Friday, December 21, 2012

ഏതിനാണു വില കൂടുതൽ,ഐ ഫോണിനോ അതോ കിഡ്നിക്കോ?

ആപ്പിള്‍ ഐഫോണിനോ കിഡ്‌നിയ്‌ക്കോ, ഏതിനാണ് വില കൂടുതല്‍? നിങ്ങളുടെ മറുപടി 'കിഡ്‌നി' എന്നായിരിക്കും അല്ലെ? എന്നാല്‍ ചൈനയിലെ യുവാക്കള്‍ തങ്ങളുടെ കിഡ്‌നിയേക്കാള്‍ വിലകല്‍പ്പിക്കുക ഐഫോണിനായിരിക്കും. അവയവവ്യാപാരത്തിന്റെ പുത്തന്‍ പറുദീസയായി മാറിയിരിക്കുന്ന ചൈനയിലെ യുവാക്കള്‍ ആപ്പിള്‍ കമ്പനിയുടെ ഐഫോണിനോ ഐ പാഡിനോ പകരമായി തങ്ങളുടെ കിഡ്‌നി നല്‍കുന്നതാണ് ഈ രംഗത്തെ പുത്തന്‍ പ്രവണത.'നൂറ് പൂക്കള്‍ വിരിയട്ടെ'എന്ന് പാടിയവരുടെ പിന്‍തലമുറയുടെ ഇന്നത്തെ മുദ്രാവാക്യം ' കിഡ്‌നി വില്‍ക്കൂ,ഐപാഡ് കരസ്ഥമാക്കൂ' എന്നതാണ്. ആപ്പിളിന്റെ ഉത്പ്പന്നങ്ങളോട് ഭ്രാന്തമായ ആവേശം പുലര്‍ത്തുന്നു ചൈനീസ് സമൂഹം, സാധനത്തിനാണെങ്കില്‍ പൊള്ളുന്ന വിലയും .

അവയവവ്യാപാരം ആഗോളതലത്തില്‍
  ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു വര്‍ഷം ലോകമൊട്ടാകെ ഏകദേശം 10,000 നിയമവിരുദ്ധ കിഡ്‌നിക്കച്ചവടങ്ങള്‍ നടക്കുന്നുണ്ട്. അതായത് ഒരു മണിക്കൂറില്‍ ഒന്നിലധികം എണ്ണം. ജീവിതശൈലീ രോഗങ്ങളുടെ , പ്രത്യേകിച്ച് പ്രമേഹത്തിന്റെ ആഗോളമായ വര്‍ദ്ധനവ് കിഡ്‌നിയുടെ ആവശ്യകത മുന്‍പത്തേക്കാള്‍ കൂടുതലാക്കിയ സാഹചര്യത്തില്‍ അവയവവ്യാപാരം എന്നത് ഒരു പൊടിപൊടിപ്പന്‍ കച്ചവടമായി മാറിയിരിക്കുന്നു,ലോകമെമ്പാടും. ലോകാരോഗ്യ സംഘടനയുടെ തന്നെ വിവരങ്ങള്‍ അനുസരിച്ച് നിയമവിധേയവും വിരുദ്ധവുമായവ അടക്കം 2010 ല്‍ ആകെ നടന്ന 1,06,879 എണ്ണം അവയവക്കൈമാറ്റം ആകെ ആഗോള ആവശ്യത്തിന്റെ വെറും 10 ശതമാനമേ ആകുന്നുള്ളൂ എന്നത് ഇത് വലിയൊരു മേഖല തന്നെയാണ് എന്ന കാര്യത്തിന് അടിവരയിടുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ആവശ്യക്കാര്‍ക്ക് തങ്ങളുടെ സ്വദേശത്തിലേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് കിഡ്‌നി ലഭിക്കുന്ന സ്ഥലങ്ങളായ ചൈന,ഇന്ത്യ,പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് പറക്കേണ്ടതേയുള്ളൂ. സംഗതി വളരെയെളുപ്പം.ഇടനിലക്കാര്‍ ഉണ്ട് അവിടെയും. വെറും 5000 ഡോളര്‍ മുടക്കി അവര്‍ വാങ്ങുന്ന കിഡ്‌നി ആവശ്യക്കാരന് നല്‍കുന്നതോ 2 ലക്ഷം ഡോളര്‍ വരെ വിലയ്ക്ക്!

ഇവിടെയും ഒന്നാമതാകുന്ന ചൈന
  മേല്‍ കാണിച്ച കച്ചവടരീതിയുടെ ഏറ്റവും വലിയ കേന്ദ്രം ആയിരിക്കുന്നു ചൈന. പ്രതിവര്‍ഷം 1.5 ദശലക്ഷം അവയവം മാറ്റിവെക്കല്‍ ആവശ്യമായ ചൈനയില്‍ നടക്കുന്നത് വെറും പതിനായിരം എണ്ണം മാത്രം. പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഏതൊരു കച്ചവടത്തെയും പോലെ ഇവിടെയും ദാരിദ്യത്തിനെ ചൂഷണം ചെയ്യല്‍ തന്നെയാണ് പ്രധാനഘടകം. ചൈനയിലേക്ക് അവയവമാറ്റത്തിനായി ആവശ്യക്കാര്‍ പ്രധാനമായും എത്തുന്നത് മിഡില്‍ ഈസ്റ്റ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ്. ധനേച്ഛയില്ലാത്ത അവയവദാനം ഒഴികെയുള്ളവ നിയമവിരുദ്ധമായ ചൈനയില്‍ പക്ഷെ വളരെ വ്യാപകമായി ഇത് നടക്കുന്നു എന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഡോക്ടര്‍മാരും ഇടനിലക്കാരും ആശുപത്രികളും ചേര്‍ന്ന ഈ അവയവക്കച്ചവട മാര്‍ക്കറ്റിലേക്ക് ഗ്രാമനഗരങ്ങളില്‍ നിന്ന് ദരിദ്രരും തൊഴില്‍രഹിതരുമായ യുവാക്കളെ കണ്ടെത്തി എത്തിക്കുന്നു , ഇടനിലക്കാര്‍. വിലയുള്ള ഫോണിനോടുള്ള ആഗ്രഹം ഉള്ളിലൊതുക്കിക്കഴിയുന്ന ദരിദ്രന്റെ മനസ്സില്‍ തന്റെ ഒരു കിഡ്‌നിക്ക് പകരം ലഭിക്കാവുന്ന ഐഫോണിന്റെ ചിത്രം കൊണ്ടു വരുന്നതോടെ സംഗതി പകുതി ക്ലിക്കാവുന്നു. പിന്നെല്ലാം വേഗത്തില്‍ . പത്ത് ദിവസത്തിനകം സര്‍ജറി കഴിഞ്ഞ് പുത്തന്‍ ഐഫോണുമായി തിരികെയെത്തുന്നു, നമ്മുടെ തൊഴില്‍ രഹിതന്‍. ആര്‍ഭാടജീവിതം വരുത്തിവെച്ച കടം വീട്ടുന്നതിനും കൂട്ടുകാരിയുടെ അബോര്‍ഷന്‍ നടത്തുന്നതിനുമെല്ലാം അവന്‍ കിഡ്‌നി വില്‍ക്കാന്‍ പ്രേരിതനാകുന്നു. 2 മാസം മുന്‍പ് ഹുനാന്‍ പ്രവിശ്യയില്‍ നടന്നതും നിയമത്തിന്റെ മുന്‍പില്‍ എത്തിയതുമായ ഒരു സംഭവം തെളിയിക്കുന്നത് ചൈനീസ് സമൂഹത്തില്‍ വേരൂന്നി നില്‍ക്കുന്ന ജീര്‍ണത തന്നെയാണ്. സ്വന്തം കിഡ്‌നി 3000 ഡോളറിന് വിറ്റ് ഐപാഡും ഐഫോണും വാങ്ങിയ പതിനേഴുകാരന് മ്യതപ്രായനായതിനാല്‍ വിചാരണയ്ക്കായി കോടതിയിലെത്താന്‍ പോലും സാധിച്ചില്ല. സര്‍ജറി നടത്തിയ ഡോക്ടര്‍ അടക്കം 5 പേരാണ് ഈ കേസില്‍ പിടിയിലായത്. ഒരു ഓണ്‍ലൈന്‍ ചാറ്റിലൂടെയാണ് പയ്യന്‍ തന്റെ കിഡ്‌നി വില്‍ക്കാന്‍ സന്നദ്ധനായതെന്ന് അധിക്യതര്‍ പറയുന്നു. ഇടനിലക്കാര്‍ക്ക് ഈ കച്ചവടത്തില്‍ ലഭിച്ച തുക 35000 ഡോളറാണ്.

സര്‍ക്കാര്‍ ഇടപെടല്‍ 
  2007 ലാണ് ചൈനയിലാദ്യമായി അവയവക്കൈമാറ്റത്തിന് ദേശീയതലത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നത്. തുടര്‍ന്ന് അവയവക്കച്ചവടം നടത്തുന്ന സംഘടനകള്‍ നിരോധിക്കപ്പെട്ടു. കഴിഞ്ഞ ജുലൈയില്‍ 18 പ്രവിശ്യകളില്‍ ഒരേ സമയം നടത്തിയ ഓപ്പറേഷനില്‍ രക്ഷിക്കാനായത് 127 വ്യക്തികളെയാണ് . 28 സംഘങ്ങളാണ് പിടിയിലായത്. 'തൊണ്ണൂറുകള്‍ക്ക് ശേഷം ജനിച്ച തലമുറ ചെറിയ വിഷമതകള്‍ വരുമ്പോള്‍ തന്നെ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നു. തങ്ങളുടെ ശരീരവും ഉപഭോഗ ത്യഷ്ണയും തമ്മിലുള്ള തെരഞ്ഞെടുപ്പില്‍ അവര്‍ രണ്ടാമത്തെത് എടുക്കുന്നു.ഇന്ന് സമൂഹത്തില്‍ ആഗ്രഹങ്ങള്‍ക്ക് ഒടുക്കമില്ല്‌ലാതെയാവുകയും ആവശ്യങ്ങള്‍ക്ക് പരിധിയില്ലാതാവുകയും ചെയ്തിരിക്കുന്നു. അന്യരുമായി അന്ധമായി നടത്തുന്ന മത്സരം സമൂഹത്തെ ക്രമേണ തകര്‍ച്ചയിലെത്തിക്കും ' . യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ ഗ്വാങ്മിങ് പറയുന്നു.

സര്‍ക്കാരിന്റെ പുത്തന്‍ പദ്ധതി 
 കൂടിവരുന്ന അവയവക്കച്ചവടത്തിന് വിരാമം ഉണ്ടാക്കാനായി ചൈനീസ് സര്‍ക്കാര്‍ 2017 ഓടെ നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച പുത്തന്‍ പദ്ധതി ലോകവ്യാപകമായി പ്രതിഷേധത്തിന് കാരണമാവുകയുണ്ടായി അടുത്തിടെ. വധശിക്ഷയ്ക്ക് വിധേയമാക്കുന്നവരില്‍ നിന്ന് അവയവങ്ങള്‍ എടുക്കുന്ന രീതി ഉള്‍ക്കൊള്ളുന്നു, ഈ പുത്തന്‍ പദ്ധതി. ലോകത്തേറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന ചൈനയില്‍ ഇത്തരത്തില്‍ ലഭിക്കുന്ന അവയവങ്ങള്‍ ഡിമാന്റ് നികത്തും എന്ന് കരുതുന്നു, സര്‍ക്കാര്‍. നിരോധിക്കപ്പെട്ട മതസംഘടനയായ ഫാലന്‍ ഗോങിന്റെ അനുയായികളായ തടവുകാരെ വധിക്കുന്നതിനു മുന്‍പ് അവയവങ്ങള്‍ എടുത്തുമാറ്റുന്നു എന്ന ആരോ പണം ഇപ്പോള്‍ തന്നെ ചൈനയുടെ മേലുണ്ട്. മാറേണ്ട മനോഭാവങ്ങള്‍ ധനേച്ഛയില്ലാത്ത അവയവദാനത്തിന് സമൂഹം കൂടുതലായി തയ്യാറാവുകയും മസ്തിഷ്‌കമരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവം എടുക്കല്‍ കൂടുതല്‍ സുഗമം ആക്കുകയും ചെയ്യുന്നതു വഴി മാത്രമേ ഈ അധാര്‍മ്മികക്കച്ചവടത്തെ ഇല്ലാതാക്കാന്‍ കഴിയൂ എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നു. ഉപഭോഗത്യഷ്ണയുടെ നീരാളിക്കയ്യിലകപ്പെടുന്ന പുതിയ തലമുറ സ്വന്തം ശരീരം പോലും വില്‍ക്കാന്‍ തയ്യാറാകുന്ന അവസ്ഥയിലെത്തുന്ന മുതലാളിത്ത സമൂഹത്തില്‍ നിന്ന് ഇതിലും വലുത് കാത്തിരിക്കണം നമ്മള്‍.

എൻ മലയാളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്

Tuesday, December 18, 2012

മാറിടങ്ങളും അറിയിക്കുന്നു പ്രതിഷേധം

ജാഫർ എസ് പുൽ‌പ്പള്ളി
 


പുരുഷനെ അവന്റെ ലൈംഗിക ചരിത്രത്തിന്റെ തുടക്കം മുതല്‍ക്ക് തന്നെ മോഹാവേശിതനാക്കി മാറ്റിയ പെണ്ണിന്റെ മാറിടങ്ങള്‍ക്ക് അവനെ ആകര്‍ഷിക്കാനല്ലാതെ മറ്റെന്തെല്ലാം ചെയ്യാന്‍ കഴിയും ? അവന്‍ തന്റെ സുഖത്തിനും സ്വാര്‍ഥത്തിനുമായി അടക്കി വെച്ചിരിക്കുന്ന പെണ്ണിന്റെ ശരീരത്തിനു പുരുഷകേന്ദ്രീക്യതമായ ഒരു സമൂഹത്തില്‍ അവളുടെ പ്രതിഷേധത്തിന് എന്ത് സഹായമാണ് നല്‍കാന്‍ കഴിയുക? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഉക്രേനിയന്‍ ഫെമിനിസ്റ്റ് സംഘടനയായ 'ഫെമെന്‍'. ഇറാനില്‍ ഒരു വനിത അന്യായമായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോഴോ റഷ്യയെ തന്റെ കിരാതഭരണത്തിന്‍ കീഴില്‍ ചവിട്ടിയരയ്ക്കുന്ന വ്‌ലാഡിമീര്‍ പുട്ടിന്‍ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കുമ്പോഴോ ഒക്കെ അവര്‍ തങ്ങളുടെ കുപ്പായങ്ങള്‍ അഴിച്ചു കളയുന്നു, പ്രതിഷേധത്തിന്റെ പുതിയ വാതിലുകള്‍ ലോകത്തിനു മുന്‍പില്‍ തുറന്നിടുന്നു.

എന്താണ് 'ഫെമെന്‍'?
ഉക്രൈനിലെ സ്ത്രീകള്‍ക്കിടയില്‍ ബൌദ്ധികവും ധാര്‍മ്മികവുമായ ഗുണങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ,കീവ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ 24 കാരി ഫെമിനിസ്റ്റ് അന്ന ഹുറ്റ്‌സുല്‍ 2008 ല്‍ ആരംഭിച്ച സംഘടനയുടെ മുന്നണിപ്രവര്‍ത്തകര്‍ അധികവും 20 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു. സ്ത്രീകളെ ചൂഷണത്തില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും സംരക്ഷിക്കുക എന്ന ഉന്നം ഉള്‍കൊണ്ട് പ്രവര്‍ത്തിച്ചു തുടങ്ങി 'ഫെമെന്‍'. അവര്‍ തുടങ്ങിയത് സോവിയറ്റാനന്തര ഉക്രൈനിലെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചൂഷണത്തിനും അക്രമത്തിനും ഇരകളായ ഒരു കാലഘട്ടത്തില്‍ ആയിരുന്നു. ഒട്ടേറെ കൊച്ചുപെണ്‍കുട്ടികള്‍ വേശ്യാവ്യത്തിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ആ കാലത്തില്‍ ഉക്രേനിയന്‍ പെണ്‍കുട്ടികളെ ലോകവ്യാപകമായി കച്ചവടം ചെയ്യുന്ന സംഘങ്ങള്‍ 'വൈവാഹിക ഏജന്‍സി'കളുടെ മറവില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

      ഉക്രൈനിലെ ഭരണാധികാരികള്‍ക്കും പൊതുസമൂഹത്തിനു തന്നെയും സ്ത്രീകളുടെ നേരെയുള്ള മനോഭാവം കാണിക്കുന്നു, ഒറ്റ വനിതാ മന്ത്രി പോലുമില്ലാത്ത കാബിനറ്റിനെ കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം : ' രാജ്യത്ത് പരിഷ്‌കാരങ്ങള്‍ കൊണ്ട് വരിക എന്നത് പെണ്ണുങ്ങളുടെ പണിയല്ല'. ലൈംഗികത്തൊഴിലാളികളുടെ എട്ടിലൊന്ന് കോളേജ് അല്ലെങ്കില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ആയിരിക്കുന്ന ഒരു സമൂഹത്തെ ഭരിക്കുന്ന ഒരാളാണ് ഇത് പറയുന്നതെന്ന് മനസ്സിലാക്കുമ്പോഴെ സ്ത്രീ പ്രശ്‌നങ്ങള്‍ക്കു നേരെയുള്ള സമൂഹത്തിന്റെ നിലപാട് ബോധ്യമാകൂ.



Ukrainian-activist-Inna-S-010.jpgആദ്യമൊക്കെ പരമ്പരാഗതരീതിയിലുള്ള പ്രതിഷേധങ്ങള്‍ ആയിരുന്നു അവര്‍ നടത്തിയിരുന്നത്. അത് ജനശ്രദ്ധ പിടിച്ചു പറ്റിയതുമില്ല.എന്നാല്‍ 2009 ആഗസ്തില്‍ കീവില്‍ വെച്ച് നടന്ന പ്രതിഷേധ പ്രകടനത്തില്‍ വെച്ച് ഒക്‌സാന ഷാച്‌കൊ എന്ന യുവപ്രവര്‍ത്തക തന്റെ മേല്‍ക്കുപ്പായം വലിച്ചൂരി മാറിടങ്ങള്‍ തുറന്നിട്ടതോടെ ഉക്രൈനിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ പുതിയ ഒരു അദ്ധ്യായവും തുറക്കപ്പെടുകയായിരുന്നു. ഗ്രൂപ്പിന്റെ മുന്‍ നിര പ്രവര്‍ത്തകരില്‍ ഒരാളും ഔദ്യോഗിക വക്താവുമായ ഇന്ന ഷെവ്‌ചെങ്കോ തങ്ങളെക്കുറിച്ച് പറയുന്നത് കേള്‍ക്കുക : 'തുടക്കത്തില്‍ റാഡിക്കലായി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ഞങ്ങളെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആളും അര്‍ഥവും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ശ്രദ്ധിച്ചു,എല്ലായിടത്തുംടി.വി.ചാനലുകളിലും മാഗസിനുകളിലും നഗ്‌നരായ പെണ്‍കുട്ടികള്‍ എന്തൊക്കെയോ വില്‍ക്കുന്നു എന്ന്. നിങ്ങള്‍ നിങ്ങളുടെ ശരീരം ആ രീതിയില്‍ കാണിക്കാന്‍ പാടില്ല,പക്ഷെ നിങ്ങള്‍ക്ക് അതിനെ പോരാട്ടത്തിനും പ്രതിഷേധത്തിനുമായി ഉപയോഗിക്കാം.' 40 ടോപ് ലെസ് ആക്ടിവിസ്റ്റുകള്‍, 300 പ്രാദേശിക അംഗങ്ങള്‍,30000 ലധികം വരുന്ന ഓണ്‍ലൈന്‍ അനുകൂലികള്‍, അവര്‍ നല്‍കുന്ന തുച്ഛമായ ധനസഹായം . ഇത്രമാത്രമാണ് ഫെമെന്റെ പ്രവര്‍ത്തന മൂലധനങ്ങള്‍.
 പ്രതിഷേധിക്കുന്ന ശരീരങ്ങള്‍
ആധുനിക കാലഘട്ടത്തില്‍ നഗ്‌നശരീരത്തെ പ്രതിഷേധത്തിനുള്ള ആയുധമാക്കിയതിന്റെ ചരിത്രം നീളുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാനഡയിലെ റഷ്യന്‍ വേരുകളുള്ള തീവ്ര ക്യസ്ത്യന്‍ വിഭാഗമായ 'ഡൌകോബോര്‍' തങ്ങളുടെ വിശ്വാസരീതികള്‍ക്കെതിര്‍ നില്‍ക്കുന്ന അവിടത്തെ ഭരണകൂടത്തിനെതിരെ നടത്തിയ നഗ്‌ന പ്രതിഷേധങ്ങളിലേക്കാണ്. അറുപതുകളില്‍ നഗ്‌നപ്രതിഷേധങ്ങള്‍ യൂറോപ്പിലെങ്ങും പരന്നു. മ്യഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന 'പെറ്റ' എന്ന സംഘടന യൂറോപ്പിലെമ്പാടും തങ്ങളുടെ നഗ്‌ന പ്രതിഷേധങ്ങള്‍ നടത്തിവരുന്നുണ്ട് ഇപ്പോഴും.എന്നാല്‍ തങ്ങളുടെ അടിമത്വത്തിന്റെ,നിസ്സഹായതയുടെ ഏറ്റവും വലിയ പ്രതീകമായ സ്വന്തം ശരീരം തന്നെ പോരാട്ടത്തിനുള്ള ആയുധമാക്കുക എന്ന ആശയവും അതിന്റെ പ്രവര്‍ത്തന രൂപങ്ങളുമാണ് ''ഫെമെന്‍'' എന്ന പ്രസ്ഥാനത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നത്.

എന്തിനൊക്കെ നേരെ മാറിടം തിരിച്ചു ഇവര്‍?
സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാറ്റിനെയും എതിര്‍ക്കുന്നു 'ഫെമെന്‍' . വേശ്യാവ്യത്തി വ്യാപകമാക്കുന്ന സാമൂഹിക അവസ്ഥകള്‍ക്കെതിരെയുള്ള പോരാട്ടമാണതില്‍ പ്രധാനം . വേശ്യാവ്യത്തി നിയമവിധേയമാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കുന്നു അവര്‍.2012 ലെ യൂറോ കപ്പിന്റെ വേളയില്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള നീക്കം നടത്തിയത് ജനമധ്യത്തില്‍ തുറന്നു കാട്ടി 'ഫെമെന്‍' അനുയായികള്‍. 'സെക്‌സ് ടൂറിസം' ആണ് ഇവരുടെ പ്രതിഷേധത്തിനു കാരണമായ മറ്റൊരു വിഷയം. യൂറോ കപ്പിന്റെ സംഘാടകരായ 'യുവേഫ'യോട് വേശ്യാവ്യത്തി ഉക്രൈനില്‍ നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തുന്ന സാമൂഹ്യ പ്രചരണ പരിപാടി നടത്താന്‍ ആവശ്യപ്പെട്ടു അവര്‍. ഇതു വഴി സെക്‌സ് ടൂറിസം ലക്ഷ്യം വെച്ച് വരുന്ന ആളുകളെ നിരുത്സാഹപ്പെടുത്താം എന്ന് കരുതി 'ഫെമെന്‍'.

സ്ത്രീയെ എന്നും കാല്‍ക്കീഴില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന മതങ്ങള്‍ക്കെതിരെയും ഉശിരന്‍ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട് 'ഫെമെന്‍'. സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെ മുഖം തിരിക്കുകയാണ് ഇസ്ലാമിക ഭരണകൂടങ്ങള്‍ എന്നും അവയെ തങ്ങള്‍ എതിര്‍ക്കുന്നു എന്നും 2012 ലെ ഒളിമ്പിക്‌സ് വേദിയില്‍ 'ടോപ് ലെസ്' പ്രതിഷേധം നടത്തി പ്രഖ്യാപിച്ചു അവര്‍. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയോട് ആ മുസ്ലിം രാഷ്ട്രങ്ങളുടെ സഹായം കൈപ്പറ്റരുത് എന്ന് 'ഫെമെന്‍' ആവശ്യപ്പെട്ടു. ഒളിമ്പിക്‌സ് വേദിയിലെ മറ്റൊരു കൌതുക പ്രതിഷേധം 'ശരീ അത്ത് വേണ്ട' എന്ന മുദ്രാവാക്യം ഏന്തുന്ന , മുസ്ലിം പുരുഷന്മാരുടെ വേഷമിട്ട 'ഫെമെന്‍' അനുയായികള്‍ നടത്തിയതാണ്.

ഉക്രൈനില്‍ വെച്ച് നടത്തിയ 'ഫെമെന്‍' പ്രതിഷേധങ്ങളില്‍ ഏറ്റവും ഒച്ചപ്പാടുണ്ടാക്കിയത് 2012 ജുലൈ 26 നു മോസ്‌കോയിലെ പാത്രിയാര്‍ക്കീസ് ആയ കിരില്‍ ഒന്നാമന്റെ ഉക്രൈന്‍ സന്ദര്‍ശനവേളയില്‍ യാന സ്ഡാനോവ എന്ന ആക്ടിവിസ്റ്റ് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം ആയിരുന്നു. പുറകു വശത്ത് 'കിരിലിനെ കൊല്ലുക' എന്ന് പെയിന്റ് ചെയ്ത നഗ്‌നശരീരവുമായി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്റെ നേര്‍ക്ക് ചാടി വീണ യാന 'പുറത്തു പോകൂ ' എന്നുച്ചത്തില്‍ ആക്രോശിക്കുകയും ചെയ്തു. ഈ പ്രവ്യത്തിക്ക് യാനയ്ക്ക് കിട്ടിയത് 15 ദിവസത്തെ ജയില്‍ ശിക്ഷ.

റഷ്യയിലെ ഒരു പള്ളിയില്‍ തങ്ങളുടെ പ്രതിഷേധ സംഗീതപരിപാടി നടത്തിയ പ്രസിദ്ധ ഗായികാസംഘമായ 'പുസ്സി റയട്ടി' നെ തടവ് ശിക്ഷയ്ക്ക് വിധിച്ച നടപടിയില്‍ പ്രതിഷേധിച്ച് 2012 ആഗ്‌സ്ത് 17 ന് ഇന്ന ചെവ്‌ഷെങ്കോ എന്ന ഉശിരന്‍ ഫെമെന്‍ അനുയായിയും സംഘവും നടത്തിയ വിചിത്രമായ പ്രതിഷേധവും ഉക്രൈനില്‍ മാത്രമല്ല ലോകമെമ്പാടും ശ്രദ്ധ നേടിയ ഒന്നാണ്.അവര്‍ അന്ന് ചെയ്തത് എന്താണെന്നോ ? യു.എസ്.എസ്.ആറിന്റെ ക്രിസ്തുമത വിരുദ്ധ നടപടിയില്‍ രക്തസാക്ഷികളായ ആളുകളുടെ ശവകുടീരസ്ഥലത്തുള്ള വലിയ ഒരു കുരിശ് ഒരു ചങ്ങലവാളുപയോഗിച്ച് അറുത്തിടുകയും അതിന്മേല്‍ ക്രിസ്തു കിടന്ന രീതിയില്‍ കിടക്കുകയും ചെയ്തു ഇന്ന. ഈ സംഭവത്തിനു ശേഷം ഫെമെന്റെ കീവിലുള്ള ആസ്ഥാനത്തിനു ചുറ്റും ഉപരോധം തീര്‍ത്തിരിക്കുകയാണ് പോലീസ് സേന എന്ന് ആരോപിക്കുന്നു സംഘടന.

കുരിശു തകര്‍ക്കല്‍ സംഭവം ഉക്രൈനില്‍ മതവിശ്വാസികളില്‍ നിന്ന് വലിയ പ്രതിഷേധത്തിനു കാരണമായി. ഉക്രൈനിലെ പ്രധാനപ്പെട്ട ക്രിസ്ത്യന്‍ സംഘടനയായ ഓര്‍ത്തഡോക്‌സ് ചോയ്‌സ് ഫെമെനെ വിശേഷിപ്പിച്ചത് ' മതധ്വേഷികളായ ക്രിസ്ത്യന്‍ വിരുദ്ധര്‍ ' എന്നായിരുന്നു. 'ഫെമെന്‍' നിരോധിക്കപ്പെടണം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട് അവര്‍. ഫിമെന്റെ പ്രധാന പ്രവര്‍ത്തന രംഗം ഉക്രൈന്‍ ആയിരുന്നെങ്കിലും അവര്‍ പലപ്പോഴും ആ രാജ്യത്തിനു പുറത്തും തങ്ങളുടെ 'ടോപ്പ് ലെസ്' സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ശ്രദ്ധേയമായ ഒന്ന് 2011 നവംബറില്‍ വത്തിക്കാനിലെ സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ മാര്‍പ്പാപ്പയുടെ ഞായറാഴ്ച പ്രസംഗത്തിനു ശേഷം അലക്‌സാണ്ട്ര ഷെവ്‌ചെങ്കോ എന്ന ഫിമെന്‍ ആക്ടിവിസ്റ്റ് നടത്തിയ 'ടോപ് ലെസ്സ്' പ്രതിഷേധമായിരുന്നു.അവള്‍ വീശിയ ബാനറിലെ വാചകങ്ങള്‍ ഇതായിരുന്നു : 'ഫ്രീഡം ഫോര്‍ വിമെന്‍'. സംഭവം നടന്ന ഉടന്‍ തന്നെ ഷെവ്‌ചെങ്കോയും അനുയായികളും ഇറ്റാലിയന്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തു.

എന്തു കൊണ്ട് ഇത്തരം പ്രതിഷേധങ്ങള്‍?
      തങ്ങള്‍ പരമ്പരാഗത രീതിയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഒന്നും ജനശ്രദ്ധയിലെത്താന്‍ സാധിയ്ക്കാത്തതാണ് സംഘടനയെ വിചിത്രമായ സമരരീതികള്‍ കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചത്.'സമൂഹത്തിനെ ഞങ്ങളുടെ നിലപാടുകള്‍ സ്പഷ്ടമായി അറിയിക്കാന്‍ ഞങ്ങള്‍ക്ക് ഈ മാര്‍ഗം മാത്രമേ ഉള്ളൂ.' അസോസിയേറ്റഡ് പ്രസ്സിന് അനുവദിച്ച അഭിമുഖത്തില്‍ ഗ്രൂപ്പിന്റെ സ്ഥാപക അന്ന ഹുറ്റ്‌സുല്‍ പറയുന്നതിങ്ങനെ : 'മിഠായി മുതല്‍ കാര്‍ വരെ വില്‍പ്പന നടത്താന്‍ ലൈംഗികത ഉപയോഗിക്കപ്പെടുന്നു ഇന്ന്. പിന്നെന്തു കൊണ്ട് അതിനെ രാഷ്ട്രീയ പോരാട്ടത്തിനു ഉപയോഗിച്ചു കൂടാ?ചിലപ്പോഴെങ്കിലും നിങ്ങള്‍ക്ക് ആശയപരമായ കാരണങ്ങള്‍ക്കായി നിങ്ങളുടെ മാറിടങ്ങള്‍ ഉപയോഗിക്കേണ്ടി വരും.'

ജനപിന്തുണ, എതിര്‍പ്പ്
Femen-activisits-at-a-pro-007.jpgഎന്തായാലും ഗ്രൂപ്പിന്റെ തന്ത്രപരമായ ഈ സമരരീതി ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. പ്രസിദ്ധ മാധ്യമങ്ങളായ സി.എന്‍.എന്‍, ബി.ബി.സി,റോയിട്ടേര്‍സ്,വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ എന്നിവയെല്ലാം ഫെമെന്‍ ജനശ്രദ്ധയില്‍ വരത്തക്ക രീതിയില്‍ പ്രതിഷേധങ്ങളുടെ ദ്യശ്യങ്ങളും വാര്‍ത്തകളും നന്നായി കവര്‍ ചെയ്യുന്നുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ വളരെ ചെറിയ ഗ്രൂപ്പ് ആണെങ്കിലും ഫെമെന്‍ ഉക്രേനിയന്‍ സമൂഹത്തില്‍ നന്നായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് ; ഇപ്പോഴും പറയത്തക്ക ജനപിന്തുണസ്ത്രീകളുടേത് പോലും നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എങ്കില്‍ തന്നെയും. ഫെമെന്റെ സമരരീതികളോട് വിയോജിപ്പ് പലര്‍ക്കുമുണ്ടെങ്കിലും പരമ്പരാഗത ഫെമിനിസ്റ്റുകള്‍ക്ക് ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടും സാധിക്കാത്തത്ര സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ സ്യഷ്ടിക്കാന്‍ അവര്‍ക്കായി എന്ന വസ്തുത നിരീക്ഷകര്‍ നിഷേധിക്കുന്നില്ല. ഇന്നിപ്പോള്‍ ഉക്രേനിയന്‍ പെണ്‍കുട്ടികള്‍ക്ക് ഫെമെന്‍ എന്നാല്‍ സ്ത്രീപക്ഷ ചിന്തയുടെ ശക്തമായ പ്രതീകം ആയി മാറിക്കഴിഞ്ഞു. ഈ സാഹചര്യം മുതലെടുത്ത് മുന്നോട്ട് പോകാനും ഉക്രൈനു പുറത്ത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് അവര്‍. എതിര്‍പ്പും നന്നായി നേരിടേണ്ടി വരുന്നുണ്ട് ഫെമെന്. കടുത്ത മതവാദികളും മുഖ്യധാരാ രാഷ്ട്രീയക്കാരും പരമ്പരാഗത ഫെമിനിസ്റ്റുകളും അവരെ എതിര്‍ക്കുന്ന ചേരിയിലാണ്.

          നഗ്‌നത പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഗ്രൂപ്പിന്റെ സമരരീതി ,സ്ത്രീ വെറുമൊരു ലൈംഗിക ഉപകരണം മാത്രമാണെന്നും അവളുടെ വ്യക്തിത്വം അവളുടെ ശരീരം മാത്രമാണെന്നുമുള്ള ആശയത്തെ കൂടുതല്‍ ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത് എന്നതാണ് പ്രധാനപ്പെട്ട വിമര്‍ശനം. ഇതിനുള്ള മറുപടി ഇന്ന ചെവ്‌ഷെങ്കോയുടെ വാക്കുകളിലുണ്ട് : 'രണ്ടോ മൂന്നോ നാളുകള്‍ കീവില്‍ താമസിച്ച് കൊച്ചുപെണ്‍കുട്ടികളെ ഉപയോഗിക്കാനായി നൂറുകണക്കിനു ആളുകളായിരുന്നു ഉക്രൈനില്‍ വന്നു കൊണ്ടിരുന്നത്. ഞങ്ങള്‍ പ്രതിഷേധിക്കുന്നതിനു മുന്‍പ് ഒരാളും വേശ്യാവ്യത്തിക്കും സെക്‌സ് ടൂറിസത്തിനുമെതിരെ ശബ്ദമുയര്‍ത്തിയിരുന്നില്ല.എന്നാല്‍ ഇന്ന് അകത്തും പുറത്തുമുള്ള മാധ്യമങ്ങള്‍ പറയുന്നു, ഉക്രൈന്‍ എന്നത് വേശ്യകളുടെ നാടല്ല എന്നും സെക്‌സ് ടൂറിസത്തിനെതിരെയും ലൈംഗികത തൊഴിലാക്കുന്നതിനെതിരെയും നഗ്‌നമായി പ്രതിഷേധിക്കുന്ന പെണ്‍കുട്ടികളുടെ നാടാണ് എന്ന്.'



നവംബർ 6,2012  ന് എൻ മലയാളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്
 

ആത്മാഹൂതികളില്‍ എരിയുന്ന ടിബറ്റ്

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ ചൈനയെ അടുത്ത ദശകത്തില്‍ ഭരിക്കേണ്ട നേതാക്കളെ തിരഞ്ഞെടുക്കാനായി ആ രാജ്യത്തിന്റെ രാഷ്ട്രീയ നേത്യത്വം ബീജിംഗില്‍ സുപ്രധാനമായ തങ്ങളുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് ഈ മാസമാദ്യം ചേരവേ അവിടെ നിന്ന് 2000 കിലോമീറ്റര്‍ അകലെയുള്ള ഒരു ചൈനീസ് പ്രദേശത്ത് , നടുക്കുന്ന ഒരു സംഭവം നടക്കുകയായിരുന്നു. സ്വയംഭരണ പ്രദേശം എന്ന ഓമനപ്പേരിട്ട് ചൈന അതിന്റെ കൈക്കുള്ളില്‍ ഒതുക്കിയിരിക്കുന്ന ടിബറ്റിലെ പടിഞ്ഞാറന്‍ സിചുവാന്‍ പ്രദേശത്തെ 3 യുവബുദ്ധ സന്യാസികളാണ് സ്വയം അഗ്‌നിയില്‍ എരിഞ്ഞമര്‍ന്നത്. ചൈനീസ് കംമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്ന സമയം തങ്ങളുടെ പ്രതിഷേധത്തിനു അനുയോജ്യമാകും എന്ന പ്രതീക്ഷയിലാണ് അവര്‍ അത് ചെയ്തത്. ടിബറ്റിനെ 2011 മുതല്‍ പിടിച്ചുലച്ച പ്രതിഷേധ ആത്മഹത്യകളുടെ നിരയിലെ ഏറ്റവും ഒടുവിലത്തെ പോരാളികളായിരുന്നു അന്ന് മരണം വരിച്ച യുവ സന്യാസിമാര്‍.
പ്രതിഷേധത്തിലേക്ക് ഒരു ജനത

60 ലക്ഷം വരുന്ന ടിബന്‍ ജനതയുടെ അടിച്ചമര്‍ത്തലിന്റെ കഥ ചരിത്രത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏവര്‍ക്കും സുപരിചിതമാണ്. അമ്പതുകളില്‍ ചൈന ടിബറ്റിനെ തന്ത്രപ്രധാനമായ ഒന്നായിക്കണ്ട് കയ്യടക്കുന്നതിനു മുന്‍പ് അവര്‍ക്ക് സ്വയംഭരണം ഉണ്ടായിരുന്നു. ചൈനയുടെ പിടിച്ചടക്കലും ആത്മീയ,ഭരണ നേതാവ് ദലൈലാമയുടെ ഇന്ത്യയിലേക്കുള്ള പലായനവും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് വഴിമരുന്നിട്ടതും ചരിത്രവഴികളില്‍ പിന്നീട് നടന്ന സംഭവങ്ങളാണ്. ദലൈലാമയുടെ 1959 ലെ പലായനത്തിനു ശേഷം ചൈന ടിബറ്റിന്റെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. ഒരു ലക്ഷത്തിലധികം ടിബറ്റ് ജനതയുടെ ജീവനെടുത്തു മാവോയുടെ സാംസ്‌കാരിക വിപ്ലവം. ആറായിരത്തിലധികം സന്യാസമഠങ്ങളും നശിപ്പിക്കപ്പെട്ടു. എണ്‍പതുകളുടെ അവസാനത്തിലാണ് രണ്ട് പ്രാചീന മഠങ്ങളിലെ സന്യാസിമാര്‍ കലാപത്തിനൊരുങ്ങി ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടത്. ചൈനയുടെ ഈ മതപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ അടിച്ചമര്‍ത്തലില്‍ നിന്നുള്ള മോചനം ആണ് പ്രതിഷേധിക്കുന്നവരുടെ ആത്യന്തികലക്ഷ്യം . സമീപകാലത്തൊന്നും സാധിതമാകാനിടയില്ലാത്ത ഈ ലക്ഷ്യത്തിനു വേണ്ടിയാണ് അവര്‍ സ്വയം ജീവന്‍ വെടിയാന്‍ തയ്യാറാകുന്നത്.


നീളുന്ന ആത്മാഹുതികള്‍

2011 ലാണ് ഈ പ്രതിഷേധരീതി ടിബറ്റില്‍ അരങ്ങേറിത്തുടങ്ങുന്നത്. സ്വയം ഹത്യയിലൂടെ എന്തെങ്കിലും ലോകത്തോട് പങ്കുവെക്കുക എന്നത് ആദികാലം മുതലേയുള്ള ഒരു ബൌദ്ധ രീതിയാണ്. ഇവിടെ ഇവര്‍ തങ്ങളുടെ മരണത്തിലൂടെ ലോകത്തോട് പറയുന്നത് സ്വാതന്ത്യം എന്നത് ഈ ലോകത്ത് തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന സന്ദേശമാണ്.

tibsuiside12008 ല്‍ ടിബറ്റിലെമ്പാടും വ്യാപകമായ പ്രതിഷേധം അലയടിച്ചെങ്കിലും ഭരണകൂടം അതിനെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയായിരുന്നു. എന്നാല്‍ 2011 ല്‍ ആരംഭിച്ചത് ഇന്നും തുടരുകയാണ് ടിബറ്റന്‍ തെരുവുകളില്‍. ബുദ്ധസന്യാസികളും പുരോഹിതന്മാരും തെരുവീഥികളില്‍ സ്വയം കത്തിയമരുകയാണ്. ഇവരെക്കൂടാതെ കഴിഞ്ഞ ആഗസ്തില്‍ ഒരു സ്ത്രീയും ഒക്ടോബറില്‍ ഒരു കര്‍ഷകനും ആത്മാഹൂതി നടത്തിയിരുന്നു. 2011 തുടരുന്ന ആത്മഹത്യാപരമ്പരയില്‍ 70 പേരാണ് ഇതു വരെ മരിച്ചത് എന്ന് കരുതപ്പെടുന്നു. ഇതില്‍ 21 എണ്ണവും ഇക്കഴിഞ്ഞ ഒക്ടോബറിലാണ് നടന്നിട്ടുള്ളത്. മുന്‍പ് താരതമ്യേന ശാന്തമായിരുന്ന പടിഞ്ഞാറന്‍ സിചുവാന്‍ മേഖലയിലാണ് പ്രധാനമായും ആത്മാഹൂതി സമരങ്ങള്‍ നടന്നത്. തങ്ങളുടെ നേതാവായ ദലൈലാമയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ട് കൊണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രകടനം കൊണ്ട് നിറയുകയാണ് മേഖലയിലെ പട്ടണങ്ങള്‍ മുഴുവനും തന്നെ.ടിബറ്റിലേക്കുള്ള വിദേശപത്രപ്രവര്‍ത്തകരുടെ പ്രവേശനം വളരെ നിയന്ത്രിതം ആയതിനാല്‍ തിബറ്റന്‍ സ്വാതന്ത്യത്തിനായി സ്ഥാപിക്കപ്പെട്ട വെബ്‌സൈറ്റുകള്‍ വഴിയാണ് ലോകം പ്രധാനമായും ഈ വാര്‍ത്തകള്‍ അല്പമെങ്കിലും അറിയുന്നത്. ചൈനീസ് ദേശീയ മാധ്യമങ്ങളിലും ടിബറ്റ് ഒരു വാര്‍ത്തയേ അല്ല.


കൂസലില്ലാതെ ഭരണകൂടം

പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുമ്പോഴാണ് ഈ പ്രതിഷേധം രൂക്ഷമായതെങ്കിലും ഇതേക്കുറിച്ച് ഒരു ചര്‍ച്ച പോലും അവിടെ നടന്നതായി അറിവില്ല. പാര്‍ട്ടിയുടെ ടിബറ്റ് ഘടകത്തിന്റെ ഉപനേതാവിന്റെ പ്രസ്താവന മാത്രം പുറത്തുവന്നു : 'ടിബറ്റ് മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഒന്നും പരിഗണിക്കാത്ത ദലൈലാമ ഗ്രൂപ്പ് ആണ് ആളുകളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. അവര്‍ രാഷ്ട്രീയ ഇരകളാണ്'. ഭരണകൂടത്തിന്റെ സമീപനത്തിന്റെ സ്വഭാവം ഈ പ്രസ്താവനയിലുണ്ട്. വിദേശത്തുള്ള ടിബറ്റന്‍ സ്വാതന്ത്യഗ്രൂപ്പുകള്‍ക്കും ഈ സമരങ്ങളില്‍ പങ്കുള്ളതായി ചൈനീസ് അധിക്യതര്‍ ആരോപിക്കുന്നുണ്ട്. ടിബറ്റന്‍ പ്രശ്‌നത്തിന്മേല്‍ നിരന്തരം ഇടപെടുന്ന കുറ്റത്തിന് അധിക്യതരാല്‍ നിരന്തരം പീഡനം ഏല്‍ക്കേണ്ടി വരുന്ന വനിതാ ബ്ലോഗറും ആക്ടിവിസ്റ്റുമായ സെറിംഗ് വോസര്‍ക്ക് കഴിഞ്ഞ ആഗസ്തില്‍ ബീജിംഗ് വിട്ട് പോകേണ്ടി വന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായുള്ള നടപടിയായിരുന്നു ഇത്. ' ടിബറ്റന്‍ ജനതയ്ക്കിടയില്‍ അസ്വസ്ഥത നാള്‍ക്കുനാള്‍ പെരുകി വരുകയാണ്. ആത്മഹത്യകള്‍ പെരുകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചൈനീസ് ഭരണകൂടം സുരക്ഷാര്‍ഥം എടുത്തിട്ടുള്ള നടപടികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉതകൂ'. സെറിംഗ് വോസര്‍ ബി.ബി.സി ലേഖകനോട് പറഞ്ഞതാണിത്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശകാര്യങ്ങളുടെ ചുമതലയുള്ള നവി പിള്ളയുടെ പ്രസ്താവനയും ചൈനീസ് സര്‍ക്കാരിന്റെ ഇടപെടലിന്റെ സ്വഭാവത്തെ കാണിക്കുന്നതാണ് : 'സമാധാനപരമായി സമരം നടത്തുന്ന ആളുകളെ തടഞ്ഞുവെക്കലും അവരുടെ അപ്രത്യക്ഷമാകലും മേഖലയിലെ ക്രമാതീതമായ സൈനിക വിന്യാസവും അസ്വസ്ഥത ഉളവാക്കുന്നതാണ്.'


പുത്തന്‍ നേത്യത്വം മാറ്റുമോ ഈ നിലപാട്?

നിയുക്ത ഭരണത്തലവന്‍ സി ജിന്‍പിംഗിന്റെ പിതാവ് സി സോങ്‌സുന്‍ ടിബറ്റന്‍ പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവായിരുന്നു എന്ന വളരെ ചെറിയ സംഗതി മാത്രമേ ഉള്ളൂ ഈ പ്രശ്‌നത്തോട് പുതിയ നേത്യത്വം എങ്ങിനെ പ്രതികരിക്കും എന്നതില്‍ എന്തെങ്കിലും പ്രതീക്ഷ നല്‍കുന്നതായി. അടുത്തിടെ ബി.ബി.സിക്കനുവദിച്ച ഒരു അഭിമുഖത്തില്‍ ദലൈലാമ പറയുകയുണ്ടായി പിതാവുമായി തനിക്ക് നല്ല ബന്ധമായിരുന്നു എന്നും മകന്‍ നിലവിലെ രാഷ്ട്രീയ നയം മാറ്റുമോ എന്നത് കാത്തിരുന്നു കാണേണ്ട സംഗതിയാണെന്നും. ചൈനയുടെ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ ടിബറ്റന്‍ നയം വീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും ഇക്കാര്യത്തില്‍ ആ ജനതയ്ക്ക് പ്രതീക്ഷയ്ക്ക് ഒട്ടും വകയില്ലെന്ന വസ്തുത.


മോചനമാണാവശ്യം

'ഫ്രീ ടിബറ്റ്' എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ന്യിയ്ങ്കര്‍ ടാഷി എന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പ് ഇങ്ങനെ പറയുന്നു : 'ഞാന്‍ അഗ്‌നിയില്‍ സ്വയം സമര്‍പ്പിച്ചത് ചൈനീസ് സര്‍ക്കാരിനെതിരെയാണ്. ദലൈലാമയും പഞ്ചന്‍ലാമയും 60 ലക്ഷം ജനങ്ങളും സ്വാതന്ത്യം തേടുന്നു.ടിബറ്റിനു മോചനമാണാവശ്യം'. ചൈനീസ് വ്യാളിയുടെ കനത്ത കാല്‍ക്കീഴില്‍ പെട്ട് ഞെരിയുന്ന ടിബറ്റന്‍ ജനതയുടെ ശബ്ദമാണ് ഈ യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലൂടെ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.