Tuesday, February 5, 2013

എന്തിനാണ് ഖാതാസിലെ മുത്തശ്ശി കഞ്ചാവ് വളർത്തുന്നത്?

                                                                                    

ഖാതാസിലെ മുത്തശ്ശി കഞ്ചാവ് വളർത്തുന്നു
                                                                                                                                       
ഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പിലെ സ്വാസിലാണ്ട് എന്ന ദരിദ്രരാജ്യത്തിലെ ഖാതാസിലെ എന്ന മുത്തശ്ശിയ്ക്ക് മുൻപിൽ വിധി ഒരുക്കിയത് വലിയ ഒരു ബാധ്യതയായിരുന്നു, എയ്ഡ്സ് രോഗബാധിതരായി മരണപ്പെട്ട തന്റെ 3 പെണ്മക്കളുടെ 11 കുഞ്ഞുങ്ങളുടെ സംരക്ഷണം. 
          എച്ച്.ഐ.വി ബാധയുടെ കാര്യത്തിൽ ലോകത്തേറ്റവും കൂടിയ നിരക്കുള്ള സ്വാസിലാണ്ട് ആഫ്രിക്കയിൽ  രാജഭരണം  നടക്കുന്ന ഏകരാഷ്ട്രമാണ്. ആന്റി റെട്രോവൈറൽ മരുന്നുകളുടെ തീവ്രമായ ഉപയോഗം  എയ്ഡ്സ് മൂലമുള്ള മരണനിരക്കിൽ നല്ല കുറവുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇന്നും എച്ച്.ഐ.വി ബാധിതർ ഇല്ലാത്ത ഒറ്റ കുടുംബം പോലുമില്ല സ്വാസിലാണ്ടിൽ എന്നതാണ് വസ്തുത.
        തന്റെ അനാഥക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ യാതൊരു മാർഗവും തുറന്നു കിട്ടിയില്ല ഖാതാസിലെയ്ക്ക് , ‘സ്വാസി സ്വർണ‘ത്തെ കണ്ടെത്തുന്നത് വരെ.

പട്ടിണിയകറ്റാൻ ‘സ്വാസി ഗോൾഡ്‘
    ‘സ്വാസി ഗോൾഡ്‘ എന്ന പേരിൽ അറിയപ്പെടുന്നത് ആ രാജ്യത്തിന്റെ പ്രത്യേക കാ‍ലാവസ്ഥയിൽ വളരുന്നതും അയൽരാജ്യമായ ദക്ഷിണാഫ്രിക്കയുടെ മയക്കുമരുന്ന് വിപണിയിലെ വിലയേറിയ മുതലുമായ കഞ്ചാവ് ഇനം ആണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ദക്ഷിണാഫ്രിക്കയിലെ മയക്കുമരുന്നുപയോഗം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. ഈ ആവശ്യം നിറവേറ്റുന്നത് സ്വാസിലാണ്ടിലെ കഞ്ചാവ് ക്യഷിയിൽ നിന്നുമാണ്. 1.4 ദശലക്ഷം ആളുകൾ മാത്രം ജീവിക്കുന്ന കൊച്ചുരാഷ്ട്രമായ സ്വാസിലാണ്ടിൽ അതിനേക്കാൾ 180 മടങ്ങ് വലുപ്പമുള്ള,കഞ്ചാവിന്റെ മറ്റൊരു വലിയ ഉത്പാദകരായ ഇന്ത്യയിലേക്കാൾ കൂടുതൽ സ്ഥലം കഞ്ചാവ് ക്യഷിക്കുപയോഗിക്കുന്നു എന്നത് ആ സ്വാസി ഗോൾഡിന്റെ വ്യാപകമായ ക്യഷിയെ സൂചിപ്പിക്കുന്നു.

      തന്റെ കുഞ്ഞുങ്ങളെപ്പോറ്റാൻ നമ്മുടെ മുത്തശ്ശി തിരഞ്ഞെടുത്ത വഴി സ്വാസിലാണ്ടിലെ പിഗ്സ് പീക്ക് എന്ന പ്രദേശത്തുള്ള ഒട്ടേറെ കുടുംബങ്ങളുടെ ഉപജീവനമാർഗം തന്നെയായിരുന്നു, സ്വാസി ഗോൾഡ് എന്ന കഞ്ചാവിനം ക്യഷി ചെയ്യുക എന്നത്. അങ്ങനെ കൊടുകാടിനകത്തെ ഒരു വിദൂരമായ കുന്നിൻ പുറത്ത് ഖാതാസിലെ മുത്തശ്ശി സ്വാസി ഗോൾഡിന്റെ ആദ്യ വിളവിറക്കി.

       2007 ൽ ആണ് ഖാതാസിലെയുടെ മകൾ തന്റെ ഇരുപത്തിനാലാം വയസ്സിൽ എയ്ഡ്സ് രോഗത്താൽ മരണമടഞ്ഞത്.അവൾ ബാക്കിയാക്കിയിട്ടു പോയത് നാല് കുഞ്ഞുങ്ങളെയായിരുന്നു.രണ്ട് വർഷത്തിനു ശേഷം മറ്റൊരു മകൾ കൂടി യാത്രയായി. അവളുടെ കുഞ്ഞുങ്ങളുടെ എണ്ണം മൂന്ന്. 4 കുഞ്ഞുങ്ങളെ അമ്മയെ ഏൽ‌പ്പിച്ച് മൂന്നാമത്തെ മകളായ നോംസയുടെ മരണം പിന്നെയും രണ്ട് മാസം കഴിഞ്ഞായിരുന്നു. മുത്തശ്ശിയുടെ ഒറ്റമുറിക്കുടിലിൽ അങ്ങനെ 11 പേരും വളരാൻ തുടങ്ങി.പട്ടിണി മാത്രം കൂട്ട്.

വലിയ ചങ്ങലയിലെ ചെറുകണ്ണി
       അഫ്ഘാനിസ്ഥാനിലെ പോപ്പി കർഷകരെപ്പോലെയോ ലാറ്റിൻ അമേരിക്കയിലെ കൊക്ക കർഷകരെപ്പോലെയോ താനും മയക്കുമരുന്ന് ക്യഷി എന്ന വലിയ കച്ചവട ശ്യംഖലയിലെ കണ്ണിയാണ് എന്ന കാര്യം  ഖാതാസിലെയ്ക്കറിയില്ല. തന്റെ കുഞ്ഞുങ്ങളുടെ പട്ടിണിയകറ്റുന്നതിനും അവരെ സ്കൂളിലയയ്ക്കുന്നതിനും അവർ ആ ക്യഷി ചെയ്യുന്നു, അത്രമാത്രം. അഫ്ഘാനിസ്ഥാനിലെന്ന വണ്ണം ഇവിടെയും ദാരിദ്യമാണ് മുഖ്യപ്രതി. സ്വതവേയുള്ള ദാരിദ്യത്തിന്റെ തീയിലേക്ക് കൂടുതൽ ഇന്ധനം പകർന്ന എയ്ഡ്സ് ദുരന്തം കൂടിയായപ്പോൾ അവസ്ഥ കൂടുതൽ പരിതാപകരമാകുകയും ചെയ്തു.
           മറ്റ് വിളകൾ ക്യഷിചെയ്യാനുള്ള സാഹചര്യത്തിന്റെ കുറവ് തന്നെയാണ് പിഗ്സ് പീക്കിലെ ഗ്രാമീണരെ കഞ്ചാവ് ക്യഷിയിലേക്ക് നയിക്കുന്ന ഘടകം എന്ന് പറയുന്നു അവർ. വനപ്രദേശമായതിനാൽ അവർ നടുന്ന ചോളമോ കാബേജോ കുരങ്ങുകൾക്ക് ഭക്ഷണമായിത്തീരുന്നു. കൂടാതെ മഴയെ മാത്രം ആശ്രയിച്ച് ക്യഷിയിറക്കുന്ന  ആ നാട്ടിലെ മണ്ണിൽ നന്നായി വളരുന്ന വിളകളും കുറവാണ്.തൊഴിലില്ലായ്മ രൂക്ഷമായ ഗ്രാമപ്രദേശങ്ങൾ വിട്ട് യുവാക്കൾ രാജ്യത്തിലെ വലിയ നഗരങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു.ഗ്രാമങ്ങളിൽ ശേഷിക്കുന്നത് കുറെ അനാഥക്കുഞ്ഞുങ്ങളും അവരെ സംരക്ഷിക്കാൻ ബാക്കിയായ ഖാതാസിലെയെപ്പോലുള്ള സ്ത്രീകളും മാത്രം. എയ്ഡ്സ് രോഗബാധിതരായ മാതാപിതാക്കളുടെ മരണം അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വ്യദ്ധരായ മുത്തശ്ശിമാരെ നിർബന്ധിതരാക്കുന്ന സാഹചര്യം. തങ്ങളുടെ വാർദ്ധക്യത്തിൽ അവർക്ക് വീണ്ടും ആ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്.

ക്യഷി ദുഷ്കരം
       ഖാതാസിലെയെപ്പോലുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ ക്യഷി അത്ര എളുപ്പമുള്ള സംഗതിയല്ല. അനുയോജ്യമായ ക്യഷിയിടം കണ്ടെത്തൽ ദുഷ്കരം തന്നെയാണ്.ക്യഷിയിടം വിളയ്ക്കായി ഒരുക്കുക എന്നതും വ്യദ്ധരായ ഇവരെ സംബന്ധിച്ച് വിഷമകരം തന്നെ.നട്ട് നനച്ച് കാവൽ നിന്ന് വിളവെടുക്കാനാകുമ്പൊൾ പോലീസും  വന്നെത്തും. വിളവെടുപ്പിനു തൊട്ടുമുമ്പെത്തുന്ന പോലീസ് വിളമുഴുവൻ കത്തിച്ച് സ്ഥലം വിടും. ഖതാസിലയുടെ മാസങ്ങൾ നീണ്ട അധ്വാനം അങ്ങനെ വ്യഥാവിലാകുകയും ചെയ്യും.
     ഇനി പ്രശ്നങ്ങളൊന്നും കൂടാതെ വിള കൊയ്താലോ , ഇടനിലക്കാർ വന്നെത്തും. വിലപേശൽ ശേഷി ഒട്ടുമില്ലാത്ത ഗ്രാമീണർക്ക് അവർ പറയുന്ന വിലയ്ക്ക് സാധനം വിൽക്കേണ്ടിയും വരുന്നു.ഇടനിലക്കാരന് സാധനം വിൽക്കുന്നില്ല എന്ന് വെച്ചാൽ തന്നെ സാധനം കൂടുതൽ സമയം സൂക്ഷിക്കാൻ സാധിക്കില്ല എന്ന പ്രശ്നം വരുന്നു.

          കഞ്ചാവ് ക്യഷിയിൽ നിന്ന് ജീവിക്കാനുള്ള വക കിട്ടുന്നുണ്ടെങ്കിലും അത് അത്ര നല്ല കാര്യമൊന്നുമല്ലെന്ന് ഖാതാസിലെക്കറിയാം.കുഞ്ഞുങ്ങളുടെ അടുത്ത വർഷത്തെ സ്കൂൾ ഫീസ് മാത്രം 400 ഡോളർ വരും. അത് സമ്പാദിക്കാൻ മറ്റൊരു വഴിയും ഇല്ല താനും.അങ്ങനെ മുത്തശ്ശി അടുത്ത വിളയ്ക്കുള്ള സ്ഥലം കണ്ടെത്താൻ കാടുകയറാൻ തുടങ്ങുന്നു.

    “ നിങ്ങൾ എന്നെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ? പട്ടിണി മനുഷ്യനെ എന്തു ചെയ്യാനും പ്രേരിപ്പിക്കും എന്ന് അതനുഭവിക്കുന്നവർക്കറിയാം.” ഖാതാസിലെ മുത്തശ്ശിയുടെ വാക്കുകൾ.