Friday, December 14, 2012

മാനസികാരോഗ്യം: ചികിത്സയ്ക്കും രോഗം

മാനസികാരോഗ്യം: ചികിത്സയ്ക്കും രോഗം

ജാഫര്‍ എസ് പുല്‍പ്പള്ളി 


 മനുഷ്യരാശിയെ ഏറ്റവും വലയ്ക്കുന്ന രോഗങ്ങളെന്താണ്? ക്യാന്‍സര്‍? ഹൃദ്രോഗങ്ങള്‍, എയ്ഡ്‌സ്? എന്നാല്‍ ഇതൊന്നുമല്ല വലിയ വില്ലന്‍. എം.എന്‍.എസ്. എന്നു ചുരുക്കി വിളിക്കുന്ന മാനസിക, നാഡീസംബന്ധിയായ, പദാര്‍ത്ഥോപയോഗ ക്രമക്കേടുകള്‍ (മെന്റല്‍, ന്യൂറോളജിക്കല്‍, സബ്‌സറ്റന്‍സ് യൂസ് ഡിസോഡേഴ്‌സ് -MNS) ആണ് മനുഷ്യരാശിക്ക് ഏറ്റവും ഭാരമുണ്ടാക്കുന്ന രോഗങ്ങള്‍. ക്യാന്‍സറിനെയും ഹൃദ്രോഗത്തെയും കടത്തിവെട്ടും ഇത്.

ആഗോള രോഗഭാര(ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് -ജി.ബി.ഡി.) ത്തിന്റെ 13 ശതമാനം പങ്കും സംഭാവന ചെയ്യുന്നു മനോരോഗങ്ങള്‍. ഇവയില്‍ സ്‌കിസോഫ്രേനിയ, വിഷാദരോഗം, അപസ്മാരം, സ്മ്യതിനാശം, ആല്‍കഹോളിസം തുടങ്ങിയവയാണ് പ്രധാനം. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിലും മുന്‍പന്‍ എം.എന്‍.എസ് തന്നെ. -ജി.ബി.ഡി. യുടെ പട്ടികയില്‍ വിഷാദരോഗം ഒറ്റയ്ക്ക് മൂന്നാം സ്ഥാനത്തുണ്ട്. അഞ്ച് ശതമാനം സംഭാവന നല്കുന്ന ആല്‍കഹോളിസവും പ്രധാന വില്ലന്‍ തന്നെ.

പ്രസിദ്ധ ശാസ്ത്രപ്രസിദ്ധീകരണമായ 'നേച്ചറി'ന്റെ പഠനപ്രകാരം ഓരോ ഏഴു മിനിട്ടിലും ഒരാള്‍ക്ക് സ്മ്യതിനാശം ആരംഭിക്കുന്നു. 2020 ഓടെ പ്രതിവര്‍ഷം 15 ലക്ഷം ആളുകള്‍ ആത്മഹത്യ ചെയ്യുകയോ 1.5 കോടിക്കും 3 കോടിക്കും ഇടയ്ക്ക് ആളുകള്‍ ആത്മഹത്യ ശ്രമം നടത്തുകയോ ചെയ്യും. പെരുകുന്ന ആത്മഹത്യയുടെ മുഖ്യകാരണമോ വിഷാദരോഗം, ആല്‍കഹോളിസം എന്നിവയും.
വികസിത രാഷ്ട്രങ്ങളില്‍ പോലും മാനസിക രോഗങ്ങളെ കുറിച്ചുള്ള സാമൂഹികമായ അപമാനബോധം ഇന്നും നിലനില്‍ക്കുന്നത് ഈ രംഗത്ത് നിലനില്‍ക്കുന്ന വലിയ പ്രശ്‌നത്തിന്റെ സൂചനയാണ്. മാനസികരോഗം ഒരിക്കലും മാറില്ല എന്ന സങ്കല്‍പം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നത് മനോരോഗ ചികിത്സയില്‍ വലിയ കുഴപ്പം സ്യഷ്ടിക്കുന്നു. തന്റെ രോഗം അപരനോട് പങ്കു വെക്കാന്‍ പോയിട്ട് താന്‍ രോഗിയാണെന്ന കാര്യം സ്വയം അംഗീകരിക്കാന്‍ പോലും അപമാനബോധം ഒരാളെ അനുവദിക്കില്ല. രോഗികള്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന ഭ്രഷ്ടും രോഗിയെ തന്നിലേക്കു തന്നെ ഒതുക്കുന്നു. പിന്നാക്ക രാജ്യങ്ങളില്‍ മാത്രമല്ല, മികച്ച അവബോധമുണ്ടെന്ന് കരുതപ്പെടുന്ന രാജ്യങ്ങളില്‍ പോലും അവസ്ഥ വ്യത്യസ്തമല്ല. മനോരോഗികളെ ആപല്‍ക്കാരികളും അക്രമികളും ആയി ചിത്രീകരിച്ച് അകറ്റി നിര്‍ത്തുന്ന മനോഭാവത്തിനു സിനിമ അടക്കമുള്ള ദ്യശ്യ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്.

മാറാത്ത മനോഭാവവും രോഗവും

ലോകജനസംഖ്യയില്‍ 30 ശതമാനം മനുഷ്യര്‍ക്ക് ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന മനോരോഗങ്ങള്‍ക്ക് ചികിത്സാ രംഗത്ത് വലിയ വിടവാണ് ഇന്നുള്ളത്. ഭൂരിപക്ഷം രോഗികള്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല. അമേരിക്കയില്‍ 31 ശതമാനം പേര്‍ രോഗ ബാധിതരാണ്; പക്ഷെ അതില്‍ 67 ശതമാനം പേര്‍ക്കും മതിയായ ചികിത്സ കിട്ടുന്നില്ല. യൂറോപ്പില്‍ ഇത് യഥാക്രമം 27 ശതമാനവും 74 ശതമാനവുമാണ്. ചൈനയില്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ ഉള്ള 11.1 ശതമാനം ആളുകള്‍ക്കേ എന്തെങ്കിലും ചികിത്സ കിട്ടുന്നുള്ളൂ. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 83 ശതമാനത്തിലും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ചികിത്സയില്ല, 25 ശതമാനം രാജ്യങ്ങളില്‍ അപസ്മാരത്തിനുള്ള മരുന്നില്ല. രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ക്കുള്ളിലും വിഭവങ്ങളുടെ അസന്തുലിതമായ പങ്കുവെക്കല്‍ പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഉദാഹരണത്തിന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഘടകത്തിന്റെ പക്കല്‍ അവരുടെ യൂറോപ്യന്‍ ഘടകത്തിലുള്ളതിന്റെ 200-ല്‍ ഒന്ന് സൈക്യാട്രിസ്റ്റുകള്‍ മാത്രമേ ഉള്ളു.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 'വിഷാദരോഗം' ഉള്ളവരില്‍ 25 ശതമാനത്തിനും താഴെ പേര്‍ക്ക് (ചില രാജ്യങ്ങളില്‍ ഇത് 10 ശതമാനത്തിനും താഴെയാണ്) മാത്രമേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ. ലോക ജനസംഖ്യയില്‍ 75 ശതമാനം പേര്‍ക്കും ശരിയായ മാനസികാരോഗ്യ പരിചരണം ലഭിക്കുന്നില്ല, സംഘടന തന്നെ പറയുന്നു.

ചുരുക്കി പറഞ്ഞാല്‍, മനോരോഗങ്ങള്‍ സ്യഷ്ടിക്കുന്ന സാമ്പത്തിക ഭാരവുമായി താരതമ്യം ചെയ്യുമ്പോള്‍ അവയുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും ലോകം മുടക്കുന്ന പണം തുച്ഛമാണ്.

പ്രധാനപ്രശ്‌നങ്ങള്‍
പ്രസിദ്ധ വൈദ്യശാസ്ത്ര മാഗസിന്‍ ലാന്‍സെറ്റ് 2007 ല്‍ നടത്തിയ പഠനത്തില്‍ മനോരോഗികള്‍ അവരുടെ രോഗാവസ്ഥയ്ക്ക് പുറമെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്ന് പറയുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഉള്ള അവഗണന ഈ നിലയില്‍ തുടര്‍ന്നാല്‍ മലേറിയ, ക്ഷയം, എയ്ഡ്‌സ് ഇവ മൂന്നും ചേര്‍ന്നാലുള്ളതിനേക്കാള്‍ പ്രശ്‌നങ്ങള്‍ എം എന്‍ എസ്. ഉണ്ടാക്കും, ലാന്‍സെറ്റ് ആശങ്ക പ്രകടിപ്പിച്ചു.

'ട്രീറ്റ്‌മെന്റ് ഗ്യാപ്പ്' എന്ന് വിദഗ്ധര്‍ പറയുന്ന സ്ഥിതിവിശേഷം ഏറ്റവും കൂടുതല്‍ ഉള്ളത് മാനസിക രോഗങ്ങള്‍ക്കാണ്. താഴ്ന്ന - ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ 76-85 ശതമാനം രോഗികള്‍ക്കും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 35-50 ശതമാനം രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നില്ല. രോഗികള്‍ പലപ്പോഴും തങ്ങള്‍ക്ക് അതുണ്ടെന്ന് സമ്മതിക്കുന്നില്ല. ഇത് ചികിത്സ നല്‌കേണ്ട പ്രാധാന്യമുള്ള ആദ്യഘട്ടത്തില്‍ തന്നെ അത് ലഭിക്കാതിരിക്കാന്‍ കാരണമാകുന്നു.

ചികിത്സയ്ക്കായുള്ള ഗവണ്മെന്റ് വിഹിതത്തിന്റെ ലോക ശരാശരി വെറും 4 ശതമാനമാണ്. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ മാനസിക രോഗചികിത്സയ്ക്കാവശ്യമായ പ്രൊഫഷണലുകളുടെ എണ്ണത്തിലുള്ള വന്‍ കുറവ് ചികിത്സയെ ഗുരുതരമായി ബാധിക്കുന്നു.ആഫ്രിക്കയിലെ 72 കോടി ജനങ്ങള്‍ക്ക് ആകെ 1800 സൈക്യാട്രിസ്റ്റുകളേ ഉള്ളൂ എന്ന വസ്തുത പ്രശ്‌നത്തിന്റെ രൂക്ഷത വെളിപ്പെടുത്തും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2011 ല്‍ 55000 സൈക്യാട്രിസ്റ്റുകള്‍, 628000 നഴ്‌സുമാര്‍, 493000 മനോരോഗ ശുശ്രൂഷകര്‍ എന്നിവരുടെ കുറവുണ്ട് 144 താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്.

മനോരോഗങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ തക്കതായ വിധത്തില്‍ തലച്ചോറിന്റെ ഘടനയും പ്രവര്‍ത്തനത്തെയും പറ്റി മനസ്സിലാക്കാന്‍ ഇനിയും ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല എന്നത് ഈ രംഗത്തെ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

പരിഹാരമാര്‍ഗങ്ങള്‍
ലോകാരോഗ്യ സംഘടനയുടെ 2001 ലെ വേള്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ് പ്രശ്‌നങ്ങള്‍ക്കുള്ള സമഗ്രമായ പരിഹാരമാര്‍ഗങ്ങള്‍ ആദ്യമായി നിര്‍ദ്ദേശിച്ചത്. രോഗാരംഭത്തിലേയുള്ള ചികിത്സ, ആവശ്യമായ മരുന്നുകളുടെ ലഭ്യത, സാമൂഹിക ശ്രദ്ധ നല്‍കല്‍, ജനങ്ങളെ ബോധവത്കരിക്കല്‍,സമൂഹത്തെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തല്‍, ദേശീയ നയങ്ങളുടെ ആവശ്യകത, നിയമങ്ങള്‍/പരിപാടികള്‍ എന്നിവ ആവിഷ്‌കരിക്കല്‍, മാനവശേഷി വികസിപ്പിക്കല്‍, മറ്റ് മേഖലകളുമായുള്ള ബന്ധപ്പെടുത്തല്‍, സാമൂഹ്യ മാനസികാരോഗ്യത്തെ മേല്‍നോട്ടം, കൂടുതല്‍ ഗവേഷണങ്ങള്‍ എന്നീ 10 നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്.

ആഗോളതലത്തിലുള്ള കൂട്ടായ്മ

മാനസികാരോഗ്യരംഗത്തെ ഈ വലിയ പ്രശ്‌നങ്ങളെ , അതിലെ സങ്കീര്‍ണതകളെ തിരിച്ചറിഞ്ഞ് പുതിയ ദിശാബോധം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, രോഗചികിത്സകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയായ ഗ്രാന്റ് ചലഞ്ചസ് ഇന്‍ ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ഈ കാര്യത്തിലേക്കുള്ള ഫലപ്രദമായ ചുവടുവെപ്പുകള്‍ തുടങ്ങി.

പത്ത് വര്‍ഷത്തേക്കുള്ള ഗവേഷണ മുന്‍ഗണനകള്‍ എന്തെന്ന് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ എം.എന്‍.എസ് ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ അവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. യു.എസ്സ്. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആണ് ഈ കൂട്ടായ്മയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ക്രോണിക് ഡിസീസസ് എന്ന അന്താരാഷ്ട്രസംഘടനയും സഹായം നല്‍കുന്നുണ്ട്.
ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വലിയ 25 വെല്ലുവിളികളാണ് ഈ കൂട്ടായ്മ മുന്നില്‍ കാണുന്നത്. മാനസിക രോഗങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍, വിഷമങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവയെ തിരിച്ചറിയുന്നതു മുതല്‍ ആരോഗ്യ വ്യവസ്ഥയുടെ സമ്പൂര്‍ണ പരിണാമം എന്നതു വരെ ആറ് ലക്ഷ്യങ്ങളിലൂടെയാണ് ഈ ബ്യഹത്ത് പദ്ധതി കടന്നു പോവുക. ലക്ഷ്യങ്ങളെല്ലാം നേടിയെടുക്കാന്‍ ആഗോളതലത്തിലുള്ള പരസ്പര സഹകരണവും വിവരങ്ങളുടെ പങ്കുവെക്കലും അനിവാര്യമാണെന്ന് ഇവര്‍ കരുതുന്നു.

മാത്യഭൂമി ഓൺലൈനിൽ 30 ജൂൺ 2012 നു പ്രസിദ്ധീകരിച്ചത്

Thursday, December 13, 2012

വാടകയ്ക്ക് ഒരു ഗർഭപാത്രം

വാടകയ്ക്ക് ഒരു ഗർഭപാത്രം


ജാഫർ എസ് പുൽ‌പ്പള്ളി




            സാഹസിക കടൽ യാത്രകളിലൂടെ  ഇന്ത്യയെ ‘കണ്ടെത്തിയ‘  യൂറോപ്യന് അന്നാവശ്യം ഇന്ത്യക്കാരൻ തന്റെ മണ്ണിൽ വിളയിച്ച കുരുമുളകും ഏലവും മഞ്ഞളും ആയിരുന്നു. ഇന്ന് ഈ ആഗോളീകരണ കാലഘട്ടത്തിൽ  ഇന്ത്യയുടെ ആധുനികോത്തര തലമുറ താലത്തിൽ വെച്ച് നീട്ടുന്നത് മറ്റൊന്നാണ് : അവന്റെ പെണ്ണിന്റെ ഉർവരമായ ഗർഭപാത്രം !

           വാടകയ്ക്ക് ഗർഭപാത്രം

           വന്ധ്യത എന്ന വളരെയെളുപ്പമൊന്നും പരിഹരിക്കാൻ കഴിയാത്ത ദു:ഖത്തിന് പാശ്ചാത്യർ കണ്ടെത്തിയ വഴിയായ, ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതടക്കമുള്ളവ അടങ്ങുന്ന  അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജിക്ക്  ‘ സറോഗസി’ എന്നതാണ് എളുപ്പപദം. സ്വന്തം രാജ്യത്ത് കടുത്ത നിയമക്കുരുക്കുകളും വലിയ പണച്ചെലവും വരുന്ന ഗർഭപാത്രം വാടകയ്ക്കെടുക്കലിന്റെ പറുദീസയായി പാശ്ചാത്യൻ ഇന്ന് കാണുന്നത് ഇന്ത്യയെയാണ്. ഇന്ത്യൻ നഗരങ്ങളിൽ അതിദ്രുതം വളർന്ന് വരുന്ന ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ‘ചുരുങ്ങിയ ചെലവിൽ’ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു നൽകുന്ന കേന്ദ്രങ്ങളായി മാറുന്നു. അങ്ങനെ  ബിസിനസ് ഔട്ട്സോഴ്സിംഗിന്റെ മറ്റൊരു പുത്തൻ രൂപം ആയി മാറുന്നു ഇന്ത്യയിൽ  ‘കമേഴ്സ്യൽ സറോഗസി’.

എന്താണ് സറോഗസി ?
മറ്റൊരു ദമ്പതിമാരുടെ ഭ്രൂണത്തെ ഗർഭപാത്രത്തിൽ വഹിക്കുകയും പ്രസവത്തിനു ശേഷം കുഞ്ഞിനെ ദമ്പതികൾക്ക് തന്നെ തിരികെ നൽകുന്നതുമാണ് ‘സറോഗസി’ എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. രണ്ട് തരത്തിലുണ്ട് ഇത്. ‘പരമ്പരാഗത സറോഗസി’ യിൽ അണ്ഡം വാടകയ്ക്കെടുക്കപ്പെടുന്ന സ്ത്രീയുടേത് തന്നെയായിരിക്കും.
 ബീജം, കുഞ്ഞ് ആവശ്യമുള്ളയാളുടേതും. ഈ രീതിയ്ക്ക് പ്രാചീന ബാബിലോണിയൻ സംസ്കാരത്തിൽ പ്രചാരമുണ്ടായിരുന്നു എന്നതിനു ചരിത്രപരമായ തെളിവുണ്ട്.  മറ്റൊരു രീതിയായ ‘ഗെസ്റ്റേഷണൽ സറോഗസി’യിൽ ബീജസങ്കലനം നടന്നതിനു ശേഷം ഭ്രൂണം തന്നെ വാടകഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു. രണ്ടാമത്തെ രീതിയാണ് ഇപ്പോൾ വ്യാപകം. ഇന്ത്യയിലും ഇതു തന്നെ സ്ഥിതി.
      
ഇന്ത്യയുടെ മേന്മകൾ

        ഈ മേഖലയിലെ ഇന്ത്യയുടെ പ്ലസ് പോയിന്റുകൾ ഒട്ടേറെയാണെന്ന് നിരീക്ഷകർ കരുതുന്നു. ഏറ്റവും പ്രധാനപ്പെട്ടത് കുറഞ്ഞ പണച്ചെലവ് തന്നെ. അമേരിക്കയിൽ 80000 ഡോളർ വേണ്ടി വരുന്ന ‘സറോഗസി ‘ പ്രക്രിയയ്ക്ക് ഇന്ത്യയിലെ ആകെ ചെലവ് വെറും 5000 ഡോളർ മാത്രം. കൂടാതെ ഇന്ത്യയിൽ ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഇല്ലായ്മ കാലതാമസവും ചുവപ്പുനാടയും ഒഴിവാക്കുന്നു. ‘സറോഗസി’ അനുവദിച്ചിട്ടുള്ള ചൈന പോലുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നിവയെയും അപേക്ഷിച്ച് ഇംഗ്ലീഷ് അറിയാവുന്ന ഡോക്ടർമാരുടെ സാന്നിദ്ധ്യവും ഇതിനായുള്ള ക്ലിനിക്കുകളിലെ ലോകോത്തര സൌകര്യങ്ങളും  ഇന്ത്യയുടെ അനുകൂല ഘടകമാണ്.

വളരുന്ന ഉർവരതാ ടൂറിസം

   മെഡിക്കൽ ടൂറിസത്തിന്റെ വളർച്ചയുടെ ഭാഗമായാണ് ഇന്ത്യയിൽ ഈ ഉർവരതാ ടൂറിസം വേര് പിടിച്ചു തുടങ്ങുന്നത്. സ്വന്തം രാജ്യത്തേക്കാൾ ചുരുങ്ങിയ ചെലവിലുള്ള ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികളുടെ എണ്ണം വർഷം തോറും കൂടിവരികയാണ്. ഉർവരതാ ടൂറിസത്തിന്റെ ചിത്രവും ശോഭനീയമാണ്. പ്രതിവർഷം 7 ശതമാനം വളർച്ചയാണ് ഇന്ത്യയിൽ ഇതിനുള്ളത്. 50 കോടി ഡോളറിന്റെ ബിസിനസാണ് ഈ മേഖലയിൽ നടക്കുന്നതെന്ന് അനൌദ്യോഗിക കണക്കുകൾ പറയുന്നു. ഈ വർഷം 2000 ‘സറോഗസി’ ജനനങ്ങൾ പ്രതീക്ഷിക്കുന്നതായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദർ പറയുന്നു. ‘സറോഗസി‘യുടെ ആഗോള തലസ്ഥാനമായി മാറും ഇന്ത്യ എന്ന് കരുതപ്പെടുന്നു. ഇന്ത്യൻ സമൂഹം ഈ രീതിയോട് ആദ്യമൊക്കെ പുറം തിരിഞ്ഞു നിന്നെങ്കിലും വന്ധ്യത ഏറ്റവും വലിയ ശാപമായി കണക്കാക്കുന്ന ഇന്ത്യക്കാരും ഇപ്പോൾ വാടകയ്ക്ക് ഗർഭപാത്രം തേടി വന്നു തുടങ്ങിയിരിക്കുന്നതും ഈ ബിസിനസിനെ പ്രതീക്ഷയിലേക്കുയർത്തുന്നു.

 നിയമങ്ങളുടെ അഭാവം

        ഏതെങ്കിലുമൊരു പ്രശ്നത്തിൽ ഒരു  നിയമം ഉണ്ടാകുന്നതിനു മുൻപേ അതിന്റെ അസാന്നിദ്ധ്യത്തിൽ അനേകർ അനർഹമായത് നേടാറുണ്ട് ഇന്ത്യയിൽ എന്നതിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ് ഈ വിഷയം. 2002 മുതൽക്ക് തന്നെ നടക്കുന്നുണ്ടെങ്കിലും  ‘സറോഗസി’ യെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും തന്നെ നിലവിൽ  ഇന്ത്യയിലില്ല. അത് നിയമവിരുദ്ധമോ വിധേയമോ അല്ല ഇവിടെ.  ഇരു കക്ഷികൾ തമ്മിലുള്ള ഒരു സ്വകാര്യ ഉടമ്പടി മാത്രമാണ് എല്ലാ പ്രക്രിയകളുടെയും അടിസ്ഥാനം. ഈ കരാറിന്റെ ലംഘനത്തിന്മേൽ നിയമനടപടി സ്വീകരിക്കാൻ പലപ്പോഴും സാധിക്കുകയുമില്ല. ഇതു പോലൊരു ആശയക്കുഴപ്പം നിറഞ്ഞ മേഖലയിലെ ഏക നിയമപരമായ അനുമതി എന്നത് 2008 ലെ ഒരു കേസിൽ ‘സറോഗസി’ അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയാണ്. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇത് സംബന്ധമായി കുറച്ച് മാർഗനിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ശക്തമായ ഒരു നിയമത്തിന്റെ അഭാവം അവയെ ദുർബലമാക്കുന്നുണ്ട്.  
  ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തൽ, കരാറുകളുടെ ലംഘനത്തെ പ്രതിരോധിക്കൽ, പ്രതിഫലത്തിന്റെ കാര്യത്തിലുള്ള ചൂഷണമില്ലാതാക്കൽ എന്നിവ ഈ രംഗത്ത്  അനിവാര്യമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഒരേ സമയം ഗർഭപാത്രത്തിൽ നിക്ഷേപിക്കാവുന്ന ഭ്രൂണങ്ങളുടെ എണ്ണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ട് . എന്നാൽ ഇന്ത്യയിൽ നാലെണ്ണം വരെ ഒരേ സമയം നിക്ഷേപിക്കുന്ന കേസുകൾ ഉണ്ടാകാറുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യാദ്യശ്ചികമായി ഒന്നിൽ കൂടുതൽ ഭ്രൂണങ്ങൾ വളർച്ച പ്രാപിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ ഒന്നിനെ നിലനിർത്തി മറ്റുള്ളവയെ അബോർട്ട് ചെയ്യുന്നതും സാധാരണമാണ്. കൂടാതെ ഭ്രൂണത്തിന്റെ ലിംഗനിർണയം നടത്തി അനഭിലഷണീയമായതിനെ വേണ്ടാതാക്കുന്നതും പതിവാണ്. ഇവയെല്ലാം ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നിരിക്കെ അത് തടയാൻ പോലും കഴിയുന്നില്ല നിയമസംവിധാനത്തിന്. കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഇതിനു വിധേയരാകുന്ന സ്ത്രീകൾ ഒട്ടേറെയാണ് എന്നത് ഈ മേഖലയിലെ നിയമസാന്നിദ്ധ്യം ഒഴിച്ചു കൂടാത്തതാക്കുന്നു. കൂടാതെ സ്വന്തം ഭർത്താവിന്റേതല്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ ഗർഭത്തിൽ വഹിക്കുന്ന സ്ത്രീയെ തികച്ചും ആചാരബദ്ധമായ ഇന്ത്യൻ ഗ്രാമസമൂഹം എങ്ങനെ കാണും എന്നതു പരിഗണിക്കേണ്ട ഒരു പ്രശ്നമാണെന്ന് ആക്ടിവിസ്റ്റുകൾ കരുതുന്നു. പല തവണ തിരുത്തലിനു വിധേയമാക്കി ഇന്ത്യയിലെ നിയമനിർമ്മാണ രീതിയ്ക്ക് മകുടോദാഹരണമായി മാറിയിരിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജീസ് (റെഗുലേഷൻ) നിയമം ഇനിയും പാ‍സ്സാക്കിയിട്ടില്ല ഇവിടെ.

പെരുകുന്ന ക്ലിനിക്കുകൾ

     അനുദിനം പെരുകി വരുന്ന ക്ലിനിക്കുകൾ വെബ്സൈറ്റിലൂടെ പരസ്യം നൽകി വിദേശ ‘കസ്റ്റമർ‘മാരെ ആകർഷിക്കുന്നു. മിക്ക വലിയ നഗരങ്ങളിലും ‘സറോഗസി’ ക്ലിനിക്കുകൾ ഉണ്ടെങ്കിലും ക്ഷീരവിപ്ലവത്തിലൂടെ പ്രസിദ്ധിയാർജിച്ച ഗുജറാത്തിലെ ‘ആനന്ദ്’ നഗരമാണ് എണ്ണത്തിലും ഗുണത്തിലും മികച്ച് നിൽക്കുന്ന ക്ലിനിക്കുകളുടെ കാര്യത്തിൽ മുൻനിരയിൽ. ലോകോത്തര നിലവാരമുള്ള ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ സൌകര്യങ്ങൾ ഒരുക്കി അവർ കാത്തിരിക്കുകയാണ് വന്ധ്യത പേറുന്ന വിദേശികളെ. ‘ആനന്ദി’ലെ ഏറ്റവും മികച്ച ക്ലിനിക്ക് ആയ ‘ആകാംക്ഷ’ യിൽ എല്ലായ്പ്പോഴും കുറഞ്ഞത് 15 ഗർഭിണികളെങ്കിലും ഉണ്ടാകും. അവർ തങ്ങളുടെ അഞ്ഞൂറാമത്തെ കുഞ്ഞിന്റെ ജനനം ആഘോഷിച്ചു കഴിഞ്ഞു.

ആരാണ് ദാതാക്കൾ ?

          ക്ലിനിക്കുകൾ പ്രവർത്തിക്കുന്ന നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലുള്ള ദരിദ്രകുടുംബങ്ങളിലെ സ്ത്രീകളാണ് തങ്ങളുടെ ഗർഭപാത്രം ഇങ്ങനെ വാടകയ്ക്ക് നൽകാൻ തയ്യാറായി വരുന്നത് എന്ന വസ്തുത , ദാരിദ്യം തന്നെയാണ് ഇന്ത്യയിൽ ‘കമേഴ്സ്യൽ സറോഗസി’യ്ക്ക് വളക്കൂറുള്ള മണ്ണുണ്ടാക്കുന്നത് എന്ന വസ്തുതയെ കാണിച്ചു തരുന്നു. വിവാഹിതരും രണ്ടോ മൂന്നോ കുട്ടികളുടെ മാതാക്കളുമായ ആരോഗ്യവതികളായ യുവതികളെയാണ് ക്ലിനിക്കുകൾ തെരഞ്ഞെടുക്കുക.  
പ്രതിഫലത്തിന് നിശ്ചിതനിരക്കുകൾ ഒന്നും പൊതുവായില്ല ക്ലിനിക്കുകളിൽ. നാല് ലക്ഷം മുതൽ എട്ട് വരെ രൂപയാണ് പ്രതിഫലമായി നൽകപ്പെടുന്നത്. സന്തുഷ്ടരാകുന്ന ദമ്പതികൾ നൽകാനിടയുള്ള 50000 രൂപ വരെ വരാവുന്ന ‘ടിപ്പ്’ ഇതിനു പുറമെയാണ്. ഒരു കുഞ്ഞിനുള്ള നിരക്കാണിത്. ഇരട്ടകളാണ് ഉണ്ടാകുന്നതെങ്കിൽ പ്രതിഫലത്തിൽ 20 ശതമാനം വർദ്ധനവ് നൽകും. ക്ലിനിക്കുകൾ സകലവുമടക്കം 1300000 രൂപ വരെ ദമ്പതികളിൽ നിന്ന് ഈടാക്കുന്നു. ഗർഭപാത്രം കടം നൽകുന്ന സ്ത്രീയ്ക്ക് കിട്ടുന്നത് അവരെ സംബന്ധിച്ച് വലുതെങ്കിലും ചൂഷണം ഇവിടെയും മണക്കുന്നു. ‘കമേഴ്സ്യൽ സറോഗസി‘ യെ എതിർക്കുന്ന വലിയൊരു വിഭാഗം ആക്ടിവിസ്റ്റുകളുടെയും പ്രധാന ഊന്നൽ ഇന്ത്യൻ ഗ്രാമങ്ങളിലെ  ദരിദ്രരായ യുവതികളാണ് ദാതാക്കളാകാൻ തയ്യാറായി വരുന്നത് എന്ന കാര്യത്തിലാണ്. ദാരിദ്യത്തിന്റെ ഈ ചൂഷണത്തിലൂടെ ഇടനിലക്കാർ നല്ല പണക്കൊയ്ത്ത് നടത്തുകയും ചെയ്യുന്നു എന്ന് അവർ നിരീക്ഷിക്കുന്നു. പ്രതിദിന വരുമാനം എന്നത് ഒരു ഡോളറിൽ താഴെ മാത്രമായ ഒരു ഇന്ത്യൻ ദരിദ്ര കുടുംബത്തെ സംബന്ധിച്ച് നാല് ലക്ഷം രൂപ എന്നത് വലിയ ഒരു സംഖ്യയാണെന്നിരിക്കെ  തങ്ങളുടെ ജീവൻ പോലും അപകടത്തിൽ പെടാവുന്ന ഒരു ‘കടം കൊടുപ്പിനു’ അവർ പ്രേരിതരാകുന്നു. ഒന്നിൽ കൂടുതൽ തവണ ഗർഭപാത്രം ഇങ്ങനെ കടം നൽകിയവരും ഉണ്ട്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഗർഭിണികളുടെ മരണനിരക്ക് 19 ശതമാനം ആണ്. സെന്റർ ഫോർ ഹെൽത്ത് എജ്യൂക്കേഷൻ, ട്രൈനിംഗ് ആന്റ് മറ്റേർണൽ ഡെത്ത്  എന്ന എൻ.ജി.ഒ  2011 ൽ നടത്തിയ സർവേ അനുസരിച്ച്   ഓരോ എട്ടു മിനിട്ടിലും ഒരു ഗർഭിണി ഇന്ത്യയിൽ മരണപ്പെടുന്നു .  വലിയ റിസ്കുള്ള ഒരു കൊടുക്കൽ വാങ്ങൽ തന്നെയാണ് ഈ പാവം സ്ത്രീകൾ ചെയ്യുന്നതെന്ന് സാരം. ഗർഭിണിയ്ക്ക് മികച്ച ഭക്ഷണവും മറ്റ് സൌകര്യങ്ങളും നൽകുന്നതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നു കൂടി ക്ലിനിക്കുകൾ നടത്തുന്നുണ്ട് : 9 മാസം താൻ പേറുന്ന കുഞ്ഞിനോട് യാതൊരു ആത്മബന്ധവും ‘അമ്മ‘യിൽ ഉണ്ടാകാതിരിക്കാനുള്ള കൌൺസലിംഗ് ആണത്. മറ്റാരുടെയോ കുഞ്ഞിനെയാണ് താൻ വഹിക്കുന്നതെന്നും അത് തന്റെ ആരുമല്ലെന്നും കരുതാൻ അവരെ ‘പ്രാപ്ത’രാക്കേണ്ടത് ഇവിടെ അനിവാര്യമാണല്ലോ?

പ്രമീള വഗേലയുടെ അനുഭവം

    അഹമ്മദാബാദിലെ പൾസ് വിമെൻസ് ഹോസ്പിറ്റൽ എന്ന ഫെർട്ടിലിറ്റി ക്ലിനിക്കിൽ വെച്ച് എട്ടുമാസമായി  ഒരു അന്യഭ്രൂണത്തെ ഗർഭത്തിൽ പേറുന്ന പ്രമീള വഗേല എന്ന മുപ്പതുകാരിയുടെ മരണം നിയമപരമായ      ചോദ്യങ്ങൾ ഉയർത്തുന്നു. പ്രമീള മരിച്ചെങ്കിലും കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാൻ കഴിഞ്ഞു. പ്രമീളയെപ്പോലെ ഗർഭപാത്രം നൽകുന്ന അനേകം സ്ത്രീകളും അവരുടെ ബന്ധുക്കളും ഒപ്പു വെക്കുന്ന കരാറിലെ പ്രധാനവ്യവസ്ഥ തന്നെ ഏതെങ്കിലും കാരണവശാൽ ഗർഭിണിയ്ക്ക് ഗുരുതരമായ അപായം സംഭവിക്കുന്ന സാഹചര്യം വന്നാൽ കുഞ്ഞിനായിരിക്കും മുൻഗണന നൽകേണ്ടത് എന്നാണ് . ഇത്തരമൊരു സംഭവം നടന്നാൽ അമേരിക്കയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ക്ലിനിക്ക് ഉടമകൾ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും എന്നും ഇന്ത്യയിൽ അതൊന്നും നടക്കാത്തത് ‘സറോഗസി’യെ നിയന്ത്രിക്കാൻ യാതൊരു നിയമങ്ങളും നിലവിലില്ലാത്തതു മൂലമാണെന്നും നിരീക്ഷകർ കരുതുന്നു.

ഉയരുന്ന ചോദ്യങ്ങൾ

         ഒട്ടേറെ നിയമ,ധാർമ്മിക ചോദ്യങ്ങൾ ഉയരുന്നുണ്ട് ഈ വാടകയ്ക്കെടുക്കൽ സംബന്ധമായി സമൂഹത്തിൽ. ഗർഭപാത്രത്തിന്റെ കച്ചവടവത്കരണം , സ്ത്രീ വെറുമൊരു ചരക്കെന്ന നിലയിൽ വ്യവഹരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ അവളുടെ സ്ഥാനം കൂടുതൽ മോശമാക്കുകയല്ലെ ചെയ്യുക  ? പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള എല്ലാ കച്ചവടത്തിലും അന്തർലീനമായ ചൂഷണം ‘കമേഴ്സ്യൽ സറോഗസി’ യും ഉൾക്കൊള്ളുന്നില്ലേ എന്നതാണ് മറ്റൊരു ചോദ്യം. തന്റെ ശരീരം വാടകയ്ക്ക് നൽകാൻ ഒരാൾക്ക് അനുവാദം നൽകാൻ സമൂഹത്തിനു അവകാശമുണ്ടോ എന്ന മറ്റൊരു ചോദ്യവും ഉയരുന്നു ഈ വിഷയത്തിൽ. അതിനുള്ള ‘മനുഷ്യാവകാശം’ ആ വ്യക്തിക്കു തന്നെയില്ല എന്ന് കരുതുന്നവരുമുണ്ട്. ഗർഭധാരണത്തെയും പ്രസവത്തെയും തൊഴിലുടമ-തൊഴിലാളി ബന്ധം പോലെയോ അടിമജോലിയ്ക്കായുള്ള കരാർ പോലെയോ ആക്കി മാറ്റുക എന്നത് എത്രത്തോളം ആശാസ്യമാണ് ? 

മറുവഴികൾ തിരയാത്ത സമൂഹം

       ‘തന്റെ സ്വന്തം ചോരയിൽ ഒരു കുഞ്ഞ്’ എന്ന ഒട്ടൊക്കെ സ്വാർഥമെന്ന് പറയാവുന്ന വികാരമാണ് മിക്ക ദമ്പതികളെയും ഈ മാർഗങ്ങളിലേക്ക് പലപ്പോഴും നയിക്കുന്നത്. ദത്തെടുപ്പ് സംബന്ധമായി ഇന്ത്യയിലെ നിലവിലുള്ള നിയമനൂലാമാലകൾ ദമ്പതികളെ അവരതിനാഗ്രഹിച്ചാലും പിന്തിരിപ്പിക്കുന്നു. രണ്ടര വർഷം വരെ കാത്തിരിക്കേണ്ടി വരുന്നു പലപ്പോഴും ഉദ്ദേശിച്ച കുഞ്ഞിനെ ദത്തു കിട്ടാൻ നിലവിലെ സ്ഥിതിയിൽ. ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടായാൽ ധാരാളം പേർ ദത്തെടുക്കൽ എന്ന മാർഗം അവലംബിക്കുമെന്നും അതു വഴി ആത്യന്തികമായി സമൂഹത്തിനു തന്നെയാവും നേട്ടം ഉണ്ടാവുകയെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കരുതുന്നു.


       
          
              
               

Wednesday, December 12, 2012

വിവാഹം ചൈനയിൽ നടക്കുന്നു : നഗ്നമായി



വിവാഹം ചൈനയിൽ നടക്കുന്നു : നഗ്നമായി

 ജാഫർ എസ് പുൽപ്പള്ളി

          ഷാങ്ഹായിയിലെ ഒരു   ഫാഷൻ മാഗസിനിൽ എഡിറ്ററായി ജോലി നോക്കുന്ന ഇരുപത്തെട്ടുകാരിയായ ചൈനീസ് യുവതി സാങ് യി ആഗ്രഹിക്കുക തന്റെ  കാമുകൻ  ഒരു മനോഹരമായ റെസ്റ്റോറന്റിൽ വെച്ച് തിളങ്ങുന്ന ഒരു വജ്രമോതിരം തനിക്കു നേരെ നീട്ടി ഇങ്ങനെ ചോദിക്കണം എന്നാണ് : താങ്കളെന്നെ വിവാഹം കഴിക്കുമോ ?

          അവൾ മന്ദഹസിക്കുകയും സന്തോഷക്കണ്ണീരോടെ കാമുകന്റെ മാറിലേക്ക് സ്വയം വീഴുകയും ചെയ്യും.
             എന്നാൽ യഥാർഥത്തിൽ നടന്നത് ഇതൊന്നുമല്ല. 2008 ന്റെ ഒടുവിലെ ഒരു സായാഹ്നത്തിൽ അവളുടെ കാമുകൻ ഇങ്ങനെ പറഞ്ഞു : എന്റെ അമ്മ പറയുന്നു ,നാം എത്രയും വേഗം വിവാഹസർട്ടിഫിക്കറ്റിനായി രജിസ്റ്റർ ചെയ്യണം എന്ന്. അവൾ സമ്മതിച്ചു. അങ്ങനെ അത് കഴിഞ്ഞു : അവരുടെ വിവാഹം. 2009 ലെ ആദ്യദിനങ്ങളിലൊന്നിൽ അവർ ഒരു ദിവസത്തെ അവധിയെടുത്ത് വിവാഹം രജിസ്റ്റർ ചെയ്യുന്ന ഓഫീസിൽ എത്തി രജിസ്ട്രേഷനുള്ള ചെലവായ 9 യുവാൻ തുല്യമായി പങ്കിട്ട് നൽകി ‘വിവാഹിത‘രായി. പിന്നീട് 100 യുവാൻ മുടക്കി അതും തുല്യപങ്ക്- ഒരു ചെറിയ ചായസത്കാരം അവർ ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റിൽ വെച്ച് , സുഹ്യത്തുക്കൾക്കായി. സാങ് യിയുടെ അമ്മ വിവാഹഫോട്ടോ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞു : ഞങ്ങൾക്ക് ഒട്ടും സമയമില്ലായിരുന്നു, മാത്രമല്ല പിറ്റേന്ന് ജോലിക്കും പോകണമായിരുന്നു.

‘നഗ്നവിവാഹം‘


          മേൽ പറഞ്ഞ രീതിയിലുള്ള വിവാഹങ്ങൾ ചൈനയിലെ വൻ നഗരങ്ങളിൽ വലിയ തരംഗമായി വന്നു കഴിഞ്ഞു. ഈ വിവാഹത്തെ അവർ ‘നഗ്നവിവാഹം’ എന്നാണ് പറയുന്നത്. ചൈനീസ് ഭാഷയിൽ ‘ലുവോ ഹുൻ ‘ എന്നറിയപ്പെടുന്ന ഇതിനെ എൺപതുകൾക്കു ശേഷം ജനിച്ച തലമുറയിലെ യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. ഈ തരംഗത്തിന്റെ മുദ്രാവാക്യവാചകങ്ങളിൽ അതിന്റെ ആശയം സ്പഷ്ടമാണ് . അതിങ്ങനെയാണ് :

        അപ്പാർട്ട്മെന്റ് വേണ്ട
        കാർ വേണ്ട
        വജ്രമോതിരം വേണ്ട
        ചടങ്ങ് വേണ്ട  ഹണിമൂൺ വേണ്ട .
        നാമിരുവരും നാലര യുവാൻ വീതം മുടക്കും
        അങ്ങനെ നമുക്ക് ഒരു വിവാഹസർട്ടിഫിക്കറ്റ് ലഭിക്കും
        പിന്നെ നാം പുത്തൻ ജീവിതത്തിലേക്ക് കടക്കും. 
ഇങ്ങനെ ചൈനീസ് സമൂഹത്തിലെ വ്യവസ്ഥാപിത വിവാഹസമ്പ്രദായങ്ങളുടെ മേൽവസ്ത്രം ഉരിഞ്ഞെറിയുന്നു, ഈ ‘നഗ്നവിവാഹ‘ങ്ങൾ.

എങ്ങനെ വന്നു ഈ കല്യാണം ?

              ഡെങ് സിയാവോ പിങ്ങിന്റെ പുത്തൻ ചൈന ഒട്ടേറെ വളർന്നെങ്കിലും പഴയ ആളുകൾക്ക് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായ പല വിശ്വാസങ്ങളും ചടങ്ങുകളും വെടിയാൻ കഴിയുന്നില്ല. ഈ പഴയ ആചാരങ്ങൾ , നടപ്പുമര്യാദകൾ എന്നിവ വിവാഹം എന്ന ചടങ്ങിലായിരുന്നു ഏറ്റവും പ്രതിഫലിച്ചത്. എത്രയൊക്കെ ആധുനികരായാലും അവർ തങ്ങളുടെ മക്കളുടെ വിവാഹങ്ങൾ തനത് ചൈനീസ് ചടങ്ങുകളോടെയും പാരമ്പര്യരീതികളോടെയും നടക്കണം എന്നാഗ്രഹിക്കുന്നു. അവിടെയാണ് പണം വില്ലനായി കടന്നു വരുന്നത്. വിവാഹം നടക്കണമെങ്കിൽ വരന് സ്വന്തമായി അപ്പാർട്ട്മെന്റോ കാറോ ഉണ്ടായിരിക്കണം , വിവാഹം എല്ലാവിധ ചടങ്ങുകളോടെയും നടത്തണം എന്ന രീതിയിലുള്ള നിഷ്ഠകൾ കഴിഞ്ഞ 30 വർഷം മുൻപുള്ളതിനേക്കാൾ 4000 മടങ്ങ് വിവാഹച്ചെലവ് ഉയർത്തി വൻ നഗരങ്ങളിൽ. വർദ്ധിച്ചു വന്ന ഭൂമി വില , മൊട്ടുസൂചി കുത്താൻ പോലും ഇടം ഇല്ലാത്ത ബീജിംഗ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ യുവാക്കൾ സ്വന്തമായി അപ്പാർട്ട്മെന്റ് സമ്പാദിക്കുക എന്നത് അസാദ്ധ്യകാര്യമായി തീർത്തു. കൂടാതെ തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയ പങ്കും ചെലവഴിക്കേണ്ടി വരും  പെണ്മക്കളുടെ വിവാഹം കെങ്കേമമായി നടത്താൻ പല കുടുംബങ്ങൾക്കും . സർവേകൾ സൂചിപ്പിക്കുന്നത് പ്രകാരം 74 ശതമാനം ചൈനീസ് നഗര യുവാക്കളും ‘നഗ്നവിവാഹ’ത്തെ പുൽകാൻ കാരണം വ്യക്തമാണല്ലോ ?

                  മറ്റൊരു പ്രധാനകാരണമായി കണക്കാക്കുന്നത് സ്ത്രീകളുടെ സ്ഥിതിയിൽ വന്ന വലിയ മാറ്റമാണ്. നന്നായി സമ്പാദിക്കുന്ന , തന്റെ മാതാപിതാക്കളെ ആശ്രയിക്കാത്ത യുവതികൾ നേടുന്ന സ്വാതന്ത്യം ഇത്തരം ലളിതവിവാഹങ്ങൾ യാഥാർഥ്യമാകുവാൻ കാരണമായി. തന്റെ വരൻ നൽകുന്നത് കൊണ്ട് ജീവിക്കുവാൻ അവൾക്ക് വൈമനസ്യവുമാണ്.

                സാമ്പ്രദായിക വിവാഹസങ്കല്പങ്ങൾ ഇന്നും വേരൂന്നി നിൽക്കുന്ന ചൈനീസ് സമൂഹത്തിൽ വളർന്നു വരുന്ന തുറന്ന മന:സ്ഥിതിയും ‘നഗ്നവിവാഹ’ത്തിനു നല്ല പിന്തുണ നൽകുന്നു.
             2008 ലാണ്  ഇത്തം വിവാഹങ്ങളെ സൂചിപ്പിക്കാൻ ‘ നഗ്നവിവാഹം ‘ എന്ന പദം ഇന്റനെറ്റിലൂടെ പ്രചാരത്തിലായത്. ‘നേക്കഡ് മാര്യേജ് ഏജ് ‘ എന്ന ,  ചൈനീസ് യുവാക്കൾക്കിടയിൽ  വളരെയേറെ ചർച്ച ചെയ്യപ്പെട്ട ടി.വി. സീരിയൽ ആണ് ഈ പദത്തിന്റെ ഉത്ഭവസ്ഥാനം . ‘നഗ്നവിവാഹം’ കഴിക്കുന്ന  ദമ്പതികളുടെ ജീവിതസമരം ആയിരുന്നു ആ സീരിയലിന്റെ ഉള്ളടക്കം.

വഴങ്ങുന്ന മുതിർന്ന തലമുറ

           ജോയ്സ് വാങ് എന്ന മുപ്പത്തിമൂന്നുകാരൻ ഇന്റർനെറ്റ് സംരംഭക യുവാവ് തനിക്ക് ഒരിക്കലും ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ, തന്റെ മകൻ എത്രയും വേഗം വിവാഹിതനാകണം എന്ന് ആഗ്രഹിക്കുന്ന അമ്മയോട് പറയുന്നതിങ്ങനെ : ഒന്നുകിൽ ഞാൻ ഒരു അപ്പാർട്ട്മെന്റ് 10 വർഷത്തിനുള്ളിൽ സ്വന്തമാക്കിയതിനു ശേഷം വിവാഹിതനാകാം , അല്ലെങ്കിൽ അതില്ലാതെ ഇപ്പോൾ തന്നെ വിവാഹിതനാകാം. അമ്മ രണ്ടാമത്തെത് അർദ്ധമനസ്സോടെ സമ്മതിച്ചതിന്റെ തൊട്ടടുത്ത ദിനം ജോയ്സ് വാങ് വിവാഹിതനായി.
        പക്ഷെ ചൈനയിലെ മുതിർന്ന തലമുറയ്ക്ക് ഇതൊന്നും അത്ര രുചിക്കുന്നില്ല. തങ്ങളുടെ ഏക സന്തതിയുടെ വിവാഹം എല്ലാ ചൈനീസ് ആചാരരീതികളോടും കൂടി നടത്തണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ ഈ ‘നഗ്നവിവാഹ‘ത്തെ അംഗീകരിക്കാനിടയില്ലല്ലോ .
പക്ഷെ തങ്ങളുടെ പെണ്മക്കൾ ‘മുടക്കാച്ചരക്കു’കളായോ ആൺകുട്ടികൾ ‘ ശൂന്യശാഖ’കളായോ മാറുമെന്ന് ഭയന്ന് മാതാപിതാക്കൾ ഒടുവിൽ ഈ പുത്തൻ വിവാഹത്തെ അനുകൂലിക്കുന്നു.

പ്രണയവും വിവാഹവും മാറ്റത്തിലേക്ക് , കൂടെ സമൂഹവും

    തങ്ങളുടെ യുവാക്കൾ പ്രണയത്തെയും വിവാഹത്തെയും മാറ്റിയെടുക്കുന്ന വിധം ആയിരക്കണക്കിനു വർഷത്തെ പാരമ്പര്യം ചുമലിൽ താങ്ങുന്ന ചൈനയിലെ പഴയ തലമുറ കാണുകയാണിന്ന്. അപ്പാർട്ട്മെന്റോ കാറോ സ്വന്തമാക്കാൻ കഴിവില്ലാത്തവർ പലരും വിവാഹമേ വേണ്ടെന്ന് വെക്കുന്നത് വിവാഹബാഹ്യബന്ധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.
നഗരങ്ങളിലെ വിവാഹരജിസ്ട്രേഷനിലെ കുറവ് ഈ വർഷം മാത്രം 17 ശതമാനം വരും എന്ന് അധിക്യതർ പറയുന്നു. ഷാങ്ഹായ് നഗരത്തിൽ ഒറ്റയ്ക്ക് കഴിയുന്ന യുവതികളുടെ എണ്ണം കഴിഞ്ഞ 15 വർഷം കൊണ്ട് മൂന്നിരട്ടിയായതായി സർവേകൾ പറയുന്നു. കൂടാതെ അവിടത്തെ ജനനനിരക്ക് അത് ഏറ്റവും കുറഞ്ഞ ലോകത്തിലെ പ്രദേശങ്ങളിലേതിന് ഒപ്പവുമായി എന്ന സ്ഥിതിയും സംജാതമായി.മറ്റ് രാജ്യങ്ങളിൽ നൂറോ ഇരുന്നൂറോ വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങൾ ചൈനയിൽ വെറും മുപ്പത് വർഷങ്ങൾ കൊണ്ടുണ്ടായി എന്ന് സാമൂഹ്യനിരീക്ഷകർ പറയുന്നു.

വെല്ലുവിളികളും ഉണ്ട്

         ‘നഗ്നവിവാഹം’ ഒട്ടേറെ മേന്മകൾ നൽകുന്നുണ്ടെങ്കിലും അത് ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും കാണാതിരുന്നു കൂടാ എന്ന് നിരീക്ഷകർ കരുതുന്നു. ദമ്പതികൾ ഇരുവരും സാമ്പത്തികമായി നല്ല നിലയിലല്ലാത്തതിനാൽ ജീവിതസമരം കടുത്തതായിരിക്കും . പലർക്കും മാതാപിതാക്കളുടെ പിന്തുണ പ്രതിസന്ധികൾ ലഭിക്കാതെയും പോകുന്നു. ‘ദരിദ്രദമ്പതികൾ എപ്പോഴും ദുരിതം നേടുന്നു’ എന്ന അർഥത്തിലുള്ള പഴഞ്ചൊല്ല് പോലും പ്രചാരത്തിലുണ്ട് ചൈനീസ് സമൂഹത്തിൽ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നടത്തുന്ന കഠിനപ്രയത്നം ദമ്പതിമാർക്കിടയിൽ ഉരസൽ ഉണ്ടാക്കുകയും ബന്ധം ശിഥിലമാകാൻ അത് കാരണമാകുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു. എന്നാൽ ബീജിംഗിലെ ഒരു ഗവേഷണവിദ്യാർഥിയായ വാങ് ഹൈമിൻ പറയുന്നത് മറിച്ചാണ് : “മുൻപേ തന്നെ  എല്ലാം സമ്പാദിച്ച് വിവാഹിതരായ സുഹ്യത്തുക്കളുടേതുമായി താരതംയം ചെയ്യുമ്പോൾ എന്റെ  വിവാഹം അല്പം മുഷിഞ്ഞതായി തോന്നാം. എന്നാൽ സാമ്പത്തികാടിത്തറ തെല്ലും ഇല്ലാതിരുന്നിട്ടും ഞങ്ങൾ എട്ട് വർഷമായി ഒന്നിച്ച് ജീവിക്കുന്നു. ഞാൻ കരുതുന്നു വിവാഹത്തിന്റെ അടിസ്ഥാനം പ്രണയം ആണെന്ന് , മറിച്ച് പണം അല്ലെന്നും.“

           ഇന്റനെറ്റിലെ ചർച്ചകളും ഇത്തരം വിവാഹങ്ങൾക്ക് വലിയ പിന്തുണ നൽകുന്നു.
 പ്രശസ്ത വെബ് പോർട്ടൽ ആയ ‘സിന’ യിലെ ഒരു പോസ്റ്റ് പറയുന്നു :
 “ തങ്ങൾ വിവാഹിതരാകുമ്പോൾ തന്നെ അവർ എല്ലാം നേടിയെങ്കിൽ പിന്നെന്ത് അവർക്ക് പ്രതീക്ഷിക്കാനുണ്ട് ? ജീവിതത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കഠിനമായി അധ്വാനിച്ച് ഒന്നിച്ച് നേടുന്നത് പോലെ സന്തോഷകരമായി മറ്റെന്തുണ്ട് വിവാഹത്തിൽ ? “

-2012 ജുലൈ 21 ന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്