Thursday, January 24, 2019

മാനസികാരോഗ്യം : ചികിത്സയ്ക്കും രോഗാതുരത

മാനസികാരോഗ്യം : ചികിത്സയ്ക്കും രോഗാതുരത
ജാഫര്‍ എസ് പുല്‍പ്പള്ളി
--------------------------

യാതനയെ അറിയാതെ ഭ്രാന്തിനെ മനസ്സിലാക്കാന്‍ കഴിയില്ല - ആര്‍.ഡി.ലൈങ്
---------------------
മാനസിക രോഗചികിത്സയെക്കുറിച്ച് ഒലെഗ് പി.ഷെപ്പിന്‍ പറഞ്ഞ വാചകങ്ങള്‍
പ്രശ്നത്തിന്റെ കുറിക്കു തന്നെ കൊള്ളുന്നുണ്ട് : "ഒരു സൈക്യാട്രിക്
കേസിന്റെ ഏറ്റവും പ്രധാന ലക്ഷണം താന്‍ ഒരു സൈക്യാട്രിക് കേസ് ആണെന്ന
കാര്യം  രോഗി അറിയുന്നില്ല എന്നതാണ്‌. "

          വികസിത രാഷ്ട്രങ്ങളില്‍ പോലും മാനസികരോഗങ്ങളെക്കുറിച്ചുള്ള
സാമൂഹികമായ അപമാനബോധം ഇന്നും നിലനില്‍ക്കുന്നു  എന്നത് ഈ രംഗത്ത് ഇന്നും
നിലനില്‍ക്കുന്ന  വലിയ  പ്രശ്നത്തിന്റെ സൂചനയാണ്‌.  മാനസികരോഗം ഒരിക്കലും
മാറില്ല എന്ന സങ്കല്പം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നത്
മനോരോഗചികിത്സയില്‍  വലിയ കുഴപ്പം സ്യഷ്ടിക്കുന്നു.‌ തന്റെ രോഗം അപരനോട്
പങ്കു വെക്കാന്‍ പോയിട്ട് താന്‍ രോഗിയാണെന്ന കാര്യം സ്വയം അംഗീകരിക്കാന്‍
പോലും അപമാനബോധം ഒരാളെ അനുവദിക്കുന്നില്ല. രോഗികളോടുള്ള സമൂഹത്തിന്റെ
അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും മനോഭാവം രോഗിയെ തന്നിലേക്കു തന്നെ
ഒതുങ്ങാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നു. പിന്നോക്ക രാജ്യങ്ങളിലെ
മാത്രമല്ല,മറിച്ച് ഇക്കാര്യങ്ങളെക്കുറിച്ച് മികച്ച അവബോധം ഉണ്ടെന്ന്
കരുതപ്പെടുന്ന രാജ്യങ്ങളില്‍ പോലും അവസ്ഥ വ്യത്യസ്തമല്ലെന്ന് പഠനങ്ങള്‍
തെളിയിക്കുന്നു. മാനസികരോഗികളെ അപകടകാരികളും അക്രമികളും ആയി
ചിത്രീകരിച്ച് അകറ്റി നിര്‍ത്തുന്ന മനോഭാവത്തിനു സിനിമ അടക്കമുള്ള
ദ്യശ്യമാധ്യമങ്ങള്‍ക്കുള്ള പങ്കും അവഗണിക്കാനാവില്ല.1999 ല്‍
അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ പങ്കെടുത്ത 12.8 % ആളുകളും
കരുതുന്നത് 'സ്കിസോഫ്രേനിയ' രോഗികള്‍ അപകടകാരികള്‍ ആണെന്നാണ്‌. 74 %
പേരും കരുതുന്നു ആ രോഗബാധിതര്‍ ഒന്നിനും പ്രാപ്തരല്ലെന്ന്.


മാനസികാരോഗ്യം എന്താണ്‌?

സ്വന്തം കഴിവുകള്‍ തിരിച്ചറിയുവാനും, ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ
ധൈര്യത്തോടെ നേരിടുവാനും, അതുവഴി ഫലപ്രദമായ ഒരു സാമൂഹികജീവിതം
നയിക്കുവാനും അതു വഴി  സമൂഹത്തിനു എന്തെങ്കിലും സംഭാവന ചെയ്യാനുമുള്ള
കഴിവ് എന്നാണ്‌ 'മാനസികാരോഗ്യ'ത്തെ  ലോകാരോഗ്യ സംഘടന നിര്‍വചിക്കുന്നത്.
അത് ഒരു മാനസിക ക്രമക്കേടും ഇല്ലാത്ത ഒരു അവസ്ഥയുമാണ്‌.

മാനസികാരോഗ്യം എന്ന സങ്കല്പത്തിന്റെ വളര്‍ച്ച

പ്രാചീന സമൂഹങ്ങള്‍ പലതും മാനസിക രോഗങ്ങളെ കണ്ടിരുന്നത് ഒരേ സമയം ദൈവികം,
പൈശാചികം,മാന്ത്രികം എന്നിങ്ങനെ വിവിധ തലങ്ങളിലായിരുന്നു. ഭ്രാന്ത്
എന്നത് ദൈവകോപമോ ദൈവപ്രസാദമോ ആയി സന്ദര്‍ഭാനുസ്യതം
വ്യാഖ്യാനിക്കപ്പെട്ടു. മധ്യകാലയൂറോപ്പില്‍ മാനസികരോഗികളെ സമൂഹം
മനുഷ്യജീവികളായിപ്പോലും ഗണിച്ചിരുന്നില്ല . പലപ്പോഴും ദുര്‍മന്ത്രവാദി
വേട്ടയില്‍ പിടിക്കപ്പെട്ട് ക്രൂരമായി വധിക്കപ്പെട്ടു, മനോരോഗികള്‍.
എല്ലായ്പ്പോഴും അവര്‍ ചങ്ങലയ്ക്കിടപ്പെടുകയും ഇരുട്ടറയില്‍
അടയ്ക്കപ്പെടുകയും ചെയ്തു. ആധുനികകാലത്ത് മാനസികരോഗങ്ങളെയും രോഗികളെയും
സൂചിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന  പല വാക്കുകളും ആ
കാലഘട്ടങ്ങളിലേതാണ്‌ എന്നത് സമൂഹം മനോരോഗം എന്ന അവസ്ഥയെ കാണുന്ന
രീതിയില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല എന്നതിന്റെ ചൂണ്ടുപലകയാണ്‌.

          മനോരോഗങ്ങളെക്കുറിച്ചുള്ള ഗൗരവപഠനങ്ങളും  അവര്‍ മറ്റേതൊരു
വ്യക്തികളെയും പോലെ ഒരു രോഗത്തിനു വിധേയരാണ്‌ എന്ന ചിന്താഗതിയും
വളര്‍ന്ന് തുടങ്ങുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്‌.  അത് തികച്ചും ഒരു
ജൈവിക/ഭൗതിക പ്രശ്നം തന്നെയെന്നും അതിനു  ആത്മാവുമായോ
ധാര്‍മ്മികബാധ്യതകളുമായൊ  യാതൊരു ബന്ധവും ഇല്ലെന്നും മനസ്സിലാക്കാന്‍
തുടങ്ങി.  പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഒരു ധാര്‍മ്മിക
ചികിത്സാ പ്രസ്ഥാനം യൂറോപ്പില്‍ രൂപപ്പെട്ടു തുടങ്ങിയതോടെ മനോരോഗം എന്നത്
ചികിത്സ നല്‍കേണ്ട ഒരു അവസ്ഥയാണെന്ന അവബോധം സമൂഹത്തില്‍ വളര്‍ന്നു വന്നു.

      പത്തൊമ്പതാം നൂറ്റാണ്ടില്‍ വ്യവസായവത്കരണവും ജനസംഖ്യാവര്‍ദ്ധനവും
അതിന്റെ പൂര്‍ണരൂപത്തില്‍ വികസിച്ചതോടെ  പടിഞ്ഞാറന്‍ യൂറോപ്പിലെമ്പാടും
ഭ്രാന്താലയങ്ങള്‍ വ്യാപകമായി സ്ഥാപിക്കപ്പെടാന്‍ തുടങ്ങി. മനോരോഗങ്ങളെ
വര്‍ഗ്ഗീകരിക്കാനും വിവിധ ചികിത്സാപദ്ധതികള്‍ ആവിഷ്കരിക്കാനും
തുടങ്ങി.'സൈക്യാട്രി' എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടതും ആ
കാലഘട്ടത്തിലാണ്‌.

ഏതൊക്കെയാണ്‌ മനോരോഗങ്ങള്‍,രോഗാതുരതകള്‍‍?

ആഗോള രോഗഭാര(ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ്) ത്തിന്റെ 13 % പങ്കും സംഭാവന
ചെയ്യുന്നു മനോരോഗങ്ങള്‍. ഇവയില്‍  സ്കിസോഫ്രേനിയ , വിഷാദരോഗം, അപസ്മാരം,
സ്മ്യതിനാശം, ആല്‍ക്കഹോളിസം തുടങ്ങിയവ പ്രധാന പങ്കു വഹിക്കുന്നു.
'എം.എന്‍.എസ്' (മെന്റല്‍,ന്യൂറോളജിക്കല്‍,സബ്സ്
റ്റന്‍സ് യൂസ്) എന്ന്
ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ മാനസിക ക്രമക്കേടുകള്‍ ഹ്യദ്രോഗവും
ക്യാന്‍സറും ഒന്നിച്ച് ഉണ്ടാക്കുന്നതിനേക്കാള്‍ രോഗാതുരത സ്യഷ്ടിക്കുന്നു
എന്ന് പഠനങ്ങള്‍ പറയുന്നു. രോഗികളുടെ  എണ്ണത്തിന്റെ കാര്യത്തിലും
മുന്‍പന്‍ എം.എന്‍.എസ് തന്നെ.ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസിന്റെ
പട്ടികയില്‍ പട്ടികയില്‍  വിഷാദരോഗം ഒറ്റയ്ക്ക് മൂന്നാം സ്ഥാനത്തുണ്ട്  .
5 % സംഭാവന നല്‍കുന്ന 'ആല്‍ക്കഹോളിസ'വും പ്രധാന വില്ലന്‍ തന്നെ.പ്രസിദ്ധ
ശാസ്ത്രപ്രസിദ്ധീകരണമായ 'നേച്ചറി'ന്റെ പഠനം പ്രകാരം ഓരോ ഏഴു മിനിട്ടിലും
ഒരാള്‍ക്ക് 'സ്മ്യതിനാശം' ആരംഭിക്കുന്നു. 2020 ഓടെ പ്രതിവര്‍ഷം 1.5
മില്ല്യണ്‍ ആളുകള്‍ ആത്മഹത്യ ചെയ്യുകയോ 15 മില്യണും നും 30 നും മില്യണും
ഇടയ്ക്ക് ആളുകള്‍ ആത്മഹത്യ ശ്രമം നടത്തുകയോ ചെയ്യും എന്ന് പ്രസ്തുത പഠനം
പ്രവചിക്കുന്നു. പെരുകുന്ന ആത്മഹത്യയുടെ മുഖ്യകാരണം വിഷാദരോഗം,
ആല്‍ക്കഹോളിസം എന്നിവയാണ്‌. 'സ്കിസോഫ്രേനിയയുടെ മാത്രം ചികിത്സയ്ക്കായി
2002 ല്‍ അമേരിക്കയില്‍  ചെലവിട്ടത്  562.7 ബില്യണ്‍ ഡോളര്‍ ആണ്‌ എന്ന
കണക്ക് മാത്രം മതി രാഷ്ട്രത്തിന്റെ മൊത്തം ആരോഗ്യത്തകര്‍ച്ചയില്‍
മാനസികരോഗങ്ങള്‍ക്കുള്ള പങ്ക് വ്യക്തമാകാന്‍.

             'ഭ്രാന്ത്' എന്ന് മലയാളി പറയുന്ന 'സ്കിസോഫ്രേനിയ 'യാണ്‌
മനോരോഗങ്ങളില്‍ പ്രധാനവിനാശകാരി. ചിന്താപ്രക്രിയയുടെ തകര്‍ച്ച
,വൈകാരികപ്രതികരണത്തിലെ വലിയ വ്യത്യാസങ്ങള്‍ എന്നിവ മുഖ്യ
ലക്ഷണങ്ങളായുള്ള ഈ രോഗത്തിനു ഫലപ്രദമായ ചികിത്സാരീതികളും ഔഷധങ്ങളും
ലഭ്യമായുണ്ടെങ്കിലും നമ്മുടെ തെരുവുകളിലും വീടകങ്ങളിലും നരകിക്കുന്ന,
'ഭ്രാന്തന്മാര്‍' എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് അത് ലഭിക്കുന്നില്ല
എന്നത്   സങ്കടകരമായ വസ്തുത തന്നെ. വികസിതരാജ്യങ്ങളില്‍ പോലും
സ്കിസോഫ്രേനിയ രോഗികള്‍ അവഗണനയും അപമാനവും പേറുന്നുണ്ട് എന്ന് വരുമ്പോള്‍
കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നഭരിതമാണെന്ന് വരുന്നു. റോഡിലൂടെ അലഞ്ഞു
തിരിയുന്ന രോഗികള്‍ അവിടെയും കാണാവുന്ന കാഴ്ചയാണത്രെ.സ്കിസോഫ്രേനിയ
രോഗികള്‍ക്ക് കൂട്ടായി  വിഷാദരോഗവും അമിതവ്യാകുലതയും ആല്‍ക്കഹോളിസവും
വരാറുണ്ട് പലപ്പോഴും. ദീര്‍ഘകാല തൊഴിലില്ലായ്മ,അലഞ്ഞു തിരിയല്‍,ദാരിദ്യം,
ആലംബമില്ലായ്ക തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങളും അയാളെ ബാധിക്കുന്നു.അമിത
ആത്മഹത്യ നിരക്കും 12 മുതല്‍ 15 വരെ വയസ്സിന്റെ ആയുസ്സു കുറവും ഈ
രോഗികളില്‍ ഉണ്ടാകുന്നു. 2011 ലെ കണക്കനുസരിച്ച്
ജീവിതത്തിലൊരിക്കലെങ്കിലും 'സ്കിസോഫ്രേനിയ ' ബാധിച്ചിട്ടുള്ള ആളുകള്‍ 0.3
% നും 0.7 ശതമാനത്തിനും ഇടയ്ക്കാണ്‌.സ്ത്രീകളെക്കാള്‍ ഒന്നര മടങ്ങ്
കൂടുതലായി പുരുഷന്മാരില്‍ കാണപ്പെടുന്ന സ്കിസോഫ്രേനിയ ചെറുപ്പക്കാരെയാണ്‌
കൂടുതലായി ബാധിക്കുന്നതായി കാണുന്നത്.

       ഇന്ന് മാനസികരോഗങ്ങളെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്രം വളരെയേറെ
പഠിച്ചു കഴിഞ്ഞു. ചികിത്സാരീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നു.
ഫലപ്രദമായ മരുന്നുകള്‍ , ഉപകരണങ്ങള്‍ എല്ലാം ഇന്ന് ലഭ്യമാണ്‌ മനോരോഗ
ചികിത്സയില്‍. 'ഭ്രാന്തന്‍' ഇന്ന് 'രോഗി'യാണ്‌ ;' ഭ്രാന്താലയം' പോയി പകരം
'ആശുപത്രി ' വന്നു.ലോകം മുഴുവനുമുള്ള മനുഷ്യരുടെ മാനസികാരോഗ്യം
മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായുള്ള പഠനഗവേഷണങ്ങള്‍,മറ്റു
പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്ന മേഖല എന്ന അര്‍ത്ഥത്തില്‍
സമീപകാലത്തായി ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് എന്നൊരു സങ്കല്പനം ഉദയം
കൊള്ളുകയുണ്ടായിട്ടുണ്ട്.

എന്നിട്ടും മാറുന്നില്ല മനോഭാവവും രോഗാതുരതയും

               മനോഭാവത്തില്‍ വരുന്ന മാറ്റം രോഗചികിത്സയെ ഗുണപരമായി
ബാധിക്കും എന്നതിന്‌ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.2002 ല്‍ ജപ്പാന്‍
'സ്കിസോഫ്രേനിയ' യ്ക്ക് അവരുടെ ഭാഷയില്‍ നിലവിലുണ്ടായിരുന്ന പദത്തിനു
'ബയോസൈക്കൊസോഷ്യല്‍' മാത്യക അനുസരിച്ചുള്ള മാറ്റം വരുത്തി.പഴയ വാക്കായ
'മൈന്റ് സ്പ്ലിറ്റ് ഡിസീസ് ' എന്നതു മാറി പകരം 'ഇന്റഗ്രേഷന്‍ ഡിസോഡര്‍'
എന്ന പുതിയ പദം വന്നു. മാറ്റം വലിയതായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് 30
മുതല്‍ 70 ശതമാനം വരെ ആളുകള്‍ കൂടുതലായി ചികിത്സ തേടിയെത്തി.

          മാനസിക ആരോഗ്യം എന്ന വിഷയം സംബന്ധമായി ഒരു സമഗ്രനയമോ നിയമമോ
ഉള്ള രാജ്യങ്ങള്‍ വികസിത ലോകത്തു പോലും കുറവാണ്‌ എന്നത് ഈ രംഗത്ത് ഇനിയും
വളരേണ്ട അവബോധത്തിന്റെ പ്രാധാന്യത്തെ കുറിക്കുന്ന ഘടകമാണ്‌ എന്ന്
കരുതപ്പെടുന്നു. ഇന്നും നമ്മള്‍  'മനോരോഗം ' എന്ന പദത്തേക്കാള്‍
'ഭ്രാന്ത്' എന്ന് പറയാന്‍ ആണ്‌ താത്പര്യപ്പെടുന്നത്.

ചികിത്സയിലെ പ്രധാനപ്രശ്നങ്ങള്‍

    എല്ലാ രംഗത്തും വളര്‍ച്ച കൈവന്നിട്ടും ലോകജനസംഖ്യയില്‍ 30 %
ആളുകള്‍ക്ക് ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന   മനോരോഗചികിത്സാ രംഗത്ത്
ഇന്നും വലിയ വിടവാണ്‌ ലോകവ്യാപകമായി നിലവിലുള്ളത്. ഭൂരിപക്ഷം
രോഗികള്‍ക്കും  ചികിത്സ ലഭിക്കുന്നില്ല. അമേരിക്കയില്‍ 31 % പേര്‍
രോഗബാധിതരാണ്‌ ;പക്ഷെ 67 % ആളുകള്‍ക്കും മതിയായ ചികിത്സ
കിട്ടുന്നില്ല.യൂറോപ്പിന്റെ കാര്യത്തില്‍ ഇത് യഥാക്രമം 27 % വും 74 % വും
ആണ്‌.ചൈനയില്‍ കടുത്ത മാനസിക പ്രശ്നങ്ങള്‍ ഉള്ള 11.1 % ആളുകള്‍ക്ക്
മാത്രമേ എന്തെങ്കിലും തരത്തിലുള്ള ചികിത്സ കിട്ടുന്നുള്ളൂ. താഴ്ന്ന
-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 83 ശതമാനത്തിലും പാര്‍ക്കിന്‍സണ്‍സ്
രോഗത്തിനുള്ള ചികിത്സയില്ല,25  % രാജ്യങ്ങളില്‍ അപസ്മാരത്തിനുള്ള
മരുന്നില്ല.വിഭവങ്ങളുടെ സമതുലിതമല്ലാത്ത പങ്കുവെക്കല്‍ -രാജ്യങ്ങള്‍
തമ്മിലും രാജ്യങ്ങള്‍ക്കുള്ളിലും-പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു.
ഉദാഹരണമായി ,ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഘടകത്തിനു അതിന്റെ
യൂറോപ്യന്‍ ഘടകത്തേക്കാള്‍ 200 മടങ്ങ്   സൈക്യാട്രിസ്റ്റുകള്‍
കുറവാണ്‌.മനോരോഗങ്ങള്‍ സ്യഷ്ടിക്കുന്ന ആതുരതകളുമായി താരതമ്യം
ചെയ്യുമ്പോള്‍ അവയുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും മുടക്കുന്ന പണം
കുറവാണ്‌ , ലോകവ്യാപകമായി. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്
'വിഷാദരോഗം' ഉള്ളവരില്‍ 25 % നും താഴെ പേര്‍ക്ക്(ചില രാജ്യങ്ങളില്‍ ഇത്
10 % നും താഴെയാണ്‌) മാത്രമേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ.
ലോകജനസംഖ്യയില്‍  75 % പേര്‍ക്കും ശരിയായ  മാനസികരോഗചികിത്സ
ലഭിക്കുന്നില്ല എന്ന് ലോകാരോഗ്യസംഘടന തന്നെ പറയുന്നു.

         പ്രസിദ്ധ വൈദ്യശാസ്ത്ര മാഗസിന്‍ ആയ 'ലാന്‍സെറ്റ്' 2007 ല്‍
നടത്തിയ പഠനത്തില്‍ മനോരോഗികള്‍ അവരുടെ രോഗാവസ്ഥയ്ക്ക് പുറമെ കടുത്ത
മനുഷ്യാവകാശലംഘനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്ന്
പറയുന്നു.മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഉള്ള അവഗണന ഈ നിലയില്‍
തുടര്‍ന്നാല്‍ മലേറിയ,ക്ഷയം, എയ്ഡ്സ് ഇവ മൂന്നും
ചേര്‍ന്നാലുള്ളതിനേക്കാള്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് ' ലാന്‍സെറ്റ്
'പഠനം ഭയപ്പെടുന്നു. യു .എന്‍ കണക്കനുസരിച്ച് ലോകത്തേറ്റവും കൂടുതല്‍
ആളുകളുടെ ജീവനെടുക്കുന്ന  പകര്‍ച്ച വ്യാധികളല്ലാത്ത നാല്‌ രോഗങ്ങളായ
പ്രമേഹം,ക്യാന്‍സര്‍,ഹ്യദ്രോഗം,ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത
കൂട്ടുന്നുണ്ട് മനോരോഗ ബാധ എന്നത് കൂടുതല്‍ ഗൗരവമായി കാര്യങ്ങളെ കാണേണ്ട
കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കാണിക്കുന്നു.

         'ട്രീറ്റ്മെന്റ് ഗ്യാപ്പ്' എന്ന് വൈദ്യശാസ്ത്രഭാഷയില്‍ പറയുന്ന
സ്ഥിതിവിശേഷം ഏറ്റവും കൂടുതല്‍ ഉള്ളത്
മാനസികരോഗങ്ങള്‍ക്കാണ്‌.താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ 76-85
% രോഗികള്‍ക്കും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 35-50 %
രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നില്ല.രോഗികള്‍ പലപ്പോഴും തങ്ങള്‍ക്ക്
അതുണ്ടെന്ന് സമ്മതിക്കുന്നില്ല. തനിക്ക് ഷുഗര്‍ ഉണ്ട്, പ്രഷര്‍ ഉണ്ട്
എന്ന് പറയുന്നതു പോലെ തനിക്ക് ഡിപ്രഷന്‍ ഉണ്ട് അല്ലെങ്കില്‍ താന്‍
ആല്‍ക്കഹോളിക് ആണ്‌ എന്ന് ഒരാളും പറയാത്ത സാഹചര്യം ചികിത്സ നല്‍കേണ്ട
പ്രാധാന്യം ഉള്ള ആദ്യഘട്ടത്തില്‍ തന്നെ അത് ലഭിക്കാതിരിക്കാന്‍
കാരണമാകുന്നു. രോഗചികിത്സയ്ക്കായുള്ള ഗവണ്മെന്റ് വിഹിതത്തിന്റെ
ലോകശരാശരി വെറും 4 % ആണ്‌.ചില രാജ്യങ്ങളില്‍ അത് വളരെ താഴെയും
ആണ്.താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ
മാനസികരോഗചികിത്സയ്ക്കാവശ്യമായ പ്രൊഫഷണലുകളുടെ എണ്ണത്തിലുള്ള വന്‍ കുറവ്
ചികിത്സയെ ഗുരുതരമായി ബാധിക്കുന്നു.ആഫ്രിക്കയിലെ 720 മില്യണ്‍
ജനങ്ങള്‍ക്ക് ആകെ 1800 സൈക്യാട്രിസ്റ്റുകളേ ഉള്ളൂ എന്ന ഞെട്ടിക്കുന്ന
വസ്തുത പ്രശ്നത്തിന്റെ രൂക്ഷത വെളിപ്പെടുത്തും. ലോകാരോഗ്യ സംഘടനയുടെ
കണക്കനുസരിച്ച് 2011 ല്‍ 55000 സൈക്യാട്രിസ്റ്റുകള്‍   628000 നഴ്സുമാര്‍
 493000 മനോരോഗ ശുശ്രൂഷകര്‍ എന്നിവരുടെ കുറവുണ്ട് 144 താഴ്ന്ന-ഇടത്തരം
വരുമാനമുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്.

         മനോരോഗങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ തക്കതായ വിധത്തില്‍
തലച്ചോറിന്റെ ഘടനയും പ്രവര്‍ത്തനത്തെയും പറ്റി മനസ്സിലാക്കാന്‍ ഇനിയും
ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല എന്നത് ഈ രംഗത്തെ പ്രശ്നങ്ങളില്‍
പ്രധാനപ്പെട്ടതാണ്‌. എങ്കിലും ഒട്ടേറേ മനോരോഗങ്ങള്‍ക്ക് ഫലപ്രദമായ
ചികിത്സയും ഔഷധങ്ങളും ഇന്ന് ലഭ്യമാണ്‌,പക്ഷെ അവ ഏറ്റവും
ആവശ്യമായുള്ളവര്‍ക്കല്ല എന്നു മാത്രം.

എന്തൊക്കെയാണ്‌ പരിഹാരമാര്‍ഗങ്ങള്‍ ?

ലോകാരോഗ്യ സംഘടനയുടെ 2001 ലെ വേള്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ്‌
പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ ആദ്യമായി
നിര്‍ദ്ദേശിച്ചിട്ടുള്ളത്. രോഗാരംഭത്തിലേയുള്ള ചികിത്സ,ആവശ്യമായ
മരുന്നുകളുടെ ലഭ്യത, സാമൂഹിക ശ്രദ്ധ നല്‍കല്‍, ജനങ്ങളെ
ബോധവത്കരിക്കല്‍,സമൂഹത്തെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തല്‍,ദേശീയ
നയങ്ങള്‍,നിയമങ്ങള്‍,പരിപാടികള്‍ എന്നിവ ആരംഭിക്കല്‍,മാനവശേഷിയുടെ
വികസിപ്പിക്കല്‍,മറ്റ് മേഘലകളുമായുള്ള ബന്ധപ്പെടുത്തല്‍,സാമൂഹ്യ
മാനസികാരോഗ്യത്തെ മേല്‍നോട്ടം ചെയ്യല്‍,കൂടുതല്‍ ഗവേഷണങ്ങള്‍ എന്നീ 10
നിര്‍ദ്ദേശങ്ങളാണ്‌ ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്.

വേണം നമുക്ക് നല്ല നഗരങ്ങള്‍

വേണം നമുക്ക് നല്ല നഗരങ്ങള്‍
ജാഫര്‍ എസ് പുല്‍‌പ്പള്ളി
 ********
         സ്വാതന്ത്യാനന്തര ഇന്ത്യയില്‍ വ്യാവസായിക വിപ്ലവവും
സ്വകാര്യമേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് നഗരവത്കരണത്തിന് ആക്കം
കൂട്ടിയ പ്രധാനഘടകം. നഗരങ്ങളുടെ വളര്‍ച്ച ഇന്ത്യയില്‍ വളരെ
വേഗതയിലായിരുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍
കാര്‍ഷികമേഖലയുടെ പങ്ക്  ക്രമേണ കുറഞ്ഞ് വരുകയും ആ സ്ഥാനം വ്യാവസായിക
മേഖല ഏറ്റെടുക്കുകയും ചെയ്തു.1901 ലെ സെന്‍സസ് അനുസരിച്ച് നഗരജനസംഖ്യ
ആകെയുള്ളതിന്റെ 11.4 ശതമാനം ആയിരുന്നെങ്കില്‍ 2001 ല്‍ ഇത് 28.53 ശതമാനം
ആയും 2011 ല്‍ 30 ശതമാനവും ആയും മാറി. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ
വളര്‍ച്ചാ നിരക്ക് 2.07 ശതമാനമാണ്. നിലവില്‍ 300 ദശലക്ഷം ഇന്ത്യാക്കാര്‍
നഗരജീവികളാണ്. ഐക്യരാഷ്ട്രസഭയുടെ 2007 ലെ ‘സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്
പോപ്പുലേഷന്‍ റിപ്പോര്‍ട്ട്’ പ്രകാരം 2030 ഓടെ ഇന്ത്യന്‍ ജനസംഖ്യയുടെ
40.76 ശതമാനം ആളുകള്‍ നഗരങ്ങളിലായിരിക്കും വാസം ഉറപ്പിക്കുക.
ആയിരങ്ങളെ ആകര്‍ഷിക്കുന്ന നഗരം
   ഇന്ത്യയില്‍ നഗരത്തിന്റെ വലി കൊണ്ടല്ല, മറിച്ച് ഗ്രാമത്തിന്റെ തള്ളല്‍
കൊണ്ടാണ് പ്രധാനമായും നഗരവത്കരണം നടന്നത്. എന്നാല്‍ തൊഴില്‍ തേടി
ഗ്രാമങ്ങളില്‍ നിന്ന് വരുന്ന ജനലക്ഷങ്ങളെ ഒരിക്കല്‍ വാസമുറപ്പിച്ചാല്‍
പിന്നൊരിക്കലും വിട്ടുപിരിയാന്‍ വിടാതെ നഗരം ആകര്‍ഷിച്ചു നിര്‍ത്തുന്നു.
ദളിതര്‍ക്കും സ്ത്രീകള്‍ക്കും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കും നഗരം
പലപ്പോഴും  ഗ്രാമം നല്‍കുന്നതിനേക്കാള്‍ നല്ല ജീവിതം നല്‍കുന്നു.
നൂറ്റാണ്ടുകളായി നിശ്ചലാവസ്ഥയില്‍ നിലകൊള്ളുന്ന
ഗ്രാമസാമൂഹ്യവ്യവസ്ഥിതിയില്‍ വിദ്യാഭ്യാസം,ആരോഗ്യം എന്നീ മേഖലകള്‍
ഇപ്പോഴും ശോചനീയമാണെന്നതും ഒട്ടും പ്രൊഡക്ടീവ് അല്ലാത്ത തൊഴില്‍ രംഗവും
നഗരത്തില്‍ തന്നെ വാസമുറപ്പിക്കാന്‍ പ്രേരണ നല്‍കുന്ന ഘടകങ്ങളില്‍
പ്രധാനപ്പെട്ടതാണ്.  ക്യഷിഭൂമി വിറ്റ് നഗരത്തില്‍ താമസമാക്കുന്ന
ഗ്രാമീണന്റെ ജീവിതം കുറച്ചെങ്കിലും മെച്ചപ്പെടുകയാണ് ചെയ്യുന്നത്
എന്നതാണ് വസ്തുത. ഫാക്ടറിയിലോ മറ്റോ ജോലി നേടുന്ന അവന്റെ വരുമാനവും
ക്രയശേഷിയും  വര്‍ദ്ധിക്കുന്നു . പുറകെ ജീവിതനിലവാരവും ഉയരുന്നു, തന്റെ
ഗ്രാമത്തിന് ഒരിക്കലും നല്‍കാന്‍ കഴിയാത്തവണ്ണം.

വളര്‍ന്നു വരുന്ന വന്‍നഗരങ്ങള്‍
           വ്യാവസായിക വിപ്ലവത്തിന്റെ പുത്തന്‍ ലോകത്തിലേക്ക് കാലെടുത്ത്
വെച്ച ഇന്ത്യയില്‍ നാല്പതുകളില്‍ വളര്‍ച്ച പ്രാപിച്ച മെട്രോ നഗരങ്ങള്‍
മുംബൈ,കൊല്‍ക്കൊത്ത,ഡല്‍ഹി,ചെന്
നൈ,ബാംഗളൂര്‍,ഹൈദരാബാദ് എന്നിവയായിരുന്നു.
വ്യാവസായിക യുഗത്തിന്റെ സംഭാവനകളായ പുതിയ ജീവിതസൌകര്യങ്ങള്‍ ഈ
നഗരവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തി. ആദ്യകാല ഇന്ത്യ വിഭാവനം ചെയ്ത
മിശ്രസമ്പദ്ഘടനയുടെ സാന്നിദ്ധ്യം മൂലം സ്വകാര്യമേഖലയ്ക്കൊപ്പം
പൊതുഗതാഗതം, ജലവിതരണം, വൈദ്യുതി, ഭവനനിര്‍മ്മാണം എന്നീ രംഗങ്ങളില്‍
പൊതുമേഖലയും വളര്‍ച്ച പ്രാപിച്ചു. വിഭജനത്തെത്തുടര്‍ന്ന് പാകിസ്ഥാനില്‍
നിന്ന് കുടിയേറുന്ന ആളുകളെയും ഉള്‍ക്കൊള്ളേണ്ടിയിരുന്നു ഈ നഗരങ്ങള്‍ക്ക്.
ഇന്ത്യയിലെ നഗരവത്കരണം വികസിതരാജ്യങ്ങളിലേതില്‍ നിന്ന് ഒട്ടേറെ
വ്യത്യാസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. പൂര്‍ണമായ തോതിലുള്ള
വ്യവസായവത്കരണത്തിന്റെയും ഉറച്ച സാമ്പത്തിക അടിത്തറയുടെയും അഭാവം,
ജനസംഖ്യാവിസ്ഫോടനത്തിന്റെയും ദാരിദ്യം മൂലം ഗ്രാമത്തില്‍ നിന്നുള്ള
കുടിയേറ്റത്തിന്റെയും ഫലമായ ജനസംഖ്യാവര്‍ദ്ധന, പെട്ടെന്നുള്ള
നഗരവത്കരണത്തിന്റെ സ്യഷ്ടിയായ ചേരികള്‍, ഇവയൊക്കെ മൂലമുള്ള നഗരജീവിത
നിലവാരത്തിന്റെ തകര്‍ച്ച എന്നിവ ഉള്‍ക്കൊള്ളുന്നു പ്രധാനമായും ഈ
വ്യത്യാസങ്ങള്‍.
         തൊണ്ണൂറുകള്‍ മുതല്‍ സാമ്പത്തികനയങ്ങളിലുണ്ടായ കാതലായ
മാറ്റങ്ങള്‍ പിന്നെയും കുറേ കൂടി വന്‍നഗരങ്ങള്‍ക്ക് ജന്മം
നല്‍കിയിരിക്കുന്നു, ഇന്ത്യയില്‍. 77 ലക്ഷം ജനസംഖ്യയുള്ള ഹൈദരാബാദ്
മുതല്‍ 1.84 കോടി ജനസംഖ്യയുള്ള മുംബൈ വരെയുള്ള ആദ്യകാല 6
വന്‍നഗരങ്ങള്‍ക്ക് പുറമെ 19 ലക്ഷം ആളുകളെ ഉള്‍ക്കൊള്ളുന്ന ഭോപ്പാല്‍
മുതല്‍ 62 ലക്ഷം എത്തിനില്‍ക്കുന്ന അഹമ്മദാബാദ് വരെയുള്ള 14
വന്‍നഗരങ്ങളാണ്  വളര്‍ച്ച പ്രാപിച്ച് വരുന്നത്. കൂടാതെ ഒട്ടേറെ
പട്ടണങ്ങള്‍ നഗരങ്ങളായി മാറാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുകയും
ചെയ്യുന്നു . അഹമ്മദാബാദില്‍ തുടങ്ങി മുംബൈ കടന്ന് തിരുവനന്തപുരം വരെ
നീണ്ടു കിടക്കുന്ന  രാജ്യത്തിന്റെ പശ്ചിമതീരം മുഴുവന്‍ തന്നെ ഒരു
വന്‍നഗരമായി  വളര്‍ന്നു വരികയാണ്. വരുന്ന 2 ദശകത്തിനുള്ളില്‍
ന്യൂയോര്‍ക്കിനേക്കാള്‍ വലിയതായ 6 മഹാനഗരങ്ങള്‍ ഉണ്ടാകും ഇന്ത്യയില്‍
എന്ന് പ്രവചിക്കപ്പെടുന്നു.
           ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഹ്യൂമന്‍
സെറ്റില്‍മെന്റിന്റെ പഠനം അനുസരിച്ച് ആകെ ഇന്ത്യന്‍ ജനസംഖ്യയുടെ 16
ശതമാനം ജീവിക്കുന്ന 100 വലിയ നഗരങ്ങള്‍ എല്ലാം കൂടി നല്‍കുന്നത് ദേശീയ
വരുമാനത്തിന്റെ 43 ശതമാനം ആണ്. നഗരങ്ങളിലെ ചേരിനിവാസികള്‍ പോലും കൂടുതല്‍
പ്രൊഡക്ടീവ് ആയ നിര്‍മ്മാതാക്കളും കച്ചവടക്കാരുമാണ്.
        എന്നാല്‍ ഈ നഗവത്കരണം ഒരിക്കലും ശരിയായ വിധം ആസൂത്രണം
ചെയ്തതായിരുന്നില്ല, ആരംഭകാലം മുതല്‍ക്കു തന്നെ. വന്‍ നഗരങ്ങള്‍ അവയ്ക്ക്
ഒരിക്കലും താങ്ങാന്‍ കഴിയാത്തത്ര വലിയ ജനസംഖ്യയെ കുറഞ്ഞ കാലം കൊണ്ട്
ഉള്‍ക്കൊള്ളേണ്ടി വന്നു. ഇതു മൂലം ജനങ്ങള്‍ക്ക് അടിസ്ഥാന ജീവിത
സൌകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതെയും പോകുന്നു. ഇതു മൂലം ഇന്ത്യയിലെ
നഗരവത്കരണത്തെ ‘സ്യൂഡോ അര്‍ബനൈസേഷന്‍’ എന്ന് വിശേഷിപ്പിക്കാറുണ്ട്.




ആസൂത്രണം തൊട്ടുതീണ്ടാത്ത നഗരികള്‍
           രാഷ്ട്രത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും പ്രദാനം ചെയ്യുന്ന
നഗരങ്ങള്‍ക്ക് രാഷ്ട്രം എന്ത് തിരികെ നല്‍കുന്നു എന്ന അന്വേഷണം നമ്മെ
കൊണ്ടെത്തിക്കുക വളരെ ശോചനീയമായ ഒരു അവസ്ഥയിലേക്കാണ്. ആകെ ജനസംഖ്യയുടെ
മുപ്പത് ശതമാനത്തിലധികം വരുന്ന ആളുകളെ ഉള്‍ക്കൊള്ളുന്ന നഗരങ്ങളുടെ
വികസനത്തില്‍ സര്‍ക്കാര്‍ നല്‍കിയ ‘ശ്രദ്ധ’യ്ക്ക് ഉദാഹരണം ഇന്നത്തെ
അവയുടെ അവസ്ഥ തന്നെയാണ്. ‘ഭവനനിര്‍മ്മാണം‘ എന്ന പരാജിതമേഖലയെ എടുത്തു
കാട്ടും എല്ലാ നഗരങ്ങളുടെയും പാര്‍ശ്വങ്ങളില്‍ പരന്നു കിടക്കുന്ന
ചേരികള്‍. ജലവിതരണം,ഗതാഗതം,വൈദ്യുതി തുടങ്ങിയ മേഖലകളില്‍ ശോചനീയമായ അവസ്ഥ
തന്നെയാണ് തങ്ങള്‍ക്കാകാവുന്നതിലുമധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ഈ
നഗരങ്ങള്‍ കാഴ്ച വെയ്ക്കുന്നത്. വളരുന്ന ഇന്ത്യയുടെ മുഖമായി
ഭരണാധികാരികള്‍ പലപ്പോഴും എടുത്തു കാട്ടുന്ന ഈ നഗര ഇന്ത്യ മെഴുകുതിരി
വെളിച്ചത്തില്‍ പഠിക്കുന്ന കുട്ടിയുടെയും ഒറ്റമഴയ്ക്ക് മുങ്ങിപ്പോകുന്ന
റോഡുകളുടെയും ഒരിക്കലും എത്തിച്ചേരാത്ത ബസ്സ് കാത്തു
നില്‍ക്കുന്നവന്റെയും രാഷ്ട്രം കൂടിയാണ്. ഇന്ത്യയുടെ സാമ്പത്തിക
തലസ്ഥാനമായ മുബൈയില്‍ മഴ പെയ്താലുള്ള അവസ്ഥ ഓരോ ഇന്ത്യന്‍ നഗരത്തിന്റെയും
പരിഛേദത്തെ കാഴ്ച വെയ്ക്കുന്നു.

പ്രതിസന്ധികള്‍ ഒട്ടേറെ
           രാജ്യത്തിന്റെ ‘തലസ്ഥാന‘ങ്ങളായ ഈ നഗരങ്ങളില്‍ നല്ല ജീവിതവും
മികച്ച സൌകര്യങ്ങളും നന്‍കാല്‍ കഴിയാത്ത പ്രതിസന്ധി തന്നെയാണ്
ഇന്ത്യയിലെ നഗരവികസനം നേരിടുന്ന ഏറ്റവും കാതലായ പ്രശ്നം. ഒരു വശത്ത് വലിയ
അംബരചുംബികള്‍ നിരന്തരം ഉയരുന്നു, മറുവശത്ത് എല്ലായ്പ്പോഴും ഇടുങ്ങിയ
റോഡുകള്‍, നിറഞ്ഞ് കവിയുന്ന അഴുക്കുചാലുകള്‍, സര്‍വവ്യാപിയായ ട്രാഫിക്
ജാം. ഈ നഗരങ്ങളുടെ യഥാര്‍ഥ ഭരണാധികാരികള്‍ റിയല്‍ എസ്റ്റേറ്റ് /
ബില്‍ഡര്‍ മാഫിയയും അവരുടെ സഹായത്താല്‍ തഴച്ചു വളരുന്ന മത,ജാതി
രാഷ്ട്രീയവും അധോലോകവുമാണ്. താറുമാറായ ക്രമസമാധാന വ്യവസ്ഥയാണെങ്കില്‍
പൌരന് സുരക്ഷ  നല്‍കാന്‍ പര്യാപ്തമല്ലാതെ പരാജയപ്പെടുകയും ചെയ്യുന്നു.
വളര്‍ന്നു വരുന്ന ദാരിദ്യം സാമൂഹ്യ സംഘര്‍ഷങ്ങള്‍ ത്വരിതപ്പെടുത്തുകയും
കുറ്റക്യത്യങ്ങള്‍,മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക്
വളമാകുകയും ചെയ്യുന്നു, നഗരങ്ങളില്‍.

ദാരിദ്യത്തിന്റെ കൈമാറ്റം
        മുംബൈ,ചെന്നൈ,കൊല്‍ക്കത്ത തുടങ്ങിയ  മെട്രോ നഗരങ്ങള്‍
തങ്ങള്‍ക്ക് നല്‍കാനാവുന്ന തൊഴിലിന്റെ പരിധിയിലെത്തിയതായി 1997 ലെ ഒരു
പഠനം വിലയിരുത്തുന്നു. ദാരിദ്യം, തൊഴിലില്ലായ്മ, ഭവനരാഹിത്യം,
അടിസ്ഥാനമേഖലയിലെ പ്രതിസന്ധി എന്നിവ അവയെ ഗ്രസിച്ചു കഴിഞ്ഞു. തുടര്‍ന്നും
നടക്കുന്ന ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഈ മഹാനഗരങ്ങളെ കൂടുതല്‍
ഗുരുതരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഗ്രാമങ്ങളില്‍ നിന്നുള്ള
നിരക്ഷരരായ പാവങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ ആധുനിക സാങ്കേതിക വിദ്യയെ
ആശ്രയിച്ച് ഉത്പാദനം നടത്തുന്ന നഗരത്തിനാവാതെ വരുന്നു.  അങ്ങനെ
ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള ദാരിദ്യത്തിന്റെ കൈമാറ്റം ആണ്
യഥാര്‍ഥത്തില്‍ ഈ കുടിയേറ്റം നല്‍കുന്നത് എന്ന് വരുന്നു. ദേശീയ ഗ്രാമീണ
തൊഴിലുറപ്പു പദ്ധതി ഗ്രാമജീവിതത്തില്‍ വരുത്തിയ മാറ്റത്തിനു സമാനമായ
ഒന്ന് നഗരപ്രദേശങ്ങളിലേക്കും ഗവണ്മെന്റ് ആവിഷ്കരിച്ചെങ്കിലും അതിനു
ഉദ്ദേശിച്ച ഫലം സിദ്ധിച്ചിട്ടില്ല. അവിടെ ‘തൊഴിലുറപ്പ്’ വാഗ്ദാനം
ചെയ്യാന്‍ പോലും ഭരണത്തിനാവുന്നില്ല.
           ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഹ്യൂമന്‍ സെറ്റില്‍
മെന്റിന്റെ അഭിപ്രായത്തില്‍  2031 ഓടെ ഇന്ത്യയ്ക്ക് അതിന്റെ നഗരങ്ങളുടെ
മാനേജ്മെന്റിന് ആവശ്യമായ ഒരു ലക്ഷത്തിലധികം  ടൌണ  പ്ലാനര്‍മാര്‍,
എഞ്ചിനീയര്‍മാര്‍ എന്നിവരുടെ കുറവ് ഉണ്ടാകും. മുംബൈ എന്ന മഹാനഗരത്തിന്റെ
മുഴുവന്‍ നഗരവികസനത്തിന് ഇപ്പോള്‍ മേല്‍നോട്ടം നല്‍കാന്‍ ഒറ്റ ഒരു ടൌണ
പ്ലാനര്‍ മാത്രമേ ഉള്ളൂ എന്ന വിചിത്രമായ വസ്തുത മാത്രം മതി ഈ വിഷയത്തില്‍
ഭരണാധികാരികള്‍ പുലര്‍ത്തുന്ന ഉദാസീനത വ്യക്തമാകാന്‍.
              ചുരുക്കത്തില്‍ നഗരവികസനം എന്ന വിഷയത്തില്‍ ഇന്ത്യ
നേരിടുന്നത് വലിയ ഒരു ഘടനാപരമായ പ്രശ്നം തന്നെയാണെന്ന് ഈ രംഗത്തെ
വിദഗ്ധര്‍ കരുതുന്നു. രാഷ്ട്രത്തിന്റെ ജി.ഡി.പി യുടെ 80 ശതമാനം പ്രദാനം
ചെയ്യുന്ന നഗരസമ്പദ് വ്യവസ്ഥ എന്ന സുപ്രധാന ഘടകം അതിന്റെ പ്രജകള്‍ക്ക്
നല്‍ കുന്നത് പ്രതിസന്ധികള്‍ തന്നെയാണ്. സാമ്പത്തിക വളര്‍ച്ചയുടെ
അച്ചുതണ്ട് ഈ നഗരങ്ങളായിരിക്കെ തന്നെ ഇവ ഉള്‍ക്കൊള്ളുന്ന
ആന്തരികപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത് രാഷ്ട്രത്തിന്റെ
മുന്‍പില്‍ വലിയ വെല്ലുവിളി സ്യഷ്ടിക്കുകയും ചെയ്യുന്നു. നാല്‍ ‌പ്പത്
ശതമാനം ആളുകളും ചേരികളില്‍  ആണ് കഴിയുന്നത് എന്നത് തന്നെ ഈ നഗരങ്ങള്‍
പേറുന്ന പ്രതിസന്ധികളുടെ സൂചന ആകുന്നു. പാര്‍പ്പിടം, പൊതുജനാരോഗ്യം,
സാനിറ്റേഷന്‍ ,ശുദ്ധജലലഭ്യത,അന്തരീക്ഷ മലിനീകരണം,
മാലിന്യസംസ്കരണം,ഗതാഗതം,ക്രമസമാധാനം എന്നീ മേഖലകളിലെല്ലാമാണ് വലിയ
അസമത്വങ്ങളും പ്രശ്നങ്ങളും വളര്‍ന്നു നില്‍ക്കുന്നതെന്ന് ഈ വിഷയത്തില്‍
നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു.

നഗരം എങ്ങനെ നന്നാകും?
      ഇന്ത്യന്‍ നഗരങ്ങളിലെ പ്രതിസന്ധി അത്ര എളുപ്പമൊന്നും
പരിഹരിക്കാനാവുമെന്ന്
പ്രതീക്ഷിക്കപ്പെടുന്നില്ല.ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിംഗ്
ഇതിനാവശ്യമുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. ഇപ്പോള്‍ തന്നെ
വീര്‍പ്പുമുട്ടുന്ന വലിയ നഗരങ്ങളിലേക്കുള്ള കുടിയേറ്റം അവയ്ക്ക്
ചുറ്റുമുള്ള ചെറുപട്ടണങ്ങളിലേക്ക് തിരിച്ച് വിടുകയും ചെറു പട്ടണങ്ങളുടെ
വികാസത്തിനാവശ്യമായവ ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യുകയും വേണം.
ആസൂത്രണം എന്നതിനു പരമപ്രാധാന്യം നല്‍കി വേണം ഭാവിയിലുള്ള നഗരവത്കരണം
നടത്തേണ്ടത്. നിലവിലുള്ള വന്‍ നഗരങ്ങളുടെ സാമ്പത്തിക അടിത്തറ കൂടുതല്‍
ശക്തമാക്കേണ്ടതുണ്ട്. നഗര-ഗ്രാമ സമ്പത് വ്യവസ്ഥകളുടെ കൂട്ടിച്ചേര്‍ക്കല്‍
ആണ് മറ്റൊരു പ്രധാനമേഖല. കാര്‍ഷികമേഖലയെ ആശ്രയിച്ചുള്ള വ്യവസായത്തിന്റെ
വളര്‍ച്ചയ്ക്കാവശ്യ്മായത് ചെയ്യുകയും നഗരത്തിനാവശ്യ്മായ അസംസ്ക്യത
വസ്തുക്കള്‍ ഗ്രാമം ഉത്പാദിപ്പിച്ചു നല്‍ കുന്നത് കൂടുതല്‍
ശക്തിപ്പെടുമ്പോള്‍ നഗരങ്ങളിലേക്കുള്ള കുടിയേറ്റം ഗണ്യമായി കുറയുകയും
ചെയ്യും. ഇതിനെല്ലാമുപരി നഗരങ്ങളിലെ ചേരികളിലടിഞ്ഞിരിക്കുന്ന
പാവപ്പെട്ടവരെ മാനുഷിക മുഖത്തോടെ പുനരധിവസിപ്പിക്കുകയും ചെയ്താല്‍
മാത്രമേ നഗരം എന്നത് ജീവിതയോഗ്യമാവുകയുള്ളൂ.

ജീവിതത്തെ വരയ്ക്കുന്നവര്‍


           കൂട്ടുകാര്‍ എല്ലാവര്‍ക്കും ചിത്രങ്ങള്‍ ഇഷ്ടമാണല്ലോ അല്ലേ? ചിലരൊക്കെ
നന്നായി വരയ്ക്കുകയും ചെയ്യുന്നവരായിരിക്കും. ഇന്ന് നമുക്ക്
വര്‍ണ്ണങ്ങളുടെ ലോകത്തെ മഹാപ്രതിഭകളായ കുറച്ച് ചിത്രകാരന്മാരെ
പരിചയപ്പെട്ടാലോ?

         
ഹോളണ്ടിലെ ഒരു പട്ടണത്തില്‍ജീവിക്കുന്ന ദരിദ്രനായ ഒരു
ചിത്രകാരന്‍; അവനൊരു കൂട്ടുകാരന്‍. കൂട്ടുകാരനെ അഗാധമായി സ്നേഹിക്കുന്ന
ചിത്രകാരനും അവനും തമ്മില്‍ഒരു ദിവസം  വലിയ കലഹം നടന്നു. കൂട്ടുകാരനെ
നഷ്ടപ്പെട്ടതില്‍ ഭ്രാന്തമായ അവസ്ഥയിലെത്തിയ കലാകാരന്‍തന്റെ ചെവി സ്വയം
മുറിച്ച് ഒരുവള്‍ക്കയച്ചു കൊടുത്തു!! കൂട്ടുകാര്‍ക്കറിയാമോ ആരാണാ ചിത്രകാരനെന്ന്? അദ്ദേഹത്തിന്റെ പേരാണ്‌ വിന്‍സെന്റ് വാന്‍ഗോഗ്.
              പോസ്റ്റ് ഇംബ്രഷനിസം എന്ന ചിത്രകലാരീതിയുടെ ആചാര്യനായ വാന്‍ഗോഗിന്റെ
ചിത്രങ്ങള്‍ കാണാത്തതോ അദ്ദേഹത്തെക്കുറിച്ച് കേള്‍ക്കാത്തതോ ആയ
സഹ്യദയര്‍ ആരുമുണ്ടാകില്ല. എന്നാല്‍ നമ്മുടെ ഈ മഹാപ്രതിഭാശാലി വലിയ
ദാരിദ്യത്തില്‍ ആണ്‌ ജീവിച്ചിരുന്നത് .
           ഇന്ന് ലോകത്തേറ്റവും വില വരുന്ന ചിത്രങ്ങളുടെ സ്രഷ്ടാവായ അദ്ദേഹത്തിന്റെ പെയിന്റിംഗുകളെ പുകഴ്ത്താനോ വിലമതിക്കാനോ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തയ്യാറായത്   വളരെക്കുറച്ച് ആളുകള്‍ മാത്രമായിരുന്നു. 1998 ല്‍അദ്ദേഹത്തിന്റെ ഒരു സെല്‍ഫ്
പോട്രെയിറ്റ് വിറ്റു പോയത് അന്നു വരെ ഒരു പെയിന്റിംഗിനു ലഭിച്ച ഏറ്റവും
കൂടുതല്‍തുകയ്ക്കായിരുന്നു : 71.5 കോടി ഡോളര്‍! നിറങ്ങളുടെ ഉപയോഗം,
പ്രകാശത്തിന്റെ വിന്യാസം, വസ്തുക്കള്‍ക്ക് നല്‍കുന്ന പുതിയ മാനം
എന്നിവയാണ്‌വാന്‍ഗോഗിന്റെ ചിത്രരചനാ രീതിയുടെ പ്രധാനസവിശേഷതകള്‍.  'ദ
സ്റ്റാറി നൈറ്റ്' ,'സൂര്യകാന്തിപ്പൂക്കള്‍' , 'പൊട്ടാറ്റോ ഈറ്റേര്‍സ്' ,
'ക്രോസ് ഓവര്‍വീറ്റ്ഫീല്‍ഡ്' എന്നിവയാണ് വാന്‍ഗോഖിന്റെ വിഖ്യാത രചനകള്‍.
അദ്ദേഹത്തിന്റെ സെല്‍ഫ് പോട്രെയിറ്റുകള്‍പോലെ സഹ്യദയരെ ആകര്‍ഷിച്ചവ
മറ്റധികമൊന്നും കാണില്ല. പരുക്കന്‍സൗന്ദര്യം, വികാരപരമായ സത്യസന്ധത ,
നിറങ്ങളുടെ പൂര്‍ണത എന്നിവയാല്‍ആധുനിക ചിത്രകലയെ ആഴത്തില്‍സ്വാധീനിച്ച
വാന്‍ഗോഗ് ജനിച്ചത് 1853 ല്‍ഹോളണ്ടിലെ സൂണ്‍ഡെര്‍ട്ട് എന്ന
ഗ്രാമത്തിലാണ്‌.ഗൗരവപ്രക്യതിയും നിശ്ശബ്ദനും ചിന്താശീലനുമായിരുന്ന കൊച്ചു
വാന്‍ഗോഖ് ബാല്യത്തിലേ ചിത്രകലയോട് ഭ്രാന്തമായ താത്പര്യം
പുലര്‍ത്തിയിരുന്നു. ജീവിക്കാനായി പല തൊഴിലുകളും ചെയ്ത അദ്ദേഹം 1880
കളില്‍ആണ്‌ഒരു ചിത്രകാരന്റെ ജീവിതം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ ആദ്യകാല
രചനകള്‍ഗ്രാമങ്ങളിലെ കാര്‍ഷിക ജീവിതത്തെ ചിത്രീകരിക്കുന്നവ
ആയിരുന്നു.തുടര്‍ന്ന് 'ഇംബ്രഷനിസം' എന്ന ചിത്രകലാ
രീതിയാല്‍സ്വാധീനിക്കപ്പെട്ട വാന്‍ഗോഗ് കടുത്ത വര്‍ണങ്ങളും ശക്തമായ
വരകളും ചേര്‍ന്ന തന്റേതായ ശൈലിക്ക് രൂപം നല്‍കി. 1890 ല്‍ആത്മഹത്യയിലൂടെ
മടങ്ങിപ്പോയ വാന്‍ഗോഗ് അവശേഷിപ്പിച്ചത് ലോകത്തെ എന്നെന്നും
ആനന്ദിപ്പിക്കുന്ന എണ്ണൂറിലധികം ചിത്രങ്ങളായിരുന്നു.



'ഗൂര്‍ണിക്ക' എന്ന പെയിന്റിംഗിനെ കുറിച്ച് കേട്ടിട്ടുണ്ടോ? യുദ്ധത്തിന്റെ
ഭീകരതയും അതിനിരയാകുന്ന മനുഷ്യരുടെ ദൈന്യതയും ചിത്രീകരിക്കുന്ന ഈ ചിത്രം
പലപ്പോഴും യുദ്ധവിരുദ്ധതയുടെ ചിഹ്നം ആയി കണക്കാക്കപ്പെടുന്നു. ഇരുപതാം
നൂറ്റാണ്ടിലെ ചിത്രകലയെ ഏറെ സ്വാധീനിച്ച പ്രതിഭാശാലിയായ സ്പാനിഷ് ചിത്രകാരന്‍പാബ്ലോ പിക്കാസോ ആണീ ചിത്രത്തിന്റെ സ്രഷ്ടാവ്. സ്പെയിനിലെ ആന്‍ഡലൂഷ്യന്‍ പ്രദേശത്തെ മലാഗ എന്ന സ്ഥലത്ത് 1838 ല്‍ജനിച്ചു, പിക്കാസോ. മറ്റ് ചിത്രകാരന്മാരെപ്പോലെ ബാല്യകാലം മുതല്‍ക്കല്ല മറിച്ച് ശൈശവം മുതലേ
പിക്കാസോ ചിത്രകലയില്‍ ആക്യഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ അമ്മ
അനുസ്മരിക്കുന്നു, പിക്കാസോ ആദ്യമായി ഉച്ചരിച്ച വാക്ക് 'പെന്‍സില്‍'
എന്നര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'ലാപിസ്' എന്നതിന്റെ കുഞ്ഞുരൂപം ആയ
'പിസ്' ആയിരുന്നു എന്ന് ! ഏഴാം വയസ്സു മുതല്‍അദ്ദേഹത്തിന്‌ചിത്രകലാ
പരിശീലനം ലഭിച്ചു. പരമ്പരാഗത രീതിയില്‍പഠനം തുടങ്ങിയ പിക്കാസോ ഒരു
വിഗ്രഹഭഞ്ജകനായാണ്‌ ചിത്രകലാ ലോകത്ത് തുടക്കം കുറിച്ചത്.1900
ല്‍ പാരീസില്‍ സ്ഥിരതാമസമാക്കിയ പിക്കാസോ തന്റെ കലാജീവിതത്തിന്റെ ബാക്കി
കാലഘട്ടം മുഴുവന്‍അവിടെ താമസിച്ചു. 1907 ല്‍വരച്ച 'അവിഗ്നോണിലെ
സ്ത്രീകള്‍' എന്ന പെയിന്റിംഗ് 'ക്യൂബിസം' ചിത്രകലാ രീതിയ്ക്ക് തുടക്കം
കുറിച്ചു. വസ്തുക്കളെ അവയുടെ യഥാര്‍ഥ രൂപത്തില്‍നിന്ന് വിഘടിപ്പിക്കുകയും
പിന്നീട് അവയെ അമൂർത്തമായ രീതിയിൽ സംയോജിപ്പിക്കുകയും ചെയ്യുന്ന
കലാശൈലിയാണ് ക്യൂബിസം.  പിക്കാസോയുടെ ഏറ്റവും മഹത്തായ കലാസ്യഷ്ടിയായി
കണക്കാക്കപ്പെടുന്നത് 'ഗൂര്‍ണിക്ക'യാണ്‌. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത്
ഗൂര്‍ണിക്ക എന്ന സ്ഥലത്തെ ജര്‍മ്മന്‍ബോംബിംഗ് ആണ്‌ ആ ചിത്രത്തിന്റെ
പ്രചോദനം.യുദ്ധത്തിന്റെ മാനവികവിരുദ്ധത,ക്രൂരത, പ്രതീക്ഷാരാഹിത്യം എന്നിവ
തുറന്നു കാണിക്കുന്ന 'ഗൂര്‍ണിക്ക' എക്കാലത്തെയും മികച്ച പെയിന്റിംഗ്
തന്നെയായി ഗണിക്കപ്പെടുന്നു.



ലോകത്തിലെ ഏറ്റവും മനോഹരവും ഗൂഢവുമായ ചിരി ആരുടേതാണെന്നറിയാമോ? ഉത്തരം പല
കൂട്ടുകാര്‍ക്കും അറിയാമായിരിക്കും : 'മൊണാലിസ'യുടേത്. ഈ
മന്ദസ്മിതത്തിന്റെ സ്രഷ്ടാവ് , താന്‍ജീവിച്ചിരുന്ന കാലത്ത്
'വിശ്വമാനവന്‍' എന്നറിയപ്പെട്ട നവോത്ഥാനകാല ഇറ്റാലിയന്‍കലാകാരനായ
ലിയോണാര്‍ഡോ ഡാവിഞ്ചിയാണ്‌.ലോകത്ത് ജനിച്ച മനുഷ്യരില്‍ഏറ്റവും
പ്രതിഭാശാലി എന്ന് വാഴ്ത്തെപ്പെടുന്ന ഡാവിഞ്ചിയ്ക്ക് താത്പര്യം
ഇല്ലാതിരുന്ന ഒരു വിഷയവും അന്നില്ലായിരുന്നത്രെ.ചിത്രകാരന്‍, ശില്പി,
വാസ്തുശില്പി,സംഗീതജ്ഞന്‍,ശരീരശാസ്ത്രജ്ഞന്‍,എഞ്ചിനീയര്‍,സസ്യശാസ്ത്രജ്ഞന്‍,ഗണിതജ്ഞന്‍....ഇതെല്ലാമായിരുന്നു
ഡാവിഞ്ചി.
               1452 ല്‍ഇറ്റലിയില്‍ജനിച്ച ഡാവിഞ്ചിയുടെ ആദ്യ മികച്ച ചിത്രം 1480 ലെ
'അനൂണ്‍സിയേഷന്‍' ആണ്‌. മിലാനിലെ സാന്താമരിയ ഡെല്ലാ ഗ്രാസിയേയുടെ
ചുവരില്‍ ഡാവിഞ്ചിയുടെ പ്രതിഭ വിരിയിച്ച 'അവസാനത്തെ അത്താഴം' എന്ന ചിത്രം
ലോകത്തേറ്റവും  ആസ്വദിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും ആയ
കലാസ്യഷ്ടിയാണ്‌.  1498 ല്‍പൂര്‍ത്തിയാക്കിയ ഈ ചിത്രവും മറ്റ് ഡാവിഞ്ചി
ചിത്രങ്ങള്‍പോലെ പല നിഗൂഡതകളും ഒളിപ്പിച്ച് വെച്ചിട്ടുള്ള ഒന്നാണെന്ന്
കരുതപ്പെടുന്നു.  മറ്റൊരു പ്രശസ്ത ചിത്രം 'വിര്‍ജിന്‍ഓഫ് റോക്ക്സ്' ആണ്‌.
1503 ല്‍ആരംഭിച്ച് 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കപ്പെട്ട 'മൊണാലിസ'
സത്യത്തില്‍ഡാവിഞ്ചിയേക്കാള്‍ പ്രസിദ്ധമാണെന്ന് പറയാം.'മൊണാലിസ'യുടെ ചിരി
ഇന്നും പലതരം വ്യാഖ്യാനങ്ങള്‍ക്കും വിധേയമാകുന്ന ഒന്നാണ്‌, ലോകം
ഒടുങ്ങുവോളം നിലനില്‍ക്കുന്ന ദിവ്യമായ  ചിരി .




ആരാണീ കൊമ്പന്‍മീശക്കാരന്‍ എന്ന് കരുതുന്നുവോ ? തന്റെ ജീവിതം പോലെ തന്നെ
വിചിത്രവും ഭ്രമാത്മകവുമായ പെയിന്റിംഗുകളുടെ കര്‍ത്താവായ സാല്‍വദോര്‍ദാലി
എന്ന ചിത്രകാരനാണീ മീശക്കാരന്‍.1904 ല്‍സ്പെയിനിലെ കാറ്റലോണിയയില്‍ജനിച്ച
ദാലി 'സര്‍റിയലിസം' എന്ന ചിത്രകലാ രീതിയുടെ ജനയിതാവാണ്‌.അതിരില്ലാത്ത
ഭാവനയുടെ ഉടമയായിരുന്ന ദാലി തന്റെ ചിത്രങ്ങളില്‍രൂപങ്ങളെ സ്വപ്നസമാനമായും
മായാദ്യശ്യങ്ങളെന്നവണ്ണവും ആവിഷ്കരിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ
രചനാശൈലിയുടെ ഏറ്റവും മികച്ച ഉദാഹരണം ആയ 'പെര്‍സിസ്റ്റന്‍സ് ഓഫ് മെമ്മറി'
എന്ന വിഖ്യാത ചിത്രം 1931 ല്‍ആണ്‌പൂര്‍ത്തിയായത്. ഉരുകിയൊലിക്കുന്ന ആ
വാച്ച് ആധുനിക കാലത്തിന്റെ നേര്‍മുദ്രയായി
വിലയിരുത്തപ്പെടുന്നു. ഉറപ്പുള്ളതും പൂര്‍വനിശ്ചിതവും ആയ കാലം എന്ന
സങ്കല്പത്തെ നിരാകരിക്കുന്ന ഈ മഹത്തായ പെയിന്റിംഗ് ഒട്ടേറെ ചര്‍ച്ച
ചെയ്യപ്പെട്ട ഒന്നാണ്‌.


           അദ്ദേഹത്തിന്റെ വിചിത്ര ജീവിതശൈലി പലപ്പോഴും ദാലിയെ തന്റെ
ചിത്രങ്ങളെക്കാള്‍പ്രസിദ്ധമാക്കിയിരുന്നു.ചിത്രകലയ്ക്ക് പുറമെ
സാഹിത്യത്തിലും സിനിമയിലും അദ്ദേഹത്തിന്റെ 'സര്‍റിയലിസം' സ്വാധീനം
ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനാരീതി,വിചിത്രമായ
ആശയങ്ങള്‍,വസ്ത്രധാരണം, കുടുംബജീവിതം ഇവയെല്ലാം
വാര്‍ത്തകള്‍സ്യഷ്ടിച്ചിരുന്നു ജീവിതകാലത്ത്.'കണ്ടാമൃഗത്തിന്റെ
കൊമ്പുകൾ',ക്രിസ്തുവിന്റെ കുരിശുമരണം ചിത്രീകരിയ്ക്കുന്ന 'ക്രൂസിഫിക്ഷൻ'
എന്നിവയാണ്‌ പ്രസിദ്ധമായ മറ്റ് ചിത്രങ്ങള്‍.




         മനുഷ്യജീവിതത്തിന്റെ നിറച്ചാര്‍ത്തുകള്‍മാത്രമല്ല, അതിന്റെ
ഇരുണ്ട വശങ്ങളും ചിത്രകാരന്മാര്‍ക്ക് വിഷയമായിട്ടുണ്ട്. 'കറുത്ത
ചിത്രങ്ങള്‍' എന്ന ചിത്രപരമ്പര രചിച്ച സ്പാനിഷ് ചിത്രകാരന്‍ ഫ്രാന്‍സിസ്കോ ഗോയ അത്തരം കലാകാരന്മാര്‍ക്ക് ഉദാഹരണം ആണ്‌.പഴയകാല ചിത്രകലയുടെ അവസാനവും
ആധുനിക ചിത്രകലയുടെ ഉദയവും സന്ധി ചേരുന്നത് ഗോയയില്‍ ആണെന്ന് കരുതപ്പെടുന്നു. സ്പെയിനിലെ അരഗോണ്‍പ് രവിശ്യയില്‍1746 ല്‍ ജനിച്ച ഗോയ സ്പെയിനിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക ചിത്രകാരനായിരുന്ന അദ്ദേഹത്തിന്റെ മനോഭാവത്തിലും രചനയിലും പ്രകടമായ ഒരു വഴിത്തിരിവ് ആയത് 1792 ൽ  ബാധിച്ച കടുത്ത ജ്വരം ആയിരുന്നു. രോഗം മൂലം ബധിരത ബാധിച്ച ഗോയ  അന്തർമുഖനായി
മാറി. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ
മനുഷ്യമനസ്സിന്റെ , ജീവിതത്തിന്റെ ഇരുണ്ട മൂലകളെ
സ്പര്‍ശിക്കുന്നവയായിരുന്നു. 'ഭ്രാന്തന്മാർക്കൊപ്പം മുറ്റത്ത്'  പോലുള്ള
ചിത്രങ്ങള്‍അദ്ദേഹത്തിന്റെ മനോനിലയെക്കൂടി കാണിക്കുന്നവ ആയിരുന്നു.തന്റെ
ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍അദ്ദേഹത്തിന്റെ രചനാരീതി
കൂടുതല്‍അസാധാരണമായി മാറി.പിന്നീട് അദ്ദേഹത്തില്‍നിന്ന് വന്നത്
മനോവിഭ്രാന്തി, ചിത്തഭ്രമം,ഭ്രമാത്മകത എന്നിവയെ വിഷയമാക്കിയുള്ള
ചിത്രങ്ങൾ ആയിരുന്നു. 'കറുത്ത ചിത്രങ്ങൾ' എന്നറിയപ്പെട്ട ഈ രചനകളിൽ
അദ്ദേഹം സ്വീകരിച്ച ശൈലി പിൽക്കാലത്തെ എക്സ്പ്രഷനിസ്റ്റ്
പ്രസ്ഥാനത്തിന്റെ മുന്നോടിയായി. ഗോയയുടെ ഏറ്റവും മഹത്തായ കലാസ്യഷ്ടിയായി
കണക്കാക്കപ്പെടുന്നത്  'ശനി മക്കളെ തിന്നുന്നു'(Saturn Devouring His
Sons) എന്ന ചിത്രമാണ്‌.1819 ല്‍വരച്ച ഇത് ആധുനികരായ നമുക്ക്
മനുഷ്യാവസ്ഥയെക്കുറിച്ചറിയാൻ ഏറ്റവും സഹായകമായ രചന
എന്നാണ്‌ വിശേഷിക്കപ്പെടുന്നത്.

കുഞ്ഞന്‍ ടെക്നോളജി !


   കൂട്ടുകാര്‍ വായിച്ച പല കഥകളിലും വസ്തുക്കളെ ഞൊടിയിടയില്‍
അപ്രത്യക്ഷമാക്കി മറ്റൊരിടത്ത് എത്തിക്കുന്ന മാന്ത്രികവിദ്യയെക്കുറിച്ച്
കേട്ടിട്ടുണ്ടാകും അല്ലെ? അത്തരം വിദ്യകള്‍ വര്‍ത്തമാനകാലത്തും
സാദ്ധ്യമാകുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അസാദ്ധ്യം എന്ന്
തോന്നുന്നുണ്ടോ? എന്നാല്‍ അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ ! അത്തരം
സാങ്കേതിക വിദ്യകളൊക്കെ ഭാവിയില്‍ വരുമെന്ന് ശാസ്ത്രം പറയുന്നു.'നാനോ
ടെക്നോളജി ' എന്ന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ഗവേഷണങ്ങള്‍ നടന്നു
വരുന്ന 'ടെലിപോർട്ടേഷൻ' എന്ന വിദ്യ വിജയമായാല്‍  ഒരു വസ്തുവിനെ ഒരു
ബിന്ദുവിൽ നിന്ന്  അപ്രത്യക്ഷമാക്കി അതിന്റെ കൃത്യമായ ആറ്റോമിക ഘടന
മറ്റൊരു സ്ഥലത്തേക്ക്‌ അയച്ച്‌ അവിടെവെച്ച്‌ ആ വസ്തുവിനെ
പുന:സൃഷ്ടിക്കുന്ന അത്ഭുതവിദ്യ സാധ്യമാകും !ഭാവിയുടെ  സങ്കേതിക വിദ്യ  എന്നറിയപ്പെടുന്ന നാനോ 'ടെക്‌നോളജി' യെക്കുറിച്ച് കൂട്ടുകാര്‍ക്ക് അറിയാമോ ? ഇല്ലെങ്കില്‍ ഇതാ കുറച്ച്
കാര്യങ്ങള്‍...

             
ദ്രവ്യത്തെ അതിന്റെ ഏറ്റവും സൂക്ഷ്മതലത്തില്‍ കൈകാര്യം ചെയ്യാൻ
സഹായിക്കുന്ന സാങ്കേതികവിദ്യയാണ്‌ നാനോടെൿനോളജി. നാനോമീറ്റർ എന്നതിന്റെ
ചുരുക്കരൂപമാണ് 'നാനോ' എന്ന് അറിയപ്പെടുന്നത്. ഒരു മീറ്ററിന്റെ
നൂറുകോടിയിൽ ഒരംശം ആണ് ഒരു നാനോമീറ്റർ. ദ്രവ്യത്തെ  നാനോതലത്തിൽ
ചെറുതാക്കി  രൂപപ്പെടുത്തുമ്പോൾ അത് ഭൗതിക-കാന്തിക-രാസ മാറ്റങ്ങൾക്ക്
വിധേയമാകും. ഇങ്ങനെ നാനോ അവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
പ്രയോജനപ്പെടുത്തി നവീനവും കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങൾ നിർമിക്കുക
എന്നതാണ് നാനോസാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം. ചുരുക്കത്തില്‍ ,
നമ്മുടെ കണ്ണില്‍ പെടാത്ത 'ഇത്തിരിക്കുഞ്ഞന്‍' സാധനങ്ങള്‍
നിര്‍മ്മിക്കുന്ന മാന്ത്രികവിദ്യ തന്നെ അല്ലെ 'നാനോ ടെക്നോളജി' ?
വൈദ്യശാസ്ത്രം, കാര്‍ഷിക ഗവേഷണം, ഔഷധനിര്‍മ്മാണം, പ്രതിരോധരംഗം,
വ്യവസായം, എന്‍ജിനീയറിങ്, ടെക്‌സ്‌റ്റൈയില്‍സ് എന്നുവേണ്ട സമസ്ത
മേഖലകളിലും നാനോ ടെക്നോളജി സര്‍വസാധാരണമാകുന്ന കാലം വരുന്നു.   ബൾബുകളിൽ
ഫിലമെന്റിനു പകരമായും കൃത്രിമ അവയവങ്ങളുടെ നിർമ്മാണത്തിനും ഭുകമ്പം
കേടുവരുത്താത്ത കെട്ടിടങ്ങളുടെ നിർമ്മാണത്തിനും കാർബൺ നാനോ ട്യുബുകൾ
ഉപയോഗിക്കാൻ സാധിക്കും.നാമുപയോഗിക്കുന്ന മിക്ക ഉപകരണങ്ങളുടെയും വലിപ്പം
കുറയും എന്നതുതന്നെയാണ്‌ നാനോ ടെൿനോളജിയുടെ ഏറ്റവും വലിയ സാധ്യത.
കമ്പ്യൂട്ടര്‍,മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഭാരം കുറയ്ക്കാനും അവയുടെ
കൈകാര്യം കൂടുതല്‍ എളുപ്പമാക്കാനും സാധിക്കും .'എൻസൈക്ലോപീഡിയാ ഒഫ്
ബ്രിട്ടാനിക്ക'യുടെ മുഴുവൻ പേജുകളും ഒരു മൊട്ടുസൂചി മുനയിൽ
ഉൾക്കൊള്ളിക്കാനാകും ഇന്ന്.
(ചിത്രം 1: രണ്ട് സെ.മീ മാത്രം നീളമുള്ള റോബോട്ട്.ഇതിലും ചെറുത്
വരാനിരിക്കുന്നു ! http://electronics.howstuffworks.com/nanorobot6.htm)


സയന്‍സ് ഫിക്ഷന്‍ പുസ്തകങ്ങളിലോ കാര്‍ട്ടൂണ്‍ സിനിമകളിലോ
ഇത്തിരിക്കുഞ്ഞന്‍ റോബോട്ടിനെ കണ്ട് അതിശയപ്പെട്ടിട്ടുണ്ടാകും
കൂട്ടുകാര്‍ . ഇതാ 'നാനോ ടെക്നോളജി' യില്‍ നിര്‍മ്മിച്ച കുഞ്ഞന്‍
റോബോട്ട് ! മനുഷ്യന്‌ ചെന്നെത്താന്‍ കഴിയാത്ത അപകടം നിറഞ്ഞ മേഖലകളില്‍
ഇവന്‍ അനായാസം കടന്നു ചെല്ലും . കടുത്ത തണുപ്പോ വമ്പന്‍ ചൂടോ
ആഴക്കടലിന്റെ ഭീതിയോ  ഇവനെ തെല്ലും അലട്ടില്ല. അഗ്നിബാധ മുതല്‍
അന്യഗ്രഹയാത്ര വരെ ഈ കൊച്ചുവീരന്മാര്‍ കൈകാര്യം ചെയ്യും . 'നാനോ ബോട്ട്'
എന്ന് ഇവരെ ചുരുക്കി വിളിക്കാം.
ചിത്രം 2 http://future-tech-inovation.blogspot.in/2011/04/claytronics-new-basic-fundamentals-nano.html

വൈദ്യശാസ്ത്ര രംഗത്ത് 'നാനോ ടെക്നോളജി'ക്ക് വലിയ സാധ്യതകള്‍ ഉണ്ട്.
നമ്മുടെ വളരെ നേര്‍ത്ത സിരകളിലൂടെ കടത്തി വിട്ടാല്‍  അതിസൂക്ഷ്മമായ
അന്തര്‍ഭാഗ ശസ്ത്രക്രിയകള്‍ ചെയ്ത് തിരികെ വരുന്ന യന്ത്രങ്ങള്‍
പരീക്ഷണാര്‍ഥത്തില്‍ വിജയിച്ചു കഴിഞ്ഞു. മനുഷ്യന്റെ കണ്ണുകളും കരങ്ങളും
എത്താത്ത ശരീരഭാഗങ്ങളില്‍ ഈ ചെറുയന്ത്രങ്ങള്‍ പോയി 'റിപ്പയറിംഗ്'
നടത്തും.ഹ്യദ്രോഗ ചികിത്സയില്‍ ഇത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കും.അടഞ്ഞു
പോയ രക്തക്കുഴലുകള്‍ തുരന്ന് വ്യത്തിയാക്കും ഈ മിടുക്കന്മാര്‍. നമ്മുടെ
ശരീരത്തെ ആക്രമിക്കുന്ന രോഗാണുക്കളുടെ അതേ വലിപ്പമുള്ള കാവല്‍
യന്ത്രങ്ങള്‍ കൊണ്ട് രോഗാണുക്കളെ തുരത്തിയോടിക്കാന്‍ കഴിയുന്ന
രീതിയിലാണ്‌ ശാസ്ത്രഭാവന പോകുന്നത്. അതു പോലെ കാന്‍സര്‍ ചികിത്സയിലും
നാനോ ടെക്നോളജി വലിയ മാറ്റങ്ങള്‍ വരുത്തും . കാന്‍സര്‍ ബാധിത കോശങ്ങളെ
നശിപ്പിക്കാന്‍ കഴിയുന്ന 'ഡി.എന്‍.എ.റോബോട്ട്' പരീക്ഷണശാലയില്‍
ഒരുങ്ങിക്കഴിഞ്ഞു.നാനോ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ക്യത്രിമ
അവയവങ്ങളും എല്ലുകളും അണിയറയില്‍ ഒരുങ്ങുന്നു.

(ചിത്രം 3 : ഡി.എന്‍.എ റോബോട്ട്
http://deathisobsolete.com/nano-scale-robots-kill-cancer-cells/)



യുദ്ധത്തിലും ചാരപ്രവര്‍ത്തനത്തിനും 'നാനോ ടെക്നോളജി' യെ അടിസ്ഥാനമാക്കി
സൂക്ഷ്മായുധങ്ങള്‍,ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കാം എന്ന് ഗവേഷണങ്ങള്‍
പറയുന്നു.  യുദ്ധരംഗത്ത് ശത്രുവിന്റെ പാളയത്തില്‍ അദ്യശ്യനായി വന്ന്
രഹസ്യങ്ങള്‍ ചോര്‍ത്തുന്ന 'സൂപ്പര്‍ ഹീറോ' ഇനി യാഥാര്‍ഥ്യമാകും അല്ലെ?
ശത്രുസങ്കേതത്തിനരികില്‍ പറന്നു വന്നിരിക്കുന്ന ചെറുപക്ഷിയെ ആരെങ്കിലും
ശ്രദ്ധിക്കുമോ ? പക്ഷെ അവന്‍ ഒരു ചാരറോബോട്ട് ആണെങ്കില്‍ ? കാര്യങ്ങള്‍
കുഴഞ്ഞതു തന്നെ ! കാര്യങ്ങളൊക്കെ മനസ്സിലാക്കി അപ്പപ്പോള്‍ തന്റെ
യജമാനന്‌ വിവരങ്ങള്‍ എത്തിച്ചു കൊടുക്കും ഈ ചാരന്‍ ! ഉയർന്ന
താപസഹനശേഷിയും  ഉറപ്പും ഉള്ള റോക്കറ്റ് ഘടക നിർമിതിയിലും കാര്യമായ
ചലനങ്ങൾ ഉണ്ടാക്കാൻ നാനോ ടെക്നോളജിക്കകുന്നുണ്ട്.  ഭാരം കുറഞ്ഞ പോർമുനകൾ
ഉണ്ടാക്കാനുള്ള കണ്ടുപിടുത്തങ്ങളും മുന്നേറുന്നുണ്ട്.
കൂടാതെ യുദ്ധമേഖലയിൽ ചെറു ജൈവ ബോംബുകൾ ഉണ്ടാക്കാനും  വൻ വിപത്ത്
വരുത്താനും കഴിയും .യുദ്ധ  കാര്യങ്ങൾക്കുവേണ്ടി പടച്ചു വിടുന്ന
നാനോബോട്ടുകൾ നിയന്ത്രണം വിട്ടാൽ പിന്നെ നശിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല
എന്നു മാത്രം !
അപ്പോള്‍ നന്മയ്ക്കു മാത്രമല്ല തിന്മയ്ക്കും ഈ ശാസ്ത്രശാഖയെ ഉപയോഗിക്കാം
എന്ന് മനസ്സിലായില്ലേ?

(ചിത്രം 4 : നാനോഹമ്മിംഗ് ബേര്‍ഡ് -യുദ്ധരംഗത്ത് ഇവന്‍ മൂളിപ്പറക്കും
!http://www.inewidea.com/2011/12/08/42529.html )


കാര്‍ഷികമേഖലയിലും നാനോ ടെക്നോളജി ഗവേഷണങ്ങള്‍ നടന്നു വരുന്നുണ്ട്.
സസ്യങ്ങളിലെ പ്രകാശസംശ്ലേഷണത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ച്
കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നാനോ ടോണിക്കുകള്‍
വിപണിയിലെത്തിക്കഴിഞ്ഞു. പരിസ്ഥിതിയ്ക്കും ജീവികള്‍ക്കും ഹാനികരമായ അമിത
കീടനാശിനി പ്രയോഗം ഒഴിവാക്കാന്‍ നാനോ ടെക്നോളജി ഭാവിയില്‍ സഹായിക്കും.
നാനോ കീടനാശിനികളില്‍ വളരെ ചെറിയ അളവ് മാത്രമേ രാസവസ്തുക്കള്‍ വേണ്ടി വരൂ
,അവ ഫലപ്രദമായി കീടങ്ങളെ ചെറുക്കുകയും ചെയ്യും. (ചിത്രം 6)

          ഭക്ഷ്യരംഗത്തും ഈ  സാങ്കേതികവിദ്യ വന്നു കഴിഞ്ഞു. നമ്മുടെ ശരീരത്തിനു
സാധാരണ ഭക്ഷണത്തില്‍ നിന്ന് സ്വീകരിക്കാന്‍ കഴിയുന്നതിനേക്കാള്‍
വേഗതയിലും അളവിലും പോഷകങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന തരത്തില്‍ നാനോ
വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച 'നാനോഭക്ഷണം' വിപണിയില്‍
എത്തിക്കഴിഞ്ഞു.മനുഷ്യനു ചെയ്യാന്‍ വളരെയേറെ പ്രയാസം ഉള്ള തരം
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും
നാനോ ടെക്നോളജി സഹായകമാണ്‌. വലിയ
ഉയരമുള്ള ടവറുകളും മറ്റും നിര്‍മ്മിക്കാനും അവയിലെ യന്ത്രഭാഗങ്ങളുടെ
കേടുകള്‍ തീര്‍ക്കാനും നാനോ ഹെലികോപ്ടറുകള്‍ ഉപയോഗിക്കാം.

(ചിത്രം 5 : നാനോ ഹെലികോപ്ടര്‍ : ആറ് മീറ്റര്‍ ഉയരമുള്ള ഒരു ടവര്‍
ഫ്രാന്‍സില്‍ നിര്‍മ്മിച്ചു  ഇവനും കൂട്ടുകാരും,കഴിഞ്ഞ ഫെബ്രുവരിയില്‍
http://www.inewidea.com/tag/robot)

ദി കൺഫോമിസ്റ്(1970)


🦀1930 കളിലെ ഇറ്റലി..ഫാസിസ്റ്റ് യുഗം..

🦀ആളുകൾ ഫാസിസ്റ്റ് ആകുന്നത് അതിന്റെ രാഷ്ട്രീയത്തോടുള്ള അനുകൂലഭാവം , പണവും പദവിയും നേടാൻ , അതുമല്ലെങ്കിൽ ശത്രുക്കളെ ഒതുക്കാൻ എന്നിവയ്ക്കായിരിക്കെ മാർസെല്ലോ ക്ലെറിച്ചി എന്ന യുവാവ് ഫാസിസ്റ്റ് ആകുന്നതിനുള്ള കാരണം ഇതൊന്നുമല്ലായിരുന്നു.

🦀ക്ലെറിച്ചി എന്ത് കൊണ്ട് ഫാസിസ്റ്റ് ആയി എന്ന തേടൽ ആണ് ബർനാഡോ ബെർട്ടലൂചി തന്റെ ദി കൺഫോമിസ്റ്(1970) എന്ന സിനിമയിലൂടെ നടത്തുന്നത്..

🦀സിനിമ തുടങ്ങുന്നത് പാരീസിലെ ഒരു ഹോട്ടൽ മുറിയിൽ തന്റെ ഭാര്യയെ ഉറങ്ങാൻ വിട്ടുകൊണ്ട് ഫാസിസ്റ്റ് രഹസ്യപൊലീസിലെ ഒരംഗം ഓടിക്കുന്ന കാറിൽ കയറി പോകുന്ന ക്ലെറിച്ചിയിൽ ആണ്..

🦀ഇത് ക്ലെറിച്ചിയുടെ ആദ്യ ദൗത്യമാണ്..ഒരു രഹസ്യപൊലീസ് അംഗം എന്ന നിലയിലെ ആദ്യ ഓപ്പറേഷൻ..

🦀ക്ലെറിച്ചിയ്ക്ക് ചെയ്യാനുള്ളത് ഇറ്റലിയിൽ തന്റെ കോളേജ് പ്രൊഫസറും ഒരു കാല മാതൃകയുമായിരുന്ന , ഫാസിസ്റ്റ് വിരുദ്ധനാകയാൽ പാരീസിലേക്ക് പലായനം ചെയ്ത ലൂക്ക കാദ്രി എന്നയാളെ വധിക്കുക എന്നതാണ്...

🦀ആ കാർ യാത്രയിൽ ഫ്‌ളാഷ് ബാക്കുകളിലൂടെ ക്ലെറിച്ചിയുടെ കഥ വിടർന്നു വരുന്നു..

🦀ക്ലെറിച്ചിയുടെ അച്ഛൻ ഒരു മനോരോഗ ആശുപത്രിയിലെ അന്തേവാസിയാണ് , അമ്മയാകട്ടെ മയക്കുമരുന്നിന് അടിമയായി വീട്ടിനുള്ളിൽ തന്നെ കഴിയുന്നവളും..

🦀ക്ലെറിച്ചിയ്ക്ക് സ്‌കൂൾ കാലത്ത് ഒരു ഡ്രൈവറിൽ നിന്ന് ലൈംഗിക അതിക്രമം ഉണ്ടാവുകയും ആ സംഭവത്തിനിടെ തന്നെ ക്ലെറിച്ചി അയാളുടെ തോക്ക് കൈക്കലാക്കി അയാളെ വെടി വെച്ചിടുകയും ചെയ്യുന്നുണ്ട്..

🦀ഈ വൈയക്തിക പ്രശ്നങ്ങൾ എല്ലാം തന്നെ ക്ലെറിച്ചിയിൽ സമൂഹവുമായി അന്യതാ ബോധം ഉണ്ടാക്കുകയും അയാൾ ഉൾ വലിയുകയും ചിരി പോലും മറക്കുകയും ചെയ്യുന്നു..

🦀ഈ ദുരന്തത്തിൽ നിന്ന് രക്ഷ നേടാൻ ക്ലെറിച്ചിയുടെ മുമ്പിലുണ്ടായിരുന്ന ഏക മാർഗം നിലവിലെ സമൂഹത്തോട് /രാഷ്ട്രീയത്തോട്/ഭരണകൂടത്തോട് ഏറ്റവും ഇണങ്ങി ഒരു *സാധാരണ* ജീവിതം സൃഷ്‌ടിക്കുക എന്നതായിരുന്നു..

🦀 അങ്ങിനെ ഒരു സാധാരണക്കാരൻ ആകാനുള്ള ശ്രമത്തിൽ ആണ് അയാൾ രഹസ്യപോലീസിൽ ചേരാൻ ശ്രമിക്കുന്നതും തൻറെ അധ്യാപകനെ തന്നെ വധിക്കാനുള്ള ദൗത്യം അറപ്പൊന്നും കൂടാതെ ഏറ്റെടുക്കുന്നതും.അങ്ങിനെ ഫാസിസ്റ്റാകുന്നു ക്ലെറിച്ചി...

🦀ക്ലെറിച്ചി വിവാഹം കഴിക്കുന്നതും സാധാരണ സ്വപ്നങ്ങളുടെ കൂട്ടുകാരിയായ ഒരു സാധാരണ പെണ്കുട്ടിയെ ആണ്..ഇതും അയാളുടെ ഒരു രക്ഷാമാർഗം ആയി കണക്കാക്കാം..

🦀ക്ലെറിച്ചിയുടെ മനസ്സ് , ചിന്തകൾ , സംഘർഷം , അയാൾ കുടുങ്ങിക്കിടക്കുന്ന കൂടിന് സമാനമായ അവസ്‌ഥ ഒക്കെ ആവിഷ്കരിക്കാൻ ബർട്ടലൂചിക്ക് കൂട്ടായി കിട്ടിയത് വിഖ്യാതനായ ക്യാമറാമാൻ വിറ്റോറിയോ സ്റ്റോറാറോയെ ആണ്..

🦀നിഴൽ , നിറം , വെളിച്ചം , അന്തരീക്ഷം , കെട്ടിടങ്ങൾ , വാഹനങ്ങൾ , വീടുകൾക്കുൾവശം എന്നിവ ഒക്കെ ക്ലെറിച്ചിയുടെ അവസ്ഥയുടെ ചിഹ്നങ്ങൾ ആക്കി ആവിഷ്കരിക്കുവാൻ 70 ലെ ഈ സിനിമ കാണിച്ച പാടവം അക്കാലത്തെ യൂറോപ്യൻ, ഹോളിവുഡ്ഡ് സിനിമകളെ ആഴത്തിൽ സ്വാധീനിച്ചു..കപ്പോള , സ്പീൽബർഗ് തുടങ്ങിയവരെ ഏറെ സ്വാധീനിച്ച സിനിമ ആയിരുന്നു ഇത്..

🦀കഥയിലേക്ക് മടങ്ങാം..വിവാഹിതനാകുന്ന ക്ലെറിച്ചി തന്റെ ഹണിമൂണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത് പാരീസ് ആണ്..അയാളുടെ ഉദ്ദേശ്യം രഹസ്യപൊലീസ് തന്നെ ഏൽപ്പിച്ച ദൗത്യം നടപ്പിലാക്കുക എന്നത് തന്നെയായിരുന്നു..

🦀അയാൾ തൻറെ ഇരയായ പ്രൊഫസർ ലുക്ക കാദ്രിയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കാണുന്നു , ഭാര്യാസമേതനായി..പ്രൊഫസർ വിസ്മയം കൊള്ളുന്നു..

🦀പ്രൊഫസറിന്റെ വീട്ടിലേക്കുള്ള വാതിൽക്കൽ എത്തി നിൽക്കുന്ന ക്ലെറിച്ചി കരുതിയിരുന്നില്ല തന്റെ ജീവിതത്തെ ആഴത്തിൽ മാറ്റുന്ന ഒരാളെ അവിടെ കണ്ടുമുട്ടും എന്ന്.. അയാളെ കണ്ട മാത്രയിൽ ക്ലെറിച്ചി തിരിച്ചറിയുന്നു , തന്റെ സ്വപ്നത്തിലും ഉണർവിലും മായിക രൂപം പോലെ താൻ കണ്ട , തേടിയ *അവൾ* ആണ് തന്റെ മുന്നിൽ നിൽക്കുന്നത് എന്ന്..അത് പ്രൊഫസറിന്റെ യുവതിയായ ഭാര്യ അന്ന ആയിരുന്നു..

🦀ക്ലെറിച്ചി അന്നയിൽ വീണു പോകുന്നു , അവളുടെ മയക്കുന്ന നോട്ടത്തിൽ , ചിരിയിൽ ഒക്കെ..

🦀 ക്ലെറിച്ചിയുടെ ഭാര്യയും അന്നയും തമ്മിൽ പെട്ടെന്ന് ചങ്ങാത്തത്തിൽ ആകുന്നു..ക്ലെറിച്ചി ആകട്ടെ ഭാര്യയെയും തന്നെ പിന്തുടർന്ന് എത്തിയിരിക്കുന്ന സഹരഹസ്യപൊലീസ് അംഗത്തെയും വെട്ടിച്ച് അന്നയെ കാണുന്നു , അവളോട് തന്റെ ഇഷ്‌ടം പറയുന്നു , മറ്റൊരു രാജ്യത്തേക്ക് ഒളിച്ചോടാം എന്ന് പറയുന്നു..പക്ഷെ അന്ന തന്റെ ഭർത്താവിനെ വഞ്ചിക്കാൻ തയ്യാറാകുന്നില്ല , ക്ലെറിച്ചിയെ പ്രണയിക്കുന്നു അവൾ എങ്കിലും..

🦀നഗരത്തിന് കുറെ ദൂരെയുള്ള ഒരു ഗ്രാമപ്രദേശത്തെക്കുള്ള യാത്ര ചെയ്യാൻ ഒരുങ്ങുന്നു പ്രൊഫസർ..ആ യാത്രയിൽ വെച്ച് അയാളെ കൊല്ലാനാണ് ക്ലെരിച്ചിയ്ക്ക് കിട്ടിയിട്ടുള്ള നിർദ്ദേശം..അന്നയോട് പ്രൊഫസറിന്റെ കൂടെ പോകരുത് എന്ന് അയാൾ അപേക്ഷിക്കുന്നു , അന്ന അത് തിരസ്കരിക്കുന്നു..

🦀ക്ലെരിച്ചിയും ഡ്രൈവറായ രഹസ്യപൊലീസ് അംഗവും നടത്തുന്ന , ആദ്യം നാം കാണുന്ന കാർ യാത്ര പ്രൊഫസറെ പിന്തുടർന്ന് കൊല്ലാനുള്ള യാത്രയാണ്..

🦀 ഒറ്റപ്പെട്ട ഒരു സ്ഥലത്ത് വെച്ച് ആക്സിഡന്റിൽ പെട്ട ഒരു കാറിന്റെ അടുത്തേക്ക് നീങ്ങുന്ന പ്രൊഫസറെ കാട്ടിൽ നിന്ന് ഇറങ്ങി ഓടി വരുന്ന രഹസ്യപൊലീസുകാർ തെരുതെരെ കുത്തി കൊല്ലുന്നു.. രക്ഷ തേടി പുറത്തേക്ക് ഓടുന്ന അന്ന ക്ലെരിച്ചി ഇരിക്കുന്ന കാറിനടുത്തേക്ക് വരുന്നു , ക്ലെരിച്ചി കാറിന്റെ ചില്ല് ഉയർത്തി വെക്കുന്നു ,ചില്ലിൽ തട്ടി അന്ന നിലവിളിക്കുന്നു , വികാരഭേദമില്ലാതെ ക്ലെരിച്ചി മുന്നോട്ട് തന്നെ നോക്കി ഇരിക്കുന്നു , അന്ന കാട്ടിലേക്ക് ഓടുന്നു , വെടിയേറ്റ് വീഴുന്നു..

🦀 സിനിമ കട്ട് ചെയ്ത് പോകുന്നത് മുസോളിനിയുടെ പതനത്തിന് ശേഷമുള്ള ഇറ്റലിയിലെ ഒരു *സാധാരണ* വീടിന്റെ ഉള്ളിലേക്കാണ്..ക്ലെരിച്ചിയുടെ വീടാണത്.. അയാൾക്ക് ഒരു കുഞ്ഞു ഉണ്ട്..അയാൾ ഒരു സാധാരണക്കാരൻ ആയിരിക്കുന്നു..

🦀തെരുവിൽ മുസോളിനി വിരുദ്ധ പ്രകടനക്കാർ പോകുന്നു..അതിന്റെ ഓരത്ത് ക്ലെരിച്ചി നിൽക്കുന്നു..തന്റെ പിറകിൽ നിന്ന് ഒരു സംഭാഷണം കേട്ട് നോക്കുന്ന അയാൾ കാണുന്നത് സ്വർവരതിക്കാരായ രണ്ട് പേരെയാണ്..അതിലൊരാൾ ക്ലെരിച്ചി കൊന്നു എന്ന് അയാൾ കരുതിയ ആ ഡ്രൈവർ ആയിരുന്നു...ക്ലെരിച്ചിയുടെ ആദിമമായ കുറ്റബോധത്തിന്റെ കാരണം...

🦀 ക്ലെരിച്ചിയുടെ ജീവിതത്തെ സൂക്ഷ്മവും സമഗ്രവുമായി പിന്തുടരുന്ന ബെർട്ടലുചിയുടെ ക്യാമറ അയാൾ എന്ത് കൊണ്ട് ഫാസിസ്റ്റ് ആയി എന്നത് കാണിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് കാണി അംഗീകരിക്കും എന്ന് ബർട്ടലൂചി കരുതുന്നില്ല..രാഷ്ട്രീയവും ലൈംഗികതയും തമ്മിലുള്ള ബന്ധം സംബന്ധിച്ച ഫ്രോയിഡിയൻ ആശയം ബെർട്ടലൂചിയെ സ്വാധീനിച്ചിട്ടുണ്ട് ക്ലെരിച്ചിയുടെ പാത്ര സൃഷ്‌ടിയിൽ..

🦀ഒരു പൊളിറ്റിക്കൽ ത്രില്ലർ , അതിലെ പ്രധാന കഥാപാത്രത്തിന്റെ ക്യാരക്ടർ സ്റ്റഡിയിലൂടെ അവതരിപ്പിക്കുമ്പോൾ ബെർട്ടലൂചി കഥ നടക്കുന്ന കാലഘട്ടത്തെ പെര്ഫെക്ഷനോടെ ആവിഷ്കരിച്ചിരിക്കുന്നു..കഥാപാത്രത്തിന്റെ സൈക്കോളജിക്കൽ അവസ്ഥയെ ഫാസിസം എന്ന രാഷ്ട്രീയ ആശയത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി ആഴത്തിൽ പഠിക്കുന്ന ഈ സിനിമ ആ തരത്തിൽ ഉള്ള ഏറ്റവും മഹത്തായ കലാസൃഷ്‌ടി തന്നെയാണ്..

ജാഫർ എസ് പുൽപ്പള്ളി