Monday, February 4, 2019

കുഞ്ഞുവ്യസനങ്ങളുടെ ‘റോമ’

  ഓട് പാകിയ ഒരു തറയുടെ സമീപ ദൃശ്യത്തില്‍  നിന്നാണ് ,
മെക്സിക്കന്‍സംവിധായകന്‍  ആയ അല്‍ഫോന്‍സോ ക്വൊറോണിന്റെ  2018 ലെ ശ്രദ്ധേയ
സിനിമയായ ‘റോമ’ ആരംഭിക്കുന്നത് . തറ ആരോ കഴുകുകയാണ് , സോപ്പ് കലര്‍ന്ന
വെള്ളം ഒഴുകി വരുന്നു . വെള്ളത്തില്‍  തെളിയുന്ന ആകാശത്തിന്റെ ഒരു തുണ്ട്
, അതിലൂടെ നീങ്ങുന്ന ഒരു വിമാനം. ക്വൊറോണ്‍  പറയാന്‍  ശ്രമിക്കുന്നത്
എന്താണ് എന്നതിന്റെ സൂചന ഈ ആദ്യ ദൃശ്യത്തില്‍  തന്നെ ഉണ്ട്.

               വലിയ ഒരു സാമൂഹ്യ, രാഷ്ട്രീയ  പശ്ചാത്തലത്തില്‍ കുഞ്ഞു
മനുഷ്യരുടെ ജീവിതമാണ് റോമയിലൂടെ സംവിധായകന്‍ ആവിഷ്കരിക്കാന്‍
ശ്രമിക്കുന്നത് . 2018 ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍
നേടിയ റോമ  ക്വൊറോണിന്റെ ആത്മാംശം കലര്‍ന്ന സിനിമയാണ് , അദ്ദേഹത്തിന്റെ
ഏറ്റവും പേഴ്‌സണല്‍  ആയതും.

               തന്റെ മുന്‍  സിനിമകളായ  ‘ആന്‍ഡ് യുവര്‍ മദര്‍  ടൂ ‘ ,
‘ഗ്രാവിറ്റി’ , ‘ചില്‍ഡ്രന്‍ ഓഫ് മെന്‍ ‘ എന്നിവയില്‍  നിന്ന്
തീര്‍ത്തും വ്യത്യസ്തവും സൂക്ഷ്മവുമായ ഒരു ആഖ്യാനഭാഷയാണ് അദ്ദേഹം
റോമയില്‍  പിന്തുടര്‍ന്നിരിക്കുന്നത്. നീണ്ട പാനിംഗ് ഷോട്ടുകളിലൂടെ ആണ്
ക്വൊറോണ്‍  സിനിമയിലെ ഏതാണ്ടെല്ലാ മികച്ച ഭാഗങ്ങളും വിവരിക്കുന്നത്.
ചിത്രം ബ്ലാക്ക് & വൈറ്റില്‍  ആണ് ചിത്രീകരിച്ചിരിക്കുന്നത് . പശ്ചാത്തല
സംഗീതം ഉപയോഗിച്ചിട്ടില്ലേ ഇല്ല. സംഭാഷണങ്ങള്‍ ഏറ്റവും ആവശ്യത്തിന്
മാത്രം.



              എഴുപതുകളുടെ ആദ്യ വര്‍ഷങ്ങളിലെ മെക്സിക്കോ ആണ് സിനിമയുടെ
പശ്ചാത്തലം . പൊതുതിരഞ്ഞെടുപ്പിലൂടെ  ഏകാധിപതിയായ ഒരു പ്രസിഡന്റ്
തിരഞ്ഞെടുക്കപ്പെടുന്ന , ‘കോര്‍പ്പസ് ക്രിസ്റ്റി’ കൂട്ടക്കൊല
എന്നറിയപ്പെട്ട , പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ പട്ടാളം
കൊന്നൊടുക്കിയ  , കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍  പിടിച്ചെടുക്കുന്ന
അസ്വസ്ഥത നിറഞ്ഞ കാലം . എന്നാല്‍  ഈ വലിയ സംഭവങ്ങള്‍  എല്ലാം  തന്നെ
സിനിമയുടെ ഒരരികിലൂടെ മെല്ലെ കടന്നു പോകുന്നതേ ഉള്ളു.  സിനിമ ശ്രദ്ധ
കൊടുക്കുന്നത് മെക്സിക്കോ നഗരത്തിലെ 'കൊളോണിയ റോമ' എന്ന ജനവാസ
കേന്ദ്രത്തിലെ ഒരു ഉയര്‍ന്ന -ഇടത്തരം വീട്ടിലേക്കാണ്.

             അല്‍ഫോന്‍സോ എന്ന  ഡോക്‌ടരുടെ ആ വീട്ടില്‍  അയാളുടെ ഭാര്യ
സോഫിയ , നാല് മക്കള്‍  , സോഫിയയുടെ അമ്മ , മറ്റൊരു വേലക്കാരി എന്നിവര്‍
ആണ് താമസിക്കുന്നത് . തദ്ദേശീയ ഗോത്രവര്‍ഗക്കാരിയായ ക്ലിയോ ആ വീട്ടിലെ
വേലക്കാരിയാണ് .  തുടക്കത്തിലെ  മൂന്ന് പാനിംഗ് ഷോട്ടുകളിലൂടെ ക്ലിയോയുടെ
ദൈനംദിന ജീവിതം വരച്ചു വെക്കുന്നു സിനിമ . കാണിയ്ക്ക് പിന്തുടരാനുള്ളത്
ക്ലിയോയെ ആണ് എന്ന് ആ ആദ്യ ഷോട്ടുകള്‍  പറയുന്നുണ്ട് .   ചുറുചുറുക്കുള്ള
 യുവതിയായ ക്ലിയോ ജോലികള്‍  എല്ലാം കൃത്യമായും വൃത്തിയായും ചെയ്യുന്നു.

          ക്ലിയോയ്ക്ക് ഒരു പ്രണയമുണ്ട് , സഹജോലിക്കാരിയായ അഡേലയുടെ
കാമുകന്റെ കസിനും  ആയോധനകലയുടെ ആരാധകനുമായ  ഫെര്‍മിന്‍  ആണ് അയാള്‍. ഒരു
ദിവസം , ഒഴിവുസമയത്തില്‍  അഡേലയുടെ കൂടെ സിനിമയ്ക്ക് പോകുന്ന ക്ലിയോയെ
കൂട്ടി ഫെര്‍മിന്‍  ഒരു ഹോട്ടലില്‍  മുറിയെടുക്കുന്നു. ഫെര്‍മിനുമായി
ക്ലിയോ സെക്സില്‍  ഏര്‍പ്പെടുന്നു .



               പിന്നൊരു നാളില്‍   ഒരു തീയേറ്ററില്‍  വെച്ച് സിനിമ
കാണുന്ന  സമയത്താണ്  ക്ലിയോ ഫെര്‍മിനോട്  പറയുന്നത് താന്‍  ഗര്‍ഭിണിയാണ്
എന്ന് . അത് വരെ ചുംബനത്തില്‍  ലയിച്ചിരുന്ന ഫെര്‍മിന്‍  പെട്ടെന്ന്
ഞെട്ടുന്നു , തെല്ല് നേരം കഴിഞ്ഞ് ടോയ്‌ലറ്റില്‍  പോയി വരാം എന്ന് പറഞ്ഞ്
പുറത്തേക്ക് പോകുന്നു. സിനിമ തീര്‍ന്നിട്ടും ഫെര്‍മിന്‍  തിരികെ
വരുന്നില്ല . അയാള്‍  തന്നെ വഞ്ചിച്ചു എന്ന് ക്ലിയോയ്ക്ക് ബോധ്യമാകുന്നു.
ക്ലിയോയുടെ പ്രണയ ഭംഗം , ഫെര്‍മിന്റെ വഞ്ചന  ഇതൊക്കെ  നിശ്ശബ്ദമായും
സൂക്ഷ്മമായും വരച്ചിടുന്ന രംഗമാണ് ഇത്. സിനിമയുടെ മൊത്തം  ആഖ്യാനരീതിയുടെ
മികച്ച ഉദാഹരണവുമാണിത്.

         ക്ലിയോയുടെ യജമാനത്തിയായ സോഫിയയുടെ ദാമ്പത്യ ജീവിതവും
പ്രശ്നത്തില്‍  ആണ് . അല്‍ഫോന്‍സോ   വീട്ടിലേക്ക് വരുന്ന ആദ്യത്തെ
സീനില്‍  തന്നെ അയാള്‍ക്ക് കുടുംബവുമായി ഒത്തുപോകാന്‍  സാധിക്കുന്നില്ല
എന്നത് , തന്റെ വലിയ കാര്‍  വശങ്ങളിലെ ചുമരുകളില്‍  തട്ടാതെ വീടിന്റെ
വരാന്തയില്‍  ഒതുക്കി നിര്‍ത്താന്‍  പാടുപെടുന്ന  ഷോട്ടിലൂടെ  സിനിമ
കാണിച്ചു തരുന്നുണ്ട്. അല്‍ഫോന്‍സോ മറ്റൊരു പെണ്ണുമായി പ്രണയത്തില്‍  ആണ്
.  ഒരു മീറ്റിംഗില്‍  സംബന്ധിക്കാനായി ക്യുബെക്കിലേക്ക്  എന്ന വ്യാജേന
അയാള്‍  കാമുകിയുടെ കൂടെ കഴിയാനാണ്  പോകുന്നത്  .  ഇത് കുട്ടികള്‍
അറിയാതെ ഇരിക്കാന്‍  ഇരുവരും ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍
വീടിന്റെ മുക്കിലും മൂലയിലും പ്രവേശനമുള്ള ക്ലിയോയുടെ കാതില്‍  സംഭാഷണ
ശകലങ്ങളുടെ രൂപത്തില്‍  സോഫിയയുടെ പ്രശ്നങ്ങള്‍  എത്തുന്നുണ്ട്.

          അഡേലയുടെ കാമുകന്റെ സഹായത്തോടെ , ഫെര്‍മിന്‍ താമസിക്കുന്ന
ചേരിപ്രദേശം പോലുളള ഒരു സ്ഥലത്തേക്ക് പോകുന്നുണ്ട് ക്ലിയോ. അവളോട്
ക്രൂരമായി സംസാരിക്കുന്ന ഫെര്‍മിന്‍ കുഞ്ഞ് തന്റേത് അല്ല എന്ന് പറഞ്ഞ്
അവളില്‍ നിന്ന് പെട്ടെന്ന് മാറിപ്പോകുന്നു.

                 ക്ലിയോയ്ക്ക് യജമാനത്തിയോട് തന്റെ പ്രശ്നം
പറയാതിരിക്കാന്‍  ആകുന്നില്ല.  തന്നെ ജോലിയില്‍  നിന്ന് പുറത്താക്കും
എന്ന് ഭയപ്പെട്ടിരുന്ന ക്ലിയോയോട് സോഫിയ സൗമനസ്യത്തോടെ പെരുമാറുന്നു .
അവളെ ആശുപത്രിയില്‍  കൊണ്ട് പോയി ഡോക്‌ടറെ കാണിക്കുന്നു. ആശുപത്രിയിലെ
നവജാതശിശുക്കളുടെ വാര്‍ഡിലെ ചില്ലു ചുമരിലൂടെ കുഞ്ഞുങ്ങളെ കാണാന്‍
അമ്മനോട്ടത്തോടെ ക്ലിയോ നില്‍ക്കുമ്പോള്‍  പെട്ടെന്ന് ഒരു ഭൂമികുലുക്കം
ഉണ്ടാകുന്നുണ്ട്. വാര്‍ഡിലെ ട്യൂബ് ലൈറ്റുകള്‍  ഇളകി ആടുന്നതിന്റെ
കാഴ്ച്ച .കുഞ്ഞുങ്ങളെ എടുത്ത് നഴ്‌സുമാര്‍  ഓടുന്നു. ഒരു കുഞ്ഞിനെ
ഇട്ടിരിക്കുന്ന ഇങ്കുബേറ്ററിന്റെ മുകളില്‍  മേല്‍ക്കൂരയില്‍  നിന്ന്
അടര്‍ന്ന് വീണ കോണ്‍ക്രീറ്റിന്റെ ഭാഗങ്ങള്‍  പതിച്ചു കിടക്കുന്ന ദൃശ്യം
ക്ലിയോ കാണുകയാണ്. എന്താണെന്ന് അറിയാത്ത ഒരാശങ്ക അവളുടെ മുഖത്ത്
നിറയുന്നു. ഇവിടെയും സംവിധായകന്റെ കയ്യടക്കവും സൂക്ഷ്മമായ ആഖ്യാന രീതിയും
സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ക്ലിയോ ആയി
അഭിനയിച്ചിരിക്കുന്ന യാലിറ്റ്സ അപരാഷ്യോയുടെ ആദ്യ സിനിമയാണ് റോമ എന്നത്
അവരുടെ അഭിനയത്തെ പൊന്‍ തിളക്കം ഉളളതാക്കുന്നുണ്ട്.

          ക്ലിയോയുടെ പ്രസവ തീയതി അടുത്ത ഒരു നാളില്‍ സോഫിയയുടെ അമ്മ ,
ക്ലിയോയേയും കൂട്ടി നഗരത്തിലെ ഒരു ഫര്‍ണിച്ചര്‍  കടയില്‍   തൊട്ടില്‍
വാങ്ങാനായി ചെല്ലുന്നു. മാര്‍ഗമധ്യേ പ്രതിഷേധ പ്രകടനം നടത്തുന്ന
വിദ്യാര്‍ഥികളെ അവര്‍  കാണുന്നുണ്ട് . തെരുവിലെങ്ങും നിരന്നു
നില്‍ക്കുന്ന പട്ടാളക്കാരുടെ ഇടയിലൂടെ അവര്‍  നടന്നു പോകുന്ന പാനിംഗ്
ഷോട്ട് ഉടന്‍  വരാനിരിക്കുന്ന എന്തോ ഒന്നിന്റെ സൂചന ഉണര്‍ത്തുന്നു.
മുകള്‍നിലയിലെ  ആ കടയില്‍  തൊട്ടില്‍  നോക്കി നില്‍ക്കവേ ആണ് പെട്ടെന്ന്
താഴെ  തെരുവിലെ വിദ്യാര്‍ഥി പ്രക്ഷോഭവും വെടിവെപ്പും കാണുന്നത്.
ആയുധധാരികളായ കുറേ ആളുകള്‍   പ്രക്ഷോഭകരെ ആക്രമിക്കുകയാണ്. കടയില്‍  ,
ചകിതരായി നില്‍ക്കുന്ന ആളുകളുടെ ഇടയിലേക്ക് പെട്ടെന്ന് ഒരു യുവാവും
യുവതിയും ഓടി വരുന്നു , പിറകെ കുറേ തോക്കുധാരികളും. ഒളിച്ചിരിക്കാന്‍
ശ്രമിക്കുന്ന യുവാവ് വെടിയേറ്റ് വീഴുന്നു. ഭയന്ന് ഒച്ച പോലും പുറത്ത്
വരാതെ നില്‍ക്കുന്ന ക്ലിയോയുടെ നിറവയറിന്‍നേരെ ചൂണ്ടുന്ന തോക്കിന്റെ
ഉടമസ്ഥനിലേക്ക് ക്യാമറ തിരിയുമ്പോളാണ് നാം തിരിച്ചറിയുന്നത് അത്
ഫെര്‍മിനാണെന്ന്. തോക്ക് പിന്‍വലിച്ച് അയാള്‍  തിരിഞ്ഞോടിപ്പോകുന്നു.
ആശുപത്രിയില്‍വെച്ച് ക്ലിയോയെ പിടികൂടുന്ന ആശങ്ക ഇവിടെയും അവളെ
പൊതിയുന്നു. ആ സീന്‍ തീരുന്നത് ക്ലിയോയുടെ കാലുകള്‍ക്കിടയിലൂടെ
ഒലിച്ചിറങ്ങുന്ന ആംനിയോട്ടീക് ദ്രവത്തിന്റെ കാഴ്ച്ചയിലേക്കാണ്. സിനിമയിലെ
ഏറ്റവും ഉദ്വേഗം നിറഞ്ഞ സീനുകളില്‍  ഒന്നായ ഇതും ആവിഷ്കരിച്ചിരിക്കുന്നത്
നീണ്ട പാനിംഗ് ഷോട്ടുകളീല്‍ കൂടിയാണ്.

                   സംഘര്‍ഷം നിറഞ്ഞ തെരുവില്‍  നിന്നും ആശുപത്രിയില്‍
എത്തിക്കപ്പെടുന്നു ക്ലിയോ. പ്രസവമുറിയിലെ പിരിമുറുക്കവും ആശങ്കയും
നിറഞ്ഞു നില്‍ക്കുന്ന രംഗങ്ങള്‍. സ്വാഭാവിക പ്രസവം നടക്കാത്തതിനാല്‍
ഓപ്പറെഷന്‍  തീയേറ്ററിലേക്ക് മാറ്റുന്നു അവളെ. നീണ്ട വേദനയ്ക്കൊടുവില്‍
കുഞ്ഞിനെ പുറത്തെടുക്കുന്നു. അതൊരു പെണ്‍കുഞ്ഞായിരുന്നു, എന്നാല്‍ അവള്‍
മരിച്ചു കഴിഞ്ഞിരുന്നു. ഒരു ഡോക്ടര്‍  കുഞ്ഞിനെ ക്ലിയോയുടെ ഒരു
വശത്തായുള്ള മേശപ്പുറത്ത് വെച്ച് തുടച്ചെടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ്
ക്ലിയോയുടെ നെഞ്ചില്‍കൊണ്ട് വെച്ച് പറയുന്നു : ‘ക്ലിയോ ഇതാണ് നിന്റെ
കുഞ്ഞ്, അവളോട് വിട പറയൂ’ അത് വരെ വേദനയിലും ഏങ്ങലടിയിലും ആയിരുന്ന
ക്ലിയോ പെട്ടെന്ന് ഒരു കരച്ചിലിലേക്ക് വീഴുന്നു. അവള്‍ കുഞ്ഞിനെ
കയ്യില്‍വാങ്ങി നെഞ്ചോട് ചേര്‍ത്ത് വെക്കുന്നു. ഒന്നും പറയാന്‍കഴിയാതെ
കരച്ചിലിലൂടെ മാത്രം കുഞ്ഞിനോട് വിട പറയുന്നു ക്ലിയോ. ‘റോമ’ യിലെ ഏറ്റവും
വികാരോജ്വലവും ഒരു പക്ഷെ സമകാലിക സിനിമയിലെ തന്നെ ഏറ്റവും മനോഹരവും
സമര്‍ഥവുമായ ഷോട്ട് ആണ് ഇത്.


                  ഇത്രയ്ക്ക് ആത്മസംഘര്‍ഷം നിറഞ്ഞ രംഗങ്ങളിലും ക്യാമറ
അത്രയ്ക്കൊന്നും വേവലാതി കാട്ടാതെ ശാന്തമായി എല്ലാം പകര്‍ത്തുന്നു.
മറ്റേതൊരു സിനിമയിലും   എത്രയോ എണ്ണം കട്ടുകള്‍  , ക്യാമറയുടെ
ധ്രുതചലനങ്ങള്‍  , തീവ്രതയാര്‍ന്ന പശ്ചാത്തല സംഗീതം എന്നിവ കൊണ്ട്
സംഘര്‍ഷം ആവിഷ്കരിക്കുമായിരുന്ന ഈ ഷോട്ടുകള്‍   അതൊന്നും ഇല്ലാതെ തന്നെ
ഏറ്റവും ദുഖാര്‍ദ്രവും സംഘര്‍ഷ ഭരിതവും ആക്കാന്‍ സംവിധായകന് കഴിയുന്നത്
ആവിഷ്കാരത്തില്‍പുലര്‍ത്തുന്ന സൂക്ഷ്മതയും കയ്യടക്കവുമാണ്. ‘ഓരോ കട്ടും
നുണയാണ് ‘  എന്ന ഗൊദാര്‍ദിയന്‍ സങ്കല്പം സിനിമയുടെ എഡിറ്റിംഗിനെ നന്നായി
സ്വാധീനിച്ചിട്ടുണ്ട്. കട്ടുകള്‍  ഏറ്റവും കുറച്ച് , നീണ്ട പാനിംഗ്
ഷോട്ടുകളിലൂടെ ‘റോമ’ ആവിഷ്കരിക്കുന്നത് , കുറച്ച് കുഞ്ഞു മനുഷ്യരുടെ
ജീവിതവും ദു:ഖവും ദുരന്തങ്ങളും ആണ്. സമകാലിക ലോകസിനിമയിലെ ഏറ്റവും തനതും
അനന്യവുമായ ആവിഷ്കാര ശൈലി തന്നെയാണ് ‘റോമ’ യിലൂടെ ക്വൊറോണ്‍ കാഴ്ച
വെയ്ക്കുന്നത്. ‘കാണേണ്ട’ സിനിമ ആണ് ‘റോമ’ . സിനിമ എന്ന കലാരൂപത്തിലേക്ക്
കാലം കെട്ടി വെച്ച ഒട്ടേറെ അനാവശ്യ അലങ്കാരങ്ങളെ നിര്‍ദ്ദയം
പറിച്ചെറിഞ്ഞ് കളയുന്നുണ്ട് ഈ സിനിമ.

                      ‘റോമ’ ദു:ഖത്തില്‍ ഒടുങ്ങുന്ന ഒരു സിനിമയല്ല.
എല്ലാ ദുരിതങ്ങള്‍ക്കിടയിലും ജീവിതത്തെ തിരിച്ചു പിടിയ്ക്കുന്നവരാണ്
അതിലെ മനുഷ്യര്‍. സോഫിയ തന്റെ  വലിയ , പഴയ കാറ് വിറ്റ് പുതിയ ,
ഒതുക്കമുളള ഒന്ന് വാങ്ങുന്നു, തൊഴിലെടുത്ത് ജീവിക്കുന്നതിനെ പറ്റി
ചിന്തിക്കുന്നു. ക്ലിയോയെയും കുട്ടികളെയും കൂട്ടി ഒരു കടലോര വിനോദ
കേന്ദ്രത്തിലേക്ക് പോകുന്ന സോഫിയ ജീവിതത്തില്‍നിന്ന് പൊയ്പ്പോയ
സൌഖ്യങ്ങളെ തിരികെ കൊണ്ട് വരാന്‍ ശ്രമിക്കുന്നു. മ്ലാനത നിറഞ്ഞ മുഖവുമായി
അവരോടൊപ്പം പോകുന്ന ക്ലിയോ , കടലില്‍ മുങ്ങിപ്പോകുന്ന കുട്ടികളെ സ്വന്തം
ജീവനെ പറ്റി ചിന്തിക്കാതെ രക്ഷിക്കുമ്പോള്‍   ആ കുടുംബത്തിലെ ഏറ്റവും
പ്രധാനപ്പെട്ട ഒരാള്‍  ആയി മാറുന്നു . ആര്‍ത്തലയ്ക്കുന്ന കടലില്‍,
നീന്തല്‍ അറിയാത്ത ക്ലിയോ കുട്ടികളെ രക്ഷിക്കുന്ന രംഗം
ചിത്രീകരിച്ചിരിക്കുന്നത് ഏറെ മനോഹരമായാണ് . ആ ഷോട്ടിന്റെ ഒടുക്കത്തില്‍,
കുഞ്ഞുങ്ങളെയും ക്ലിയോയെയും ചേര്‍ത്തണച്ച്  ഇരിക്കുന്ന സോഫിയയോട് ക്ലിയോ
ഏങ്ങലടിച്ച് പറയുന്നു : ‘എനിക്കവളെ വേണ്ടായിരുന്നു, അവള്‍ ജനിക്കണ്ട
എന്നാണ് ഞാന്‍ ആഗ്രഹിച്ചത്’'.

                     യാത്ര കഴിഞ്ഞ് മടങ്ങി വരുന്ന അവരെ
എതിരേല്‍ക്കുന്നത് പുതിയൊരു വീടാണ് . അവര്‍   പോയ സമയത്ത് അല്‍ഫോന്‍സൊ
വന്ന് തന്റെ സാധനങ്ങള്‍  ഒക്കെ കൊണ്ട് പോയ വീടിനെ അമ്മയും അഡേലയും
ചേര്‍ന്ന് മാറ്റി മറിക്കുന്നു. കുട്ടികളുടെ മുറികള്‍  എല്ലാം പരസ്പരം
മാറ്റുന്നു. പുതിയ മാറ്റത്തില്‍ കുട്ടികള്‍  കൌതുകം നിറഞ്ഞവര്‍ ആകുന്നു.
അലക്കാനുളള  കുറേ തുണികളുമായി പടി കയറി പോകുന്ന ക്ലിയോ അഡേലയോട് പറയുന്നു
, ‘എനിക്ക് കുറേ കാര്യങ്ങള്‍  പറയാന്‍ ഉണ്ട്’....



                     പടികള്‍  കയറി മുകളിലേക്ക് എത്തുന്ന ക്ലിയോയെ
പിന്തുടരുന്ന ക്യാമറ , മുകളിലെ ആകാശത്തുണ്ടിലൂടെ പറന്ന് നീങ്ങുന്ന ഒരു
കുഞ്ഞു വിമാനത്തെ കാണിച്ചു തന്ന് കൊണ്ട് നില്‍ക്കുന്നു. സിനിമയുടെ
തുടക്കത്തില്‍ സോപ്പുവെളളത്തില്‍ പ്രതിഫലിക്കു
അതേ വിമാനം.
സ്ഥൂലത്തില്‍ സൂക്ഷ്മത്തെ ആവിഷ്കരിക്കുന്ന , വലിയ സമൂഹത്തിന്റെ
പശ്ചാത്തലത്തില്‍  കുഞ്ഞു മനുഷ്യരുടെ കഥ പറയുന്ന ‘റോമ’ അവസാനിക്കുന്നത്
വ്യസനങ്ങളില്‍ ആണ്ടു പോകാതെ ജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന
സ്നേഹത്തിന്റെ മാന്ത്രികതയെ കുറിച്ചുള്ള  വിശ്വാസത്തിലേക്ക് കാണിയെ
നയിച്ചു കൊണ്ടാണ് . അതിനാല്‍ തന്നെ  സമകാലിക ലോകസിനിമയിലെ ഒരപൂര്‍വ
സൃഷ്ടിയുമാണ് ഈ സിനിമ.

2 comments:

  1. സ്ഥൂലത്തില്‍ സൂക്ഷ്മത്തെ ആവിഷ്കരിക്കുന്ന , വലിയ സമൂഹത്തിന്റെ
    പശ്ചാത്തലത്തില്‍ കുഞ്ഞു മനുഷ്യരുടെ കഥ പറയുന്ന ‘റോമ’ അവസാനിക്കുന്നത്
    വ്യസനങ്ങളില്‍ ആണ്ടു പോകാതെ ജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന
    സ്നേഹത്തിന്റെ മാന്ത്രികതയെ കുറിച്ചുള്ള വിശ്വാസത്തിലേക്ക് കാണിയെ
    നയിച്ചു കൊണ്ടാണ് . അതിനാല്‍ തന്നെ സമകാലിക ലോകസിനിമയിലെ ഒരപൂര്‍വ
    സൃഷ്ടിയുമാണ് ഈ സിനിമ.

    ReplyDelete
  2. നല്ല വിവരണം .....

    ReplyDelete