Saturday, January 19, 2013

പാകിസ്ഥാനിലെ പെണ്‍ചരക്കുകള്‍

പാകിസ്ഥാനില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നിര്‍ണ്ണായക ശക്തിയുള്ള ബലൂചിസ്ഥാന്‍ സംസ്ഥാനത്തിലെ ദേരാ ബഗ്തി ജില്ലയില്‍ പരസ്പരം പോരടിച്ചു വന്നിരുന്ന 2 ഗോത്രങ്ങള്‍ തങ്ങളുടെ വൈരം അവസാനിപ്പിക്കാനായി 2012 സെപ്തംബറില്‍ സ്വീകരിച്ച പ്രാചീനകാലമാര്‍ഗം തങ്ങളുടെ ഏറ്റവും വലിയ 'സ്വത്ത്' എന്ന് അവര്‍ കരുതുന്ന ഒന്നിനെ പരാജിതഗോത്രം അപരനു നല്‍കുക എന്നതായിരുന്നു. ഈ സ്വത്ത് എന്തായിരുന്നു എന്ന ചോദ്യം ആണീ കഥയുടെ പൊരുള്‍ : അവരുടെ പെണ്‍കുട്ടികള്‍ ആണ് ആ സ്വത്ത്. ഒരു ഗോത്രം തങ്ങളുടെ 13 പെണ്‍കുട്ടികളെ ശത്രുഗോത്രത്തിനു നല്‍കുക എന്നതായിരുന്നു 'ജിര്‍ഗ' എന്നറിയപ്പെടുന്ന ഗോത്രപഞ്ചായത്തിന്റെ തീരുമാനം. 9 മുതല്‍ 13 വരെ പ്രായമുള്ളവരായിരുന്നു ഈ പെണ്‍കുട്ടികള്‍ എന്നത് കഥയുടെ ഇരുണ്ട വശത്തെ കാണിക്കുന്നു. പതിനാലുകാരി മലാലയ്ക്ക് പാകിസ്ഥാനിലെ ഗോത്രാധിഷ്ടിത,യാഥാസ്ഥിതിക സമൂഹം നല്‍കിയതിനെക്കുറിച്ച് ലോകം തുറന്ന ചര്‍ച്ചകളില്‍ മുഴുകിയ സമയത്ത് ആ രാജ്യത്തിലെ തന്നെ 13 പെണ്‍കുട്ടികള്‍ മറ്റൊരു വലിയ ദുരന്തത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. മലാല സംഭവത്തെക്കുറിച്ച് അന്തര്‍ദേശീയ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ തീര്‍ച്ചയായും ചെന്നെത്തേണ്ടിയിരുന്ന , പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ എന്ന യാഥാര്‍ഥ്യത്തിലേക്ക് പലപ്പോഴും എത്തിനോക്കുക പോലും ചെയ്തില്ല എന്നതാണ് വസ്തുത.

പ്രാചീനമായ ആചാരം
ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനായി പെണ്‍കുട്ടികളെ സമ്മാനമായോ നഷ്ടപരിഹാരമായോ നല്‍കുന്ന ആചാരം പാകിസ്ഥാനിലെ ഗോത്രങ്ങള്‍ക്കിടയില്‍ പ്രാചീനകാലം മുതല്‍ക്കേ നടപ്പുള്ള
ഒന്നാണ്.'വനി'യെന്നറിയപ്പെടുന്ന ഇത് പുരുഷാധിപത്യ സമൂഹത്തിന്റെ സ്ത്രീയോടുള്ള മനോഭാവത്തിന്റെ ക്ലാസിക്കല്‍ രീതിയാണെന്ന് പറയാം.ഈ സംഭവത്തിലെ ഞെട്ടിക്കുന്ന മറ്റൊരു വശം ഈ തീരുമാനം എടുക്കപ്പെട്ടത് ബലൂചിസ്ഥാന്‍ സംസ്ഥാനത്തിലെ ഒരു നിയമസഭാ അംഗത്തിന്റെ അധ്യക്ഷതയില്‍ നടന്ന 'ജിര്‍ഗ' യോഗത്തിലായിരുന്നു എന്നതായിരുന്നു. സംഭവം പാകിസ്ഥാനിലെ സുപ്രീം കോടതിയില്‍ എത്തപ്പെടുകയും 'ആചാരപര'മായ നടപടികളിലേക്ക് കോടതി ഇറങ്ങുകയും ചെയ്‌തെങ്കിലും അതൊന്നും ആ രാജ്യത്തിലെ ഗോത്രാധിഷ്ഠിത മതസമൂഹത്തിന്റെ തൊലിപ്പുറമെ പോലും സ്പര്‍ശിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം .
ഈ ആചാരം പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ പല പേരുകളിലാണ് അറിയപ്പെടുന്നത് എങ്കിലും അടിസ്ഥാന സ്വഭാവം സമാനമാണ് : തര്‍ക്കങ്ങളിലെ തീര്‍പ്പില്‍ പെണ്‍കുട്ടികളുടെ 'പങ്ക്'. ഇത് ഖൈബര്‍ പഖ്ത്തൂണ്‍വാല സംസ്ഥാനത്ത് 'സ്വര' എന്നും പഞ്ചാബ്,ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ 'വനി' അല്ലെങ്കില്‍ 'ലജായ്' എന്നും സിന്ധില്‍ 'സങ് ചാത്തി' എന്നും അറിയപ്പെടുന്നു. ഈ പ്രദേശങ്ങളിലെല്ലാം ഈ ആചാരം നൂറ്റാണ്ടുകളായി തുടരുന്ന ഒന്നാണ്.
ഇത്തരത്തില്‍ ശത്രുഗ്യഹങ്ങളിലേക്ക് വധുക്കളായി കടന്നു ചെല്ലുന്ന പെണ്‍കുട്ടികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ ശത്രുക്കളായിത്തന്നെ കണക്കാക്കപ്പെടുന്നു, ഭര്‍ത്താവിന്റെ കുടുംബക്കാരാല്‍. കാലങ്ങളായി രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നടമാടിയ വൈരത്തിന്റെ കണക്കുകള്‍ മുഴുവനും ഈ പാവം പെണ്‍കുട്ടികളുടെ മേല്‍ പ്രയോഗിക്കപ്പെടുന്നു. അവളുടെ ശിഷ്ടജീവിതം നരകതുല്യമാകും എന്ന് സാരം. ഇത് തന്നെയാണ് ഈ പ്രശ്‌നത്തിന്റെ ഏറ്റവും മാരകമായ അംശം. ' വനി എന്നത് കൊല തന്നെയാണ്. ശത്രുകുടുംബത്തിലെ ആണുങ്ങള്‍ക്ക് ഞങ്ങളെ വിവാഹം ചെയ്തു കൊടുക്കുന്നതും കൊല്ലുന്നതും തുല്യമാണ്'. അമ്മാവന്‍ നടത്തിയ കൊലപാതകത്തിനുള്ള ശിക്ഷയായി കൊലചെയ്യപ്പെട്ടവന്റെ കുടുംബത്തിലേക്ക് കൊടുക്കപ്പെട്ട മരുമകള്‍ അബ്ദ ഖാന്‍ പറയുന്നു. അവളുടെ അമ്മാവന്റെ മകളും 4 മരുമക്കളും അടക്കം 5 പെണ്‍കുട്ടികള്‍ ആണ് ശത്രുവിന്റെ കുടുംബത്തിലേക്ക് എത്തിക്കപ്പെട്ടത്. അബ്ദ ഖാന്‍ തനിക്ക് നീതി ലഭിക്കാനായി ഇപ്പോള്‍ നടത്തുന്ന നിയമയുദ്ധം പാകിസ്ഥാനില്‍ അവളെപ്പോലെ പീഡിപ്പിക്കപ്പെടുന്ന ആയിരക്കണക്കിനു പെണ്‍കുട്ടികളുടെ പ്രതീക്ഷകളെ ഉണര്‍ത്തിയിരിക്കുന്നു.
 ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തപ്പെട്ട പെണ്‍കുട്ടികളുടെയും വനിതാ പാര്‍ലമെന്റ് അംഗങ്ങളുടെയും കൂടിച്ചേരലിനു വേദിയൊരുക്കി പെഷവാറില്‍ വെച്ച് നടത്തപ്പെട്ട ഒരു എന്‍.ജി.ഒ യുടെ പരിപാടിയില്‍ റുക്‌സാന എന്ന പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. തന്റെ പതിനൊന്നാം വയസ്സില്‍ ഇരുപതുകാരനുമായി നിര്‍ബന്ധവിവാഹത്തിനു വിധേയയായ അവളെ ആദ്യരാത്രിയില്‍ ഭര്‍ത്യപിതാവിന്റെ മുറിയിലേക്ക് 'ആചാരപര'മായി കയറ്റിവിട്ടത് ഭര്‍ത്താവിന്റെ അമ്മ തന്നെയാണ്. ആ ഗോത്രത്തിലെ ആചാരം അതായിരുന്നത്രെ!
നിസ്സഹായമായ ഭരണകൂടം
പാകിസ്ഥാനിലെ ഭരണകൂടത്തിനു അവിടത്തെ ഗോത്രമേഖലയിലെ പിടി എന്നത് വളരെ ദുര്‍ബലമായ ഒന്നാണെന്നിരിക്കെ ഇത്തരം ആചാരങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും അതിനാവുന്നില്ല.കുട്ടികളുടെ അവകാശം സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികളില്‍ പലതിലും ഒപ്പു വെച്ചിട്ടുള്ള രാജ്യമാണ് പാകിസ്ഥാന്‍ എങ്കിലും അവിടെ ആകെ നടക്കുന്ന വിവാഹങ്ങളില്‍ 30 ശതമാനവും ശൈശവ വിവാഹം ആണ് എന്ന യാഥാര്‍ഥ്യമാണ് നിലനില്‍ക്കുന്നത്.
1929 ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമം ആണിപ്പോഴും ഇത്തരം കേസുകളില്‍ ഉപയോഗിക്കുന്നത്. അതനുസരിച്ചാകട്ടെ വെറും ഒരു മാസത്തെ തടവോ ആയിരം രൂപ പിഴയോ മാത്രമേ ശിക്ഷയായി നല്‍കാന്‍ കഴിയൂ. ഈ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാന്‍ പലപ്പോഴും സര്‍ക്കാരിന് കഴിയാറുമില്ല. ഈ നിയമത്തിലെ ഏറ്റവും പ്രതികൂലമായ സംഗതി, ശൈശവവിവാഹമാണ് നടന്നിട്ടുള്ളതെങ്കിലും അതിനെ റദ്ദാക്കാന്‍ അത് പ്രകാരം സാധിക്കില്ല എന്നതാണ് എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തന്നെ സ്ത്രീകളുടെ പ്രശ്‌നത്തില്‍ ഇടപെടാനാകും എന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍ ഒട്ടേറെ നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നിനും ഈ മേഖലയിലെ സമാന്തര ഭരണം കയ്യാളുന്ന ഗോത്രസര്‍ക്കാരുകളുടെ സ്വാധീനത്തെ കുറയ്ക്കാന്‍ സാധിച്ചിട്ടില്ല എന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ വിലയിരുത്തുന്നു.
' ഈ മേഖലയില്‍ പെണ്‍കുട്ടികള്‍ പലപ്പോഴും ചെറുപ്രായത്തില്‍ തന്നെ ബലാത്സംഗത്തിനു വിധേയരാകുന്നു.' സ്ത്രീകളെ ഇത്തരത്തില്‍ തര്‍ക്കങ്ങള്‍ തീര്‍ക്കാനായി ഉപയോഗിക്കുന്നതിനെതിരെ 2004 ല്‍ സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് നേടിയ മനുഷ്യാവകാശപ്രവര്‍ത്തകന്‍ സമര്‍ മിനല്ലയുടെ വാക്കുകള്‍ പെണ്‍കുട്ടികള്‍ അവിടെ നേരിടുന്ന അരക്ഷിതാവസ്ഥയുടെ സൂചനയാണ്. മിനല്ലയുടെ കേസ് വിചാരണയ്‌ക്കെടുത്ത വേളയില്‍ മാത്രം 70 പെണ്‍കുട്ടികളെ ഈ ആചാരത്തിനു വിധേയമാക്കുന്ന കേസുകളെങ്കിലും തടയുകയുണ്ടായി കോടതി.
            മതാചാരങ്ങളും ഗോത്രവഴക്കങ്ങളും തമ്മിലുള്ള അതിര്‍വരമ്പ് വളരെ നേര്‍ത്തതായ ഗോത്രമേഖലയില്‍ നിലനില്‍ക്കുന്ന ഈ ആചാരങ്ങള്‍ തികച്ചും അനിസ്ലാമികമാണെന്നും മതം സ്ത്രീകളെ ഒരിക്കലും ചരക്കുകളായി കാണുന്നില്ല എന്നുമൊക്കെ പാകിസ്ഥാനിലെ മതസംഘടനകളും നേതാക്കളും ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും ഈ പ്രശ്‌നത്തില്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന അവരും തികഞ്ഞ നിഷ്‌ക്രിയത്വം പാലിക്കാന്‍ ശ്രദ്ധിക്കുന്നു.



എൻ മലയാളം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്

9 comments:

  1. ഈ ലേഖനം നല്ലവണ്ണം പ്രചാരം അര്‍ഹിയ്ക്കുന്ന ഒന്നാണ്.ഇതൊരു വിദ്യാസമ്പന്നന്റെയും കണ്ണ് തുറപ്പിയ്ക്കാന്‍ പര്യാപ്തമായ ഈ ലേഖനം വായിയ്ക്കുന്നവര്‍ എല്ലാം ഫൈസ്ബുക് പോസ്റ്റിങ്ങ്‌ നടത്തുമെന്ന പ്രതീക്ഷിയ്ക്കുന്നു.

    ReplyDelete
  2. ഞാനിത് ഫേസ് ബുകില്‍ പോസ്റ്റ്‌ ഷെയര്‍ ചെയ്യുന്നു. എന്റെ അഞ്ഞൂറ്റി മുപ്പതു കൂട്ടുകാരും വായിക്കുമെന്ന പ്രതീക്ഷയില്‍

    ReplyDelete
  3. PAKISTAN ORU JEERNICHA RAJYAM THANNE. AVIDATHE PAAVAM SAHODHARIMAREYORTH DHUKHIKKUNNU

    ReplyDelete
    Replies
    1. പാകിസ്ഥാൻ, മതത്തിന്റെയും പട്ടാളത്തിന്റെയും ഇവർ ഇരുവരുടെയും അടിമകളായ രാഷ്ട്രീയക്കാരുടെയും ഒരു രംഗഭൂമി ആണ്.പാവം ജനത ഇവർക്കിടയിൽ കിടന്ന് ഞെരുങ്ങുന്നു!!

      Delete
  4. ഞാന്‍ ആദ്യമായി ആണ് ഇവിടെ വരുന്നത്,
    നല്ല പോസ്റ്റ്‌

    ReplyDelete
  5. നമ്മുടെ നാടും അത്ര മെച്ചമൊന്നുമല്ല,ഇക്കാര്യത്തിൽ.രാജസ്ഥാൻ,മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും സമാനമായതൊക്കെ നടക്കുന്നുണ്ട്.

    ReplyDelete
  6. Jeevithangal ...!!!

    Manoharam, Ashamsakal...!!!

    ReplyDelete
  7. religion and its old customs are the villains in the story!!

    ReplyDelete