Showing posts with label സില്വിയ കരേര. Show all posts
Showing posts with label സില്വിയ കരേര. Show all posts

Friday, March 8, 2013

പനാമയിലെ ഗോത്രജനത : ജലസമാധിയ്ക്ക് ഇനിയെത്ര നാള്‍ ?



      പ്രസിദ്ധമായ ആ കനാലിന്റെ നാട്ടിലെ തദ്ദേശീയ ഗോത്രജനത ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ആഗോളമൂലധനത്തിന്റെ ആസുരമായ കൈകള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും അപൂര്‍വവുമായ പ്രക്യതിസമ്പത്ത് നിറഞ്ഞ മധ്യഅമേരിക്കയിലെ റിപ്പബ്ലിക് ഓഫ് പനാമ എന്ന രാജ്യത്തിലേക്ക് നീണ്ടുചെന്നതിന്റെ ഫലം ഇന്നേറ്റവും പേറുന്നത് അവിടത്തെ പ്രക്യതിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഗോത്രജനതയാണ്. സ്വന്തം അതിജീവനത്തിനായി അവര്‍ പ്രക്ഷോഭത്തിന്റെ പാതയിലുമാണ്.
സ്വന്തം മണ്ണ് അന്യമാക്കപ്പെടുമ്പോള്‍
പനാമയിലെ തദ്ദേശിയ ഗോത്രങ്ങളില്‍ ഏറ്റവും വലുതാണ് ന്‍ഗാബെ (ഗ്വായ്മി) ഗോത്രം. 'ആധുനിക' മനുഷ്യന്റെ കടന്നുകയറ്റത്തില്‍ പാര്‍ശ്വവത്ക്യതരാക്കപ്പെട്ട അവരുടെ ഉടമസ്ഥതയില്‍ ശേഷിച്ചത് ആര്‍ക്കും വേണ്ടാതായ ഭൂമി മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ആ ഭൂമി വിലയേറിയതായി മാറിയിരിക്കുന്നു, കാരണം അതിനടിയിലുള്ള അമൂല്യ ധാതുക്കളുടെ വന്‍ ശേഖരം തന്നെ. ഒരു ഏകാധിപതിയെപ്പോലെ പനാമയെ ഭരിക്കുന്ന പ്രസിഡണ്ട് റിക്കാര്‍ഡോ മാര്‍ട്ടിനെല്ലിയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല ആ ഗോത്രഭൂമി വന്‍കിട വിദേശ മൈനിംഗ് കമ്പനികള്‍ക്ക് പതിച്ചു നല്‍കാന്‍. ന്‍ഗാമെ ഗോത്രത്തിന്റെ ഹ്യദയഭൂമിയിലായിരുന്നു ഈ ഖനികളെല്ലാം ആരംഭിച്ചത്. സ്വാഭാവികമായും ഗോത്രവംശജര്‍ അവിടെനിന്നെല്ലാം പുറത്താക്കപ്പെട്ടു. സ്വന്തം പിത്യഭൂമിയില്‍ നിന്ന് ബഹിഷ്‌ക്യതരായ അവര്‍ എതിര്‍പ്പും ആരംഭിച്ചു.
പുതിയ പദ്ധതി : 'ബാരോ ബ്ലാന്‍കോ'
മൈനിംഗിനെതിരെയുള്ള പ്രതിഷേധം പുകയുന്ന വേളയില്‍ തന്നെയാണ് ഭരണകൂടം പുതിയ പദ്ധതിയുമായി വരുന്നത്. ഇത്തവണത്തേത് സര്‍വനാശക സ്വഭാവമുള്ളതായിരുന്നു. ന്‍ഗാബെ പ്രദേശത്തു കൂടിയൊഴുകുന്ന നദിയായ 'തബസര'യില്‍ ഒരു വലിയ അണ കെട്ടി ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കുക എന്നതായിരുന്നു അത്. മൈനിംഗ് വ്യവസായത്തിന്റെ കടന്നുകയറ്റത്താല്‍ പ്രതിസന്ധിയിലായിരുന്ന ഒരു ലക്ഷത്തോളം വരുന്ന ഗോത്രജനതയെ , അവരുടെ സംസ്‌കാരത്തെ പാടെ തുടച്ചു നീക്കാന്‍ പോകുന്ന ഒന്നായിരുന്നു 'ബാരോ ബ്ലാന്‍കോ' എന്ന വന്‍പദ്ധതി. 2011 ല്‍ പൂര്‍ത്തിയാക്കപ്പെട്ട മറ്റൊരു വലിയ ജലവൈദ്യുത പദ്ധതിയായ 'ചാന്‍ഗ്വിനോല'യില്‍ ജലം ഉയര്‍ന്നപ്പോള്‍ ആയിരക്കണക്കിനു ന്‍ഗോബെ ഗ്രാമങ്ങളാണ് മുങ്ങിപ്പോയത്. സര്‍വതും നഷ്ടപ്പെട്ട ഇവര്‍ക്ക് യാതൊന്നും നഷ്ടപരിഹാരമായി നല്‍കിയില്ല സര്‍ക്കാര്‍ എന്നാരോപിക്കപ്പെടുന്നു.
28.84 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അണക്കെട്ടിന്റെ ഉയരം 200 അടിയാണ്. 'ജെനിസ' എന്ന സ്വകാര്യ കമ്പനിയാണ് ഈ പദ്ധതിയുടെ നിര്‍മ്മാതാക്കള്‍ എങ്കിലും ആരാണ് 'ജെനിസ'യുടെ ഉടമ എന്ന കാര്യം വ്യക്തമല്ല. എന്തായാലും രാജ്യത്തെ ഉന്നതരാഷ്ട്രീയക്കാര്‍ക്ക് കമ്പനിയുമായുള്ള ഉറ്റബന്ധം എന്തായാലും രഹസ്യമല്ല.
'ബൊകാസ് ഡെല്‍ ടോറോ' എന്നറിയപ്പെടുന്ന ഈ ഗോത്രമേഖലയില്‍ ജലവൈദ്യുതപദ്ധതികളുടെ സാധ്യതകള്‍ എഴുപതുകളിലേ കണ്ടെത്തപ്പെട്ടിരുന്നെങ്കിലും രാജ്യത്തിന്റെ ഹൈഡ്രോഇലക്ട്രിക് റിസോഴ്‌സസ് ആന്റ് ഇലക്ട്രിഫിക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്വകാര്യവത്കരിക്കപ്പെട്ട 1998 നു ശേഷമായിരുന്നു ഈ മേഖലയില്‍ 70 പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടത്. രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും അനിവാര്യമെന്ന് ഭരണക്കാര്‍ കരുതുന്ന പുതിയ പദ്ധതിയുടെ നടത്തിപ്പിനെതിരെയുള്ള ഗോത്രമേഖലയുടെ എതിര്‍പ്പിനെ ഒതുക്കാന്‍ സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ തന്ത്രങ്ങളും പുറത്തെടുത്തു. ഗോത്രനേതാക്കളുമായുള്ള ചര്‍ച്ചകള്‍ , കോഴ നല്‍കി വശത്താക്കല്‍ , നിര്‍ബന്ധിത കുടിയിറക്കല്‍ ,പ്രാദേശിക രാഷ്ട്രീയത്തെ വരുതിയിലാക്കല്‍ എല്ലാം മുറയ്ക്ക് നടത്തപ്പെട്ടു. 'ബാരോ ബ്ലാന്‍കോ' കൂടാതെ മുപ്പതോളം ജലവൈദ്യുത പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത് വികസിക്കുന്ന പനാമയ്ക്ക് ആവശ്യമായത്ര വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇത്രയധികം പദ്ധതികള്‍ വേണമോ എന്ന ചോദ്യമുയര്‍ത്തി. ഇതിനുത്തരം തേടുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും വൈദ്യുതി മറ്റ് രാജ്യങ്ങള്‍ക്ക് വിറ്റ് പണം കൊയ്യുക തന്നെയാണ് മുതലിറക്കുന്നവരുടെ ലക്ഷ്യമെന്നും ഭരണകൂടം അതിനു നഗ്‌നമായ പിന്തുണ നല്‍കുകയുമാണെന്ന്. ഈ പദ്ധതികളുടെയെല്ലാം പിന്നില്‍ രാജ്യത്തെ വന്‍സമ്പന്നരാണ് എന്നതും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു.
കടുത്ത എതിര്‍പ്പിന്റെ പാതയിലേക്ക്
2011 മുതല്‍ക്കാണ് പ്രക്ഷോഭങ്ങള്‍ക്ക് വ്യക്തമായ രൂപഭാവങ്ങള്‍ കൈവന്നത്. ആ വര്‍ഷം ഫെബ്രുവരിയിലായിരുന്നു പനാമയിലെ പദ്ധതികളില്‍ വിദേശകമ്പനികള്‍ക്ക് നേരിട്ടുള്ള നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള നിയമഭേദഗതിക്ക് പ്രസിഡണ്ട് അംഗീകാരം നല്‍കിയത്. തദ്ദേശീയ ജനതയുടെ സ്വയംഭരണാവകാശം സംബന്ധിച്ച രാജ്യഭരണഘടനയിലെ വകുപ്പിനു വിരുദ്ധമായ ഈ നടപടി ഗോത്രമേഖലയില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. 'കൊമാര്‍ക' എന്നറിയപ്പെട്ട , ഗോത്രമേഖലയുടെ പ്രത്യേകപദവി, അവരുടെ സ്വയംഭരണാവകാശം എന്നിവയ്‌ക്കൊക്കെ അന്ത്യം കുറിയ്ക്കുന്നതായിരിക്കും ഈ നിയോലിബറല്‍ നിയമം എന്ന് വെളിപ്പെട്ടു. എല്ലാറ്റിനുമുപരി വമ്പിച്ച പാരിസ്ഥിതിക വിനാശമായിരിക്കും മേഖലയെ കാത്തിരിക്കുന്നത് എന്നും ആശങ്കകളുയര്‍ന്നു. പുതിയ 'ഹൈഡ്രോളജിക് കൊളോണിയലിസ'ത്തിനെതിരെ ജനരോഷം ഇളകി. തദ്ദേശീയ ജനതയുടെ അവകാശം സംബന്ധിച്ച ഐക്യരാഷ്ട്ര സഭാപ്രഖ്യാപനത്തിലെ വ്യവസ്ഥകള്‍ക്കും വിരുദ്ധമാണ് സര്‍ക്കാരിന്റെ നിലപാട് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ട് പോയി. 2012 ജനുവരിയില്‍ അണക്കെട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതോടെ പ്രതിഷേധം ശക്തി പ്രാപിച്ചു. ഗോത്രജനത മേഖലയിലൂടെ കടന്നു പോകുന്ന പാന്‍ അമേരിക്കന്‍ ഹൈവേ ഉപരോധിച്ചു, വാഹനഗതാഗതം തടസ്സപ്പെടുത്തി. ഇത് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പ്രതിഷേധത്തിലേക്ക് തിരിയാന്‍ കാരണമായി. 'ഈ ഭൂമി ഞങ്ങളുടെ അമ്മയാണ്. ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ കാരണം അവള്‍ ആണ്.ഞങ്ങള്‍ ആ അമ്മയെ സംരക്ഷിക്കും.' ഗോത്രമേഖലയുടെ തിരഞ്ഞെടുക്കപ്പെട്ട നേതാവും വനിതയുമായ സില്‍വിയ കരേരയുടെ വാക്കുകള്‍
ngobe 

സര്‍ക്കാര്‍ 'ചര്‍ച്ച'യ്ക്ക് സമ്മതിക്കുന്നു

പ്രസിഡണ്ടുമായി ഒരു കൂടിക്കാഴ്ച മാത്രം ആവശ്യപ്പെട്ട പ്രതിഷേധക്കാരുടെ നിലപാടിനെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. തികച്ചും സമാധാനപ്രിയരായ ഗോ
ത്രജനതയുടെ ആവശ്യത്തിനോടുള്ള ഈ നിലപാട് തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്ന റിക്കാര്‍ഡോ മാര്‍ട്ടിനെല്ലിയുടെ തനിനിറം കൂടുതല്‍ വെളിച്ചത്താക്കി. ഭരണഘടനപ്രകാരം ഒരു സൈന്യം ഉണ്ടാക്കാനുള്ള വകുപ്പ് ഇല്ലാതിരുന്ന രാജ്യത്തെ പോലീസിനെ കുറേശെയായി സൈനികവത്കരിക്കുകയായിരുന്നു പ്രസിഡണ്ട് ചെയ്ത് വന്നത്. പ്രതിഷേധ വേളയില്‍ ഗോത്രമേഖലയില്‍ പോലീസിന്റെ തേരോട്ടമായിരുന്നു നടന്നത് എന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ ആളുകളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായും സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയതായും ആരോപിക്കപ്പെട്ടു. ഫെബ്രുവരി അഞ്ചിന് പോലീസും ഹൈവേ തടഞ്ഞ ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തതോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. സില്‍വിയ കരേരയുമായി പ്രസിഡണ്ട് ചര്‍ച്ചയ്ക്ക് സമ്മതിച്ചു.
ഭാഗികവിജയം നേടിയ പ്രക്ഷോഭം

തലസ്ഥാനമായ പനാമ സിറ്റിയിലെ നാഷണല്‍ അസംബ്ലിയില്‍ വെച്ചായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. തങ്ങളുടെ നേതാവിന് പിന്തുണ നല്‍കിക്കൊണ്ട് ഒട്ടേറെ ജനങ്ങള്‍ നൂറുകണക്കിനു മൈല്‍ ദൂരം താണ്ടി അസംബ്ലി കെട്ടിടത്തിനു മുന്‍പില്‍ ഇരിപ്പുറപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു പോലീസ് ചെയ്തത് എന്ന് ദ്യക്‌സാക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. കുറെ ആളുകള്‍ക്ക് വെടിയേറ്റെങ്കിലും മരണം സംഭവിച്ചില്ല. ചര്‍ച്ചയില്‍ നിന്ന് പിന്തിരിയാന്‍ സര്‍ക്കാര്‍ മന:പൂര്‍വം നടത്തിയ നാടകമായിരുന്നു വെടിവെപ്പ് എന്നാരോപിക്കപ്പെട്ടു. എന്നാല്‍ ഈ കെണിയില്‍ നേതാവായ സില്‍വിയ കരേര വീണില്ല. അവര്‍ പ്രസിഡണ്ടുമായുള്ള ചര്‍ച്ച റദ്ദാക്കാന്‍ തയ്യാറായില്ല. ചര്‍ച്ചയ്‌ക്കൊടുവില്‍ സര്‍ക്കാരും പ്രക്ഷോഭകാരുമായി ഒരു കരാര്‍ ഒപ്പിടപ്പെട്ടു. അതിലെ പ്രധാന വ്യവസ്ഥ ഗോത്രജനതയുടെ സ്വയംഭരണാവകാശത്തിന്റെ കടയ്ക്ക് കത്തിവെക്കുന്ന പുതിയ നിയമം സംബന്ധമായി ചര്‍ച്ച തുടരും എന്നതായിരുന്നു. ജലവൈദ്യുതപദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയില്‍ നടന്ന തുടര്‍ചര്‍ച്ചകളില്‍ പുതിയ നിയമം പിന്‍വലിക്കാന്‍ പ്രസിഡണ്ട് തയ്യാറായത് ഗോത്രജനതയുടെ വലിയ വിജയമായി മാറി. ഗോത്രമേഖലയിലെ മൈനിംഗ് നിര്‍ത്തിവെക്കാനും തീരുമാനമായി.എങ്കിലും പ്രധാനപ്രശ്‌നമായ ജലവൈദ്യുതപദ്ധതിയുടെ നിര്‍മ്മാണം തുടര്‍ന്നും നടത്താന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇപ്പോള്‍ മുപ്പത് ശതമാനം പണി പൂര്‍ത്തിയായിരിക്കുന്ന 'ബാരോ ബ്ലാന്‍കോ' അണക്കെട്ട് നിറയുമ്പോള്‍ മുങ്ങിയൊഴുകിപ്പോവുക നൂറ്റാണ്ടുകളായി തങ്ങള്‍ ജീവിക്കുന്ന പ്രക്യതിയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ അവിടെ ജീവിച്ചിരുന്ന കുറേ മനുഷ്യരും അവരുടെ സംസ്‌കാരവും ജീവിതവുമാണ്. ലോകത്തില്‍ മറ്റൊരിടത്തും കാണപ്പെടാത്ത അപൂര്‍വജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുമാണ് ആ മേഖല.'തബസര റെയിന്‍ ഫ്രോഗ്' എന്ന തവളയിനം ഒരു ഉദാഹരണം മാത്രം. പക്ഷെ വെറും തവളയ്ക്കും ആദിവാസിക്കും വേണ്ടി 'വികസനം' ഒഴിവാക്കാന്‍ മാത്രം വിഡ്ഡികളല്ലല്ലോ പനാമയുടെ ഭരണകര്‍ത്താക്കള്‍ ?