Wednesday, October 23, 2013

ഇവിടെ ഇപ്പോഴും അടിമകളുണ്ട്


             മനുഷ്യൻ മനുഷ്യനെ അടിമയാക്കുന്ന ഹീനതയുടെ വേരുകൾക്ക് അവന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകൾ എന്ന് പുകഴ്പെറ്റ എല്ലാ സംസ്ക്യതികളുടേയും സ്യഷ്ടിയ്ക്കും നിലനിൽപ്പിനും പിറകിൽ അടിമജോലിയുടെ വിയർപ്പും രക്തവും പുരണ്ടിരുന്നു എന്നത് നിഷേധിക്കാനാകാത്ത സത്യവുമാണ്. എന്നാൽ സമത്വം , സാഹോദര്യം, ജനാധിപത്യം എന്നീ ആശയങ്ങളുടെ പിൻബലത്തോടെ കടന്നു വന്ന നവോത്ഥാനത്തിന്റെ സന്തതിയായ ആധുനിക യുഗത്തിനു പോലും പൂർണമായും ഇല്ലാതാക്കാൻ കഴിയാതെ ഇന്നും മനുഷ്യസമൂഹത്തിൽ അവശേഷിക്കുകയാണ് അടിമത്തം. ഇതിനെആധുനിക അടിമത്തംഎന്നാണ് സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത്.

ആധുനിക അടിമത്തംഎന്നാൽ
    
  
         ഏതാണ്ട് 150 വർഷങ്ങൾക്ക് മുമ്പ് തന്നെ ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും അടിമത്തം നിരോധിച്ചിരുന്നു.1888 ൽ ഇത് നിരോധിച്ച ബ്രസീൽ ആണ് അവസാന രാജ്യം.എന്നാൽ ഇന്നും പരമ്പരാഗതമായ രീതിയിൽ നിന്ന് മാറി അടിമത്തം നിലനിൽക്കുന്നുണ്ട് ഒട്ടേറെ രാജ്യങ്ങളിൽ.ലൈംഗികത്തൊഴിലിനു നിർബന്ധപൂർവം വലിച്ചിഴയ്ക്കപ്പെടുന്ന സ്ത്രീകൾ മുതൽ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിർബന്ധിത ജോലി വരെ ആധുനിക അടിമത്തം എന്ന സംജ്ഞയിൻ കീഴിൽ വരുന്നു.
     ആകെയുള്ള അടിമകളിൽ പകുതിയും ഏഷ്യൻ ഭൂഖണ്ഡത്തിലാണുള്ളത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ആഫ്രിക്ക,മിഡ്ഡിൽ ഈസ്റ്റ്,ഏഷ്യാ-പസഫിക് മേഖല,ലാറ്റിൻ അമേരിക്ക,കരീബിയൻ ദ്വീപുകൾ, മധ്യ-തെക്കു കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ ആധുനിക അടിമത്തം നിലനിൽക്കുന്നുണ്ട്.

        നേപ്പാളീസ് സർക്കാർ അവിടെ നിലനിന്നിരുന്നഹലിയഎന്ന അടിമത്തരീതി അവസാനിപ്പിക്കുകയും ഇരുപതിനായിരത്തോളം ആളുകളെ മോചിപ്പിക്കുകയും ചെയ്തത് 2008 ൽ മാത്രമാണ്.  1910 ൽ ഔദ്യോഗികമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചൈനയിൽ അടിമത്തം ചില മേഖലകളിൽ നിലനിൽക്കുന്നതായി പറയപ്പെടുന്നു.ഷാംഗ്സി,ഹെനാൻ മേഖലകളിലെ ഇഷ്ടികക്കളങ്ങളിൽ നിർബന്ധിതവേലയ്ക്ക് വിധേയരാക്കപ്പെട്ടിരുന്ന 550 ആളുകൾ മോചിപ്പിക്കപ്പെട്ടത് 2007 ൽ ആണ്.ഇവരിൽ 69 കുട്ടികളും ഉൾപ്പെട്ടിരുന്നു.
        
                  വടക്കൻ കൊറിയയിൽ ഭരണകൂടം ആറ് വലിയ ജയിലുകളിൽ 2 ലക്ഷത്തോളം രാഷ്ട്രീയത്തടവുകാരെയും ബന്ധുക്കളെയും ആജീവനാന്തത്തടവിനു വിധിച്ച്  പാർപ്പിക്കുന്നതായി ആരോപിക്കപെടുന്നു.ഇവരെ അടിമകളെപ്പോലെ കണക്കാക്കി കഠിനജോലിയെടുപ്പിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 2010ൽ ബ്രസീലിയൻ സർക്കാർ 5000 അടിമകളെയാണ് മോചിപ്പിച്ചത്. 22500 ലധികം ഹെയ്ത്തിയൻ കുട്ടികളാണ് ആ രാജ്യത്തിൽ നിർബന്ധിത വീട്ടുവേലയ്ക്ക് വിധേയരാക്കപ്പെടുന്നത്.
      
           നൈജീരിയയിൽ ജനസംഖ്യയുടെ എട്ട് ശതമാനം ആളുകളാണ് അടിമജോലികൾ ചെയ്യുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ,റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിൽ പിഗ്മികളെ അടിമകളാക്കുന്ന സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നു. ഇറാഖിലെ ചില മേഖലകളിൽ ട്രൈബൽ ഷേക്കുമാർ കറുത്ത അടിമകളെഅബ്ദ്എന്ന പേരിൽ ഇപ്പോഴും നിലനിർത്തുന്നു. ഐവറി കോസ്റ്റിൽ ഒരു ലക്ഷത്തിലധികം കുട്ടികളെ പണിയെടുപ്പിക്കുന്നുണ്ട് കൊക്കോ ക്യഷിയിടങ്ങളിൽ.

      ആധുനിക അടിമത്തം നന്നായി വേരോടിയ രാജ്യങ്ങളിലെ ഏറ്റവും നല്ല ഉദാഹരണം മൌറിറ്റാനിയ ആണ്. മൂന്ന് തവണ നിരോധിച്ചിട്ടും -ഒടുവിലത്തേത് 2007 - ഇന്നും നിലനിൽക്കുന്നു അടിമത്തം ആ രാജ്യത്തിൽ.ആകെ ജനസംഖ്യയുടെ 20 ശതമാനം വരും മൌറിറ്റാനിയയിലെ അടിമകൾ,അതായത് 6 ലക്ഷം പേർ.


വിവിധ രൂപങ്ങളിൽ,ഭാവങ്ങളിൽ


         നിർബന്ധിത  ജോലിയുടെ രൂപത്തിലുള്ള അടിമത്തത്തിൽ കടത്തിന്റെ രൂപത്തിലാണ്  ദരിദ്രന്റെ ജീവിതത്തിലേക്ക് അത് കടന്നു വരുന്നത്. ഒരുവൻ വരുത്തുന്ന കടം വീട്ടാൻ അവൻ കടം നൽകിയ ആൾക്ക് വേണ്ടി ജോലി ചെയ്യാൻ നിർബന്ധിതനാകുന്നു. മിക്കപ്പോഴും ഇത് തലമുറകൾ കടന്ന് പോകുന്നു. അടിമകളുടെ കുടുംബത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളും അടിമകളാക്കപ്പെടുന്നു മിക്കപ്പോഴും. മനുഷ്യക്കടത്തും അടിമത്തവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.ഒരു പ്രദേശത്തു നിന്നും മറ്റൊരിടത്തേക്ക് മനുഷ്യരെ കടത്തിക്കൊണ്ടു പോയി അടിമജോലികൾക്ക് നിയോഗിക്കുന്നു.കുട്ടികളെ വീട്ടുജോലി, ക്യഷിയിടങ്ങൾ,വ്യവസായങ്ങൾ എന്നിവിടങ്ങളിലെ നിർബന്ധിത ജോലി,സൈനികവ്യത്തി എന്നീ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. പെൺകുട്ടികളെ ബാല്യവിവാഹം, ബലം പ്രയോഗിച്ചുള്ള വിവാഹം ,ലൈംഗികത്തൊഴിൽ എന്നിവയ്ക്ക് വിധേയമാക്കുന്നു. ആധുനിക അടിമത്തത്തിന്റെ ഈ രൂപങ്ങളിലൂടെ നിരീക്ഷണം നടത്തുന്ന ഏതൊരാൾക്കും ബോധ്യമാകും മിക്ക രാജ്യങ്ങളിലും ഇത് നിലനിൽക്കുന്നുണ്ടെന്ന്.

എത്ര പേർ അടിമകളായുണ്ട് ?

       നിയമവിരുദ്ധമായി നിലനിൽക്കുന്ന ഒന്നായതിനാൽ ആധുനിക അടിമത്തത്തിന്റെ ശരിയായ കണക്കുകൾ ശേഖരിക്കുക ബുദ്ധിമുട്ടാണെന്ന് പറയുന്നു വിവിധ ഏജൻസികൾയു.എൻ പോഷകസംഘടനയായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ(.എൽ.) കണക്കുകൾ അനുസരിച്ച് ലോകമെമ്പാടും 21 ദശലക്ഷം ആളുകൾ അടിമത്തത്തിൽ ജീവിക്കുന്നു . ഈ ആളുകളിൽ 90 ശതമാനത്തെയും ചൂഷണം ചെയ്യുന്നത് വ്യക്തികളോ കമ്പനികളൊ ആണെങ്കിൽ 10 ശതമാനം ആളുകളെ അടിമത്തത്തിനു വിധേയമാക്കുന്നത് ഭരണകൂടങ്ങളോ സൈനിക ഗ്രൂപ്പുകളോ ആണ്. രാജ്യങ്ങൾ ഒരുക്കുന്ന ജയിലുകളിലും അടിമത്തം നിലനിൽക്കുന്നുണ്ട്. 22 ശതമാനം അടിമകൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കപ്പെടുന്നു. രാഷ്ട്രങ്ങളുടെ അതിർത്തി കടക്കുന്ന കുടിയേറ്റക്കാരിൽ 29 ശതമാനവും മനുഷ്യക്കടത്തിനു വിധേയരാക്കപ്പെടുകയും പിന്നീട് അടിമജോലിയ്ക്ക് നിയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇവരിലുള്ള പെണ്ണുങ്ങൾ മിക്കവരും ലൈംഗികത്തൊഴിലിനു നിർബന്ധിക്കപ്പെടുന്നു.

അടിമകളാക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും
        
        അടിമത്തം നിലനിൽക്കുന്ന സമൂഹങ്ങളിൽ ജനസംഖ്യയുടെ എല്ലാ വിഭാഗങ്ങളിലും അതിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും സ്ത്രീകളും കുട്ടികളുമാണ് അടിമത്തത്തിന്റെ വലയിൽ വീഴാൻ കൂടുതൽ സാധ്യതയുള്ളത്. അടിമകളിൽ 56 ശതമാനവും സ്ത്രീകളാണ്. ഇതിൽ പ്രായപൂർത്തിയാകാത്തവർ വലിയ ശതമാനം വരുന്നു. കുട്ടികൾ ആകെയുള്ള അടിമകളുടെ 25 ശതമാനം വരുന്നു. ചുരുക്കിപ്പറഞ്ഞാൽ ആകെയുള്ള അടിമകളിൽ 81 ശതമാനം വരും  സമൂഹത്തിലെ ഏറ്റവും ദുർബ്ബലരായ സ്ത്രീകളും കുട്ടികളും ചേർന്നുള്ള വിഭാഗം. ഈ വസ്തുത ആധുനിക അടിമത്തത്തിന്റെ ഏറ്റവും സങ്കടകരവും രൂക്ഷവുമായ അവസ്ഥയെ കാണിക്കുന്നു.

            അടിമത്തം ഏറ്റവും ഏളുപ്പത്തിൽ ബാധിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബ്ബലരോ ന്യൂനപക്ഷങ്ങളെയൊ സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നവരോ ആയ ആളുകളിലോ ആണെന്ന് പഠനങ്ങൾ പറയുന്നു. ഉദാഹരണമായി തെക്കൻ ഏഷ്യയിൽ നിർബന്ധിത, ബോണ്ടഡ് ജോലികൾക്ക് വിധേയരാക്കപ്പെടുന്നവരുടെ ജാതി എന്നത് നിർണായകമായ ഒന്നാണ്. താഴ്ന്ന ജാതികളിൽ പെട്ടവർ എളുപ്പത്തിൽ അടിമത്തത്തിൽ വീഴുന്നു എന്ന് സാരം.ജാതിയിൽ അധി:ഷ്ഠിതമായ അടിമത്തം തലമുറകളിലൂടെ കടന്ന് പോകുന്നു. പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും അടിമത്തത്തെ സഹായിക്കാനായി സ്യഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ ചിത്രം പൂർത്തിയാവുന്നു. ‘ആന്റി സ്ലേവറി ഇന്റർനാഷണൽഎന്ന സംഘടനയുടെ കണക്കു പ്രകാരം ഈ മേഖലയിലെ  80 മുതൽ 98 ശതമാനം വരെയുള്ള നിർബന്ധിത ജോലിക്കാരും ദളിതരോ ആദിവാസികളോ ആണ്.
         
ആരൊക്കെയാണ് ചൂഷകർ?


        .എൽ.ഒ യുടെ 2005 ലെ കണക്കു പ്രകാരം നിർബന്ധിത ജോലിയിൽ നിന്നുള്ള നിയമവിരുദ്ധ വരുമാനം 4400 കോടി ഡോളർ വരും. യു.എൻ സംഘടനയായഗ്ലോബൽ ഇനിഷ്യേറ്റിവ് ടു ഫൈറ്റ് ട്രാഫിക്കിംഗിന്റെ പഠനം പ്രകാരം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്രിമിനൽ വ്യവസായം മനുഷ്യക്കടത്ത് ആണ്. മനുഷ്യക്കടത്തിലൂടെ  കോടിക്കണക്കിനു ഡോളർ സമ്പാദിക്കപ്പെടുന്നു. നിർബന്ധിത ജോലി ചെയ്യുന്ന ആളുകൾക്ക് എല്ലാം കൂടി കൂലിയിനത്തിൽ  ഒരു വർഷം നഷ്ടമാകുന്നത് 2100 കോടി ഡോളറാണെന്ന് പറയുന്നു ഐ.എൽ.. ഈ ധനനഷ്ടത്തിനു പുറമേ അടിമത്തം വരുത്തി വെയ്ക്കുന്ന സാമൂഹ്യ ദുരിതങ്ങൾ ഭീമമാണ്. സാമ്പത്തിക വളർച്ച മുരടിപ്പിക്കുന്നതിലും ദാരിദ്യം വളർത്തുന്നതിലും ഇതിനുള്ള പങ്ക് ലോകവ്യാപകമായിത്തന്നെ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്.അവയെല്ലാം കാണിക്കുന്നത് ഭരണകൂടങ്ങളുടെ പങ്കോ അനാസ്ഥയോ മനുഷ്യക്കടത്തിനും അനധിക്യത കുടിയേറ്റത്തിനും നന്നായി സഹായം ചെയ്യുന്നുണ്ട് എന്നാണ്.

          തീപ്പെട്ടി,പടക്ക വ്യവസായങ്ങൾ പോലുള്ള മേഖലകളിലെ  ബാലവേല ഇല്ലാതാക്കാൻ സ്വാതന്ത്യം നേടി 60 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് സാധിക്കുന്നില്ല എന്നിടത്താണ് ആരാണ്ആധുനിക അടിമത്തംഎന്ന പേരിൽ അറിയപ്പെടുന്ന ഈ അനീതിയിൽ നിന്ന്  നേട്ടം കൊയ്യുന്നതെന്ന ചോദ്യം ഉയരുന്നത്. ലാറ്റിനമേരിക്കൻ,ആഫ്രിക്കൻ ഖനികളിൽ നിർബന്ധിതത്തൊഴിലെടുക്കുന്നവരും ചുവന്ന തെരുവുകളിൽ നിർബന്ധിത വേലയെടുക്കുന്ന പെൺകുഞ്ഞുങ്ങളും വീട്ടുവേലയ്ക്കും സൈനികവ്യത്തിക്കും നിർബന്ധിക്കപ്പെടുന്ന കുട്ടികളും ചോദിക്കുന്ന ചോദ്യം ഇതാണ് . മനുഷ്യനെ അടിമയാക്കുന്ന കലയിൽ എക്കാലത്തും വിരുത് തെളിയിച്ചിട്ടുള്ള  മുതലാളിത്തം തന്നെയാണ് ചൂഷകൻ എന്നതാണ് നാം നൽകുന്ന മറുപടി.