്ഥ…. ഭൂകമ്പത്തിൽ തകർന്ന ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട കൊടും ക്രിമിനലുകൾ നാട്ടിൽ ഭയം പടർത്തി. “ ആറ് മാസക്കാലം ഞാനീ ഭയാനകതകൾ നേരിട്ട് കണ്ടു.ഒരു പെണ്ണും ഒഴിവാക്കപ്പെട്ടില്ല,
കുഞ്ഞുങ്ങളും അമ്മമാരും സഹോദരിമാരും ഒന്നും.” ഭൂകമ്പം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടു പോലും ഒരാളെപ്പോലും ബലാത്സംഗക്കുറ്റത്തിനു പിടികൂടാൻ ഗവണ്മെന്റിനായില്ല എന്നത് ഹെയ്ത്തിയിൽ നടമാടുന്ന അരാജകത്വത്തിന്റെ ശരിയായ ലക്ഷണമായി സംഘടന കാണുന്നു. ഭൂകമ്പത്തിനു ശേഷം രാജ്യത്തെ പിടികൂടിയ കോളറയ്ക്കൊപ്പം സ്ത്രീവേട്ടയുടെ വിത്തുകൾ കൂടി വിതയ്ക്കപ്പെടുകയായിരുന്നു.

ബലാത്സംഗത്തിന്റെ അടിത്തറ

ബലാത്സംഗവും സ്ത്രീകളെ അപമാനിക്കലും ഹെയ്ത്തിയുടെ സാമൂഹ്യ അന്തരീക്ഷത്തിൽ നല്ല വേരോട്ടമുള്ള ഒന്നാണെന്ന് കരുതുന്നു അവിടെ പ്രവർത്തിക്കുന്ന പല സാമൂഹ്യപ്രവർത്തകരും. ആദ്യമേ വലിയ സാമൂഹ്യ പ്രശ്നമായിരുന്ന അതിന് അണപൊട്ടിയൊഴുകാനുള്ള സാഹചര്യം സ്യഷ്ടിക്കുകയായിരുന്നു ഭൂകമ്പം. സാമൂഹ്യമായ അപമാനബോധവും തുടർപീഡനങ്ങളോടുള്ള ഭീതിയും ശരിയായ നിയമപരിരക്ഷയുടെ ഇല്ലായ്മയും മൂലം പലപ്പോഴും അവയൊന്നും നിയമത്തിന്റെ മുൻപിൽ എത്തിയിരുന്നില്ല.

അന്താരാഷ്ടശ്രദ്ധയിലേക്ക്


പ്രസ്ഥാനത്തിന്റെ ഹെയ്ത്തിയിലെ പ്രവർത്തനം വളരെ പെട്ടെന്ന് തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റി.ഹെയ്ത്തിയൻ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന അന്താരാഷ്ട്ര വേദികളിലൊക്കെ കൊഫാവിവ്  തങ്ങളുടെ നിലപാട് അറിയിച്ചു. യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് കൌൺസിലിന്റെ മുൻപാകെ , അഭയാർഥിക്യാമ്പുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്താനും നയങ്ങൾ രൂപപ്പെടുത്തുന്നതിൽ വനിതാഗ്രൂപ്പുകളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടു കൊഫാവിവ്.

       2012 ലെ ലോകനായകരെ കണ്ടെത്താനായി സി.എൻ.എൻ ചാനൽ നടത്തിയ വോട്ടെടുപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു വില്ലാർഡ് അപ്പൊലോൺ എന്നത് അവർ നേടിയ അന്താരാഷ്ട്ര ശ്രദ്ധയുടെ സൂചകമായി കരുതപ്പെടുന്നു.“ഞാൻ ഒരിരയാണ് , എനിക്ക് നീതി ലഭിച്ചുമില്ല.എന്നാൽ മറ്റ് സ്ത്രീകൾക്ക് അത് നേടിക്കൊടുക്കാൻ എനിക്ക് കഴിയും എന്ന് ഞാൻ കരുതുന്നു” .സി.എൻ എന്നിനോടായി വില്ലാർഡിന്റെ വാക്കുകൾ.


           അതിന്റെ പിറവിക്കു ശേഷം നാലായിരത്തിലധികം സ്ത്രീകൾക്കാണ് സുരക്ഷിതത്വവും നിയമസഹായവും  കൊഫാവിവ് നൽകിയത്. തങ്ങളുടെ ദൌത്യത്തെക്കുറിച്ചുള്ള വില്ലാർഡ് അപ്പൊലോണിന്റെ വാക്കുകൾ ഈ പ്രസ്ഥാനത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് :   “ജനങ്ങളോട് മൂകതയിൽ നിന്ന് പുറത്ത് വരാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.നിങ്ങൾ ഇരയാക്കപ്പെട്ടു എന്ന് വിളിച്ചു പറയാൻ ഒരിക്കലും ഭയപ്പെടരുത്.“

മലയാളനാട് വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്

2 comments:

  1. അതിന്റെ പിറവിക്കു ശേഷം നാലായിരത്തിലധികം സ്ത്രീകൾക്കാണ് സുരക്ഷിതത്വവും നിയമസഹായവും കൊഫാവിവ് നൽകിയത്. തങ്ങളുടെ ദൌത്യത്തെക്കുറിച്ചുള്ള വില്ലാർഡ് അപ്പൊലോണിന്റെ വാക്കുകൾ ഈ പ്രസ്ഥാനത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് : “ജനങ്ങളോട് മൂകതയിൽ നിന്ന് പുറത്ത് വരാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.നിങ്ങൾ ഇരയാക്കപ്പെട്ടു എന്ന് വിളിച്ചു പറയാൻ ഒരിക്കലും ഭയപ്പെടരുത്.“

    ReplyDelete