Monday, June 11, 2012

വളരുന്ന വിപണി തേടി ജപ്പാനീസ് കാര്‍ഭീമന്മാര്‍

വളരുന്ന വിപണി തേടി ജപ്പാനീസ് കാര്‍ഭീമന്മാര്‍

ജാഫര്‍ എസ് പുല്‍പ്പള്ളി
2011 മാര്‍ച്ചില്‍ സംഹാരതാണ്ഠവമാടിയ സുനാമിയില്‍ നശിച്ചത് ലോകത്തെ ഏറ്റവും വലിയ വ്യവസായിക രാഷ്ട്രങ്ങളിലൊന്നായിരുന്ന ജപ്പാന്റെ വ്യവസായങ്ങളുടെ സിംഹഭാഗങ്ങളായിരുന്നു.ഇലക്ട്രോണിക്,മോട്ടോര്‍ വാഹന വ്യവസായങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നിശ്ചലമായ അവസ്ഥ.ലോക കാര്‍വ്യവസായത്തിന്റെ കേന്ദ്രസ്ഥാനമായിരുന്ന ആ ദ്വീപുരാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിരുന്ന കാര്‍ വ്യവസായവും സുനാമിപ്രളയത്തില്‍ വലിയ പ്രതിസന്ധി നേരിട്ടു.2008 ല്‍ ആരഭിച്ച ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുലഞ്ഞിരുന്ന ജപ്പാനിലെ കാര്‍വ്യവസായരംഗം മറ്റൊരഗ്നിപരീക്ഷണം കൂടി നേരിടുകയായിരുന്നു.
തകര്‍ച്ചയുടെ രൂക്ഷത
തകര്‍ച്ചയില്‍ നിന്ന് തിരികെ വരാന്‍ തെല്ലൊന്നുമല്ല പ്രധാന കാര്‍ നിര്‍മ്മാതാക്കളായ 'ടൊയോട്ട'യും 'ഹോണ്ട'യും 'നിസ്സാനും' പ്രയാസപ്പെട്ടത്.ദുരന്തം അവരുടെ ഫാക്ടറികളെ അപ്പാടെ തകര്‍ത്തില്ലെങ്കിലും സ്പെയര്‍ പാര്‍ട്ടുകളും അസംസ്ക്യത വസ്തുക്കളും സപ്ലൈ ചെയ്തിരുന്ന വടക്കു-കിഴക്കന്‍ മേഖലയില്‍ നിന്ന് അവയുടെ വരവ് നിലച്ചത് ഉത്പാദനത്തെ സാരമായി ബാധിച്ചു.'ടൊയോട്ട' അതിന്റെ കാര്‍ നിര്‍മ്മാണത്തിനാവശ്യമായ 30 % വസ്തുക്കളുടെയും ക്ഷാമം ആണ്‌ അനുഭവിച്ചത്.സുനാമി കഴിഞ്ഞയുടന്‍ അവര്‍ക്ക് 500 ഘടകഭാഗങ്ങളുടെ വന്‍ ഷോര്‍ട്ടേജ് ആണ്‌ വന്നു പെട്ടത്.ഒറ്റ ഒരു കമ്പോണന്റിന്റെ കുറവ് കൊണ്ടുമാത്രം നിര്‍മ്മാണം നിലയ്ക്കാവുന്ന അസംബ്ലി ലൈന്‍ രീതിയില്‍ ഇതെത്ര കനത്ത ഉത്പാദനനഷ്ടമാണ്‌ ഉണ്ടാക്കുക എന്നൂഹിക്കാമല്ലോ? ഫാക്ടറികളുടെ പുനര്‍നിര്‍മ്മാണം വളരെ പതുക്കെയാണ്‌ പുരോഗമിച്ചത്.ജപ്പാന്‌ പുറത്തുള്ള ഫാക്ടറികളും ഘടകഭാഗങ്ങളുടെ ലഭ്യതയില്ലായ്മ മൂലം ഉത്പാദനം നിര്‍ത്തി അടച്ചു പൂട്ടേണ്ടി വന്നു. ദുരന്തം നടന്ന് രണ്ട് മാസത്തിനു ശേഷം മെയ് 2011 ല്‍ ആകെ ഉത്പാദനശേഷിയുടെ പകുതി മാത്രമെ ആര്‍ജ്ജിക്കാന്‍ അവര്‍ക്ക് സാധിച്ചുള്ളൂ.ഈ പ്രതിസന്ധിയില്‍ 'ടൊയോട്ട'യ്ക്ക് മാത്രം നഷ്ടമായത് 1.2 ബില്ല്യണ്‍ ഡോളറാണ്‌.
പ്രതിയോഗികളുടെ മുന്നേറ്റം
ആഗോള കാര്‍ വ്യവസായരംഗത്തെ ജപ്പാനീസ് കമ്പനികളുടെ എക്കാലത്തെയും പ്രതിയോഗികള്‍ ആയിരുന്ന അമേരിക്കയിലെ 'ജനറല്‍ മോട്ടോര്‍സ്' ലോകത്തിലെ ഏറ്റവും വലിയ കാര്‍ ഉത്പാദകര്‍ എന്ന ടൊയോട്ടയുടെ സ്ഥാനം ഈ പ്രതിസന്ധിയില്‍ പിടിച്ചെടുത്തു.'ടൊയോട്ട' നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.സൗത്ത് കൊറിയയുടെ 'ഹ്യൂണ്ടായി'യും 'കിയ'യും അമേരിക്കന്‍ വിപണിയിലെ വില്പന യഥാക്രമം 40,57 ശതമാനം വെച്ച് വര്‍ദ്ധിപ്പിച്ചു.ജപ്പാന്റെ തകര്‍ച്ചക്കാലത്ത് അമേരിക്കയിലെ മൂന്ന് പ്രധാന കാര്‍ കമ്പനികളെല്ലാം കൂടി ആകെ വിപണിവിഹിതത്തിന്റെ 3.2 % വര്‍ദ്ധനവ് നേടി 2011 ഏപ്രിലില്‍. ജപ്പാനീസ് കമ്പനികളുടെ വിപണിവിഹിത നഷ്ടം 4.5 ശതമാനം ആയിരുന്നു.ആഭ്യന്തര- യൂറോപ്യന്‍ വിപണികളില്‍ പിടിച്ചു നില്‍ക്കാനായി ജപ്പാനീസ് കമ്പനികള്‍ നന്നായി വിയര്‍പ്പൊഴുക്കി.ജപ്പാനീസ് കാറുകളുടെ ഷോര്‍ട്ടേജ് മുതലെടുത്ത് സ്റ്റോക്ക് ഉളള കാറുകളുടെ വില മൂവായിരം ഡോളര്‍ വരെ ഉയര്‍ത്തി അമേരിക്കന്‍ ഡീലര്‍മാര്‍.മുന്‍പേ നിശ്ചയിച്ചിരുന്ന പുതിയ മോഡലുകളായ 'ഐ.ക്യു മൈക്രോ കാര്‍' ,'പ്രിയസ് V' എന്നിവയുടെ പുറത്തിറക്കല്‍ 'ടൊയോട്ട' നിര്‍ത്തി വെച്ചു.അതു പോലെ ഹോണ്ട 'സിവിക്','സി.ആര്‍‌-V'എന്നിവയുടെയും.ജപ്പാനീസ് കമ്പനികളില്‍ നിന്ന് ഘടകഭാഗങ്ങള്‍ വാങ്ങിയിരുന്ന അമേരിക്കന്‍-യൂറോപ്യന്‍ കമ്പനികളും ഈ പ്രതിസന്ധിയില്‍ പെട്ടെങ്കിലും അവര്‍ ക്രമേണ നില വീണ്ടെടുത്ത് ഉത്പാദനം പുനരാംഭിച്ചു.
തകരാത്ത ജപ്പാനീസ് പാരമ്പര്യം
ഹിരോഷിമയിലും നാഗസാക്കിയിലും തകര്‍ച്ചയില്‍ നിന്ന് ഉയിര്‍കൊണ്ട മാതിരി ജപ്പാനീസ് കാര്‍ വ്യവസായവും തിരികെ വരാന്‍ കഠിനശ്രമം ആണ്‌ നടത്തിയത്. അവര്‍ ഒന്നടങ്കം ഐക്യത്തോടെ പ്രയത്നിച്ചു. ജപ്പാനീസ് കാറുകള്‍ക്കാവശ്യമായ പ്രധാന ഘടകങ്ങളായ മൈക്രോകണ്‍ട്രോളറുകള്‍ വിതരണം ചെയ്തിരുന്ന 'റെനാസാസ്' എന്ന കമ്പനിയുടെ എട്ട് ഫാക്ടറികള്‍ തകര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ 2500 ജോലിക്കാരുടെ സേവനം നല്‍കിയാണ്‌ ഫാക്ടറികള്‍ പുനരാരംഭിക്കാന്‍ സഹായിച്ചത് .സുനാമിയുടെയും ഭൂകമ്പത്തിന്റെയും ഭാഗമായുണ്ടായ ആയിരത്തിലധികം തുടര്‍ചലനങ്ങള്‍ തിരിച്ചു വരലിനെ മന്ദഗതിയിലാക്കിയെങ്കിലും അവര്‍ പതിയെ മുന്നേറാന്‍ തുടങ്ങി. ദുരന്തത്തിനു മുന്‍പേ തന്നെ ജപ്പാനീസ് കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ 'ഏറ്റവും അടുത്ത് വെച്ച് ഉത്പാദനം നടത്തുക' എന്ന നയത്തിന്റെ ഭാഗമായി ഉത്പാദനം ജപ്പാനില്‍ നിന്ന് ക്രമേണ മാറ്റി വരികയായിരുന്നു.സുനാമിയുടെ വരവ് ഇതിനെ ത്വരിതഗതിയിലാക്കി. മറ്റൊരു ജപ്പാനീസ് ഭീമനായ 'നിസ്സാനും' തിരിച്ചു വരവിന്റെ പാതയില്‍ ആണ്‌.അവര്‍ക്ക് 'ടൊയോട്ട'യെ അപേക്ഷിച്ച് നഷ്ടം കുറവായിരുന്നു സംഭവിച്ചത്.2011 മെയ് ആയപ്പോഴേക്കും 'നിസ്സാന്‌' അവരുടെ ഏറ്റവും വലിയ ഫാക്ടറിയായ ഇവാക്കിയിലേത് പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞത് തിരിച്ചു വരവിനു ആക്കം കൂട്ടി.സത്യത്തില്‍ ജപ്പാനീസ് കമ്പനികളുടെ ഉത്പാദനത്തിലെ ആഗോളവത്കരണമാണ്‌ അവരെ തിരിച്ചു വരാന്‍ വലിയ തോതില്‍ സഹായിച്ചതെന്ന് സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു.2 മില്യണ്‍ കാറുകളുടെ ഉത്പാദനനഷ്ടം പ്രതീക്ഷിച്ച 'ടൊയോട്ട'യ്ക്ക് അനുഭവിക്കേണ്ടി വന്നത് അതിലും കുറവായിരുന്നു : 370000 എണ്ണം.ദുരന്തം സംഭവിച്ച മാസത്തിലെ വിഹിതം 220000 ആയിരുന്നു.2011 സെപ്തംബറോടെ 'ടൊയോട്ട' അവരുടെ 'കാംറി സെഡാന്‍' , 'പ്രിയസ് ഹൈബ്രിഡ്' മോഡലുകളുടെ ഉത്പാദനം സാധാരണനിലയിലെത്തിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുലയുന്ന ജപ്പാന്‌ 'കൂനിന്മേല്‍ കുരു' പോലെ വന്ന ഭൂകമ്പത്തില്‍ നിന്ന് കരകേറാന്‍ വന്‍ സാമ്പത്തിക മുതല്‍ മുടക്ക് വേണ്ടി വരുന്ന-ഫുക്കുഷിമ,ദായ്ച്ചി ആണവനിലയങ്ങളിലെ പ്രതിസന്ധി തീര്‍ക്കാന്‍ തന്നെ ബില്ല്യണ്‍ കണക്കിനു ഡോളര്‍ വേണ്ടി വരും- സാഹചര്യത്തില്‍ തിരിച്ചു വരുന്ന കാര്‍ വ്യവസായം മാത്രമാണ്‌ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന ജപ്പാനീസ് സമ്പദ് വ്യവസ്ഥയിലെ ഏക തിരിനാളം എന്ന് വിദഗ്ധര്‍ കരുതുന്നു.
പ്രതിസന്ധി നല്‍കിയ പാഠങ്ങള്‍
ഭൂകമ്പം കാര്‍നിര്‍മ്മാതാക്കള്‍ക്ക് വലിയ പാഠങ്ങള്‍ നല്‍കി.ഭാവിയിലും വന്നേക്കാവുന്ന ദുരന്തങ്ങളില്‍ പരമാവധി രണ്ടാഴ്ച കൊണ്ട് കരകയറാവുന്ന തരത്തില്‍ തങ്ങളുടെ ഫാക്ടറികളില്‍ ഘടനാപരമായ പരിഷ്കാരങ്ങള്‍ വരുത്തിയതായി 'ടൊയോട്ട' അവകാശപ്പെടുന്നു. കൂടാതെ തങ്ങള്‍ക്ക് ഘടകഭാഗങ്ങളും അസംസ്ക്യത വസ്തുക്കളും വിതരണം ചെയ്യുന്ന കമ്പനികളോടും ഇതേ തരത്തിലുള്ള പരിഷ്കാരങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു.തങ്ങളുടെ കാറുകളില്‍ ആകെ ഉപയോഗിക്കുന്ന 4000 മുതല്‍ 5000 വരെയുള്ള ഘടകഭാഗങ്ങളുടെ പകുതി എണ്ണം വരുന്ന നാല്‌ വര്‍ഷം കൊണ്ട് സ്വയം നിര്‍മ്മിക്കാനുള്ള പദ്ധതിയും 'ടൊയോട്ട'യ്ക്കുണ്ട്.

ടൊയോട്ടയും ഹോണ്ടയും തിരിച്ചു വരവിലേക്ക്
ലോക കാര്‍ വ്യവസായരംഗത്തെ തങ്ങളുടെ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുത്തു വരികയാണ്‌ 'ടൊയോട്ട'യും 'ഹോണ്ട'യും.മെയ് 2012 ഓടെ തങ്ങളെക്കാള്‍ മുന്നിലുള്ള അമേരിക്കന്‍ കമ്പനികളായ 'ജനറല്‍ മോട്ടോര്‍സി'ന്റെയും 'ഫോര്‍ഡി'ന്റെയും തൊട്ടടുത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞതായി മാര്‍ക്കറ്റിംഗ് പഠനങ്ങള്‍ പറയുന്നു. ഭൂകമ്പത്തിനു ഒരു വര്‍ഷത്തിനു ശേഷം മെയ് 2012 ല്‍ 'ടൊയോട്ട'യ്ക്ക് അമേരിക്കന്‍ വിപണിയിലെ വില്പന 87 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.അമേരിക്കന്‍ വിപണിയിലെ ബ്രാന്റ് മത്സരത്തില്‍ 'ഷെവര്‍ലെ'യെ പിന്നിലാക്കാനും 'ഫോര്‍ഡി'ന്റെ തൊട്ടു പിന്നില്‍ എത്താനും മെയ് മാസത്തില്‍ അവര്‍ക്ക് കഴിഞ്ഞത് ഗംഭീരതിരിച്ചു വരവിന്റെ സൂചനയാണ്‌.ഇപ്പോള്‍ എല്ലാ ജപ്പാനീസ് കമ്പനികള്‍ക്കും ആവശ്യത്തിനു സ്റ്റോക്ക് ഉണ്ട്,ആ അര്‍ഥത്തില്‍ പ്രതിസന്ധിയെ തരണം ചെയ്തു എന്നു സാരം.'ഹോണ്ട'യും അവരുടെ വില്പന 48 % വര്‍ദ്ധിപ്പിച്ചു ,അമേരിക്കന്‍ വിപണിയില്‍. 2008 ലെ 'ലേമാന്‍ ബ്രദേര്‍സി'ന്റെ തകര്‍ച്ച മുതല്‍ ആരംഭിച്ച സാമ്പത്തികപ്രതിസന്ധിക്കു ശേഷം 'ഹോണ്ട'യുടെ എറ്റവും മികച്ച പ്രകടനം വന്നു കഴിഞ്ഞതായി കമ്പനി വിലയിരുത്തുന്നു.അവരുടെ പുതിയ മോഡലായ 'സിവിക്' വലിയ ജനപ്രീതി നേടിയതും കമ്പനിയെ ഉത്സാഹത്തിലാക്കിയിട്ടുണ്ട്.
വളരുന്ന വിപണികളിലേക്ക്
ആഗോള കാര്‍ വ്യവസായരംഗത്തെ പുതിയ വാര്‍ത്ത ഇതൊന്നുമല്ല.'വളരുന്ന വിപണികള്‍' എന്ന് പേരിട്ടു വിളിക്കപ്പെടുന്ന ചൈന ,ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ 'ജനറല്‍ മോട്ടോര്‍സി'ന്റെയും 'വോക്സ് വാഗന്റെ'യും 'ഹ്യൂണ്ടായി'യുടെയും ആധിപത്യം തകര്‍ക്കാനായി ആ രാജ്യങ്ങളിലേക്ക് തങ്ങളുടെ കാറുകളുമായി കടന്നു കയറാനുള്ള 'ടൊയോട്ട'യുടെ പ്രഖ്യാപനം ആണ്‌ ചലനങ്ങള്‍ സ്യഷ്ടിച്ചത്. യൂറോപ്പിലെയും അമേരിക്കയിലെയും തങ്ങളുടെ സ്ഥിരം വിപണികള്‍ക്ക് വളര്‍ച്ച മുറ്റിയ സാഹചര്യത്തില്‍ പുത്തന്‍ വിപണികള്‍ തേടുക എന്ന തന്ത്രം ആണ്‌ ഇവര്‍ പുറത്തെടുക്കാന്‍ പോകുന്നത്. 2015 ഓടെ എട്ട് ചെറുകാറുകള്‍ 'വളരുന്ന വിപണി'കളിലേക്കായി പുറത്തിറക്കാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു.ഈ രാജ്യങ്ങളിലെ തങ്ങളുടെ വില്പന ആകെയുള്ളതിന്റെ പകുതി കൂടി വര്‍ദ്ധിപ്പിക്കും എന്ന് 'ടൊയോട്ട' പറയുന്നു.2000 ല്‍ ഇത് 18.6 % ആയിരുന്നു.ഇന്ത്യന്‍ വിപണിയില്‍ 2010 ഡിസംബറില്‍ 'ടൊയോട്ട' പുറത്തിറക്കിയ 'എറ്റിയോസ്' എന്ന മോഡല്‍, വരാനിരിക്കുന്ന ചെറുകാര്‍ സീരീസിന്റെ തുടക്കമായി കണക്കാക്കാം.

ഇന്ത്യയിലും ചൈനയിലും നടന്നുവരുന്ന ചെറുകാറുകളുടെ പൊരിഞ്ഞ യുദ്ധത്തില്‍ പങ്കാളിയാകാന്‍ ലോകത്തിലെ കാര്‍നിര്‍മ്മാണ 'ഗോലിയാത്ത്'ആയ 'ടൊയോട്ട' എത്തിച്ചേരുന്നത് കാര്യങ്ങളുടെ ഗതി മാറ്റും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.തങ്ങളുടെ കാറുകള്‍ക്കാവശ്യമായ ഘടകഭാഗങ്ങളെല്ലാം തന്നെ ആഭ്യന്തര വിപണിയില്‍ നിന്ന് തന്നെ സംഭരിക്കാനാണ്‌ അവരുടെ ലക്ഷ്യം.2013 ഓടെ വളരുന്ന വിപണികളില്‍ പ്രതിവര്‍ഷം 3.1 മില്യണ്‍ കാറുകള്‍ പുറത്തിറക്കാനാണ്‌ കമ്പനി ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ വിപണിയിലെ ചെറുകാറുകളുടെ നേര്‍പ്രതിനിധാനം ആയ 'മാരുതി ആള്‍ട്ടോ'യേക്കാള്‍ ഇരട്ടി വിലയിട്ടാണ് (9000 ഡോളര്‍) 'ടൊയോട്ട' അവരുടെ ചെറുകാര്‍ മോഡല്‍ ആയ 'എറ്റിയോസ്' ഇന്ത്യയില്‍ പുറത്തിറക്കിയത്.അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 'മാരുതി സ്വിഫ്റ്റും','ഹ്യൂണ്ടായി ഐ ടെന്നും''ഷെവര്‍ലെ സ്പാര്‍ക്കും' നിറഞ്ഞു നില്‍ക്കുന്ന വിപണിയില്‍ 'ടൊയോട്ട'യുടെ വരാനിരിക്കുന്ന ചെറു കാറുകള്‍ എന്ത് മാറ്റമാണ്‌ വരുത്തുക എന്നത് കാത്തിരുന്നു കാണേണ്ട സംഗതിയാണ്‌.