Showing posts with label മാത്യഭൂമി. Show all posts
Showing posts with label മാത്യഭൂമി. Show all posts

Thursday, January 3, 2013

വീട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍


ജാഫര്‍ എസ് പുല്‍പ്പള്ളി
പുതിയ ജീവിതം തേടി ഭൂഗോളത്തിന്റെ മറ്റേ തലയ്ക്കലേക്ക് പണ്ട് യാത്രയായ ആ പിതാക്കളുടെ മക്കള്‍ കാലചക്രത്തിന്റെ തിരിച്ചിലില്‍ വിപരീതദിശയിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു ഇപ്പോള്‍. വലുപ്പം കൊണ്ട് ലോകത്തിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ വംശജരുടെ തിരിച്ചു വരവിന്റെ കാര്യമാണ് പറയുന്നത്. ഇന്ത്യയില്‍ നിന്ന് പാശ്ചാത്യരാഷ്ട്രങ്ങളിലേക്ക് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കുടിയേറിയവരുടെ പിന്മുറക്കാരാണ് പ്രധാനമായും ഇത്തരത്തില്‍ തങ്ങളുടെ ആദിമവേരുകളിലേക്ക് മടങ്ങുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസികള്‍
യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ കണക്ക് പ്രകാരം ചൈന കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യക്കാരാണ്. 2.5 കോടി വരും 140 രാജ്യങ്ങളിലായുള്ള ഇന്ത്യന്‍ പ്രവാസികളുടെ സംഖ്യ. ഇന്ത്യയുടെ 0.8 ശതമാനം കുടിയേറ്റ നിരക്ക് ലോകത്തേറ്റവും ഉയര്‍ന്നത് ആണ്.യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളില്‍ എണ്ണം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് ഗുജറാത്തി, പഞ്ചാബി വംശജരാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും കരീബിയന്‍ മേഖലയിലും ഇന്ത്യന്‍ പ്രവാസികള്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ആതിഥേയ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ ആ സമൂഹം ധാരാളം പ്രൊഫഷണലുകളെ ആ രാജ്യങ്ങളുടെ വികസനത്തില്‍ പങ്കാളികളാകാനായി നല്‍കിയിട്ടുണ്ട്.

അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റത്തിന്റെ ചരിത്രം നീളുന്നത് 100 വര്‍ഷത്തിനു മുന്‍പിലേക്കാണ്. 'ഹിന്ദുക്കള്‍' എന്ന് വിളിക്കപ്പെട്ടു ഇവര്‍ തദ്ദേശിയരാല്‍. ഇന്ത്യന്‍ സ്വാതന്ത്യത്തിനു ശേഷം അറുപതുകളിലും എഴുപതുകളിലും കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ദ്ധിച്ചു. അധികവും സിഖ്് വംശജരായിരുന്നു ഇവര്‍. ശീതയുദ്ധകാലത്ത് അമേരിക്കയില്‍ പ്രതിരോധവ്യോമയാന മേഖലയില്‍ എഞ്ചിനീയര്‍മാരുടെ വര്‍ദ്ധിച്ച ആവശ്യകത ശരിയ്ക്കും മുതലെടുത്തു അവര്‍. 'മസ്തിഷ്‌കച്ചോര്‍ച്ച' എന്ന് ഇന്ത്യക്കാരാല്‍ വിളിയ്ക്കപ്പെട്ടു ഈ കുടിയേറ്റം
. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇത് തുടര്‍ന്നു.അമേരിക്കയില്‍ മാത്രം 31.8 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ ഉണ്ട് എന്ന് 2010 ലെ അമേരിക്കന്‍ കംയൂണിറ്റി സര്‍വേ പറയുന്നു. അമേരിക്കയിലെ കുടിയേറ്റസമൂഹത്തിന്റെ ഭൂരിപക്ഷം വരും ഈ സംഖ്യ.'ഫോര്‍ച്യൂണ്‍' മാഗസിന്റെ 2000 ലെ കണക്ക് പ്രകാരം 'സിലിക്കന്‍ വാലി'യിലെ ഇന്ത്യന്‍ സംരംഭകരുടെ ആകെ വരുമാനം എന്നത് 250000 കോടി ഡോളര്‍ ആണ്.

'അമേരിക്കയുടെ മഷ്തിഷ്‌കച്ചോര്‍ച്ച ഇന്ത്യയുടെ മഷ്തിഷ്‌കനേട്ടം ആകും' എന്ന ഒരമേരിക്കന്‍ വ്യാപാരസംഘടനയുടെ പ്രസ്താവന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ ഇന്ത്യന്‍ വംശജരുടെ ഇടം വ്യക്തമാക്കുന്ന ഒന്നാണ്. ഒരു അമേരിക്കന്‍ സംസ്ഥാനത്തിലെ ഗവര്‍ണര്‍ സ്ഥാനം കയ്യാളുന്നത് വരെയെത്തി നില്‍ക്കുന്നു അവിടത്തെ ഇന്ത്യന്‍ വംശജരുടെ സാമൂഹ്യസ്വാധീനം.

കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഹോളണ്ട്, ആസ്‌ട്രേലിയ, ന്യൂസിലണ്ട്, റഷ്യ, ഇറ്റലി, ജര്‍മ്മനി തുടങ്ങി ഒട്ടേറെ യൂറോപ്യന്‍, അമേരിക്കന്‍ രാഷ്ട്രങ്ങളിലും ഇന്ത്യന്‍ പ്രവാസികള്‍ ഒട്ടേറെയുണ്ട്. ഇവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്ര തുടങ്ങിയിരിക്കുന്നത്.

തിരികെ വിളിക്കുന്നത് പഴയ ഇന്ത്യയല്ല

 സാമ്പത്തികവും സാംസ്‌കാരികവുമായ കാരണങ്ങള്‍ ഉണ്ട് ഈ പുതിയ പ്രവണതയ്ക്ക്. തങ്ങള്‍ ഇപ്പോള്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന അമേരിക്കയേക്കാളും ബ്രിട്ടനേക്കാളും മികച്ചതാണ് ഇന്ത്യയുടെ വളര്‍ച്ച എന്ന കാഴ്ച്ചപ്പാടാണ് ഈ മടങ്ങിപ്പോക്കിന്റെ പിന്നില്‍ എന്ന് ഇതു സംബന്ധമായ നിരീക്ഷണങ്ങള്‍ കാണിക്കുന്നു . കൂടാതെ ഈ തീരുമാനം എടുക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം യൂറോപ്യന്‍ രാഷ്ട്രങ്ങളെ മൊത്തമായും പിടികൂടിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. പുതിയ അവസരങ്ങള്‍ക്കൊപ്പം തങ്ങളുടെ വേരുകളും സംസ്‌കാരവും അവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.

പിതാക്കളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരായ മക്കള്‍

ഇന്ത്യയില്‍ ജനിച്ച , ഇന്ത്യയുടെ ഭാഷ സംസാരിക്കുന്ന, ഇന്ത്യന്‍ ഭക്ഷണം നന്നായി പാകം ചെയ്യാനും കഴിക്കാനും അറിയാവുന്ന, അവിടത്തെ സംസ്‌കാരവും ആചാരങ്ങളും ഉള്ളിലേറ്റുന്ന തങ്ങളുടെ മാതാപിതാക്കളേക്കാള്‍ 'ഇന്ത്യക്കാര്‍' ആണ് ഈ പുതിയ തലമുറ.ലണ്ടനിലോ ന്യൂയോര്‍ക്കിലോ ജനിച്ച, അവിടെത്തന്നെ വളരുന്ന, നന്നായി സാരി ചുറ്റാനോ ചപ്പാത്തി ഉണ്ടാക്കാനോ അറിയാത്ത അവരെ 'ഇന്ത്യക്കാര്‍' ആക്കിയത് നിയമം ആണ്. പ്രവാസികള്‍ക്കായി ഇന്ത്യാ ഗവണ്മെന്റ് 2005 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം ഇന്ത്യയില്‍ ജനിച്ചവരുടെയും മുന്‍ ഇന്ത്യന്‍ പൌരരുടെയോ മക്കള്‍ക്കോ പേരക്കുട്ടികള്‍ക്കോ ഒരു തരം 'ഇരട്ട പൌരത്വം' ലഭിക്കുന്നു.'ഓവര്‍സീസ് സിറ്റിസെന്‍ ഓഫ് ഇന്ത്യ' എന്ന ഈ പദ്ധതി പ്രകാരം ഒരാള്‍ക്ക് തന്റെ വിദേശപൌരത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരു ആജീവനാന്ത
ഇന്ത്യന്‍ വിസ കരസ്ഥമാക്കാം, അവിടെ എത്രകാലം വേണമെങ്കിലും ജോലി ചെയ്യാം,ഇന്ത്യക്കാരായി തന്നെ ജീവിക്കാം. അങ്ങനെ തങ്ങളുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ച ഇന്ത്യന്‍ പാസ്‌പോര്‍ട്ട്(ഒ.സി.ഐ കാര്‍ഡ്) ഈ മക്കള്‍ നേടുന്നു, വ്യത്യസ്തമായ തരത്തിലൊരു ഇന്ത്യന്‍ പൌരത്വവും.

ഒട്ടേറെ പേരുണ്ട് ഇന്ത്യക്കാരാകാന്‍

ഈ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ഏകദേശം 10 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയിലേക്ക് യാത്രയായത് എന്ന് കണക്കുകള്‍ കാണിക്കുന്നു. കൂടാതെ അടുത്തകാലത്തായി ഇത് വര്‍ദ്ധിച്ചു വരികയുമാണ്. 2010 ല്‍ മാത്രം ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരുടെ എണ്ണം 30000 ആണ്. 2002 ലും 2003 ലുമായി 35000 ഐ.ടി പ്രൊഫഷണലുകളാണ് ഇന്ത്യയുടെ ഐ.ടി ഹബ്ബായ
ബാംഗ്ലൂരിലേക്ക് മാത്രമായി എത്തിയത്.

'ഇന്ത്യന്‍ സ്വപ്നം' തേടി
ഇന്ത്യന്‍ ഐ.ടി നഗരമായ ബാംഗളൂരിലേക്ക് അമേരിക്കയില്‍ നിന്ന് ചേക്കേറിയ രാജീവ് ഖത്രി ഇത്തരത്തിലുള്ള ഒരു ഇന്ത്യന്‍ പൗരനാണ്.
ബി.ബി.സി.ലേഖകനോട് തന്റെ നിലപാടിനെ കുറിച്ച് ഇങ്ങനെ പറയുന്നു രാജീവ്: 'നാല് വര്‍ഷം മുന്‍പ് ഞാന്‍ ഈ തീരുമാനം എടുത്തപ്പോള്‍ എന്റെ മാതാപിതാക്കള്‍ അതിലൊട്ടും ഗുണം കണ്ടില്ല. അവരെന്നെ പിന്തിരിപ്പിക്കാന്‍ ആവത് ശ്രമിച്ചു. ഈ നാല് വര്‍ഷത്തിനു ശേഷവും ഞാന്‍ തിരികെ ചെല്ലുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. എനിക്കാണെങ്കില്‍ അതിലൊട്ട് താത്പര്യവുമില്ല'.
രാജീവിന്റെ അച്ഛന്‍ 1972 ല്‍ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് കുടിയേറി അവിടെ നല്ല ഒരു ജീവിതം നേടിയ ആളാണ്. അദ്ദേഹത്തിന് തന്റെ മകന്‍ പുതിയ അവസരങ്ങള്‍ക്കായി ഭൂഗോളത്തിന്റെ മറ്റേ അറ്റത്തേക്ക് പായുന്നത് ഒട്ടും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. താന്‍ പണ്ട് ചെയ്തതിന്റെ വിപരീത ദിശയിലേക്കുള്ള ഈ പുതിയ യാത്രയെ ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കാവുന്നില്ല. പിതാവിനെ ഒരു കാലത്ത് ഏറെ മോഹിപ്പിച്ച ആ പുകഴ്‌പെറ്റ 'അമേരിക്കന്‍/ ബ്രിട്ടീഷ് സ്വപ്ന' ത്തെ ഉപേക്ഷിച്ചാണ് മകന്‍ പോകുന്നത്. അവരെ ഇപ്പോള്‍
പ്രചോദിപ്പിക്കുന്നത് 'ഇന്ത്യന്‍ 'ഇന്ത്യന്‍ സ്വപ്ന'മാണെന്നതാണ് യാഥാര്‍ഥ്യം. ഇനി ഒരിക്കലും അമേരിക്കയിലേക്കോ ബ്രിട്ടനിലേക്കോ മടങ്ങാന്‍ പലര്‍ക്കും താത്പര്യവുമില്ല.

ഇന്ത്യയുടെ അനുകൂല ഘടകങ്ങള്‍

തൊണ്ണൂറുകളില്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാര നടപടികളാണ് ഇന്ത്യയെ ആകെ മാറ്റി മറിച്ചത്.ഇന്ത്യ അതിന്റെ സാമ്പത്തികരംഗത്തിന്റെ വാതിലുകള്‍ തുറന്നിട്ടതോടു കൂടി അനേക വര്‍ഷങ്ങളായി തുടര്‍ന്ന് വരികയായിരുന്ന പല കാര്യങ്ങള്‍ക്കും മാറ്റം വരികയായിരുന്നു. ലൈസന്‍സ്-ക്വാട്ടാ രാജിന്റെ അസ്തമയം, പൊതുമേഖലയ്ക്കുള്ള സംരക്ഷണത്തിന്റെ എടുത്തുകളയല്‍,സര്‍വീസ് രംഗത്തേക്കുള്ള സ്വകാര്യമുതല്‍ മുടക്കിന്റെ തുടക്കം തുടങ്ങിയ ഘടകങ്ങള്‍ അമേരിക്കയിലോ ബ്രിട്ടനിലോ ജീവിയ്ക്കുന്ന ഇന്ത്യന്‍ യുവാവിനെ പ്രചോദിതനാകാന്‍ പ്രേരിപ്പിക്കുന്നു. ഇവിടെ കാത്തിരിക്കുന്ന വലിയ അവസരങ്ങള്‍ അവനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. സ്വതന്ത്ര വിപണിയുടെ വളര്‍ച്ച ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യ ഉള്ള ഈ രാജ്യം വഹിക്കുന്ന ഉപഭോക്താക്കളുടെ ഭീമന്‍ സംഖ്യയെ കൂടുതല്‍ ആകര്‍ഷകമാക്കി.120 കോടി ജനങ്ങള്‍ ഉള്ള ഒരു രാജ്യത്തിലെ സേവനമേഖലയിലെ അവസരങ്ങള്‍ എണ്ണമറ്റതാണ്. ഭീമമായ ഇന്ത്യന്‍ വിപണിയിലെ നേരിയ ചലനം പോലും അമേരിക്കന്‍ ജനസംഖ്യയേക്കാള്‍ വലിയ ഉപഭോക്താക്കളെ ബാധിക്കുന്നു. ഇനിയും ഒടുങ്ങാത്ത ദാരിദ്യം,കാര്‍ന്നു തിന്നുന്ന അഴിമതി, അടിസ്ഥാന സൗകര്യത്തിന്റെ വലിയ പോരായ്മകള്‍, ബ്യൂറോക്രസിയുടെ ഇപ്പോഴും കുറഞ്ഞിട്ടില്ലാത്ത സ്വാധീനം എന്നിങ്ങനെ എണ്ണിപ്പറയാവുന്ന പോരായ്മകള്‍ ഒട്ടേറെ ഉണ്ടെങ്കിലും ഇന്ത്യയില്‍ അവസരങ്ങള്‍ക്ക് ഒട്ടും കുറവില്ല എന്നത് അവരെ ആകര്‍ഷിച്ച പ്രധാന ഘടകം ആണ്. ഇന്ത്യ ഇപ്പോള്‍ സംരംഭകത്വത്തിന്റെ പറുദീസയായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ എല്ലാം തന്നെ മറ്റേതൊരു ലോകനഗരത്തെയും പോലെ തന്നെ നിക്ഷേപസൗഹ്യദ അന്തരീക്ഷം കൈവരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് തെല്ലൊന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും 5 ശതമാനം എന്ന നിരക്ക് നിലനിര്‍ത്തി അത് പതുക്കെ വളരുക തന്നെയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ നിലവിലെ സ്ഥിതി ആശങ്കാജനകം ആണെന്നതും അവിടത്തെ സാമ്പത്തികസ്ഥിതി വളര്‍ച്ച മുരടിച്ച അവസ്ഥയിലാണെന്നതും ഇന്ത്യയിലേക്കുള്ള സംരംഭകരുടെ വരവിനെ ഉത്തേജിപ്പിക്കുന്നുണ്ട്.

തൊഴില്‍ അവസരങ്ങള്‍ക്കു പുറമെ മികച്ച സാമൂഹ്യജീവിതത്തിന്റെ സാന്നിദ്ധ്യം,വര്‍ദ്ധിച്ചു വരുന്ന അടിസ്ഥാനസൌകര്യങ്ങള്‍,വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച,ആകര്‍ഷകമായ ഭവനസൗകര്യങ്ങള്‍, ശക്തമായ കുടുംബസാമൂഹിക ബന്ധങ്ങള്‍ എന്നിവയും തിരികെയെത്താന്‍ അവരെ പ്രേരിതരാക്കുന്നു.

വേരൂന്നാന്‍ എളുപ്പം

ഇന്ത്യന്‍ വംശജര്‍ എന്നും ഇന്ത്യക്കാര്‍ തന്നെയായാണ് തങ്ങളുടെ പ്രവാസജീവിതം നയിക്കുന്നത് എന്ന ഘടകം ഇപ്പോള്‍ സഹായകരമാകുന്നത് അവരുടെ മക്കള്‍ക്കാണ്. ഏതെങ്കിലും ഒരു യൂറോപ്യന്‍ നഗരത്തില്‍ ജനിച്ച് യുവത്വത്തിലേക്ക് കാലൂന്നിയതിനു ശേഷവും ഒരു തരം അന്യതാ ബോധം പേറുന്നുണ്ട് ആ സമൂഹത്തില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍. വീടുകളില്‍ നിന്നു തന്നെ ആര്‍ജ്ജിക്കുന്നു അവര്‍ ഇന്ത്യന്‍ സംസ്‌കാരവും രീതികളും.അതു കൊണ്ട് തന്നെ ഇന്ത്യയിലേക്കുള്ള മടക്കം അവര്‍ക്ക് വീട്ടിലേക്കുള്ള തിരിച്ചു പോക്ക് പോലെയൊന്നാകുന്നു. അവിടെ അവര്‍ക്ക് പുതിയ ഭാഷയോ ഭക്ഷണമോ നേരിടേണ്ടി വരുന്നില്ല. കൂടാതെ തങ്ങള്‍ വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്ന് ലഭിച്ച ശക്തി അവരെ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ കൂടുതല്‍ സഹായിക്കുന്നു. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന പാശ്ചാത്യരീതികള്‍ ഇവരെ ഇക്കാര്യത്തില്‍ നന്നായി സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഇവരെ എങ്ങനെ സ്വീകരിക്കും ?

പുതിയ ജീവിതം തേടി മാത്യരാജ്യത്തിലെത്തുന്ന ഇവരുടെ പ്രതീക്ഷകള്‍ക്കൊത്ത് നീങ്ങാന്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ ഒട്ടേറെ മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് ഈ രംഗത്തെ നിരീക്ഷകര്‍ കരുതുന്നു.പുതിയ പ്രവാസിനയങ്ങള്‍ ഇനിയും നമ്മള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ കൂടുതല്‍ മുതല്‍ മുടക്കും ആ രംഗത്ത് ലിബറലൈസേഷന്‍ നടപ്പിലാക്കലും ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളെ പഠനത്തിനായി ഇവിടേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കല്‍ ഈ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.ഈ രംഗത്തെ ചൈനയുടെ മാത്യക ഇന്ത്യയ്ക്കും സ്വീകരിക്കാവുന്നതാണെന്ന് വിദഗ്ധര്‍ കരുതുന്നു. യു.എന്‍ .ഡി.പി റിപ്പോര്‍ട്ട് പ്രകാരം 2000 ല്‍ മാത്രം 'മഷ്തിഷ്‌കച്ചോര്‍ച്ച' മൂലം ഇന്ത്യയുടെ നഷ്ടം 200 കോടി അമേരിക്കന്‍ ഡോളര്‍ ആണെന്നിരിക്കെ പ്രവാസികളെ ആകര്‍ഷിയ്ക്കാനുള്ള നയങ്ങള്‍ കൂടുതലായി വരേണ്ട കാലം ഇപ്പോഴെ അതിക്രമിച്ചിരിക്കുന്നു എന്നത് വ്യക്തമാണ്.








മാത്യഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്

Friday, December 14, 2012

മാനസികാരോഗ്യം: ചികിത്സയ്ക്കും രോഗം

മാനസികാരോഗ്യം: ചികിത്സയ്ക്കും രോഗം

ജാഫര്‍ എസ് പുല്‍പ്പള്ളി 


 മനുഷ്യരാശിയെ ഏറ്റവും വലയ്ക്കുന്ന രോഗങ്ങളെന്താണ്? ക്യാന്‍സര്‍? ഹൃദ്രോഗങ്ങള്‍, എയ്ഡ്‌സ്? എന്നാല്‍ ഇതൊന്നുമല്ല വലിയ വില്ലന്‍. എം.എന്‍.എസ്. എന്നു ചുരുക്കി വിളിക്കുന്ന മാനസിക, നാഡീസംബന്ധിയായ, പദാര്‍ത്ഥോപയോഗ ക്രമക്കേടുകള്‍ (മെന്റല്‍, ന്യൂറോളജിക്കല്‍, സബ്‌സറ്റന്‍സ് യൂസ് ഡിസോഡേഴ്‌സ് -MNS) ആണ് മനുഷ്യരാശിക്ക് ഏറ്റവും ഭാരമുണ്ടാക്കുന്ന രോഗങ്ങള്‍. ക്യാന്‍സറിനെയും ഹൃദ്രോഗത്തെയും കടത്തിവെട്ടും ഇത്.

ആഗോള രോഗഭാര(ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് -ജി.ബി.ഡി.) ത്തിന്റെ 13 ശതമാനം പങ്കും സംഭാവന ചെയ്യുന്നു മനോരോഗങ്ങള്‍. ഇവയില്‍ സ്‌കിസോഫ്രേനിയ, വിഷാദരോഗം, അപസ്മാരം, സ്മ്യതിനാശം, ആല്‍കഹോളിസം തുടങ്ങിയവയാണ് പ്രധാനം. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിലും മുന്‍പന്‍ എം.എന്‍.എസ് തന്നെ. -ജി.ബി.ഡി. യുടെ പട്ടികയില്‍ വിഷാദരോഗം ഒറ്റയ്ക്ക് മൂന്നാം സ്ഥാനത്തുണ്ട്. അഞ്ച് ശതമാനം സംഭാവന നല്കുന്ന ആല്‍കഹോളിസവും പ്രധാന വില്ലന്‍ തന്നെ.

പ്രസിദ്ധ ശാസ്ത്രപ്രസിദ്ധീകരണമായ 'നേച്ചറി'ന്റെ പഠനപ്രകാരം ഓരോ ഏഴു മിനിട്ടിലും ഒരാള്‍ക്ക് സ്മ്യതിനാശം ആരംഭിക്കുന്നു. 2020 ഓടെ പ്രതിവര്‍ഷം 15 ലക്ഷം ആളുകള്‍ ആത്മഹത്യ ചെയ്യുകയോ 1.5 കോടിക്കും 3 കോടിക്കും ഇടയ്ക്ക് ആളുകള്‍ ആത്മഹത്യ ശ്രമം നടത്തുകയോ ചെയ്യും. പെരുകുന്ന ആത്മഹത്യയുടെ മുഖ്യകാരണമോ വിഷാദരോഗം, ആല്‍കഹോളിസം എന്നിവയും.
വികസിത രാഷ്ട്രങ്ങളില്‍ പോലും മാനസിക രോഗങ്ങളെ കുറിച്ചുള്ള സാമൂഹികമായ അപമാനബോധം ഇന്നും നിലനില്‍ക്കുന്നത് ഈ രംഗത്ത് നിലനില്‍ക്കുന്ന വലിയ പ്രശ്‌നത്തിന്റെ സൂചനയാണ്. മാനസികരോഗം ഒരിക്കലും മാറില്ല എന്ന സങ്കല്‍പം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നത് മനോരോഗ ചികിത്സയില്‍ വലിയ കുഴപ്പം സ്യഷ്ടിക്കുന്നു. തന്റെ രോഗം അപരനോട് പങ്കു വെക്കാന്‍ പോയിട്ട് താന്‍ രോഗിയാണെന്ന കാര്യം സ്വയം അംഗീകരിക്കാന്‍ പോലും അപമാനബോധം ഒരാളെ അനുവദിക്കില്ല. രോഗികള്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന ഭ്രഷ്ടും രോഗിയെ തന്നിലേക്കു തന്നെ ഒതുക്കുന്നു. പിന്നാക്ക രാജ്യങ്ങളില്‍ മാത്രമല്ല, മികച്ച അവബോധമുണ്ടെന്ന് കരുതപ്പെടുന്ന രാജ്യങ്ങളില്‍ പോലും അവസ്ഥ വ്യത്യസ്തമല്ല. മനോരോഗികളെ ആപല്‍ക്കാരികളും അക്രമികളും ആയി ചിത്രീകരിച്ച് അകറ്റി നിര്‍ത്തുന്ന മനോഭാവത്തിനു സിനിമ അടക്കമുള്ള ദ്യശ്യ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്.

മാറാത്ത മനോഭാവവും രോഗവും

ലോകജനസംഖ്യയില്‍ 30 ശതമാനം മനുഷ്യര്‍ക്ക് ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന മനോരോഗങ്ങള്‍ക്ക് ചികിത്സാ രംഗത്ത് വലിയ വിടവാണ് ഇന്നുള്ളത്. ഭൂരിപക്ഷം രോഗികള്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല. അമേരിക്കയില്‍ 31 ശതമാനം പേര്‍ രോഗ ബാധിതരാണ്; പക്ഷെ അതില്‍ 67 ശതമാനം പേര്‍ക്കും മതിയായ ചികിത്സ കിട്ടുന്നില്ല. യൂറോപ്പില്‍ ഇത് യഥാക്രമം 27 ശതമാനവും 74 ശതമാനവുമാണ്. ചൈനയില്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ ഉള്ള 11.1 ശതമാനം ആളുകള്‍ക്കേ എന്തെങ്കിലും ചികിത്സ കിട്ടുന്നുള്ളൂ. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 83 ശതമാനത്തിലും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ചികിത്സയില്ല, 25 ശതമാനം രാജ്യങ്ങളില്‍ അപസ്മാരത്തിനുള്ള മരുന്നില്ല. രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ക്കുള്ളിലും വിഭവങ്ങളുടെ അസന്തുലിതമായ പങ്കുവെക്കല്‍ പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഉദാഹരണത്തിന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഘടകത്തിന്റെ പക്കല്‍ അവരുടെ യൂറോപ്യന്‍ ഘടകത്തിലുള്ളതിന്റെ 200-ല്‍ ഒന്ന് സൈക്യാട്രിസ്റ്റുകള്‍ മാത്രമേ ഉള്ളു.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 'വിഷാദരോഗം' ഉള്ളവരില്‍ 25 ശതമാനത്തിനും താഴെ പേര്‍ക്ക് (ചില രാജ്യങ്ങളില്‍ ഇത് 10 ശതമാനത്തിനും താഴെയാണ്) മാത്രമേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ. ലോക ജനസംഖ്യയില്‍ 75 ശതമാനം പേര്‍ക്കും ശരിയായ മാനസികാരോഗ്യ പരിചരണം ലഭിക്കുന്നില്ല, സംഘടന തന്നെ പറയുന്നു.

ചുരുക്കി പറഞ്ഞാല്‍, മനോരോഗങ്ങള്‍ സ്യഷ്ടിക്കുന്ന സാമ്പത്തിക ഭാരവുമായി താരതമ്യം ചെയ്യുമ്പോള്‍ അവയുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും ലോകം മുടക്കുന്ന പണം തുച്ഛമാണ്.

പ്രധാനപ്രശ്‌നങ്ങള്‍
പ്രസിദ്ധ വൈദ്യശാസ്ത്ര മാഗസിന്‍ ലാന്‍സെറ്റ് 2007 ല്‍ നടത്തിയ പഠനത്തില്‍ മനോരോഗികള്‍ അവരുടെ രോഗാവസ്ഥയ്ക്ക് പുറമെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്ന് പറയുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഉള്ള അവഗണന ഈ നിലയില്‍ തുടര്‍ന്നാല്‍ മലേറിയ, ക്ഷയം, എയ്ഡ്‌സ് ഇവ മൂന്നും ചേര്‍ന്നാലുള്ളതിനേക്കാള്‍ പ്രശ്‌നങ്ങള്‍ എം എന്‍ എസ്. ഉണ്ടാക്കും, ലാന്‍സെറ്റ് ആശങ്ക പ്രകടിപ്പിച്ചു.

'ട്രീറ്റ്‌മെന്റ് ഗ്യാപ്പ്' എന്ന് വിദഗ്ധര്‍ പറയുന്ന സ്ഥിതിവിശേഷം ഏറ്റവും കൂടുതല്‍ ഉള്ളത് മാനസിക രോഗങ്ങള്‍ക്കാണ്. താഴ്ന്ന - ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ 76-85 ശതമാനം രോഗികള്‍ക്കും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 35-50 ശതമാനം രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നില്ല. രോഗികള്‍ പലപ്പോഴും തങ്ങള്‍ക്ക് അതുണ്ടെന്ന് സമ്മതിക്കുന്നില്ല. ഇത് ചികിത്സ നല്‌കേണ്ട പ്രാധാന്യമുള്ള ആദ്യഘട്ടത്തില്‍ തന്നെ അത് ലഭിക്കാതിരിക്കാന്‍ കാരണമാകുന്നു.

ചികിത്സയ്ക്കായുള്ള ഗവണ്മെന്റ് വിഹിതത്തിന്റെ ലോക ശരാശരി വെറും 4 ശതമാനമാണ്. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ മാനസിക രോഗചികിത്സയ്ക്കാവശ്യമായ പ്രൊഫഷണലുകളുടെ എണ്ണത്തിലുള്ള വന്‍ കുറവ് ചികിത്സയെ ഗുരുതരമായി ബാധിക്കുന്നു.ആഫ്രിക്കയിലെ 72 കോടി ജനങ്ങള്‍ക്ക് ആകെ 1800 സൈക്യാട്രിസ്റ്റുകളേ ഉള്ളൂ എന്ന വസ്തുത പ്രശ്‌നത്തിന്റെ രൂക്ഷത വെളിപ്പെടുത്തും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2011 ല്‍ 55000 സൈക്യാട്രിസ്റ്റുകള്‍, 628000 നഴ്‌സുമാര്‍, 493000 മനോരോഗ ശുശ്രൂഷകര്‍ എന്നിവരുടെ കുറവുണ്ട് 144 താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്.

മനോരോഗങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ തക്കതായ വിധത്തില്‍ തലച്ചോറിന്റെ ഘടനയും പ്രവര്‍ത്തനത്തെയും പറ്റി മനസ്സിലാക്കാന്‍ ഇനിയും ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല എന്നത് ഈ രംഗത്തെ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

പരിഹാരമാര്‍ഗങ്ങള്‍
ലോകാരോഗ്യ സംഘടനയുടെ 2001 ലെ വേള്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ് പ്രശ്‌നങ്ങള്‍ക്കുള്ള സമഗ്രമായ പരിഹാരമാര്‍ഗങ്ങള്‍ ആദ്യമായി നിര്‍ദ്ദേശിച്ചത്. രോഗാരംഭത്തിലേയുള്ള ചികിത്സ, ആവശ്യമായ മരുന്നുകളുടെ ലഭ്യത, സാമൂഹിക ശ്രദ്ധ നല്‍കല്‍, ജനങ്ങളെ ബോധവത്കരിക്കല്‍,സമൂഹത്തെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തല്‍, ദേശീയ നയങ്ങളുടെ ആവശ്യകത, നിയമങ്ങള്‍/പരിപാടികള്‍ എന്നിവ ആവിഷ്‌കരിക്കല്‍, മാനവശേഷി വികസിപ്പിക്കല്‍, മറ്റ് മേഖലകളുമായുള്ള ബന്ധപ്പെടുത്തല്‍, സാമൂഹ്യ മാനസികാരോഗ്യത്തെ മേല്‍നോട്ടം, കൂടുതല്‍ ഗവേഷണങ്ങള്‍ എന്നീ 10 നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്.

ആഗോളതലത്തിലുള്ള കൂട്ടായ്മ

മാനസികാരോഗ്യരംഗത്തെ ഈ വലിയ പ്രശ്‌നങ്ങളെ , അതിലെ സങ്കീര്‍ണതകളെ തിരിച്ചറിഞ്ഞ് പുതിയ ദിശാബോധം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, രോഗചികിത്സകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയായ ഗ്രാന്റ് ചലഞ്ചസ് ഇന്‍ ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ഈ കാര്യത്തിലേക്കുള്ള ഫലപ്രദമായ ചുവടുവെപ്പുകള്‍ തുടങ്ങി.

പത്ത് വര്‍ഷത്തേക്കുള്ള ഗവേഷണ മുന്‍ഗണനകള്‍ എന്തെന്ന് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ എം.എന്‍.എസ് ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ അവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. യു.എസ്സ്. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആണ് ഈ കൂട്ടായ്മയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ക്രോണിക് ഡിസീസസ് എന്ന അന്താരാഷ്ട്രസംഘടനയും സഹായം നല്‍കുന്നുണ്ട്.
ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വലിയ 25 വെല്ലുവിളികളാണ് ഈ കൂട്ടായ്മ മുന്നില്‍ കാണുന്നത്. മാനസിക രോഗങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍, വിഷമങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവയെ തിരിച്ചറിയുന്നതു മുതല്‍ ആരോഗ്യ വ്യവസ്ഥയുടെ സമ്പൂര്‍ണ പരിണാമം എന്നതു വരെ ആറ് ലക്ഷ്യങ്ങളിലൂടെയാണ് ഈ ബ്യഹത്ത് പദ്ധതി കടന്നു പോവുക. ലക്ഷ്യങ്ങളെല്ലാം നേടിയെടുക്കാന്‍ ആഗോളതലത്തിലുള്ള പരസ്പര സഹകരണവും വിവരങ്ങളുടെ പങ്കുവെക്കലും അനിവാര്യമാണെന്ന് ഇവര്‍ കരുതുന്നു.

മാത്യഭൂമി ഓൺലൈനിൽ 30 ജൂൺ 2012 നു പ്രസിദ്ധീകരിച്ചത്

Thursday, December 13, 2012

വാടകയ്ക്ക് ഒരു ഗർഭപാത്രം

വാടകയ്ക്ക് ഒരു ഗർഭപാത്രം


ജാഫർ എസ് പുൽ‌പ്പള്ളി




            സാഹസിക കടൽ യാത്രകളിലൂടെ  ഇന്ത്യയെ ‘കണ്ടെത്തിയ‘  യൂറോപ്യന് അന്നാവശ്യം ഇന്ത്യക്കാരൻ തന്റെ മണ്ണിൽ വിളയിച്ച കുരുമുളകും ഏലവും മഞ്ഞളും ആയിരുന്നു. ഇന്ന് ഈ ആഗോളീകരണ കാലഘട്ടത്തിൽ  ഇന്ത്യയുടെ ആധുനികോത്തര തലമുറ താലത്തിൽ വെച്ച് നീട്ടുന്നത് മറ്റൊന്നാണ് : അവന്റെ പെണ്ണിന്റെ ഉർവരമായ ഗർഭപാത്രം !

           വാടകയ്ക്ക് ഗർഭപാത്രം

           വന്ധ്യത എന്ന വളരെയെളുപ്പമൊന്നും പരിഹരിക്കാൻ കഴിയാത്ത ദു:ഖത്തിന് പാശ്ചാത്യർ കണ്ടെത്തിയ വഴിയായ, ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതടക്കമുള്ളവ അടങ്ങുന്ന  അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജിക്ക്  ‘ സറോഗസി’ എന്നതാണ് എളുപ്പപദം. സ്വന്തം രാജ്യത്ത് കടുത്ത നിയമക്കുരുക്കുകളും വലിയ പണച്ചെലവും വരുന്ന ഗർഭപാത്രം വാടകയ്ക്കെടുക്കലിന്റെ പറുദീസയായി പാശ്ചാത്യൻ ഇന്ന് കാണുന്നത് ഇന്ത്യയെയാണ്. ഇന്ത്യൻ നഗരങ്ങളിൽ അതിദ്രുതം വളർന്ന് വരുന്ന ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ‘ചുരുങ്ങിയ ചെലവിൽ’ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു നൽകുന്ന കേന്ദ്രങ്ങളായി മാറുന്നു. അങ്ങനെ  ബിസിനസ് ഔട്ട്സോഴ്സിംഗിന്റെ മറ്റൊരു പുത്തൻ രൂപം ആയി മാറുന്നു ഇന്ത്യയിൽ  ‘കമേഴ്സ്യൽ സറോഗസി’.

എന്താണ് സറോഗസി ?
മറ്റൊരു ദമ്പതിമാരുടെ ഭ്രൂണത്തെ ഗർഭപാത്രത്തിൽ വഹിക്കുകയും പ്രസവത്തിനു ശേഷം കുഞ്ഞിനെ ദമ്പതികൾക്ക് തന്നെ തിരികെ നൽകുന്നതുമാണ് ‘സറോഗസി’ എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. രണ്ട് തരത്തിലുണ്ട് ഇത്. ‘പരമ്പരാഗത സറോഗസി’ യിൽ അണ്ഡം വാടകയ്ക്കെടുക്കപ്പെടുന്ന സ്ത്രീയുടേത് തന്നെയായിരിക്കും.
 ബീജം, കുഞ്ഞ് ആവശ്യമുള്ളയാളുടേതും. ഈ രീതിയ്ക്ക് പ്രാചീന ബാബിലോണിയൻ സംസ്കാരത്തിൽ പ്രചാരമുണ്ടായിരുന്നു എന്നതിനു ചരിത്രപരമായ തെളിവുണ്ട്.  മറ്റൊരു രീതിയായ ‘ഗെസ്റ്റേഷണൽ സറോഗസി’യിൽ ബീജസങ്കലനം നടന്നതിനു ശേഷം ഭ്രൂണം തന്നെ വാടകഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു. രണ്ടാമത്തെ രീതിയാണ് ഇപ്പോൾ വ്യാപകം. ഇന്ത്യയിലും ഇതു തന്നെ സ്ഥിതി.
      
ഇന്ത്യയുടെ മേന്മകൾ

        ഈ മേഖലയിലെ ഇന്ത്യയുടെ പ്ലസ് പോയിന്റുകൾ ഒട്ടേറെയാണെന്ന് നിരീക്ഷകർ കരുതുന്നു. ഏറ്റവും പ്രധാനപ്പെട്ടത് കുറഞ്ഞ പണച്ചെലവ് തന്നെ. അമേരിക്കയിൽ 80000 ഡോളർ വേണ്ടി വരുന്ന ‘സറോഗസി ‘ പ്രക്രിയയ്ക്ക് ഇന്ത്യയിലെ ആകെ ചെലവ് വെറും 5000 ഡോളർ മാത്രം. കൂടാതെ ഇന്ത്യയിൽ ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഇല്ലായ്മ കാലതാമസവും ചുവപ്പുനാടയും ഒഴിവാക്കുന്നു. ‘സറോഗസി’ അനുവദിച്ചിട്ടുള്ള ചൈന പോലുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നിവയെയും അപേക്ഷിച്ച് ഇംഗ്ലീഷ് അറിയാവുന്ന ഡോക്ടർമാരുടെ സാന്നിദ്ധ്യവും ഇതിനായുള്ള ക്ലിനിക്കുകളിലെ ലോകോത്തര സൌകര്യങ്ങളും  ഇന്ത്യയുടെ അനുകൂല ഘടകമാണ്.

വളരുന്ന ഉർവരതാ ടൂറിസം

   മെഡിക്കൽ ടൂറിസത്തിന്റെ വളർച്ചയുടെ ഭാഗമായാണ് ഇന്ത്യയിൽ ഈ ഉർവരതാ ടൂറിസം വേര് പിടിച്ചു തുടങ്ങുന്നത്. സ്വന്തം രാജ്യത്തേക്കാൾ ചുരുങ്ങിയ ചെലവിലുള്ള ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികളുടെ എണ്ണം വർഷം തോറും കൂടിവരികയാണ്. ഉർവരതാ ടൂറിസത്തിന്റെ ചിത്രവും ശോഭനീയമാണ്. പ്രതിവർഷം 7 ശതമാനം വളർച്ചയാണ് ഇന്ത്യയിൽ ഇതിനുള്ളത്. 50 കോടി ഡോളറിന്റെ ബിസിനസാണ് ഈ മേഖലയിൽ നടക്കുന്നതെന്ന് അനൌദ്യോഗിക കണക്കുകൾ പറയുന്നു. ഈ വർഷം 2000 ‘സറോഗസി’ ജനനങ്ങൾ പ്രതീക്ഷിക്കുന്നതായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദർ പറയുന്നു. ‘സറോഗസി‘യുടെ ആഗോള തലസ്ഥാനമായി മാറും ഇന്ത്യ എന്ന് കരുതപ്പെടുന്നു. ഇന്ത്യൻ സമൂഹം ഈ രീതിയോട് ആദ്യമൊക്കെ പുറം തിരിഞ്ഞു നിന്നെങ്കിലും വന്ധ്യത ഏറ്റവും വലിയ ശാപമായി കണക്കാക്കുന്ന ഇന്ത്യക്കാരും ഇപ്പോൾ വാടകയ്ക്ക് ഗർഭപാത്രം തേടി വന്നു തുടങ്ങിയിരിക്കുന്നതും ഈ ബിസിനസിനെ പ്രതീക്ഷയിലേക്കുയർത്തുന്നു.

 നിയമങ്ങളുടെ അഭാവം

        ഏതെങ്കിലുമൊരു പ്രശ്നത്തിൽ ഒരു  നിയമം ഉണ്ടാകുന്നതിനു മുൻപേ അതിന്റെ അസാന്നിദ്ധ്യത്തിൽ അനേകർ അനർഹമായത് നേടാറുണ്ട് ഇന്ത്യയിൽ എന്നതിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ് ഈ വിഷയം. 2002 മുതൽക്ക് തന്നെ നടക്കുന്നുണ്ടെങ്കിലും  ‘സറോഗസി’ യെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും തന്നെ നിലവിൽ  ഇന്ത്യയിലില്ല. അത് നിയമവിരുദ്ധമോ വിധേയമോ അല്ല ഇവിടെ.  ഇരു കക്ഷികൾ തമ്മിലുള്ള ഒരു സ്വകാര്യ ഉടമ്പടി മാത്രമാണ് എല്ലാ പ്രക്രിയകളുടെയും അടിസ്ഥാനം. ഈ കരാറിന്റെ ലംഘനത്തിന്മേൽ നിയമനടപടി സ്വീകരിക്കാൻ പലപ്പോഴും സാധിക്കുകയുമില്ല. ഇതു പോലൊരു ആശയക്കുഴപ്പം നിറഞ്ഞ മേഖലയിലെ ഏക നിയമപരമായ അനുമതി എന്നത് 2008 ലെ ഒരു കേസിൽ ‘സറോഗസി’ അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയാണ്. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇത് സംബന്ധമായി കുറച്ച് മാർഗനിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ശക്തമായ ഒരു നിയമത്തിന്റെ അഭാവം അവയെ ദുർബലമാക്കുന്നുണ്ട്.  
  ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തൽ, കരാറുകളുടെ ലംഘനത്തെ പ്രതിരോധിക്കൽ, പ്രതിഫലത്തിന്റെ കാര്യത്തിലുള്ള ചൂഷണമില്ലാതാക്കൽ എന്നിവ ഈ രംഗത്ത്  അനിവാര്യമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഒരേ സമയം ഗർഭപാത്രത്തിൽ നിക്ഷേപിക്കാവുന്ന ഭ്രൂണങ്ങളുടെ എണ്ണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ട് . എന്നാൽ ഇന്ത്യയിൽ നാലെണ്ണം വരെ ഒരേ സമയം നിക്ഷേപിക്കുന്ന കേസുകൾ ഉണ്ടാകാറുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യാദ്യശ്ചികമായി ഒന്നിൽ കൂടുതൽ ഭ്രൂണങ്ങൾ വളർച്ച പ്രാപിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ ഒന്നിനെ നിലനിർത്തി മറ്റുള്ളവയെ അബോർട്ട് ചെയ്യുന്നതും സാധാരണമാണ്. കൂടാതെ ഭ്രൂണത്തിന്റെ ലിംഗനിർണയം നടത്തി അനഭിലഷണീയമായതിനെ വേണ്ടാതാക്കുന്നതും പതിവാണ്. ഇവയെല്ലാം ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നിരിക്കെ അത് തടയാൻ പോലും കഴിയുന്നില്ല നിയമസംവിധാനത്തിന്. കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഇതിനു വിധേയരാകുന്ന സ്ത്രീകൾ ഒട്ടേറെയാണ് എന്നത് ഈ മേഖലയിലെ നിയമസാന്നിദ്ധ്യം ഒഴിച്ചു കൂടാത്തതാക്കുന്നു. കൂടാതെ സ്വന്തം ഭർത്താവിന്റേതല്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ ഗർഭത്തിൽ വഹിക്കുന്ന സ്ത്രീയെ തികച്ചും ആചാരബദ്ധമായ ഇന്ത്യൻ ഗ്രാമസമൂഹം എങ്ങനെ കാണും എന്നതു പരിഗണിക്കേണ്ട ഒരു പ്രശ്നമാണെന്ന് ആക്ടിവിസ്റ്റുകൾ കരുതുന്നു. പല തവണ തിരുത്തലിനു വിധേയമാക്കി ഇന്ത്യയിലെ നിയമനിർമ്മാണ രീതിയ്ക്ക് മകുടോദാഹരണമായി മാറിയിരിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജീസ് (റെഗുലേഷൻ) നിയമം ഇനിയും പാ‍സ്സാക്കിയിട്ടില്ല ഇവിടെ.

പെരുകുന്ന ക്ലിനിക്കുകൾ

     അനുദിനം പെരുകി വരുന്ന ക്ലിനിക്കുകൾ വെബ്സൈറ്റിലൂടെ പരസ്യം നൽകി വിദേശ ‘കസ്റ്റമർ‘മാരെ ആകർഷിക്കുന്നു. മിക്ക വലിയ നഗരങ്ങളിലും ‘സറോഗസി’ ക്ലിനിക്കുകൾ ഉണ്ടെങ്കിലും ക്ഷീരവിപ്ലവത്തിലൂടെ പ്രസിദ്ധിയാർജിച്ച ഗുജറാത്തിലെ ‘ആനന്ദ്’ നഗരമാണ് എണ്ണത്തിലും ഗുണത്തിലും മികച്ച് നിൽക്കുന്ന ക്ലിനിക്കുകളുടെ കാര്യത്തിൽ മുൻനിരയിൽ. ലോകോത്തര നിലവാരമുള്ള ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ സൌകര്യങ്ങൾ ഒരുക്കി അവർ കാത്തിരിക്കുകയാണ് വന്ധ്യത പേറുന്ന വിദേശികളെ. ‘ആനന്ദി’ലെ ഏറ്റവും മികച്ച ക്ലിനിക്ക് ആയ ‘ആകാംക്ഷ’ യിൽ എല്ലായ്പ്പോഴും കുറഞ്ഞത് 15 ഗർഭിണികളെങ്കിലും ഉണ്ടാകും. അവർ തങ്ങളുടെ അഞ്ഞൂറാമത്തെ കുഞ്ഞിന്റെ ജനനം ആഘോഷിച്ചു കഴിഞ്ഞു.

ആരാണ് ദാതാക്കൾ ?

          ക്ലിനിക്കുകൾ പ്രവർത്തിക്കുന്ന നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലുള്ള ദരിദ്രകുടുംബങ്ങളിലെ സ്ത്രീകളാണ് തങ്ങളുടെ ഗർഭപാത്രം ഇങ്ങനെ വാടകയ്ക്ക് നൽകാൻ തയ്യാറായി വരുന്നത് എന്ന വസ്തുത , ദാരിദ്യം തന്നെയാണ് ഇന്ത്യയിൽ ‘കമേഴ്സ്യൽ സറോഗസി’യ്ക്ക് വളക്കൂറുള്ള മണ്ണുണ്ടാക്കുന്നത് എന്ന വസ്തുതയെ കാണിച്ചു തരുന്നു. വിവാഹിതരും രണ്ടോ മൂന്നോ കുട്ടികളുടെ മാതാക്കളുമായ ആരോഗ്യവതികളായ യുവതികളെയാണ് ക്ലിനിക്കുകൾ തെരഞ്ഞെടുക്കുക.  
പ്രതിഫലത്തിന് നിശ്ചിതനിരക്കുകൾ ഒന്നും പൊതുവായില്ല ക്ലിനിക്കുകളിൽ. നാല് ലക്ഷം മുതൽ എട്ട് വരെ രൂപയാണ് പ്രതിഫലമായി നൽകപ്പെടുന്നത്. സന്തുഷ്ടരാകുന്ന ദമ്പതികൾ നൽകാനിടയുള്ള 50000 രൂപ വരെ വരാവുന്ന ‘ടിപ്പ്’ ഇതിനു പുറമെയാണ്. ഒരു കുഞ്ഞിനുള്ള നിരക്കാണിത്. ഇരട്ടകളാണ് ഉണ്ടാകുന്നതെങ്കിൽ പ്രതിഫലത്തിൽ 20 ശതമാനം വർദ്ധനവ് നൽകും. ക്ലിനിക്കുകൾ സകലവുമടക്കം 1300000 രൂപ വരെ ദമ്പതികളിൽ നിന്ന് ഈടാക്കുന്നു. ഗർഭപാത്രം കടം നൽകുന്ന സ്ത്രീയ്ക്ക് കിട്ടുന്നത് അവരെ സംബന്ധിച്ച് വലുതെങ്കിലും ചൂഷണം ഇവിടെയും മണക്കുന്നു. ‘കമേഴ്സ്യൽ സറോഗസി‘ യെ എതിർക്കുന്ന വലിയൊരു വിഭാഗം ആക്ടിവിസ്റ്റുകളുടെയും പ്രധാന ഊന്നൽ ഇന്ത്യൻ ഗ്രാമങ്ങളിലെ  ദരിദ്രരായ യുവതികളാണ് ദാതാക്കളാകാൻ തയ്യാറായി വരുന്നത് എന്ന കാര്യത്തിലാണ്. ദാരിദ്യത്തിന്റെ ഈ ചൂഷണത്തിലൂടെ ഇടനിലക്കാർ നല്ല പണക്കൊയ്ത്ത് നടത്തുകയും ചെയ്യുന്നു എന്ന് അവർ നിരീക്ഷിക്കുന്നു. പ്രതിദിന വരുമാനം എന്നത് ഒരു ഡോളറിൽ താഴെ മാത്രമായ ഒരു ഇന്ത്യൻ ദരിദ്ര കുടുംബത്തെ സംബന്ധിച്ച് നാല് ലക്ഷം രൂപ എന്നത് വലിയ ഒരു സംഖ്യയാണെന്നിരിക്കെ  തങ്ങളുടെ ജീവൻ പോലും അപകടത്തിൽ പെടാവുന്ന ഒരു ‘കടം കൊടുപ്പിനു’ അവർ പ്രേരിതരാകുന്നു. ഒന്നിൽ കൂടുതൽ തവണ ഗർഭപാത്രം ഇങ്ങനെ കടം നൽകിയവരും ഉണ്ട്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഗർഭിണികളുടെ മരണനിരക്ക് 19 ശതമാനം ആണ്. സെന്റർ ഫോർ ഹെൽത്ത് എജ്യൂക്കേഷൻ, ട്രൈനിംഗ് ആന്റ് മറ്റേർണൽ ഡെത്ത്  എന്ന എൻ.ജി.ഒ  2011 ൽ നടത്തിയ സർവേ അനുസരിച്ച്   ഓരോ എട്ടു മിനിട്ടിലും ഒരു ഗർഭിണി ഇന്ത്യയിൽ മരണപ്പെടുന്നു .  വലിയ റിസ്കുള്ള ഒരു കൊടുക്കൽ വാങ്ങൽ തന്നെയാണ് ഈ പാവം സ്ത്രീകൾ ചെയ്യുന്നതെന്ന് സാരം. ഗർഭിണിയ്ക്ക് മികച്ച ഭക്ഷണവും മറ്റ് സൌകര്യങ്ങളും നൽകുന്നതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നു കൂടി ക്ലിനിക്കുകൾ നടത്തുന്നുണ്ട് : 9 മാസം താൻ പേറുന്ന കുഞ്ഞിനോട് യാതൊരു ആത്മബന്ധവും ‘അമ്മ‘യിൽ ഉണ്ടാകാതിരിക്കാനുള്ള കൌൺസലിംഗ് ആണത്. മറ്റാരുടെയോ കുഞ്ഞിനെയാണ് താൻ വഹിക്കുന്നതെന്നും അത് തന്റെ ആരുമല്ലെന്നും കരുതാൻ അവരെ ‘പ്രാപ്ത’രാക്കേണ്ടത് ഇവിടെ അനിവാര്യമാണല്ലോ?

പ്രമീള വഗേലയുടെ അനുഭവം

    അഹമ്മദാബാദിലെ പൾസ് വിമെൻസ് ഹോസ്പിറ്റൽ എന്ന ഫെർട്ടിലിറ്റി ക്ലിനിക്കിൽ വെച്ച് എട്ടുമാസമായി  ഒരു അന്യഭ്രൂണത്തെ ഗർഭത്തിൽ പേറുന്ന പ്രമീള വഗേല എന്ന മുപ്പതുകാരിയുടെ മരണം നിയമപരമായ      ചോദ്യങ്ങൾ ഉയർത്തുന്നു. പ്രമീള മരിച്ചെങ്കിലും കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാൻ കഴിഞ്ഞു. പ്രമീളയെപ്പോലെ ഗർഭപാത്രം നൽകുന്ന അനേകം സ്ത്രീകളും അവരുടെ ബന്ധുക്കളും ഒപ്പു വെക്കുന്ന കരാറിലെ പ്രധാനവ്യവസ്ഥ തന്നെ ഏതെങ്കിലും കാരണവശാൽ ഗർഭിണിയ്ക്ക് ഗുരുതരമായ അപായം സംഭവിക്കുന്ന സാഹചര്യം വന്നാൽ കുഞ്ഞിനായിരിക്കും മുൻഗണന നൽകേണ്ടത് എന്നാണ് . ഇത്തരമൊരു സംഭവം നടന്നാൽ അമേരിക്കയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ക്ലിനിക്ക് ഉടമകൾ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും എന്നും ഇന്ത്യയിൽ അതൊന്നും നടക്കാത്തത് ‘സറോഗസി’യെ നിയന്ത്രിക്കാൻ യാതൊരു നിയമങ്ങളും നിലവിലില്ലാത്തതു മൂലമാണെന്നും നിരീക്ഷകർ കരുതുന്നു.

ഉയരുന്ന ചോദ്യങ്ങൾ

         ഒട്ടേറെ നിയമ,ധാർമ്മിക ചോദ്യങ്ങൾ ഉയരുന്നുണ്ട് ഈ വാടകയ്ക്കെടുക്കൽ സംബന്ധമായി സമൂഹത്തിൽ. ഗർഭപാത്രത്തിന്റെ കച്ചവടവത്കരണം , സ്ത്രീ വെറുമൊരു ചരക്കെന്ന നിലയിൽ വ്യവഹരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ അവളുടെ സ്ഥാനം കൂടുതൽ മോശമാക്കുകയല്ലെ ചെയ്യുക  ? പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള എല്ലാ കച്ചവടത്തിലും അന്തർലീനമായ ചൂഷണം ‘കമേഴ്സ്യൽ സറോഗസി’ യും ഉൾക്കൊള്ളുന്നില്ലേ എന്നതാണ് മറ്റൊരു ചോദ്യം. തന്റെ ശരീരം വാടകയ്ക്ക് നൽകാൻ ഒരാൾക്ക് അനുവാദം നൽകാൻ സമൂഹത്തിനു അവകാശമുണ്ടോ എന്ന മറ്റൊരു ചോദ്യവും ഉയരുന്നു ഈ വിഷയത്തിൽ. അതിനുള്ള ‘മനുഷ്യാവകാശം’ ആ വ്യക്തിക്കു തന്നെയില്ല എന്ന് കരുതുന്നവരുമുണ്ട്. ഗർഭധാരണത്തെയും പ്രസവത്തെയും തൊഴിലുടമ-തൊഴിലാളി ബന്ധം പോലെയോ അടിമജോലിയ്ക്കായുള്ള കരാർ പോലെയോ ആക്കി മാറ്റുക എന്നത് എത്രത്തോളം ആശാസ്യമാണ് ? 

മറുവഴികൾ തിരയാത്ത സമൂഹം

       ‘തന്റെ സ്വന്തം ചോരയിൽ ഒരു കുഞ്ഞ്’ എന്ന ഒട്ടൊക്കെ സ്വാർഥമെന്ന് പറയാവുന്ന വികാരമാണ് മിക്ക ദമ്പതികളെയും ഈ മാർഗങ്ങളിലേക്ക് പലപ്പോഴും നയിക്കുന്നത്. ദത്തെടുപ്പ് സംബന്ധമായി ഇന്ത്യയിലെ നിലവിലുള്ള നിയമനൂലാമാലകൾ ദമ്പതികളെ അവരതിനാഗ്രഹിച്ചാലും പിന്തിരിപ്പിക്കുന്നു. രണ്ടര വർഷം വരെ കാത്തിരിക്കേണ്ടി വരുന്നു പലപ്പോഴും ഉദ്ദേശിച്ച കുഞ്ഞിനെ ദത്തു കിട്ടാൻ നിലവിലെ സ്ഥിതിയിൽ. ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടായാൽ ധാരാളം പേർ ദത്തെടുക്കൽ എന്ന മാർഗം അവലംബിക്കുമെന്നും അതു വഴി ആത്യന്തികമായി സമൂഹത്തിനു തന്നെയാവും നേട്ടം ഉണ്ടാവുകയെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കരുതുന്നു.


       
          
              
               

Thursday, December 6, 2012

സ്മാര്‍ട്ട്‌ഫോണ്‍: പേറ്റന്റ് പോരാട്ടത്തിന്റെ പുത്തന്‍ മുഖം

സ്മാര്‍ട്ട്‌ഫോണ്‍: പേറ്റന്റ് പോരാട്ടത്തിന്റെ പുത്തന്‍ മുഖം


ജാഫര്‍ എസ്. പുല്‍പ്പള്ളി


കണ്ടുപിടിത്തങ്ങളുടെ പേരില്‍ പേറ്റന്റ് തര്‍ക്കങ്ങള്‍ വ്യവസായികലോകത്ത് പുതുമയല്ല. എന്നാല്‍, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് നടക്കുന്ന പേറ്റന്റ് യുദ്ധം പുത്തന്‍ മാനങ്ങള്‍ ഉള്ളതാണ്. വളഞ്ഞിരിക്കുന്ന മൂലയുടെയും ചതുരാകൃതിയുടേയുമൊക്കെ പേരില്‍, ജുഗുപ്‌സാവഹമായ തലത്തിലേക്ക് എത്തുന്ന അവകാശവാദങ്ങളാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഉയര്‍ത്തുന്നത്


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പേറ്റന്റ് യുദ്ധങ്ങള്‍ വ്യാവസായിക ലോകത്ത് ആരംഭിച്ചതെങ്കിലും, ബൗദ്ധികസ്വത്തവകാശം എന്ന ആശയം അടിസ്ഥാനമായുള്ള തര്‍ക്കങ്ങളുടെ വേരുകള്‍ ആരംഭിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ആധുനികരീതിയിലുള്ള പേറ്റന്റ് നിയമങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു. പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ കച്ചവടമുള്ള സ്മാര്‍ട്ട്‌ഫോണ്‍ രംഗം ഇന്ന് പുതിയ പോര്‍ക്കളമായി മാറ്റുമ്പോള്‍ പേറ്റന്റ് യുദ്ധങ്ങള്‍ക്ക് പുത്തന്‍ മാനം കൈവരികയാണ്.

കാല്‍ക്കുലസ് അഥവാ കലിതത്തിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ഐസക് ന്യൂട്ടണും, ഗോട്ട് െ്രെഫഡ് വില്‍ഹെം ലീബ്‌നീസും തമ്മിലുണ്ടായ തര്‍ക്കമാണ് ഇത്തരത്തിലുള്ള ആദ്യത്തെ പ്രശസ്തമായ സംഭവം. 1684 ലും 1686 ലും കാല്‍ക്കുലസുമായി ബന്ധപ്പെട്ട് രണ്ട് പ്രബന്ധങ്ങള്‍ പുറത്തിറക്കിയ ലീബ്‌നീസ്, താനാണ് കാല്‍ക്കുലസ് കണ്ടുപിടിച്ചതെന്ന ഐസക് ന്യൂട്ടന്റെ 1704 ലെ അവകാശവാദത്തെ ചോദ്യംചെയ്തു.

ന്യൂട്ടണും ലീബ്‌നീസും- കാല്‍ക്കുലസിന്റെ പേരില്‍ കലഹം

എന്നാല്‍, ന്യൂട്ടണ്‍ പറഞ്ഞത് 1665 ല്‍ തന്നെ താനത് കണ്ടുപിടിച്ചിരുന്നു എന്നാണ്. എന്തായാലും ആ തര്‍ക്കം പരിഹരിക്കപ്പെടുകയുണ്ടായില്ല, 1716 ല്‍ ലീബ്‌നിസ് അന്തരിക്കുമ്പോള്‍ പോലും. ചരിത്രകാരന്മാര്‍ കരുതുന്നത് രണ്ടു പ്രതിഭകളും സ്വന്തംനിലയ്ക്ക് കാല്‍ക്കുലസ് കണ്ടുപിടിക്കുകയായിരുന്നു എന്നാണ്.

പേറ്റന്റ് എന്നാല്‍

ഏതെങ്കിലുമൊരു കണ്ടുപിടുത്തത്തിന്റെ ഉടമക്ക് ഒരു നിശ്ചിതകാലത്തേക്ക് ആ ഉത്പന്നം നിര്‍മിക്കാനും ഉപയോഗിക്കാനും വില്‍ക്കാനും ഭരണകൂടം നല്‍കുന്ന കുത്തകാവകാശമാണ് പേറ്റന്റ്. പേറ്റന്റ് ചെയ്യപ്പെട്ട ഒരു കണ്ടുപിടുത്തമുപയോഗിച്ച് മറ്റൊരാള്‍ അതിന്റെ ഉടമയുടെ അനുവാദമില്ലാതെ ഉത്പന്നങ്ങള്‍ നിര്‍മിക്കന്നതും, അവ വില്‍ക്കുന്നതും, സ്വന്തമാക്കി വെക്കുന്നതും നിഷിദ്ധമാണ്. ഏതങ്കിലുമൊരു മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ യോജിച്ചതായിരിക്കണം പേറ്റന്റ് അവകാശത്തിന് അപേക്ഷിക്കുന്ന കണ്ടുപിടുത്തം.

തന്റെ കണ്ടുപിടുത്തം അന്യര്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉടമക്ക് അവകാശം നല്‍കുന്നതാണ് പേറ്റന്റ്. ഒരിക്കല്‍ നിര്‍മാണാവകാശം നല്‍കിയ കണ്ടുപിടുത്തമോ സങ്കേതമോ അതേ രൂപത്തില്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് സാരം. അതിനാല്‍ പുതിയ കണ്ടുപിടുത്തങ്ങളും ഉല്പാദനരീതികളും വികസിപ്പിക്കേണ്ടത് അനിവാര്യമാകുന്നു. അതിന് മുതല്‍ മുടക്ക് വേണ്ടിവരുന്നു. മെച്ചപ്പെട്ട കണ്ടുപിടിത്തം അതുവഴിയുണ്ടാകുന്നു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഉത്പന്നം ലഭിക്കാനും അങ്ങനെ അവസരമുണ്ടാകുന്നു.

ഇതാണ് പേറ്റന്റിന്റെ പ്രധാനപ്പെട്ട ഗുണം. എന്നിരിക്കലും, നിത്യോപയോഗ വസ്തുക്കള്‍ പോലും നിര്‍മ്മാണാവകാശം കാരണം കുത്തകവല്‍കരിക്കപ്പെടുന്നതാണ് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദോഷം. അവിരാമം തുടരുന്ന തര്‍ക്കങ്ങളും ഇതിന്റെ ഉപോത്പന്നമാണ്.

തര്‍ക്കങ്ങളുടെ ചരിത്രം

തയ്യല്‍ മെഷീന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ഏലിയാസ് ഹോ, ഐസക് മെരിറ്റ് സിംഗര്‍ എന്നിവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രസിദ്ധിയാര്‍ജിച്ച പേറ്റന്റ് തര്‍ക്കം. ഏലിയാസ് ഹോ ആണ് 1850 ല്‍ തയ്യല്‍ മെഷീന്‍ രൂപകല്‍പ്പന ചെയ്തത്. അതുപക്ഷേ, ഉപയോഗക്ഷമമോ വ്യവസായികമായി വില്‍ക്കാന്‍ കഴിയുന്നതോ ആയിരുന്നില്ല. എങ്കിലും, ഏലിയാസ് ഹോ അതിന് പേറ്റന്റ് നേടി.

1846 ല്‍ ഏലിയാസ് ഹോ വികസിപ്പിച്ച തയ്യല്‍മെഷീന്‍


അതേസമയം, ആ മെഷീനെ മാറ്റം വരുത്തി സ്വതന്ത്രമായി മറ്റൊരു തയ്യല്‍ മെഷീന്‍ ഉണ്ടാക്കുകയാണ് സിംഗര്‍ ചെയ്തത്. അദ്ദേഹമത് പേറ്റന്റ് ചെയ്തില്ല. അങ്ങനെയാണ് തര്‍ക്കമായി. ആധുനികകാലത്തെ പേറ്റന്റ് പോരാട്ടങ്ങളുമായി സാമ്യമുള്ള ഈ തര്‍ക്കം ഒടുവില്‍ ഐസക് സിംഗര്‍ 15000 ഡോളര്‍ ഏലിയാസ് ഹോയ്ക്ക് നല്‍കുക വഴി അവസാനിച്ചു.

റൈറ്റ് സഹോദരന്‍മാര്‍ - ഓര്‍വില്ലി റൈറ്റ്, വില്‍ബര്‍ റൈറ്റ്
മറ്റൊരു പ്രശസ്തമായ സംഭവം, വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാര്‍ തങ്ങളുടെ പേറ്റന്റ് സംരക്ഷിക്കാന്‍ നടത്തിയതാണ്. 1906 ല്‍ വിമാനം രൂപകല്‍പ്പന ചെയ്ത റൈറ്റ് സഹോദരന്മാര്‍ അതിന്റെ ഡിസൈന്‍ ഏരിയല്‍ എക്‌സ്‌പെരിമെന്റ് അസോസിയേഷന്‍ അംഗമായ തോമസ് സെല്‍ഫ്രിഡ്ജിനെ കാണിച്ചു. തുടര്‍ന്ന് ഏരിയല്‍ എക്‌സ്‌പെരിമെന്റ് അസോസിയേഷന്‍ കുറേ വിമാനമോഡലുകള്‍ നിര്‍മിച്ച് പരീക്ഷിച്ചു.

ഗ്ലെന്‍ കര്‍ട്ടിസ് എന്ന പൈലറ്റ് റൈറ്റ് സഹോദരന്മാരുടെ ഡിസൈന്‍ ആസ്പദമാക്കി സ്വന്തമായി വിമാനം നിര്‍മ്മിക്കുകയും അത് 25 മൈല്‍ ദൂരം പറത്തുകയും ചെയ്തതോടെയാണ് പേറ്റന്റ് യുദ്ധം ആരംഭിച്ചത്. 1913 ല്‍ കോടതി റൈറ്റ് സഹോദരന്മാരുടെ അവകാശം സ്ഥാപിച്ചു നല്‍കി. കര്‍ട്ടിസിനെ വിമാനം നിര്‍മിക്കുന്നതില്‍ നിന്ന് തടഞ്ഞു.

റൈറ്റ് സഹോദരന്‍മാരുടെ വിമാനം - 1904 ല്‍


അന്തിമവിധി പറയുമ്പോഴേക്കും ഇരു കക്ഷികളും കേസ് നടത്തി മുടിഞ്ഞിരുന്നു എന്നത് വേറെ കാര്യം!

ഇതിന് സമാനമാണ് ടെലിഫോണിന്റെ ഉപജ്ഞാതാവായ അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ തന്റെ എതിരാളികളുമായി 11 വര്‍ഷം നടത്തിയ നിയമയുദ്ധം. ഈ കാലയളവിനിടെ 600 കേസുകളാണ് നടത്തപ്പെട്ടത്.

അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ 1876 ല്‍, താന്‍ രൂപപ്പെടുത്തിയ ഫോണുമായി


മേല്‍ കാണിച്ച ആദ്യകാല യുദ്ധങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. പ്രായോഗിക ബുദ്ധിയുള്ളവര്‍ ഒരു ഉപകരണത്തെ കൂടുതല്‍ മെച്ചപ്പെടുത്തി വിപണനം നടത്തുന്നതിന് എതിരെയായിരുന്നു കണ്ടുപിടുത്തം നടത്തിയിരുന്നവര്‍ നടത്തിയ മിക്ക നിയമയുദ്ധവും. ഫലമോ ആ ഉപകരണം ജനങ്ങളുടെ ഉപയോഗത്തില്‍ എത്തുന്നത് വൈകുന്നു.

എണ്‍പതുകളില്‍ യു.എസ്സിലെയും ജപ്പാനിലെയും കോര്‍പ്പറേറ്റ് കമ്പനികള്‍ തമ്മില്‍ ഒട്ടേറെ പേറ്റന്റ് യുദ്ധങ്ങള്‍ അരങ്ങേറി. അവ ക്രമേണ 'പേറ്റന്റിനെതിരെ പേറ്റന്റ്' എന്ന രീതിയിലുള്ള കിടമത്സരത്തിന് വഴി തെളിച്ചു. ഒരു കമ്പനി ഒരുത്പന്നത്തിന് പേറ്റന്റ് നേടിയാല്‍, മറ്റു കമ്പനികള്‍ അതിലും മികച്ചതും നൂതനവുമായ ഉത്പന്നവുമായി വന്ന് പേറ്റന്റ് നേടുകയായി. ഇതുമൂലം പലപ്പോഴും പേറ്റന്റ് എന്ന സങ്കല്‍പ്പം തന്നെ കാലഹരണപ്പെട്ടതായി മാറി. എന്നാല്‍, തൊണ്ണൂറുകളില്‍ ഈ പോരാട്ടങ്ങള്‍ക്ക് ഒരു പരിധിവരെ പരിസമാപ്തിയായി.

ലോകം കമ്പ്യൂട്ടര്‍യുഗത്തിലേക്ക് പ്രവേശിച്ചതോടെ പേറ്റന്റ് യുദ്ധങ്ങള്‍ക്ക് ഡിജിറ്റല്‍ മാനം കൈവന്നു. പേറ്റന്റ് അല്ലെങ്കില്‍ പകര്‍പ്പവകാശം (കോപ്പിറൈറ്റ്) ഉള്ള പ്രോഗ്രാമുകള്‍ മോഷ്ടിച്ചുപയോഗിക്കുന്ന പൈറസിയും വ്യാപകമായി; അതിനെതിരെയുള്ള പോരാട്ടങ്ങളും.

അമേരിക്കയില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ കുത്തകാവകാശം സംരക്ഷിക്കാന്‍ നടത്തിയ നിയമപരവും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും ഇക്കാര്യത്തില്‍ മാതൃകയായി. തൊണ്ണൂറുകളിലാണ് സോഫ്ട്‌വേര്‍ രംഗത്ത് പേറ്റന്റ്‌യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 1997 ല്‍ ആന്റിവൈറസ് സോഫ്ട്‌വേര്‍ രംഗത്തെ പ്രമുഖരായ മകാഫിയും സിമാന്റെക്കും എല്ലാം ഇത്തരം പോരാട്ടങ്ങളില്‍ കക്ഷികളായി.

1999 ല്‍ 'വണ്‍ ക്ലിക്കിങ് ഓര്‍ഡറിങ് ടെക്‌നോളജി'ക്കു മേല്‍ ആമസോണും ബാണ്‍സ് &നോബിളും തമ്മില്‍ തര്‍ക്കമുണ്ടായി. അത് വലിയ നിയമയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു. ഡിജിറ്റല്‍ ക്യാമറയിലുപയോഗിക്കുന്ന സാങ്കേതികവിദ്യകളുടെ കുത്തകാവകാശം 2004 ല്‍ കോഡാക്കിനെയും സോണിയെയും നിയമ യുദ്ധത്തിലെത്തിച്ചു.

അമേരിക്കയിലും ജപ്പാനിലുമൊക്കെ നടന്നിരുന്ന പേറ്റന്റ് പോരാട്ടങ്ങള്‍ ഇപ്പോള്‍ ഒരു ആഗോളപ്രതിഭാസമായി മാറിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്താണ് പ്രധാനമായും പേറ്റന്റ് പോര് ഇപ്പോള്‍ അരങ്ങേറുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രമുഖരായ ആപ്പിള്‍, സാംസങ്, എച്ച്.ടി.സി., മോട്ടറോള, നോക്കിയ, മൈക്രോസോഫ്റ്റ് ഒക്കെ കക്ഷികളാണ്. പേറ്റന്റ് സമ്പ്രദായം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ സംഗതികളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയ്ക്ക് ഈ പോരാട്ടങ്ങള്‍ വഴിതുറന്നിരിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ യുദ്ധം

തങ്ങളുടെ ബൗദ്ധികസ്വത്തവകാശം സംരക്ഷിക്കാന്‍ തുടക്കത്തില്‍ പേറ്റന്റിനെ പ്രയോജനപ്പെടുത്തുകയാണ് കമ്പനികള്‍ ആദ്യം ചെയ്തിരുന്നത്. പിന്നീടത്, വിപണി വിഹിതം നിലനിര്‍ത്താനും, അല്ലെങ്കില്‍ വര്‍ധിപ്പിക്കാനും, മറ്റ് കമ്പനികളുടെ വളര്‍ച്ച തടയാനും പേറ്റന്റിനെ ഉപയോഗിക്കാന്‍ തുടങ്ങി. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇപ്പോള്‍ നടക്കുന്ന പേറ്റന്റ് യുദ്ധങ്ങള്‍ അത്തരത്തില്‍ പെട്ടതാണ്. തങ്ങള്‍ മാത്രം വളരുക; അപരന്‍ തളരുക എന്ന നിക്ഷിപ്ത താത്പര്യമാണ് ഈ പോരാട്ടങ്ങളുടെ അന്തസത്തയെന്ന് സാരം.

2009 മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പേറ്റന്റ് തര്‍ക്കങ്ങളുടെ പേരിലുള്ള കോടതി വ്യവഹാരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വന്‍തോതില്‍ വര്‍ധിച്ചു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണിറക്കുന്ന എച്ച്.ടി.സിക്കെതിരെ ആപ്പിളാണ് ആദ്യവെടി പൊട്ടിച്ചത്. നോക്കിയ ആപ്പിളിനെതിരെ തിരിഞ്ഞു, നോക്കിയയ്‌ക്കെതിരെ ആപ്പിളും. മൈക്രോസോഫ്റ്റ് മോട്ടറോളയ്‌ക്കെതിരെ നീങ്ങി.

സ്മാര്‍ട്ട്‌ഫോണുകളുടെ ഡിസൈന്‍ മുതല്‍ സ്‌ക്രോളിങ് രീതിയും സ്ലൈഡ് ടു ലോക്ക് ഫീച്ചറും പോലുള്ള നിസ്സാരമെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നാവുന്ന സംഗതികള്‍ വരെ പേറ്റന്റ് തര്‍ക്കങ്ങളില്‍ പെട്ടു.


2007 ല്‍ ഐഫോണ്‍ അവതരിപ്പിച്ച് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുത്തന്‍യുഗം ഉത്ഘാടനം ചെയ്ത ആപ്പിളിന്റെ നീക്കം ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെതിരെയാണ്. 'അത് മുഴുവന്‍ മോഷണമാണ്, അതിനെ നശിപ്പിക്കാന്‍ വേണമെങ്കില്‍ ആറ്റമികയുദ്ധത്തിന് പോലും ഞാന്‍ മടിക്കില്ല' എന്നാണ് ആപ്പിളിന്റെ അന്തരിച്ച മുന്‍മേധാവി സ്റ്റീവ് ജോബ്‌സ് ആന്‍ഡ്രോയിഡിനെക്കുറിച്ച് പറഞ്ഞത്.

ആന്‍ഡ്രോയിഡിനെതിരെ ആപ്പിള്‍ എന്തു നിലാപാടാകും സ്വീകരിക്കുകയെന്ന് സ്റ്റീവിന്റെ വാക്കുകള്‍ സൂചന നല്‍കുന്നു. ആന്‍ഡ്രോയിഡിനെതിരെ നേരിട്ട് നീങ്ങുകയല്ല ആപ്പിള്‍ ചെയ്തത്. ആ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഗൂഗിളിന്റെ സഹകരണത്തോടെ സ്മാര്‍ട്ട്‌ഫോണുകളിറക്കുന്ന സാംസങ്, എച്ച്.ടി.സി.തുടങ്ങിയ കമ്പനികളെ, പേറ്റന്റിന്റെ പേരില്‍ കോടതി കയറ്റുക എന്നതാണ് ആപ്പിള്‍ സ്വീകരിച്ച തന്ത്രം. അത് സമീപകാലത്തെ ഏറ്റവും വലിയ പേറ്റന്റ് പോരാട്ടത്തിന് വഴിതുറന്നു.

ആന്‍ഡ്രോയിഡ് ഫോണുകളിറക്കുന്ന കമ്പനികളില്‍ തന്നെ സാംസങ് ആയിരുന്നു ആപ്പിളിന്റെ മുഖ്യ പ്രതിയോഗി. കാരണം, വിപണിയില്‍ ഐഫോണിന് ഏറ്റവും വലിയ ഭീഷണിയായത് സാംസങിന്റെ ആന്‍ഡ്രോയിഡ് ഫോണുകളാണ്. സാംസങ് നടത്തി എന്ന് ആരോപിക്കപ്പെടുന്ന പേറ്റന്റ്, ട്രേഡ്മാര്‍ക്ക് ലംഘനങ്ങള്‍ക്കെതിരെ ആഗോളതലത്തിലുള്ള നിയമനടപടി 2011 ഏപ്രില്‍ 15 ന് ആപ്പിള്‍ തുടക്കമിട്ടു.

പേറ്റന്റും ട്രേഡ്മാര്‍ക്കും മാത്രമല്ല, ഐഫോണിന്റെ യൂസര്‍ ഇന്റര്‍ഫേസ്, സ്റ്റൈല്‍, ഡിസൈന്‍ തുടങ്ങി, ഐഫോണിന്റെ വളഞ്ഞിരിക്കുന്ന മൂലകള്‍ പോലും സാംസങ് കോപ്പിയടിച്ചതായി ആപ്പിള്‍ ആരോപിച്ചു. എച്ച്.ടി.സി., മോട്ടറോള എന്നീ കമ്പനികള്‍ക്കെതിരെയും ആപ്പിള്‍ ആരോപിച്ചിരുന്നത് ഇക്കാര്യങ്ങള്‍ തന്നെയാണ്.


ഇതിലെ ഏറ്റവും വലിയ തമാശ എന്താണെന്ന് ചോദിച്ചാല്‍, ഐഫോണിന്റെ പല പ്രധാന ഭാഗങ്ങളും നിര്‍മിച്ച് നല്‍കിയിരുന്നത് അപ്പോഴും സാംസങ് ആയിരുന്നു എന്നതാണ്. ഒരുവശത്ത് ഈ സഹകരണം തുടരുമ്പോഴാണ്, മറുവശത്ത് പേറ്റന്റിന്റെ പേരില്‍ പൊരിഞ്ഞ പോര് അരങ്ങേറിയത്.

സാംസങും അടങ്ങിയിരുന്നില്ല. അവര്‍ ആപ്പിളിനെതിരെ ദക്ഷിണ കൊറിയയിലും ജപ്പാനിലും ജര്‍മ്മനിയിലും ബ്രിട്ടനിലും പേറ്റന്റ് ലംഘനത്തിന് കേസ് കൊടുത്തു. വയര്‍ലെസ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, ഫോണ്‍ ക്യാമറ എന്നിവയുമായി ബന്ധപ്പെട്ട സാംസങിന്റെ പേറ്റന്റുകള്‍ ആപ്പിളിന്റെ ഐഫോണും ഐപാഡും മോഷ്ടിച്ചെന്നായിരുന്നു സാംസങിന്റെ ആരോപണം.

ഇതിനെപ്പറ്റി സാംസംഗിന്റെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെ പറഞ്ഞു: 'ഞങ്ങള്‍ മൊബൈല്‍ സാങ്കേതികവിദ്യയില്‍ തുടക്കം കുറിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആപ്പിള്‍ അവരുടെ ആദ്യ ഐഫോണ്‍ പുറത്തിറക്കിയത്. ഞങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യകളുടെ സഹായമില്ലാതെ അവര്‍ക്ക് ഒറ്റ ഐഫോണ്‍ പോലും വില്‍ക്കാന്‍ സാധിക്കുകയില്ല'.

2011 ആഗസ്റ്റ് 9 ന് ഒരു ജര്‍മന്‍ കോടതി സാംസങ് ഗാലക്‌സി ടാബിന്റെ വില്പന താത്കാലികമായി തടഞ്ഞു. അതിന്റെ വില്പന മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തടയപ്പെടും എന്ന അവസ്ഥയുണ്ടായി. എന്നാല്‍, ജര്‍മനിയിലൊഴികെ മറ്റൊരിടത്തും അത് സംഭവിച്ചില്ല. പിന്നീട് ജര്‍മനിയിലെ നിരോധവും നീക്കപ്പെട്ടു.

2011 ആഗസ്ത് ആകുമ്പോഴേക്കും ഒന്‍പത് രാജ്യങ്ങളിലായി 19 കേസുകളാണ് ആപ്പിളും സാംസങും തമ്മില്‍ നടന്നിരുന്നത്. 2012 ജൂലായ് ആകുമ്പോഴേക്കും കേസുകളുടെ എണ്ണം 50 ആയി. കോടിക്കണക്കിന് ഡോളറാണ് ഇരുപക്ഷവും നഷ്ടപരിഹാരമായി പരസ്പരം ആവശ്യപ്പെട്ടത്. അമേരിക്കയില്‍ നടന്ന കേസില്‍ ആപ്പിള്‍ ഒരു സുപ്രധാന വിധി അവര്‍ക്കനുകൂലമായി നേടിയെങ്കിലും ദക്ഷിണകൊറിയയിലും ജപ്പാനിലും ബ്രിട്ടനിലും സാംസങ് ആണ് കൂടുതല്‍ അനുകൂലവിധികള്‍ നേടിയത്.

ഐഫോണ്‍ കോപ്പിയടിച്ചതാണ് സാംസങിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ന ആപ്പിളിന്റെ വാദം, 2012 ആഗസ്തില്‍ സോള്‍ കോടതി തള്ളി. ആപ്പിളിന്റെയും സാംസങിന്റെയും ഉത്പ്പന്നങ്ങള്‍ തമ്മില്‍ ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം സ്യഷ്ടിക്കുന്ന തരത്തില്‍ സാമ്യമില്ല എന്ന് കോടതി നിരീക്ഷിച്ചു. ഇത് സാംസങിന് മാതൃരാജ്യത്ത് വലിയ വിജയം തന്നെയാണ് നേടിക്കൊടുത്തത്. ജപ്പാനിലും സമാനമായ വിധി അവര്‍ക്ക് നേടാനായി.

ആപ്പിളിന്റെ ജന്മനാടായ അമേരിക്കയില്‍ നടന്ന നിയമയുദ്ധം കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടി. 2012 ആഗസ്തിലെ വിധി ആപ്പിളിന് അനുകൂലമായിരുന്നു. സാംസങ് മന:പൂര്‍വം ആപ്പിളിന്റെ ഡിസൈനും യൂട്ടിലിറ്റി പേറ്റന്റുകളും ലംഘിച്ചതായി കോടതി കണ്ടെത്തി. സാംസങ് 105 കോടി ഡോളര്‍ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവിധ പേറ്റന്റുകളുടെ അടിസ്ഥാനത്തില്‍ ആപ്പിളിന്റെ സ്വന്തം ഫീച്ചറുകളായ 'ബൌണ്‍സ് ബാക്ക് ഇഫക്ട്', 'ഓണ്‍സ്‌ക്രീന്‍ നാവിഗേഷന്‍', 'ടാപ്പ് ടു സൂം' തുടങ്ങിയവയും ഡിസൈന്‍ പേറ്റന്റ് ലഭിച്ചിട്ടുള്ള 'ഹോം ബട്ടന്‍', ഓണ്‍സ്‌ക്രീന്‍ ഐക്കണുകള്‍ എന്നിവയും സാംസങ് നിയമവിരുദ്ധമായി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചെന്ന് കോടതി കണ്ടെത്തി. സാംസങിന്റെ അമേരിക്കയിലെ വില്‍പ്പന തടയണം എന്ന ആപ്പിളിന്റെ ആവശ്യം 2012 ഡിസംബര്‍ ആറിനു പരിഗണിക്കാനായി മാറ്റിവെക്കുകയും ചെയ്തു.

വരാന്‍ പോകുന്ന വിധി ഇരു കൂട്ടര്‍ക്കും നിര്‍ണായകമാണ്. ഐഫോണിന്റെ എല്ലാ സൗകര്യവുമുള്ള സ്മാര്‍ട്ട്‌ഫോണുകളാണ്, അതിലും വിലക്കുറവില്‍ സാംസങ് ഉപഭോക്താക്കളിലെത്തിക്കുന്നത്. ആ നിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ തുടരാനായാല്‍, സാംസങിനത് വലിയ വിജയമായിരിക്കും. സ്വന്തം രാജ്യത്തെ വിപണിവിഹിതത്തില്‍ ആപ്പിളിന് ചോര്‍ച്ചയുണ്ടാവുകയും ചെയ്യും.

ഈ വര്‍ഷത്തെ മൂന്നാംപാദത്തിലെ വില്‍പ്പനയുടെ കണക്കുകള്‍ നവംബര്‍ മാസത്തില്‍ പുറത്ത് വന്നപ്പോള്‍, സാംസങിന്റെ ഗ്യാലക്‌സി എസ് 3 ഫോണ്‍, ആപ്പിളിന്റെ ഐ ഫോണ്‍ 4 എസിനെ വില്‍പ്പനയില്‍ മറികടന്നിരിക്കുന്നു എന്നാണ് ലോകമറിഞ്ഞത്. അങ്ങനെ ഗ്യാലക്‌സി എസ് 3 ലോകത്തെ ഏറ്റവും വില്പനയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആയി. ആപ്പിള്‍ ഈ വര്‍ഷം ഇതുവരെ 162 ലക്ഷം ഐഫോണുകള്‍ വിറ്റപ്പോള്‍ സാംസങ് 18 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റു.

പേറ്റന്റ് പോരാട്ടത്തിലെ ഏറ്റവും പുതിയ സംഭവവികാസം സാംസങിന്റെ നെക്‌സസ് മോഡലിനും ഗാലക്‌സി 10.1 ടാബിനും അമേരിക്കയില്‍ വില്പനവിലക്ക് നീക്കം ചെയ്യപ്പെട്ടതാണ്.

പേറ്റന്റ് യുദ്ധം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

പേറ്റന്റ് എന്ന ബൗദ്ധികസ്വത്തവകാശമെന്ന സങ്കല്പം സമൂഹത്തിന്റെ മൊത്തത്തിലുള്ള താത്പര്യത്തിന് വിരുദ്ധമാകാറുണ്ട് പലപ്പോഴും. ചെറുകിട കണ്ടുപിടുത്തക്കാരുടെയും കച്ചവടക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട പേറ്റന്റ് സമ്പ്രദായം ഇന്ന് വലിയ കമ്പനികള്‍ക്ക് ചെറുകിടക്കാര്‍ വളര്‍ന്നു വരാതെ നോക്കാനുള്ള മാര്‍ഗമായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.

വലിയ കമ്പനികള്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സമാനമായ ഒരു ഉല്‍പ്പന്നം നിര്‍മിക്കുന്നതിനോ വില്‍പ്പന നടത്തുന്നതിനോ ഉള്ള അവകാശം ചെറുകിട കമ്പനികള്‍ക്കും പുതുമുഖങ്ങള്‍ക്കും നഷ്ടപ്പെടുന്നു. ഇത് ആത്യന്തികമായി ദോഷം വരുത്തുക ഉപഭോക്താവിന് തന്നെയാണ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ നിയമനടപടികള്‍ക്കു മാത്രം മൊബൈല്‍ കമ്പനികള്‍ 2000 കോടി ഡോളര്‍ ചെലവഴിച്ചു എന്നാണ് കണക്ക്. പണം വാരിയെറിഞ്ഞു കൊണ്ടുള്ള ഈ നിയമയുദ്ധങ്ങളുടെ വില ഒടുവില്‍ ഉപഭോക്താവിന്റെ പിടലിയില്‍ തന്നെ വരും.

നിലവിലെ പേറ്റന്റ് സംവിധാനത്തില്‍ കാര്യമായ മാറ്റം വരേണ്ടതുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. 'സ്‌ക്രോളിങ്, ബൗണ്‍സേര്‍സ്', ' വളഞ്ഞ അരികുകള്‍' തുടങ്ങി നിസാരമായ സംഗതികള്‍ക്ക് പേറ്റന്റ് വഴി കുത്തകാവകാശം നല്‍കുന്ന നിലവിലെ രീതി മാറിയാല്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. അമേരിക്കയെ അപേക്ഷിച്ച് യൂറോപ്യന്‍ നിയമങ്ങള്‍ ഇക്കാര്യത്തില്‍ കുറെക്കൂടി യുക്തുയുള്ളതാണെന്ന് കരുതുന്നവരുണ്ട്.

വ്യവസായ യുഗത്തിന്റെ ഉദയത്തിന് ശേഷം ഇതുപോലുള്ള ഒട്ടേറെ തര്‍ക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് അമേരിക്ക പോലുള്ള രാജ്യങ്ങള്‍. അവയ്‌ക്കൊന്നും ശാശ്വതപരിഹാരം കോടതി വഴിയോ നിയമനിര്‍മാണം വഴിയോ അല്ല ഉണ്ടായിട്ടുള്ളത്. മറിച്ച് പല പ്രശ്‌നങ്ങള്‍ക്കും വിപണി തന്നെയാണ് പരിഹാരം ഉണ്ടാക്കിയത്. സ്മാര്‍ട്ട്‌ഫോണ്‍ തര്‍ക്കങ്ങളിലും വിപണി തന്നെ മുന്‍കയ്യെടുത്ത് പരിഹാരം ഉണ്ടാക്കണമെന്ന് വിദഗ്ധര്‍ കരുതുന്നു.

അതിനായി നിര്‍ദേശിക്കപ്പെടുന്ന ഒരു മാര്‍ഗമാണ് 'പേറ്റന്റ് പൂള്‍' സംവിധാനം. രണ്ടോ അതില്‍ കൂടുതലോ കമ്പനികള്‍ ചേര്‍ന്നുള്ള ഒരു കരാറാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാനം. പരസ്പരം ക്രോസ്സ് ലൈസന്‍സ് അനുവദിച്ചു കൊണ്ട് പേറ്റന്റുകള്‍ ഉപയോഗിക്കുക. കോമണ്‍ പൂളിലുള്ള പേറ്റന്റുകള്‍ ലൈസന്‍സിലൂടെ ആര്‍ക്കും ഉപയോഗിക്കാം. ഇങ്ങനെ വരുമ്പോള്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാം.


നോര്‍ട്ടെല്‍ എന്ന കമ്പനിയുടെ പക്കലുള്ള 6000 പേറ്റന്റുകള്‍ ആപ്പിള്‍, റിം, മൈക്രോസോഫ്റ്റ്, ഇഎംസി, സോണി, എറിക്‌സണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്ന് വാങ്ങി ഉപയോഗിക്കുന്നതാണ് ഇതിന് നല്ല ഉദാഹരണം. ഇത്തരത്തില്‍ കമ്പനികള്‍ തമ്മില്‍ കരാറിലെത്തുന്നതിന് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറായ യു.എന്‍. കഴിഞ്ഞ മാസം ജനീവയില്‍ വെച്ച് പ്രമുഖ കമ്പനികളുടെ ഒരു യോഗം വിളിച്ചു ചേര്‍ക്കുകയും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ വ്യവസായത്തിന്റെ ബാല്യദശയില്‍ ഇത്തരം മത്സരങ്ങള്‍ അനിവാര്യമാണെന്നും, വിപണി പക്വത പ്രാപിക്കുമ്പോള്‍ ഇപ്പോഴത്തെ പല കളിക്കാരും മൈതാനം വിടുമെന്നും, അങ്ങനെ ക്രമേണ വിപണിയില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞു വരുമെന്നും വിദഗ്ധര്‍ കരുതുന്നു. നോര്‍ട്ടല്‍ കമ്പനിയുടെ പാപ്പരാകല്‍, മോട്ടറോളയുടെ മുരടിപ്പിനെ തുടര്‍ന്ന് അതിനെ ഗൂഗിള്‍ ഏറ്റെടുത്തത്, ബ്ലാക്‌ബെറി ഫോണുകളുടെ നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനിയുടെ സാമ്പത്തികത്തകര്‍ച്ച ഇവയെല്ലാം ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൂടാതെ ടെക്‌നോളജി പാകമെത്തുമ്പോള്‍ നവീനതയ്ക്കായുള്ള പരക്കംപാച്ചില്‍ നില്‍ക്കുകയും കമ്പനികള്‍ക്ക് പരസ്പരം തര്‍ക്കിക്കാന്‍ വിഷയം ഇല്ലാത്ത അവസ്ഥ വരുകയും ചെയ്യും എന്നും പ്രത്യാശിക്കുന്നവരുണ്ട്.

ഇനി ആപ്പിളിന്റെയോ സാംസങിന്റെയോ സ്മാര്‍ട്ട്‌ഫോണ്‍ തുറക്കാനായി വളരെ ലളിതമെന്ന് തോന്നിപ്പിക്കുന്ന 'സ്ലൈഡ് ടു അണ്‍ലോക്ക്' ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കുക, ഇതു പോലെയുള്ള ഫീച്ചറുകളുടെ അവകാശത്തിനായി കോടികള്‍ വാരിയെറിഞ്ഞുള്ള നിയമയുദ്ധങ്ങള്‍ നടക്കുന്നുണ്ടെന്ന്. ഈ ഫീച്ചറിന്റെ രണ്ടു പേറ്റന്റുകളാണ് ആപ്പിളിന്റെ കയ്യിലുള്ളത്.

സാംസങ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ക്കെതിരെ ആപ്പിള്‍ കൊടുത്ത കേസിലെ പ്രധാന 'തൊണ്ടി'യായി 'സ്ലൈഡ് ടു അണ്‍ലോക്കി'ന്റെ പേറ്റന്റ് ആപ്പിളിന് ലഭിക്കുന്നത് 2010 ലാണ്. അതിന് മുമ്പേ, 2008 ല്‍ തന്നെ നിയോനോഡ് എന്ന സ്വീഡിഷ് കമ്പനി ഇതേ ഫീച്ചറിനുള്ള പേറ്റന്റ് നേടിയിരുന്നുവെന്നും, അത് അവര്‍ തങ്ങളുടെ ഫോണ്‍ മോഡലില്‍ ഉപയോഗിച്ചിരുന്നു എന്നുമറിയുക. അപ്പോള്‍ ആരാണ് കള്ളന്‍? നിയോനോഡിനെ മോഷ്ടിച്ച ആപ്പിളോ, ആപ്പിളിനെ കട്ട സാംസങോ?