Friday, March 29, 2013

സമർ ഇസ്സാവി മരിക്കുമോ?


സമര്‍ താരിക് ഇസ്സാവി എന്ന പലസ്തീനിയന്‍ യുവ ആക്ടിവിസ്റ്റിന്റെ സമരം ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു ; സമരമാര്‍ഗത്തിന്റെ സവിശേഷത കൊണ്ടും അത് ചെയ്യുന്നയാളിന്റെ നിശ്ചയദാര്‍ഡ്യം കൊണ്ടും. അത് 210 ദിവസം കടന്ന നിരാഹാരസമരമാണ്. സമരത്തിന്റെ പശ്ചാത്തലരംഗം ജയിലാണ്. സമരമാകട്ടെ പലസ്തീനിയന്‍ ജനതയുടെ സ്വരാജ്യം എന്ന ആജീവനാന്തസ്വപ്നത്തിനെതിര്‍ നില്‍ക്കുന്ന ഇസ്രായേലിനോടും.
ചരിത്രത്തില്‍ ഇടം പിടിച്ച സമരം

     പലസ്തീനിയരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ സമര്‍ ഇസ്സാവി എന്ന ജറുസലേം വാസിയായ ആക്ടിവിസ്റ്റ് ഇസ്രായേലിന്റെ തടങ്കലിലാകുന്നത് 2002 ഏപ്രില്‍ പതിനഞ്ചിനായിരുന്നു. 'ഓപ്പറേഷന്‍ ഡിഫന്‍സിവ് ഷീല്‍ഡ്' എന്ന പേരിട്ട് വെസ്റ്റ് ബാങ്കിലെ പട്ടണങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ഇസ്രായേല്‍ നടത്തിയ സൈനിക നീക്കത്തിനിടെ രാമല്ലയില്‍ വെച്ചായിരുന്നു അറസ്റ്റ്. അനധിക്യതമായി ആയുധങ്ങള്‍ കൈവശം വെച്ചതും സായുധഗ്രൂപ്പുകള്‍ ആരംഭിച്ചതുമായിരുന്നു അറസ്റ്റിന്റെ കാരണങ്ങളായി ഇസ്രായേല്‍ പറഞ്ഞത്.
എന്നാല്‍ ഇസ്സാവിയുടെ തടവുശിക്ഷ 10 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം റദ്ദാക്കുകയും 2011 ഒക്ടോബറില്‍ അദ്ദേഹം സ്വതന്ത്രനാക്കപ്പെടുകയും ചെയ്തു. ഗിലാഡ് ഷാലിറ്റ് എന്ന ഇസ്രായേലി സൈനികനെ തടങ്കലില്‍ നിന്ന് വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്ത് മാധ്യസ്ഥം വഹിച്ച ഇസ്രായേല്‍ഹമാസ് അനുരഞ്ജന ചര്‍ച്ചയിലെ തീരുമാനം ആയ 1027 പലസ്തീനിയന്‍ തടവുകാരെ വിട്ടയയ്ക്കുക എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മോചനം.എന്നാല്‍ ആ കരാറിനെ വെറും പ്രഹസനം ആക്കിക്കൊണ്ട് 2012 ജുലൈ ഏഴിന് വീണ്ടും ഇസ്സാവി അറസ്റ്റു ചെയ്യപ്പെട്ടു. ഇത്തവണത്തെ അറസ്റ്റിന്റെ കാരണം : മുന്‍പത്തെ മോചനത്തിന്റെ പ്രധാനവ്യവസ്ഥയായ ജറുസലേം വിട്ടു പോകാന്‍ പാടില്ല എന്നത് ഇസ്സാവി ലംഘിച്ചു . ഇസ്രായേല്‍ രാഷ്ട്രത്തിന്റെ സുരക്ഷക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ 1948 മുതല്‍ പ്രയോഗിച്ചു വരുന്ന 'അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ ലോ' പ്രകാരമായിരുന്നു അറസ്റ്റ്.
അങ്ങനെ ഇസ്സാവി വീണ്ടും ജയിലഴികള്‍ക്കകത്തായി.എന്നാല്‍ ഇത്തവണ അദ്ദേഹം ഇസ്രായേലിനെതിരെ പുതിയ സമരമുഖം തുറക്കുകയായിരുന്നു 2012 ജുലൈ 29 മുതല്‍. അന്നാണദ്ദേഹം തന്റെ ഭക്ഷണം വെടിഞ്ഞു കൊണ്ടുള്ള സമരം ആരംഭിക്കുന്നത്.
മരണത്തിനും ജീവിതത്തിനുമിടയില്‍

ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ നിരാഹാര സമരങ്ങളിലൊന്നായി മാറിയിരിക്കുന്നു ഇസ്സാവിയുടേത്. എങ്ങിനെയാണ് ഇസ്സാവി ഇത്രയും ദിവസം പട്ടിണിസമരം പിന്നിട്ടത് എന്നതിനെക്കുറിച്ച് പുറം ലോകം അജ്ഞമാണ്. ഇക്കാര്യം സംബന്ധമായി യാതൊരു ഔദ്യോഗിക പ്രസ്താവനയും ഇസ്രായേലിന്റേതായില്ല. ഇസ്സാവിയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ വിശ്വാസമനുസരിച്ച് ജയിലധിക്യതര്‍ നിര്‍ബന്ധപൂര്‍വം ഇസ്സാവിയ്ക്ക് ട്യൂബിലൂടെ പോഷകങ്ങള്‍ നല്‍കുകയായിരുന്നു . ഇത്തരത്തില്‍ 200 ദിവസം പിന്നിട്ട സമരം എന്നാല്‍ നാടകീയമായ വഴിത്തിരിവില്‍ എത്തി , കുറച്ച് ദിവസം മുന്‍പ് ഇസ്സാവി കുഴലിലൂടെയുള്ള ഭക്ഷണവും നിരസിച്ചതിലൂടെ. ജലപാനം, ഔഷധം എന്നിവയൊക്കെ വെടിഞ്ഞു കഴിഞ്ഞു ഇസ്സാവി. ആശുപത്രിയില്‍, തന്നെ സന്ദര്‍ശിച്ചവരോട് ഇസ്സാവി പറഞ്ഞത് ഇതായിരുന്നു : 'എന്റെ ആരോഗ്യം പൊടുന്നനെ തകര്‍ച്ചയിലായിരിക്കുന്നു. ഞാന്‍ മരണത്തിനും ജീവനുമിടയില്‍ ചാഞ്ചാടുകയാണ്. '
വൈകുന്ന വിചാരണ

'അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ ലോ' അനുസരിച്ച് ഇസ്സാവിയെ ആറ് മാസം മുന്‍പ് അറസ്റ്റ് ചെയ്‌തെങ്കിലും നാളിതു വരെയും അദ്ദേഹത്തിനെതിരെ ഏതെങ്കിലും കുറ്റം ചുമത്തുകയോ വിചാരണ ആരംഭിക്കുകയോ ഉണ്ടായിട്ടില്ല എന്ന് ഇസ്സാവിയുടെ അനുയായികള്‍ പറയുന്നു. തികച്ചും അന്യായമാണ് ഇസ്സാവിയെ തടങ്കലില്‍ വെച്ചിരിക്കുന്നത് വഴി ഇസ്രായേല്‍ ചെയ്യുന്നത് എന്ന് സാരം. 2011 ല്‍ ഇസ്സാവിക്കൊപ്പം മോചിതരായ ഒട്ടേറെ ആളുകള്‍ പിന്നീട് പല കാരണങ്ങളും ആരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെടുകയായിരുന്നു എന്ന വസ്തുതയും തിരിച്ചറിയേണ്ടതുണ്ട് എന്ന് കരുതുന്നു ഇസ്സാവിയുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍. രാമല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന , തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ 'അഡാമീറി'ന്റെ കണക്കനുസരിച്ച് ഇസ്രായേലി ജയിലുകളില്‍ നിലവില്‍ 4743 പലസ്തീനികളാണ് തടങ്കലിലുള്ളത്.ഇതില്‍ 178 പേരും ഇസ്സാവിയെപ്പോലെ കുറ്റം ചുമത്തലോ വിചാരണയോ ഇല്ലാതെ ജയിലിലില്‍ കിടക്കുന്നു.
210 ദിനം പിന്നിട്ട ഈ സഹന സമരത്തിന്റെ ഏറ്റവും പുതിയ വാര്‍ത്തയായി ലോകം ശ്രവിച്ചത് ഇസ്സാവി ഏതു നിമിഷവും മരണപ്പെട്ടേക്കാം എന്ന കുടുംബാംഗങ്ങളുടെയും സുഹ്യത്തുക്കളുടെയും മുന്നറിയിപ്പാണ്. ഈ വെളിപ്പെടുത്തല്‍ ഇസ്സാവിയുടെ മോചനത്തിനായി പലസ്തീനിലെമ്പാടും പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പലസ്തീനിയന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഇസ്സാവിയുടെ മോചനത്തിനായി പ്രചരണപരിപാടി ആരംഭിച്ചു കഴിഞ്ഞു ഇക്കഴിഞ്ഞ ദിവസം. യു.എന്‍ സെക്രട്ടറി ജനറലിനു ഇതു സംബന്ധമായി കത്തു നല്‍കുകയും ചെയ്തിരിക്കുന്നു അദ്ദേഹം.
എന്നാല്‍ ഇസ്സാവിയുടെ അന്യായത്തടങ്കലും സമരവും പൊതുജനശ്രദ്ധയില്‍ എത്തിച്ചതിനുള്ള ശിക്ഷ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങിയിരിക്കുന്നു ഇസ്രായേല്‍ ഭരണകൂടം. ഇസാവിയുടെ സഹോദരിയെയും സഹോദരനെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു അവര്‍.കൂടാതെ മറ്റ് കുടുംബാംഗങ്ങള്‍ക്കുള്ള ഭീഷണിയായി ഇടയ്ക്കിടയ്ക്കുള്ള ഭവനപരിശോധനകളും.ഇസ്സാവിയുടെ മാതാപിതാക്കളുടെ വീടിനുള്ള ജലവിതരണം നിര്‍ത്തിവെക്കുന്നത് പോലുള്ള നടപടികള്‍ പുറമെയും .അദ്ദേഹത്തിന്റെ ഒരു സഹോദരനായ റാഫത്തിന്റെ വീട് പൂര്‍ണമായി തകര്‍ത്തുകളഞ്ഞു കഴിഞ്ഞ മാസം ഇസ്രായേലി സൈനികര്‍. ജയിലിനു പുറത്തുള്ള ഇസ്സാവിയുടെ ബന്ധുക്കളെയും ഇത്തരത്തില്‍ തടങ്കലിനു തുല്യമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു ഭരണകൂടം.
'അദ്ദേഹത്തിന്റെ തൂക്കം വെറും 47 കിലോ ആയിരിക്കുന്നു. വെറും എല്ലും തൊലിയുമായി മാറിയിരിക്കുന്നു ഇസ്സാവി ; സംസാരിക്കാന്‍ പോലുമാകാതെ തികച്ചും പരിക്ഷീണീതനായി.' ഇക്കഴിഞ്ഞ ഡിസംബറില്‍ കോടതിയിലെ ഹാജരാക്കലിനിടെ ഇസ്സാവിയെക്കണ്ട സഹോദരിയുടെ വാക്കുകള്‍ . ദീര്‍ഘകാലത്തെ പട്ടിണി മൂലം കാഴ്ച്ച ശക്തി കുറഞ്ഞ്, സ്വബോധം ഏറെക്കുറെ നഷ്ടപ്പെട്ട്,എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകാതെ,ശരീരമാസകലം കഠിനവേദനയോടെ സമരം ചെയ്യുകയാണീ മനുഷ്യന്‍ , തന്റെയും തന്റെ സഹജീവികളുടെയും അവകാശങ്ങള്‍ക്കും സ്വരാജ്യം എന്ന സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനും തന്റെ പങ്ക് നല്‍കിക്കൊണ്ട്.

Sunday, March 24, 2013

പരാതി കൊടുത്താൽ പണികിട്ടുന്ന നാട്‌ !

ജാഫർ എസ് പുൽ‌പ്പള്ളി

      മനുഷ്യാവകാശലംഘനങ്ങളുടെ ആഗോളതലസ്ഥാനമായ ചൈന അതിന്റെ ‘അനുസരണകെട്ട’ പൌരന്മാരെ നിശ്ശബ്ദരാക്കാനും ജനകീയ മുന്നേറ്റങ്ങളുടെ ലാഞ്ജന പോലും രാജ്യത്ത് മുളയ്ക്കാതിരിക്കാനുമായി അതിസമർഥമായി ഭരണകൂടോപാധികളെ ഉപയോഗിക്കുന്നു എന്നത് രഹസ്യമായ സംഗതിയല്ല. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളായ ആംനെസ്റ്റി ഇന്റർനാഷണൽ,ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയവയും ചൈനയ്ക്കകത്തും പുറത്തും പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും പലപ്പോഴും ഇത്തരത്തിലുള്ള നടപടികളെ തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്. സുരക്ഷാസേനകളുടെ സഹായത്തോടെ സ്ഥാപിക്കപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന ‘കറുത്ത ജയിലുകൾ’ എന്നറിയപ്പെടുന്ന അനധിക്യത തടങ്കൽ പാളയങ്ങൾ ഈ ഉപാധികളിൽ പ്രധാനപ്പെട്ട ഒന്നാണ്.

എന്താണ് ‘കറുത്ത ജയിൽ’?
      പ്രാചീനകാലം മുതൽക്കു തന്നെ ചൈനയിൽ പൌരന്മാർക്ക് സമൂഹത്തിലെ പ്രശ്നങ്ങൾക്കെതിരെ അധികാരികൾക്ക് പരാതി നൽകി പരിഹാരം നേടുന്നതിനുള്ള ‘ഷാങ്ഫാങ്’ എന്ന വ്യവസ്ഥയ്ക്ക് നിലനിൽ‌പ്പുണ്ടായിരുന്നു. പിന്നീട് നിന്നു പോയ ഈ വ്യവസ്ഥ കാതലായ വ്യത്യാസങ്ങളോടെ കംയൂണിസ്റ്റ് യുഗത്തിൽ തിരിച്ചു കൊണ്ടുവരപ്പെട്ടു.പ്രാദേശികതലത്തിൽ  ‘ലെറ്റേർസ് ആന്റ് കോൾസ് ‘   ബ്യൂറോകളും  ആ തലത്തിൽ പരിഹ്യതമാകാത്ത പ്രശ്നങ്ങൾക്കെതിരെ പരാതി നൽകാനായി ബീജിംഗിൽ ‘ലെറ്റേർസ് ആന്റ് കോൾസ് ‘ സെൻട്രൽ ഓഫീസും സ്ഥാപിക്കപ്പെട്ടു. തങ്ങളുടെ പരിഹരിക്കപ്പെടാത്ത പരാതികളുമായി തൽസ്ഥാനനഗരത്തിൽ  എത്തുന്ന പരാതിക്കാരാണ് പ്രധാനമായും ഈ കറുത്ത ജയിലുകളിലേക്ക് മാറ്റപ്പെടുന്നത്. പൌരന്മാരെ തടഞ്ഞു വെയ്ക്കുന്നതിനും വിചാരണയില്ലാതെ തടങ്കലിൽ വെക്കുന്നതിനുമായി  സ്ഥാപിക്കപ്പെട്ട അനധിക്യത ജയിലുകളാണ് ‘കറുത്ത ജയിലുകൾ’ എന്ന് ചുരുക്കം. എന്നാൽ ഈ കറുത്ത ജയിലുകൾക്ക് അവിടെ നിയമപരമോ ഔദ്യോഗികമായോ ആയ യാതൊരു നിലനിൽ‌പ്പുമില്ല എന്നതാണ് വസ്തുത. ഭരണകൂടം എല്ലായ്പ്പോഴും കറുത്ത ജയിലുകളെക്കുറിച്ചുള്ള ആരോപണങ്ങളെ നിഷേധിക്കുന്നു.അവ നിലനിൽക്കുന്നു എന്ന വസ്തുതയും തള്ളിക്കളയപ്പെടുന്നു.

പരാതിക്കാർക്ക് സ്വാഗതം !
         വ്യവസ്ഥയിലെ പ്രശ്നങ്ങൾക്കെതിരെ പരാതികളിലൂടെ പ്രതികരിക്കുന്ന ആളുകൾ ബീജിംഗിൽ മാത്രം ഒരു ലക്ഷത്തിൽ അധികം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ പ്രാദേശിക തലസ്ഥാനങ്ങളിലേതിലെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.1993 മുതൽക്കാണ് പരാതിക്കാരുടെ എണ്ണം വർദ്ധിച്ചു വന്നത്.പരാതികൾ കൈകാര്യം ചെയ്യുന്ന ‘ലെറ്റേർസ് ആന്റ് കോൾസ് ‘ ഓഫീസുകളിൽ 2003 മുതൽ 2007 വരെ മാത്രം ലഭിച്ച പരാതികളുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ചു തന്നെ 10 ദശലക്ഷത്തിലും അധികമാണ്. എന്നാൽ ഇത്രയധികം ജനങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഈ ഓഫീസുകളിൽ എത്തുന്നെങ്കിലും അവയുടെ നേർക്കുള്ള ഭരണകൂടത്തിന്റെ നിലപാട് ഈ വ്യവസ്ഥയുടെ യഥാർഥ ചിത്രത്തെ വെളിവാക്കുന്നു.കാതലായ പ്രശ്നങ്ങൾക്കൊന്നും പരിഹാരം ഇവിടെ നിന്ന് പൌരന്മാർക്ക് ലഭിക്കില്ല. ചൈന പോലൊരു സമഗ്രാധിപത്യ വ്യവസ്ഥയ്ക്കകത്ത് അത് പ്രതീക്ഷിക്കുക തെറ്റാണെങ്കിലും ആളുകൾ തങ്ങളുടെ പരാതികളുമായി ബീജിംഗിൽ എത്തിച്ചേരുന്നു.സത്യത്തിൽ നീതി തേടിയുള്ള ആ പ്രാചീന വഴക്കത്തെ അനുസ്മരിപ്പിക്കുന്ന ഈ യാത്രകൾ തുടക്കത്തിലേ തടയപ്പെടുന്നു. തങ്ങളുടെ അധികാരകേന്ദ്രങ്ങളിൽ നിന്ന് പരിഹ്യതമാകാത്ത പ്രശ്നങ്ങളുടെ അപ്പീലുകളുമായി  ബീജിംഗിലെത്തുന്ന പരാതിക്കാരെ അവിടെ എത്തും   മുമ്പേ തന്നെ ആ പ്രാദേശിക ഭരണകൂടങ്ങൾ വാടകഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി അവരെ സ്വന്തം സ്ഥലങ്ങളിൽ തന്നെ തിരികെ  വിടുന്നു. ഇത് പരാതിക്കാർ നേരിടുന്ന ആദ്യത്തെ വെല്ലുവിളി.  പക്ഷെ പരാതിക്കാരോടുള്ള പ്രാദേശികഭരണകൂടങ്ങളുടെ പ്രതികരണത്തിന്റെ അടുത്ത രൂപം കുറേ കടുത്തതാണ്.’ കറുത്ത ജയിലു‘കളുടെ ആവശ്യകതയും പ്രസക്തിയും ഇവിടെയാണ് കടന്നു വരുന്നത്. തങ്ങൾക്കെതിരെയുള്ള പരാതികളുമായി തലസ്ഥാനത്തെത്തുന്ന പരാതിക്കാരെ തടഞ്ഞു വെക്കുന്നതിനും തടങ്കലിൽ പാർപ്പിക്കുന്നതിനുമായി അവർ ‘കറുത്ത ജയിലുകൾ’ ഒരുക്കിവെയ്ക്കുന്നു.പ്രാദേശിക സർക്കാരുകൾക്കെന്ന പോലെ കേന്ദ്രഭരണകൂടത്തിനും ഈ പരാതിക്കാരെ ഇല്ലായ്മ ചെയ്യേണ്ടത് ആവശ്യമാണ്.പരാതിക്കാർ യഥേഷ്ടം തലസ്ഥാനത്ത് വിഹരിക്കുന്നത് ജനകീയപ്രക്ഷോഭങ്ങൾക്ക് കാരണമായേക്കുമോ എന്ന ഭയമാണ് അവരെ അലട്ടുന്നത്. പ്രാദേശിക രാഷ്ട്രീയക്കാർക്കാകട്ടെ തങ്ങളുടെ രാഷ്ട്രീയ ഭാവിയ്ക്ക് ഈ പരാതിക്കാർ തടസ്സമാകും എന്ന ആശങ്കയും ഉണ്ട്.

ഇത് ഒരു പുത്തൻ ബിസിനസാണ്













സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ,ഹോസ്റ്റലുകൾ,ആശുപത്രികൾ,മാനസികരോഗ കേന്ദ്രങ്ങൾ,പാർപ്പിടസമുച്ചയങ്ങൾ എന്നിവയെ ആണ് പ്രാദേശിക ഭരണകൂടങ്ങൾ ജയിലുകൾ ആക്കിമാറ്റുന്നത്. തടവുപുള്ളിയൊന്നിന് 150 യുവാൻ  വീതം പ്രതിഫലം  നടത്തിപ്പുകാർക്ക് നൽകിയാണ് ഈ ജയിലറകൾ പ്രാദേശികസർക്കാരുകൾ നിലനിർത്തുന്നത് എന്ന് ആരോപിക്കപ്പെടുന്നു.ഏതു വിധേനയും പരാതിക്കാരെ പിടികൂടി തിരിച്ചയയ്ക്കാനോ ജയിലുകളിലെത്തിക്കാനോ ചുമതലപ്പെടുത്തുന്ന ആളുകളുടെ പ്രതിഫലം ഇതിനു പുറമെയാണ്. ഉദ്യോഗസ്ഥന്മാർ, പോലീസ് അധികാരികൾ, ഏജന്റുമാർ എന്നിവർ തമ്മിലുള്ള  കോക്കസ് ആണ് ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. കറുത്ത ജയിലറകൾ പുതിയ ഒരു കച്ചവടത്തിന്റെ കൂടി രംഗഭൂമി ആകുന്നുണ്ട് എന്ന് സാരം. മൂവായിരത്തിലധികം ജോലിക്കാരുള്ളതും കോടിക്കണക്കിനു യുവാൻ വരുമാനം നേടുന്നതുമായ ഒരു കമ്പനിയുടെ വിവരങ്ങൾ 2010 ൽ ചൈനീസ് മാധ്യമങ്ങൾ പുറത്തു വിട്ടത് കോടികളുടെ ബിസിനസ്സാണ് ഈ അന്യായത്തടങ്കൽ മേഖലയിൽ നടക്കുന്നത് എന്ന കാര്യത്തെ കൂടുതൽ സ്പഷ്ടമാക്കുന്നു.


  കറുത്ത ജയിലിലെ മനുഷ്യാവകാ‍ശങ്ങൾ

         ‘ഹ്യൂമൻ റൈറ്റ്സ് വാച്ച്’ എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന 2009 ൽ പുറത്തിറക്കിയ ബ്യഹത്തായ റിപ്പോർട്ടിൽ ഈ കറുത്ത ജയിലുകളുടെ നിലനിൽ‌പ്പും അവിടെ നടമാടുന്ന  ശാരീരിക മാനസിക പീഡനങ്ങളുടെ നേർചിത്രമുണ്ട്.തടവുകാരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു എന്ന് റിപ്പോർട്ട് പറയുന്നു. ഒരു മുറിയ്ക്കുള്ളിൽ 30 വരെ എണ്ണം തടവുകാരെ തിക്കിനിറച്ചിരിക്കുന്ന ജയിലിൽ തടവുപുള്ളികളെ ക്രൂരമർദ്ദനം,പട്ടിണിയ്ക്കിടൽ എന്നിവയ്ക്ക് വിധേയമാക്കുന്നു .മതിയായ ഭക്ഷണം,മരുന്ന്,ഉറക്കം എന്നിവയൊക്കെ നിഷേധിക്കപ്പെടുന്നു തടവുപുള്ളികൾക്ക്.കുടുംബാഗങ്ങളെ കാണുന്നതോ നിയമസഹായം തേടുന്നതോ വിലക്കപ്പെട്ടിരിക്കുന്നു ഇവിടെ. മാസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ പീഡനങ്ങൾക്കൊടുവിൽ ഒരു നാൾ ഇവരെ വിട്ടയയ്ക്കുന്നു,ഇനിയൊരിക്കലും പരാതിയുമായി തലസ്ഥാനത്തേക്ക് വലിഞ്ഞുകയറരുത് എന്ന താക്കീതോടെ.സ്വതന്ത്രരാക്കപ്പെട്ട ഈ തടവുപുള്ളികൾ മനുഷ്യാവകാശഗ്രൂപ്പുകളുമായി നടത്തിയ സംഭാഷണങ്ങളിലാണ് ഇത്തരം ഞെട്ടിക്കുന്ന പീഡനങ്ങളുടെ കഥകൾ കുറച്ചെങ്കിലും പുറത്തുവന്നത്.

കറുത്ത ജയിലുകൾ ഉണ്ടെന്ന് ഭരണകൂടം

         ഐക്യരാഷ്ട്രസഭയുടെ  ഹ്യൂമൻ റൈറ്റ്സ് കൌൺസിലിന്റെ റിപ്പോർട്ടിലടക്കം പല അന്വേഷണങ്ങളിലും വെളിവാക്കപ്പെട്ട ഈ പീഡനകഥകളെല്ലാം നിഷേധിക്കുകയായിരുന്നു ചൈനീസ് സർക്കാർ ചെയ്തത്. എന്നാൽ  അനധിക്യത ജയിൽ നടത്തിപ്പിൽ ഏർപ്പെട്ടിരുന്ന  ‘അന്വാണ്ടിങ് സെക്യൂരിറ്റി സർവീസ് കമ്പനി‘യുടെ  ചെയർമാനും ജനറൽ മാനേജരും 2010 സെപ്തംബറിൽ ബീജിംഗ് നഗരപോലീസിന്റെ പിടിയിലായതോടെ ഇത് സംബന്ധമായ ആദ്യത്തെ കേസ് ചൈനയിലാദ്യമായി പരസ്യമാക്കപ്പെട്ടു.2004 ൽ സ്ഥാപിക്കപ്പെട്ട കമ്പനി , പ്രാദേശികഭരണകൂടങ്ങളുടെ ലയ്സൺ ഓഫീസുകൾ ബീജിംഗിൽ ആരംഭിച്ചാണ് കച്ചവടം തുടങ്ങുന്നത്. പ്രാദേസിക സർക്കാരുകൾ പണം നൽകി ഇവരുടെ ‘സേവനങ്ങൾ’ വാങ്ങുന്നു. കച്ചവടം പച്ചപിടിച്ചതോടെ കമ്പനി അതിന്റെ പ്രതിനിധികളെ വിദൂര ഗ്രാമങ്ങളിലേക്ക് വരെ അയച്ച് അവിടെനിന്നുള്ള പരാതിക്കാരെ ഒതുക്കാനുള്ള കച്ചവടക്കരാറുകൾ നേടുന്നു.  ഒരു വനിതാ പരാതിക്കാരിയെ തടങ്കലിൽ വെച്ച് ബലാത്സംഗം ചെയ്ത കുറ്റത്തിന് ഒരു ഗാർഡിന് 8 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടതും  ആ വർഷം തന്നെയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബീജിംഗിലെ ഒരു കോടതി തടങ്കൽ നടത്തിപ്പുകാരാ‍യ പത്ത് പേർക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചതാണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ സംഭവം. കറുത്ത ജയിലുകൾ ഉണ്ട് എന്ന കാര്യം പരോക്ഷമായെങ്കിലും സമ്മതിക്കുന്നു ഭരണകൂടം ഈ നടപടികളിലൂടെ.

       തന്റെ ഭൂമി അന്യായമായി പിടിച്ചെടുക്കപ്പെട്ടതിനെതിരെയോ തനിക്കേറ്റ പോലീസ് മർദ്ദനത്തിനെതിരെ  നീതി  തേടിയോ തലസ്ഥാനനഗരത്തിൽ എത്തിച്ചേരുന്ന ഓരോ മനുഷ്യനും നീതിയ്ക്ക് പകരം ചൈനയിൽ അവകാശമാക്കുക പീഡനവും അപമാനവുമാണ് എന്ന സത്യം നമ്മെക്കൊണ്ടെത്തിക്കുക ഏതൊരു സമഗ്രാധിപത്യ വ്യവസ്ഥയും ഇങ്ങനെയൊക്കെത്തന്നെയാണ് ‘ശല്യ’ ക്കാരെ ഇല്ലാതാക്കുക എന്ന തിരിച്ചറിവിലാണ്.നഗരകേന്ദ്രത്തിൽ പരസ്യമായി സ്ഥാപിച്ച ചെണ്ടയിൽ കൊട്ടി തന്റെ പരാതി അധികാരികൾക്കും ജനങ്ങൾക്കും മുൻപിൽ സധൈര്യം വെളിപ്പെടുത്താൻ സ്വാതന്ത്യമുണ്ടായിരുന്ന പഴയ ചൈനീസ് പാരമ്പര്യം മരിച്ച് മണ്ണടിഞ്ഞ് പോയിരിക്കുന്നു എന്നും   മഹത്തായ സംസ്കാരത്തിന്റെ ആസ്ഥാനമായിരുന്ന ചൈന ഇന്ന് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായിരിക്കുന്നു എന്ന തിരിച്ചറിവ് പൂർണമാക്കുന്നു ഈ ‘കറുത്ത ജയിലു‘കൾ.