Monday, November 4, 2013

ജൈവക്യഷി : ഭൂട്ടാൻ എന്തു ചെയ്യുന്നു?

ജാഫർ എസ് പുൽ‌പ്പള്ളി
  

 ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭൂട്ടാൻ എന്ന ഹിമാലയൻ രാജ്യം പറയത്തക്ക

വിഷയങ്ങളിലൊന്നും മാത്യക പുലർത്തുന്നില്ല. എന്നാൽ   അവരെടുത്ത ഒരു
തീരുമാനം ഇന്ന് ലോകത്തിന്റെ മുഴുവനും ശ്രദ്ധ ആ കൊച്ചു രാജ്യത്തിനു
നേർക്ക് തിരിയാൻ കാരണമായിരിക്കുന്നു. നൂറ് ശതമാനം ജൈവക്യഷി ചെയ്യുന്ന
ലോകത്തിലെ ആദ്യരാഷ്ട്രമാകാൻ സാധിക്കുന്ന തരത്തിൽ ക്യഷിയിൽ നിന്ന്
കീടനാശിനികളും രാസവളങ്ങളും പൂർണമായും ഒഴിവാക്കുക എന്നതാണാ തീരുമാനം. ആ
രാജ്യത്തെ സംബന്ധിച്ച് ഇത് വളരെ പൊടുന്നനെയുണ്ടായ ഒരു കാര്യമൊന്നുമല്ല .
തങ്ങൾ പുലർത്തിവരുന്ന വികസനസങ്കല്പത്തിന് തികച്ചും അനുരൂപമായ ഒരു
കാര്യമാണിതെന്ന് അവർ പറയും. വരുന്ന പത്ത് വർഷം കൊണ്ട് തങ്ങളുടെ
പ്രധാനകാർഷിക വിഭവങ്ങളായ ഫലവർഗങ്ങൾ,ഗോതമ്പ്,ഉരുളക്കിഴങ്ങ് എന്നിവയുടെ
ക്യഷി പൂർണമായും രാസകീടനാശിനികളിൽ നിന്ന് മുക്തമാക്കുക എന്നതാണവരുടെ
ലക്ഷ്യം.



ജി.ഡി.പി യില്ലാത്ത രാജ്യം


       
വൻശക്തികളായ ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടക്ക് കിടക്കുന്നതും വെറും
 12 ലക്ഷം മാത്രം ജനസംഖ്യയുള്ളതുമായ ഈ ബൌദ്ധരാഷ്ട്രം മുന്നോട്ട്
വെക്കുന്ന പല സങ്കല്പങ്ങളും അതിനേക്കാൾ  സങ്കീർണമായ പ്രശ്നങ്ങൾ
നിലനിൽക്കുന്ന മറ്റ് രാഷ്ട്രങ്ങളെ സംബന്ധിച്ച് ഒട്ടും
പ്രസക്തമല്ലാത്തതാണ് എന്ന കാര്യം തീർച്ചയാണ്. പക്ഷെ ‘വികസനം’ എന്ന ,
പലപ്പോഴും വളരെ ഇടുങ്ങിയ ഒരു വീക്ഷണകോണിൽ നിന്ന് മാത്രം ചർച്ച
ചെയ്യപ്പെടുന്ന വിഷയം സംബന്ധമായ അവരുടെ സങ്കല്പം തീർച്ചയായും  ചർച്ച
ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ വികസനസങ്കൽ‌പ്പം എല്ലായ്പോഴും അവരുടെ
പരിസ്ഥിതിയുമായും ജനങ്ങളുടെ മാനസികമായ ക്ഷേമവുമായും വളരെയേറെ
ഇണങ്ങുന്നതാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.അതു കൊണ്ടാണ് അവർ
‘ഗ്രോസ്സ് ഡൊമസ്റ്റിക് പ്രൊഡക്ഷ‘നു പകരം ‘ഗ്രോസ്സ് നാഷണൽ ഹാപ്പിനെസ്സി’നെ
മുന്നോട്ട് വെക്കുന്നത്. ഈ സങ്കല്പം ഐക്യരാഷ്ട്രസഭയിൽ ചർച്ച
ചെയ്യപ്പെടുകയും പല യൂറോപ്യൻ രാഷ്ട്രനേതാക്കളും അതിനെ പിന്തുണയ്ക്കുകയും
ചെയ്തിട്ടുണ്ട്. ആകെ വിസ്ത്യതിയുടെ 80 ശതമാനത്തിലധികം വനം ആയുള്ള
ഭൂട്ടാനിലെ 95 % ശതമാനം ആളുകൾക്കും ശുദ്ധജലം ലഭിക്കുന്നുണ്ട്.
എല്ലാവർക്കും ഉപയോഗിക്കാനുള്ള വൈദ്യുതി അവർ ഉത്പാദിപ്പിക്കുന്നു. അത്
ഭക്ഷ്യസ്വയം പര്യാപ്തത ഒട്ടൊക്കെ നേടിക്കഴിഞ്ഞു.കൂടാതെ കാർബണിന്റെ
പുറംതള്ളലിന്റെ തോത് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണത്.



              1999 മുതൽക്കുള്ള ടെലിവിഷൻ നിരോധനവും  വൻതോതിലുള്ള
ടൂറിസത്തോടുള്ള ഇഷ്ടക്കുറവും തങ്ങളുടെ സംസ്കാരത്തിൽ അഴുക്കു
പുരളാതിരിക്കാനാണ് എന്ന അവരുടെ വാദത്തെ വേണമെങ്കിൽ നമുക്ക് തള്ളിക്കളയാം.
പക്ഷേ  ചൊവ്വാഴ്ചകളിൽ കാറുകളെ ബഹിഷ്കരിച്ചു കൊണ്ടുള്ള ‘കാൽനടദിനാചരണം’
അവർ മുന്നോട്ട് വെക്കുകയും ക്യത്യമായും നടപ്പിലാക്കുകയും ചെയ്യുമ്പോൾ
നമുക്ക് അംഗീകരിക്കാതിരിക്കാനാവില്ല അവർ ‘നാഷണൽ ഹാപ്പിനെസ്സിനു’ നൽകുന്ന
പരിഗണനയെ. “ഞങ്ങൾക്ക് പെട്രോളിയമോ ന്യൂക്ലിയർ ഊർജ്ജമോ ഇല്ല,പക്ഷേ
ഞങ്ങൾക്ക് 30000 മെഗാവാട്ട് വൈദ്യുതി നേടിത്തരാൻ സാധിക്കുന്നത്ര
നദികളുണ്ട്. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് 2000 മെഗാവാട്ട് വൈദ്യുതിയേ
ആവശ്യമുള്ളു. ഞങ്ങൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം
കാറുകളുടേതാണ്.അവയുടെ എണ്ണം അടിക്കടി കൂടിവരുന്നു.എല്ലാവർക്കും കാർ
വാങ്ങണം .ഇതിനർഥം ഞങ്ങൾ കൂടുതലായി ഇന്ധനം ഇറക്കുമതി ചെയ്യേണ്ടി വരും
എന്നതാണ്.“ ആ രാജ്യത്തിന്റെ ക്യഷിമന്ത്രിയുടെ വാക്കുകൾ.




പച്ചയുടെ സമ്പദ്ശാസ്ത്രം


     
“ നാം നമ്മുടെ ഭൂമിയുടെ മേൽ കയറ്റിവെക്കുന്ന വലിയ സമ്മർദ്ദങ്ങളുടെ
പശ്ചാത്തലത്തിലാണ് ഞങ്ങൾ ഞങ്ങളുടേതായ ‘ഗ്രീൻ ഇക്കണോമി’യ്ക്ക് വേണ്ടി
ശ്രമിക്കുന്നത്”. രണ്ട് വീക്ഷണങ്ങളാ‍ണ് അവരുടെ ഈ തീരുമാനത്തിനു
അടിസ്ഥാനമായിട്ടുള്ളത്. ആദ്യത്തേത് ഒരു പർവതപ്രദേശം എന്ന നിലയ്ക്ക്
രാസകീടനാശിനികളുടെ ഉപയോഗം  ജലസ്രോതസ്സുകളെയും മണ്ണിനേയും എളുപ്പത്തിൽ
വിഷമയമാ‍ക്കും എന്ന തികച്ചും ശാസ്ത്രീയമായ വസ്തുത. രണ്ടാമത്തേതാകട്ടെ
തികച്ചും ആത്മീയമായതാണ് : ഒന്നിനെയും കൊല്ലാതിരിക്കുക, പ്രക്യതിയോട്
പൂർണമായും ഇണങ്ങിയ ജീവിതം ശീലിയ്ക്കുക എന്ന ബൌദ്ധചിന്ത.



ഇപ്പോഴേ ജൈവമായ ക്യഷി


     
 കരപ്രദേശത്തിന്റെ വെറും 3 ശതമാനം മാത്രം ക്യഷിയ്ക്കുപയോഗിക്കുന്ന
ഭൂട്ടാനിൽ ഇപ്പോൾ തന്നെ ഭൂരിപക്ഷം ക്യഷിക്കാരും സുലഭമായി ലഭിക്കുന്ന
പച്ചിലകളും കമ്പോസ്റ്റും തന്നെയാണ് വളമായി ഉപയോഗിക്കുന്നതെന്ന് ഔദ്യോഗിക
രേഖകൾ പറയുന്നു. ക്യഷിയിലെ രാസവസ്തുക്കളുടെ ഉപയോഗം അന്താരാഷ്ട്രതോതിലും
വളരെ താഴ്ന്ന അവസ്ഥ. എങ്കിലും  കൈകൊണ്ട് പിടിയ്ക്കാൻ വിഷമമായ ഒരു തരം
പ്രാണി വിളകളെ നശിപ്പിക്കുന്ന ചില  പ്രദേശങ്ങളിൽ ഇപ്പോഴും രാസകീടനാശിനികൾ
ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും ‘യൂറിയ’ നന്നായി മണ്ണിൽ ചേർക്കുന്ന
ക്യഷിക്കാരുണ്ട്.  ഗോതമ്പിന്റെ ഇലയെ ബാധിക്കുന്ന ഫംഗസ്സിനെ
നശിപ്പിക്കുന്ന രാസ കുമിൾനാശിനി ഉപയോഗിക്കുന്നവരും ഉണ്ട്. ഇതിനെ നേരിടാൻ
വളരെ സമഗ്രമായ നയം തന്നെയാണ് തങ്ങൾ രൂപീകരിച്ചിരിക്കുന്നതെന്ന് പറയുന്നു
ക്യഷിമന്ത്രാലയം.



വെല്ലുവിളികൾ കുറവല്ല


     
 അധികം ക്യഷിക്കാരും ജൈവരീതികൾ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം
ഭൂട്ടാനിലെ സമ്പൂർണ ജൈവവത്കരണം അത്ര എളുപ്പമെന്ന് കരുതേണ്ട.
ഭക്ഷ്യോത്പാദനം കുറയാതെ നോക്കുക എന്ന വെല്ലുവിളി മുന്നിലുണ്ട്.
എന്നാൽ ജൈവരീതികളിലേക്കുള്ള മാറ്റം ഉത്പാദനത്തെ ബാധിക്കുന്ന അവസ്ഥ
യൂറോപ്യൻ രാജ്യങ്ങളിലാണ് കൂടുതലായുള്ളതെന്നും ജൈവരീതി അവലംബിച്ച
ഭൂട്ടാനിലെയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലെയും കർഷകർ നാടൻ ടെക്നിക്കുകൾ
ആവിഷ്കരിക്കുകയും അവ ഉപയോഗിച്ച് ഉത്പാദനക്കുറവിനെ മറികടക്കുകയും
ചെയ്തിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന അരി
മുഖ്യ ഇനമായുള്ള ഭൂട്ടാനിലെ ഭക്ഷണരീതിയിൽ ക്രമേണ മാറ്റം വരുന്നതും ആളുകൾ
കൂടുതലായി തദ്ദേശിയമായി ഉത്പാദിപ്പിക്കുന്ന ഗോതമ്പ് കഴിയ്ക്കാൻ
തുടങ്ങുന്നതും ഭക്ഷ്യസ്വയം പര്യാപ്തത തങ്ങൾക്ക് നേടിത്തരും എന്ന്
കരുതുന്നു അവർ. വിളയ്ക്ക് ആവശ്യമായ ജലാംശത്തിന്റെ അളവിനെ ക്യത്യമായി
ക്രമീകരിക്കുകയും അത് വഴി നല്ല വളർച്ച നൽകുന്നതുമായ ‘സസ്റ്റൈനബിൾ റൂട്ട്
ഇന്റൻസിഫിക്കേഷൻ’ പോലുള്ള രീതികൾ ഉപയോഗിക്കുന്നതു വഴി രാസവസ്തുക്കൾ
ഉപയോഗിക്കാതെ തന്നെ വിളവ് കൂട്ടാം എന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം പുതിയ
രീതികൾ  ഉപയോഗിക്കാൻ കർഷകരെ  സന്നദ്ധരാക്കേണ്ടതുണ്ട്. കൂടാതെ
ജലസേചനസംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും പരമ്പരാഗത വിത്തിനങ്ങളുടെ
ഉപയോഗം വ്യാപകമാക്കുകയും ചെയ്യേണ്ടതുണ്ട്.




ജൈവക്യഷി നൽകുന്ന കൂടുതൽ വരുമാനം


       
 “ ജൈവക്യഷി എന്നത് ആഗോളമായിത്തന്നെ നല്ല വിപണി നൽകുന്ന ഒന്നാണ്.
ജൈവ ഉൽ‌പ്പന്നങ്ങൾക്ക് ലഭിക്കുന്ന മികച്ച വില ചെറിയ രാജ്യങ്ങളെ ഈ
രീതിയിലേക്ക് മാറാൽ പ്രേരണ നൽകുന്ന ഒന്നാണ്. ചെറിയ രാജ്യങ്ങൾക്ക്
അളവിന്റെ കാര്യത്തിൽ ആരുമായും മത്സരിക്കേണ്ടതില്ല. മറിച്ച് ഗുണമേന്മയുടെ
കാര്യത്തിൽ അവർ കൂടുതൽ ശ്രദ്ധാലുക്കളായാൽ നേട്ടം കൊയ്യുകയും ചെയ്യാം.”
ഭക്ഷ്യ കാർഷിക സംഘടനയുടെ (എഫ്.എ.ഒ) യുടെ ജൈവക്യഷി വിദഗ്ധയായ നദിയ
സിയലാബയുടെ വാക്കുകൾ. അങ്ങനെ  നമ്മുടെ കൊച്ചു ഭൂട്ടാൻ ജൈവരീതിയിലൂടെ
ക്യഷിചെയ്യുന്ന അപൂർവയിനം കൂണുകൾ ജപ്പാനിലേക്കും ജൈവപച്ചക്കറികൾ
തായ്ലാണ്ടിലേക്കും വിലയേറിയ ആപ്പിളുകൾ ഇന്ത്യയിലേക്കും  മികച്ച
ഗുണമേന്മയുള്ള മട്ട അരി അമേരിക്കയിലേക്കും കയറ്റിയയച്ച് നല്ല വിദേശനാണ്യം
നേടുന്നു. രാജ്യം സമ്പൂർണമായിത്തന്നെ ജൈവക്യഷിയിലേക്ക് മാറിക്കഴിഞ്ഞാ‍ൽ
ഭൂട്ടാന് ഈ ജൈവോത്പന്ന വിപണിയിൽ നിന്ന് കൂടുതൽ വരുമാനം നേടാൻ കഴിയും. ഈ
പ്രതീക്ഷയും ഇത്തരത്തിലൊരു നയത്തിനു പുറകിലുണ്ടെന്ന് കരുതുന്നു
നിരീക്ഷകർ. ഇതൊന്നുമില്ലെങ്കിൽ പോലും വരുംതലമുറയ്ക്ക് മലിനമാകാത്ത
വെള്ളവും മണ്ണും വായുവും നൽകി അരങ്ങൊഴിയാം എന്ന ബൌദ്ധചിന്ത തന്നെയാവും ഈ
കൊച്ചുരാജ്യം ലോകത്തിനു നൽകാൻ പോകുന്ന സന്ദേശം.


Thursday, October 31, 2013

സിറിയ : ചരിത്രവും ഭൂമിശാസ്ത്രവും ഇവിടെ അവശേഷിക്കുന്നില്ല

ജാഫർ എസ് പുൽപ്പള്ളി



      2011 മാർച്ച് മാസം ആരംഭിച്ച സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഇതു വരെ ജീവൻ നഷ്ടപ്പെട്ടത് ഒരു ലക്ഷത്തോളം മനുഷ്യർക്കാണ്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ നിരാലംബരാക്കപ്പെട്ടു ഈ രക്തരൂക്ഷിത

പോരാട്ടത്തിൽ. രണ്ടര വർഷമായി തുടരുന്ന യുദ്ധം സിറിയയെ കൊണ്ടെത്തിച്ചിരിക്കുന്നത് സർവനാശത്തിലാണ്. സിറിയയുടെ മണ്ണിനെ നിണമണിയിച്ച ഈ യുദ്ധം തകർത്തു കളഞ്ഞത്  ആ രാജ്യത്തിലെ പൌരന്മാരുടെ ജീവിതങ്ങളെ മാത്രമല്ല, മാനവചരിത്രത്തിലെ നാഴികക്കല്ലുകളായി ആധുനിക

യുഗത്താൽ വിലയിരുത്തപ്പെട്ട ചരിത്ര ശേഷിപ്പുകളെക്കൂടിയാണ്.

ആയിരത്താണ്ടുകളുടെ ചരിത്രം ഉണർന്നിരിക്കുന്ന ആ മഹാസ്മാരകങ്ങളാണ്

നാശത്തിന്റെ ഭീഷണി നേരിടുന്നത്. സിറിയൻ ജനതയുടെ യാതനകളെ

ചെറുതാക്കിക്കൊണ്ടല്ല ഈ ആശങ്ക അന്താരാഷ്ട്ര സമൂഹം ഉയർത്തിയിട്ടുള്ളത്.
മറിച്ച് സംസ്കാരത്തിന്റെ മരണം മനുഷ്യന്റെ യാതനകളോളം തന്നെ
പ്രാധാന്യമുള്ളതാണ് എന്ന തിരിച്ചറിവാണിതിനു പിന്നിൽ.

സംസ്കാരത്തിന്റെ കളിത്തൊട്ടിൽ

    സിറിയയുടെ ചരിത്രം നീളുന്നത് ക്രിസ്തുവിനും 2500 വർഷങ്ങൾക്ക് പിറകിലേക്കാണ്. അവിടെ രൂപം കൊണ്ട ആദ്യസംസ്കാരം ക്രി.മു 2100-ൽ അമോറൈറ്റ്
ഗോത്രക്കാരുടേതാണ്. പിന്നീട് അസീറിയന്മാരും ബാബിലോണിയക്കാരും
പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും സിറിയയെ സ്വന്തമാക്കി.അതിനുശേഷം അസീറിയക്കാരും ബാബിലോണിയക്കാരും പേർഷ്യക്കാരും ഗ്രീക്കുകാരും
റോമാക്കാരും മംഗോളുകളും സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. ഇവരൊക്കെ തങ്ങളുടെ
സംസ്കാരത്തിന്റെ പാദമുദ്രകളും സിറിയയിൽ പതിപ്പിച്ചു. പിന്നീട് കടന്നുവന്ന ക്രിസ്തുമതവും ഇസ്ലാമും സിറിയയുടെ സംസ്കാരത്തിലേക്ക് വലിയ ഈടുവെപ്പുകൾ തന്നെയാണ് നൽകിയത് . ഈ ഈടുവെപ്പുകളാണ് ഇന്ന് ആഭ്യന്തരയുദ്ധത്താൽ
കലുഷിതമായ സിറിയയിൽ സർവനാശത്തിന്റെ വക്കിലുള്ളത്.

ലോകപൈത്യകസ്ഥാനങ്ങൾ ഭീഷണിയിൽ
     ലോകപൈത്യക സ്ഥാനങ്ങളായി  ‘യുനസ്കോ’ പ്രഖ്യാപിച്ചിട്ടുള്ള 6 സ്മാരകങ്ങളാണ് ആഭ്യന്തരയുദ്ധത്തിൽ ഉലയുന്ന സിറിയയിൽ തകർച്ചയുടെ നിഴലിൽ ഉള്ളതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നു. ഇവയിൽ വടക്കൻ സിറിയയിലെ
പുരാവസ്തു ഗ്രാമങ്ങൾ, ബോസ്ര പട്ടണം,പാൽമിറയിലെ റോമൻ കേന്ദ്രം , പുരാതന ഡമാസ്കസ് നഗരം,പുരാതന ആലപ്പോ നഗരം എന്നിവ അത്യന്തം പ്രാധാന്യമുള്ള സ്മാരക പ്രദേശങ്ങളാണ്. ആയിരക്കണക്കിനു വർഷത്തെ സംസ്കാരവും ചരിത്രവും മുദ്രകുത്തപ്പെട്ടിട്ടുള്ള ഈ സ്മാരകങ്ങളുടെ നാശം വലിയ ദുരന്തമായിരിക്കും
എന്ന തിരിച്ചറിവിലാണിന്ന് ലോകം. ഇവ കൂടാതെ ഒട്ടേറെ പുരാതന കെട്ടിടങ്ങൾ, മറ്റ് പുരാവസ്തുക്കൾ എന്നിവയൊക്കെ മരണഭീഷണി നേരിടുന്നു.  ആലപ്പോ
പട്ടണത്തിലെ മധ്യകാലചന്ത,ആലപ്പോയിലെ തന്നെ വലിയ പള്ളി,സെർമിൻ പട്ടണത്തിലെ
പുരാതന പള്ളി, പുരാതനമായ ‘ഔർ ലേഡി ഓഫ് സൈദ്നായ’ മൊണാസ്ട്രി, ആലപ്പോ
പട്ടണത്തിലെ പുരാതനമായ സിറ്റാഡൽ, ടെൽ ഷേക്ക് ഹമദിലെ പ്രാചീന അസ്സീറിയൻ
ദേവാലയം,ഏറ്റവും  പ്രാചീന ഇസ്ലാമിക സ്മാരകങ്ങളിലൊന്നായ അൽ ഉമറി പള്ളി,
സെൻട്രൽ ആലപ്പോയിലെ അപൂർവമായ മധ്യകാല വാസകേന്ദ്രം,ക്രിസ്തുമതത്തിന്റെ
തുടക്കത്തോളം പഴക്കം(എ.ഡി 59) പറയപ്പെടുന്ന  ഉം അൽ- സെന്നാർ കത്തീഡ്രൽ
……ഇങ്ങനെ പോകുന്നു ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ. ഇവയിൽ പലതും ഭാഗികമായോ
പൂർണമായോ നാശത്തിൽ അമർന്നതായി ആശങ്കകൾ ഉണ്ടായിട്ടുണ്ട്. യുദ്ധകാലത്തെ
ഇത്തരം വിനാശങ്ങളുടെ കണക്കെടുപ്പ് പലപ്പോഴും സാധ്യമാകാറില്ല. ഓരോ ഇഞ്ച്
മണ്ണിലും ചരിത്രം തുടിച്ചു നിൽക്കുന്ന സിറിയ പോലുള്ള ഒരു രാജ്യത്തിൽ
യുദ്ധം വരുത്തി വെക്കുന്ന ഫലങ്ങൾ ഗുരുതരമായിരിക്കും എന്ന കാര്യം
ഉറപ്പാണ്.

ഷെല്ലിംഗും കൊള്ളയടിയും
    ഒരു വശത്ത്  ഭരണകൂട സേനയും മറുവശത്ത് വിമതസേനയും അണിനിരക്കുന്ന അതിരൂക്ഷ യുദ്ധരംഗത്ത് പ്രാചീന സ്മാരകങ്ങൾക്ക് നാശം വരുത്തിയത് പ്രധാനമായും ഷെല്ലിംഗ് ആണ്. ഇരു വശവും അപരന്റെ അധീനതയിലുള്ള പട്ടണങ്ങളിലെ
പ്രാചീന പള്ളികൾ, മറ്റ് സ്മാരകങ്ങൾ എന്നിവയ്ക്ക് നേരെ നടത്തുന്ന ഷെൽ വർഷത്തിൽ പിടിച്ചു നിൽക്കാനാകാതെ നിലപൊത്തി അവയൊക്കെ. മറ്റൊരു ഭീഷണി വ്യാപകമായ കൊള്ളയടിയാണ്. ഭരണകൂടത്തിന്റെ പിടി അയഞ്ഞിടത്തെല്ലാം തസ്കര
സംഘങ്ങൾ അഴിഞ്ഞാടി. ചരിത്ര നഗരങ്ങളിലെ സ്മാരകങ്ങൾ പലതും കൊള്ളയ്ക്ക് വിധേയമാക്കപ്പെട്ടു. ഇരുപത്തഞ്ചിൽ അധികം ചരിത്ര മ്യൂസിയങ്ങൾ ഉണ്ട്
സിറിയയിൽ. ഇവയിൽ പ്രധാനപ്പെട്ട ഒന്നായ ഹോംസ് മ്യൂസിയം പൂർണമായും
കൊള്ളയടിച്ച് അമൂല്യ ചരിത്രവസ്തുക്കൾ അപഹരിക്കപ്പെട്ടു. ദമാസ്കസ്
നഗരത്തിലെ മ്യൂസിയങ്ങൾ മാത്രമാണ് അല്പമെങ്കിലും
സംരക്ഷിക്കപ്പെട്ടത്.അത്യന്താധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അമൂല്യമായ
കൈയ്യെഴുത്തു പ്രതികൾ, ശില്പങ്ങൾ എന്നിവയൊക്കെ കൊള്ളയടിക്കാൻ
കൊള്ളസംഘങ്ങൾ തന്നെ ഉണ്ടായി. പ്രസിദ്ധമായ ‘ഹമാ’ മ്യൂസിയത്തിൽ
സൂക്ഷിച്ചിരുന്ന ബി.സി. എട്ടാം നൂറ്റാണ്ടിലെ സ്വർണ നിർമ്മിതമായ പുരാതന
അരമായിക് ശില്പം കവർന്നെടുക്കപ്പെട്ടു. ‘റഖാ’ മ്യൂസിയത്തിൽ നടന്ന
കവർച്ചയിൽ നഷ്ടപ്പെട്ടത്  ‘ഇഷ്ടാർ’ ദേവിയുടെ അമൂല്യ വിഗ്രഹവും മൂവായിരം
ബി.സി. വരെ പഴക്കമുള്ള മൺപാത്രങ്ങളുമാണ്.പ്രാചീന റോമൻ സംസ്കാര ഇടങ്ങളായ
പട്ടണങ്ങൾ അമൂല്യവസ്തുക്കൾക്കായി ബുൾഡോസറുകൾ ഉപയോഗിച്ചു ഇളക്കി മറിച്ച
സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മുസ്ലിം ലോകത്തിലെ ഏറ്റവും
മനോഹരമായ പള്ളിയെന്നറിയപ്പെടുന്ന ‘ആലപ്പോ ‘ നഗരത്തിലെ ഉമയ്യദ് പള്ളി
തീവെപ്പിൽ പൂർണമായും കത്തിയെരിഞ്ഞതായി ആശങ്കകളുണ്ട്.

           കൊള്ളയടി വഴി വരുന്ന പുരാതനവസ്തുക്കളുടെ വിൽപ്പന നന്നായി
പൊടിപൊടിക്കുന്നുണ്ട് സിറിയയിൽ. കൊള്ളമുതൽ വിറ്റു കിട്ടുന്ന പണം
ആയുധച്ചന്തകളിലേക്കാണ് എത്തിച്ചേരുന്നത്.

   
        ചരിത്രപരമായ പ്രാധാന്യം എന്നതു കൂടാതെ ഈ സ്മാരകങ്ങൾക്ക് സിറിയയുടെ സമ്പദ് വ്യവസ്ഥയിൽ വലിയ പങ്കുണ്ട്. രാജ്യത്തിന്റെ ദേശീയ വരുമാനത്തിലേക്ക് 12 ശതമാനം സംഭാവന ചെയ്യുന്നുണ്ട് ഈ പുരാതന സ്മാരകങ്ങളെ കേന്ദ്രമാക്കിയുള്ള വിനോദസഞ്ചാരം. യുദ്ധം അവസാനിക്കുന്ന സിറിയയെ കാത്തിരിക്കുക ഈ പുരാതന സ്മാരകങ്ങളുടെ തകർച്ച  സ്യഷ്ടിക്കുന്ന
വിനോദസഞ്ചാര മേഖലയിലെ  വലിയ ശൂന്യതയായിരിക്കും .

       സിറിയയെ മാനവചരിത്രത്തിന്റെ ഹ്യദയഭാഗമാക്കിയത് ഭൂമിശാസ്ത്രപരമായ
അതിന്റെ കിടപ്പാണ്. കിഴക്കിനെയും പടിഞ്ഞാറിനേയും ബന്ധിപ്പിച്ചിരുന്ന പ്രാചീനപാതയായ ‘സിൽക്ക് റൂട്ടി‘ന്റെ ഓരത്ത് കിടക്കുന്ന സിറിയ
സ്വാഭാവികമായും അതു വഴി കടന്നു പോയ വണിക് സംഘങ്ങളുടെ സംസ്കാരവിനിമയ
കേന്ദ്രമായി മാറി. ആ സാംസ്കാരിക വിനിമയത്തിന്റെ പൊൻനൂലാൽ തുന്നിയെടുത്ത
പൈത്യകസ്മാരകങ്ങളുടെ ഇല്ലായ്മ മറ്റേതൊക്കെയോ   ശൂന്യതകളിലേക്കായിരിക്കും
മാനവസമൂഹത്തെക്കൊണ്ടെത്തിക്കുക. ചരിത്രത്തെ ,സംസ്കാരത്തെ തിരിച്ചറിയാതെ
പോകുന്ന സമൂഹങ്ങൾ എല്ലായ്പ്പോഴും അധ:പതിക്കുക വിസ്മ്യതിയുടെ വൻ
കുഴികളിലായിരിക്കും എന്ന അനുഭവപാഠം നമുക്ക് മുൻപിലുണ്ട്. ഭൂമിയിൽ മനുഷ്യൻ
തുടർച്ചയായി വാസമുറപ്പിച്ച ഏറ്റവും പ്രാചീന നഗരമായ ‘ആലപ്പോ’
മണ്ണടിയുമ്പോൾ തകർന്നു വീഴുന്നത് അവന്റെ ആയിരത്താണ്ടുകൾ പഴക്കമുള്ള
സംസ്ക്യതി തന്നെയാണ്.

Tuesday, October 29, 2013

അൽബേനിയയിലെ ആൺകന്യകകൾ

 ജാഫർ എസ് പുൽ‌പ്പള്ളി
തന്റെ പിതാവ്  കൊല്ലപ്പെടുമ്പോൾ പാഷെ ക്വെകി എന്ന യുവതിയുടെ പ്രായം 20 വയസ്സായിരുന്നു.   എൻവർ ഹോജയുടെ കംയൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രവർത്തിച്ച് നാല്പത് വർഷത്തെ തടവ് ശിക്ഷയിലായിരുന്ന നാല്‌ സഹോദരന്മാരുടേയും ഭാര്യമാർ, അവരുടെ അഞ്ച് കുഞ്ഞുങ്ങൾ ,വ്യദ്ധയായ അമ്മ, ഇവരെയൊക്കെ സംരക്ഷിക്കേണ്ടത്  അവളുടെ ചുമതലയായാപ്പോള്‍ അവൾക്ക് മുൻപിൽ ഒറ്റ മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളു : ഒരു പുരുഷനായി മാറുക. എങ്ങനെയാണ്‌ പരമ്പരാഗതമായ ആ വടക്കൻ അല്‍ബേനിയന്‍ ഗ്രാമസമൂഹത്തിലെ യുവതിയ്ക്ക് ഒരു പുരുഷനായി മാറാൻ കഴിയുക എന്ന ചോദ്യത്തിനുള്ള ഉത്തരം നീണ്ടു ചെല്ലുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരത്തിലേക്കാണ്‌.

ശപഥകന്യകകൾ
  

       പാഷെ കെക്വിയുടെയും  സമാനമായ അവസ്ഥയിലൂടെ കടന്നു പോയ മുൻ തലമുറയിലെ യുവതികളുടെയും മുൻപിൽ ഏകവഴിയായി കടന്നു വന്ന ആചാരമാണ്‌ തികച്ചും പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളായ അവരെ പുരുഷന്മാരാക്കി മാറാൻ സഹായിച്ചത്. ഇത് പലപ്പോഴും  സ്വന്തം ഇഷ്ടപ്രകാരമോ കുടുംബത്തിന്റെ ഇംഗിതത്തിനു വഴങ്ങിയോ ആയിരിക്കും.  പുരുഷന്മാരായി മാറുന്നതോടെ ഈ യുവതികൾക്ക് തങ്ങളുടെ സമൂഹത്തിലെ ആണുങ്ങളുടെതായ സകല അവകാശങ്ങളും സിദ്ധിക്കുന്നു.അവർക്ക് പുരുഷവേഷം ധരിക്കാം, ആണുങ്ങള്‍ക്കൊപ്പം നടക്കാം,തോക്ക് കൊണ്ട് നടക്കാം,പുകവലിക്കാം,കുടിയ്ക്കാം, പാട്ടുപാടാം,പുരുഷന്മാർക്കൊപ്പം പള്ളിയിൽ പോയി നമസ്കരിയ്ക്കാം,സ്വത്ത് സമ്പാദിക്കാം,കുടുംബത്തിന്റെ ‘തലവനാ‘കാം,അങ്ങനെ തന്റെ ആലംബരഹിതമായ കുടുംബത്തെ സംരക്ഷിക്കാം. പുരുഷന്റേതിനു പകുതി മാത്രമായ അൽബേനിയന്‍ പെണ്ണിന്റെ ‘വില‘ അങ്ങനെ അവന്റേതിനു തുല്യമാകുന്നു.

        പക്ഷെ തന്റെ സ്ത്രീത്വത്തിനൊപ്പം അവൾ ത്യജിക്കേണ്ടത് അവളുടെ സെക്സും മാത്യത്വവും സ്ത്രീയെന്ന സ്വത്വബോധവുമാണ്‌.പക്ഷെ ആണാകുന്ന അവളെ പുരുഷന്മാർ തങ്ങളിലൊരാളായി കാണാൻ തുടങ്ങുന്നു. അവളുടെ സ്ത്രീ എന്ന അസ്തിത്വം കാലക്രമത്തിൽ അപ്രത്യക്ഷമാകുന്നു. അവളെ സർവരും പുരുഷനായി ഗണിക്കുന്നു.അങ്ങനെ സങ്കീർണ ശസ്ത്രക്രിയയൊന്നും കൂടാതെ തന്നെ അവൾ തന്റെ ലിംഗം മാറുന്നു.തികച്ചും കൌതുകകരവും സങ്കീർണവുമായ ഒരു മാറ്റത്തിനു അവൾ വിധേയയാകുന്നു.

           അല്‍ബേനിയൻ ഭാഷയിൽ ‘ബർനെഷ’ എന്നറിയപ്പെടുന്ന ഈ ആചാരത്തിൽ പുരുഷനായി മാറുന്നതിനുള്ള പ്രധാന ഉപാധി വളരെ ലളിതമായ ഒരു പ്രതിജ്ഞാ ചടങ്ങാണ്‌. ഗോത്രത്തലവന്മാരുടെ മുൻപിൽ വെച്ചെടുക്കുന്ന ഈ പ്രതിജ്ഞ തെറ്റിക്കുന്നതിനുള്ള ശിക്ഷ പലപ്പോഴും മരണമായിരിക്കും. മനുഷ്യസമൂഹത്തിൽ ഇത്തരത്തിൽ പുരുഷനായി മാറാൻ സ്ത്രീകളെ അനുവദിക്കുന്ന ആചാരം അല്‍ബേനിയയിലും മറ്റ് ചില ബാൾക്കൻ രാജ്യങ്ങളിലും ഒഴിച്ചാൽ വടക്കേ അമേരിക്കന്‍ ഗോത്ര സമൂഹത്തിൽ മാത്രമേ കാണാനുള്ളു എന്ന് പറയുന്നു സാമൂഹ്യശാസ്ത്രജ്ഞർ.

 ആചാരം വന്ന വഴി 
     വടക്കൻ അല്‍ബേനിയയിലെ ഗോത്ര സമൂഹങ്ങളിലെ കർക്കശമായ പുരുഷാധിപത്യ സമൂഹത്തിനു അടിത്തറ പാകിയ സാമൂഹ്യ നിയമങ്ങളിൽ പ്രധാനം ‘കാനൂൺ’ എന്നറിയപ്പെടുന്നവയാണ്‌.ഈ നിയമവ്യവസ്ഥ പിന്തുടരുന്നവരിൽ റോമന്‍ കത്തോലിക്കാ-അല്‍ബേനിയന്‍ ഓര്‍ത്തഡോക്സ്   ക്രിസ്ത്യാനികളും മുസ്ലിങ്ങളുമുണ്ട്. ‘കാനൂൺ’ അനുസരിച്ച് കുടുംബം
പുരുഷകേന്ദ്രീക്യതം ആയിരിക്കണം.സ്വത്തവകാശങ്ങൾ പുരുഷനിലൂടെ പുരുഷനിലേക്ക് മാത്രം തലമുറകളിലൂടെ കടന്നു പോകണം.സ്ത്രീകൾ സമൂഹത്തിന്റെ ,കുടുംബത്തിന്റെ സ്വത്ത് ആയിരിക്കണം. ‘കാനൂൺ’ അനുസരിച്ച് സ്ത്രീയ്ക്ക് പുരുഷന്റേതായ യാതൊരു അവകാശങ്ങൾക്കും അർഹതയുണ്ടാകില്ല. ഇത്തരം ഒരു സമൂഹത്തിലാണ്‌ പാഷെ കെക്വിയെ പോലെ കുടുംബത്തിന്റെ ആലംബമായി മാറാൻ നിർബന്ധിതരാകുന്ന യുവതികളുടെ മുൻപിൽ ‘ബർനെഷ‘ എന്ന ആചാരം വഴി പുരുഷൻ അനുഭവിക്കുന്ന സകല അവകാശങ്ങളും ലഭിയ്ക്കാൻ ഇടയാകുന്നത്. സമൂഹത്തിനു ബാധ്യതയായി മാറാതെ,  അതിജീവിയ്ക്കാൻ സമൂഹം തന്നെ കുടുംബങ്ങൾക്ക് കല്പിച്ചു നൽകുന്ന രക്ഷാമാർഗമായി മാറുന്നു ‘ബർനെഷ’.

         കുടുംബത്തിന്റെ രക്ഷകസ്ഥാനം സംബന്ധിച്ച പ്രശ്നത്തിനു പുറമെ മറ്റു ചില സന്ദർഭങ്ങളിലും സ്ത്രീകൾ ഇത്തരത്തിൽ ആജീവനാന്ത കന്യകകളായി ജീവിയ്ക്കാൻ പ്രേരിതരാകാറുണ്ടായിരുന്നു എന്ന് പറയുന്നു ഗവേഷകര്‍. ഒരുവൾക്ക് തന്റെ പിതാവിനെ പിരിയാൻ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോഴോ സഹോദരിയ്ക്കൊപ്പം ആജീവനാന്തകാലം ജീവിയ്ക്കാൻ ഇടയാകുമ്പോഴോ ചിലർ തങ്ങൾക്കിഷ്ടമല്ലാത്ത വിവാഹം ഒഴിവാക്കാനോ മറ്റ് ചിലർ പൊതുവെ വിവാഹവിരോധികള്‍ ആകുമ്പോഴോ ഒക്കെ ഈ ആചാരത്തിന്റെ സഹായം തേടാറുണ്ട് മുൻ കാലങ്ങളിൽ. മുതിർന്നവർ വാക്കു കൊടുത്തു പോയ വിവാഹബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുമ്പൊള്‍ ഉണ്ടാകാനിടയുള്ള  രക്തരൂക്ഷിതമായ ഗോത്രവഴക്കില്‍ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാൻ പലപ്പോഴും  യുവതികളെ ‘ബർനെഷ’ സഹായിക്കും. പക്ഷെ ഇഷ്ടമില്ലാത്ത വിവാഹത്തിനു പകരമായി അവൾ ത്യജിക്കേണ്ടത് തന്റെ സ്ത്രീത്വത്തിന്റെ എല്ലാ അനുഗ്രഹങ്ങളേയുമായിരിക്കും.ആണ്‌  ഭരിക്കുന്ന സമൂഹത്തിൽ അവൾക്ക് തന്നിഷ്ടം പുലർത്തി നിലനിൽക്കാൻ കളറയേണ്ടത് തന്റെ സ്ത്രീത്വം തന്നെയാകുന്ന സാമൂഹ്യ അവസ്ഥയുടെ മികച്ച ഉദാഹരണമാണീ ആചാരമെന്ന് പറയാം.

മാഞ്ഞ് പോകുന്ന ‘ബർനെഷ‘
   
ആധുനികത അതിന്റെ സകലപ്രതാപത്തോടെയും കടന്നു വന്ന് കൊണ്ടിരിക്കുന്നു ഈ അല്‍ബേനിയന്‍ ഗ്രാമസമൂഹങ്ങളിൽ. അതിനൊപ്പം മറഞ്ഞു പോകുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളാണ്‌. ‘ബർനെഷ‘യും അങ്ങനെ ഇല്ലാതാകുന്ന ഒന്നായി മാറുന്നു. ഗോത്രസമൂഹങ്ങളിൽ പോലും സ്ത്രീകൾ കൂടുതൽ സ്വാതന്ത്യം നേടുന്നുണ്ട്. സ്ത്രീ –പുരുഷ സമത്വം അതിന്റെ പൂർണതയിൽ അല്ലെങ്കിലും അംഗീകരിക്കാൻ തയ്യാറായ പുതിയ സമൂഹത്തിൽ ‘ബർനെഷ’യുടെ ആവശ്യകത ഇല്ലാതായിരിക്കുന്നു. ഇന്ന് അല്‍ബേനിയയിൽ അമ്പതിൽ താഴെ ‘ശപഥകന്യകകൾ‘ മാത്രമേ ജീവിയ്ക്കുന്നുള്ളു. മിക്കവരുടെയും പ്രായം എഴുപതിനടുപ്പിച്ച്.  മറ്റ് ചില ബാൾക്കൻ രാജ്യങ്ങളിലും കുറച്ച് പേര്‍ ജീവിക്കുന്നുണ്ട് ‘പുരുഷകന്യക’കളായി. ഈ വ്യദ്ധകന്യകൾ അരങ്ങൊഴിയുമ്പോള്‍ കടന്നു പോകുക മനുഷ്യസമൂഹത്തിൽ നിലനിന്നിരുന്ന അത്യപൂർവമായ ഒരാചാ‍രമായിരിക്കും എന്ന് കരുതുന്നു നരവംശശാസ്ത്രജ്ഞർ.

കുടുംബക്കാരണവരായ ‘പാഷ’
         
പഴയ ആ പാഷെ കെക്വി എന്ന ഇരുപതുകാരി ഇന്ന് ആ കുടുംബത്തിന്റെ കാരണവരാണ്‌.അവർ ഒരു പുരുഷന്റെ സകലപ്രതാപത്തോടെയും അധികാരത്തോടെയും കുടുംബം ഭരിക്കുന്നു. കുട്ടികളെല്ലാം വലുതായി മാതാപിതാക്കളായി മാറിക്കഴിഞ്ഞു. ഇളംതലമുറയിലെ കുട്ടികൾ ‘പാഷ’ എന്ന തങ്ങളുടെ കാരണവരുടെ സമ്മതമില്ലാതെ സുപ്രധാനകാര്യങ്ങളൊന്നും ചെയ്യാറില്ല. “ ഞാൻ തികഞ്ഞ സ്വാതന്ത്യം അനുഭവിച്ചു പുരുഷനായതിനു ശേഷം.ഞാനൊരു പെണ്ണാണെന്നത് സകലരും മറന്നു. ഞാൻ എല്ലായ്പ്പോഴും ആണുങ്ങളുടെ ഒപ്പമായിരുന്നു.“ തന്റെ പരിണാമത്തിന്റെ ആദ്യനാളുകളെക്കുറിച്ച് ഓർക്കുന്നു പാഷെ കെക്വി. തന്റെ പുരുഷപ്രാപ്തി ഒരു സാധാരണ അല്‍ബേനിയന്‍ യുവതിയുടെതിൽ നിന്ന് ഏറെ സ്വതന്ത്രമായ ജീവിതം തനിക്ക് നൽകി എന്ന് വിശ്വസിക്കുന്നു പാഷെ. തനിക്കൊരിക്കലും നഷ്ട ബോധമില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു അവർ. “ അക്കാലത്ത് ആണാകുന്നതായിരുന്നു മെച്ചം. കാരണം പെണ്ണുങ്ങൾക്കും മ്യഗങ്ങൾക്കും അന്ന് ഒരേ വിലയായിരുന്നു“.

Monday, October 28, 2013

കുട്ടിസിനിമകൾ!!

ജാഫർ എസ് പുൽ‌പ്പള്ളി

            ഇരുപതാം നൂറ്റാണ്ടിന്റെ കലയായ സിനിമയ്ക്ക് മറ്റേതൊരു കലാരൂപത്തെയുംകാള്‍ ഇന്ന് കുട്ടികള്‍ക്കിടയില്‍ സ്വാധീനം ഉണ്ട്.സിനിമ ഒരു കലയായി വികസിച്ചുവന്ന ആദ്യകാലം മുതല്‍ തന്നെ കുട്ടികള്‍ മുഖ്യകഥാപാത്രം ആയുള്ളതോ കുട്ടികളുടെ ലോകം ആവിഷ്കരിക്കുന്നതോ ആയ ഒട്ടേറെ സിനിമകള്‍ ഉണ്ടായിട്ടുണ്ട്.ഇവയില്‍ പല ചിത്രങ്ങളും കുട്ടിയെ ഒരു വ്യക്തി എന്ന നിലയില്‍ കാണുന്നതോ അവരുടെ പ്രശ്‌നങ്ങളെ ശരിയായി ചര്‍ച്ച ചെയ്യുന്നതോ ആയിരുന്നില്ല.നമ്മുടെ കുട്ടികള്‍ ഇന്ന് ഇത്തരം ചിത്രങ്ങളാണ് കുട്ടികളുടേത് എന്ന പേരില്‍ കാണുന്നതും ആസ്വദിക്കുന്നതും.ഹോളിവുഡ്ഡ് പടച്ചു വിടുന്ന ഹാരിപോട്ടര്‍,സൂപ്പര്‍മാന്‍ മാത്യകയിലുള്ള ആത്മാവില്ലാത്ത സിനിമകള്‍ കുട്ടികളില്‍ അക്രമവാസന,സാമൂഹ്യബോധമില്ലായ്മ ,അരാജകസ്വഭാവം എന്നിവ നിറയ്ക്കുന്നു.എന്നാല്‍ ഇത്തരത്തിലല്ലാതെ കുറെ സിനിമകള്‍ ഉണ്ട്. കുട്ടികള്‍ പ്രധാനകഥാപാത്രങ്ങള്‍ ആയതായാലും അല്ലെങ്കിലും ഈ സിനിമകള്‍ അവര്‍ക്ക് വെറും വിനോദം മാത്രമല്ല നല്‍കുന്നത്,പകരം നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള ശരിയായ ധാരണകള്‍ രൂപപ്പെടുത്താനും വ്യക്തികളെന്ന നിലയില്‍ സമൂഹത്തിനു കൂടുതല്‍ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു ഇത്തരം ചില സിനിമകളെ ഇന്ന് പരിചയപ്പെടാം.

                                                           ദ കിഡ് (1921)

ചാര്‍ളി ചാപ്ലിന്‍ എന്നും കുട്ടികള്‍ക്ക് പ്രിയങ്കരന്‍ ആണല്ലോ? അദ്ദേഹത്തിന്റെ ആദ്യ മുഴുനീള കഥാചിത്രം ആണ് 'ദ കിഡ്'.ഈ നിശ്ശബ്ദ സിനിമ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആബാലവ്യദ്ധം ആകര്‍ഷിച്ച ഒന്നാണ് .ഇന്നും ഈ സിനിമ കുട്ടികളെ ആകര്‍ഷിക്കുന്നു.അവിവാഹിതയായ ഒരു അമ്മ തന്റെ കുഞ്ഞിനെ ദാരിദ്യം മൂലം ഉപേക്ഷിക്കുന്നു.തെരുവില്‍ വളരുന്ന അവനെ ചാര്‍ളി ചാപ്ലിന്‍ അവതരിപ്പിക്കുന്ന തെണ്ടി-ഇത് അദ്ദേഹത്തിന്റെ സ്ഥിരം കഥാപാത്രമായി മാറി- കാണുകയും ആദ്യം ഇഷ്ടമില്ലാതെയാണെങ്കിലും സംരക്ഷിക്കുകയും ചെയ്യുന്നു.അവന് 'ജോണ്‍' എന്നു പേര് നല്‍കുന്നു.തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ജീവിക്കാന്‍ തുടങ്ങുന്നു.അവര്‍ ഒരു പുതിയ തൊഴില്‍ കണ്ടെത്തുന്നു: കുട്ടി ജനല്‍ ചില്ലുകള്‍ തകര്‍ക്കും,ചാപ്ലിന്‍ അവ നന്നാക്കിക്കൊടുത്ത് പണം സമ്പാദിക്കും.രസകരമായ രംഗങ്ങള്‍ ഇണക്കിച്ചേര്‍ത്താണ് ചാപ്ലിന്‍ സിനിമ പറഞ്ഞു പോകുന്നത്.സര്‍ക്കാര്‍ അധിക്യതര്‍ കുട്ടി തെണ്ടിയുടെ മകനല്ല എന്ന് മനസ്സിലാക്കുന്നതോടെ കഥയില്‍ ദു:ഖകരമായ വഴിത്തിരിവുണ്ടാകുന്നു.അവര്‍ കുട്ടിയെ വളര്‍ത്തച്ഛനില്‍ നിന്ന് വേര്‍പെടുത്തി ഒരു അനാഥാലയത്തില്‍ ഏല്പ്പിക്കാന്‍ ശ്രമിക്കുന്നെങ്കിലും അവര്‍ അവിടെനിന്നും രക്ഷപ്പെടുന്നു.അവര്‍ ഒളിച്ചു താമസിക്കുന്നയിടത്ത് നിന്നും കുട്ടിയെ പോലീസുകാര്‍, അപ്പോഴേക്കും പ്രശസ്തയായ ഓപ്പറ ഗായിക ആയിക്കഴിഞ്ഞിരുന്ന അവന്റെ മാതാവിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നു.ഒടുവില്‍ തെണ്ടി ജോണിനെ അവന്റെ വീട്ടില്‍ വെച്ച് കണ്ടുമുട്ടുന്ന രംഗം വികാരപൂര്‍ണമാണ്.സ്‌നേഹം എന്നത് ഒരിക്കലും രക്തബന്ധത്തില്‍ മാത്രം അധിഷ്ഠിതം അല്ല എന്നും ജീവിതത്തിലെ വിഷമതകള്‍ സമാനരെ സ്‌നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കും എന്നും 'ദ കിഡ്' നമ്മെ പഠിപ്പിക്കുന്നു.സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പോകാന്‍ അമ്മയെ പ്രേരിപ്പിക്കുന്ന ദാരിദ്ര്യവും സിനിമയില്‍ പ്രധാനഘടകമാണ്.സിനിമ ആ പട്ടിണിക്കാലത്തിന്റെ നേര്‍കാഴ്ചയും ആകുന്നു.തന്റെ ഏഴാം വയസ്സില്‍ അമ്മയില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട് ഒരനാഥാലായത്തില്‍ ചേര്‍ക്കപ്പെടുന്ന ചാപ്ലിന്റെ ജീവിതവുമായി ഈ സിനിമ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു.


                                                      ദ റെഡ് ബലൂണ്‍ (1956)

ആല്‍ബര്‍ട്ട് ലാമോറിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ഷോര്‍ട്ട് ഫിലിം ആണ് 'റെഡ് ബലൂണ്‍'.ഒരു ഫാന്റസിയുടെ ഘടനയാണ് സംവിധായകന്‍ 34 മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള, ഒട്ടേറേ ബഹുമതികള്‍ കരസ്ഥമാക്കിയ ഈ സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.ഹ്യദയാലു അല്ലാത്ത തന്റെ അമ്മൂമ്മയാല്‍ വളര്‍ത്തപ്പെടുന്ന പാസ്കല്‍ എന്ന കുട്ടിക്കു ഒരു നാള്‍ സ്കൂളിലേക്കുള്ള യാത്രാമധ്യേ ഒരു വലിയ ചുവന്ന ബലൂണ്‍ കിട്ടുന്നു.അത് അവനെ എവിടെപ്പോയാലും പിന്തുടരുന്നു.വീട്ടിലും സ്കൂളിലും തെരുവിലും എല്ലാം.അത് അവന്റെ സുഹ്യത്താകുന്നു.ഒടുവില്‍ ഒരു നാള്‍ ആ ബലൂണ്‍ ഒരു തെമ്മാടിക്കൂട്ടത്താല്‍ പൊട്ടിക്കപ്പെടുന്നു.തന്റെ ബലൂണിന്റെ അവശിഷ്ടം നോക്കി കുട്ടി ദീനമായി കരയവെ പാരീസ് നഗരത്തിലെ എല്ലാ ബലൂണുകളും സ്വതത്ന്രമായി അവന്റെ അരികിലേക്ക് പറന്നുവരുന്നു.ഒടുവില്‍ നാം കാണുന്നത് ആ വലിയ ബലൂണ്‍കൂട്ടത്തില്‍ തൂങ്ങി കുട്ടി ഉയരത്തിലേക്ക് പറന്നു പോകുന്ന ഭ്രമാത്മകദ്യശ്യമാണ്.സിനിമയുടെ ഒടുവില്‍ പറയും പോലെ ബലൂണുകളും കുട്ടികളും എന്നും ചങ്ങാതിമാരായിരിക്കുന്ന ഒരു മാന്ത്രികലോകത്തിലേക്ക്.

                                                  ദ ബൈസിക്കിള്‍ തീവ്‌സ്(1948)

വിറ്റോറിയ ഡിസീക്ക 1948 ല്‍ സംവിധാനം ചെയ്ത 'ബൈസിക്കിള്‍ തീവ്‌സ്' ലോകസിനിമയില്‍ വലിയ സ്വാധീനം സ്യഷ്ടിച്ച ഒരു പ്രസ്ഥാനത്തിന്റെ ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു.'നിയോ റിയലിസം' എന്ന ഈ ചലച്ചിത്രരീതി രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ പെട്ടുഴലുന്ന രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ ആണ് തുടങ്ങിയത്.ചലച്ചിത്രനിര്‍മ്മാണത്തിനാവശ്യമായ പണമടക്കം ഒന്നും ഉണ്ടായിരുന്നില്ല അവിടെ.ചലച്ചിത്രകാരന്മാര്‍ ഇതിനെ മറികടക്കാന്‍ ലളിതവും പുത്തനും ആയ ആഖ്യാനരീതികള്‍ ആവിഷ്കരിച്ചു.നിരൂപകരുടെയും , സംവിധായകരുടെയും വളരെയധികം പ്രശംസ നേടി ഈ സിനിമ. 1952? സൈറ്റ് & സൗണ്ട്‌സ് മാസിക ചലച്ചിത്ര നി?മ്മാതാക്കളുടെയും,നിരൂപകരുടെയും ഇടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ എക്കാലത്തെയും മികച്ച ചിത്രമായി 'ദ ബൈസിക്കിള്‍ തീവ്‌സ്' തിരഞ്ഞെടുക്കപ്പെട്ടു.

കളവു പോയ തന്റെ സൈക്കിളിനു വേണ്ടി റോമിന്റെ തെരുവുകളില്‍ അലയുന്ന ആന്റോണിയോ റിച്ചി എന്ന പാവം മനുഷ്യന്റെ കഥയാണ് ഈ സിനിമ പറയുന്നത്. രണ്ടാം ലോക മഹായുദ്ധശേഷമുള്ള ദാരിദ്യം നടമാടുന്ന ഇറ്റലി.തൊഴില്‍ രഹിതനായ അയാള്‍ക്ക് സ്വന്തം സൈക്കിള്‍ ഉള്ളതു കൊണ്ട് മാത്രം ഒരു ജോലി ലഭിക്കുന്നു.എന്നാല്‍ ആ സൈക്കിള്‍ ആരോ മോഷ്ടിക്കുന്നു.അയാളും മകന്‍ ബ്രൂണോയും ആ സൈക്കിളിനായി നഗരം മുഴുവന്‍ തിരഞ്ഞു നടക്കുന്നു.അവര്‍ക്ക് അത് കണ്ടെത്താനാകുന്നില്ല.ദാരിദ്യത്തിന്റെ ഭീഷണമുഖം കണ്ടുകൊണ്ട് നടക്കുന്ന ആ മനുഷ്യന്റെയും കുട്ടിയുടെയും ചിത്രം കാണിയുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത രൂപകമാണ്.ഒരു ദുര്‍ബലനിമിഷത്തില്‍ ദാരിദ്യം ആന്റോണിയോയെക്കൊണ്ട് മറ്റൊരാളുടെ സൈക്കിള്‍ മോഷ്ടിക്കാനുള്ള പ്രേരണ നല്‍കുന്നു.നിര്‍ഭാഗ്യവശാല്‍ അയാള്‍ കയ്യോടെ പിടികൂടപ്പെടുന്നു,തന്റെ മകന്റെ മുന്‍പില്‍ വെച്ചു തന്നെ ശാരീരികമായും മാനസികമായും അപമാനിക്കപ്പെടുകയും ചെയ്യുന്നു.മനസ്സലിഞ്ഞ സൈക്കിള്‍ ഉടമ തനിക്ക് പരാതിയില്ല എന്ന് പറയുന്നതോടെ ആന്റോണിയോ സ്വതന്ത്രനാക്കപ്പെടുന്നു.നിസ്വനും പരാജിതനുമായ തന്റെ അച്ഛന്റെ കയ്യും പിടിച്ച് നടന്നകലുന്ന കുട്ടിയുടെ ചിത്രം അത്യന്തം ഹ്യദയത്തെ സ്പര്‍ശിക്കുന്നതാണ്.അതു തന്നെയാണ് മറ്റേതൊരു മഹത്തായ കലാസ്യഷ്ടിയേയും പോലെ 'സൈക്കിള്‍ മോഷ്ടാക്കളും' പ്രേക്ഷകനു നല്‍കുന്ന അനുഭവവും.

                                               ചില്‍ഡ്രന്‍ ഓഫ് ഹെവന്‍(1997)

സമകാലിക ലോകസിനിമയില്‍ കുട്ടികള്‍ പ്രധാനകഥാപാത്രങ്ങള്‍ ആയ സിനിമകള്‍ കൂടുതലും ഇറങ്ങുന്നത് ഇറാനിയന്‍ സിനിമകളിലാകാന്‍ കാരണം ആ രാജ്യത്തെ കടുത്ത സെന്‍സര്‍ഷിപ്പ് ആണെന്ന് കരുതപ്പെടുന്നു.ഇറാനിയന്‍ സിനിമയെ ഇങ്ങു കേരളത്തിലെ വരെ കുട്ടികള്‍ സ്‌നേഹിക്കാന്‍ തുടങ്ങിയത് മജീദ് മജീദി സംവിധാനം ചെയ്ത ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ കണ്ടതു മുതല്‍ തന്നെയാണ്.സിനിമയുടെ ഇതിവ്യത്തം ഒരു സഹോദരനേയും സഹോദരിയേയും അവര്‍ക്ക് രണ്ടുപേര്‍ക്കും കൂടിയുള്ള ഒരു ജോഡി ഷൂസിനേയും പറ്റിയാണ്. സഹോദരിയുടെ ഷൂസ് സഹോദരനായ അലിയുടെ കയ്യില്‍ നഷ്ടപ്പെടുന്നിടത്ത് സിനിമ ആരംഭിക്കുന്നു. വീട്ടില്‍ നിന്നുള്ള ശിക്ഷ പേടിച്ച് കുട്ടികള്‍ സംഗതി രഹസ്യമാക്കി വെക്കുന്നു.ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂള്‍ എന്നതിനാല്‍ അവര്‍ ഒരു ജോഡി ഷൂസ് മാത്രം ഉപയോഗിച്ച് ഇരുവര്‍ക്കും സ്കൂളില്‍ പോകാം എന്ന് തീരുമാനിക്കുന്നു.ഒരു ദിവസം സ്കൂളില്‍ നടത്താന്‍ പോകുന്ന ദീര്‍ഘദൂര ഓട്ടമത്സരത്തെക്കുറിച്ച് അലി അറിയുന്നു.മൂന്നാം സമ്മാനമായി ഒരു ജോഡി ഷൂസ് ലഭിക്കുന്ന ആ മത്സരത്തില്‍ പങ്കെടുക്കാന്‍ അവന്‍ തീരുമാനിക്കുന്നു. മത്സരത്തില്‍ അവന് ഒന്നാം സമ്മാനമാണ് ലഭിക്കുന്നത്.അതിനുള്ള സമ്മാനം ഷൂസ് അല്ല. തിരികെ വീട്ടിലെത്തുന്ന അലി മനസ്സിലാക്കുന്നു ആകെയുള്ള ഒരു ജോഡി ഷൂസും നാശമായിരിക്കുന്നു എന്ന്.ഇതിനിടയ്ക്ക് കാണിക്കുന്ന ഒരു രംഗത്തില്‍ അവരുടെ പിതാവ് കുട്ടികള്‍ക്ക് രണ്ടിനും പുതിയ ജോഡി ഷൂസ് വാങ്ങിവരുന്ന രംഗം കാണിക്കുന്നുണ്ട്.
ഓടിയതു മൂലം പരിക്കു പറ്റിയ കാല്‍ വീടിനു മുന്‍പിലെ കുളത്തില്‍ ഇട്ട് ഇരിക്കുന്ന അലിയുടെ കാലുകള്‍ക്കു ചുറ്റും സ്വര്‍ണമീനുകള്‍ നീന്തുന്ന ദ്യശ്യത്തോടെ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ 'അവസാനിക്കുന്നു.മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ അടക്കം
ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട് ഈ സിനിമ.ഇത്ര നിഷ്കളങ്കമായി ആവിഷ്കരിച്ചിട്ടുള്ള കുട്ടികളുടെ സിനിമ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല എന്നത് അതിന്റെ ജനപ്രീതി കാണിക്കുന്നു.

                                                     സലാം ബോംബേ (1988)


മീരാനായര്‍ സംവിധാനം ചെയ്ത പ്രശസ്ത ഇന്ത്യന്‍ സിനിമ ആയ 'സലാം ബോംബേ' ബോംബേ നഗരത്തിലെ തെരുവുകളില്‍ ജീവിക്കുന്ന കുട്ടികളുടെ കഥ പറയുന്നു.കാന്‍ ഫിലിം ഫെസ്റ്റിവലിലെ 'ഗോള്‍ഡന്‍ ക്യാമറ' അവാര്‍ഡ് അടക്കം ഒട്ടേറെ ബഹുമതികള്‍ ഈ സിനിമയെ തേടിയെത്തിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത് തെരുവിലെ കുട്ടികള്‍ തന്നെയാണ്.ദാരിദ്യം തന്നെയാണ് കുറ്റക്യത്യങ്ങളുടെ മാതാവ് എന്ന ആശയം ഒന്നു കൂടി ഉറപ്പിക്കുന്നു,ഈ ചിത്രം.ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ നേര്‍ചിത്രം എന്ന് പ്രകീര്‍ത്തിക്കപ്പെട്ട 'സലാം ബോംബേ',ക്യഷ്ണ എന്ന പതിനൊന്നു വയസ്സുകാരന്റെ കഥയാണ്.തന്റെ ജ്യേഷ്ഠനുമായി വഴക്കിടുന്ന ക്യഷ്ണ ജ്യേഷ്ഠന്റെ ബൈക്ക് കത്തിച്ചുകളയുന്നു.കോപിഷ്ഠയായ അമ്മ അവനെ അടുത്തുള്ള അപ്പോളോ സര്‍ക്കസില്‍ ജോലിക്കായി വിടുന്നു,കത്തിപ്പോയ ബൈക്കിന്റെ വിലയായി അഞ്ഞൂറ് രൂപയും കൊണ്ടേ തിരികെ വരാവൂ എന്ന വ്യവസ്ഥയില്‍. അവന്‍ സര്‍ക്കസില്‍ കുറച്ചുകാലം പണിയെടുത്തെങ്കിലും അത് നഷ്ടപ്പെടുന്നു.തുടര്‍ന്ന് അമ്മയോട് ചെയ്ത വാഗ്ദാനം പാലിക്കാനായി അവന്‍ ബോംബേ എന്ന വന്‍നഗരത്തിലേക്ക് ചേക്കേറുകയാണ്.ബോംബേ നഗരത്തിലെ എല്ലാ ഇരുണ്ട പാതകളിലൂടെയും സഞ്ചരിക്കുന്ന ക്യഷ്ണ പലരെയും പരിചയപ്പെടുന്നു,ദാരിദ്യം മൂലം കുറ്റവാളികളാക്കപ്പെട്ട മനുഷ്യരെ.സോലാ സാല്‍ എന്ന ബാലലൈംഗികത്തൊഴിലാളിയെ കണ്ടുമുട്ടുന്ന ക്യഷ്ണ അവളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പിടികൂടപ്പെടുകയും മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്യുന്നു.ഒടുവില്‍ ബോംബേ പോലൊരു നഗത്തില്‍ അഞ്ഞൂറ് രൂപ സമ്പാദിക്കുക എന്നത് തന്നെപ്പോലൊരു കുട്ടിയ്ക്ക് അസാദ്ധ്യമെന്ന് തിരിച്ചറിയുന്ന ക്യഷ്ണ അതിനായി തന്റെ സുഹ്യത്തുക്കളുടെ സഹായത്തോടെ ഒരു പാര്‍സിയുടെ വീട് പട്ടാപ്പകല്‍ കൊള്ളയടിക്കുകയും വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ പോലീസിന്റെ കയ്യിലകപ്പെടുകയും ചെയ്യുന്നു.അവന്‍ ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കപ്പെടുന്നു.അവിടെ നിന്നും രക്ഷപ്പെടുന്ന ക്യഷ്ണ വീണ്ടും മഹാനഗരത്തിലെ മയക്കുമരുന്നു വില്പ്പനക്കാരുടെയും പിമ്പുകളുടെയും ലൈംഗികത്തൊഴിലാളികളുടെയും ഇടയിലേക്ക് എത്തുകയാണ്,തന്റെ അമ്മയുടെ അരികിലേക്ക് എന്നെങ്കിലും തിരികെയെത്താം എന്നാല്‍ സ്വപ്നവും താലോലിച്ചു കൊണ്ട്.


                                                  ദ റെയില്‍വേ ചില്‍ഡ്രന്‍(1970)

ഏറ്റവും മികച്ച കുട്ടികളുടെ ചലച്ചിത്രങ്ങളിലൊന്നായി പലപ്പോഴും വിലയിരുത്തപ്പെടാറുള്ള ബ്രിട്ടീഷ് സിനിമ ആയ 'ദ റെയില്‍വേ ചില്‍ഡ്രന്‍' തങ്ങള്‍ക്കജ്ഞാതമായ കാരണങ്ങളാല്‍ സമ്പന്നമായ തങ്ങളുടെ വീട് വിട്ട് അമ്മയോടൊപ്പം ഒരു കുഗ്രാമത്തില്‍ താമസത്തിനെത്തുന്ന മൂന്ന് കുട്ടികളുടെ നന്മയുടെ കഥ പറയുന്നു.തങ്ങളുടെ അച്ഛനെവിടെ എന്ന ചോദ്യത്തിനു അമ്മ പറയുന്ന മറുപടികള്‍ ആദ്യമെല്ലാം വിശ്വസിച്ചെങ്കിലും വിദേശകാര്യ ഓഫീസിലെ ജോലിക്കാരനായ അച്ഛനെ റഷ്യക്കാര്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന ചെയ്യാത്ത കുറ്റത്തിനു ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സത്യം അവര്‍ മനസ്സിലാക്കുന്നു.അതിനിടെ അവര്‍ തങ്ങളുടെ വീടിനടുത്തു കൂടി പോകുന്ന തീവണ്ടിപ്പാതയിലൂടെ കടന്നുപോകുന്ന തീവണ്ടികളില്‍ ആക്യഷ്ടരായി മാറുകയാണ്.തീവണ്ടികളിലെ യാത്രക്കാരുമായി പരിചിതരാകുന്നു അവര്‍; പ്രത്യേകിച്ച് ഒരു വ്യദ്ധനായ മനുഷ്യനുമായി.ഒരു തീവണ്ടി മണ്ണൊലിപ്പില്‍ പെട്ട് വലിയ അപകടത്തില്‍ പെടുന്നത് കണ്ട് കുട്ടികള്‍ യഥാസമയം അറിയിപ്പ് നല്‍കി ഒട്ടേറെ യാത്രക്കാരെ രക്ഷപ്പെടുത്തുന്നു.അവരുടെ അച്ഛന്റെ കഥ അറിയുന്ന തീവണ്ടി യാത്രക്കാരനായ വ്യദ്ധസുഹ്യത്ത് അദ്ദേഹത്തെ ജയിലില്‍ നിന്ന് രക്ഷിക്കുന്നു.ഒടുക്കം കുടുംബം ഒന്നിക്കുന്നതോടെ 'ദ റെയില്‍വേ ചില്‍ഡ്രന്‍'അവസാനിക്കുന്നു.വളരെ ലളിതവും നിര്‍മ്മലവുമായ ആഖ്യാനം ആണ് ഇതേ പേരിലുള്ള ഇ.നെസ്ബിറ്റിന്റെ ചെറുനോവലിനെ സിനിമാ രൂപത്തിനു സംവിധായകന്‍ ലയണല്‍ ജെഫ്രിസ് നല്‍കിയിരിക്കുന്നത്.'റെയില്‍വേ കുട്ടികളുടെ' അഭിനയം സിനിമ കാണുന്ന പ്രേക്ഷകന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത വിധം മനോഹരവുമാണ്.ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റൂട്ട് ഏറ്റവും മികച്ച ബ്രിട്ടീഷ് സിനിമകളിലൊന്നായി ഇതിനെ വാഴ്ത്തുന്നു.
(മാത്യഭൂമി 'വിദ്യ'യില്‍ ഏപ്രില്‍ 2012 ല്‍ പ്രസിദ്ധീകരിച്ചത് ‌)

Thursday, October 24, 2013

വനസംരക്ഷണവും രതികേളിയും തമ്മിലെന്ത്?


           വനങ്ങളുടെ ഇല്ലാതാകൽ മനുഷ്യകുലമടക്കമുള്ള ഭൂമിയിലെ സകലതിനും നാശമാണണയ്ക്കുക എന്നത് ഇന്ന് സർവരാലും അംഗീകരിക്കപ്പെട്ട വസ്തുതയാണ്.എന്നാൽ വനസംരക്ഷണത്തിനു വേണ്ടി ഏതറ്റവും വരെ പോകാൻ തയ്യാറാകേണ്ടിയിരിക്കുന്നു ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർ എന്ന നിലയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ. നോർവേയിൽ 2004 ൽ സ്ഥാപിതമായ  ‘ഫക്ക് ഫോർ ഫോറസ്റ്റ്’ (എഫ്.എഫ്.എഫ്) എന്ന സംഘടന വനസംരക്ഷണത്തിനായി അവലംബിക്കുന്ന മാർഗ്ഗങ്ഇത്തരം ആക്ടിവിസത്തിനുള്ള  പരിധികൾ ലംഘിച്ചിരിക്കുന്നു എന്ന വിമർശനം ഒരു വശത്തു നിന്നും ഉയരുമ്പോൾ അവരുടെ ആശയത്തിനു പിന്തുണയുമായി ഒട്ടേറെ ആളുകൾ രംഗത്തേക്ക് വരുന്നു എന്നതും ശ്രദ്ധേയമാണ്.
എന്താണ് ഫക്ക് ഫോർ ഫോറസ്റ്റ് ?
    
   നോർവേക്കാരായ രണ്ട് പേരാണ് ഫക്ക് ഫോർ ഫോറസ്റ്റ് എന്ന സംഘടന ആരംഭിച്ചത്. ലിയോണ ജൊഹാൻസൺ എന്ന പെണ്ണും ടോമി ഹോൽ എല്ലിംഗ്സൺ എന്ന ആണും. ലോകമെമ്പാടും കടുത്ത ഭീഷണികൾ നേരിടുന്ന മഴക്കാടുകൾ സംരക്ഷിക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. അതിനായി പണം സ്വരൂപിക്കേണ്ടതുണ്ട്.  സംഘടനയുടെ രണ്ട് സ്ഥാപകരും തമ്മിലുള്ള ലൈംഗിക വേഴ്ചയുടെ വീഡിയോ തങ്ങളുടെ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചായിരുന്നു ഈ പണം അവർ സ്വരൂപിക്കാൻ തീരുമാനിച്ചത് എന്നതാണ് ഇവരുടെ ആക്ടിവിസത്തെ വിവാദപൂർണമായ ചർച്ചകൾക്ക് വിധേയമാക്കിയത്. തങ്ങളുടെ സംഭോഗദ്യശ്യങ്ങൾ കാണുന്നതിനായി വെബ്സൈറ്റിൽ അംഗത്വമെടുക്കുന്നവരിൽ നിന്നുമാണ് ഇത്തരത്തിൽ പണം സ്വരൂപിച്ചത് അവർ. ഒരാൾക്ക് അംഗത്വത്തിനുള്ള ഫീസ് 20 ഡോളർ ആണ്.പ്രക്യതി സംരക്ഷണത്തിനായി ഏതറ്റം വരെ പോകാം എന്ന ചോദ്യത്തിനുള്ള മറുപടിയായി മാറി ഈ ആക്ടിവിസം.

 ആശയവും പ്രവർത്തനരീതിയും
   യാഥാസ്ഥിതികത്വത്തിൽ നിന്ന് വഴിമാറിയുള്ള ഏതൊരു കാര്യത്തിനും കൈയയച്ച് പണവും പിന്തുണയും നൽകാറുള്ള നോർവീജിയൻ സമൂഹംഫക്ക് ഫോർ ഫോറസ്റ്റിനെയും നന്നായി സഹായിച്ചു. ഇതോടൊപ്പം എതിർപ്പും കുറവല്ലായിരുന്നു. ഏതൊരു മഹത്തായ ലക്ഷ്യത്തിനായിരുന്നാലും ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് അധാർമ്മികതയാണ് എന്ന വിമർശനത്തിനുള്ള ടോമി എല്ലിംഗ്സന്റെ മറുപടി ഇങ്ങനെയാണ് : “എത്രയെത്ര  മോശപ്പെട്ട ഉത്പന്നങ്ങളും ആശയങ്ങളും വിൽക്കാൻ നാം ലൈംഗികതയെ ഉപയോഗിക്കുന്നു? പിന്നെന്തു കൊണ്ട് ഇത്രയും ന്യായമായ കാരണത്തിനായി അങ്ങനെ ചെയ്തു കൂടാ? ഇന്നു നമ്മുടെ ലോകത്തിലെ  ഏറ്റവും അക്രമകരവും ഭീഷണവുമായ ഒന്നായി മനുഷ്യശരീരം ഗണിക്കപ്പെടുന്നു. എന്നാൽ നഗ്നശരീരം ഒറ്റയ്ക്ക് ഒരിയ്ക്കലും ആധുനിക സമൂഹത്തിന്റെ  ധാർമ്മികതയ്ക്കും മൂല്യങ്ങൾക്കും ഭീഷണി സ്യഷ്ടിക്കുന്നില്ല.മറിച്ച് ആധുനികമനുഷ്യൻ തനിക്കു വേണ്ടി സ്യഷ്ടിച്ച മൂല്യങ്ങളാണ് ഈ ഗ്രഹത്തെ നശിപ്പിക്കുന്നത് എന്നതാണ് സത്യം”. തങ്ങളുടെ പ്രവർത്തനത്തെ എതിർക്കുന്നവരുടെ വാദം കേട്ടാൽ തോന്നുക ലോകത്തിൽ വനനശീകരണത്തേക്കാളും വലിയ കുറ്റക്യത്യം  പോർണോഗ്രാഫിയാണെന്നാണ്.
       എന്തായാലും ആദ്യവർഷത്തെ പ്രവർത്തനത്തിൽ തന്നെ ഒരു ലക്ഷം ഡോളറിലധികം സമാഹരിച്ചുഫക്ക് ഫോർ ഫോറസ്റ്റ്’.സർക്കാരും ഇവരെ സഹായിക്കാൻ തയ്യാറായി എന്നത് ഇവരുടെ ജനപ്രീതിയ്ക്ക് തെളിവായി.പക്ഷെ സംഘടനയുടെ ധനസമാഹരണരീതി മൂലം മഴക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായറെയിൻ ഫോറസ്റ്റ് ഫൌണ്ടേഷൻ ഫണ്ടിന്റെ നോർവീജിയൻ ഘടകവും ഡബ്ലിയു.ഡബ്ലിയു.എഫും ഈ ഫണ്ട് നിരസിച്ചത്ഫക്ക് ഫോർ ഫോറസ്റ്റിന് തിരിച്ചടിയായി. ഇത് മൂലം അവർ ഈ തുക കോസ്റ്റാറിക്കയിലെയും ബ്രസീലിലെയും മഴക്കാടുകളുടെ സംരക്ഷണത്തിനായി തദ്ദേശിയരായ ആദിവാസികൾക്ക് നേരിട്ട് നൽകിക്കൊണ്ട് തങ്ങളുടെ വനസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇടയാവുകയും ചെയ്തു. ഒട്ടേറെ പണം വനസംരക്ഷണത്തിനായി ലോകമെമ്പാടും ചെലവഴിക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ നല്ലൊരു പങ്കും ഇടനിലക്കാർ തട്ടിയെടുക്കുന്ന സാഹചര്യം നിലനിൽക്കുന്ന സ്ഥിതിയിൽ ചെറു ഇക്കോ പദ്ധതികൾക്ക് നേരിട്ട് പണം മുടക്കാനുള്ള സംഘടനയുടെ ശരിയായ ഒന്ന് തന്നെ എന്ന് വിലയിരുത്തപ്പെടുകയും ചെയ്തു.

  വിവാദമായതുറന്ന സെക്സ്
  
       പ്രധാനമായും വെബ്സൈറ്റ്  വഴിയുള്ള ആശയപ്രചാരണവും ധനസമാഹാരവുമായി മുന്നോട്ട് പോകവെ സംഘടനയുടെ പ്രവർത്തനം വിവാദത്തിലകപ്പെടാനും നോർവേയിൽ പ്രവർത്തനം നിർത്തി വെക്കാനും 2004 ൽ തന്നെ ഇടവന്നു. നോർവീജിയൻ ഗായകനായ ക്രിസ്റ്റഫർ ഷൌവിന്റെ സംഗീതപരിപാടിയ്ക്കിടെ സംഘടനയുടെ രണ്ട് അംഗങ്ങൾ തമ്മിൽ വേദിയിൽ വെച്ച് പരസ്യമായി നടത്തിയ ലൈംഗിക കേളിയാണ് അവരെ പ്രശ്നത്തിലകപ്പെടുത്തിയത്. സർക്കാർഫക്ക് ഫോർ ഫോറസ്റ്റിനെതിരെ തിരിയുന്നതിനും ഒടുവിൽ അവർക്ക് തങ്ങളുടെ ആസ്ഥാനം ജർമ്മനിയിലേക്ക് മാറ്റേണ്ടതായും വന്നു. തനിക്കെതിരെയുള്ള വിചാരണയ്ക്കിടെ കോടതി മുറിയിൽ വെച്ച് തുണിയുരിഞ്ഞ് പ്രതിഷേധം നടത്തി ടോമി എല്ലിംഗ്സൺ.

തുടരുന്ന പ്രവർത്തനം,നിലയ്ക്കാത്ത വിവാദം
     സ്വന്തം നാട്ടിൽ എതിർപ്പുകൾ നേരിടേണ്ടി വന്നുവെങ്കിലുംഫക്ക് ഫോർ ഫോറസ്റ്റ്ഇപ്പോഴും പ്രവർത്തിക്കുന്നു. ഇടനിലക്കാരുടെ സഹായമില്ലാതെ പെറുവിലെയും ബ്രസീലിലെയും തദ്ദേശജനത വഴിയുള്ള വനസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു,അവർ. എട്ട് കൊല്ലത്തെ പ്രവർത്തനം അവരെ തെക്കൻ-മധ്യ അമേരിക്കയിലെ തദ്ദേശിയ ജനതകൾക്കിടയിൽ വനസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ പ്രാപ്തരാക്കുകയും അവരുടെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സഹായിച്ചു .
       എതിർപ്പുകളും വിവാദങ്ങളും വിടാതെ പിന്തുടർന്നുഫക്ക് ഫോർ ഫോറസ്റ്റിനെ.2004 ലെ പരസ്യ ലൈംഗിക കേളി സംഘടനയുടെ നേതാക്കളെ നിയമനടപടിയിൽ പെടുത്തിയെങ്കിൽ 2009 ൽ ബെർലിൻ നഗരത്തിൽ വെച്ച് നടന്ന അനാർക്കിസ്റ്റ് കോൺഗ്രസ്സിന്റെ വേദിയിൽഫക്ക് ഫോർ ഫോറസ്റ്റിന്റെ അംഗങ്ങൾ പരസ്യമായി തുണിയുരിഞ്ഞത് പരിപാടി തന്നെ പാതിയിൽ നിർത്തുന്നതിനിടയാക്കി. 2011 ൽ ഓസ്ലോ നഗരത്തിലെ ഒരു കത്തീഡ്രലിലെ ആരാധനയ്ക്കിടെ നടത്തിയ നഗ്നപ്രതിഷേധവും അവരെ വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ സഹായിച്ചു.
     സംഘടനയുടെ തുടക്കത്തിൽ സ്ഥാപകരുടെ  രതി വീഡിയോകൾ മാത്രമേ ഉണ്ടായിരുന്നൂ എങ്കിൽ ഇന്ന് ആയിരക്കണക്കിനു സന്നദ്ധ സേവകരായ യുവാക്കളാണ്ഫക്ക് ഫോർ ഫോറസ്റ്റിനു വേണ്ടി സഹശയനത്തിനു തയ്യാറായി മുന്നോട്ട് വരുന്നത്. ഇപ്പോൾ തന്നെ 1300 ലധികം ഇറോട്ടിക്ക് ആക്ടിവിസ്റ്റുകളുടെ രതിവീഡിയോകൾഫക്ക് ഫോർ ഫോറസ്റ്റിന്റെ വെബ്സൈറ്റിലുണ്ട്. തങ്ങളെ നയിക്കുന്നത് വലിയൊരാശയം ആണെന്ന തിരിച്ചറിവാണിവരെ സംഘടനയ്ക്ക് വേണ്ടി രതിയിലേർപ്പെടാനും അത് പ്രദർശിപ്പിക്കാനും സന്നദ്ധരാക്കുന്നത് എന്ന് പറയുന്നു സംഘടന.