Thursday, January 24, 2013

ആണ് ആണിനെ കല്യാണം കഴിച്ചാൽ ലോകത്തിനെന്താ?


സ്വവർഗ വിവാഹം : മാറുന്ന മനോഭാവങ്ങൾ

പന്ത്രണ്ട് വർഷം മുൻപ്  യൂറോപ്യൻ രാജ്യമായ നെതർലണ്ട്സ് സ്വവർഗവിവാഹം നിയമവിധേയമാക്കുമ്പോൾ അത് അവിശ്വസനീയമായ ഒരു സംഭവം ആയിട്ടാണ് ലോകം കണ്ടത്. യാഥാസ്ഥിതികർക്കിടയിൽ നിന്ന് വലിയ എതിർപ്പിനും സ്വവർഗാനുരാഗികളുടെ   അവകാശം സംബന്ധിച്ച ചർച്ചകൾക്കും കാരണമാകുകയും ചെയ്തു  അത്. എന്നാൽ ഒരു വ്യാഴവട്ടത്തിനു ശേഷം കാര്യങ്ങൾ ആകെ മാറിമറിയുകയാണ്.

 നെതർലണ്ട്സിനു പിറകെ  അർജന്റീന,ബെൽജിയം,ഡെന്മാർക്ക്,നോർവേ,പോർട്ടുഗൽ,തെക്കൻ ആഫ്രിക്ക,സ്പെയിൻ,സ്വീഡൻ ,ഐസ് ലണ്ട് ,കാനഡ എന്നീ പത്ത് രാജ്യങ്ങളാണ് സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്. മെക്സിക്കോയിൽ അത് തലസ്ഥാനത്ത് മാത്രമായി അനുവദിച്ചിട്ടുണ്ട്.ഇസ്രായേലിൽ അതിനു പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലെങ്കിലും നിയമപരമായ അംഗീകാരം കിട്ടിക്കഴിഞ്ഞു. ഫ്രാൻസിൽ ഭരിക്കുന്ന സോഷ്യലിസ്റ്റ് സർക്കാർ തങ്ങൾ തിരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയ സ്വവർഗ വിവാഹ നിയമപ്രാബല്യം രാജ്യത്ത് കൊണ്ടുവരാനുള്ള ബില്ലിനു അംഗീകാരം നൽകിക്കഴിഞ്ഞു. ന്യൂസിലണ്ട് അടുത്ത വർഷം സമാനമായ നിയമത്തിനു രൂപം കൊടുക്കും. ഇംഗ്ലണ്ടും സ്കോട്ട്ല്ണ്ടും ഇക്കാര്യത്തിൽ അനുകൂലതീരുമാനം ഉടൻ എടുക്കാനിടയുണ്ട്. ചൈന ഇപ്പോഴും സ്വവർഗവിവാഹത്തെ അനുകൂലിക്കുന്നില്ലെങ്കിലും സ്വവർഗാനുരാഗത്തോടുള്ള ഭരണകൂടത്തിന്റെ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. 2001 ലാണ് ചൈന സ്വവർഗാനുരാഗത്തെ മാനസികരോഗങ്ങളുടെ പട്ടികയിൽ നിന്ന് എടുത്തു കളഞ്ഞത്.

          2013 നുവരിയോടെ 291 ദശലക്ഷം (ലോകജനസംഖ്യയുടെ 4.2 ശതമാനം) ജനങ്ങൾ ജീവിക്കുന്നത് സ്വവർഗവിവാഹം നിയമവിധേയമാക്കിയിട്ടുള്ള പ്രദേശങ്ങളിലായിരിക്കും എന്ന് പഠനങ്ങൾ കാണിക്കുന്നു. മതേതര വികസിത രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഇത്തരം കാര്യങ്ങളിൽ എപ്പോഴും പഴഞ്ചൻ സമീപനം സ്വീകരിക്കാറുള്ള അമേരിക്കയിൽ മാത്രമാണ് സ്വവർഗവിവാഹം നിയമവിധേയമാക്കുന്നതിനുള്ള തടസ്സങ്ങൾ മുന്നിലുള്ളത്. അവിടെയും മാറ്റത്തിന്റെ ലക്ഷണങ്ങൾ വന്നു തുടങ്ങിയതായി നിരീക്ഷകർ കരുതുന്നു. കഴിഞ്ഞാഴ്ച അവിടത്തെ മൂന്ന് സംസ്ഥാനങ്ങൾ സ്വവർഗവിവാഹം നിയമവിധേയമാക്കിയതോടെ അത് നടപ്പിൽ വരുത്തിയ സംസ്ഥാനങ്ങളുടെ എണ്ണം 9 ആയിരിക്കുന്നു. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് നേരെ അനുഭാവമുള്ള സമീപനം സ്വീകരിച്ച ചരിത്രത്തിലെ ആദ്യത്തെ പ്രസിഡണ്ടായ ഒബാമയ്ക്ക് വൻ പിന്തുണയാണ് അമേരിക്കയിൽ ലഭിച്ചത്.

വേട്ടയാടപ്പെട്ട സ്വവർഗാനുരാഗികൾ
 സ്വവർഗാനുരാഗികൾക്കെതിരെയുള്ള സമൂഹത്തിന്റെ മനോഭാവം മാറാൻ തുടങ്ങിയിട്ട് വളരെയൊന്നും കാലമായിട്ടില്ല, വികസിതരാജ്യങ്ങളിൽ പോലും. 50 വർഷങ്ങൾക്ക് മുൻപ് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റക്യത്യമായിരുന്നു അത് ഒട്ടെല്ലാ രാജ്യങ്ങളിലും. ബ്രിട്ടൻ അത് നിയമവിരുദ്ധമല്ലാതാക്കിയത് 1967 ൽ മാത്രമാണ്. സ്വവർഗാനുരാഗം കുറ്റക്യത്യമാകുന്ന നിയമം അമേരിക്കയിലെ 14 സംസ്ഥാനങ്ങളിൽ ഒഴിവാക്കിയത് 2003 ൽ മാത്രമാണ്.  മുസ്ലിം ലോകം അന്നും ഇന്നും അതിനെ വെറുക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. വധശിക്ഷ പോലും ലഭിക്കാവുന്ന കുറ്റമാണ് പല ഇസ്ലാമികരാഷ്ട്രങ്ങളിലും സ്വവർഗാനുരാഗം. ആഫ്രിക്കയും ഏഷ്യയിലെ വികസ്വരരാഷ്ട്രങ്ങളും ഇപ്പോഴും സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല, അവിടങ്ങളിലെല്ലാം സ്വവർഗാനുരാഗികളുടെ പ്രതിഷേധ പ്രസ്ഥാനങ്ങൾ വളർന്നു വന്നിട്ടുള്ള അവസ്ഥയിൽ പോലും. മിക്ക സമൂഹങ്ങളിലും യാഥാസ്ഥിതിക മതങ്ങളാണ് സ്വവർഗാനുരാഗത്തിന് എതിരായുള്ള സമീപനം സ്വീകരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും ഇത്തരം വിവാഹത്തിനു സ്വീകാര്യതയും നിയമപ്രാബല്യവും ലഭിക്കുന്നത് തങ്ങളുടെ ഇപ്പോഴെ ഇല്ലാതായ അടിത്തറയ്ക്ക് കൂടുതൽ കോട്ടം തട്ടിക്കുമെന്ന് ക്രിസ്ത്യൻ സഭകൾ ഭയപ്പെടുന്നുണ്ട്. അവരുടെയും അവർ പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെയും  ഭാഗത്ത് നിന്നാണ് പ്രധാനമായും എതിർപ്പ് വരുന്നത്. എന്നാൽ ബിഷപ്പ് ഡെസ്മണ്ട് ടുട്ടു നേത്യത്വം നൽകുന്ന ആംഗ്ലിക്കൻ സഭ , താൻ ഒരു സ്വവർഗാനുരാഗി ആണെന്ന് പരസ്യമായി സമ്മതിച്ച ജീൻ റോബിൻസൻ എന്ന പുരോഹിതനെ ബിഷപ്പ് ആക്കുന്ന ധീരമായ നിലപാട് സ്വീകരിക്കുന്നു. ഡെസ്മണ്ട് ടുട്ടുവിന്റെ വ്യക്തിപരമായ നിലപാടും സ്വവർഗവിവാഹത്തിന് അനുകൂലമാണ്. എയിഡ്സ് രോഗികളിൽ വലിയൊരളവ് സ്വവർഗാനുരാഗികൾ ആണെന്നതിനാൽ അവരുടെ വിവാഹജീവിതത്തിന് സമൂഹം നൽകുന്ന നിയമപിൻബലം അവരെ മുഖ്യധാരയിൽ എത്തിക്കുകയും രോഗനിർണയവും ചികിത്സയും കൂടുതൽ എളുപ്പമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കരുതുന്നു.

മാറുന്ന ചിന്താഗതികൾ
സ്വവർഗാനുരാഗത്തിനെതിരെയുള്ള സമൂഹത്തിന്റെ ചിന്താഗതിയിലുള്ള  മാറ്റം ത്വരിതഗതിയിലാണ് നടന്നു കൊണ്ടിരിക്കുന്നത് . പാശ്ചാത്യരാജ്യങ്ങളിൽ സ്വവർഗാനുരാഗം സംബന്ധമായി നടത്തപ്പെട്ട സർവേകളിലെല്ലാം അവർക്കനുകൂലമായ നിലപാടുകൾ വർദ്ധിച്ചു വരുന്നതായി കാണാം. അവർക്ക് എല്ലാ കാര്യങ്ങളിലും സമത്വവും കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശവും നൽകണമെന്നാണ് സമൂഹത്തിലെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. 10 വർഷങ്ങൾക്ക് മുൻപ് മൂന്നിൽ രണ്ട് അമേരിക്കക്കാർ സ്വവർഗവിവാഹത്തെ എതിർത്തപ്പോൾ ഇന്ന് പകുതിയിലധികം പേരും അതിനെ അനുകൂലിക്കുന്നു. ഇതിൽ കത്തോലിക്കരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി കാണാം. മനോഭാവങ്ങൾ മാറുമ്പോൾ നിയമങ്ങളും മാറും. അമേരിക്കൻ ആന്ത്രപ്പോളജിക്കൽ അസോസിയേഷൻ പറയുന്നത് സംസ്കാരമോ സാമൂഹ്യ നിയമങ്ങളോ ഒരിക്കലും സ്വവർഗാനുരാഗത്തെ അനുകൂലിക്കാത്തതാണ് എന്ന ആശയം സാമൂഹ്യശാസ്ത്ര ഗവേഷണഫലങ്ങൾക്ക് നിരക്കാത്തതാണ് എന്നാണ്. മാനവചരിത്രത്തിന് ഒരിക്കലും അന്യമല്ല സ്വവർഗാനുരാഗം എന്ന് ചുരുക്കം. 1989 ൽ ഡെന്മാർക്ക് സ്വവർഗാനുരാഗികളുടെ ‘രജിസ്റ്റർ ചെയ്യപ്പെട്ട സഹജീവിതം’ അനുവദിച്ചപ്പോൾ അത് വലിയ വിപ്ലവം ആയിരുന്നു അന്ന്. ഇന്ന് ഒട്ടെല്ലാ പാശ്ചാത്യരാജ്യങ്ങളും സ്വവർഗാനുരാഗികൾ ഒന്നിച്ച് ജീവിക്കുന്നതിനെ അനുകൂലിക്കുന്നു. അവിടെയെല്ലാം സാധാരണ ദമ്പതികൾക്കുള്ള എല്ലാ അവകാശങ്ങളും ഇത്തരം ഇണകൾക്കും നൽകുന്നുണ്ട് ഇന്ന്. കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ് പല ക്രിസ്ത്യൻ സഭകളും സ്വവർഗവിവാഹം ഇപ്പോൾ നടത്തിക്കൊടുക്കുന്നുണ്ട്. ക്വാക്കർമാർ, എപ്പിസ്കോപാലിയൻ സഭ, മെട്രോപ്പൊളിറ്റൻ കംയൂണിറ്റി ചർച്ച്, യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റ്, യുണൈറ്റഡ് ചർച്ച് ഓഫ് കാനഡ എന്നിവ അവയിൽ ചിലത് മാത്രം.

എന്ത് കൊണ്ട് ഈ മാറ്റം?
 തലമുറകളുടെ പരിണാമം തന്നെ പ്രധാന കാരണം. തങ്ങളുടെ മുൻഗാമികളേക്കാൾ കൂടുതൽ സഹിഷ്ണുതയുള്ള സമൂഹത്തിൽ ജനിച്ച് വളരുന്ന പുതിയ തലമുറ തീർച്ചയായും സ്വവർഗാനുരാഗികളോട് അനുഭാവം പ്രകടിപ്പിക്കുന്നു, പാശ്ചാത്യരാജ്യങ്ങളിൽ. നിയമങ്ങൾ പലതും എടുത്തുമാറ്റപ്പെടുമ്പോൾ അതു വരെ രഹസ്യമായി സ്വവർഗാനുരാഗം കൊണ്ടുനടന്നിരുന്നവർ അത് പരസ്യമാക്കാൻ തുടങ്ങുന്നു. തങ്ങളുടെ അയല്പക്കത്തുള്ള ‘ഗേ ദമ്പതിമാർ’ തങ്ങളേക്കാൾ നല്ല കുടുംബജീവിതം നയിക്കുന്നതും കുട്ടികളെ ദത്തെടുത്ത് ഭംഗിയായി വളർത്തുന്നതും കാണുന്നു ഇന്ന് പല യൂറോപ്യൻ കുടുംബങ്ങളും. ഇതൊക്കെ കൊണ്ട് സ്വവർഗാനുരാഗികൾക്ക് ആ സമൂഹങ്ങളിൽ വലിയ സ്ഥാനക്കയറ്റം കിട്ടിക്കഴിഞ്ഞു. സ്വവർഗാനുരാഗികളായ രാഷ്ട്രത്തലവന്മാർ പോലും ഇന്നുണ്ട്. മറ്റൊരു പ്രധാനകാരണം മതത്തിന്റെ നിഷ്ഠൂരമായ പിടി സമൂഹഗാത്രത്തിൽ നിന്ന് വിട്ടതാണ്. അമേരിക്കക്കാരന്റെ മതവിശ്വാസത്തെ സംബന്ധിച്ച് പ്യൂ  റിസർച്ച് സെന്റർ നടത്തിയ സർവേയിൽ പങ്കെടുത്ത അഞ്ചിലൊരു അമേരിക്കാരൻ പറയുന്നത് തങ്ങൾക്കൊരു മതത്തിലും അംഗത്വം ഇല്ലെന്നാണ്. 20 വർഷം മുൻപ് ഇതിന്റെ പകുതിയായിരുന്നു മതനിരാസികളുടെ എണ്ണം. ഈ മതമില്ലാത്തവരുടെ മൂന്നിലൊന്ന് സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നു. മറ്റൊരു പഠനത്തിൽ  42 ശതമാനം ബ്രിട്ടീഷുകാരും തങ്ങൾ നിരീശ്വരന്മാരാണെന്ന് പറയുന്നു, അറുപതുകളിലേക്കാൾ മൂന്നിരട്ടി. ഫ്രാൻസിൽ 7 ശതമാനം കത്തോലിക്കന്മാരേ ക്യത്യമായി പള്ളിയിൽ പോകുന്നവരായിട്ടുള്ളു. 35 വയസ്സിനു താഴെയുള്ളവരിൽ 58 ശതമാനം ഒരിക്കലും പള്ളിയിൽ പോകാത്തവരാണ് അവിടെ. മതത്തിന്റെ സ്വാധീനം ഒട്ടുമില്ല ആ സമൂഹങ്ങളിൽ എന്ന് സാരം. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും മതവിശ്വാസികളുടെ എണ്ണം സ്വവർഗാനുരാഗികളുടേതിനേക്കാൾ കുറവാണ് എന്ന ദയനീയമായ അവസ്ഥയും സംഘടിത മതം അനുഭവിക്കുന്നു. മതം പോയൊഴിയുമ്പോൾ കടന്നുവരുന്നത് മനുഷ്യാവകാശങ്ങളാണെന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ സമീപകാലചരിത്രം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന യാഥാർഥ്യം.

എൽ.ജി.ബി.ടി ആക്ടിവിസത്തിന്റെ മുന്നേറ്റം
എൽ.ജി.ബി.ടി എന്ന ചുരുക്കരൂപത്തിൽ അറിയപ്പെടുന്ന ആളുകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ അതിദ്രുതമുള്ള വളർച്ചയും സമൂഹത്തിന്റെ മനോഭാവം മാറ്റുന്നതിന് സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലെ സമരതന്ത്രങ്ങൾ മാറ്റി കൂടുതൽ സംഘടിതരായിക്കഴിഞ്ഞ അവർ നന്നായി പണം സ്വരൂപിക്കുകയും സമൂഹത്തെ മൊത്തത്തിൽ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു , പാശ്ചാത്യരാജ്യങ്ങളിൽ. ഇക്കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിൽ നാല് അമേരിക്കൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി അവർ സ്വരൂപിച്ചത് 33 ദശലക്ഷം ഡോളറാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനമാണ് അവർ  കാഴ്ച വെച്ചത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ.

വിവാഹത്തിന്റെ ലക്ഷ്യം എന്ത്?

മിക്ക വികസിത രാജ്യങ്ങളിലും ഇപ്പോൾ അനുവദിച്ചിട്ടുള്ള ‘ഒന്നിച്ചുള്ള ജീവിതം’ കൊണ്ട് ത്യപ്തരല്ല എൽ.ജി.ബി.ടി ആക്റ്റിവിസ്റ്റുകൾ. സാധാരണ ദമ്പതിമാർ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും അവർക്ക് വേണം. വിവാഹം കൊണ്ട് ലഭിക്കുന്ന സ്ഥിരതയും, സുരക്ഷിതത്വവും , മാന്യതയും  അവരുടെ കുടുംബങ്ങൾക്കും  വേണം. അമേരിക്കൻ ഗേ എഴുത്തുകാരൻ ജൊനാഥൻ റൌച്ച് പറയുന്നത് പോലെ ‘വിവാഹത്തിന്റെ ലക്ഷ്യം എന്നത് ലൈംഗികതയോ കുട്ടികളെ സ്യഷ്ടിക്കലോ സ്വയം പൂർത്തിയാകലോ പോലുമല്ല, മറിച്ച് അത് രണ്ട് വ്യക്തികൾ തമ്മിൽ സമൂഹത്തിന്റെ അംഗീകാരത്തോടെ  ജീവിതം കാലം മുഴുവൻ തുടരുന്ന പരസ്പര പ്രതിജ്ഞാബദ്ധതയാണ്, നല്ലതിനായാലും ചീത്തയ്ക്കായാലും മരണം വരെ ഒന്നിച്ച് ജീവിയ്ക്കാമെന്ന പ്രതിജ്ഞ‘. നമ്മുടെ സമൂഹത്തിലെ സ്വവർഗാനുരാഗികളും തേടുന്നത് ഈ അവകാശമാണ്, വിവാഹിതരായി ഒന്നിച്ച് ജീവിക്കുന്നതിനുള്ള അവകാശം. കാലം അതിന്റെ കുതിച്ചു പായലിൽ  തട്ടിയുടയ്ക്കുന്ന പഴഞ്ചൻ ധാരണകളും വിശ്വാസങ്ങളും രംഗത്ത് നിന്നും നിഷ്ക്രമിക്കുന്നതോടെ വന്നണയും തങ്ങളുടെ കാലമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു അവർ.






Tuesday, January 22, 2013

സിനിമാക്കച്ചവടവും സിനിമയിലെ കച്ചവടവും


പ്രസിദ്ധ കാര്‍ട്ടൂണ്‍ പുസ്തക നിര്‍മ്മാതാക്കളായ മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച് വാള്‍ട്ട് ഡിസ്‌നി പിക്‌ച്ചേര്‍സ് വിതരണം ചെയ്ത് ഇതിനകം ഒരു ലോകഹിറ്റ് ആയിക്കഴിഞ്ഞ, മാര്‍വല്‍ കോമിക്കുകളിലൂടെ പ്രസിദ്ധര്‍ ആയ സൂപ്പര്‍ ഹീറോകളുടെ സംഗമം കാഴ്ച വെക്കുന്ന 'ദ അവഞ്ചേര്‍സ്'എന്ന സിനിമ പറയുന്നത് മനുഷ്യകുലത്തെ അടിമകളാക്കാന്‍ ശ്രമിക്കുന്ന 'ലോക്കി'യില്‍ നിന്ന് ഭൂമിയെയും
മനുഷ്യരെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന സൂപ്പര്‍ ഹീറോകളായ അയണ്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, ഹള്‍ക്ക്, തോര്‍ എന്നിവരുടെ സാഹസികതകളാണ്. പക്ഷെ 'ദ അവഞ്ചേര്‍സ്' പോലുള്ള സിനിമകളുടെയും അതിന്റെ വിജയത്തില്‍ പങ്ക് പറ്റി തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്ന കച്ചവട ലോകത്തിന്റെയും വലയത്തില്‍ നിന്ന് ഒരാള്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്നില്ല ഇന്ന് അമേരിക്കയിലും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലും. അവയുടെ ആകര്‍ഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സൂപ്പര്‍ ഹീറോയ്ക്കും കഴിയില്ല എന്ന് ചുരുക്കം .


'സ്മിര്‍നോഫ്' ഹീറൊ ആയ വിധം


ജനപ്രിയ സിനിമകളുടെ വന്‍വിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന 'ഫിലിം ഫ്രാഞ്ചൈസി' എന്ന കച്ചവടരീതി ഹോളിവുഡ് സിനിമയില്‍ പുതിയ കാര്യമല്ല. 60 കളില്‍ അന്നു വരെ ആരും അറിയാതിരുന്ന ബ്രാന്‍ഡ് ആയിരുന്ന 'സ്മിര്‍നോഫ്' വോഡ്ക പ്രസിദ്ധമായത് ജയിംസ് ബോണ്ട് തന്റെ 'സിഗ്‌നേച്ചര്‍ ഡ്രിങ്ക്' ആയി അത് കഴിച്ചു തുടങ്ങിയതോടെയാണ്. ഇത് തുടക്കത്തിന്റെ കഥ. ജയിംസ് ബോണ്ട് സിനിമകളിലൂടെ തുടങ്ങിയ 'ഫിലിം ഫ്രാഞ്ചൈസി' ഇന്ന് മില്യണ്‍ കണക്കിനു ഡോളര്‍ മറിയുന്ന ഒന്നായി മാറിയിരിക്കുന്നു. വേഗമേറിയ കാറുകള്‍, സെക്‌സ് അപ്പീല്‍, ബുദ്ധിയുള്ള വാച്ചുകള്‍, പിന്നെ വോഡ്ക മാര്‍ട്ടിനി ഇവയെല്ലാം ജയിംസ് ബോണ്ട് ഇഷ്ടപ്പെടുക മാത്രമല്ല, അയാള്‍ അവയെല്ലാം വില്‍ക്കുകയും ചെയ്യുന്നു. വലിയ തോതില്‍ പണം മുടക്കി സിനിമ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് അതിന്റെ ഒരു ഭാഗം ഇങ്ങനെ ബ്രാന്റ് നെയിം, ചിത്രങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ നേടാന്‍ കഴിയുന്നു. കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വന്‍ ജനപ്രീതി നേടിയെടുക്കാനും സാധിക്കുന്ന ഒരു പരസ്പര സഹകരണ പരിപാടി.


ക്രോസ്സ്‌പ്രൊമോഷന്‍
                                              ഒരു ഉത്പന്നത്തിന്റെ/സേവനത്തിന്റെ ഉപയോക്താക്കളെ മറ്റൊരു ഉത്പ്പന്നത്തിന്റെ മാര്‍ക്കറ്റിംഗ് പ്രൊമോഷനു വേണ്ടി ലക്ഷ്യം വെയ്ക്കുന്ന 'ക്രോസ്സ്‌പ്രൊമോഷന്‍' രീതിയും സിനിമയെ സംബന്ധിച്ച് വിജയകരമാണ്. ഓപ്ര വിന്‍ഫ്രി തന്റെ ടെലിവിഷന്‍ ഷോയില്‍ തന്റെ മറ്റ് ഉത്പ്പന്നങ്ങളായ പുസ്തകം, മാഗസിനുകള്‍, വെബ്‌സൈറ്റ് എന്നിവയുടെ പ്രൊമോഷന്‍ നടത്തുന്നത് ഒരുദാഹരണം. നായകന്‍ താന്‍ കെട്ടിയ വാച്ച് ഒരു പ്രത്യേകരീതിയില്‍ പ്രേക്ഷകനു ദ്യശ്യമാക്കുന്നു, തികച്ചും സ്വാഭാവികമായി. വാച്ചിന്റെ പേര്‍ നൊടിയിടയില്‍ പ്രേക്ഷകന്റെ (അവന്‍ എപ്പോഴും ഉപഭോക്താവാണ്) മനസ്സിലേക്ക് പതിയുന്നു, അതല്ലെങ്കില്‍ മുന്‍പേ പതിഞ്ഞ ചിഹ്നം ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. വാച്ച് വാങ്ങാന്‍ ഉദ്ദേശിക്കുന്ന അവന്റെ അബോധമനസ്സില്‍ വലിയ സ്‌ക്രീനില്‍ തെളിഞ്ഞ ആ ചിത്രം വീണ്ടും തെളിയാതെ പോകുമോ?

സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസി

പ്രസിദ്ധ മാധ്യമ വിശകലന കമ്പനിയായ ഞഋചഠഞഅഗ ന്റെ വിലയിരുത്തല്‍ 'സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസി' ഒരേ സമയം സിനിമകളുടെ ബോക്‌സ് ഓഫീസ് വരുമാനം വര്‍ദ്ധിപ്പിക്കാനും തീയേറ്ററിനപ്പുറത്തു നിന്നും വരുമാനം എത്തിക്കാനും സഹായം നല്‍കുന്നു എന്നാണ്.

സൂപ്പര്‍ ഹീറോ സിനിമകള്‍, ജയിംസ് ബോണ്ടിനെപ്പോലുള്ള നായകന്‍മാര്‍ അണിനിരക്കുന്ന സിനിമകള്‍ എന്നിവയാണ് ഇത്തരം കച്ചവടത്തിന്റെ പ്രധാന വേദി. സൂപ്പര്‍ ഹീറോ പ്രായം, തലമുറ, ലിംഗം, വംശം എന്നിവകള്‍ക്കെല്ലാം അതീതമായ പ്രതിഭാസമാകയാല്‍ അതിന് വന്‍കരകള്‍ ഒരിക്കലും തടസ്സമാകാറില്ല. ആരും അതിന്റെ സ്വാധീനശക്തിയില്‍ നിന്ന് വിടുതല്‍ നേടുന്നുമില്ല.



  2011 ല്‍ വാള്‍ട്ട് ഡിസ്‌നിക്ക് യഥാര്‍ഥ ബിസിനസായ ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ 618 മില്യണ്‍ ഡോളര്‍ കിട്ടിയത് തങ്ങളുടെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളിലൂടെയാണ്. അവയെല്ലാം ഡിസ്‌നി സ്റ്റുഡിയോസിന്റെ സിനിമകളുമായി ബന്ധപ്പെട്ട വില്പനയിലൂടെ നേടാന്‍ കഴിഞ്ഞു എന്നതാണ് ഈ ബിസിനസ് രീതിയുടെ വന്‍ വിജയത്തിലേക്കുള്ള ചൂണ്ടുപലക.






'ദ ബിസിനസ് ഓഫ് ബോണ്ട് : ജയിംസ് ബോണ്ട്'
ഓരോ പുതിയ ജയിംസ് ബോണ്ട് സിനിമയും ഇത്തരത്തില്‍ പുതിയ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നു.2002 ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രമായ 'ഡൈ അനദര്‍ ഡേ'യ്ക്ക് ഇരുപതിലധികം മാര്‍ക്കറ്റിംഗ് പങ്കാളികള്‍ ഉണ്ടായിരുന്നു.
 അവരെല്ലാം കൂടി 12 കോടി ഡോളര്‍ നേടിക്കൊടുത്തു നിര്‍മ്മാതാക്കള്‍ക്ക്. ഫോര്‍ഡ് മോട്ടോര്‍ കമ്പനി, ബോണ്ടിന്റെ നായിക ഓടിക്കുന്ന 'തണ്ടര്‍ ബേര്‍ഡ്' എന്ന കാറിന്റെ മാത്യകയില്‍ വെറും 700 എണ്ണം സ്‌പെഷ്യല്‍ കാറുകള്‍ പുറത്തിറക്കി, ഡാഷ് ബോര്‍ഡില്‍ '007' ലോഗോ മുദ്ര പതിച്ച്. വിലയും സ്‌പെഷ്യല്‍ ആയിരിക്കുമല്ലോ?
       ജയിംസ് ബോണ്ട് അണിയുന്ന 'ഒമേഗ'വാച്ചുകളുടെ വില്പന ആ ഒറ്റക്കാരണം കൊണ്ടു തന്നെ വളരെ വലിയതാണ്. ആളുകള്‍ എപ്പോഴും ബോണ്ടിനെ ഇഷ്ടപ്പെടുന്നു, ബോണ്ടിന്റെ എന്തെങ്കിലും തങ്ങള്‍ക്കും സ്വന്തമാക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു' കമ്പനിയുടെ തിയറി വളരെ സ്പഷ്ടം.1995 മുതല്‍ ആ 'ഒമേഗ സീമാസ്റ്റര്‍' വാച്ച് അപകടകരമായ അവസ്ഥകളില്‍ നിന്ന് ബോണ്ടിനെ രക്ഷിക്കുന്നു,ആരാധകനെ ആ ഉത്പ്പന്നത്തോട് നിരന്തരം അടുപ്പിക്കുകയും ചെയ്യുന്നു.
         കോസ്‌മെറ്റിക് കമ്പനിയായ റെവ് ലോണ്‍ 2002 ല്‍ 'ദ ലുക്‌സ് ഓഫ് ബോണ്ട് ' എന്ന പേരില്‍ നാല് മൈക്ക്അപ്പ് കിറ്റുകള്‍ പുറത്തിറക്കി. ഫ്രം റഷ്യ വിത് ലവ്, ഡയമണ്ട്‌സ് ആര്‍ ഫോറെവര്‍, ദ സ്‌പൈ ഹു ലവ്ഡ് മീ, ഗോള്‍ഡന്‍ ഐ എന്നീ നാല് വ്യത്യസ്ത ബോണ്ട് സിനിമകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വഴി..
        അതു വരെ 'സ്മിര്‍നോഫ്' കഴിച്ചിരുന്ന ബോണ്ട് പൊടുന്നനെ 2002 ല്‍ ബ്രാന്റ്
മാറ്റി. 'ഫിന്‍ലാന്റിയ' എന്ന പുതിയ ബ്രാന്റ്.പിന്നെ ആരാധകരും വെറുതെയിരിക്കണോ? അവരും കഴിക്കും പുത്തന്‍ ബോണ്ട് ബ്രാന്റ് വോഡ്ക.



ദ അവഞ്ചേര്‍സ് : പുതിയ കേന്ദ്രം 

ഈ കച്ചവടത്തിന്റെ ഇപ്പോഴത്തെ കേന്ദ്രബിന്ദു 'ദ അവഞ്ചേര്‍സ്' സിനിമയാണ്.ഇതിനകം സിനിമ കണ്ടവര്‍ കുപിതനായ 'ഹള്‍ക്കി'ന്റെ മണം എങ്ങിനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ചന്ദനത്തിന്റെ , കസ്തൂരിയുടെ,അതല്ലെങ്കില്‍ അകിലിന്റെ? അത് ഒരു ഭൗമികഗന്ധത്തെയും പോലല്ലെന്ന് 'അവഞ്ചേര്‍സ്' എന്ന പേരില്‍ പെര്‍ഫ്യൂം വിപണിയിലിറക്കുന്ന ജേഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി പറയുന്നു.'ഹള്‍ക്കി'ന്റെ ഗന്ധം 'അവഞ്ചേര്‍സ്' പെര്‍ഫ്യൂമിന്റെതാണ്.സിനിമ കണ്ടിറങ്ങുന്ന സൂപ്പര്‍ ഹീറോയുടെ ആരാധകന്‍ തീര്‍ച്ചയായും 'അവഞ്ചേര്‍സ്' പെര്‍ഫ്യൂം ഒരിക്കലെങ്കിലും വാങ്ങാതിരിക്കില്ല. 29.99 ഡോളര്‍ വിലയിട്ടിട്ടുള്ള പെര്‍ഫ്യൂം പതിനാറ് വയസ്സിനു
മുകളില്‍ പ്രായമുള്ളവരെയാണ് ലക്ഷ്യമിടുന്നത്.
       ഒട്ടേറെ കമ്പനികള്‍ മാര്‍വല്‍ സ്റ്റുഡിയോസുമായി ഇത്തരത്തിലുള്ള കരാറുകള്‍ ഒപ്പു വെച്ച് ഉത്പ്പന്നങ്ങള്‍ വിപണിയിലിറക്കിക്കഴിഞ്ഞു.
      ഹോണ്ട കമ്പനിയുടെ 'അക്യൂറ'എന്ന ആഡംബരകാര്‍ 'ദ അവഞ്ചേര്‍സ്' സിനിമയിലുണ്ട്.43,000 ഡോളറില്‍ ആരംഭിക്കുന്ന വിലകളില്‍ ഉള്ള ഈ കാറിന്റെ വിവിധ വേര്‍ഷനുകള്‍ ഹോണ്ട പുറത്തിറക്കിക്കഴിഞ്ഞു.കൂടാതെ 'അയണ്‍ മാന്‍' ഓടിക്കുന്ന കണ്‍സപ്റ്റ് കാറും വിപണിയിലിറങ്ങിക്കഴിഞ്ഞു.അവഞ്ചേര്‍സിന്റെ സംഘത്തില്‍ പ്രേക്ഷകനും അംഗമായി കളിക്കാവുന്ന ഒരു ഓണ്‍ലൈന്‍ ഗെയിമും കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.കൂടുതല്‍ സ്‌കോര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ ന്യൂയോര്‍ക്ക് യാത്രയാണ് സമ്മാനം !
         സിനിമയിലെ മറ്റൊരു സൂപ്പര്‍ ഹീറോ ആയ 'ക്യാപ്റ്റന്‍ അമേരിക്ക' കയറിയിരുന്ന് കുതിക്കുന്ന ഹാര്‍ളി ഡേവിഡ്‌സണ്‍ കമ്പനിയുടെ എഫ്.എല്‍.എസ്. സോഫ്റ്റ്‌ടെയില്‍ സ്ലിം ബൈക്കിന്റെ വില്പന കുതിച്ചുയരും എന്നതിനു സംശയം ഉണ്ടോ? സൂപ്പര്‍ ഹീറോകളെ ഇഷ്ടപ്പെടുന്നവര്‍ അധികവും മുപ്പത്തഞ്ചു വയസ്സിനു താഴെയുള്ളവരും തങ്ങളുടെ നായകന്മാര്‍ ചെയ്യുന്നത് അനുകരിക്കാന്‍ പ്രവണതയുള്ളവരുമാണ് എന്നത് ബൈക്ക് കച്ചവടത്തിന്റെ മൈലേജ് കൂട്ടുന്ന ഘടകമാണ്. ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങാനുള്ള സാധ്യത 22 % അധികം ആണ് ഈ പ്രായക്കാരില്‍ എന്ന് കമ്പനി പറയുന്നു.
      ഈ മാര്‍ഗം ഉപയോഗിച്ച് ഉത്പന്നങ്ങള്‍ പുറത്തിറക്കിയാല്‍ കളിപ്പാട്ടക്കച്ചവടവും പൊടിപൊടിക്കും എന്ന് മാര്‍വല്‍ കമ്പനിയുടെ കളിപ്പാട്ട ലൈസന്‍സിയായ ഹാസ്‌ബ്രോയുടെ അനുഭവം കാണിക്കുന്നു.തോറിന്റെ മിന്നല്‍ചുറ്റികയും ഹള്‍ക്കിന്റെ മുഷ്ടിയും വിറ്റ് അവര്‍ ഈ വര്‍ഷം 40 കോടി ഡോളറിന്റെ റിക്കാര്‍ഡ് കച്ചവടം നടത്തിക്കഴിഞ്ഞു.


           വീഡിയോ ഗെയിം ആണ് മറ്റൊരു വലിയ സാധ്യതകളുള്ള മേഖല.സിനിമാ നിര്‍മ്മാതാക്കളില്‍ നിന്ന് ലൈസന്‍സ് വാങ്ങി സൂപ്പര്‍ ഹിറ്റായ സിനിമകളുടെ കഥാപാത്രങ്ങളെയും കഥാപരിസരത്തെയും ആസ്പദമാക്കി ഗെയിമുകള്‍ പുറത്തിറക്കുന്നു, കമ്പനികള്‍. രഹസ്യമായെങ്കിലും സ്വയം ബോണ്ട് ആകാന്‍ ആഗ്രഹിക്കാത്ത ആരാധകര്‍ ഉണ്ടാവില്ല എന്ന ഒറ്റക്കാരണം മതി ജെയിംസ് ബോണ്ട് നായകനായുള്ള വീഡിയോ ഗെയിം നന്നായി വിറ്റഴിയാന്‍. ഇതു വരെ ഒട്ടേറെ വേര്‍ഷനുകള്‍ ഇറങ്ങിക്കഴിഞ്ഞ 'ജെയിംസ് ബോണ്ട് 007: നൈറ്റ്ഫയര്‍' എന്ന ഗെയിമില്‍ ഒരു ബോണ്ട് സിനിമയുടെ എല്ലാ ഘടകങ്ങളും ഒരുക്കിയിട്ടുണ്ട. 
      'ദ അവഞ്ചേര്‍സി'ന്റെ തീം അടിസ്ഥാനമാക്കിയുള്ള ഗെയിമും പുറത്തു വന്നു കഴിഞ്ഞു.പിസ്സാ നിര്‍മ്മാതാക്കളായ 'റെഡ് ബാരണ്‍' അവതരിപ്പിക്കുന്ന ഈ ഓണ്‍ലൈന്‍ ഗെയിം കളിക്കണമെങ്കില്‍ കമ്പനിയുടെ പിസ്സാ ബോക്‌സില്‍ ഉള്ള കോഡ് അടിയ്ക്കണം എന്നു മാത്രം.

 
ഇന്ത്യയിലെ സ്ഥിതിയോ?

            ഇതു വരെ പറഞ്ഞത് സിനിമയുടെ ലോക തലസ്ഥാനമായ ഹോളിവുഡ്ഡിലെ കഥകള്‍.ഇനി ഇന്ത്യയിലെ കാര്യങ്ങള്‍ നോക്കാം .'ഫിലിം ഫ്രാഞ്ചൈസി' പരിപാടി ഇവിടെ ശൈശവ ദശയിലാണെങ്കിലും ആശയ്ക്ക് വകയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.കാരണം ബോളിവുഡ്ഡും വളരുകയാണല്ലോ? എണ്‍പതുകളിലെ സൂപ്പര്‍ ഹിറ്റായ 'മിസ്റ്റര്‍ ഇന്ത്യ' എന്ന സിനിമയില്‍ ഒരു ഉത്പന്നത്തിന്റെ പ്രൊമോഷന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചിത്രത്തിന്റെ വിജയം ഉത്പന്നത്തെ സഹായിക്കാത്ത സ്ഥിതിയാണുണ്ടായത്. 
       എന്നാല്‍ റിത്വിക് റോഷനെ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ആയി അവതരിപ്പിച്ച 'ക്രിഷ്' എന്ന സിനിമ ഉപയോഗിച്ചു കൊണ്ടുള്ള 'ഫിലിം ഫ്രാഞ്ചൈസി' കുട്ടികള്‍ക്കുള്ള 'ക്രിഷ്' കളിപ്പാട്ടങ്ങളുടെ വന്‍വില്പനയും അതോടൊപ്പം സിനിമാ നിര്‍മ്മാതാക്കള്‍ക്ക് അധിക വരുമാനവും നല്‍കിയതോടെ ഈ രംഗത്ത് ഉണര്‍വ് വന്നു തുടങ്ങി .
റിത്വിക് റോഷന്റെ തന്നെ വിജയചിത്രം ആയ 'ധൂം : 2' ന്റെ റിലീസിനു ശേഷം Pepe Jeans യുവാക്കള്ക്കായി ജീന്സും ടി-ഷര്ട്ടും പുറത്തിറക്കി.ഇന്ത്യയില് ഇപ്പോഴും ഇത്തരം ചെറു ചലനങ്ങളെ ഉണ്ടാകുന്നുള്ളൂ.ഹോളിവുഡ്ഡിലേതു പോലെ ഒരു മെഗാ സിനിമയും അതിനു അനുബന്ധമായി ഇതര ഉത്പന്നങ്ങളുടെ വില്പനയും എന്ന തരത്തിലേക്ക് സിനിമാ വ്യവസായവും ഇതര ബിസിനസുകളും ഇവിടെ പരിണാമം പ്രാപിച്ചിട്ടില്ല.എന്നും എപ്പോഴും പടിഞ്ഞാറു നോക്കികളായ നമ്മളും അവിടെയെത്തും എന്നത് ഉറപ്പാണെന്ന് രംഗത്തെ വിദഗ്ധര് പ്രവചിക്കുന്നു. മുതലാളിത്തത്തിന്റെ 'കരാളഹസ്തങ്ങള്' വിശ്രമം ഇല്ലാതെ ഭൂമുഖത്തെങ്ങും തന്റെ നീരാളിക്കൈകള് വിരിച്ചു വെച്ചിരിക്കുന്ന ഇക്കാലത്ത് നാമും വലക്കണ്ണികള്ക്കുള്ളില് പെടാതെ പോകുമോ ?