Thursday, January 3, 2013

വീട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍


ജാഫര്‍ എസ് പുല്‍പ്പള്ളി
പുതിയ ജീവിതം തേടി ഭൂഗോളത്തിന്റെ മറ്റേ തലയ്ക്കലേക്ക് പണ്ട് യാത്രയായ ആ പിതാക്കളുടെ മക്കള്‍ കാലചക്രത്തിന്റെ തിരിച്ചിലില്‍ വിപരീതദിശയിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു ഇപ്പോള്‍. വലുപ്പം കൊണ്ട് ലോകത്തിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ വംശജരുടെ തിരിച്ചു വരവിന്റെ കാര്യമാണ് പറയുന്നത്. ഇന്ത്യയില്‍ നിന്ന് പാശ്ചാത്യരാഷ്ട്രങ്ങളിലേക്ക് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കുടിയേറിയവരുടെ പിന്മുറക്കാരാണ് പ്രധാനമായും ഇത്തരത്തില്‍ തങ്ങളുടെ ആദിമവേരുകളിലേക്ക് മടങ്ങുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസികള്‍
യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ കണക്ക് പ്രകാരം ചൈന കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യക്കാരാണ്. 2.5 കോടി വരും 140 രാജ്യങ്ങളിലായുള്ള ഇന്ത്യന്‍ പ്രവാസികളുടെ സംഖ്യ. ഇന്ത്യയുടെ 0.8 ശതമാനം കുടിയേറ്റ നിരക്ക് ലോകത്തേറ്റവും ഉയര്‍ന്നത് ആണ്.യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളില്‍ എണ്ണം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് ഗുജറാത്തി, പഞ്ചാബി വംശജരാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും കരീബിയന്‍ മേഖലയിലും ഇന്ത്യന്‍ പ്രവാസികള്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ആതിഥേയ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ ആ സമൂഹം ധാരാളം പ്രൊഫഷണലുകളെ ആ രാജ്യങ്ങളുടെ വികസനത്തില്‍ പങ്കാളികളാകാനായി നല്‍കിയിട്ടുണ്ട്.

അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റത്തിന്റെ ചരിത്രം നീളുന്നത് 100 വര്‍ഷത്തിനു മുന്‍പിലേക്കാണ്. 'ഹിന്ദുക്കള്‍' എന്ന് വിളിക്കപ്പെട്ടു ഇവര്‍ തദ്ദേശിയരാല്‍. ഇന്ത്യന്‍ സ്വാതന്ത്യത്തിനു ശേഷം അറുപതുകളിലും എഴുപതുകളിലും കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ദ്ധിച്ചു. അധികവും സിഖ്് വംശജരായിരുന്നു ഇവര്‍. ശീതയുദ്ധകാലത്ത് അമേരിക്കയില്‍ പ്രതിരോധവ്യോമയാന മേഖലയില്‍ എഞ്ചിനീയര്‍മാരുടെ വര്‍ദ്ധിച്ച ആവശ്യകത ശരിയ്ക്കും മുതലെടുത്തു അവര്‍. 'മസ്തിഷ്‌കച്ചോര്‍ച്ച' എന്ന് ഇന്ത്യക്കാരാല്‍ വിളിയ്ക്കപ്പെട്ടു ഈ കുടിയേറ്റം
. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇത് തുടര്‍ന്നു.അമേരിക്കയില്‍ മാത്രം 31.8 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ ഉണ്ട് എന്ന് 2010 ലെ അമേരിക്കന്‍ കംയൂണിറ്റി സര്‍വേ പറയുന്നു. അമേരിക്കയിലെ കുടിയേറ്റസമൂഹത്തിന്റെ ഭൂരിപക്ഷം വരും ഈ സംഖ്യ.'ഫോര്‍ച്യൂണ്‍' മാഗസിന്റെ 2000 ലെ കണക്ക് പ്രകാരം 'സിലിക്കന്‍ വാലി'യിലെ ഇന്ത്യന്‍ സംരംഭകരുടെ ആകെ വരുമാനം എന്നത് 250000 കോടി ഡോളര്‍ ആണ്.

'അമേരിക്കയുടെ മഷ്തിഷ്‌കച്ചോര്‍ച്ച ഇന്ത്യയുടെ മഷ്തിഷ്‌കനേട്ടം ആകും' എന്ന ഒരമേരിക്കന്‍ വ്യാപാരസംഘടനയുടെ പ്രസ്താവന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ ഇന്ത്യന്‍ വംശജരുടെ ഇടം വ്യക്തമാക്കുന്ന ഒന്നാണ്. ഒരു അമേരിക്കന്‍ സംസ്ഥാനത്തിലെ ഗവര്‍ണര്‍ സ്ഥാനം കയ്യാളുന്നത് വരെയെത്തി നില്‍ക്കുന്നു അവിടത്തെ ഇന്ത്യന്‍ വംശജരുടെ സാമൂഹ്യസ്വാധീനം.

കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഹോളണ്ട്, ആസ്‌ട്രേലിയ, ന്യൂസിലണ്ട്, റഷ്യ, ഇറ്റലി, ജര്‍മ്മനി തുടങ്ങി ഒട്ടേറെ യൂറോപ്യന്‍, അമേരിക്കന്‍ രാഷ്ട്രങ്ങളിലും ഇന്ത്യന്‍ പ്രവാസികള്‍ ഒട്ടേറെയുണ്ട്. ഇവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്ര തുടങ്ങിയിരിക്കുന്നത്.

തിരികെ വിളിക്കുന്നത് പഴയ ഇന്ത്യയല്ല

 സാമ്പത്തികവും സാംസ്‌കാരികവുമായ കാരണങ്ങള്‍ ഉണ്ട് ഈ പുതിയ പ്രവണതയ്ക്ക്. തങ്ങള്‍ ഇപ്പോള്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന അമേരിക്കയേക്കാളും ബ്രിട്ടനേക്കാളും മികച്ചതാണ് ഇന്ത്യയുടെ വളര്‍ച്ച എന്ന കാഴ്ച്ചപ്പാടാണ് ഈ മടങ്ങിപ്പോക്കിന്റെ പിന്നില്‍ എന്ന് ഇതു സംബന്ധമായ നിരീക്ഷണങ്ങള്‍ കാണിക്കുന്നു . കൂടാതെ ഈ തീരുമാനം എടുക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം യൂറോപ്യന്‍ രാഷ്ട്രങ്ങളെ മൊത്തമായും പിടികൂടിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. പുതിയ അവസരങ്ങള്‍ക്കൊപ്പം തങ്ങളുടെ വേരുകളും സംസ്‌കാരവും അവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.

പിതാക്കളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരായ മക്കള്‍

ഇന്ത്യയില്‍ ജനിച്ച , ഇന്ത്യയുടെ ഭാഷ സംസാരിക്കുന്ന, ഇന്ത്യന്‍ ഭക്ഷണം നന്നായി പാകം ചെയ്യാനും കഴിക്കാനും അറിയാവുന്ന, അവിടത്തെ സംസ്‌കാരവും ആചാരങ്ങളും ഉള്ളിലേറ്റുന്ന തങ്ങളുടെ മാതാപിതാക്കളേക്കാള്‍ 'ഇന്ത്യക്കാര്‍' ആണ് ഈ പുതിയ തലമുറ.ലണ്ടനിലോ ന്യൂയോര്‍ക്കിലോ ജനിച്ച, അവിടെത്തന്നെ വളരുന്ന, നന്നായി സാരി ചുറ്റാനോ ചപ്പാത്തി ഉണ്ടാക്കാനോ അറിയാത്ത അവരെ 'ഇന്ത്യക്കാര്‍' ആക്കിയത് നിയമം ആണ്. പ്രവാസികള്‍ക്കായി ഇന്ത്യാ ഗവണ്മെന്റ് 2005 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം ഇന്ത്യയില്‍ ജനിച്ചവരുടെയും മുന്‍ ഇന്ത്യന്‍ പൌരരുടെയോ മക്കള്‍ക്കോ പേരക്കുട്ടികള്‍ക്കോ ഒരു തരം 'ഇരട്ട പൌരത്വം' ലഭിക്കുന്നു.'ഓവര്‍സീസ് സിറ്റിസെന്‍ ഓഫ് ഇന്ത്യ' എന്ന ഈ പദ്ധതി പ്രകാരം ഒരാള്‍ക്ക് തന്റെ വിദേശപൌരത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരു ആജീവനാന്ത
ഇന്ത്യന്‍ വിസ കരസ്ഥമാക്കാം, അവിടെ എത്രകാലം വേണമെങ്കിലും ജോലി ചെയ്യാം,ഇന്ത്യക്കാരായി തന്നെ ജീവിക്കാം. അങ്ങനെ തങ്ങളുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ച ഇന്ത്യന്‍ പാസ്‌പോര്‍ട്ട്(ഒ.സി.ഐ കാര്‍ഡ്) ഈ മക്കള്‍ നേടുന്നു, വ്യത്യസ്തമായ തരത്തിലൊരു ഇന്ത്യന്‍ പൌരത്വവും.

ഒട്ടേറെ പേരുണ്ട് ഇന്ത്യക്കാരാകാന്‍

ഈ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ഏകദേശം 10 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയിലേക്ക് യാത്രയായത് എന്ന് കണക്കുകള്‍ കാണിക്കുന്നു. കൂടാതെ അടുത്തകാലത്തായി ഇത് വര്‍ദ്ധിച്ചു വരികയുമാണ്. 2010 ല്‍ മാത്രം ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരുടെ എണ്ണം 30000 ആണ്. 2002 ലും 2003 ലുമായി 35000 ഐ.ടി പ്രൊഫഷണലുകളാണ് ഇന്ത്യയുടെ ഐ.ടി ഹബ്ബായ
ബാംഗ്ലൂരിലേക്ക് മാത്രമായി എത്തിയത്.

'ഇന്ത്യന്‍ സ്വപ്നം' തേടി
ഇന്ത്യന്‍ ഐ.ടി നഗരമായ ബാംഗളൂരിലേക്ക് അമേരിക്കയില്‍ നിന്ന് ചേക്കേറിയ രാജീവ് ഖത്രി ഇത്തരത്തിലുള്ള ഒരു ഇന്ത്യന്‍ പൗരനാണ്.
ബി.ബി.സി.ലേഖകനോട് തന്റെ നിലപാടിനെ കുറിച്ച് ഇങ്ങനെ പറയുന്നു രാജീവ്: 'നാല് വര്‍ഷം മുന്‍പ് ഞാന്‍ ഈ തീരുമാനം എടുത്തപ്പോള്‍ എന്റെ മാതാപിതാക്കള്‍ അതിലൊട്ടും ഗുണം കണ്ടില്ല. അവരെന്നെ പിന്തിരിപ്പിക്കാന്‍ ആവത് ശ്രമിച്ചു. ഈ നാല് വര്‍ഷത്തിനു ശേഷവും ഞാന്‍ തിരികെ ചെല്ലുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. എനിക്കാണെങ്കില്‍ അതിലൊട്ട് താത്പര്യവുമില്ല'.
രാജീവിന്റെ അച്ഛന്‍ 1972 ല്‍ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് കുടിയേറി അവിടെ നല്ല ഒരു ജീവിതം നേടിയ ആളാണ്. അദ്ദേഹത്തിന് തന്റെ മകന്‍ പുതിയ അവസരങ്ങള്‍ക്കായി ഭൂഗോളത്തിന്റെ മറ്റേ അറ്റത്തേക്ക് പായുന്നത് ഒട്ടും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. താന്‍ പണ്ട് ചെയ്തതിന്റെ വിപരീത ദിശയിലേക്കുള്ള ഈ പുതിയ യാത്രയെ ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കാവുന്നില്ല. പിതാവിനെ ഒരു കാലത്ത് ഏറെ മോഹിപ്പിച്ച ആ പുകഴ്‌പെറ്റ 'അമേരിക്കന്‍/ ബ്രിട്ടീഷ് സ്വപ്ന' ത്തെ ഉപേക്ഷിച്ചാണ് മകന്‍ പോകുന്നത്. അവരെ ഇപ്പോള്‍
പ്രചോദിപ്പിക്കുന്നത് 'ഇന്ത്യന്‍ 'ഇന്ത്യന്‍ സ്വപ്ന'മാണെന്നതാണ് യാഥാര്‍ഥ്യം. ഇനി ഒരിക്കലും അമേരിക്കയിലേക്കോ ബ്രിട്ടനിലേക്കോ മടങ്ങാന്‍ പലര്‍ക്കും താത്പര്യവുമില്ല.

ഇന്ത്യയുടെ അനുകൂല ഘടകങ്ങള്‍

തൊണ്ണൂറുകളില്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാര നടപടികളാണ് ഇന്ത്യയെ ആകെ മാറ്റി മറിച്ചത്.ഇന്ത്യ അതിന്റെ സാമ്പത്തികരംഗത്തിന്റെ വാതിലുകള്‍ തുറന്നിട്ടതോടു കൂടി അനേക വര്‍ഷങ്ങളായി തുടര്‍ന്ന് വരികയായിരുന്ന പല കാര്യങ്ങള്‍ക്കും മാറ്റം വരികയായിരുന്നു. ലൈസന്‍സ്-ക്വാട്ടാ രാജിന്റെ അസ്തമയം, പൊതുമേഖലയ്ക്കുള്ള സംരക്ഷണത്തിന്റെ എടുത്തുകളയല്‍,സര്‍വീസ് രംഗത്തേക്കുള്ള സ്വകാര്യമുതല്‍ മുടക്കിന്റെ തുടക്കം തുടങ്ങിയ ഘടകങ്ങള്‍ അമേരിക്കയിലോ ബ്രിട്ടനിലോ ജീവിയ്ക്കുന്ന ഇന്ത്യന്‍ യുവാവിനെ പ്രചോദിതനാകാന്‍ പ്രേരിപ്പിക്കുന്നു. ഇവിടെ കാത്തിരിക്കുന്ന വലിയ അവസരങ്ങള്‍ അവനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. സ്വതന്ത്ര വിപണിയുടെ വളര്‍ച്ച ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യ ഉള്ള ഈ രാജ്യം വഹിക്കുന്ന ഉപഭോക്താക്കളുടെ ഭീമന്‍ സംഖ്യയെ കൂടുതല്‍ ആകര്‍ഷകമാക്കി.120 കോടി ജനങ്ങള്‍ ഉള്ള ഒരു രാജ്യത്തിലെ സേവനമേഖലയിലെ അവസരങ്ങള്‍ എണ്ണമറ്റതാണ്. ഭീമമായ ഇന്ത്യന്‍ വിപണിയിലെ നേരിയ ചലനം പോലും അമേരിക്കന്‍ ജനസംഖ്യയേക്കാള്‍ വലിയ ഉപഭോക്താക്കളെ ബാധിക്കുന്നു. ഇനിയും ഒടുങ്ങാത്ത ദാരിദ്യം,കാര്‍ന്നു തിന്നുന്ന അഴിമതി, അടിസ്ഥാന സൗകര്യത്തിന്റെ വലിയ പോരായ്മകള്‍, ബ്യൂറോക്രസിയുടെ ഇപ്പോഴും കുറഞ്ഞിട്ടില്ലാത്ത സ്വാധീനം എന്നിങ്ങനെ എണ്ണിപ്പറയാവുന്ന പോരായ്മകള്‍ ഒട്ടേറെ ഉണ്ടെങ്കിലും ഇന്ത്യയില്‍ അവസരങ്ങള്‍ക്ക് ഒട്ടും കുറവില്ല എന്നത് അവരെ ആകര്‍ഷിച്ച പ്രധാന ഘടകം ആണ്. ഇന്ത്യ ഇപ്പോള്‍ സംരംഭകത്വത്തിന്റെ പറുദീസയായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ എല്ലാം തന്നെ മറ്റേതൊരു ലോകനഗരത്തെയും പോലെ തന്നെ നിക്ഷേപസൗഹ്യദ അന്തരീക്ഷം കൈവരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് തെല്ലൊന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും 5 ശതമാനം എന്ന നിരക്ക് നിലനിര്‍ത്തി അത് പതുക്കെ വളരുക തന്നെയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ നിലവിലെ സ്ഥിതി ആശങ്കാജനകം ആണെന്നതും അവിടത്തെ സാമ്പത്തികസ്ഥിതി വളര്‍ച്ച മുരടിച്ച അവസ്ഥയിലാണെന്നതും ഇന്ത്യയിലേക്കുള്ള സംരംഭകരുടെ വരവിനെ ഉത്തേജിപ്പിക്കുന്നുണ്ട്.

തൊഴില്‍ അവസരങ്ങള്‍ക്കു പുറമെ മികച്ച സാമൂഹ്യജീവിതത്തിന്റെ സാന്നിദ്ധ്യം,വര്‍ദ്ധിച്ചു വരുന്ന അടിസ്ഥാനസൌകര്യങ്ങള്‍,വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച,ആകര്‍ഷകമായ ഭവനസൗകര്യങ്ങള്‍, ശക്തമായ കുടുംബസാമൂഹിക ബന്ധങ്ങള്‍ എന്നിവയും തിരികെയെത്താന്‍ അവരെ പ്രേരിതരാക്കുന്നു.

വേരൂന്നാന്‍ എളുപ്പം

ഇന്ത്യന്‍ വംശജര്‍ എന്നും ഇന്ത്യക്കാര്‍ തന്നെയായാണ് തങ്ങളുടെ പ്രവാസജീവിതം നയിക്കുന്നത് എന്ന ഘടകം ഇപ്പോള്‍ സഹായകരമാകുന്നത് അവരുടെ മക്കള്‍ക്കാണ്. ഏതെങ്കിലും ഒരു യൂറോപ്യന്‍ നഗരത്തില്‍ ജനിച്ച് യുവത്വത്തിലേക്ക് കാലൂന്നിയതിനു ശേഷവും ഒരു തരം അന്യതാ ബോധം പേറുന്നുണ്ട് ആ സമൂഹത്തില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍. വീടുകളില്‍ നിന്നു തന്നെ ആര്‍ജ്ജിക്കുന്നു അവര്‍ ഇന്ത്യന്‍ സംസ്‌കാരവും രീതികളും.അതു കൊണ്ട് തന്നെ ഇന്ത്യയിലേക്കുള്ള മടക്കം അവര്‍ക്ക് വീട്ടിലേക്കുള്ള തിരിച്ചു പോക്ക് പോലെയൊന്നാകുന്നു. അവിടെ അവര്‍ക്ക് പുതിയ ഭാഷയോ ഭക്ഷണമോ നേരിടേണ്ടി വരുന്നില്ല. കൂടാതെ തങ്ങള്‍ വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്ന് ലഭിച്ച ശക്തി അവരെ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ കൂടുതല്‍ സഹായിക്കുന്നു. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന പാശ്ചാത്യരീതികള്‍ ഇവരെ ഇക്കാര്യത്തില്‍ നന്നായി സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഇവരെ എങ്ങനെ സ്വീകരിക്കും ?

പുതിയ ജീവിതം തേടി മാത്യരാജ്യത്തിലെത്തുന്ന ഇവരുടെ പ്രതീക്ഷകള്‍ക്കൊത്ത് നീങ്ങാന്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ ഒട്ടേറെ മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് ഈ രംഗത്തെ നിരീക്ഷകര്‍ കരുതുന്നു.പുതിയ പ്രവാസിനയങ്ങള്‍ ഇനിയും നമ്മള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ കൂടുതല്‍ മുതല്‍ മുടക്കും ആ രംഗത്ത് ലിബറലൈസേഷന്‍ നടപ്പിലാക്കലും ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളെ പഠനത്തിനായി ഇവിടേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കല്‍ ഈ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.ഈ രംഗത്തെ ചൈനയുടെ മാത്യക ഇന്ത്യയ്ക്കും സ്വീകരിക്കാവുന്നതാണെന്ന് വിദഗ്ധര്‍ കരുതുന്നു. യു.എന്‍ .ഡി.പി റിപ്പോര്‍ട്ട് പ്രകാരം 2000 ല്‍ മാത്രം 'മഷ്തിഷ്‌കച്ചോര്‍ച്ച' മൂലം ഇന്ത്യയുടെ നഷ്ടം 200 കോടി അമേരിക്കന്‍ ഡോളര്‍ ആണെന്നിരിക്കെ പ്രവാസികളെ ആകര്‍ഷിയ്ക്കാനുള്ള നയങ്ങള്‍ കൂടുതലായി വരേണ്ട കാലം ഇപ്പോഴെ അതിക്രമിച്ചിരിക്കുന്നു എന്നത് വ്യക്തമാണ്.








മാത്യഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്

Tuesday, January 1, 2013

അറിയുമോ ചിലിയുടെ ഈ സുന്ദരി നേതാവിനെ ?

ജാഫർ എസ് പുൽപ്പള്ളി

   രാഷ്ട്രീയ- സാമൂഹിക നേതാവ് എന്ന് കേൾക്കുന്ന മാത്രയിൽ തന്നെ നമ്മുടെ മനസ്സിൽ ഓടിവരുന്ന ചിത്രം കാലമെത്താറായ ഒരു വയസ്സന്റെ ബിംബമാണ്. പുതിയതൊന്നും സമൂഹത്തിനു നൽകാൻ സാധിക്കില്ല എന്ന് നമുക്കുറപ്പുള്ള ഈ വയോജനനേതാക്കൾ അരങ്ങ് വാഴുന്ന വേദിയിൽ ഇതാ ഒരു പെൺകുട്ടി : വയസ്സ് 23, സ്വദേശം ചിലി, കോളേജ് വിദ്യാർഥിനി, ലക്ഷക്കണക്കിനു ചിലിയൻ വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും അകമഴിഞ്ഞ പിന്തുണ, സ്നേഹാദരവ് എന്നിവ നേടുന്ന, ‘കമാണ്ടർ കാമില‘ എന്ന് വിളിപ്പേരുള്ള , കരിസ്മ നിറഞ്ഞ നേതാവ്.

ആരാണ് കാമില വയഹോ?


      1988 ഏപ്രിൽ 28 നു ചിലിയിലെ സാന്റിയാഗോയിൽ ജനിച്ച കാമില വയഹോ ഡൌളിംഗ് എന്ന ചിലി സർവകലാശാലയിലെ ഭൂമിശാസ്ത്ര വിദ്യാർഥിനിയുടെ വിദ്യാർഥി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം അത്രയ്ക്കൊന്നും യാദ്യശ്ചികം ആയിരുന്നില്ല. ചിലിയൻ കംയൂണിസ്റ്റ് പാർട്ടി അംഗങ്ങളും ആഗസ്റ്റോ പിനോഷയുടെ ഏകാധിപത്യ ഭരണകൂടത്തിനെതിരെയുള്ള പ്രതിരോധത്തിൽ പങ്കാളികളുമായിരുന്ന മാതാപിതാക്കളുടെ മകൾക്ക് രാഷ്ട്രീയബോധം ഇല്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

‘കമാണ്ടർ കാമില‘യുടെ ജനനം

2006 ൽ ചിലി സർവകലാശാലയിൽ ബിരുദ വിദ്യാർഥിനിയായി പ്രവേശിക്കുന്നു, കാമില വയഹോ. തന്റെ തെളിഞ്ഞ രാഷ്ട്രീയബോധവും അനീതികൾക്കെതിരെയുള്ള മനോഘടനയും അവളെ പതുക്കെ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിലും ഒടുവിൽ ‘ചിലിയൻ കംയൂണിസ്റ്റ് യൂത്ത് ‘ എന്ന യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിലും എത്തിച്ചു. 2008 ൽ യൂണിവേഴ്സിറ്റി ഓഫ് ചിലി സ്റ്റുഡന്റ് ഫെഡറേഷന്റെ ( ഫെക്) കൌൺസിലർ ആയ കാമില തന്റെ ഊർജ്ജസ്വലതയും നേത്യത്വപാടവവും കൊണ്ട് 2010 നവംബറിൽ സംഘടനയുടെ പ്രസിഡണ്ട് സ്ഥാനത്തെത്തി. അതിന്റെ 105 വർഷത്തെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രസിഡണ്ട്.

ഉത്പന്നം ആക്കപ്പെട്ട വിദ്യാഭ്യാസം
പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ചിലിയുടെ പ്രിയപ്പെട്ട ഇടതുപക്ഷക്കാരൻ പ്രസിഡണ്ട് സാൽവദോർ അലൻഡെ ഇരുന്ന വിദ്യാർഥിനേതാവിന്റെ ആ വലിയ പദവിയിലേക്ക് ഈ സുന്ദരി പ്രവേശിക്കുമ്പോഴേക്കും ആ രാജ്യത്തെ വിദ്യാഭ്യാസ രംഗം സെക്കണ്ടറി തലം മുതൽ പ്രൊഫഷണൽ വിദ്യാഭ്യാസ തലം വരെ വലിയ പ്രതിസന്ധിയെ നേരിടുന്ന കാലമായിരുന്നു. സൌജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം എന്ന അലെൻഡെയുടെ നയത്തിൽ നിന്നുള്ള വ്യതിയാനം ആരംഭിച്ചത് പിനോഷെയുടെ ഏകാധിപത്യ യുഗത്തിൽ ആയിരുന്നു. പൊതുവിദ്യാഭ്യാസം എന്ന സങ്കല്പം തന്നെ എൺപതുകളോടെ അപ്രത്യക്ഷമായി. പിനോഷെ യുഗം ഒടുങ്ങി ചിലി ജനാധിപത്യത്തിലേക്ക് വീണ്ടും കടന്നെങ്കിലും പിനോഷെ അടിച്ചേൽ‌പ്പിച്ച വിദ്യാഭ്യാസനയം മാറ്റാൻ പിന്നീട് വന്നവർക്കൊന്നും സാധിച്ചില്ല.വെറും 40 ശതമാനം ആളുകൾക്ക് മാത്രം സൌജന്യ വിദ്യാഭ്യാസം സെക്കണ്ടറി തലം വരെ ലഭിക്കുന്ന ,ബാക്കിയുള്ളവർ പണം മുടക്കി വിദ്യാഭ്യാസം സ്വകാര്യസ്കൂളുകളിൽ നിന്ന് നേടേണ്ട സ്ഥിതിയായി ലാറ്റിനമേരിക്കയിലെ ഏറ്റവും വികസിച്ച രാജ്യമായ ചിലിയിൽ. പിന്നീട് നവലിബറൽ ‘വസന്തം‘ വന്നണഞ്ഞു. ഒരു തരത്തിലും സാധാരണക്കാരന്റെ കുട്ടികൾക്ക് പൊതു വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യം വന്നു.

പേരിനെങ്കിലും വിദ്യാഭ്യാസം മൌലിക അവകാശമായിരുന്ന സ്ഥിതി വിട്ട് പണമുള്ളവനുമാത്രം കിട്ടുന്ന ‘സാധനം’ ആയി പരിണമിച്ചു അത്.83 ശതമാനം വിദ്യാർഥികൾക്കും തങ്ങളുടെ ഉന്നതവിദ്യാഭ്യാസം ആദ്യവർഷം തന്നെ ഉപേക്ഷിക്കേണ്ടി വരുന്ന, അഞ്ച് വർഷത്തെ പഠനത്തിനായി പതിനഞ്ച് വർഷം കടം അടച്ചു തീർക്കേണ്ട സാഹചര്യം , വിദ്യാഭ്യാസവായ്പ എടുത്ത് മുടിഞ്ഞ കുടുംബങ്ങൾ. ചിലിയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡായ ‘ബാൻ കാർഡി‘ന്റെ സ്ഥാപകനും വൻ കോടീശ്വരനുമായ സെബാസ്റ്റൻ പിനേറ എന്ന പ്രസിഡണ്ട് പറഞ്ഞു : ‘വിദ്യാഭ്യാസം എന്നത് ഒരു ഉപഭോക്ത്യസാധനം മാത്രമാണ്‘.

എതിർപ്പിന്റെ കാമില വഴി

നല്ല ഇടതുപക്ഷ അടിത്തറയുള്ള ചിലിയൻ സമൂഹം , പ്രത്യേകിച്ച് വിദ്യാർത്ഥി രാഷ്ട്രീയം എതിർപ്പിന്റെ പാതയിൽ ആയിരുന്നു , യൂണിവേഴ്സിറ്റി ഓഫ് ചിലി സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡണ്ട് ആയി കാമില ചുമതലയേറ്റ ഈ പ്രതിസന്ധിയുടെ സാഹചര്യത്തിൽ. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രസിഡണ്ടിന്റെ നിർവചനത്തെ ശക്തമായി എതിർത്ത് കാമില രംഗത്തെത്തി. കഴിഞ്ഞ 30 വർഷമായി ഒരു മൌലിക അവകാശമായി നിലകൊള്ളുന്ന വിദ്യാഭ്യാസത്തെ കുറെ കച്ചവടക്കാർക്ക് തീറെഴുതിക്കൊടുക്കുന്നത് ശക്തമായി എതിർക്കപ്പെടുമെന്നും ചിലിയൻ യുവാക്കളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തല്ലിക്കെടുത്തുന്നതിന് ഭരണകൂടം വലിയ വില നൽകേണ്ടി വരും എന്നും അവൾ മുന്നറിയിപ്പ് നൽകി.‘’ഞങ്ങൾ സ്വതന്ത്രരാണ്.ഞങ്ങൾക്ക് കെട്ടുപാടുകളൊന്നുമില്ല. ഇപ്പോൾ ഞങ്ങൾ ഒറ്റയ്ക്കാണ് ,എന്നാൽ നാളെ ജനങ്ങൾ ഞങ്ങളുടെ കൂടെയെത്തും’‘.

ഭംഗിയുള്ള സമരം

 അങ്ങനെ 2011 ഏപ്രിൽ മാസം കാമിലയുടെ നേത്യത്വത്തിൽ വ്യാപക വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചു രാജ്യത്ത്. ഹൈസ്കൂൾ വിദ്യാർഥികൾ മുതൽ പ്രൊഫഷണൽ വിദ്യാർഥികൾ വരെ ആയിരങ്ങൾ അണിനിരന്ന മാർച്ചുകൾ ചിലിയുടെ തെരുവുകളെ മുഖരിതമാക്കി. വിദ്യാർഥി പ്രക്ഷോഭത്തെ കുറിച്ചുള്ള നമ്മുടെ വ്യവസ്ഥാപിത സങ്കല്പങ്ങളെ തിരുത്തി കാമില . അവളുടെ സംഘടനാ പാടവവും സാമൂഹ്യബോധവും സമരരീതികളെക്കുറിച്ചുള്ള തിരിച്ചറിവും ലോകശ്രദ്ധയെ ആകർഷിച്ചത് അവളുടെ സമരരീതിയുടെ പ്രത്യേകത മൂലമായിരുന്നു. അക്രമപാത ഒരിക്കലും സ്വീകരിക്കരുതെന്ന് കാമില നിഷ്കർഷിച്ചു. അങ്ങനെ ആ മാർച്ചുകൾ സംഗീതഭരിതം ആയി. പട്ടാളവാഹനങ്ങളുടെ മുന്നിലെ കുട്ടികളുടെ ന്യത്തച്ചുവടുകൾ നഗരപാതകളെ ഉണർത്തി. മൈക്കിൽ ജാക്സന്റെ ‘ത്രില്ലർ’ ഗാനത്തിന്റെ ആവിഷ്കാരം കുറേ യുവാക്കൾ നടത്തിയത് ശ്രദ്ധിക്കപ്പെട്ടു. ബാന്റ് മേളങ്ങൾ, നിറമാർന്ന പോസ്റ്ററുകൾ , രസകരമായ ഫ്ലോട്ടുകൾ എന്നിവ നിറഞ്ഞു തെരുവുകളിൽ. ‘’ കഴിഞ്ഞ കുറെ വർഷമായി ചിലിയൻ യുവത്വത്തെ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് ഒരു നിയോ ലിബറൽ മാത്യക.അത് ഊന്നൽ നൽകുന്നത് വ്യക്തിപര മികവിനും നേട്ടത്തിനും ഉപഭോഗസംസ്കാരത്തിനുമാണ്. അത് എപ്പോഴും ‘എന്റേത്,എന്റേത്’ എന്നു മാത്രമാണ് യുവത്വത്തെ പഠിപ്പിക്കുന്നത്. അപരന്റെ കാര്യത്തിലുള്ള അനുഭാവം എന്നത് അവിടെ അന്യമാണ്’‘. കാമിലയുടെ ഓരോ പ്രസംഗവും കൂടുതൽ കൂടുതൽ യുവാക്കളെ സമരത്തോടടുപ്പിച്ചു. അവർ വിദ്യാലയങ്ങൾ വിട്ടിറങ്ങി. കുറേ പേർ വിദ്യാലയങ്ങളിൽ ‘ഒക്യുപ്പൈ’ സമരങ്ങൾ നടത്തി അവിടെ താമസമാക്കി. സർക്കാർ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ഒരു വർഷം ചെലവാക്കുന്ന തുകയാ‍യ 1.8 ബില്യൺ ഡോളറിന്റെ പരിഹാസ്യതയെ ജനശ്രദ്ധയിലെത്തിച്ചു ,പ്രസിഡണ്ടിന്റെ കൊട്ടാരത്തിനു ചുറ്റും കുട്ടികൾ നടത്തിയ 1800 റൌണ്ട് ഓട്ടം. ഇതൊക്കെ മൂലം സമരം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അപ്പോഴൊന്നും അവർ പൊതുമുതൽ നശിപ്പിക്കുകയോ ജനദ്രോഹം അഴിച്ചു വിടുകയോ ചെയ്തില്ല എന്നതും സമരത്തെ ജനപ്രിയമാക്കി. യുവത്വത്തിന്റെ ആനന്ദലഹരി വഴിഞ്ഞൊഴുകി ചിലിയെമ്പാടും. സമരം ആരംഭിച്ച് ഒരു മാ‍സത്തിനകം 37 മാർച്ചുകൾ നടന്നു. ചിലതിലെ അംഗസംഖ്യ 2 ലക്ഷം കവിഞ്ഞു. കാർണിവൽ ലഹരിയിലെന്നപോലെ ഉണർന്ന തെരുവുകളെ വെറുതെ നോക്കിയിരിക്കുകയല്ല ഭരണകൂടം ചെയ്തത്. പിനോഷെ യുഗത്തെ ഓർമ്മിപ്പിക്കുന്ന വിധം കടുത്ത നിയന്ത്രണങ്ങളും അടിച്ചമർത്തലും മർദ്ദനവും പ്രയോഗിച്ചു അവർ. കുട്ടികളെ മാരകമായി അടിച്ചമർത്തി, പോലീസ്.

വിലയിടിഞ്ഞ ഭരണകൂടം


കാമിലയുടെ സമരം വളരെ വേഗം ജനശ്രദ്ധ ആകർഷിച്ചു. വിദ്യാഭ്യാസം എന്ന അടിസ്ഥാന അവകാശത്തെ ഹനിക്കുന്ന ഭരണക്കാർക്കെതിരെ തിരിയാൻ തുടങ്ങി സമൂഹത്തിലെ എല്ല്ലാ വിഭാഗം ജനങ്ങളും. 2010 ഒക്ടോബറിൽ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ വിജയകരമായി പുറത്തു കൊണ്ടുവന്ന് ലോകശ്രദ്ധയും ജനപ്രീതിയും നേടിയിരുന്ന പ്രസിഡണ്ടിന്റെ ജനപ്രീതി 63 ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഇടിഞ്ഞു , അഭിപ്രായ വോട്ടെടുപ്പുകളിൽ.79 ശതമാനം ജനങ്ങളും വിദ്യാർഥി പ്രക്ഷോഭത്തെ അനുകൂലിക്കുന്നു എന്ന കണക്കും പുറത്തു വന്നു.വമ്പൻ കമ്പനികൾക്ക് വേണ്ടി ഭരണം നടത്തുന്ന സർക്കാരിന്മേൽ ജനരോഷം വർദ്ധിച്ചു. കാമിലയുടെ ജനപിന്തുണ കൂടി വന്നു. ട്വിറ്ററിൽ അവളെ പിന്തുടരുന്നവരുടെ എണ്ണം 4 ലക്ഷം ആയി. സമരം ആരംഭിച്ച് കുറച്ച് മാസങ്ങൾക്കകം സർക്കാർ നയത്തിൽ ഒരു മാറ്റവും ഉണ്ടായില്ല : ‘’വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയവ സൌജന്യം ആകണം എന്ന് നാമെല്ലാം ആഗ്രഹിക്കുന്നു. എന്നാൽ മറ്റൊരു നിർവാഹവുമില്ല , ജീവിതത്തിൽ ഒന്നും സൌജന്യമല്ല. ആരെങ്കിലും പണം നൽകേണ്ടിയിരിക്കുന്നു.‘’ പ്രസിഡണ്ടിന്റെ വാക്കുകൾ. കാമിലയുടെ മറുപടി ഇങ്ങനെയായിരുന്നു : “തീർച്ചയായും ചിലർ പണം നൽകേണ്ടി വരും. പക്ഷെ അത് വിദ്യാഭ്യാസച്ചെലവിനായി 80 മുതൽ 100 ശതമാനം വരെ വായ്പ എടുക്കുന്ന ജനങ്ങൾ തന്നെയാകണോ എന്നതിന് ഉത്തരം കിട്ടേണ്ടിയിരിക്കുന്നു. എന്തു കൊണ്ട് സർക്കാർ വലിയ കോർപ്പറേറ്റുകളുടെ മേൽ കൂടുതൽ നികുതി ചുമത്തുന്നില്ല? രാഷ്ട്രസമ്പത്തുകൾ ദേശസാത്കരിക്കുന്നില്ല? സൈനികച്ചെലവുകൾ കുറയ്ക്കുന്നില്ല? “ തങ്ങൾക്ക് നേരേ പോലീസ് ഉപയോഗിച്ച കണ്ണീർ വാതക ഷെല്ലുകളുടെ കവറുകൾ പ്രസിഡണ്ടിന്റെ കൊട്ടാരത്തിനു സമീപം കൂട്ടിയിട്ടതിനു സമീപം നിന്ന് കാമില പറയുന്നു :“ 50 കോടി പെസോയുടെ കണ്ണീർ വാതക ഷെല്ലുകളാണ് ഇവിടെ നാം കാണുന്നത്. ഇതൊക്കെ വിദ്യാഭ്യാസത്തിന് ഉപയോഗിച്ചിരുന്നെങ്കിലോ?”

ലിബറൽ നയങ്ങൾ വിടാതെ സർക്കാർ

2011 ഏപ്രിൽ 2011 മുതൽ 2012 ഏപ്രിൽ വരെ ഒരു വർഷത്തിലേറെ നീണ്ടു നിന്ന സമരകാലത്ത് സ്കൂൾ,കോളേജ് വിദ്യാഭ്യാസം സ്തംഭിച്ചു. അധ്യയനവർഷം മുഴുവൻ ഒരു തവണ ആവർത്തിക്കേണ്ട സ്ഥിതിയിലെത്തി. നിലവിലെ വിദ്യാഭ്യാസ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു. പിൻഗാ‍മിയും അയാളുടെ പാത പിന്തുടർന്ന് പുറത്തായി. ചില വാഗ്ദാനങ്ങളൊഴികെ , പുറം മിനുക്കലുക്കളല്ലാതെ വിദ്യാഭ്യാസ വ്യവസ്ഥയെ മുഴുവൻ ഗുണപരമായി ബാധിക്കുന്ന നയം മാറ്റങ്ങളൊന്നും നിയോലിബൽ നയം പിന്തുടരുന്ന സർക്കാർ എടുത്തില്ലെങ്കിലും നിലവിലുള്ള വ്യവസ്ഥയ്ക്കെതിരെ വലിയ ജനവികാരം ഉണർത്തി വിടാൻ ആ സമരത്തിനായി. പൊതുവിദ്യാഭ്യാസം എന്ന നഷ്ടപ്പെട്ട അവകാശം തിരിച്ചു പിടിയ്ക്കാനുള്ള ആഗ്രഹം ജനങ്ങളിൽ കൂടുതൽ വേരൂന്നാനും വിദ്യാഭ്യാസരംഗത്തെ പരിഷ്കാരം എന്നത് ചിലിയുടെ നിയമനിർമ്മാണ അജണ്ടയുടെ ഏറ്റവും പ്രാധാന്യമുള്ള ഒരംശമായി മാറ്റാനും സമരം സഹായിച്ചു.

ലോകനിറുകയിലെത്തിയ കാമില

ചിലിയിലെ വിദ്യാർഥി പ്രക്ഷോഭം പ്രത്യക്ഷഫലങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും കാമിലയുടെ നേത്യത്വവും സമരരീതിയും ലോകശ്രദ്ധ പിടിച്ചെടുത്തു. അന്താരാഷ്ട്രമാധ്യമങ്ങൾ അവളുടെ സുന്ദരമുഖത്തെ ആഘോഷിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ചിലി കണ്ട ഏറ്റവും വലിയ കംയൂണിസ്റ്റ് വ്യക്തിത്വമായി കാമില പരിഗണിക്കപ്പെടുന്നു ആ രാജ്യത്ത്. പ്രശസ്തമാ‍ായ ‘ദ ഗാർഡിയൻ’ പത്രം 2011 ലെ ‘പേഴ്സൺ ഓഫ് ദ ഇയർ’ ആയി കാമിലയെ തിരഞ്ഞെടുത്തു. 2011 ലെ 100 പ്രമുഖ വ്യക്തികളുടെ കൂട്ടത്തിൽ ‘ടൈം’ വാരിക അവളെ ഉൾപ്പെടുത്തി. 2011 ലെ 150 നിർഭയരായ വനിതകളുടെ കൂട്ടത്തിൽ അവളെ കണ്ടെത്തി, ‘ന്യൂസ് വീക്ക്’. നിയോ ലിബറൽ വിരുദ്ധ സമരങ്ങൾക്ക് ആവേശം പകരുന്ന സർഗചാരുതയായി ഈ വെള്ളി മൂക്കുവളയക്കാരി വാഴ്ത്തപെട്ടു. പെണ്ണിന്റെ യഥാർഥശക്തി എന്തെന്ന് കാണിച്ചു കൊടുക്കുന്ന പ്രതീകമായി മാറിയിരിക്കുന്നു ഈ സുന്ദരി.