Showing posts with label സാമ്പത്തികം. Show all posts
Showing posts with label സാമ്പത്തികം. Show all posts

Tuesday, January 22, 2013

സിനിമാക്കച്ചവടവും സിനിമയിലെ കച്ചവടവും


പ്രസിദ്ധ കാര്‍ട്ടൂണ്‍ പുസ്തക നിര്‍മ്മാതാക്കളായ മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച് വാള്‍ട്ട് ഡിസ്‌നി പിക്‌ച്ചേര്‍സ് വിതരണം ചെയ്ത് ഇതിനകം ഒരു ലോകഹിറ്റ് ആയിക്കഴിഞ്ഞ, മാര്‍വല്‍ കോമിക്കുകളിലൂടെ പ്രസിദ്ധര്‍ ആയ സൂപ്പര്‍ ഹീറോകളുടെ സംഗമം കാഴ്ച വെക്കുന്ന 'ദ അവഞ്ചേര്‍സ്'എന്ന സിനിമ പറയുന്നത് മനുഷ്യകുലത്തെ അടിമകളാക്കാന്‍ ശ്രമിക്കുന്ന 'ലോക്കി'യില്‍ നിന്ന് ഭൂമിയെയും
മനുഷ്യരെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന സൂപ്പര്‍ ഹീറോകളായ അയണ്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, ഹള്‍ക്ക്, തോര്‍ എന്നിവരുടെ സാഹസികതകളാണ്. പക്ഷെ 'ദ അവഞ്ചേര്‍സ്' പോലുള്ള സിനിമകളുടെയും അതിന്റെ വിജയത്തില്‍ പങ്ക് പറ്റി തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്ന കച്ചവട ലോകത്തിന്റെയും വലയത്തില്‍ നിന്ന് ഒരാള്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്നില്ല ഇന്ന് അമേരിക്കയിലും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലും. അവയുടെ ആകര്‍ഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സൂപ്പര്‍ ഹീറോയ്ക്കും കഴിയില്ല എന്ന് ചുരുക്കം .


'സ്മിര്‍നോഫ്' ഹീറൊ ആയ വിധം


ജനപ്രിയ സിനിമകളുടെ വന്‍വിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന 'ഫിലിം ഫ്രാഞ്ചൈസി' എന്ന കച്ചവടരീതി ഹോളിവുഡ് സിനിമയില്‍ പുതിയ കാര്യമല്ല. 60 കളില്‍ അന്നു വരെ ആരും അറിയാതിരുന്ന ബ്രാന്‍ഡ് ആയിരുന്ന 'സ്മിര്‍നോഫ്' വോഡ്ക പ്രസിദ്ധമായത് ജയിംസ് ബോണ്ട് തന്റെ 'സിഗ്‌നേച്ചര്‍ ഡ്രിങ്ക്' ആയി അത് കഴിച്ചു തുടങ്ങിയതോടെയാണ്. ഇത് തുടക്കത്തിന്റെ കഥ. ജയിംസ് ബോണ്ട് സിനിമകളിലൂടെ തുടങ്ങിയ 'ഫിലിം ഫ്രാഞ്ചൈസി' ഇന്ന് മില്യണ്‍ കണക്കിനു ഡോളര്‍ മറിയുന്ന ഒന്നായി മാറിയിരിക്കുന്നു. വേഗമേറിയ കാറുകള്‍, സെക്‌സ് അപ്പീല്‍, ബുദ്ധിയുള്ള വാച്ചുകള്‍, പിന്നെ വോഡ്ക മാര്‍ട്ടിനി ഇവയെല്ലാം ജയിംസ് ബോണ്ട് ഇഷ്ടപ്പെടുക മാത്രമല്ല, അയാള്‍ അവയെല്ലാം വില്‍ക്കുകയും ചെയ്യുന്നു. വലിയ തോതില്‍ പണം മുടക്കി സിനിമ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് അതിന്റെ ഒരു ഭാഗം ഇങ്ങനെ ബ്രാന്റ് നെയിം, ചിത്രങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ നേടാന്‍ കഴിയുന്നു. കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വന്‍ ജനപ്രീതി നേടിയെടുക്കാനും സാധിക്കുന്ന ഒരു പരസ്പര സഹകരണ പരിപാടി.


ക്രോസ്സ്‌പ്രൊമോഷന്‍
                                              ഒരു ഉത്പന്നത്തിന്റെ/സേവനത്തിന്റെ ഉപയോക്താക്കളെ മറ്റൊരു ഉത്പ്പന്നത്തിന്റെ മാര്‍ക്കറ്റിംഗ് പ്രൊമോഷനു വേണ്ടി ലക്ഷ്യം വെയ്ക്കുന്ന 'ക്രോസ്സ്‌പ്രൊമോഷന്‍' രീതിയും സിനിമയെ സംബന്ധിച്ച് വിജയകരമാണ്. ഓപ്ര വിന്‍ഫ്രി തന്റെ ടെലിവിഷന്‍ ഷോയില്‍ തന്റെ മറ്റ് ഉത്പ്പന്നങ്ങളായ പുസ്തകം, മാഗസിനുകള്‍, വെബ്‌സൈറ്റ് എന്നിവയുടെ പ്രൊമോഷന്‍ നടത്തുന്നത് ഒരുദാഹരണം. നായകന്‍ താന്‍ കെട്ടിയ വാച്ച് ഒരു പ്രത്യേകരീതിയില്‍ പ്രേക്ഷകനു ദ്യശ്യമാക്കുന്നു, തികച്ചും സ്വാഭാവികമായി. വാച്ചിന്റെ പേര്‍ നൊടിയിടയില്‍ പ്രേക്ഷകന്റെ (അവന്‍ എപ്പോഴും ഉപഭോക്താവാണ്) മനസ്സിലേക്ക് പതിയുന്നു, അതല്ലെങ്കില്‍ മുന്‍പേ പതിഞ്ഞ ചിഹ്നം ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. വാച്ച് വാങ്ങാന്‍ ഉദ്ദേശിക്കുന്ന അവന്റെ അബോധമനസ്സില്‍ വലിയ സ്‌ക്രീനില്‍ തെളിഞ്ഞ ആ ചിത്രം വീണ്ടും തെളിയാതെ പോകുമോ?

സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസി

പ്രസിദ്ധ മാധ്യമ വിശകലന കമ്പനിയായ ഞഋചഠഞഅഗ ന്റെ വിലയിരുത്തല്‍ 'സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസി' ഒരേ സമയം സിനിമകളുടെ ബോക്‌സ് ഓഫീസ് വരുമാനം വര്‍ദ്ധിപ്പിക്കാനും തീയേറ്ററിനപ്പുറത്തു നിന്നും വരുമാനം എത്തിക്കാനും സഹായം നല്‍കുന്നു എന്നാണ്.

സൂപ്പര്‍ ഹീറോ സിനിമകള്‍, ജയിംസ് ബോണ്ടിനെപ്പോലുള്ള നായകന്‍മാര്‍ അണിനിരക്കുന്ന സിനിമകള്‍ എന്നിവയാണ് ഇത്തരം കച്ചവടത്തിന്റെ പ്രധാന വേദി. സൂപ്പര്‍ ഹീറോ പ്രായം, തലമുറ, ലിംഗം, വംശം എന്നിവകള്‍ക്കെല്ലാം അതീതമായ പ്രതിഭാസമാകയാല്‍ അതിന് വന്‍കരകള്‍ ഒരിക്കലും തടസ്സമാകാറില്ല. ആരും അതിന്റെ സ്വാധീനശക്തിയില്‍ നിന്ന് വിടുതല്‍ നേടുന്നുമില്ല.



  2011 ല്‍ വാള്‍ട്ട് ഡിസ്‌നിക്ക് യഥാര്‍ഥ ബിസിനസായ ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ 618 മില്യണ്‍ ഡോളര്‍ കിട്ടിയത് തങ്ങളുടെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളിലൂടെയാണ്. അവയെല്ലാം ഡിസ്‌നി സ്റ്റുഡിയോസിന്റെ സിനിമകളുമായി ബന്ധപ്പെട്ട വില്പനയിലൂടെ നേടാന്‍ കഴിഞ്ഞു എന്നതാണ് ഈ ബിസിനസ് രീതിയുടെ വന്‍ വിജയത്തിലേക്കുള്ള ചൂണ്ടുപലക.






'ദ ബിസിനസ് ഓഫ് ബോണ്ട് : ജയിംസ് ബോണ്ട്'
ഓരോ പുതിയ ജയിംസ് ബോണ്ട് സിനിമയും ഇത്തരത്തില്‍ പുതിയ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നു.2002 ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രമായ 'ഡൈ അനദര്‍ ഡേ'യ്ക്ക് ഇരുപതിലധികം മാര്‍ക്കറ്റിംഗ് പങ്കാളികള്‍ ഉണ്ടായിരുന്നു.
 അവരെല്ലാം കൂടി 12 കോടി ഡോളര്‍ നേടിക്കൊടുത്തു നിര്‍മ്മാതാക്കള്‍ക്ക്. ഫോര്‍ഡ് മോട്ടോര്‍ കമ്പനി, ബോണ്ടിന്റെ നായിക ഓടിക്കുന്ന 'തണ്ടര്‍ ബേര്‍ഡ്' എന്ന കാറിന്റെ മാത്യകയില്‍ വെറും 700 എണ്ണം സ്‌പെഷ്യല്‍ കാറുകള്‍ പുറത്തിറക്കി, ഡാഷ് ബോര്‍ഡില്‍ '007' ലോഗോ മുദ്ര പതിച്ച്. വിലയും സ്‌പെഷ്യല്‍ ആയിരിക്കുമല്ലോ?
       ജയിംസ് ബോണ്ട് അണിയുന്ന 'ഒമേഗ'വാച്ചുകളുടെ വില്പന ആ ഒറ്റക്കാരണം കൊണ്ടു തന്നെ വളരെ വലിയതാണ്. ആളുകള്‍ എപ്പോഴും ബോണ്ടിനെ ഇഷ്ടപ്പെടുന്നു, ബോണ്ടിന്റെ എന്തെങ്കിലും തങ്ങള്‍ക്കും സ്വന്തമാക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു' കമ്പനിയുടെ തിയറി വളരെ സ്പഷ്ടം.1995 മുതല്‍ ആ 'ഒമേഗ സീമാസ്റ്റര്‍' വാച്ച് അപകടകരമായ അവസ്ഥകളില്‍ നിന്ന് ബോണ്ടിനെ രക്ഷിക്കുന്നു,ആരാധകനെ ആ ഉത്പ്പന്നത്തോട് നിരന്തരം അടുപ്പിക്കുകയും ചെയ്യുന്നു.
         കോസ്‌മെറ്റിക് കമ്പനിയായ റെവ് ലോണ്‍ 2002 ല്‍ 'ദ ലുക്‌സ് ഓഫ് ബോണ്ട് ' എന്ന പേരില്‍ നാല് മൈക്ക്അപ്പ് കിറ്റുകള്‍ പുറത്തിറക്കി. ഫ്രം റഷ്യ വിത് ലവ്, ഡയമണ്ട്‌സ് ആര്‍ ഫോറെവര്‍, ദ സ്‌പൈ ഹു ലവ്ഡ് മീ, ഗോള്‍ഡന്‍ ഐ എന്നീ നാല് വ്യത്യസ്ത ബോണ്ട് സിനിമകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വഴി..
        അതു വരെ 'സ്മിര്‍നോഫ്' കഴിച്ചിരുന്ന ബോണ്ട് പൊടുന്നനെ 2002 ല്‍ ബ്രാന്റ്
മാറ്റി. 'ഫിന്‍ലാന്റിയ' എന്ന പുതിയ ബ്രാന്റ്.പിന്നെ ആരാധകരും വെറുതെയിരിക്കണോ? അവരും കഴിക്കും പുത്തന്‍ ബോണ്ട് ബ്രാന്റ് വോഡ്ക.



ദ അവഞ്ചേര്‍സ് : പുതിയ കേന്ദ്രം 

ഈ കച്ചവടത്തിന്റെ ഇപ്പോഴത്തെ കേന്ദ്രബിന്ദു 'ദ അവഞ്ചേര്‍സ്' സിനിമയാണ്.ഇതിനകം സിനിമ കണ്ടവര്‍ കുപിതനായ 'ഹള്‍ക്കി'ന്റെ മണം എങ്ങിനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ചന്ദനത്തിന്റെ , കസ്തൂരിയുടെ,അതല്ലെങ്കില്‍ അകിലിന്റെ? അത് ഒരു ഭൗമികഗന്ധത്തെയും പോലല്ലെന്ന് 'അവഞ്ചേര്‍സ്' എന്ന പേരില്‍ പെര്‍ഫ്യൂം വിപണിയിലിറക്കുന്ന ജേഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി പറയുന്നു.'ഹള്‍ക്കി'ന്റെ ഗന്ധം 'അവഞ്ചേര്‍സ്' പെര്‍ഫ്യൂമിന്റെതാണ്.സിനിമ കണ്ടിറങ്ങുന്ന സൂപ്പര്‍ ഹീറോയുടെ ആരാധകന്‍ തീര്‍ച്ചയായും 'അവഞ്ചേര്‍സ്' പെര്‍ഫ്യൂം ഒരിക്കലെങ്കിലും വാങ്ങാതിരിക്കില്ല. 29.99 ഡോളര്‍ വിലയിട്ടിട്ടുള്ള പെര്‍ഫ്യൂം പതിനാറ് വയസ്സിനു
മുകളില്‍ പ്രായമുള്ളവരെയാണ് ലക്ഷ്യമിടുന്നത്.
       ഒട്ടേറെ കമ്പനികള്‍ മാര്‍വല്‍ സ്റ്റുഡിയോസുമായി ഇത്തരത്തിലുള്ള കരാറുകള്‍ ഒപ്പു വെച്ച് ഉത്പ്പന്നങ്ങള്‍ വിപണിയിലിറക്കിക്കഴിഞ്ഞു.
      ഹോണ്ട കമ്പനിയുടെ 'അക്യൂറ'എന്ന ആഡംബരകാര്‍ 'ദ അവഞ്ചേര്‍സ്' സിനിമയിലുണ്ട്.43,000 ഡോളറില്‍ ആരംഭിക്കുന്ന വിലകളില്‍ ഉള്ള ഈ കാറിന്റെ വിവിധ വേര്‍ഷനുകള്‍ ഹോണ്ട പുറത്തിറക്കിക്കഴിഞ്ഞു.കൂടാതെ 'അയണ്‍ മാന്‍' ഓടിക്കുന്ന കണ്‍സപ്റ്റ് കാറും വിപണിയിലിറങ്ങിക്കഴിഞ്ഞു.അവഞ്ചേര്‍സിന്റെ സംഘത്തില്‍ പ്രേക്ഷകനും അംഗമായി കളിക്കാവുന്ന ഒരു ഓണ്‍ലൈന്‍ ഗെയിമും കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.കൂടുതല്‍ സ്‌കോര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ ന്യൂയോര്‍ക്ക് യാത്രയാണ് സമ്മാനം !
         സിനിമയിലെ മറ്റൊരു സൂപ്പര്‍ ഹീറോ ആയ 'ക്യാപ്റ്റന്‍ അമേരിക്ക' കയറിയിരുന്ന് കുതിക്കുന്ന ഹാര്‍ളി ഡേവിഡ്‌സണ്‍ കമ്പനിയുടെ എഫ്.എല്‍.എസ്. സോഫ്റ്റ്‌ടെയില്‍ സ്ലിം ബൈക്കിന്റെ വില്പന കുതിച്ചുയരും എന്നതിനു സംശയം ഉണ്ടോ? സൂപ്പര്‍ ഹീറോകളെ ഇഷ്ടപ്പെടുന്നവര്‍ അധികവും മുപ്പത്തഞ്ചു വയസ്സിനു താഴെയുള്ളവരും തങ്ങളുടെ നായകന്മാര്‍ ചെയ്യുന്നത് അനുകരിക്കാന്‍ പ്രവണതയുള്ളവരുമാണ് എന്നത് ബൈക്ക് കച്ചവടത്തിന്റെ മൈലേജ് കൂട്ടുന്ന ഘടകമാണ്. ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങാനുള്ള സാധ്യത 22 % അധികം ആണ് ഈ പ്രായക്കാരില്‍ എന്ന് കമ്പനി പറയുന്നു.
      ഈ മാര്‍ഗം ഉപയോഗിച്ച് ഉത്പന്നങ്ങള്‍ പുറത്തിറക്കിയാല്‍ കളിപ്പാട്ടക്കച്ചവടവും പൊടിപൊടിക്കും എന്ന് മാര്‍വല്‍ കമ്പനിയുടെ കളിപ്പാട്ട ലൈസന്‍സിയായ ഹാസ്‌ബ്രോയുടെ അനുഭവം കാണിക്കുന്നു.തോറിന്റെ മിന്നല്‍ചുറ്റികയും ഹള്‍ക്കിന്റെ മുഷ്ടിയും വിറ്റ് അവര്‍ ഈ വര്‍ഷം 40 കോടി ഡോളറിന്റെ റിക്കാര്‍ഡ് കച്ചവടം നടത്തിക്കഴിഞ്ഞു.


           വീഡിയോ ഗെയിം ആണ് മറ്റൊരു വലിയ സാധ്യതകളുള്ള മേഖല.സിനിമാ നിര്‍മ്മാതാക്കളില്‍ നിന്ന് ലൈസന്‍സ് വാങ്ങി സൂപ്പര്‍ ഹിറ്റായ സിനിമകളുടെ കഥാപാത്രങ്ങളെയും കഥാപരിസരത്തെയും ആസ്പദമാക്കി ഗെയിമുകള്‍ പുറത്തിറക്കുന്നു, കമ്പനികള്‍. രഹസ്യമായെങ്കിലും സ്വയം ബോണ്ട് ആകാന്‍ ആഗ്രഹിക്കാത്ത ആരാധകര്‍ ഉണ്ടാവില്ല എന്ന ഒറ്റക്കാരണം മതി ജെയിംസ് ബോണ്ട് നായകനായുള്ള വീഡിയോ ഗെയിം നന്നായി വിറ്റഴിയാന്‍. ഇതു വരെ ഒട്ടേറെ വേര്‍ഷനുകള്‍ ഇറങ്ങിക്കഴിഞ്ഞ 'ജെയിംസ് ബോണ്ട് 007: നൈറ്റ്ഫയര്‍' എന്ന ഗെയിമില്‍ ഒരു ബോണ്ട് സിനിമയുടെ എല്ലാ ഘടകങ്ങളും ഒരുക്കിയിട്ടുണ്ട. 
      'ദ അവഞ്ചേര്‍സി'ന്റെ തീം അടിസ്ഥാനമാക്കിയുള്ള ഗെയിമും പുറത്തു വന്നു കഴിഞ്ഞു.പിസ്സാ നിര്‍മ്മാതാക്കളായ 'റെഡ് ബാരണ്‍' അവതരിപ്പിക്കുന്ന ഈ ഓണ്‍ലൈന്‍ ഗെയിം കളിക്കണമെങ്കില്‍ കമ്പനിയുടെ പിസ്സാ ബോക്‌സില്‍ ഉള്ള കോഡ് അടിയ്ക്കണം എന്നു മാത്രം.

 
ഇന്ത്യയിലെ സ്ഥിതിയോ?

            ഇതു വരെ പറഞ്ഞത് സിനിമയുടെ ലോക തലസ്ഥാനമായ ഹോളിവുഡ്ഡിലെ കഥകള്‍.ഇനി ഇന്ത്യയിലെ കാര്യങ്ങള്‍ നോക്കാം .'ഫിലിം ഫ്രാഞ്ചൈസി' പരിപാടി ഇവിടെ ശൈശവ ദശയിലാണെങ്കിലും ആശയ്ക്ക് വകയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.കാരണം ബോളിവുഡ്ഡും വളരുകയാണല്ലോ? എണ്‍പതുകളിലെ സൂപ്പര്‍ ഹിറ്റായ 'മിസ്റ്റര്‍ ഇന്ത്യ' എന്ന സിനിമയില്‍ ഒരു ഉത്പന്നത്തിന്റെ പ്രൊമോഷന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചിത്രത്തിന്റെ വിജയം ഉത്പന്നത്തെ സഹായിക്കാത്ത സ്ഥിതിയാണുണ്ടായത്. 
       എന്നാല്‍ റിത്വിക് റോഷനെ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ആയി അവതരിപ്പിച്ച 'ക്രിഷ്' എന്ന സിനിമ ഉപയോഗിച്ചു കൊണ്ടുള്ള 'ഫിലിം ഫ്രാഞ്ചൈസി' കുട്ടികള്‍ക്കുള്ള 'ക്രിഷ്' കളിപ്പാട്ടങ്ങളുടെ വന്‍വില്പനയും അതോടൊപ്പം സിനിമാ നിര്‍മ്മാതാക്കള്‍ക്ക് അധിക വരുമാനവും നല്‍കിയതോടെ ഈ രംഗത്ത് ഉണര്‍വ് വന്നു തുടങ്ങി .
റിത്വിക് റോഷന്റെ തന്നെ വിജയചിത്രം ആയ 'ധൂം : 2' ന്റെ റിലീസിനു ശേഷം Pepe Jeans യുവാക്കള്ക്കായി ജീന്സും ടി-ഷര്ട്ടും പുറത്തിറക്കി.ഇന്ത്യയില് ഇപ്പോഴും ഇത്തരം ചെറു ചലനങ്ങളെ ഉണ്ടാകുന്നുള്ളൂ.ഹോളിവുഡ്ഡിലേതു പോലെ ഒരു മെഗാ സിനിമയും അതിനു അനുബന്ധമായി ഇതര ഉത്പന്നങ്ങളുടെ വില്പനയും എന്ന തരത്തിലേക്ക് സിനിമാ വ്യവസായവും ഇതര ബിസിനസുകളും ഇവിടെ പരിണാമം പ്രാപിച്ചിട്ടില്ല.എന്നും എപ്പോഴും പടിഞ്ഞാറു നോക്കികളായ നമ്മളും അവിടെയെത്തും എന്നത് ഉറപ്പാണെന്ന് രംഗത്തെ വിദഗ്ധര് പ്രവചിക്കുന്നു. മുതലാളിത്തത്തിന്റെ 'കരാളഹസ്തങ്ങള്' വിശ്രമം ഇല്ലാതെ ഭൂമുഖത്തെങ്ങും തന്റെ നീരാളിക്കൈകള് വിരിച്ചു വെച്ചിരിക്കുന്ന ഇക്കാലത്ത് നാമും വലക്കണ്ണികള്ക്കുള്ളില് പെടാതെ പോകുമോ ?




































Sunday, January 6, 2013

2012 ലെ ലോകം : ആശങ്കകള്‍ മാത്രമോ ബാക്കി?


സംഭവബഹുലതകളുടെ സങ്കീര്‍ണതകള്‍ കൊണ്ട് ലോകത്തെ നിറച്ച 2012 ന്റെ കൊടിയിറങ്ങി ദിനങ്ങള്‍ മാത്രം ആയിരിക്കെ അതിന്റെ കതിരും പതിരും തിരയുകയാണ് നാം. സംഭവങ്ങളെ കാലാനുക്രമത്തില്‍ പ്രതിപാദിക്കുന്നതിനു പകരം 2012 നെ സ്വാധീനിച്ച, അതില്‍ ദുരിതങ്ങള്‍ നിറച്ച, സൌഖ്യങ്ങള്‍ക്ക് പാതയൊരുക്കിയ സംഭവങ്ങളെ , പ്രവണതകളെ കുറിച്ചൊക്കെ പറയുന്നു.

സന്തോഷപൂര്‍ണമായി ജീവിയ്ക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളുടെ കടയ്ക്ക് കത്തിവെച്ച കുറെ വ്യാകുലത നിറഞ്ഞ സംഭവങ്ങളും അതിനിടെ വെള്ളി വെളിച്ചം പോലെ മിന്നിക്കാണുന്ന ചില കുഞ്ഞു പ്രതീക്ഷകളും നിറഞ്ഞതാണ് 2012 എന്ന വര്‍ഷം . ഈ വര്‍ഷം ലോകത്ത് ശേഷിപ്പിക്കുന്നത് എന്താണ്? മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അത് എന്തു ഈടുവെപ്പുകളാണ് നല്‍കിയത്? നമ്മുടെ മന:സാക്ഷിയെ അതെങ്ങനെയെല്ലാം സപര്‍ശിച്ചു? നമ്മിലെ ക്രൂരതയെ അതെങ്ങനെ പുറത്തു കൊണ്ടുവന്നു ?

സിറിയ : ലോകത്തിന്റെ യുദ്ധഭൂമി

           പോരാട്ടങ്ങളും ചോരചൊരിച്ചിലും 2012 ല്‍ ഏറെ നടന്നത് സിറിയയില്‍ തന്നെയാണ്. ടുണീഷ്യയില്‍ ആരംഭിച്ച് അറബ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച മുല്ലപ്പൂ വിപ്ലവം ഇന്ന് സിറിയയില്‍ എത്തിനില്‍ക്കുന്നത് പുഷ്പസുഗന്ധത്തോടെയല്ല. ആഭ്യന്തര കലാപമായി വളര്‍ന്ന പ്രക്ഷോഭം ആ രാജ്യത്തെ എത്തിച്ചിരിക്കുന്ന അവസ്ഥ അതീവ ദയനീയം തന്നെയാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിനു മനുഷ്യരാണ് കൊല്ലപ്പെട്ടത്. മുപ്പതിനായിരം പേരെങ്കിലും ഈ വര്‍ഷം മാത്രം സിറിയയില്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.
ഈ വര്‍ഷത്തിലും ഒടുങ്ങാതെ വരും ദിനങ്ങളിലും ദുരന്തം സിറിയയുടെ മേലുണ്ടാകും എന്നത് ദു:ഖകരം തന്നെ. വര്‍ഷങ്ങളായി സിറിയയില്‍ ഭരണം തുടരുന്ന ബഷല്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെയാണ് പ്രതിപക്ഷം യുദ്ധം തുടങ്ങിയത്. വര്‍ഷാവസാനം ആകുമ്പോഴേക്കും രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും വിമതര്‍ കീഴടക്കിക്കഴിഞ്ഞു. നാഷണല്‍ കൊയാലിഷന്‍ ഓഫ് സിറിയന്‍ റെവെല്യൂഷണറി ആന്‍ഡ് ഒപ്പോസിഷന്‍ ഫോഴ്‌സസ് എന്ന പ്രതിപക്ഷത്തെ അമേരിക്ക അടക്കം പല രാഷ്ട്രങ്ങളും അംഗീകരിച്ചു കഴിഞ്ഞു.

മതാധിഷ്ഠിതമാകുന്ന ഫറവോയുടെ നാട്
morsi
             അറബ് വസന്തത്തിന്റെ സ്യഷ്ടിയായിരുന്നു ഈജിപ്തുകാരന്‍ നേടിയ സ്വാതന്ത്യത്തിന്റെ പുത്തന്‍ കാറ്റ്. വിപ്ലവം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്ത് തന്നെ, മുബാറക്ക് അവശേഷിപ്പിക്കുന്ന ശൂന്യതയിലേക്ക് മതമൌലികവാദ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ ഹുഡിന്റെ നേത്യത്വത്തില്‍ മതേതര വിരുദ്ധ ശക്തികള്‍ ഈജിപ്തിന്റെ അധികാരം കരസ്ഥമാക്കുമെന്ന ആശങ്ക ലോകത്തിനു മുഴുവന്‍ ഉണ്ടായിരുന്നു.അതിനെ ശരിവെക്കുന്ന രീതിയിലാണ് 2012 ലെ സംഭവങ്ങള്‍ പരിണമിച്ചത്. ഗാസയില്‍ രണ്ടാഴ്ച നീണ്ടു നിന്ന പ്രതിസന്ധിക്കൊടുവില്‍ വെടിനിര്‍ത്തലിനും മേഖലയിലെ സമാധാനത്തിനും നേത്യത്വം വഹിച്ചു എന്നതില്‍ അന്താരാഷ്ട്ര സമ്മതി നേടിയ തൊട്ടടുത്ത ദിനം തന്നെയാണ് വിപ്ലവാനന്തര ഈജിപ്ത് കണ്ട മറ്റൊരു വലിയ പ്രതിസന്ധിക്ക് തുടക്ക് കുറിച്ച് കൊണ്ട് മുഹമ്മദ് മുര്‍സി തന്റെ നിര്‍ണ്ണായകമായ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് പുറത്തിറക്കിയത്. പ്രസിഡണ്ട് എന്ന നിലയില്‍ തന്റെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള അധികാരം കോടതിക്ക് പോലും ഉണ്ടാകില്ല എന്നതായിരുന്നു ഉത്തരവിന്റെ രത്‌നച്ചുരുക്കം. മുര്‍സി മറ്റൊരു മുബാറക്കാകാന്‍ പോകുന്നു എന്ന ആശങ്ക പുതിയ പ്രക്ഷോഭത്തിലേക്കും ഇപ്പോഴും തുടരുന്ന പ്രതിസന്ധിയിലേക്കും രാജ്യത്തെ എത്തിച്ചു. പ്രതിപക്ഷം ബഹിഷ്‌കരിച്ച ഭരണഘടനാ നിര്‍മ്മാണസമിതി തിടുക്കത്തില്‍ യോഗം ചേര്‍ന്ന് പുതിയ ഭരണഘടന പാസ്സാക്കിയെടുത്ത് റഫറണ്ടത്തിനായി ജനങ്ങള്‍ക്ക് മുന്‍പാകെ വെച്ചു.വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്ന് ആരോപിക്കപ്പെട്ട റഫറണ്ടത്തിനൊടുവില്‍ ഇസ്ലാമിക നിയമത്തില്‍ അധിഷ്ടിതമായ ഭരണഘടന അംഗീകരിക്കപ്പെടാന്‍ പോകുന്നു എന്നതാണ് 2012 ന്റെ അവസാന ദിനങ്ങളില്‍ ഈജിപ്തില്‍ നിന്നുള്ള ഒട്ടും ശുഭകരമല്ലാത്ത വാര്‍ത്ത.

ഗാസ പ്രതിസന്ധി
gaza
            പൊതുവെ ശാന്തമായ നില തുടരുന്നു എന്ന് തോന്നിപ്പിച്ച മിഡില്‍ ഈസ്റ്റിന്റെ മനസ്സിനകത്ത് ഇപ്പോഴും തീയെരിയുന്നു എന്ന് കാണിച്ചു തന്നു 2012 നവംബറിലെ ഗാസ പ്രതിസന്ധി.ഗാസയില്‍ ഭരണം നടത്തുന്ന ഹമാസ് എന്ന സംഘടനയുടെ മിലിറ്ററി തലവനായ അഹമദ് അല്‍ ജബരിയെ ഇസ്രായേല്‍ കൊലചെയ്തതാണ് പ്രതിസന്ധിയുടെ കാരണം. നാല് വര്‍ഷം മുന്‍പ് ഇസ്രായേല്‍ നടത്തിയ ഗാസ അധിനിവേശത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് അവര്‍ ഗാസയ്‌ക്കെതിരെ നടത്തിയത്.ഈജിപ്ഷ്യന്‍ പ്രസിഡണ്ട് നടത്തിയ മാധ്യസ്ഥ ചര്‍ച്ചകള്‍ വിജയിക്കുമ്പോഴേക്കും ഹമാസും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 140 പാലസ്തീനികളും 6 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു.

പാലസ്തീന്‍ എന്ന 'രാഷ്ട്രം'

           ഇസ്രായേലിന്റെ അടിച്ചമര്‍ത്തലില്‍ പെട്ട് ഞെരിയുന്ന പാലസ്തീനിയന്‍ ജനതയ്ക്ക് 2012 ല്‍ ലഭിച്ച വലിയ ആശ്വാസം തന്നെയാണ് ഐക്യരാഷ്ട്ര സഭ ആ പ്രദേശത്തിനു 'അംഗമല്ലാത്ത രാഷ്ട്രം' എന്ന സ്ഥാനം നല്‍കിയത്. ഈ തീരുമാനം വലിയ ഭൂരിപക്ഷത്തോടെയാണ് യു.എന്‍ പാസാക്കിയതെങ്കിലും ഇതിനു ഇസ്രായേലിന്റെയും സുഹ്യത്തായ അമേരിക്കയുടെയും പിന്തുണ കിട്ടാത്തിടത്തോളം പാലസ്തീന്റെ രാഷ്ട്രപദവി എന്ന ലക്ഷ്യം നിറവേറും എന്ന് കരുതാന്‍ വയ്യ. രാഷ്ട്രപദവിക്കു തുല്യമല്ലെങ്കിലും ഈ പ്രഖ്യാപനം പാലസ്തീനിയന്‍ ജനത ഒരു ഉത്സവം പോലെയാണ് കൊണ്ടാടിയത്. പാലസ്തീനിയന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് പറഞ്ഞത് ഇത് പാലസ്തീന്‍ രാഷ്ട്രത്തിന്റെ ജനനസര്‍ട്ടിഫിക്കറ്റ് ആണെന്നായിരുന്നു. പ്രതികാരമായി ഇസ്രായേല്‍ ചെയ്തത് പാലസ്തീന് നികുതി വിഹിതമായി നല്‍കാനുള്ള 100 ദശലക്ഷം ഡോളര്‍ നല്‍കാതിരിക്കലാണ്.

മ്യാന്മാറിന്റെ ദുര്യോഗം
myanmar
       
            ദശകങ്ങളായി ജനാധിപത്യപോരാട്ടങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന മ്യാന്മാറിലെ പട്ടാളമേധാവിത്വം ജനനായിക ആങ് സാന്‍ സൂച്ചിയെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് മുക്തയാക്കിയതും പരിമിത ജനാധിപത്യ മാര്‍ഗത്തിലേക്ക് രാഷ്ട്രം മാറാന്‍ തുടങ്ങിയതും ആ രാജ്യത്തെക്കുറിച്ച് ശുഭപ്രതീക്ഷ നല്‍കി എങ്കിലും പിന്നീടുണ്ടായ ദുരന്തം അവയ്ക്ക് തെല്ല് മങ്ങലേല്‍പ്പിച്ചു. ബംഗ്ലാദേശില്‍ നിന്നും കാലങ്ങള്‍ക്ക് മുന്‍പ് മ്യാന്മാറിലേക്ക് കുടിയേറിയ റോഹിംഗ്യകള്‍ എന്നറിയപ്പെടുന്ന മുസ്ലിങ്ങളും അവിടത്തെ തനത് സമൂഹമായ ബുദ്ധമതക്കാരുമായി വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന അകല്‍ച്ചയും ഉരസലും പടിഞ്ഞാറന്‍ രാക്കിന്‍ സംസ്ഥാനത്ത് ഒരു പൊട്ടിത്തെറിയില്‍ എത്തിയതോടെ മ്യാന്മാറില്‍ വംശഹത്യ തന്നെയാണ് നടന്നത് എന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ കരുതുന്നു.ആയിരക്കണക്കിനു ആളുകളാണ് കൊല്ലപ്പെട്ടത്,അഭയാര്‍ഥികളാക്കപ്പെട്ടത്. ഐക്യരാഷ്ട്ര സംഘടന റോഹിംഗ്യകളെ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷമായി വിലയിരുത്തുമ്പോള്‍ മ്യാന്മാര്‍ ഭരണകൂടം പറയുന്നത് അവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധിക്യത കുടിയേറ്റക്കാരാണ് എന്നാണ്. 8 ലക്ഷത്തോളം വരുന്ന ഈ ജനവിഭാഗത്തോടുള്ള വിവേചനപൂര്‍വമുള്ള നയം മാറിയാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ എന്ന് കരുതുന്നു അന്താരാഷ്ട്ര സംഘടനകള്‍ .


മലാല,മലാല

കഴിഞ്ഞ വര്‍ഷം നമ്മെ ഏറെ ദു:ഖിപ്പിക്കുകയും ആഴത്തിലുള്ള ചിന്തയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത സംഭവം മലാല യൂസഫ്‌സായ് എന്ന കൊച്ചുപെണ്‍കുട്ടിയുടെ ദുരന്തം ആയിരുന്നു. ഒരു പക്ഷെ മതതീവ്രവാദത്തിനെതിരെ ലോകമന:സാക്ഷിയെ ഒരിക്കല്‍ കൂടി എതിരാക്കാന്‍ പ്രേരണ നല്‍കിയ ഏറ്റവും പ്രധാന സംഭവം ഇതായിരിക്കാം. ഐക്യരാഷ്ട്ര സഭ ആദ്യത്തെ 'പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിന' മായി നിശ്ചയിച്ചിരുന്ന 2012 ഒക്ടോബര്‍ 11 ന് രണ്ട് ദിവസം മുന്‍പാണ് പാകിസ്ഥാനിലെ കൊച്ചുപോരാളി വെടിയേറ്റു വീണത്. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന പെണ്ണ് പാകിസ്ഥാന്റെ രാഷ്ട്രീയ,സാമൂഹ്യ അവസ്ഥയില്‍ മരണയോഗ്യയാണ് എന്ന് മുന്‍കാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും മലാലയെപ്പോലൊരു കൊച്ചുപെണ്‍കുട്ടി അക്രമത്തിനിരയായത് ലോകമെമ്പാടും ഞെട്ടലുളവാക്കി. മലാല യൂസഫ്‌സായി 2009 ജനുവരി മുതല്‍ മാര്‍ച്ച് വരെ എഴുതിയ പാകിസ്ഥാനിലെ കറുത്ത കാലത്തിന്റെ അനുഭവങ്ങള്‍ 'ഗുല്‍ മകായ്' എന്ന തൂലികാനാമത്തില്‍ ഡയറിക്കുറിപ്പുകളുടെ രൂപത്തില്‍ ബി.ബി.സി. യുടെ ഉര്‍ദു സര്‍വീസ് പ്രസിദ്ധീകരിച്ചതാണ് അവളുടെ വിധിയെ മാറ്റിമറിച്ചത്. മലാലയ്ക്ക് മുന്ഗാമിയായി അവള്ക്ക് മുന്‌പേ താലിബാന്റെ തോക്കിനിരയായ ഇരുപത്തഞ്ചുകാരിയാണ് ഫരീദ അഫ്രീദി. ലിംഗനീതിയ്ക്കും സ്ത്രീകളുടെ അവകാശസംരക്ഷണത്തിനുമായി പഷ്തൂണ്മേഖലയില്തന്നെ പ്രവര്ത്തിച്ച ഫരീദയെ 2012 ജുലൈയില്‌കൊലപ്പെടുത്തുകയായിരുന്നു.

മുസ്ലിം രോഷത്തിന്റെ പുതിയ പരിണാമം

സ്വമതം കടുത്ത വികാരമായി കൊണ്ടു നടക്കുന്ന ലോകത്തിലെ മുസ്ലിങ്ങളെ ഒന്നാകെ രോഷത്തിലും പ്രതിഷേധത്തിലും അകപ്പെടുത്തിയ സംഭവത്തിന് 2012 സാക്ഷ്യം വഹിച്ചു. 'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' എന്ന വിചിത്രനാമത്തോടെ 'യൂട്യൂബി'ല്‍ 2012 ജുലൈ ഒന്നിനാണ് രക്തച്ചൊരിച്ചിലിനു പ്രേരണയായ സിനിമയുടെ 14 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു ഭാഗം പ്രത്യക്ഷപ്പെട്ടത്. വീഡിയോ അപ് ലോഡ് ചെയ്തത് 'സാം ബാസിലെ' എന്ന ആള്‍. ജുലൈയില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോ സെപ്തംബറില്‍ ആണ് അറബ് സബ് ടൈറ്റിലോട് കൂടി ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്യസ്ത്യാനിയായ ബ്ലോഗര്‍ മോറിസ് സദെക് വീണ്ടും അപ് ലോഡ് ചെയ്യുന്നത്. ഇയാള്‍ വീഡിയോ നന്നായി പ്രചരിപ്പിച്ചു. സെപ്തംബര്‍ എട്ടിന് വീഡിയോയുടെ രണ്ട് മിനിട്ടുള്ള ഭാഗങ്ങള്‍ ഈജിപ്തിലെ ഇസ്ലാമിക ടെലിവിഷന്‍ ചാനലായ 'അല്‍നാസ് ' ടി.വി പ്രക്ഷേപണം ചെയ്യുന്നതോടെ വടക്കെ ആഫ്രിക്കയിലെയും അറബ് മേഖലയിലെയും രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയ്ക്ക് തുടക്കമായി. ഈജിപ്തിലും ലിബിയയിലും പ്രതിഷേധപ്രകടനങ്ങളും അമേരിക്കന്‍ വിരുദ്ധ ആക്രമങ്ങളും തുടങ്ങി. പ്രവാചകനെ അധിഷേപിക്കുന്ന സിനിമ മുസ്ലിം മേഖലയില്‍ ക്രോധത്തിന്റെ വലിയ കൊടുങ്കാറ്റാണ് അഴിച്ചു വിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യമനിലേക്കും മറ്റ് മുസ്ലിം രാജ്യങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നു. ലിബിയയിലെ ബെന്‍ ഗാസിയിലെ യു.എസ് കോണ്‍സുലേറ്റിനു നേരെ മിലിറ്ററി ശൈലിയിലുണ്ടായ ആക്രമണത്തില്‍ യു.എസ് അംബാസഡര്‍ അടക്കം മൂന്ന് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് ഈ തീക്കാറ്റ് ലോകശ്രദ്ധയിലെത്തിയത്.

പട്ടിണി ഒടുങ്ങാത്ത ലോകം

        വികാസത്തിന്റെ ഇത്ര ഉന്നതിയില്‍ എത്തിയിട്ടും നമുക്ക് പട്ടിണി മാറ്റാന്‍ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് 2012 ലെയും ദു:ഖകരമായ സംഗതി. ഈ അവസ്ഥയുടെ കൂടുതല്‍ ഗുരുതരമായ സ്ഥിതി ആണ് 2012ല്‍ ലോകം ദര്‍ശിച്ചത്. ദാരിദ്യ നിര്മ്മാര്ജ്ജനം എന്ന ആശയം ലോകത്തെമ്പാടും ചര്ച്ച ചെയ്യപ്പെടുകയും പട്ടിണി എന്നത് പരിഹരിക്കപ്പെടേണ്ട ഏറ്റവും വലിയ പ്രശ്‌നം ആയി മുന്നോട്ട് വെക്കപ്പെടുകയും ചെയ്ത കാലഘട്ടത്തില്‍ തന്നെയാണ് കോടിക്കകണക്കിനു ദരിദ്രരെ കൂടുതല് ദരിദ്രരാക്കിക്കൊണ്ട് ഭക്ഷ്യവില വര്ദ്ധനവ് കഴിഞ്ഞ വര്‍ഷത്തിലും അതിന്റെ വിശ്വരൂപം കാട്ടാന്‍ തുടങ്ങിയത്.ഭൂരിപക്ഷം ജനങ്ങളുടെയും ഭക്ഷണത്തിലെ പ്രധാനഘടകങ്ങളായ ഗോതമ്പ്,ചോളം,അരി,സോയാബീന്‌സ് എന്നിവയുടെ വില ക്രമാതീതമായി വര്ദ്ധിച്ചു. ഭക്ഷ്യമേഖലയില്‍ വലിയ പ്രതിസന്ധി സ്യഷ്ടിച്ചു കൊണ്ട് 2007 ല്‍ ആണ് ഭക്ഷ്യവില നാടകീയമായി ഉയരുന്നത്. അത് പല ദരിദ്രവികസ്വര രാജ്യങ്ങളിലും രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണവുമായി. 2008 പകുതിയോടെ വില കുറയുന്ന പ്രവണത കണ്ടെങ്കിലും 2009 ലും 2010 ലും വീണ്ടും കുതിച്ചുയര്ന്നു. 2011 ആയപ്പോഴേക്കും ഭക്ഷ്യവില എന്നത് എന്നത്തെക്കാളും മാരകമായ ഒരവസ്ഥയിലെത്തിച്ചേര്ന്നു. ഇത് ആഗോളവിപണിയില്‍ വലിയ അസ്ഥിരത സ്യഷ്ടിച്ചു, ഉത്പാദകര്ക്കും ഉപയോക്താക്കള്‍ക്കും കൂടുതല്‍ ദോഷം വരുത്തുകയും ചെയ്തു. 2006 നും 2008 നും ഇടയില്‍ അരിയുടെ ശരാശരി വിലവര്ദ്ധന 217 ശതമാനവും ഗോതമ്പിന്റേത് 136 ശതമാനവും ആയിരുന്നു. ഈ പ്രതിസന്ധിയുടെ ഏറ്റവും മോശമായ അവസ്ഥയില്ലും 2011 ലും ആയി ഇരുപതിലധികം രാജ്യങ്ങളില്‍ ഭക്ഷ്യകലാപങ്ങള്‍ ഉണ്ടായതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഇത് 2012 ലും തുടര്‍ന്നു. ഈ ഭക്ഷ്യകലാപങ്ങള്‍ കൂടുതല്‍ സങ്കീര്ണമായ മറ്റൊരു പ്രതിസന്ധിയിലേക്കുള്ള ചൂണ്ടുവിരല്‍ ആണ്: രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ. എഫ്.എ.ഒ യുടെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 22 രാജ്യങ്ങളില്‍ 35 ശതമാനത്തിനു മുകളില്‍ ആളുകളും പട്ടിണിക്കാരാണ്.

തുടരുന്ന സാമ്പത്തിക പ്രതിസന്ധി

2008 ല്‍ അമേരിക്കയില്‍ ആരംഭിച്ച പൊട്ടിത്തെറിയുടെ സ്ഫുലിംഗങ്ങള്‍ 2012 ലും തണുക്കാതെ കിടക്കുന്ന അവസ്ഥയാണ് ലോക സാമ്പത്തിക സ്ഥിതി നല്‍കുന്ന ചിത്രം അമേരിക്കയിലും മറ്റെല്ലാ യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളിലും പ്രതിസന്ധി നിലനിന്നു. അജയ്യമായ മുതലാളിത്തം തോല്ക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു,ലോകമെമ്പാടും . തൊഴിലില്ലായ്മ,ശമ്പളം വെട്ടിക്കുറയ്ക്കല്‍,പെന്‍ഷന്‍ റദ്ദാക്കല്‍ ,ഭവന രഹിതര്‍ .ഇവയൊക്കെ 2012 ലും ലോകത്തെ ആകമാനം ഉലച്ചു. മുതലാളിത്തം അതിന്റെ ചരിത്രത്തിലെ വലിയ പരീക്ഷണത്തില്‍ ,പ്രതിസന്ധിയില്‍ പെട്ടുലയുന്ന കാഴ്ച്ച . സ്‌പെയിനും ഗ്രീസും ഇറ്റലിയും ഫ്രാന്‍സുമെല്ലാം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.

പാപ്പരായ ഗ്രീസ്

2012 ലും തുടര്‍ന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും ദയനീയചിത്രമാണ് യൂറോപ്യന്‍ സംസ്‌ക്യതിയുടെ ഈറ്റില്ലമായ ഗ്രീസ് കാഴ്ച വെച്ചത്. എണ്‍പതുകള്‍ മുതല്‍ ലോകമെമ്പാടും പ്രയോഗിക്കപ്പെടുകയും മുതലാളിത്തത്തിന്റെ വികാസത്തില്‍ നിര്‍ണായകമാവുകയും ചെയ്ത ലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഏറ്റവും പുതിയ ദുരന്തഭൂമി കൂടി ആയിരിക്കയാണിന്ന് ഗ്രീസ്. സമ്പദ് വ്യവസ്ഥയുടെ രണ്ട് പ്രധാനഘടകങ്ങളായ ഷിപ്പിംഗും ടൂറിസവും ഏതൊരു സാമ്പത്തികപ്രതിസന്ധിയിലും ആദ്യം ബാധിക്കപ്പെടുന്ന മേഖലകളായത് ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ ഗ്രീസിന്റെ നില പരുങ്ങലിലാക്കി.ഇതില്‍ നിന്ന് രക്ഷ നേടാനായി അവര്‍ തുടങ്ങി വെച്ച സാമ്പത്തിക 'പരിഷ്‌കാരങ്ങള്‍ ' ആ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കി. പെന്ഷനായി ആയിരം യൂറോയിലധികം വാങ്ങുന്നവരില്‍ ശതമാനം കട്ട് ചെയ്യാനുള്ള സര്ക്കാര് തീരുമാനം പുറത്തുവന്നത് പ്രതിഷേധസമരം ശക്തമാക്കി. കഴിഞ്ഞ രണ്ടു വര്ഷത്തിനിടെ പെന്ഷന്‍ തുകയില്‍ ശതമാനം കുറവ് വരുത്തിയതിനു പുറമെയാണിത്.യൂറോപ്യന്‍ യൂണിയനും ഇന്റര്‌നാഷണല്‍ മോണിറ്ററി ഫണ്ടും(ഐഎംഎഫ്) ചേര്ന്ന് മുന്നോട്ടുവെച്ച സാമ്പത്തിക രക്ഷാപാക്കേജുകളിലെ വ്യവസ്ഥപ്രകാരം ഗ്രീസ് പൊതുമേഖലയിലെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനും ടാക്‌സുകള്‍ വര്ധിപ്പിക്കാനും നിര്ബന്ധിതരായി. പെന്‍ഷന്‍ സമ്പദ്രായം പിന്‍ വലിക്കുകയോ പൊളിച്ചെഴുതുകയോ വേണമെന്നായിരുന്നു മറ്റൊരു നിബന്ധന.ഇതൊക്കെ തന്നെ ഗ്രീസിന്റെ തെരുവുകളെ പ്രതിഷേധാഗ്‌നിയില്‍ മുക്കി.

ബാരക് ഒബാമ വീണ്ടും
obama
ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍ പ്രസിഡണ്ട് ബാരക് ഒബാമ തന്റെ രണ്ടാം ദൌത്യവും വിജയിപ്പിച്ചു. ലോകത്തിനു ഒബാമ നല്‍കിയ പ്രതീക്ഷകള്‍ ഒന്നും തന്നെ ഫലത്തിലെത്തിയില്ലെങ്കിലും അദ്ദേഹം സ്വന്തം നാട്ടില്‍ ഇപ്പോഴും ജനകീയന്‍ തന്നെ എന്ന് തെളിയിച്ചു വീണ്ടും. കടുത്ത സാമ്പത്തിക പ്രതിസന്ധി തകര്‍ത്തുകളഞ്ഞ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ജീവന്‍ നല്‍കുക എന്നതു തന്നെയായിരിക്കും അദ്ദേഹത്തിനു മുന്നിലുള്ള വലിയ വെല്ലുവിളി.അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ വിശകലനത്തില്‍ നിന്ന് ലഭിക്കുന്ന കണക്ക് അനുസരിച്ച് ചരിത്രത്തിലാദ്യമായി പാര്‍ലമെന്റിലെ ഡെമോക്രാറ്റ് അംഗങ്ങള്‍ക്കിടയിലുള്ള വെള്ളക്കാരുടെ ഭൂരിപക്ഷം ഇല്ലാതായിരിക്കുന്നു.അമേരിക്ക കറുത്തവന്റെയും തവിട്ടുനിറക്കാരന്റെയും കൂടി നാടായി മാറുന്നു എന്ന് ചുരുക്കം.

ഫ്രാന്‍സിലെ ഇടത് മുന്നേറ്റം

2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തീവ്ര വലത് പക്ഷ ആശയങ്ങളുടെ പ്രയോക്താവായ നിക്കോളാസ് സര്‍ക്കോസിയെ കയ്യൊഴിഞ്ഞ ഫ്രഞ്ച് ജനത 1988 നു ശേഷം ഇതാദ്യമായി ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടിക്കു മാന്‍ഡേറ്റ് നല്‍കിയിരിക്കുന്നു.പുതിയ പ്രസിഡണ്ടായ ഫ്രാങ്കോയിസ് ഹോളണ്ടിന്റെ ദൌത്യം ഏറെ ദുഷ്‌കരമാണ് സാമ്പത്തിക മാന്ദ്യം തളര്‍ത്തിയ ഫ്രാന്‍സിനെ സംബന്ധിച്ച്.

പുട്ടിന്‍ സ്ഥാനം നിലനിര്‍ത്തി

വ്‌ലാഡിമീര്‍ പുട്ടിന്‍ മൂന്നാം തവണയും റഷ്യന്‍ പ്രസിഡണ്ട് സ്ഥാനം നിലനിര്‍ത്തി 2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍. തികഞ്ഞ ഏകാധിപതിയെപ്പോലെ ഭരിക്കുന്ന ഈ മുന്‍ കെ.ജി.ബി മേധാവി റഷ്യക്കാരുടെ ചുമലില്‍ നിന്ന് ഒഴിയാന്‍ ഇനിയും കാലമെടുക്കും എന്ന് ചുരുക്കം.

ഹ്യൂഗോ ഷവേസ് അജയ്യനാണ്

നവലിബറല്‍ ആശയങ്ങള്‍ക്കെതിരെ പോരടിക്കുന്ന ചുരുക്കം ചില രാഷ്ട്രനേതാക്കളില്‍ ഒരാളായ വെനസ്വേലയുടെ ഹ്യൂഗോ ഷാവേസ് മൂന്നാം തവണയും ആ രാഷ്ട്രത്തിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഇടത്പക്ഷ ആശയക്കാര്‍ക്ക് ആവേശം നല്‍കി. 54 ശതമാനം വോട്ടാണ് ഷാവേസ് നേടിയത്.ഷാവേസ് തന്റെ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ച ബദല്‍ സാമ്പത്തിക നയങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണീ വിജയം എന്ന് വിലയിരുത്തപ്പെടുന്നു.

ചൈന: കുതിപ്പും കിതപ്പും
china
തകര്‍ന്നടിഞ്ഞ മുതലാളിത്ത ലോകം അമ്പരപ്പോടെ നോക്കിക്കണ്ട ഒരു പ്രതിഭാസത്തിന്റെ പൂര്‍ണ രൂപം ചൈന ദ്യശ്യമാക്കിയത് 2012 നും മുമ്പായിരുന്നു. കമ്യൂണിസത്തിന്റെ ചൈനീസ് മാത്യകയില്‍ നിന്ന് മുതലാളിത്തത്തിന്റെ ചൈനീസ് മാത്യകയിലേക്കുള്ള ആ രാജ്യത്തിന്റെ പരിണാമം ആണ്‌ സമകാലിക സാമ്പത്തികരാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഘട്ടത്തില്‍ തന്നെയാണ് എണ്‍പതുകളിലെ തങ്ങളുടെ നയങ്ങളില്‍ കാതലായ മാറ്റം വരുത്തി , നിറമേതായാലും എലിയെപ്പിടിക്കുന്ന ആ ചൈനീസ് പൂച്ച കടന്ന് വന്നത്. തൊണ്ണൂറുകളില്‍ എല്ലാ അര്‍ഥത്തിലും ആധുനികമുതലാളിത്തത്തിന്റെ ആടയാഭരണങ്ങള്‍ എടുത്തണിഞ്ഞ ചൈന 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' എന്ന വ്യവസ്ഥയ്ക്ക് തങ്ങളുടേതായ വ്യാഖ്യാനം ചമയ്ക്കുവാന്‍ ശ്രമിച്ചുവെങ്കിലും അവരും സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റില്‍ കടപുഴകുന്ന കാഴ്ചയാണ് 2012 കണ്ടത്. എങ്കിലും യൂറോപ്യന്‍ അമേരിക്കന്‍ തകര്‍ച്ച പോലൊന്ന് ചൈന അനുഭവിച്ചിട്ടില്ല. ചൈനീസ് രാഷ്ട്രീയരംഗം പതിവു പോലെ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നയം തന്നെ തുടര്‍ന്നു. അടുത്ത 10 വര്‍ഷത്തേക്ക് തങ്ങളെ ഭരിക്കേണ്ട നേതാക്കളെ തിരഞ്ഞെടുത്തു ഈ വര്‍ഷം ആ രാജ്യത്തെ പരമോന്നത പാര്‍ട്ടി . ഴി ജിങ്പിങ് പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് സമൂഹത്തെ ആഴത്തില്‍ ബാധിച്ച അഴിമതിയെ തുറന്നു കാട്ടിയ സംഭവമാണ് ബോ സിലായ് എന്ന പോളിറ്റ്ബ്യൂറോ അംഗം ഭാഗഭാക്കായ , ബ്രിട്ടീഷ് ബിസിനസ്സുകാരന്റെ കൊലപാതകം. കുറ്റക്യത്യത്തില്‍ ബോയുടെ ഭാര്യയുടെ പങ്ക് കണ്ടെത്തപ്പെടുകയും അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറെ ദശകങ്ങള്‍ക്കുള്ളില്‍ നടന്ന ഏറ്റവും കോളിളക്കം സ്യഷ്ടിച്ച അഴിമതിക്കഥ ഇതാണ്.

ചൈനയും ജപ്പാനും അടികൂടിയ കഥ

കിഴക്കന്‍ ചൈനാക്കടലിലെ വെറും കല്ലുമാത്രമുള്ള കുറച്ച് ദ്വീപുകളുടെ അവകാശത്തെച്ചൊല്ലി ചൈനയും ജപ്പാനും തമ്മില്‍ നടന്ന തര്‍ക്കം ഒരു യുദ്ധഭീഷണി ലോകത്ത് സ്യഷ്ടിച്ചെങ്കിലും ചൈനയില്‍ ജപ്പാന്‍ വിരുദ്ധ തരംഗമുണ്ടായതും ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവടത്തെയും ബാധിച്ചതുമൊഴിച്ചാല്‍ ഒന്നുമുണ്ടായില്ല.

തെക്കെ ആഫ്രിക്കന്‍ ഖനികളിലെ സംഘര്‍ഷം 

അപ്പാര്‍ത്തീഡിന്റെ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരുന്നു സൌത്ത് ആഫ്രിക്കയിലെ സമരം ചെയ്യുന്ന ഖനിത്തൊഴിലാളികള്‍ക്കെതിരെ പോലീസ് നിറയൊഴിച്ചതും 34 പേര്‍ കൊല്ലപ്പെട്ടതും. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം മൂലം ആ രാജ്യത്തിലെ ഖനിമേഖല കുറെ ആഴ്ചകളില്‍ സ്തംഭിച്ചു.

വടക്കന്‍ കൊറിയ : തെമ്മാടിയുടെ മുന്നേറ്റം
nk
തെമ്മാടി രാഷ്ട്രം എന്ന് അമേരിക്കയും സുഹ്യത്തുക്കളും മുദ്ര കുത്തി ഒറ്റപ്പെടുത്തിയ വടക്കന്‍ കൊറിയ എന്ന രാഷ്ട്രം ഇന്നും ഇരുമ്പു മറയ്ക്കകത്താണ്. അവിടെ നടക്കുന്നതെന്തെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ഡിസംബര്‍ 12 നു അവര്‍ പരീക്ഷിച്ച റോക്കറ്റ് വിക്ഷേപണം വന്‍ വിജയം ആയത് ലോകമറിഞ്ഞു. സ്വന്തമായി ഒരുപഗ്രഹം അയയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഉപഗ്രഹാനന്തര ബാലിസ്റ്റിക് മിസൈലിനോട് തൊട്ടടുത്ത് വരെ എത്തി തെമ്മാടികള്‍ എന്ന സംശയത്തെ സാധൂകരിക്കുന്നു എന്ന് അമേരിക്ക.




മനുഷ്യാവകാശം : പ്രതീക്ഷയുണ്ടോ?

മനുഷ്യാവകാശം എന്ന സങ്കല്പത്തെ ഒരിഞ്ച് മുന്നോട്ട് നീക്കാന്‍ പോലും സാധിച്ചില്ല ഈ വര്‍ഷത്തിന്. ചൈനയും ഇറാനും പാകിസ്ഥാനും സൌദി അറേബ്യയും ഈ സങ്കല്പത്തെ പരിഹസിക്കുന്ന തങ്ങളുടെ നയങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറായിട്ടില്ല. ഇന്നും ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ ചൈനയും ഇറാനും മുന്‍പില്‍ നില്‍ക്കുന്നു.

ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനസമൂഹത്തെ , അവരുടെ രാഷ്ട്രീയത്തെ, സംസ്‌കാരത്തെ വരിഞ്ഞ് മുറുക്കി നിയന്ത്രിക്കുന്ന ചൈനയുടെ കണ്ണിലെ കരടായി ഒട്ടേറെയുണ്ട് കലാകാരന്മാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളുമായി ഒട്ടേറെ കീഴടങ്ങാത്ത മനുഷ്യര്‍ . ടിയാനന്മെന്‍ സ്‌ക്വയര്‍ അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള 'കൂട്ടക്കൊല' എന്ന കവിതയെഴുതിയതിന് 1990 ല്‍ തടങ്കലിലായ കവി ലിയാവൊ യിവു മുതല്‍ 11 വര്‍ഷത്തെ തടങ്കല്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന , 2010 ലെ സമാധാന നോബല്‍ സമ്മാനിതനായ സാഹിത്യകാരന്‍ ലിയു സിയാബോ വരെ നീളുന്നു അത്. 2012 ല്‍ അമേരിക്കന്‍ എംബസിയില്‍ അഭയം തേടുകയും തുടര്‍ന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്ത ചെന്‍ ഗ്വാങ്‌ചെങ് എന്ന അന്ധനായ അഭിഭാഷക ആക്ടിവിസ്റ്റിന്റേത് ഇത്തരത്തിലുള്ള പുറത്തു കടക്കലുകളില്‍ ഒന്നു മാത്രം. കുടുംബാസൂത്രണത്തിന്റെ പേരില്‍ ഭരണകൂടം ബലം പ്രയോഗിച്ച് ഗര്‍ഭച്ഛിദ്രം, ഷണ്ഡീകരണം എന്നിവ നടത്തിയ ആയിരക്കണക്കിനു സ്ത്രീകളുടെ കേസുമായി നിയമയുദ്ധത്തിറങ്ങി സര്‍ക്കാരിന്റെ രോഷം ഏറ്റുവാങ്ങിയ ആളാണിദ്ദേഹം . ഇനിയും തുടരുന്നു ആ പട്ടിക, മഹത്തായ സംസ്‌കാരത്തിന്റെ ആരൂഡങ്ങളിലൊന്നായ ആ രാജ്യം ജനാധിപത്യത്തിന്റെ പൊന്‍ വെളിച്ചത്തിലേക്ക് ഉണരും വരെ നീളും അത്. റഷ്യയിലെ ഒരു പള്ളിയില്‍ തങ്ങളുടെ പ്രതിഷേധ സംഗീതപരിപാടി നടത്തിയ പ്രസിദ്ധ ഗായികാസംഘമായ 'പുസ്സി റയട്ടി' നെ തടവ് ശിക്ഷയ്ക്ക് വിധിച്ച നടപടി യൂറോപ്യന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ധ്വംസനം നടക്കുന്ന പുട്ടിന്റെ പുതിയ റഷ്യയുടെ സംഭാവനയാണ്.

           സ്വവര്‍ഗവിവാഹം, വധശിക്ഷ , മതനിന്ദ തുടങ്ങിയ പ്രശ്‌നങ്ങളില്‍ കാതലായ ആശയപരിണാമങ്ങളൊന്നും ലോകത്തില്‍ പൊതുവായി ഉരുത്തിരിഞ്ഞില്ല എങ്കിലും ഇന്ന് വികസിതരാജ്യങ്ങളിലെ ജനതയില്‍ വലിയൊരു പങ്കും സ്വവര്‍ഗവിവാഹത്തിനനുകൂലവും വധശിക്ഷക്കെതിരുമാണ്. ഏഷ്യന്‍ ,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം മനുഷ്യാവകാശങ്ങളുടെ നിലവിലെ സ്ഥിതി അത്രയ്‌ക്കൊന്നും പ്രതീക്ഷ നല്‍കുന്നില്ല എന്നതാണ് വസ്തുത. മതത്തിന്റെ നിഷ്ഠൂരമായ പിടി സമൂഹഗാത്രത്തില്‍ നിന്ന് വിട്ടാല്‍ മാത്രമേ ഈ കാര്യത്തില്‍ പുരോഗതി സാധ്യമാകൂ. എല്‍ .ജി.ബി.ടി എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന ലെസ്ബിയന്‍ ,ഗേ,ബൈസെക്ഷ്വല്‍ ,ട്രാന്‍സ്‌ജെണ്ടര്‍ ജീവിതം നയിക്കുന്ന ആളുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ അതിദ്രുതമുള്ള വളര്‍ച്ച 2012 ലും ഏഷ്യന്‍ ,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടര്‍ന്നത് ശുഭോദര്‍ക്കമാണ്.
gay

മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന മറ്റൊരു സംഭവത്തിനും 2012 സാക്ഷ്യം വഹിച്ചു. മൂന്നാം ലോക രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ അധീശത്വത്തിന്റെ കറുത്ത പാടുകള്‍ തീര്‍ത്ത കൊളോണിയലിസം കെട്ടടങ്ങി അര നൂറ്റാണ്ടിനു ശേഷം അതിന്റെ ഏറ്റവും വലിയ ഇരയായിരുന്ന ആഫ്രിക്കയില്‍ നിന്ന് അന്നത്തെ പീഡിതര്‍ വെള്ളക്കാരന്റെ ലണ്ടനില്‍ അവന്റെ തടവിലാക്കലിനും അതിക്രമങ്ങള്‍ക്കുമെതിരെ നീതി തേടി നിയമയുദ്ധം ചെയ്ത് അതില്‍ വിജയം നേടിയ സംഭവം. കെനിയയിലെ 'മൌ മൌ' കലാപകാലത്തെ ബ്രിട്ടന്റെ ഇരകള്‍ക്കാണ് ലണ്ടനിലെ കോടതി വിധി പീഡനങ്ങള്‍ക്കുള്ള ഉത്തരം ആയത്. ലോകമെമ്പാടുമുള്ള പീഡിതര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി.

2012 പത്രപ്രവര്‍ത്തന ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു വര്‍ഷമായി മാറി എന്ന് വിലയിരുത്തപ്പെട്ടു.1992 മുതല്‍ക്ക് കൊല്ലപ്പെട്ട 950 പത്രപ്രവര്‍ത്തകരില്‍ 2012 ല്‍ മാത്രം വധിക്കപ്പെട്ടത് 26 രാജ്യങ്ങളിലായി 121 പേരാണ്. 1997 മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിയന്നയിലെ ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റൂട്ട് ആണ് ഈ കണക്ക് പുറത്ത് വിട്ടിട്ടുള്ളത്. ഈ വര്‍ഷം ഏറ്റവും കൂടൂതല്‍ പേര്‍ കൊല്ലപ്പെട്ടത് ഇപ്പോഴും ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ സിറിയയിലാണ് : 36 പേര്‍. ഈ കണക്കുകള്‍ വെച്ച് നമുക്കെത്താവുന്ന നിഗമനം ഓരോ 3 ദിവസങ്ങള്‍ കൂടുമ്പോഴും ഒരു പത്രപ്രവര്‍ത്തകന്‍ വെച്ച് കൊല്ലപ്പെട്ടു ഈ വര്‍ഷം എന്നതാണ്.

യൂറോപ്പിന്റെ റോമകള്‍ : വീടില്ലാത്ത ജനത

യൂറോപ്പിനെ അലട്ടുന്ന ജിപ്‌സി പ്രശ്‌നം 2012 ല്‍ പുതിയ പരിണാമത്തിലേക്ക് നീങ്ങി. നാടോടി വര്‍ഗമായ റോമകള്‍ അഥവാ ജിപ്‌സികള്‍ യൂറോപ്പില് ഇന്നനുഭവിക്കുന്നത് വലിയ സാമൂഹ്യപ്രശ്‌നങ്ങളാണ്. തങ്ങളുടെ മാന്ത്രികവിദ്യകള്‍ക്കൊന്നും ഇല്ലാതാക്കാന്‍ കഴിയാത്തത്ര ദുരിതങ്ങളാണ് വിവിധ കിഴക്കന് മധ്യ യൂറോപ്യന്‍ രാജ്യങ്ങളില് നൊമാഡുകളായി ജീവിക്കുന്ന ഈ ജനവിഭാഗം ഇന്ന് പേറുന്നത്. യൂറോപ്പില് ഏറിവരുന്ന വംശീയത,നവനാസിസം തുടങ്ങിയ ആശയങ്ങളുടെ ആദ്യ ഇരകള് ആ സമൂഹത്തിലെ അന്യരായി മുദ്രകുത്തപ്പെടുന്ന അപരസ്വത്വങ്ങള്‍ ആയ മതവിഭാഗങ്ങള്‍ , കറുത്തവര്‍ , മുസ്ലിങ്ങള്‍ ,റോമകള്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന ജിപ്‌സികള്‍ എന്നിവരാണ്. മനുഷ്യാവകാശസംഘടനകളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമര്ശന മധ്യേ 2010 ല് ആണ് ഫ്രാന്‍സില്‍ സര്‍ക്കോസി കിഴക്കന്‍ യൂറോപ്പില്‍ നിന്നു വന്ന് ഫ്രാന്‍സില്‍ താമസമാക്കിയിട്ടുള്ള റോമകളെ പുറംതള്ളാനുള്ള നടപടികള്‍ ആരംഭിച്ചത്.സില്‍വിയോ ബര്‍ലുസ്‌കോണിയുടെ ഇറ്റലിയിലും 2006 മുതല്വരെയുള്ള വര്‍ഷങ്ങളില്‍ ജിപ്‌സികളെ സമാനമായ നടപടികള്‍ക്ക് വിധേയരാക്കിയിരുന്നു. ഡെന്മാര്‍ക്ക്, സ്വീഡന്‍ ,ജര്മ്മനി, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ജിപ്‌സികളെ പുറത്താക്കിയിട്ടുണ്ട് പല കാലങ്ങളിലായി. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം കടുത്ത നടപടികളൊന്നും റോമകള്‍ക്കെതിരെ കൈക്കൊണ്ടില്ല എങ്കിലും ആ പാര്‍ശ്വവത്ക്യതസമൂഹത്തിന്റെ സ്ഥിതി ദയനീയമായി തന്നെ തുടരുന്നു.
ജിപ്‌സികള്‍ക്കെതിരെയുള്ള നടപടികള്‍ വഴി കുപ്രസിദ്ധമായ 'ജോബ്ബിക്' എന്ന തീവ്രവലതുപക്ഷ പാര്ട്ടി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഹംഗറിയില്‍ 16.7 ശതമാനം നേടി പാര്‍ലമെന്റില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.ജിപ്‌സികള്‍ എല്ലാവരും ക്രിമിനലുകളാണെന്ന് പ്രചരിപ്പിക്കുന്ന അവര്‍ തങ്ങളുടെ കറുത്ത യൂണിഫോമുകള്‍ അണിഞ്ഞ് അവര്‍ ജിപ്‌സി അധിവാസകേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നു പലപ്പോഴും.

കാലാവസ്ഥാ വ്യതിയാനം :തുടരുന്ന പ്രതിസന്ധി

കോടിക്കണക്കിന് പാവങ്ങളെ കൂടുതല്‍ നിസ്വരാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനവും അതിന്‍ ഫലമായുണ്ടാകുന്ന ദാരിദ്യവും കഴിഞ്ഞ വര്‍ഷം അതിന്റെ ഭീകരാവസ്ഥയില്‍ എത്തി.കാലാവസ്ഥയിലുള്ള കടുത്ത അസ്ഥിരത സ്യഷ്ടിക്കുന്ന ക്യഷി നാശവും, ഉത്പാദനക്കുറവും പട്ടിണിയ്ക്കും അതു വഴിയുള്ള മരണങ്ങള്‍ക്കും ഒരു പ്രധാനകാരണം ആയി മാറിയിട്ടുണ്ട് ഇന്ന്. ഐക്യരാഷ്ട്ര സഭയുടെ മുന്‍ തലവന്‍ കോഫി അന്നന്റെ നേത്യത്വത്തിലുള്ള 'ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ ഫോറ'ത്തിന്റെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം 3 ലക്ഷം മരണങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്. 2030 ഓടെ ഇത് 5 ലക്ഷം ആകും. കൂടാതെ 300 ദശലക്ഷം ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുണ്ട് ഇത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഉറച്ച നിലപാടുകള്‍ കൈക്കൊള്ളുന്നതിനായി അന്താരാഷ്ട്രതലത്തില്‍ ഇന്ന് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. ഈ പ്രശ്‌നത്തിലെ ഏറ്റവും വലിയ പ്രതീക്ഷയായ റിയോ ഉച്ചകോടി 2012 ല്‍ നടന്നങ്കിലും അതിന്റെ ഫലങ്ങള്‍ പ്രതീക്ഷകള്‍ ഒട്ടും നല്‍കുന്നതല്ല.

ഇന്റര്‍നെറ്റ് ആക്ടിവിസം: പുതിയ ജനാധിപത്യം

അറബ് ലോകത്തിലെ പ്രക്ഷോഭങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും കാരണമായ ഇന്റനെറ്റ് ആക്ടിവിസം 2012 ലും അതിന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ബ്ലോഗുകളും തന്നെയാണ് ഇന്ന് ജനകീയപ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രധാന ആയുധമായി മാറുന്നത്. ചൈനയിലും ഇറാനിലും മറ്റ് സമഗ്രാധിപത്യ ദേശങ്ങളിലും പ്രതികരിക്കുന്നവന്റെ ഏകപ്രതീക്ഷയും ഇന്റര്‍നെറ്റ് തന്നെയാണിന്ന്. സാമൂഹ്യമാറ്റത്തില്‍ സൈബര്‍ ലോകത്തിന്റെ പങ്ക് നന്നായി എടുത്തുകാട്ടിയ പ്രധാന സംഭവം ആയിരുന്നു ഐസ്ലണ്ട് എന്ന രാജ്യത്തിന്റെ പുതിയ ഭരണഘടന ഇന്റര്‍നെറ്റിലൂടെയുള്ള ചര്‍ച്ചകളുടെയും പ്രതികരണത്തിന്റെയും ആകത്തുകയായി ഉയിര്‍കൊണ്ടത്. ആവേശകരമായ ഈ സംഭവം , വരും നാളിന്റെ ജനതയുടെ ആയുധം ഇന്റര്‍നെറ്റ് തന്നെയാവും എന്നതിന്റെ സൂചകമാണ് എന്ന് വിലയിരുത്തപ്പെടുന്നു.

അസാഞ്ജിന്റെ അവസ്ഥ

അനീതിയ്‌ക്കെതിരെ സധൈര്യം പോരാടിയ വിക്കിലീക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനു ഇക്വഡോര്‍ അഭയം നല്‍കിയത് ആ രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് തെളിവായി. അദ്ദേഹം ആ രാജ്യത്തിന്റെ ലണ്ടന്‍ എംബസിയില്‍ അഭയം തേടി താമസിച്ചു വരികയാണ് ഇപ്പോഴും. അസാഞ്ജിനെ എംബസിയില്‍ നിന്ന് ഇക്വഡോറിലേക്ക് മാറ്റാനുള്ള ആ രാജ്യത്തിന്റെ ശ്രമത്തിനു ബ്രിട്ടന്‍ തടസ്സം നില്‍ക്കുന്നു ഇപ്പോഴും. അമേരിക്കയില്‍ വിചാരണ ചെയ്യപ്പെട്ടാന്‍ വധശിക്ഷ വരെ കിട്ടിയേക്കാവുന്ന അസാഞ്ജിന്റെ മോചനം മനുഷ്യാവകാശത്തെ മാനിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നു.

കച്ചവടത്തില്‍ ആണ്ട് പോയ ഒളിമ്പിക്‌സ്
lon
പണ്ട് ഒളിമ്പിക്‌സ് ശുദ്ധമായ അമേച്വറിസത്തിന്റെയും സന്തോഷദായകമായ സ്‌പോര്‍ട്ട്‌സിന്റെയും മേളനമായിരുന്നു. ആധുനിക മനുഷ്യന്റെ സംഘബോധത്തിന്റെയും ഉത്സുകതയുടെയും ചിഹ്നമായ ആ അഞ്ച് വളയങ്ങള്‍ക്ക് പുറമെ മറ്റൊരു അദ്യശ്യ വളയം കൂടി ആ പതാകയില്‍ കടന്നുകൂടിയിരിക്കുന്നു. പുതിയ കാലത്തിന്റെ മുഖമുദ്രയായ കച്ചവടം തന്നെയാണ് ആ ആറാമത്തെ വളയം. ഈ കച്ചവടവത്കരണത്തിന്റെ പൂര്‍ണരൂപമാണ് 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സ് ദര്‍ശിച്ചത്. ഒളിമ്പിക് ചിഹ്നങ്ങളെ ഒരു ബ്രാന്റ് എന്ന രീതിയില്‍ കാണുന്ന രീതിക്ക് ആദ്യം മുതലേ എതിര്‍പ്പുണ്ടായിരുന്നു. ഒളിമ്പിക്‌സ് നടത്തിപ്പുകാര്‍ നേരിട്ട പ്രധാന വിമര്‍ശനങ്ങള്‍ ഒക്കെത്തന്നെയും കേന്ദ്രീകരിച്ചിരിക്കുന്നത് സ്‌പ്പോന്‍സര്‍ഷിപ്പ് ഘടനയിലാണ് . രണ്ട് നിയമങ്ങളാണ് ഒളിമ്പിക്‌സിന്റെ നടത്തിപ്പിനായി യു.കെ പാസ്സാക്കിയത്. 2006 ലെ ലണ്ടന്‍ ഒളിമ്പിക് ഗെയിംസ് ആന്റ് പാരാലിമ്പിക്‌സ് ഗെയിംസ് ആക്ടും 1995 ലെ ഒളിമ്പിക് സിംബല്‍ സംരക്ഷണ നിയമവും. അവ പ്രത്യേകരീതിയിലുള്ള സംരക്ഷണം നല്‍കി , ഗെയിംസിനും അതിന്റെ സ്‌പോണ്‍സര്‍മാര്‍ക്കും. ഈ സംരക്ഷണം 'ഒളിമ്പിക്‌സ്' എന്ന വാക്ക് മുതല്‍ അതിന്റെ മുദ്രാവാക്യം , ചിഹ്നങ്ങള്‍ എന്നിവ വരെയുള്ളവയുടെ 'അനധിക്യത' ഉപയോഗത്തെ നിരോധിച്ചു. ഈ നിയമങ്ങളും അതിന്റെ കര്‍ക്കശമായ നടപ്പിലാക്കലും യു.കെ യിലെങ്കിലും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാക്കി. കച്ചവടക്കാരെ മാത്രമല്ല , ആ താത്പര്യം ഇല്ലാത്തവരെയും ബ്രാന്റ് പോലീസ് വിരട്ടി അവിടെ. ലണ്ടന്‍ ഒളിമ്പിക്‌സിനെ പിന്താങ്ങിക്കൊണ്ട് ബാനര്‍ ഉയര്‍ത്തിയ ഡെര്‍ബി സര്‍വകലാശാല അത് അഴിച്ചു മാറ്റാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. എന്തായാലും ഒളിമ്പിക്‌സ് വന്‍ വിജയം ആണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. വര്‍ണശബളവും സംഭവബഹുലവുമായ ഉദ്ഘാടന പരിപാടിയും മെഡലുകളാല്‍ അലംക്യതനായ മൈക്കല്‍ ഫെല്‍പ്‌സുമാണ് ഈ ഒളിമ്പിക്‌സിന്റെ ഈടുവെപ്പ് എന്ന് കരുതുന്നു, കായികപ്രേമികള്‍ .


മൊബൈല്‍ യുദ്ധഭൂമി
apple
2012 ല്‍ ലോകസാമ്പത്തിക രംഗം നേരിട്ട ഏറ്റവും പ്രധാന വിവാദം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ തമ്മില്‍ നടത്തിയ പേറ്റന്റ് യുദ്ധം തന്നെയായിരുന്നു.അവയില്‍ സാംസംഗും ആപ്പിളും തമ്മിലുള്ള പോരാട്ടം പൊടിപാറി. പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ കച്ചവടം നടക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി ഇന്ന് പേറ്റന്റ് അവകാശത്തിന്മേല്‍ കമ്പനികള്‍ നടത്തുന്ന യുദ്ധക്കളമായി പരിണമിച്ചിരിക്കുമ്പോള്‍ അവയ്ക്ക് പുത്തന്‍ മാനങ്ങള്‍ കൈവന്നിരിക്കയാണ്. ഇന്ന് പേറ്റന്റ് പോരാട്ടങ്ങള്‍ ഒരു ആഗോളപ്രതിഭാസമായി മാറിയിരിക്കുന്നു. പ്രധാനമായും ആപ്പിള്‍,സാംസംഗ്,മോട്ടറോള, നോക്കിയ തുടങ്ങിയ മൊബൈല്‍ കമ്പനികളാണ് ഇന്നത്തെ പോരാട്ടങ്ങളിലെ പ്രധാനകക്ഷികള്‍. അതില്‍ തന്നെ അടുത്ത കാലത്ത് ഏറെ ശ്രദ്ധേയമായ ആപ്പിള്‍സാംസംഗ് യുദ്ധം പേറ്റന്റ് സമ്പ്രദായം, ബൌദ്ധിക സ്വത്തവകാശം തുടങ്ങിയവയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയുമാണ്.

ഫെയിസ്ബുക്കിനു വലിയ വിലയാണ്!

അങ്ങനെ കാത്തുകാത്തിരുന്ന ഐ.പി.ഒ വന്നെത്തി : ഫെയിസ്ബുക്ക്. മുഖവില : 38 ഡോളര്‍.മൂന്ന് മാസത്തിനു ശേഷത്തെ വില : 18 ഡോളര്‍. 24 മണിക്കൂറും അതില്‍ നിന്നും ഇറങ്ങാത്തവന്‍ പോലും ഫെയിസ്ബുക്കിന്റെ ഒരു ഷെയര്‍ പോലുമെടുത്തില്ല എന്ന് ചുരുക്കം. വിമര്‍ശകര്‍ പറയുന്നു തങ്ങള്‍ക്ക് ഫെയിസ്ബുക്ക് ഇട്ട വില കുറച്ച് കടന്നു പോയെന്ന്.എന്തായാലും ഫെയിസ്ബുക്ക് ഓഹരി വില്പനയിലൂടെ 1600 കോടി ഡോളര്‍ സമാഹരിച്ചു.

          സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ കണക്കനുസരിച്ച് 2012 ല്‍ ഗൂഗിളില്‍ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട 3 കീ വേഡുകള്‍ വിറ്റ്‌നീ ഹൂസ്റ്റന്‍ ,ഗാംഗ്‌നം സ്‌റ്റൈല്‍  ഹരിക്കേന്‍ സാന്‍ഡി എന്നിവയാണ്. 2012 ലെ ലോകത്തിന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു, ജീവിതവും ദുരന്തവും ഇടകലര്‍ന്ന സംഭവപരമ്പരകള്‍. ഈ വര്‍ഷം നമ്മെ കരയിച്ച സംഭവങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നെങ്കിലും ഏറെ ചിരിപ്പിച്ചത് മായന്‍ കലണ്ടറിനെ കൂട്ടുപിടിച്ച് 'ഡിസംബര്‍ 21 ന് ലോകാവസാനം' എന്ന് പ്രചരിപ്പിച്ച് നല്ല ബിസിനസ് കൊയ്ത വിരുതന്മാരുടെ കളിയാണ്. ലോകത്തിലെ നല്ലൊരു പങ്ക് ജനങ്ങളും ദിനംപ്രതി അവരുടെ ജീവിതത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അന്ത്യനാളിനു സമാനമായ യാതനകള്‍ക്ക് പകരം നില്‍ക്കാന്‍ യഥാര്‍ഥ ലോകാവസാനത്തിനു കഴിയില്ല എന്നത് കൊണ്ടാണ് നാം അതിനെ നോക്കി ചിരിച്ചത്.



എൻ മലയാളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്


 

Thursday, December 6, 2012

സ്മാര്‍ട്ട്‌ഫോണ്‍: പേറ്റന്റ് പോരാട്ടത്തിന്റെ പുത്തന്‍ മുഖം

സ്മാര്‍ട്ട്‌ഫോണ്‍: പേറ്റന്റ് പോരാട്ടത്തിന്റെ പുത്തന്‍ മുഖം


ജാഫര്‍ എസ്. പുല്‍പ്പള്ളി


കണ്ടുപിടിത്തങ്ങളുടെ പേരില്‍ പേറ്റന്റ് തര്‍ക്കങ്ങള്‍ വ്യവസായികലോകത്ത് പുതുമയല്ല. എന്നാല്‍, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് നടക്കുന്ന പേറ്റന്റ് യുദ്ധം പുത്തന്‍ മാനങ്ങള്‍ ഉള്ളതാണ്. വളഞ്ഞിരിക്കുന്ന മൂലയുടെയും ചതുരാകൃതിയുടേയുമൊക്കെ പേരില്‍, ജുഗുപ്‌സാവഹമായ തലത്തിലേക്ക് എത്തുന്ന അവകാശവാദങ്ങളാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഉയര്‍ത്തുന്നത്


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പേറ്റന്റ് യുദ്ധങ്ങള്‍ വ്യാവസായിക ലോകത്ത് ആരംഭിച്ചതെങ്കിലും, ബൗദ്ധികസ്വത്തവകാശം എന്ന ആശയം അടിസ്ഥാനമായുള്ള തര്‍ക്കങ്ങളുടെ വേരുകള്‍ ആരംഭിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ആധുനികരീതിയിലുള്ള പേറ്റന്റ് നിയമങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു. പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ കച്ചവടമുള്ള സ്മാര്‍ട്ട്‌ഫോണ്‍ രംഗം ഇന്ന് പുതിയ പോര്‍ക്കളമായി മാറ്റുമ്പോള്‍ പേറ്റന്റ് യുദ്ധങ്ങള്‍ക്ക് പുത്തന്‍ മാനം കൈവരികയാണ്.

കാല്‍ക്കുലസ് അഥവാ കലിതത്തിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ഐസക് ന്യൂട്ടണും, ഗോട്ട് െ്രെഫഡ് വില്‍ഹെം ലീബ്‌നീസും തമ്മിലുണ്ടായ തര്‍ക്കമാണ് ഇത്തരത്തിലുള്ള ആദ്യത്തെ പ്രശസ്തമായ സംഭവം. 1684 ലും 1686 ലും കാല്‍ക്കുലസുമായി ബന്ധപ്പെട്ട് രണ്ട് പ്രബന്ധങ്ങള്‍ പുറത്തിറക്കിയ ലീബ്‌നീസ്, താനാണ് കാല്‍ക്കുലസ് കണ്ടുപിടിച്ചതെന്ന ഐസക് ന്യൂട്ടന്റെ 1704 ലെ അവകാശവാദത്തെ ചോദ്യംചെയ്തു.

ന്യൂട്ടണും ലീബ്‌നീസും- കാല്‍ക്കുലസിന്റെ പേരില്‍ കലഹം

എന്നാല്‍, ന്യൂട്ടണ്‍ പറഞ്ഞത് 1665 ല്‍ തന്നെ താനത് കണ്ടുപിടിച്ചിരുന്നു എന്നാണ്. എന്തായാലും ആ തര്‍ക്കം പരിഹരിക്കപ്പെടുകയുണ്ടായില്ല, 1716 ല്‍ ലീബ്‌നിസ് അന്തരിക്കുമ്പോള്‍ പോലും. ചരിത്രകാരന്മാര്‍ കരുതുന്നത് രണ്ടു പ്രതിഭകളും സ്വന്തംനിലയ്ക്ക് കാല്‍ക്കുലസ് കണ്ടുപിടിക്കുകയായിരുന്നു എന്നാണ്.

പേറ്റന്റ് എന്നാല്‍

ഏതെങ്കിലുമൊരു കണ്ടുപിടുത്തത്തിന്റെ ഉടമക്ക് ഒരു നിശ്ചിതകാലത്തേക്ക് ആ ഉത്പന്നം നിര്‍മിക്കാനും ഉപയോഗിക്കാനും വില്‍ക്കാനും ഭരണകൂടം നല്‍കുന്ന കുത്തകാവകാശമാണ് പേറ്റന്റ്. പേറ്റന്റ് ചെയ്യപ്പെട്ട ഒരു കണ്ടുപിടുത്തമുപയോഗിച്ച് മറ്റൊരാള്‍ അതിന്റെ ഉടമയുടെ അനുവാദമില്ലാതെ ഉത്പന്നങ്ങള്‍ നിര്‍മിക്കന്നതും, അവ വില്‍ക്കുന്നതും, സ്വന്തമാക്കി വെക്കുന്നതും നിഷിദ്ധമാണ്. ഏതങ്കിലുമൊരു മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ യോജിച്ചതായിരിക്കണം പേറ്റന്റ് അവകാശത്തിന് അപേക്ഷിക്കുന്ന കണ്ടുപിടുത്തം.

തന്റെ കണ്ടുപിടുത്തം അന്യര്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉടമക്ക് അവകാശം നല്‍കുന്നതാണ് പേറ്റന്റ്. ഒരിക്കല്‍ നിര്‍മാണാവകാശം നല്‍കിയ കണ്ടുപിടുത്തമോ സങ്കേതമോ അതേ രൂപത്തില്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് സാരം. അതിനാല്‍ പുതിയ കണ്ടുപിടുത്തങ്ങളും ഉല്പാദനരീതികളും വികസിപ്പിക്കേണ്ടത് അനിവാര്യമാകുന്നു. അതിന് മുതല്‍ മുടക്ക് വേണ്ടിവരുന്നു. മെച്ചപ്പെട്ട കണ്ടുപിടിത്തം അതുവഴിയുണ്ടാകുന്നു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഉത്പന്നം ലഭിക്കാനും അങ്ങനെ അവസരമുണ്ടാകുന്നു.

ഇതാണ് പേറ്റന്റിന്റെ പ്രധാനപ്പെട്ട ഗുണം. എന്നിരിക്കലും, നിത്യോപയോഗ വസ്തുക്കള്‍ പോലും നിര്‍മ്മാണാവകാശം കാരണം കുത്തകവല്‍കരിക്കപ്പെടുന്നതാണ് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദോഷം. അവിരാമം തുടരുന്ന തര്‍ക്കങ്ങളും ഇതിന്റെ ഉപോത്പന്നമാണ്.

തര്‍ക്കങ്ങളുടെ ചരിത്രം

തയ്യല്‍ മെഷീന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ഏലിയാസ് ഹോ, ഐസക് മെരിറ്റ് സിംഗര്‍ എന്നിവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രസിദ്ധിയാര്‍ജിച്ച പേറ്റന്റ് തര്‍ക്കം. ഏലിയാസ് ഹോ ആണ് 1850 ല്‍ തയ്യല്‍ മെഷീന്‍ രൂപകല്‍പ്പന ചെയ്തത്. അതുപക്ഷേ, ഉപയോഗക്ഷമമോ വ്യവസായികമായി വില്‍ക്കാന്‍ കഴിയുന്നതോ ആയിരുന്നില്ല. എങ്കിലും, ഏലിയാസ് ഹോ അതിന് പേറ്റന്റ് നേടി.

1846 ല്‍ ഏലിയാസ് ഹോ വികസിപ്പിച്ച തയ്യല്‍മെഷീന്‍


അതേസമയം, ആ മെഷീനെ മാറ്റം വരുത്തി സ്വതന്ത്രമായി മറ്റൊരു തയ്യല്‍ മെഷീന്‍ ഉണ്ടാക്കുകയാണ് സിംഗര്‍ ചെയ്തത്. അദ്ദേഹമത് പേറ്റന്റ് ചെയ്തില്ല. അങ്ങനെയാണ് തര്‍ക്കമായി. ആധുനികകാലത്തെ പേറ്റന്റ് പോരാട്ടങ്ങളുമായി സാമ്യമുള്ള ഈ തര്‍ക്കം ഒടുവില്‍ ഐസക് സിംഗര്‍ 15000 ഡോളര്‍ ഏലിയാസ് ഹോയ്ക്ക് നല്‍കുക വഴി അവസാനിച്ചു.

റൈറ്റ് സഹോദരന്‍മാര്‍ - ഓര്‍വില്ലി റൈറ്റ്, വില്‍ബര്‍ റൈറ്റ്
മറ്റൊരു പ്രശസ്തമായ സംഭവം, വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാര്‍ തങ്ങളുടെ പേറ്റന്റ് സംരക്ഷിക്കാന്‍ നടത്തിയതാണ്. 1906 ല്‍ വിമാനം രൂപകല്‍പ്പന ചെയ്ത റൈറ്റ് സഹോദരന്മാര്‍ അതിന്റെ ഡിസൈന്‍ ഏരിയല്‍ എക്‌സ്‌പെരിമെന്റ് അസോസിയേഷന്‍ അംഗമായ തോമസ് സെല്‍ഫ്രിഡ്ജിനെ കാണിച്ചു. തുടര്‍ന്ന് ഏരിയല്‍ എക്‌സ്‌പെരിമെന്റ് അസോസിയേഷന്‍ കുറേ വിമാനമോഡലുകള്‍ നിര്‍മിച്ച് പരീക്ഷിച്ചു.

ഗ്ലെന്‍ കര്‍ട്ടിസ് എന്ന പൈലറ്റ് റൈറ്റ് സഹോദരന്മാരുടെ ഡിസൈന്‍ ആസ്പദമാക്കി സ്വന്തമായി വിമാനം നിര്‍മ്മിക്കുകയും അത് 25 മൈല്‍ ദൂരം പറത്തുകയും ചെയ്തതോടെയാണ് പേറ്റന്റ് യുദ്ധം ആരംഭിച്ചത്. 1913 ല്‍ കോടതി റൈറ്റ് സഹോദരന്മാരുടെ അവകാശം സ്ഥാപിച്ചു നല്‍കി. കര്‍ട്ടിസിനെ വിമാനം നിര്‍മിക്കുന്നതില്‍ നിന്ന് തടഞ്ഞു.

റൈറ്റ് സഹോദരന്‍മാരുടെ വിമാനം - 1904 ല്‍


അന്തിമവിധി പറയുമ്പോഴേക്കും ഇരു കക്ഷികളും കേസ് നടത്തി മുടിഞ്ഞിരുന്നു എന്നത് വേറെ കാര്യം!

ഇതിന് സമാനമാണ് ടെലിഫോണിന്റെ ഉപജ്ഞാതാവായ അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ തന്റെ എതിരാളികളുമായി 11 വര്‍ഷം നടത്തിയ നിയമയുദ്ധം. ഈ കാലയളവിനിടെ 600 കേസുകളാണ് നടത്തപ്പെട്ടത്.

അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ 1876 ല്‍, താന്‍ രൂപപ്പെടുത്തിയ ഫോണുമായി


മേല്‍ കാണിച്ച ആദ്യകാല യുദ്ധങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. പ്രായോഗിക ബുദ്ധിയുള്ളവര്‍ ഒരു ഉപകരണത്തെ കൂടുതല്‍ മെച്ചപ്പെടുത്തി വിപണനം നടത്തുന്നതിന് എതിരെയായിരുന്നു കണ്ടുപിടുത്തം നടത്തിയിരുന്നവര്‍ നടത്തിയ മിക്ക നിയമയുദ്ധവും. ഫലമോ ആ ഉപകരണം ജനങ്ങളുടെ ഉപയോഗത്തില്‍ എത്തുന്നത് വൈകുന്നു.

എണ്‍പതുകളില്‍ യു.എസ്സിലെയും ജപ്പാനിലെയും കോര്‍പ്പറേറ്റ് കമ്പനികള്‍ തമ്മില്‍ ഒട്ടേറെ പേറ്റന്റ് യുദ്ധങ്ങള്‍ അരങ്ങേറി. അവ ക്രമേണ 'പേറ്റന്റിനെതിരെ പേറ്റന്റ്' എന്ന രീതിയിലുള്ള കിടമത്സരത്തിന് വഴി തെളിച്ചു. ഒരു കമ്പനി ഒരുത്പന്നത്തിന് പേറ്റന്റ് നേടിയാല്‍, മറ്റു കമ്പനികള്‍ അതിലും മികച്ചതും നൂതനവുമായ ഉത്പന്നവുമായി വന്ന് പേറ്റന്റ് നേടുകയായി. ഇതുമൂലം പലപ്പോഴും പേറ്റന്റ് എന്ന സങ്കല്‍പ്പം തന്നെ കാലഹരണപ്പെട്ടതായി മാറി. എന്നാല്‍, തൊണ്ണൂറുകളില്‍ ഈ പോരാട്ടങ്ങള്‍ക്ക് ഒരു പരിധിവരെ പരിസമാപ്തിയായി.

ലോകം കമ്പ്യൂട്ടര്‍യുഗത്തിലേക്ക് പ്രവേശിച്ചതോടെ പേറ്റന്റ് യുദ്ധങ്ങള്‍ക്ക് ഡിജിറ്റല്‍ മാനം കൈവന്നു. പേറ്റന്റ് അല്ലെങ്കില്‍ പകര്‍പ്പവകാശം (കോപ്പിറൈറ്റ്) ഉള്ള പ്രോഗ്രാമുകള്‍ മോഷ്ടിച്ചുപയോഗിക്കുന്ന പൈറസിയും വ്യാപകമായി; അതിനെതിരെയുള്ള പോരാട്ടങ്ങളും.

അമേരിക്കയില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ കുത്തകാവകാശം സംരക്ഷിക്കാന്‍ നടത്തിയ നിയമപരവും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും ഇക്കാര്യത്തില്‍ മാതൃകയായി. തൊണ്ണൂറുകളിലാണ് സോഫ്ട്‌വേര്‍ രംഗത്ത് പേറ്റന്റ്‌യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 1997 ല്‍ ആന്റിവൈറസ് സോഫ്ട്‌വേര്‍ രംഗത്തെ പ്രമുഖരായ മകാഫിയും സിമാന്റെക്കും എല്ലാം ഇത്തരം പോരാട്ടങ്ങളില്‍ കക്ഷികളായി.

1999 ല്‍ 'വണ്‍ ക്ലിക്കിങ് ഓര്‍ഡറിങ് ടെക്‌നോളജി'ക്കു മേല്‍ ആമസോണും ബാണ്‍സ് &നോബിളും തമ്മില്‍ തര്‍ക്കമുണ്ടായി. അത് വലിയ നിയമയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു. ഡിജിറ്റല്‍ ക്യാമറയിലുപയോഗിക്കുന്ന സാങ്കേതികവിദ്യകളുടെ കുത്തകാവകാശം 2004 ല്‍ കോഡാക്കിനെയും സോണിയെയും നിയമ യുദ്ധത്തിലെത്തിച്ചു.

അമേരിക്കയിലും ജപ്പാനിലുമൊക്കെ നടന്നിരുന്ന പേറ്റന്റ് പോരാട്ടങ്ങള്‍ ഇപ്പോള്‍ ഒരു ആഗോളപ്രതിഭാസമായി മാറിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്താണ് പ്രധാനമായും പേറ്റന്റ് പോര് ഇപ്പോള്‍ അരങ്ങേറുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രമുഖരായ ആപ്പിള്‍, സാംസങ്, എച്ച്.ടി.സി., മോട്ടറോള, നോക്കിയ, മൈക്രോസോഫ്റ്റ് ഒക്കെ കക്ഷികളാണ്. പേറ്റന്റ് സമ്പ്രദായം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ സംഗതികളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയ്ക്ക് ഈ പോരാട്ടങ്ങള്‍ വഴിതുറന്നിരിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ യുദ്ധം

തങ്ങളുടെ ബൗദ്ധികസ്വത്തവകാശം സംരക്ഷിക്കാന്‍ തുടക്കത്തില്‍ പേറ്റന്റിനെ പ്രയോജനപ്പെടുത്തുകയാണ് കമ്പനികള്‍ ആദ്യം ചെയ്തിരുന്നത്. പിന്നീടത്, വിപണി വിഹിതം നിലനിര്‍ത്താനും, അല്ലെങ്കില്‍ വര്‍ധിപ്പിക്കാനും, മറ്റ് കമ്പനികളുടെ വളര്‍ച്ച തടയാനും പേറ്റന്റിനെ ഉപയോഗിക്കാന്‍ തുടങ്ങി. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇപ്പോള്‍ നടക്കുന്ന പേറ്റന്റ് യുദ്ധങ്ങള്‍ അത്തരത്തില്‍ പെട്ടതാണ്. തങ്ങള്‍ മാത്രം വളരുക; അപരന്‍ തളരുക എന്ന നിക്ഷിപ്ത താത്പര്യമാണ് ഈ പോരാട്ടങ്ങളുടെ അന്തസത്തയെന്ന് സാരം.

2009 മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പേറ്റന്റ് തര്‍ക്കങ്ങളുടെ പേരിലുള്ള കോടതി വ്യവഹാരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വന്‍തോതില്‍ വര്‍ധിച്ചു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണിറക്കുന്ന എച്ച്.ടി.സിക്കെതിരെ ആപ്പിളാണ് ആദ്യവെടി പൊട്ടിച്ചത്. നോക്കിയ ആപ്പിളിനെതിരെ തിരിഞ്ഞു, നോക്കിയയ്‌ക്കെതിരെ ആപ്പിളും. മൈക്രോസോഫ്റ്റ് മോട്ടറോളയ്‌ക്കെതിരെ നീങ്ങി.

സ്മാര്‍ട്ട്‌ഫോണുകളുടെ ഡിസൈന്‍ മുതല്‍ സ്‌ക്രോളിങ് രീതിയും സ്ലൈഡ് ടു ലോക്ക് ഫീച്ചറും പോലുള്ള നിസ്സാരമെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നാവുന്ന സംഗതികള്‍ വരെ പേറ്റന്റ് തര്‍ക്കങ്ങളില്‍ പെട്ടു.


2007 ല്‍ ഐഫോണ്‍ അവതരിപ്പിച്ച് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുത്തന്‍യുഗം ഉത്ഘാടനം ചെയ്ത ആപ്പിളിന്റെ നീക്കം ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെതിരെയാണ്. 'അത് മുഴുവന്‍ മോഷണമാണ്, അതിനെ നശിപ്പിക്കാന്‍ വേണമെങ്കില്‍ ആറ്റമികയുദ്ധത്തിന് പോലും ഞാന്‍ മടിക്കില്ല' എന്നാണ് ആപ്പിളിന്റെ അന്തരിച്ച മുന്‍മേധാവി സ്റ്റീവ് ജോബ്‌സ് ആന്‍ഡ്രോയിഡിനെക്കുറിച്ച് പറഞ്ഞത്.

ആന്‍ഡ്രോയിഡിനെതിരെ ആപ്പിള്‍ എന്തു നിലാപാടാകും സ്വീകരിക്കുകയെന്ന് സ്റ്റീവിന്റെ വാക്കുകള്‍ സൂചന നല്‍കുന്നു. ആന്‍ഡ്രോയിഡിനെതിരെ നേരിട്ട് നീങ്ങുകയല്ല ആപ്പിള്‍ ചെയ്തത്. ആ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഗൂഗിളിന്റെ സഹകരണത്തോടെ സ്മാര്‍ട്ട്‌ഫോണുകളിറക്കുന്ന സാംസങ്, എച്ച്.ടി.സി.തുടങ്ങിയ കമ്പനികളെ, പേറ്റന്റിന്റെ പേരില്‍ കോടതി കയറ്റുക എന്നതാണ് ആപ്പിള്‍ സ്വീകരിച്ച തന്ത്രം. അത് സമീപകാലത്തെ ഏറ്റവും വലിയ പേറ്റന്റ് പോരാട്ടത്തിന് വഴിതുറന്നു.

ആന്‍ഡ്രോയിഡ് ഫോണുകളിറക്കുന്ന കമ്പനികളില്‍ തന്നെ സാംസങ് ആയിരുന്നു ആപ്പിളിന്റെ മുഖ്യ പ്രതിയോഗി. കാരണം, വിപണിയില്‍ ഐഫോണിന് ഏറ്റവും വലിയ ഭീഷണിയായത് സാംസങിന്റെ ആന്‍ഡ്രോയിഡ് ഫോണുകളാണ്. സാംസങ് നടത്തി എന്ന് ആരോപിക്കപ്പെടുന്ന പേറ്റന്റ്, ട്രേഡ്മാര്‍ക്ക് ലംഘനങ്ങള്‍ക്കെതിരെ ആഗോളതലത്തിലുള്ള നിയമനടപടി 2011 ഏപ്രില്‍ 15 ന് ആപ്പിള്‍ തുടക്കമിട്ടു.

പേറ്റന്റും ട്രേഡ്മാര്‍ക്കും മാത്രമല്ല, ഐഫോണിന്റെ യൂസര്‍ ഇന്റര്‍ഫേസ്, സ്റ്റൈല്‍, ഡിസൈന്‍ തുടങ്ങി, ഐഫോണിന്റെ വളഞ്ഞിരിക്കുന്ന മൂലകള്‍ പോലും സാംസങ് കോപ്പിയടിച്ചതായി ആപ്പിള്‍ ആരോപിച്ചു. എച്ച്.ടി.സി., മോട്ടറോള എന്നീ കമ്പനികള്‍ക്കെതിരെയും ആപ്പിള്‍ ആരോപിച്ചിരുന്നത് ഇക്കാര്യങ്ങള്‍ തന്നെയാണ്.


ഇതിലെ ഏറ്റവും വലിയ തമാശ എന്താണെന്ന് ചോദിച്ചാല്‍, ഐഫോണിന്റെ പല പ്രധാന ഭാഗങ്ങളും നിര്‍മിച്ച് നല്‍കിയിരുന്നത് അപ്പോഴും സാംസങ് ആയിരുന്നു എന്നതാണ്. ഒരുവശത്ത് ഈ സഹകരണം തുടരുമ്പോഴാണ്, മറുവശത്ത് പേറ്റന്റിന്റെ പേരില്‍ പൊരിഞ്ഞ പോര് അരങ്ങേറിയത്.

സാംസങും അടങ്ങിയിരുന്നില്ല. അവര്‍ ആപ്പിളിനെതിരെ ദക്ഷിണ കൊറിയയിലും ജപ്പാനിലും ജര്‍മ്മനിയിലും ബ്രിട്ടനിലും പേറ്റന്റ് ലംഘനത്തിന് കേസ് കൊടുത്തു. വയര്‍ലെസ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, ഫോണ്‍ ക്യാമറ എന്നിവയുമായി ബന്ധപ്പെട്ട സാംസങിന്റെ പേറ്റന്റുകള്‍ ആപ്പിളിന്റെ ഐഫോണും ഐപാഡും മോഷ്ടിച്ചെന്നായിരുന്നു സാംസങിന്റെ ആരോപണം.

ഇതിനെപ്പറ്റി സാംസംഗിന്റെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെ പറഞ്ഞു: 'ഞങ്ങള്‍ മൊബൈല്‍ സാങ്കേതികവിദ്യയില്‍ തുടക്കം കുറിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആപ്പിള്‍ അവരുടെ ആദ്യ ഐഫോണ്‍ പുറത്തിറക്കിയത്. ഞങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യകളുടെ സഹായമില്ലാതെ അവര്‍ക്ക് ഒറ്റ ഐഫോണ്‍ പോലും വില്‍ക്കാന്‍ സാധിക്കുകയില്ല'.

2011 ആഗസ്റ്റ് 9 ന് ഒരു ജര്‍മന്‍ കോടതി സാംസങ് ഗാലക്‌സി ടാബിന്റെ വില്പന താത്കാലികമായി തടഞ്ഞു. അതിന്റെ വില്പന മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തടയപ്പെടും എന്ന അവസ്ഥയുണ്ടായി. എന്നാല്‍, ജര്‍മനിയിലൊഴികെ മറ്റൊരിടത്തും അത് സംഭവിച്ചില്ല. പിന്നീട് ജര്‍മനിയിലെ നിരോധവും നീക്കപ്പെട്ടു.

2011 ആഗസ്ത് ആകുമ്പോഴേക്കും ഒന്‍പത് രാജ്യങ്ങളിലായി 19 കേസുകളാണ് ആപ്പിളും സാംസങും തമ്മില്‍ നടന്നിരുന്നത്. 2012 ജൂലായ് ആകുമ്പോഴേക്കും കേസുകളുടെ എണ്ണം 50 ആയി. കോടിക്കണക്കിന് ഡോളറാണ് ഇരുപക്ഷവും നഷ്ടപരിഹാരമായി പരസ്പരം ആവശ്യപ്പെട്ടത്. അമേരിക്കയില്‍ നടന്ന കേസില്‍ ആപ്പിള്‍ ഒരു സുപ്രധാന വിധി അവര്‍ക്കനുകൂലമായി നേടിയെങ്കിലും ദക്ഷിണകൊറിയയിലും ജപ്പാനിലും ബ്രിട്ടനിലും സാംസങ് ആണ് കൂടുതല്‍ അനുകൂലവിധികള്‍ നേടിയത്.

ഐഫോണ്‍ കോപ്പിയടിച്ചതാണ് സാംസങിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ന ആപ്പിളിന്റെ വാദം, 2012 ആഗസ്തില്‍ സോള്‍ കോടതി തള്ളി. ആപ്പിളിന്റെയും സാംസങിന്റെയും ഉത്പ്പന്നങ്ങള്‍ തമ്മില്‍ ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം സ്യഷ്ടിക്കുന്ന തരത്തില്‍ സാമ്യമില്ല എന്ന് കോടതി നിരീക്ഷിച്ചു. ഇത് സാംസങിന് മാതൃരാജ്യത്ത് വലിയ വിജയം തന്നെയാണ് നേടിക്കൊടുത്തത്. ജപ്പാനിലും സമാനമായ വിധി അവര്‍ക്ക് നേടാനായി.

ആപ്പിളിന്റെ ജന്മനാടായ അമേരിക്കയില്‍ നടന്ന നിയമയുദ്ധം കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടി. 2012 ആഗസ്തിലെ വിധി ആപ്പിളിന് അനുകൂലമായിരുന്നു. സാംസങ് മന:പൂര്‍വം ആപ്പിളിന്റെ ഡിസൈനും യൂട്ടിലിറ്റി പേറ്റന്റുകളും ലംഘിച്ചതായി കോടതി കണ്ടെത്തി. സാംസങ് 105 കോടി ഡോളര്‍ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവിധ പേറ്റന്റുകളുടെ അടിസ്ഥാനത്തില്‍ ആപ്പിളിന്റെ സ്വന്തം ഫീച്ചറുകളായ 'ബൌണ്‍സ് ബാക്ക് ഇഫക്ട്', 'ഓണ്‍സ്‌ക്രീന്‍ നാവിഗേഷന്‍', 'ടാപ്പ് ടു സൂം' തുടങ്ങിയവയും ഡിസൈന്‍ പേറ്റന്റ് ലഭിച്ചിട്ടുള്ള 'ഹോം ബട്ടന്‍', ഓണ്‍സ്‌ക്രീന്‍ ഐക്കണുകള്‍ എന്നിവയും സാംസങ് നിയമവിരുദ്ധമായി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചെന്ന് കോടതി കണ്ടെത്തി. സാംസങിന്റെ അമേരിക്കയിലെ വില്‍പ്പന തടയണം എന്ന ആപ്പിളിന്റെ ആവശ്യം 2012 ഡിസംബര്‍ ആറിനു പരിഗണിക്കാനായി മാറ്റിവെക്കുകയും ചെയ്തു.

വരാന്‍ പോകുന്ന വിധി ഇരു കൂട്ടര്‍ക്കും നിര്‍ണായകമാണ്. ഐഫോണിന്റെ എല്ലാ സൗകര്യവുമുള്ള സ്മാര്‍ട്ട്‌ഫോണുകളാണ്, അതിലും വിലക്കുറവില്‍ സാംസങ് ഉപഭോക്താക്കളിലെത്തിക്കുന്നത്. ആ നിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ തുടരാനായാല്‍, സാംസങിനത് വലിയ വിജയമായിരിക്കും. സ്വന്തം രാജ്യത്തെ വിപണിവിഹിതത്തില്‍ ആപ്പിളിന് ചോര്‍ച്ചയുണ്ടാവുകയും ചെയ്യും.

ഈ വര്‍ഷത്തെ മൂന്നാംപാദത്തിലെ വില്‍പ്പനയുടെ കണക്കുകള്‍ നവംബര്‍ മാസത്തില്‍ പുറത്ത് വന്നപ്പോള്‍, സാംസങിന്റെ ഗ്യാലക്‌സി എസ് 3 ഫോണ്‍, ആപ്പിളിന്റെ ഐ ഫോണ്‍ 4 എസിനെ വില്‍പ്പനയില്‍ മറികടന്നിരിക്കുന്നു എന്നാണ് ലോകമറിഞ്ഞത്. അങ്ങനെ ഗ്യാലക്‌സി എസ് 3 ലോകത്തെ ഏറ്റവും വില്പനയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആയി. ആപ്പിള്‍ ഈ വര്‍ഷം ഇതുവരെ 162 ലക്ഷം ഐഫോണുകള്‍ വിറ്റപ്പോള്‍ സാംസങ് 18 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റു.

പേറ്റന്റ് പോരാട്ടത്തിലെ ഏറ്റവും പുതിയ സംഭവവികാസം സാംസങിന്റെ നെക്‌സസ് മോഡലിനും ഗാലക്‌സി 10.1 ടാബിനും അമേരിക്കയില്‍ വില്പനവിലക്ക് നീക്കം ചെയ്യപ്പെട്ടതാണ്.

പേറ്റന്റ് യുദ്ധം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

പേറ്റന്റ് എന്ന ബൗദ്ധികസ്വത്തവകാശമെന്ന സങ്കല്പം സമൂഹത്തിന്റെ മൊത്തത്തിലുള്ള താത്പര്യത്തിന് വിരുദ്ധമാകാറുണ്ട് പലപ്പോഴും. ചെറുകിട കണ്ടുപിടുത്തക്കാരുടെയും കച്ചവടക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട പേറ്റന്റ് സമ്പ്രദായം ഇന്ന് വലിയ കമ്പനികള്‍ക്ക് ചെറുകിടക്കാര്‍ വളര്‍ന്നു വരാതെ നോക്കാനുള്ള മാര്‍ഗമായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.

വലിയ കമ്പനികള്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സമാനമായ ഒരു ഉല്‍പ്പന്നം നിര്‍മിക്കുന്നതിനോ വില്‍പ്പന നടത്തുന്നതിനോ ഉള്ള അവകാശം ചെറുകിട കമ്പനികള്‍ക്കും പുതുമുഖങ്ങള്‍ക്കും നഷ്ടപ്പെടുന്നു. ഇത് ആത്യന്തികമായി ദോഷം വരുത്തുക ഉപഭോക്താവിന് തന്നെയാണ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ നിയമനടപടികള്‍ക്കു മാത്രം മൊബൈല്‍ കമ്പനികള്‍ 2000 കോടി ഡോളര്‍ ചെലവഴിച്ചു എന്നാണ് കണക്ക്. പണം വാരിയെറിഞ്ഞു കൊണ്ടുള്ള ഈ നിയമയുദ്ധങ്ങളുടെ വില ഒടുവില്‍ ഉപഭോക്താവിന്റെ പിടലിയില്‍ തന്നെ വരും.

നിലവിലെ പേറ്റന്റ് സംവിധാനത്തില്‍ കാര്യമായ മാറ്റം വരേണ്ടതുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. 'സ്‌ക്രോളിങ്, ബൗണ്‍സേര്‍സ്', ' വളഞ്ഞ അരികുകള്‍' തുടങ്ങി നിസാരമായ സംഗതികള്‍ക്ക് പേറ്റന്റ് വഴി കുത്തകാവകാശം നല്‍കുന്ന നിലവിലെ രീതി മാറിയാല്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. അമേരിക്കയെ അപേക്ഷിച്ച് യൂറോപ്യന്‍ നിയമങ്ങള്‍ ഇക്കാര്യത്തില്‍ കുറെക്കൂടി യുക്തുയുള്ളതാണെന്ന് കരുതുന്നവരുണ്ട്.

വ്യവസായ യുഗത്തിന്റെ ഉദയത്തിന് ശേഷം ഇതുപോലുള്ള ഒട്ടേറെ തര്‍ക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് അമേരിക്ക പോലുള്ള രാജ്യങ്ങള്‍. അവയ്‌ക്കൊന്നും ശാശ്വതപരിഹാരം കോടതി വഴിയോ നിയമനിര്‍മാണം വഴിയോ അല്ല ഉണ്ടായിട്ടുള്ളത്. മറിച്ച് പല പ്രശ്‌നങ്ങള്‍ക്കും വിപണി തന്നെയാണ് പരിഹാരം ഉണ്ടാക്കിയത്. സ്മാര്‍ട്ട്‌ഫോണ്‍ തര്‍ക്കങ്ങളിലും വിപണി തന്നെ മുന്‍കയ്യെടുത്ത് പരിഹാരം ഉണ്ടാക്കണമെന്ന് വിദഗ്ധര്‍ കരുതുന്നു.

അതിനായി നിര്‍ദേശിക്കപ്പെടുന്ന ഒരു മാര്‍ഗമാണ് 'പേറ്റന്റ് പൂള്‍' സംവിധാനം. രണ്ടോ അതില്‍ കൂടുതലോ കമ്പനികള്‍ ചേര്‍ന്നുള്ള ഒരു കരാറാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാനം. പരസ്പരം ക്രോസ്സ് ലൈസന്‍സ് അനുവദിച്ചു കൊണ്ട് പേറ്റന്റുകള്‍ ഉപയോഗിക്കുക. കോമണ്‍ പൂളിലുള്ള പേറ്റന്റുകള്‍ ലൈസന്‍സിലൂടെ ആര്‍ക്കും ഉപയോഗിക്കാം. ഇങ്ങനെ വരുമ്പോള്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാം.


നോര്‍ട്ടെല്‍ എന്ന കമ്പനിയുടെ പക്കലുള്ള 6000 പേറ്റന്റുകള്‍ ആപ്പിള്‍, റിം, മൈക്രോസോഫ്റ്റ്, ഇഎംസി, സോണി, എറിക്‌സണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്ന് വാങ്ങി ഉപയോഗിക്കുന്നതാണ് ഇതിന് നല്ല ഉദാഹരണം. ഇത്തരത്തില്‍ കമ്പനികള്‍ തമ്മില്‍ കരാറിലെത്തുന്നതിന് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറായ യു.എന്‍. കഴിഞ്ഞ മാസം ജനീവയില്‍ വെച്ച് പ്രമുഖ കമ്പനികളുടെ ഒരു യോഗം വിളിച്ചു ചേര്‍ക്കുകയും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ വ്യവസായത്തിന്റെ ബാല്യദശയില്‍ ഇത്തരം മത്സരങ്ങള്‍ അനിവാര്യമാണെന്നും, വിപണി പക്വത പ്രാപിക്കുമ്പോള്‍ ഇപ്പോഴത്തെ പല കളിക്കാരും മൈതാനം വിടുമെന്നും, അങ്ങനെ ക്രമേണ വിപണിയില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞു വരുമെന്നും വിദഗ്ധര്‍ കരുതുന്നു. നോര്‍ട്ടല്‍ കമ്പനിയുടെ പാപ്പരാകല്‍, മോട്ടറോളയുടെ മുരടിപ്പിനെ തുടര്‍ന്ന് അതിനെ ഗൂഗിള്‍ ഏറ്റെടുത്തത്, ബ്ലാക്‌ബെറി ഫോണുകളുടെ നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനിയുടെ സാമ്പത്തികത്തകര്‍ച്ച ഇവയെല്ലാം ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൂടാതെ ടെക്‌നോളജി പാകമെത്തുമ്പോള്‍ നവീനതയ്ക്കായുള്ള പരക്കംപാച്ചില്‍ നില്‍ക്കുകയും കമ്പനികള്‍ക്ക് പരസ്പരം തര്‍ക്കിക്കാന്‍ വിഷയം ഇല്ലാത്ത അവസ്ഥ വരുകയും ചെയ്യും എന്നും പ്രത്യാശിക്കുന്നവരുണ്ട്.

ഇനി ആപ്പിളിന്റെയോ സാംസങിന്റെയോ സ്മാര്‍ട്ട്‌ഫോണ്‍ തുറക്കാനായി വളരെ ലളിതമെന്ന് തോന്നിപ്പിക്കുന്ന 'സ്ലൈഡ് ടു അണ്‍ലോക്ക്' ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കുക, ഇതു പോലെയുള്ള ഫീച്ചറുകളുടെ അവകാശത്തിനായി കോടികള്‍ വാരിയെറിഞ്ഞുള്ള നിയമയുദ്ധങ്ങള്‍ നടക്കുന്നുണ്ടെന്ന്. ഈ ഫീച്ചറിന്റെ രണ്ടു പേറ്റന്റുകളാണ് ആപ്പിളിന്റെ കയ്യിലുള്ളത്.

സാംസങ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ക്കെതിരെ ആപ്പിള്‍ കൊടുത്ത കേസിലെ പ്രധാന 'തൊണ്ടി'യായി 'സ്ലൈഡ് ടു അണ്‍ലോക്കി'ന്റെ പേറ്റന്റ് ആപ്പിളിന് ലഭിക്കുന്നത് 2010 ലാണ്. അതിന് മുമ്പേ, 2008 ല്‍ തന്നെ നിയോനോഡ് എന്ന സ്വീഡിഷ് കമ്പനി ഇതേ ഫീച്ചറിനുള്ള പേറ്റന്റ് നേടിയിരുന്നുവെന്നും, അത് അവര്‍ തങ്ങളുടെ ഫോണ്‍ മോഡലില്‍ ഉപയോഗിച്ചിരുന്നു എന്നുമറിയുക. അപ്പോള്‍ ആരാണ് കള്ളന്‍? നിയോനോഡിനെ മോഷ്ടിച്ച ആപ്പിളോ, ആപ്പിളിനെ കട്ട സാംസങോ? 
 

Monday, June 11, 2012

വളരുന്ന വിപണി തേടി ജപ്പാനീസ് കാര്‍ഭീമന്മാര്‍

വളരുന്ന വിപണി തേടി ജപ്പാനീസ് കാര്‍ഭീമന്മാര്‍

ജാഫര്‍ എസ് പുല്‍പ്പള്ളി
2011 മാര്‍ച്ചില്‍ സംഹാരതാണ്ഠവമാടിയ സുനാമിയില്‍ നശിച്ചത് ലോകത്തെ ഏറ്റവും വലിയ വ്യവസായിക രാഷ്ട്രങ്ങളിലൊന്നായിരുന്ന ജപ്പാന്റെ വ്യവസായങ്ങളുടെ സിംഹഭാഗങ്ങളായിരുന്നു.ഇലക്ട്രോണിക്,മോട്ടോര്‍ വാഹന വ്യവസായങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നിശ്ചലമായ അവസ്ഥ.ലോക കാര്‍വ്യവസായത്തിന്റെ കേന്ദ്രസ്ഥാനമായിരുന്ന ആ ദ്വീപുരാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിരുന്ന കാര്‍ വ്യവസായവും സുനാമിപ്രളയത്തില്‍ വലിയ പ്രതിസന്ധി നേരിട്ടു.2008 ല്‍ ആരഭിച്ച ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുലഞ്ഞിരുന്ന ജപ്പാനിലെ കാര്‍വ്യവസായരംഗം മറ്റൊരഗ്നിപരീക്ഷണം കൂടി നേരിടുകയായിരുന്നു.
തകര്‍ച്ചയുടെ രൂക്ഷത
തകര്‍ച്ചയില്‍ നിന്ന് തിരികെ വരാന്‍ തെല്ലൊന്നുമല്ല പ്രധാന കാര്‍ നിര്‍മ്മാതാക്കളായ 'ടൊയോട്ട'യും 'ഹോണ്ട'യും 'നിസ്സാനും' പ്രയാസപ്പെട്ടത്.ദുരന്തം അവരുടെ ഫാക്ടറികളെ അപ്പാടെ തകര്‍ത്തില്ലെങ്കിലും സ്പെയര്‍ പാര്‍ട്ടുകളും അസംസ്ക്യത വസ്തുക്കളും സപ്ലൈ ചെയ്തിരുന്ന വടക്കു-കിഴക്കന്‍ മേഖലയില്‍ നിന്ന് അവയുടെ വരവ് നിലച്ചത് ഉത്പാദനത്തെ സാരമായി ബാധിച്ചു.'ടൊയോട്ട' അതിന്റെ കാര്‍ നിര്‍മ്മാണത്തിനാവശ്യമായ 30 % വസ്തുക്കളുടെയും ക്ഷാമം ആണ്‌ അനുഭവിച്ചത്.സുനാമി കഴിഞ്ഞയുടന്‍ അവര്‍ക്ക് 500 ഘടകഭാഗങ്ങളുടെ വന്‍ ഷോര്‍ട്ടേജ് ആണ്‌ വന്നു പെട്ടത്.ഒറ്റ ഒരു കമ്പോണന്റിന്റെ കുറവ് കൊണ്ടുമാത്രം നിര്‍മ്മാണം നിലയ്ക്കാവുന്ന അസംബ്ലി ലൈന്‍ രീതിയില്‍ ഇതെത്ര കനത്ത ഉത്പാദനനഷ്ടമാണ്‌ ഉണ്ടാക്കുക എന്നൂഹിക്കാമല്ലോ? ഫാക്ടറികളുടെ പുനര്‍നിര്‍മ്മാണം വളരെ പതുക്കെയാണ്‌ പുരോഗമിച്ചത്.ജപ്പാന്‌ പുറത്തുള്ള ഫാക്ടറികളും ഘടകഭാഗങ്ങളുടെ ലഭ്യതയില്ലായ്മ മൂലം ഉത്പാദനം നിര്‍ത്തി അടച്ചു പൂട്ടേണ്ടി വന്നു. ദുരന്തം നടന്ന് രണ്ട് മാസത്തിനു ശേഷം മെയ് 2011 ല്‍ ആകെ ഉത്പാദനശേഷിയുടെ പകുതി മാത്രമെ ആര്‍ജ്ജിക്കാന്‍ അവര്‍ക്ക് സാധിച്ചുള്ളൂ.ഈ പ്രതിസന്ധിയില്‍ 'ടൊയോട്ട'യ്ക്ക് മാത്രം നഷ്ടമായത് 1.2 ബില്ല്യണ്‍ ഡോളറാണ്‌.
പ്രതിയോഗികളുടെ മുന്നേറ്റം
ആഗോള കാര്‍ വ്യവസായരംഗത്തെ ജപ്പാനീസ് കമ്പനികളുടെ എക്കാലത്തെയും പ്രതിയോഗികള്‍ ആയിരുന്ന അമേരിക്കയിലെ 'ജനറല്‍ മോട്ടോര്‍സ്' ലോകത്തിലെ ഏറ്റവും വലിയ കാര്‍ ഉത്പാദകര്‍ എന്ന ടൊയോട്ടയുടെ സ്ഥാനം ഈ പ്രതിസന്ധിയില്‍ പിടിച്ചെടുത്തു.'ടൊയോട്ട' നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.സൗത്ത് കൊറിയയുടെ 'ഹ്യൂണ്ടായി'യും 'കിയ'യും അമേരിക്കന്‍ വിപണിയിലെ വില്പന യഥാക്രമം 40,57 ശതമാനം വെച്ച് വര്‍ദ്ധിപ്പിച്ചു.ജപ്പാന്റെ തകര്‍ച്ചക്കാലത്ത് അമേരിക്കയിലെ മൂന്ന് പ്രധാന കാര്‍ കമ്പനികളെല്ലാം കൂടി ആകെ വിപണിവിഹിതത്തിന്റെ 3.2 % വര്‍ദ്ധനവ് നേടി 2011 ഏപ്രിലില്‍. ജപ്പാനീസ് കമ്പനികളുടെ വിപണിവിഹിത നഷ്ടം 4.5 ശതമാനം ആയിരുന്നു.ആഭ്യന്തര- യൂറോപ്യന്‍ വിപണികളില്‍ പിടിച്ചു നില്‍ക്കാനായി ജപ്പാനീസ് കമ്പനികള്‍ നന്നായി വിയര്‍പ്പൊഴുക്കി.ജപ്പാനീസ് കാറുകളുടെ ഷോര്‍ട്ടേജ് മുതലെടുത്ത് സ്റ്റോക്ക് ഉളള കാറുകളുടെ വില മൂവായിരം ഡോളര്‍ വരെ ഉയര്‍ത്തി അമേരിക്കന്‍ ഡീലര്‍മാര്‍.മുന്‍പേ നിശ്ചയിച്ചിരുന്ന പുതിയ മോഡലുകളായ 'ഐ.ക്യു മൈക്രോ കാര്‍' ,'പ്രിയസ് V' എന്നിവയുടെ പുറത്തിറക്കല്‍ 'ടൊയോട്ട' നിര്‍ത്തി വെച്ചു.അതു പോലെ ഹോണ്ട 'സിവിക്','സി.ആര്‍‌-V'എന്നിവയുടെയും.ജപ്പാനീസ് കമ്പനികളില്‍ നിന്ന് ഘടകഭാഗങ്ങള്‍ വാങ്ങിയിരുന്ന അമേരിക്കന്‍-യൂറോപ്യന്‍ കമ്പനികളും ഈ പ്രതിസന്ധിയില്‍ പെട്ടെങ്കിലും അവര്‍ ക്രമേണ നില വീണ്ടെടുത്ത് ഉത്പാദനം പുനരാംഭിച്ചു.
തകരാത്ത ജപ്പാനീസ് പാരമ്പര്യം
ഹിരോഷിമയിലും നാഗസാക്കിയിലും തകര്‍ച്ചയില്‍ നിന്ന് ഉയിര്‍കൊണ്ട മാതിരി ജപ്പാനീസ് കാര്‍ വ്യവസായവും തിരികെ വരാന്‍ കഠിനശ്രമം ആണ്‌ നടത്തിയത്. അവര്‍ ഒന്നടങ്കം ഐക്യത്തോടെ പ്രയത്നിച്ചു. ജപ്പാനീസ് കാറുകള്‍ക്കാവശ്യമായ പ്രധാന ഘടകങ്ങളായ മൈക്രോകണ്‍ട്രോളറുകള്‍ വിതരണം ചെയ്തിരുന്ന 'റെനാസാസ്' എന്ന കമ്പനിയുടെ എട്ട് ഫാക്ടറികള്‍ തകര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ 2500 ജോലിക്കാരുടെ സേവനം നല്‍കിയാണ്‌ ഫാക്ടറികള്‍ പുനരാരംഭിക്കാന്‍ സഹായിച്ചത് .സുനാമിയുടെയും ഭൂകമ്പത്തിന്റെയും ഭാഗമായുണ്ടായ ആയിരത്തിലധികം തുടര്‍ചലനങ്ങള്‍ തിരിച്ചു വരലിനെ മന്ദഗതിയിലാക്കിയെങ്കിലും അവര്‍ പതിയെ മുന്നേറാന്‍ തുടങ്ങി. ദുരന്തത്തിനു മുന്‍പേ തന്നെ ജപ്പാനീസ് കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ 'ഏറ്റവും അടുത്ത് വെച്ച് ഉത്പാദനം നടത്തുക' എന്ന നയത്തിന്റെ ഭാഗമായി ഉത്പാദനം ജപ്പാനില്‍ നിന്ന് ക്രമേണ മാറ്റി വരികയായിരുന്നു.സുനാമിയുടെ വരവ് ഇതിനെ ത്വരിതഗതിയിലാക്കി. മറ്റൊരു ജപ്പാനീസ് ഭീമനായ 'നിസ്സാനും' തിരിച്ചു വരവിന്റെ പാതയില്‍ ആണ്‌.അവര്‍ക്ക് 'ടൊയോട്ട'യെ അപേക്ഷിച്ച് നഷ്ടം കുറവായിരുന്നു സംഭവിച്ചത്.2011 മെയ് ആയപ്പോഴേക്കും 'നിസ്സാന്‌' അവരുടെ ഏറ്റവും വലിയ ഫാക്ടറിയായ ഇവാക്കിയിലേത് പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞത് തിരിച്ചു വരവിനു ആക്കം കൂട്ടി.സത്യത്തില്‍ ജപ്പാനീസ് കമ്പനികളുടെ ഉത്പാദനത്തിലെ ആഗോളവത്കരണമാണ്‌ അവരെ തിരിച്ചു വരാന്‍ വലിയ തോതില്‍ സഹായിച്ചതെന്ന് സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു.2 മില്യണ്‍ കാറുകളുടെ ഉത്പാദനനഷ്ടം പ്രതീക്ഷിച്ച 'ടൊയോട്ട'യ്ക്ക് അനുഭവിക്കേണ്ടി വന്നത് അതിലും കുറവായിരുന്നു : 370000 എണ്ണം.ദുരന്തം സംഭവിച്ച മാസത്തിലെ വിഹിതം 220000 ആയിരുന്നു.2011 സെപ്തംബറോടെ 'ടൊയോട്ട' അവരുടെ 'കാംറി സെഡാന്‍' , 'പ്രിയസ് ഹൈബ്രിഡ്' മോഡലുകളുടെ ഉത്പാദനം സാധാരണനിലയിലെത്തിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുലയുന്ന ജപ്പാന്‌ 'കൂനിന്മേല്‍ കുരു' പോലെ വന്ന ഭൂകമ്പത്തില്‍ നിന്ന് കരകേറാന്‍ വന്‍ സാമ്പത്തിക മുതല്‍ മുടക്ക് വേണ്ടി വരുന്ന-ഫുക്കുഷിമ,ദായ്ച്ചി ആണവനിലയങ്ങളിലെ പ്രതിസന്ധി തീര്‍ക്കാന്‍ തന്നെ ബില്ല്യണ്‍ കണക്കിനു ഡോളര്‍ വേണ്ടി വരും- സാഹചര്യത്തില്‍ തിരിച്ചു വരുന്ന കാര്‍ വ്യവസായം മാത്രമാണ്‌ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന ജപ്പാനീസ് സമ്പദ് വ്യവസ്ഥയിലെ ഏക തിരിനാളം എന്ന് വിദഗ്ധര്‍ കരുതുന്നു.
പ്രതിസന്ധി നല്‍കിയ പാഠങ്ങള്‍
ഭൂകമ്പം കാര്‍നിര്‍മ്മാതാക്കള്‍ക്ക് വലിയ പാഠങ്ങള്‍ നല്‍കി.ഭാവിയിലും വന്നേക്കാവുന്ന ദുരന്തങ്ങളില്‍ പരമാവധി രണ്ടാഴ്ച കൊണ്ട് കരകയറാവുന്ന തരത്തില്‍ തങ്ങളുടെ ഫാക്ടറികളില്‍ ഘടനാപരമായ പരിഷ്കാരങ്ങള്‍ വരുത്തിയതായി 'ടൊയോട്ട' അവകാശപ്പെടുന്നു. കൂടാതെ തങ്ങള്‍ക്ക് ഘടകഭാഗങ്ങളും അസംസ്ക്യത വസ്തുക്കളും വിതരണം ചെയ്യുന്ന കമ്പനികളോടും ഇതേ തരത്തിലുള്ള പരിഷ്കാരങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു.തങ്ങളുടെ കാറുകളില്‍ ആകെ ഉപയോഗിക്കുന്ന 4000 മുതല്‍ 5000 വരെയുള്ള ഘടകഭാഗങ്ങളുടെ പകുതി എണ്ണം വരുന്ന നാല്‌ വര്‍ഷം കൊണ്ട് സ്വയം നിര്‍മ്മിക്കാനുള്ള പദ്ധതിയും 'ടൊയോട്ട'യ്ക്കുണ്ട്.

ടൊയോട്ടയും ഹോണ്ടയും തിരിച്ചു വരവിലേക്ക്
ലോക കാര്‍ വ്യവസായരംഗത്തെ തങ്ങളുടെ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുത്തു വരികയാണ്‌ 'ടൊയോട്ട'യും 'ഹോണ്ട'യും.മെയ് 2012 ഓടെ തങ്ങളെക്കാള്‍ മുന്നിലുള്ള അമേരിക്കന്‍ കമ്പനികളായ 'ജനറല്‍ മോട്ടോര്‍സി'ന്റെയും 'ഫോര്‍ഡി'ന്റെയും തൊട്ടടുത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞതായി മാര്‍ക്കറ്റിംഗ് പഠനങ്ങള്‍ പറയുന്നു. ഭൂകമ്പത്തിനു ഒരു വര്‍ഷത്തിനു ശേഷം മെയ് 2012 ല്‍ 'ടൊയോട്ട'യ്ക്ക് അമേരിക്കന്‍ വിപണിയിലെ വില്പന 87 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.അമേരിക്കന്‍ വിപണിയിലെ ബ്രാന്റ് മത്സരത്തില്‍ 'ഷെവര്‍ലെ'യെ പിന്നിലാക്കാനും 'ഫോര്‍ഡി'ന്റെ തൊട്ടു പിന്നില്‍ എത്താനും മെയ് മാസത്തില്‍ അവര്‍ക്ക് കഴിഞ്ഞത് ഗംഭീരതിരിച്ചു വരവിന്റെ സൂചനയാണ്‌.ഇപ്പോള്‍ എല്ലാ ജപ്പാനീസ് കമ്പനികള്‍ക്കും ആവശ്യത്തിനു സ്റ്റോക്ക് ഉണ്ട്,ആ അര്‍ഥത്തില്‍ പ്രതിസന്ധിയെ തരണം ചെയ്തു എന്നു സാരം.'ഹോണ്ട'യും അവരുടെ വില്പന 48 % വര്‍ദ്ധിപ്പിച്ചു ,അമേരിക്കന്‍ വിപണിയില്‍. 2008 ലെ 'ലേമാന്‍ ബ്രദേര്‍സി'ന്റെ തകര്‍ച്ച മുതല്‍ ആരംഭിച്ച സാമ്പത്തികപ്രതിസന്ധിക്കു ശേഷം 'ഹോണ്ട'യുടെ എറ്റവും മികച്ച പ്രകടനം വന്നു കഴിഞ്ഞതായി കമ്പനി വിലയിരുത്തുന്നു.അവരുടെ പുതിയ മോഡലായ 'സിവിക്' വലിയ ജനപ്രീതി നേടിയതും കമ്പനിയെ ഉത്സാഹത്തിലാക്കിയിട്ടുണ്ട്.
വളരുന്ന വിപണികളിലേക്ക്
ആഗോള കാര്‍ വ്യവസായരംഗത്തെ പുതിയ വാര്‍ത്ത ഇതൊന്നുമല്ല.'വളരുന്ന വിപണികള്‍' എന്ന് പേരിട്ടു വിളിക്കപ്പെടുന്ന ചൈന ,ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ 'ജനറല്‍ മോട്ടോര്‍സി'ന്റെയും 'വോക്സ് വാഗന്റെ'യും 'ഹ്യൂണ്ടായി'യുടെയും ആധിപത്യം തകര്‍ക്കാനായി ആ രാജ്യങ്ങളിലേക്ക് തങ്ങളുടെ കാറുകളുമായി കടന്നു കയറാനുള്ള 'ടൊയോട്ട'യുടെ പ്രഖ്യാപനം ആണ്‌ ചലനങ്ങള്‍ സ്യഷ്ടിച്ചത്. യൂറോപ്പിലെയും അമേരിക്കയിലെയും തങ്ങളുടെ സ്ഥിരം വിപണികള്‍ക്ക് വളര്‍ച്ച മുറ്റിയ സാഹചര്യത്തില്‍ പുത്തന്‍ വിപണികള്‍ തേടുക എന്ന തന്ത്രം ആണ്‌ ഇവര്‍ പുറത്തെടുക്കാന്‍ പോകുന്നത്. 2015 ഓടെ എട്ട് ചെറുകാറുകള്‍ 'വളരുന്ന വിപണി'കളിലേക്കായി പുറത്തിറക്കാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു.ഈ രാജ്യങ്ങളിലെ തങ്ങളുടെ വില്പന ആകെയുള്ളതിന്റെ പകുതി കൂടി വര്‍ദ്ധിപ്പിക്കും എന്ന് 'ടൊയോട്ട' പറയുന്നു.2000 ല്‍ ഇത് 18.6 % ആയിരുന്നു.ഇന്ത്യന്‍ വിപണിയില്‍ 2010 ഡിസംബറില്‍ 'ടൊയോട്ട' പുറത്തിറക്കിയ 'എറ്റിയോസ്' എന്ന മോഡല്‍, വരാനിരിക്കുന്ന ചെറുകാര്‍ സീരീസിന്റെ തുടക്കമായി കണക്കാക്കാം.

ഇന്ത്യയിലും ചൈനയിലും നടന്നുവരുന്ന ചെറുകാറുകളുടെ പൊരിഞ്ഞ യുദ്ധത്തില്‍ പങ്കാളിയാകാന്‍ ലോകത്തിലെ കാര്‍നിര്‍മ്മാണ 'ഗോലിയാത്ത്'ആയ 'ടൊയോട്ട' എത്തിച്ചേരുന്നത് കാര്യങ്ങളുടെ ഗതി മാറ്റും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.തങ്ങളുടെ കാറുകള്‍ക്കാവശ്യമായ ഘടകഭാഗങ്ങളെല്ലാം തന്നെ ആഭ്യന്തര വിപണിയില്‍ നിന്ന് തന്നെ സംഭരിക്കാനാണ്‌ അവരുടെ ലക്ഷ്യം.2013 ഓടെ വളരുന്ന വിപണികളില്‍ പ്രതിവര്‍ഷം 3.1 മില്യണ്‍ കാറുകള്‍ പുറത്തിറക്കാനാണ്‌ കമ്പനി ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ വിപണിയിലെ ചെറുകാറുകളുടെ നേര്‍പ്രതിനിധാനം ആയ 'മാരുതി ആള്‍ട്ടോ'യേക്കാള്‍ ഇരട്ടി വിലയിട്ടാണ് (9000 ഡോളര്‍) 'ടൊയോട്ട' അവരുടെ ചെറുകാര്‍ മോഡല്‍ ആയ 'എറ്റിയോസ്' ഇന്ത്യയില്‍ പുറത്തിറക്കിയത്.അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 'മാരുതി സ്വിഫ്റ്റും','ഹ്യൂണ്ടായി ഐ ടെന്നും''ഷെവര്‍ലെ സ്പാര്‍ക്കും' നിറഞ്ഞു നില്‍ക്കുന്ന വിപണിയില്‍ 'ടൊയോട്ട'യുടെ വരാനിരിക്കുന്ന ചെറു കാറുകള്‍ എന്ത് മാറ്റമാണ്‌ വരുത്തുക എന്നത് കാത്തിരുന്നു കാണേണ്ട സംഗതിയാണ്‌.