Showing posts with label mau mau rebellion. Show all posts
Showing posts with label mau mau rebellion. Show all posts

Friday, February 22, 2013

ഇനിയും നീതി തേടുന്ന മൌ മൌ കലാപകാരികള്‍


കെനിയയിലെ കോളനി വാഴ്ച
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷുകാര്‍ കെനിയയില്‍ നിലയുറപ്പിച്ചതെങ്കിലും അത് അവരുടെ ഒരു സംരക്ഷിതപ്രദേശം മാത്രമായിരുന്നു 1920 വരെ. ആ വര്‍ഷമാണ് കെനിയയെ ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചത്. ലോകത്തില്‍ അന്നുള്ളതില്‍ വെച്ച് ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണും ക്യഷിയ്ക്ക് തികച്ചും യോജിച്ചതായ കാലാവസ്ഥയും ഉള്ള കെനിയ ബ്രിട്ടീഷുകാരനെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല.
കറുത്തവന്റെ പ്രതിരോധം
തങ്ങളുടെ മണ്ണും ഫലഭൂയിഷ്ടതയും ചൂഷണം ചെയ്ത് വളര്‍ന്ന കോളനി വാഴ്ചക്കെതിരെയുള്ള കെനിയക്കാരന്റെ പോരാട്ടത്തിന് അടിമത്വത്തിന്റെ തുടക്കം മുതല്‍ക്കേ വേരോട്ടമുണ്ട്. 1880 മുതല്‍ 1900 വരെ നീണ്ടു നിന്ന ആദ്യകലാപം,1895 മുതല്‍ 1905 വരെയുള്ള നണ്ടി കലാപം, 1913 ല്‍ ആരംഭിച്ച് ഒരു വര്‍ഷം നീണ്ടു നിന്ന ഗിരിയാമ മുന്നേറ്റം, 1947 ലെ വനിതാ കലാപം, 1950 ലെ കല്ലോവ സമരം വരെ നീണ്ടു കിടക്കുന്ന ആ നിരയിലേക്കാണ് 1952 ല്‍ 'മൌ മൌ കലാപം ' ഉയര്‍ന്നു വരുന്നത്.
എന്താണ് മൌ മൌ?
കെനിയയില്‍ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ് കൊളോണിയല്‍ ശക്തിക്കെതിരെ 1952 ല്‍ ഉയര്‍ന്നു വന്ന, പരാജയപ്പെട്ട ഗറില്ലാ കലാപമാണ് 'മൌ മൌ'. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഈ രക്തരൂക്ഷിത കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ സര്‍ക്കാര്‍ കണക്കില്‍ 1819 ആണെങ്കിലും 'അപ്രത്യക്ഷ'രായവര്‍ അനേകായിരം ആണ്. തങ്ങളുടെ സാമ്രാജ്യത്തെ രക്ഷിക്കാനായി കലാപത്തെ രക്തത്തില്‍ മുക്കിക്കൊന്നു ബ്രിട്ടന്‍. കെനിയന്‍ മനുഷ്യാവകാശക്കമ്മീഷന്റെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം ആളുകളെ സര്‍ക്കാര്‍ തൂക്കിലേറ്റിയിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം ആളുകളെ തികച്ചും പരിതാപകരമായ നിലയില്‍ തടങ്കലില്‍ വെച്ചു പീഡിപ്പിച്ചു.1956 ഒക്ടോബര്‍ 21 ന് കലാപകാരികളുടെ നേതാവ് ദേദാന്‍ കിമാത്തി പിടികൂടപ്പെട്ടതോടെ കലാപം ഏതാണ്ട് ഒടുങ്ങി. 1963 ലെ കെനിയന്‍ സ്വാതന്ത്യലബ്ധിയ്ക്ക് വലിയ സഹായം ചെയ്തു ഈ കലാപം എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. എന്നാല്‍ കെനിയയിലെ പ്രധാനഗോത്രമായ കിക്കുയു സമൂഹത്തില്‍ ആഴത്തില്‍ ഭിന്നത സ്യഷ്ടിച്ചതു വഴി വിപരീതമായ ഫലവും ഉണ്ടാക്കി, കലാപം പിന്നീട്, എന്നും വിലയിരുത്തപ്പെടുന്നു.
ഭരണകൂടത്തിന്റെ പ്രതികരണം
അതിരൂക്ഷമായാണ് ബ്രിട്ടീഷുകാര്‍ കലാപത്തെ നേരിട്ടത്. 1952 ഒക്ടോബര്‍ ഒമ്പതിന് കടുത്ത ബ്രിട്ടീഷ് അനുകൂലിയും സീനിയര്‍ ചീഫുമായ വറുഹിയു പകല്‍ വെളിച്ചത്തില്‍ മൌ മൌ കലാപകാരികളാല്‍ കൊല്ലപ്പെട്ടതോടെ ഭരണകൂടം ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പിന്നെ നടന്നത് ആഫ്രിക്കന്‍ ചരിത്രം അന്നേ വരെ കണ്ടിട്ടില്ലാത്ത ക്രൂരമായ അടിച്ചമര്‍ത്തലും കൂട്ടക്കൊലയുമാണ്. മൌ മൌ പോരാളികളെയും അനുകൂലികളെയും കൂട്ടത്തോടെ പിടികൂടുകയും ജയിലിലടയ്ക്കുകയും ചെയ്തു. ആഫ്രിക്ക ഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് ഗവണ്മെന്റുകളില്‍ ഏറ്റവും കൂടുതല്‍ വംശീയത പുലര്‍ത്തിയിരുന്ന കെനിയയിലെ ഭരണാധികാരികള്‍ കലാപകാരികളോട് തികച്ചും മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. കൂട്ടപ്പിഴ ചുമത്തല്‍, ഭൂമിയും സ്വത്തും പിടിച്ചെടുക്കല്‍,ഷണ്ഡീകരണം എന്നിവ ചെറിയ ശിക്ഷകള്‍ മാത്രമേ ആയിരുന്നുള്ളൂ. ആയിരക്കണക്കിനു കന്നുകാലികളെയാണ് പിഴയായി പിടിച്ചെടുത്തത്.
mauവര്‍ത്തമാനത്തിലേക്കും നീളുന്ന നീതി നിഷേധം
1963 ല്‍ സ്വാതന്ത്യം നേടിയ കെനിയ ഇന്ന് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. എങ്കിലും കോളനിവാഴ്ച തങ്ങളിലേല്‍പ്പിച്ച മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല എന്ന് കെനിയക്കാരന്‍ വിശ്വസിക്കുന്നു. അതു കൊണ്ടാണല്ലോ 1999 ല്‍ 'മൌ മൌ ഒറിജിനല്‍ ഗ്രൂപ്പ് ' എന്ന് പേരിട്ട മുന്‍സ്വാതന്ത്യ പോരാളികളുടെ സംഘടന കലാപകാലത്ത് തങ്ങളെപ്പോലുള്ള ആയിരങ്ങള്‍ നേരിട്ട കൊടും ക്രൂരത നിറഞ്ഞ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഷണ്ഡീകരണത്തിനും കണക്കു ചോദിക്കാന്‍ ഇറങ്ങിത്തിരിച്ചത്. 2002 ല്‍ മൌ മൌ ട്രസ്റ്റ് എന്ന സംഘടന ബ്രിട്ടന്റെ അതിക്രമങ്ങള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് കോടതിയില്‍ തന്നെ നിയമനടപടികള്‍ ആരംഭിച്ചു. ഈ നീക്കത്തിന് കെനിയന്‍ മനുഷ്യാവകാശക്കമ്മീഷന്റെ പിന്തുണയും ഉണ്ടായിരുന്നു. അവരുടെ അഭിഭാഷകര്‍ ആറായിരത്തിലധികം മൊഴികള്‍ കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസില്‍ കക്ഷി ചേര്‍ന്ന 42 പേരില്‍ അഞ്ച് പേരെ വാദികളായി ഉള്‍പ്പെടുത്തി ടെസ്റ്റ് കേസിന്റെ വിചാരണ ആരംഭിച്ചു. വ്യദ്ധരായ ഈ അഞ്ചു പേരില്‍ ഒരാള്‍ ഇതിനിടെ മരണപ്പെട്ടു. ബാക്കിയുള്ള നാല് പേരില്‍ രണ്ട് പേര്‍ ഷണ്ഡീകരിക്കപ്പെട്ടവരാണ്,ഒരാള്‍ കുപ്രസിദ്ധമായ ഹോല കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ്. ഇനിയൊരാള്‍ സ്ത്രീയാണ്. അവര്‍ നേരിട്ട പീഡനമോ തിളച്ച വെള്ളം നിറച്ച കുപ്പികള്‍ ജനനേന്ദ്രിയത്തിലൂടെ കടത്തിവിടുക പോലുള്ളവയും.
തങ്ങള്‍ കെനിയയില്‍ ചെയ്തു കൂട്ടിയ അക്രമങ്ങളിന്മേല്‍ ബ്രിട്ടന്‍ ഔദ്യോഗികമായി ക്ഷമ ചോദിക്കണം എന്ന കെനിയന്‍ ഗവണ്മെന്റിന്റെ 2005 ലെ ആവശ്യം ബ്രിട്ടന്‍ തള്ളിക്കളഞ്ഞിരുന്നു.
ആദ്യവിജയങ്ങള്‍
2002 ല്‍ ആരംഭിച്ച കേസില്‍ ആദ്യപ്രതീക്ഷ നല്‍കിയ സംഭവം 2011 ലെ വിധിയാണ്. ബ്രിട്ടീഷ് സര്‍ക്കാരിനാല്‍ പീഡിതരായ ഈ കെനിയക്കാര്‍ക്ക് തങ്ങള്‍ നേരിട്ട യാതനകള്‍ക്ക് നഷ്ടപരിഹാരം തേടേണ്ടത് കെനിയന്‍ സര്‍ക്കാരില്‍ നിന്നു തന്നെയാണെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബാധ്യതയും ഇല്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി തള്ളിക്കളഞ്ഞു . ഇത്തരത്തില്‍ കേസ് കൊടുക്കാന്‍ കെനിയക്കാര്‍ക്ക് അവകാശമില്ല എന്ന സര്‍ക്കാരിന്റെ വാദം പൊളിഞ്ഞത് കേസില്‍ വലിയ പ്രതീക്ഷ നല്‍കി. ടെസ്റ്റ് കേസ് വിജയിച്ചാല്‍ മുപ്പതിനായിത്തോളം പീഡിതര്‍ക്കും സമാനമായ കേസുകള്‍ കൊടുക്കാം,നഷ്ടപരിഹാരം നേടാം.