Showing posts with label വിവാഹം. Show all posts
Showing posts with label വിവാഹം. Show all posts

Thursday, January 24, 2013

ആണ് ആണിനെ കല്യാണം കഴിച്ചാൽ ലോകത്തിനെന്താ?


സ്വവർഗ വിവാഹം : മാറുന്ന മനോഭാവങ്ങൾ

പന്ത്രണ്ട് വർഷം മുൻപ്  യൂറോപ്യൻ രാജ്യമായ നെതർലണ്ട്സ് സ്വവർഗവിവാഹം നിയമവിധേയമാക്കുമ്പോൾ അത് അവിശ്വസനീയമായ ഒരു സംഭവം ആയിട്ടാണ് ലോകം കണ്ടത്. യാഥാസ്ഥിതികർക്കിടയിൽ നിന്ന് വലിയ എതിർപ്പിനും സ്വവർഗാനുരാഗികളുടെ   അവകാശം സംബന്ധിച്ച ചർച്ചകൾക്കും കാരണമാകുകയും ചെയ്തു  അത്. എന്നാൽ ഒരു വ്യാഴവട്ടത്തിനു ശേഷം കാര്യങ്ങൾ ആകെ മാറിമറിയുകയാണ്.

 നെതർലണ്ട്സിനു പിറകെ  അർജന്റീന,ബെൽജിയം,ഡെന്മാർക്ക്,നോർവേ,പോർട്ടുഗൽ,തെക്കൻ ആഫ്രിക്ക,സ്പെയിൻ,സ്വീഡൻ ,ഐസ് ലണ്ട് ,കാനഡ എന്നീ പത്ത് രാജ്യങ്ങളാണ് സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്. മെക്സിക്കോയിൽ അത് തലസ്ഥാനത്ത് മാത്രമായി അനുവദിച്ചിട്ടുണ്ട്.ഇസ്രായേലിൽ അതിനു പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലെങ്കിലും നിയമപരമായ അംഗീകാരം കിട്ടിക്കഴിഞ്ഞു. ഫ്രാൻസിൽ ഭരിക്കുന്ന സോഷ്യലിസ്റ്റ് സർക്കാർ തങ്ങൾ തിരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയ സ്വവർഗ വിവാഹ നിയമപ്രാബല്യം രാജ്യത്ത് കൊണ്ടുവരാനുള്ള ബില്ലിനു അംഗീകാരം നൽകിക്കഴിഞ്ഞു. ന്യൂസിലണ്ട് അടുത്ത വർഷം സമാനമായ നിയമത്തിനു രൂപം കൊടുക്കും. ഇംഗ്ലണ്ടും സ്കോട്ട്ല്ണ്ടും ഇക്കാര്യത്തിൽ അനുകൂലതീരുമാനം ഉടൻ എടുക്കാനിടയുണ്ട്. ചൈന ഇപ്പോഴും സ്വവർഗവിവാഹത്തെ അനുകൂലിക്കുന്നില്ലെങ്കിലും സ്വവർഗാനുരാഗത്തോടുള്ള ഭരണകൂടത്തിന്റെ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. 2001 ലാണ് ചൈന സ്വവർഗാനുരാഗത്തെ മാനസികരോഗങ്ങളുടെ പട്ടികയിൽ നിന്ന് എടുത്തു കളഞ്ഞത്.

          2013 നുവരിയോടെ 291 ദശലക്ഷം (ലോകജനസംഖ്യയുടെ 4.2 ശതമാനം) ജനങ്ങൾ ജീവിക്കുന്നത് സ്വവർഗവിവാഹം നിയമവിധേയമാക്കിയിട്ടുള്ള പ്രദേശങ്ങളിലായിരിക്കും എന്ന് പഠനങ്ങൾ കാണിക്കുന്നു. മതേതര വികസിത രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഇത്തരം കാര്യങ്ങളിൽ എപ്പോഴും പഴഞ്ചൻ സമീപനം സ്വീകരിക്കാറുള്ള അമേരിക്കയിൽ മാത്രമാണ് സ്വവർഗവിവാഹം നിയമവിധേയമാക്കുന്നതിനുള്ള തടസ്സങ്ങൾ മുന്നിലുള്ളത്. അവിടെയും മാറ്റത്തിന്റെ ലക്ഷണങ്ങൾ വന്നു തുടങ്ങിയതായി നിരീക്ഷകർ കരുതുന്നു. കഴിഞ്ഞാഴ്ച അവിടത്തെ മൂന്ന് സംസ്ഥാനങ്ങൾ സ്വവർഗവിവാഹം നിയമവിധേയമാക്കിയതോടെ അത് നടപ്പിൽ വരുത്തിയ സംസ്ഥാനങ്ങളുടെ എണ്ണം 9 ആയിരിക്കുന്നു. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് നേരെ അനുഭാവമുള്ള സമീപനം സ്വീകരിച്ച ചരിത്രത്തിലെ ആദ്യത്തെ പ്രസിഡണ്ടായ ഒബാമയ്ക്ക് വൻ പിന്തുണയാണ് അമേരിക്കയിൽ ലഭിച്ചത്.

വേട്ടയാടപ്പെട്ട സ്വവർഗാനുരാഗികൾ
 സ്വവർഗാനുരാഗികൾക്കെതിരെയുള്ള സമൂഹത്തിന്റെ മനോഭാവം മാറാൻ തുടങ്ങിയിട്ട് വളരെയൊന്നും കാലമായിട്ടില്ല, വികസിതരാജ്യങ്ങളിൽ പോലും. 50 വർഷങ്ങൾക്ക് മുൻപ് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റക്യത്യമായിരുന്നു അത് ഒട്ടെല്ലാ രാജ്യങ്ങളിലും. ബ്രിട്ടൻ അത് നിയമവിരുദ്ധമല്ലാതാക്കിയത് 1967 ൽ മാത്രമാണ്. സ്വവർഗാനുരാഗം കുറ്റക്യത്യമാകുന്ന നിയമം അമേരിക്കയിലെ 14 സംസ്ഥാനങ്ങളിൽ ഒഴിവാക്കിയത് 2003 ൽ മാത്രമാണ്.  മുസ്ലിം ലോകം അന്നും ഇന്നും അതിനെ വെറുക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. വധശിക്ഷ പോലും ലഭിക്കാവുന്ന കുറ്റമാണ് പല ഇസ്ലാമികരാഷ്ട്രങ്ങളിലും സ്വവർഗാനുരാഗം. ആഫ്രിക്കയും ഏഷ്യയിലെ വികസ്വരരാഷ്ട്രങ്ങളും ഇപ്പോഴും സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല, അവിടങ്ങളിലെല്ലാം സ്വവർഗാനുരാഗികളുടെ പ്രതിഷേധ പ്രസ്ഥാനങ്ങൾ വളർന്നു വന്നിട്ടുള്ള അവസ്ഥയിൽ പോലും. മിക്ക സമൂഹങ്ങളിലും യാഥാസ്ഥിതിക മതങ്ങളാണ് സ്വവർഗാനുരാഗത്തിന് എതിരായുള്ള സമീപനം സ്വീകരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും ഇത്തരം വിവാഹത്തിനു സ്വീകാര്യതയും നിയമപ്രാബല്യവും ലഭിക്കുന്നത് തങ്ങളുടെ ഇപ്പോഴെ ഇല്ലാതായ അടിത്തറയ്ക്ക് കൂടുതൽ കോട്ടം തട്ടിക്കുമെന്ന് ക്രിസ്ത്യൻ സഭകൾ ഭയപ്പെടുന്നുണ്ട്. അവരുടെയും അവർ പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെയും  ഭാഗത്ത് നിന്നാണ് പ്രധാനമായും എതിർപ്പ് വരുന്നത്. എന്നാൽ ബിഷപ്പ് ഡെസ്മണ്ട് ടുട്ടു നേത്യത്വം നൽകുന്ന ആംഗ്ലിക്കൻ സഭ , താൻ ഒരു സ്വവർഗാനുരാഗി ആണെന്ന് പരസ്യമായി സമ്മതിച്ച ജീൻ റോബിൻസൻ എന്ന പുരോഹിതനെ ബിഷപ്പ് ആക്കുന്ന ധീരമായ നിലപാട് സ്വീകരിക്കുന്നു. ഡെസ്മണ്ട് ടുട്ടുവിന്റെ വ്യക്തിപരമായ നിലപാടും സ്വവർഗവിവാഹത്തിന് അനുകൂലമാണ്. എയിഡ്സ് രോഗികളിൽ വലിയൊരളവ് സ്വവർഗാനുരാഗികൾ ആണെന്നതിനാൽ അവരുടെ വിവാഹജീവിതത്തിന് സമൂഹം നൽകുന്ന നിയമപിൻബലം അവരെ മുഖ്യധാരയിൽ എത്തിക്കുകയും രോഗനിർണയവും ചികിത്സയും കൂടുതൽ എളുപ്പമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കരുതുന്നു.

മാറുന്ന ചിന്താഗതികൾ
സ്വവർഗാനുരാഗത്തിനെതിരെയുള്ള സമൂഹത്തിന്റെ ചിന്താഗതിയിലുള്ള  മാറ്റം ത്വരിതഗതിയിലാണ് നടന്നു കൊണ്ടിരിക്കുന്നത് . പാശ്ചാത്യരാജ്യങ്ങളിൽ സ്വവർഗാനുരാഗം സംബന്ധമായി നടത്തപ്പെട്ട സർവേകളിലെല്ലാം അവർക്കനുകൂലമായ നിലപാടുകൾ വർദ്ധിച്ചു വരുന്നതായി കാണാം. അവർക്ക് എല്ലാ കാര്യങ്ങളിലും സമത്വവും കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശവും നൽകണമെന്നാണ് സമൂഹത്തിലെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. 10 വർഷങ്ങൾക്ക് മുൻപ് മൂന്നിൽ രണ്ട് അമേരിക്കക്കാർ സ്വവർഗവിവാഹത്തെ എതിർത്തപ്പോൾ ഇന്ന് പകുതിയിലധികം പേരും അതിനെ അനുകൂലിക്കുന്നു. ഇതിൽ കത്തോലിക്കരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി കാണാം. മനോഭാവങ്ങൾ മാറുമ്പോൾ നിയമങ്ങളും മാറും. അമേരിക്കൻ ആന്ത്രപ്പോളജിക്കൽ അസോസിയേഷൻ പറയുന്നത് സംസ്കാരമോ സാമൂഹ്യ നിയമങ്ങളോ ഒരിക്കലും സ്വവർഗാനുരാഗത്തെ അനുകൂലിക്കാത്തതാണ് എന്ന ആശയം സാമൂഹ്യശാസ്ത്ര ഗവേഷണഫലങ്ങൾക്ക് നിരക്കാത്തതാണ് എന്നാണ്. മാനവചരിത്രത്തിന് ഒരിക്കലും അന്യമല്ല സ്വവർഗാനുരാഗം എന്ന് ചുരുക്കം. 1989 ൽ ഡെന്മാർക്ക് സ്വവർഗാനുരാഗികളുടെ ‘രജിസ്റ്റർ ചെയ്യപ്പെട്ട സഹജീവിതം’ അനുവദിച്ചപ്പോൾ അത് വലിയ വിപ്ലവം ആയിരുന്നു അന്ന്. ഇന്ന് ഒട്ടെല്ലാ പാശ്ചാത്യരാജ്യങ്ങളും സ്വവർഗാനുരാഗികൾ ഒന്നിച്ച് ജീവിക്കുന്നതിനെ അനുകൂലിക്കുന്നു. അവിടെയെല്ലാം സാധാരണ ദമ്പതികൾക്കുള്ള എല്ലാ അവകാശങ്ങളും ഇത്തരം ഇണകൾക്കും നൽകുന്നുണ്ട് ഇന്ന്. കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ് പല ക്രിസ്ത്യൻ സഭകളും സ്വവർഗവിവാഹം ഇപ്പോൾ നടത്തിക്കൊടുക്കുന്നുണ്ട്. ക്വാക്കർമാർ, എപ്പിസ്കോപാലിയൻ സഭ, മെട്രോപ്പൊളിറ്റൻ കംയൂണിറ്റി ചർച്ച്, യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റ്, യുണൈറ്റഡ് ചർച്ച് ഓഫ് കാനഡ എന്നിവ അവയിൽ ചിലത് മാത്രം.

എന്ത് കൊണ്ട് ഈ മാറ്റം?
 തലമുറകളുടെ പരിണാമം തന്നെ പ്രധാന കാരണം. തങ്ങളുടെ മുൻഗാമികളേക്കാൾ കൂടുതൽ സഹിഷ്ണുതയുള്ള സമൂഹത്തിൽ ജനിച്ച് വളരുന്ന പുതിയ തലമുറ തീർച്ചയായും സ്വവർഗാനുരാഗികളോട് അനുഭാവം പ്രകടിപ്പിക്കുന്നു, പാശ്ചാത്യരാജ്യങ്ങളിൽ. നിയമങ്ങൾ പലതും എടുത്തുമാറ്റപ്പെടുമ്പോൾ അതു വരെ രഹസ്യമായി സ്വവർഗാനുരാഗം കൊണ്ടുനടന്നിരുന്നവർ അത് പരസ്യമാക്കാൻ തുടങ്ങുന്നു. തങ്ങളുടെ അയല്പക്കത്തുള്ള ‘ഗേ ദമ്പതിമാർ’ തങ്ങളേക്കാൾ നല്ല കുടുംബജീവിതം നയിക്കുന്നതും കുട്ടികളെ ദത്തെടുത്ത് ഭംഗിയായി വളർത്തുന്നതും കാണുന്നു ഇന്ന് പല യൂറോപ്യൻ കുടുംബങ്ങളും. ഇതൊക്കെ കൊണ്ട് സ്വവർഗാനുരാഗികൾക്ക് ആ സമൂഹങ്ങളിൽ വലിയ സ്ഥാനക്കയറ്റം കിട്ടിക്കഴിഞ്ഞു. സ്വവർഗാനുരാഗികളായ രാഷ്ട്രത്തലവന്മാർ പോലും ഇന്നുണ്ട്. മറ്റൊരു പ്രധാനകാരണം മതത്തിന്റെ നിഷ്ഠൂരമായ പിടി സമൂഹഗാത്രത്തിൽ നിന്ന് വിട്ടതാണ്. അമേരിക്കക്കാരന്റെ മതവിശ്വാസത്തെ സംബന്ധിച്ച് പ്യൂ  റിസർച്ച് സെന്റർ നടത്തിയ സർവേയിൽ പങ്കെടുത്ത അഞ്ചിലൊരു അമേരിക്കാരൻ പറയുന്നത് തങ്ങൾക്കൊരു മതത്തിലും അംഗത്വം ഇല്ലെന്നാണ്. 20 വർഷം മുൻപ് ഇതിന്റെ പകുതിയായിരുന്നു മതനിരാസികളുടെ എണ്ണം. ഈ മതമില്ലാത്തവരുടെ മൂന്നിലൊന്ന് സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നു. മറ്റൊരു പഠനത്തിൽ  42 ശതമാനം ബ്രിട്ടീഷുകാരും തങ്ങൾ നിരീശ്വരന്മാരാണെന്ന് പറയുന്നു, അറുപതുകളിലേക്കാൾ മൂന്നിരട്ടി. ഫ്രാൻസിൽ 7 ശതമാനം കത്തോലിക്കന്മാരേ ക്യത്യമായി പള്ളിയിൽ പോകുന്നവരായിട്ടുള്ളു. 35 വയസ്സിനു താഴെയുള്ളവരിൽ 58 ശതമാനം ഒരിക്കലും പള്ളിയിൽ പോകാത്തവരാണ് അവിടെ. മതത്തിന്റെ സ്വാധീനം ഒട്ടുമില്ല ആ സമൂഹങ്ങളിൽ എന്ന് സാരം. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും മതവിശ്വാസികളുടെ എണ്ണം സ്വവർഗാനുരാഗികളുടേതിനേക്കാൾ കുറവാണ് എന്ന ദയനീയമായ അവസ്ഥയും സംഘടിത മതം അനുഭവിക്കുന്നു. മതം പോയൊഴിയുമ്പോൾ കടന്നുവരുന്നത് മനുഷ്യാവകാശങ്ങളാണെന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ സമീപകാലചരിത്രം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന യാഥാർഥ്യം.

എൽ.ജി.ബി.ടി ആക്ടിവിസത്തിന്റെ മുന്നേറ്റം
എൽ.ജി.ബി.ടി എന്ന ചുരുക്കരൂപത്തിൽ അറിയപ്പെടുന്ന ആളുകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ അതിദ്രുതമുള്ള വളർച്ചയും സമൂഹത്തിന്റെ മനോഭാവം മാറ്റുന്നതിന് സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലെ സമരതന്ത്രങ്ങൾ മാറ്റി കൂടുതൽ സംഘടിതരായിക്കഴിഞ്ഞ അവർ നന്നായി പണം സ്വരൂപിക്കുകയും സമൂഹത്തെ മൊത്തത്തിൽ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു , പാശ്ചാത്യരാജ്യങ്ങളിൽ. ഇക്കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിൽ നാല് അമേരിക്കൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി അവർ സ്വരൂപിച്ചത് 33 ദശലക്ഷം ഡോളറാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനമാണ് അവർ  കാഴ്ച വെച്ചത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ.

വിവാഹത്തിന്റെ ലക്ഷ്യം എന്ത്?

മിക്ക വികസിത രാജ്യങ്ങളിലും ഇപ്പോൾ അനുവദിച്ചിട്ടുള്ള ‘ഒന്നിച്ചുള്ള ജീവിതം’ കൊണ്ട് ത്യപ്തരല്ല എൽ.ജി.ബി.ടി ആക്റ്റിവിസ്റ്റുകൾ. സാധാരണ ദമ്പതിമാർ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും അവർക്ക് വേണം. വിവാഹം കൊണ്ട് ലഭിക്കുന്ന സ്ഥിരതയും, സുരക്ഷിതത്വവും , മാന്യതയും  അവരുടെ കുടുംബങ്ങൾക്കും  വേണം. അമേരിക്കൻ ഗേ എഴുത്തുകാരൻ ജൊനാഥൻ റൌച്ച് പറയുന്നത് പോലെ ‘വിവാഹത്തിന്റെ ലക്ഷ്യം എന്നത് ലൈംഗികതയോ കുട്ടികളെ സ്യഷ്ടിക്കലോ സ്വയം പൂർത്തിയാകലോ പോലുമല്ല, മറിച്ച് അത് രണ്ട് വ്യക്തികൾ തമ്മിൽ സമൂഹത്തിന്റെ അംഗീകാരത്തോടെ  ജീവിതം കാലം മുഴുവൻ തുടരുന്ന പരസ്പര പ്രതിജ്ഞാബദ്ധതയാണ്, നല്ലതിനായാലും ചീത്തയ്ക്കായാലും മരണം വരെ ഒന്നിച്ച് ജീവിയ്ക്കാമെന്ന പ്രതിജ്ഞ‘. നമ്മുടെ സമൂഹത്തിലെ സ്വവർഗാനുരാഗികളും തേടുന്നത് ഈ അവകാശമാണ്, വിവാഹിതരായി ഒന്നിച്ച് ജീവിക്കുന്നതിനുള്ള അവകാശം. കാലം അതിന്റെ കുതിച്ചു പായലിൽ  തട്ടിയുടയ്ക്കുന്ന പഴഞ്ചൻ ധാരണകളും വിശ്വാസങ്ങളും രംഗത്ത് നിന്നും നിഷ്ക്രമിക്കുന്നതോടെ വന്നണയും തങ്ങളുടെ കാലമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു അവർ.






Wednesday, December 12, 2012

വിവാഹം ചൈനയിൽ നടക്കുന്നു : നഗ്നമായി



വിവാഹം ചൈനയിൽ നടക്കുന്നു : നഗ്നമായി

 ജാഫർ എസ് പുൽപ്പള്ളി

          ഷാങ്ഹായിയിലെ ഒരു   ഫാഷൻ മാഗസിനിൽ എഡിറ്ററായി ജോലി നോക്കുന്ന ഇരുപത്തെട്ടുകാരിയായ ചൈനീസ് യുവതി സാങ് യി ആഗ്രഹിക്കുക തന്റെ  കാമുകൻ  ഒരു മനോഹരമായ റെസ്റ്റോറന്റിൽ വെച്ച് തിളങ്ങുന്ന ഒരു വജ്രമോതിരം തനിക്കു നേരെ നീട്ടി ഇങ്ങനെ ചോദിക്കണം എന്നാണ് : താങ്കളെന്നെ വിവാഹം കഴിക്കുമോ ?

          അവൾ മന്ദഹസിക്കുകയും സന്തോഷക്കണ്ണീരോടെ കാമുകന്റെ മാറിലേക്ക് സ്വയം വീഴുകയും ചെയ്യും.
             എന്നാൽ യഥാർഥത്തിൽ നടന്നത് ഇതൊന്നുമല്ല. 2008 ന്റെ ഒടുവിലെ ഒരു സായാഹ്നത്തിൽ അവളുടെ കാമുകൻ ഇങ്ങനെ പറഞ്ഞു : എന്റെ അമ്മ പറയുന്നു ,നാം എത്രയും വേഗം വിവാഹസർട്ടിഫിക്കറ്റിനായി രജിസ്റ്റർ ചെയ്യണം എന്ന്. അവൾ സമ്മതിച്ചു. അങ്ങനെ അത് കഴിഞ്ഞു : അവരുടെ വിവാഹം. 2009 ലെ ആദ്യദിനങ്ങളിലൊന്നിൽ അവർ ഒരു ദിവസത്തെ അവധിയെടുത്ത് വിവാഹം രജിസ്റ്റർ ചെയ്യുന്ന ഓഫീസിൽ എത്തി രജിസ്ട്രേഷനുള്ള ചെലവായ 9 യുവാൻ തുല്യമായി പങ്കിട്ട് നൽകി ‘വിവാഹിത‘രായി. പിന്നീട് 100 യുവാൻ മുടക്കി അതും തുല്യപങ്ക്- ഒരു ചെറിയ ചായസത്കാരം അവർ ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റിൽ വെച്ച് , സുഹ്യത്തുക്കൾക്കായി. സാങ് യിയുടെ അമ്മ വിവാഹഫോട്ടോ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞു : ഞങ്ങൾക്ക് ഒട്ടും സമയമില്ലായിരുന്നു, മാത്രമല്ല പിറ്റേന്ന് ജോലിക്കും പോകണമായിരുന്നു.

‘നഗ്നവിവാഹം‘


          മേൽ പറഞ്ഞ രീതിയിലുള്ള വിവാഹങ്ങൾ ചൈനയിലെ വൻ നഗരങ്ങളിൽ വലിയ തരംഗമായി വന്നു കഴിഞ്ഞു. ഈ വിവാഹത്തെ അവർ ‘നഗ്നവിവാഹം’ എന്നാണ് പറയുന്നത്. ചൈനീസ് ഭാഷയിൽ ‘ലുവോ ഹുൻ ‘ എന്നറിയപ്പെടുന്ന ഇതിനെ എൺപതുകൾക്കു ശേഷം ജനിച്ച തലമുറയിലെ യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. ഈ തരംഗത്തിന്റെ മുദ്രാവാക്യവാചകങ്ങളിൽ അതിന്റെ ആശയം സ്പഷ്ടമാണ് . അതിങ്ങനെയാണ് :

        അപ്പാർട്ട്മെന്റ് വേണ്ട
        കാർ വേണ്ട
        വജ്രമോതിരം വേണ്ട
        ചടങ്ങ് വേണ്ട  ഹണിമൂൺ വേണ്ട .
        നാമിരുവരും നാലര യുവാൻ വീതം മുടക്കും
        അങ്ങനെ നമുക്ക് ഒരു വിവാഹസർട്ടിഫിക്കറ്റ് ലഭിക്കും
        പിന്നെ നാം പുത്തൻ ജീവിതത്തിലേക്ക് കടക്കും. 
ഇങ്ങനെ ചൈനീസ് സമൂഹത്തിലെ വ്യവസ്ഥാപിത വിവാഹസമ്പ്രദായങ്ങളുടെ മേൽവസ്ത്രം ഉരിഞ്ഞെറിയുന്നു, ഈ ‘നഗ്നവിവാഹ‘ങ്ങൾ.

എങ്ങനെ വന്നു ഈ കല്യാണം ?

              ഡെങ് സിയാവോ പിങ്ങിന്റെ പുത്തൻ ചൈന ഒട്ടേറെ വളർന്നെങ്കിലും പഴയ ആളുകൾക്ക് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായ പല വിശ്വാസങ്ങളും ചടങ്ങുകളും വെടിയാൻ കഴിയുന്നില്ല. ഈ പഴയ ആചാരങ്ങൾ , നടപ്പുമര്യാദകൾ എന്നിവ വിവാഹം എന്ന ചടങ്ങിലായിരുന്നു ഏറ്റവും പ്രതിഫലിച്ചത്. എത്രയൊക്കെ ആധുനികരായാലും അവർ തങ്ങളുടെ മക്കളുടെ വിവാഹങ്ങൾ തനത് ചൈനീസ് ചടങ്ങുകളോടെയും പാരമ്പര്യരീതികളോടെയും നടക്കണം എന്നാഗ്രഹിക്കുന്നു. അവിടെയാണ് പണം വില്ലനായി കടന്നു വരുന്നത്. വിവാഹം നടക്കണമെങ്കിൽ വരന് സ്വന്തമായി അപ്പാർട്ട്മെന്റോ കാറോ ഉണ്ടായിരിക്കണം , വിവാഹം എല്ലാവിധ ചടങ്ങുകളോടെയും നടത്തണം എന്ന രീതിയിലുള്ള നിഷ്ഠകൾ കഴിഞ്ഞ 30 വർഷം മുൻപുള്ളതിനേക്കാൾ 4000 മടങ്ങ് വിവാഹച്ചെലവ് ഉയർത്തി വൻ നഗരങ്ങളിൽ. വർദ്ധിച്ചു വന്ന ഭൂമി വില , മൊട്ടുസൂചി കുത്താൻ പോലും ഇടം ഇല്ലാത്ത ബീജിംഗ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ യുവാക്കൾ സ്വന്തമായി അപ്പാർട്ട്മെന്റ് സമ്പാദിക്കുക എന്നത് അസാദ്ധ്യകാര്യമായി തീർത്തു. കൂടാതെ തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയ പങ്കും ചെലവഴിക്കേണ്ടി വരും  പെണ്മക്കളുടെ വിവാഹം കെങ്കേമമായി നടത്താൻ പല കുടുംബങ്ങൾക്കും . സർവേകൾ സൂചിപ്പിക്കുന്നത് പ്രകാരം 74 ശതമാനം ചൈനീസ് നഗര യുവാക്കളും ‘നഗ്നവിവാഹ’ത്തെ പുൽകാൻ കാരണം വ്യക്തമാണല്ലോ ?

                  മറ്റൊരു പ്രധാനകാരണമായി കണക്കാക്കുന്നത് സ്ത്രീകളുടെ സ്ഥിതിയിൽ വന്ന വലിയ മാറ്റമാണ്. നന്നായി സമ്പാദിക്കുന്ന , തന്റെ മാതാപിതാക്കളെ ആശ്രയിക്കാത്ത യുവതികൾ നേടുന്ന സ്വാതന്ത്യം ഇത്തരം ലളിതവിവാഹങ്ങൾ യാഥാർഥ്യമാകുവാൻ കാരണമായി. തന്റെ വരൻ നൽകുന്നത് കൊണ്ട് ജീവിക്കുവാൻ അവൾക്ക് വൈമനസ്യവുമാണ്.

                സാമ്പ്രദായിക വിവാഹസങ്കല്പങ്ങൾ ഇന്നും വേരൂന്നി നിൽക്കുന്ന ചൈനീസ് സമൂഹത്തിൽ വളർന്നു വരുന്ന തുറന്ന മന:സ്ഥിതിയും ‘നഗ്നവിവാഹ’ത്തിനു നല്ല പിന്തുണ നൽകുന്നു.
             2008 ലാണ്  ഇത്തം വിവാഹങ്ങളെ സൂചിപ്പിക്കാൻ ‘ നഗ്നവിവാഹം ‘ എന്ന പദം ഇന്റനെറ്റിലൂടെ പ്രചാരത്തിലായത്. ‘നേക്കഡ് മാര്യേജ് ഏജ് ‘ എന്ന ,  ചൈനീസ് യുവാക്കൾക്കിടയിൽ  വളരെയേറെ ചർച്ച ചെയ്യപ്പെട്ട ടി.വി. സീരിയൽ ആണ് ഈ പദത്തിന്റെ ഉത്ഭവസ്ഥാനം . ‘നഗ്നവിവാഹം’ കഴിക്കുന്ന  ദമ്പതികളുടെ ജീവിതസമരം ആയിരുന്നു ആ സീരിയലിന്റെ ഉള്ളടക്കം.

വഴങ്ങുന്ന മുതിർന്ന തലമുറ

           ജോയ്സ് വാങ് എന്ന മുപ്പത്തിമൂന്നുകാരൻ ഇന്റർനെറ്റ് സംരംഭക യുവാവ് തനിക്ക് ഒരിക്കലും ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ, തന്റെ മകൻ എത്രയും വേഗം വിവാഹിതനാകണം എന്ന് ആഗ്രഹിക്കുന്ന അമ്മയോട് പറയുന്നതിങ്ങനെ : ഒന്നുകിൽ ഞാൻ ഒരു അപ്പാർട്ട്മെന്റ് 10 വർഷത്തിനുള്ളിൽ സ്വന്തമാക്കിയതിനു ശേഷം വിവാഹിതനാകാം , അല്ലെങ്കിൽ അതില്ലാതെ ഇപ്പോൾ തന്നെ വിവാഹിതനാകാം. അമ്മ രണ്ടാമത്തെത് അർദ്ധമനസ്സോടെ സമ്മതിച്ചതിന്റെ തൊട്ടടുത്ത ദിനം ജോയ്സ് വാങ് വിവാഹിതനായി.
        പക്ഷെ ചൈനയിലെ മുതിർന്ന തലമുറയ്ക്ക് ഇതൊന്നും അത്ര രുചിക്കുന്നില്ല. തങ്ങളുടെ ഏക സന്തതിയുടെ വിവാഹം എല്ലാ ചൈനീസ് ആചാരരീതികളോടും കൂടി നടത്തണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ ഈ ‘നഗ്നവിവാഹ‘ത്തെ അംഗീകരിക്കാനിടയില്ലല്ലോ .
പക്ഷെ തങ്ങളുടെ പെണ്മക്കൾ ‘മുടക്കാച്ചരക്കു’കളായോ ആൺകുട്ടികൾ ‘ ശൂന്യശാഖ’കളായോ മാറുമെന്ന് ഭയന്ന് മാതാപിതാക്കൾ ഒടുവിൽ ഈ പുത്തൻ വിവാഹത്തെ അനുകൂലിക്കുന്നു.

പ്രണയവും വിവാഹവും മാറ്റത്തിലേക്ക് , കൂടെ സമൂഹവും

    തങ്ങളുടെ യുവാക്കൾ പ്രണയത്തെയും വിവാഹത്തെയും മാറ്റിയെടുക്കുന്ന വിധം ആയിരക്കണക്കിനു വർഷത്തെ പാരമ്പര്യം ചുമലിൽ താങ്ങുന്ന ചൈനയിലെ പഴയ തലമുറ കാണുകയാണിന്ന്. അപ്പാർട്ട്മെന്റോ കാറോ സ്വന്തമാക്കാൻ കഴിവില്ലാത്തവർ പലരും വിവാഹമേ വേണ്ടെന്ന് വെക്കുന്നത് വിവാഹബാഹ്യബന്ധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.
നഗരങ്ങളിലെ വിവാഹരജിസ്ട്രേഷനിലെ കുറവ് ഈ വർഷം മാത്രം 17 ശതമാനം വരും എന്ന് അധിക്യതർ പറയുന്നു. ഷാങ്ഹായ് നഗരത്തിൽ ഒറ്റയ്ക്ക് കഴിയുന്ന യുവതികളുടെ എണ്ണം കഴിഞ്ഞ 15 വർഷം കൊണ്ട് മൂന്നിരട്ടിയായതായി സർവേകൾ പറയുന്നു. കൂടാതെ അവിടത്തെ ജനനനിരക്ക് അത് ഏറ്റവും കുറഞ്ഞ ലോകത്തിലെ പ്രദേശങ്ങളിലേതിന് ഒപ്പവുമായി എന്ന സ്ഥിതിയും സംജാതമായി.മറ്റ് രാജ്യങ്ങളിൽ നൂറോ ഇരുന്നൂറോ വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങൾ ചൈനയിൽ വെറും മുപ്പത് വർഷങ്ങൾ കൊണ്ടുണ്ടായി എന്ന് സാമൂഹ്യനിരീക്ഷകർ പറയുന്നു.

വെല്ലുവിളികളും ഉണ്ട്

         ‘നഗ്നവിവാഹം’ ഒട്ടേറെ മേന്മകൾ നൽകുന്നുണ്ടെങ്കിലും അത് ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും കാണാതിരുന്നു കൂടാ എന്ന് നിരീക്ഷകർ കരുതുന്നു. ദമ്പതികൾ ഇരുവരും സാമ്പത്തികമായി നല്ല നിലയിലല്ലാത്തതിനാൽ ജീവിതസമരം കടുത്തതായിരിക്കും . പലർക്കും മാതാപിതാക്കളുടെ പിന്തുണ പ്രതിസന്ധികൾ ലഭിക്കാതെയും പോകുന്നു. ‘ദരിദ്രദമ്പതികൾ എപ്പോഴും ദുരിതം നേടുന്നു’ എന്ന അർഥത്തിലുള്ള പഴഞ്ചൊല്ല് പോലും പ്രചാരത്തിലുണ്ട് ചൈനീസ് സമൂഹത്തിൽ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നടത്തുന്ന കഠിനപ്രയത്നം ദമ്പതിമാർക്കിടയിൽ ഉരസൽ ഉണ്ടാക്കുകയും ബന്ധം ശിഥിലമാകാൻ അത് കാരണമാകുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു. എന്നാൽ ബീജിംഗിലെ ഒരു ഗവേഷണവിദ്യാർഥിയായ വാങ് ഹൈമിൻ പറയുന്നത് മറിച്ചാണ് : “മുൻപേ തന്നെ  എല്ലാം സമ്പാദിച്ച് വിവാഹിതരായ സുഹ്യത്തുക്കളുടേതുമായി താരതംയം ചെയ്യുമ്പോൾ എന്റെ  വിവാഹം അല്പം മുഷിഞ്ഞതായി തോന്നാം. എന്നാൽ സാമ്പത്തികാടിത്തറ തെല്ലും ഇല്ലാതിരുന്നിട്ടും ഞങ്ങൾ എട്ട് വർഷമായി ഒന്നിച്ച് ജീവിക്കുന്നു. ഞാൻ കരുതുന്നു വിവാഹത്തിന്റെ അടിസ്ഥാനം പ്രണയം ആണെന്ന് , മറിച്ച് പണം അല്ലെന്നും.“

           ഇന്റനെറ്റിലെ ചർച്ചകളും ഇത്തരം വിവാഹങ്ങൾക്ക് വലിയ പിന്തുണ നൽകുന്നു.
 പ്രശസ്ത വെബ് പോർട്ടൽ ആയ ‘സിന’ യിലെ ഒരു പോസ്റ്റ് പറയുന്നു :
 “ തങ്ങൾ വിവാഹിതരാകുമ്പോൾ തന്നെ അവർ എല്ലാം നേടിയെങ്കിൽ പിന്നെന്ത് അവർക്ക് പ്രതീക്ഷിക്കാനുണ്ട് ? ജീവിതത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കഠിനമായി അധ്വാനിച്ച് ഒന്നിച്ച് നേടുന്നത് പോലെ സന്തോഷകരമായി മറ്റെന്തുണ്ട് വിവാഹത്തിൽ ? “

-2012 ജുലൈ 21 ന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്