Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, October 29, 2013

അൽബേനിയയിലെ ആൺകന്യകകൾ

 ജാഫർ എസ് പുൽ‌പ്പള്ളി
തന്റെ പിതാവ്  കൊല്ലപ്പെടുമ്പോൾ പാഷെ ക്വെകി എന്ന യുവതിയുടെ പ്രായം 20 വയസ്സായിരുന്നു.   എൻവർ ഹോജയുടെ കംയൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രവർത്തിച്ച് നാല്പത് വർഷത്തെ തടവ് ശിക്ഷയിലായിരുന്ന നാല്‌ സഹോദരന്മാരുടേയും ഭാര്യമാർ, അവരുടെ അഞ്ച് കുഞ്ഞുങ്ങൾ ,വ്യദ്ധയായ അമ്മ, ഇവരെയൊക്കെ സംരക്ഷിക്കേണ്ടത്  അവളുടെ ചുമതലയായാപ്പോള്‍ അവൾക്ക് മുൻപിൽ ഒറ്റ മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളു : ഒരു പുരുഷനായി മാറുക. എങ്ങനെയാണ്‌ പരമ്പരാഗതമായ ആ വടക്കൻ അല്‍ബേനിയന്‍ ഗ്രാമസമൂഹത്തിലെ യുവതിയ്ക്ക് ഒരു പുരുഷനായി മാറാൻ കഴിയുക എന്ന ചോദ്യത്തിനുള്ള ഉത്തരം നീണ്ടു ചെല്ലുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരത്തിലേക്കാണ്‌.

ശപഥകന്യകകൾ
  

       പാഷെ കെക്വിയുടെയും  സമാനമായ അവസ്ഥയിലൂടെ കടന്നു പോയ മുൻ തലമുറയിലെ യുവതികളുടെയും മുൻപിൽ ഏകവഴിയായി കടന്നു വന്ന ആചാരമാണ്‌ തികച്ചും പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളായ അവരെ പുരുഷന്മാരാക്കി മാറാൻ സഹായിച്ചത്. ഇത് പലപ്പോഴും  സ്വന്തം ഇഷ്ടപ്രകാരമോ കുടുംബത്തിന്റെ ഇംഗിതത്തിനു വഴങ്ങിയോ ആയിരിക്കും.  പുരുഷന്മാരായി മാറുന്നതോടെ ഈ യുവതികൾക്ക് തങ്ങളുടെ സമൂഹത്തിലെ ആണുങ്ങളുടെതായ സകല അവകാശങ്ങളും സിദ്ധിക്കുന്നു.അവർക്ക് പുരുഷവേഷം ധരിക്കാം, ആണുങ്ങള്‍ക്കൊപ്പം നടക്കാം,തോക്ക് കൊണ്ട് നടക്കാം,പുകവലിക്കാം,കുടിയ്ക്കാം, പാട്ടുപാടാം,പുരുഷന്മാർക്കൊപ്പം പള്ളിയിൽ പോയി നമസ്കരിയ്ക്കാം,സ്വത്ത് സമ്പാദിക്കാം,കുടുംബത്തിന്റെ ‘തലവനാ‘കാം,അങ്ങനെ തന്റെ ആലംബരഹിതമായ കുടുംബത്തെ സംരക്ഷിക്കാം. പുരുഷന്റേതിനു പകുതി മാത്രമായ അൽബേനിയന്‍ പെണ്ണിന്റെ ‘വില‘ അങ്ങനെ അവന്റേതിനു തുല്യമാകുന്നു.

        പക്ഷെ തന്റെ സ്ത്രീത്വത്തിനൊപ്പം അവൾ ത്യജിക്കേണ്ടത് അവളുടെ സെക്സും മാത്യത്വവും സ്ത്രീയെന്ന സ്വത്വബോധവുമാണ്‌.പക്ഷെ ആണാകുന്ന അവളെ പുരുഷന്മാർ തങ്ങളിലൊരാളായി കാണാൻ തുടങ്ങുന്നു. അവളുടെ സ്ത്രീ എന്ന അസ്തിത്വം കാലക്രമത്തിൽ അപ്രത്യക്ഷമാകുന്നു. അവളെ സർവരും പുരുഷനായി ഗണിക്കുന്നു.അങ്ങനെ സങ്കീർണ ശസ്ത്രക്രിയയൊന്നും കൂടാതെ തന്നെ അവൾ തന്റെ ലിംഗം മാറുന്നു.തികച്ചും കൌതുകകരവും സങ്കീർണവുമായ ഒരു മാറ്റത്തിനു അവൾ വിധേയയാകുന്നു.

           അല്‍ബേനിയൻ ഭാഷയിൽ ‘ബർനെഷ’ എന്നറിയപ്പെടുന്ന ഈ ആചാരത്തിൽ പുരുഷനായി മാറുന്നതിനുള്ള പ്രധാന ഉപാധി വളരെ ലളിതമായ ഒരു പ്രതിജ്ഞാ ചടങ്ങാണ്‌. ഗോത്രത്തലവന്മാരുടെ മുൻപിൽ വെച്ചെടുക്കുന്ന ഈ പ്രതിജ്ഞ തെറ്റിക്കുന്നതിനുള്ള ശിക്ഷ പലപ്പോഴും മരണമായിരിക്കും. മനുഷ്യസമൂഹത്തിൽ ഇത്തരത്തിൽ പുരുഷനായി മാറാൻ സ്ത്രീകളെ അനുവദിക്കുന്ന ആചാരം അല്‍ബേനിയയിലും മറ്റ് ചില ബാൾക്കൻ രാജ്യങ്ങളിലും ഒഴിച്ചാൽ വടക്കേ അമേരിക്കന്‍ ഗോത്ര സമൂഹത്തിൽ മാത്രമേ കാണാനുള്ളു എന്ന് പറയുന്നു സാമൂഹ്യശാസ്ത്രജ്ഞർ.

 ആചാരം വന്ന വഴി 
     വടക്കൻ അല്‍ബേനിയയിലെ ഗോത്ര സമൂഹങ്ങളിലെ കർക്കശമായ പുരുഷാധിപത്യ സമൂഹത്തിനു അടിത്തറ പാകിയ സാമൂഹ്യ നിയമങ്ങളിൽ പ്രധാനം ‘കാനൂൺ’ എന്നറിയപ്പെടുന്നവയാണ്‌.ഈ നിയമവ്യവസ്ഥ പിന്തുടരുന്നവരിൽ റോമന്‍ കത്തോലിക്കാ-അല്‍ബേനിയന്‍ ഓര്‍ത്തഡോക്സ്   ക്രിസ്ത്യാനികളും മുസ്ലിങ്ങളുമുണ്ട്. ‘കാനൂൺ’ അനുസരിച്ച് കുടുംബം
പുരുഷകേന്ദ്രീക്യതം ആയിരിക്കണം.സ്വത്തവകാശങ്ങൾ പുരുഷനിലൂടെ പുരുഷനിലേക്ക് മാത്രം തലമുറകളിലൂടെ കടന്നു പോകണം.സ്ത്രീകൾ സമൂഹത്തിന്റെ ,കുടുംബത്തിന്റെ സ്വത്ത് ആയിരിക്കണം. ‘കാനൂൺ’ അനുസരിച്ച് സ്ത്രീയ്ക്ക് പുരുഷന്റേതായ യാതൊരു അവകാശങ്ങൾക്കും അർഹതയുണ്ടാകില്ല. ഇത്തരം ഒരു സമൂഹത്തിലാണ്‌ പാഷെ കെക്വിയെ പോലെ കുടുംബത്തിന്റെ ആലംബമായി മാറാൻ നിർബന്ധിതരാകുന്ന യുവതികളുടെ മുൻപിൽ ‘ബർനെഷ‘ എന്ന ആചാരം വഴി പുരുഷൻ അനുഭവിക്കുന്ന സകല അവകാശങ്ങളും ലഭിയ്ക്കാൻ ഇടയാകുന്നത്. സമൂഹത്തിനു ബാധ്യതയായി മാറാതെ,  അതിജീവിയ്ക്കാൻ സമൂഹം തന്നെ കുടുംബങ്ങൾക്ക് കല്പിച്ചു നൽകുന്ന രക്ഷാമാർഗമായി മാറുന്നു ‘ബർനെഷ’.

         കുടുംബത്തിന്റെ രക്ഷകസ്ഥാനം സംബന്ധിച്ച പ്രശ്നത്തിനു പുറമെ മറ്റു ചില സന്ദർഭങ്ങളിലും സ്ത്രീകൾ ഇത്തരത്തിൽ ആജീവനാന്ത കന്യകകളായി ജീവിയ്ക്കാൻ പ്രേരിതരാകാറുണ്ടായിരുന്നു എന്ന് പറയുന്നു ഗവേഷകര്‍. ഒരുവൾക്ക് തന്റെ പിതാവിനെ പിരിയാൻ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോഴോ സഹോദരിയ്ക്കൊപ്പം ആജീവനാന്തകാലം ജീവിയ്ക്കാൻ ഇടയാകുമ്പോഴോ ചിലർ തങ്ങൾക്കിഷ്ടമല്ലാത്ത വിവാഹം ഒഴിവാക്കാനോ മറ്റ് ചിലർ പൊതുവെ വിവാഹവിരോധികള്‍ ആകുമ്പോഴോ ഒക്കെ ഈ ആചാരത്തിന്റെ സഹായം തേടാറുണ്ട് മുൻ കാലങ്ങളിൽ. മുതിർന്നവർ വാക്കു കൊടുത്തു പോയ വിവാഹബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുമ്പൊള്‍ ഉണ്ടാകാനിടയുള്ള  രക്തരൂക്ഷിതമായ ഗോത്രവഴക്കില്‍ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാൻ പലപ്പോഴും  യുവതികളെ ‘ബർനെഷ’ സഹായിക്കും. പക്ഷെ ഇഷ്ടമില്ലാത്ത വിവാഹത്തിനു പകരമായി അവൾ ത്യജിക്കേണ്ടത് തന്റെ സ്ത്രീത്വത്തിന്റെ എല്ലാ അനുഗ്രഹങ്ങളേയുമായിരിക്കും.ആണ്‌  ഭരിക്കുന്ന സമൂഹത്തിൽ അവൾക്ക് തന്നിഷ്ടം പുലർത്തി നിലനിൽക്കാൻ കളറയേണ്ടത് തന്റെ സ്ത്രീത്വം തന്നെയാകുന്ന സാമൂഹ്യ അവസ്ഥയുടെ മികച്ച ഉദാഹരണമാണീ ആചാരമെന്ന് പറയാം.

മാഞ്ഞ് പോകുന്ന ‘ബർനെഷ‘
   
ആധുനികത അതിന്റെ സകലപ്രതാപത്തോടെയും കടന്നു വന്ന് കൊണ്ടിരിക്കുന്നു ഈ അല്‍ബേനിയന്‍ ഗ്രാമസമൂഹങ്ങളിൽ. അതിനൊപ്പം മറഞ്ഞു പോകുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളാണ്‌. ‘ബർനെഷ‘യും അങ്ങനെ ഇല്ലാതാകുന്ന ഒന്നായി മാറുന്നു. ഗോത്രസമൂഹങ്ങളിൽ പോലും സ്ത്രീകൾ കൂടുതൽ സ്വാതന്ത്യം നേടുന്നുണ്ട്. സ്ത്രീ –പുരുഷ സമത്വം അതിന്റെ പൂർണതയിൽ അല്ലെങ്കിലും അംഗീകരിക്കാൻ തയ്യാറായ പുതിയ സമൂഹത്തിൽ ‘ബർനെഷ’യുടെ ആവശ്യകത ഇല്ലാതായിരിക്കുന്നു. ഇന്ന് അല്‍ബേനിയയിൽ അമ്പതിൽ താഴെ ‘ശപഥകന്യകകൾ‘ മാത്രമേ ജീവിയ്ക്കുന്നുള്ളു. മിക്കവരുടെയും പ്രായം എഴുപതിനടുപ്പിച്ച്.  മറ്റ് ചില ബാൾക്കൻ രാജ്യങ്ങളിലും കുറച്ച് പേര്‍ ജീവിക്കുന്നുണ്ട് ‘പുരുഷകന്യക’കളായി. ഈ വ്യദ്ധകന്യകൾ അരങ്ങൊഴിയുമ്പോള്‍ കടന്നു പോകുക മനുഷ്യസമൂഹത്തിൽ നിലനിന്നിരുന്ന അത്യപൂർവമായ ഒരാചാ‍രമായിരിക്കും എന്ന് കരുതുന്നു നരവംശശാസ്ത്രജ്ഞർ.

കുടുംബക്കാരണവരായ ‘പാഷ’
         
പഴയ ആ പാഷെ കെക്വി എന്ന ഇരുപതുകാരി ഇന്ന് ആ കുടുംബത്തിന്റെ കാരണവരാണ്‌.അവർ ഒരു പുരുഷന്റെ സകലപ്രതാപത്തോടെയും അധികാരത്തോടെയും കുടുംബം ഭരിക്കുന്നു. കുട്ടികളെല്ലാം വലുതായി മാതാപിതാക്കളായി മാറിക്കഴിഞ്ഞു. ഇളംതലമുറയിലെ കുട്ടികൾ ‘പാഷ’ എന്ന തങ്ങളുടെ കാരണവരുടെ സമ്മതമില്ലാതെ സുപ്രധാനകാര്യങ്ങളൊന്നും ചെയ്യാറില്ല. “ ഞാൻ തികഞ്ഞ സ്വാതന്ത്യം അനുഭവിച്ചു പുരുഷനായതിനു ശേഷം.ഞാനൊരു പെണ്ണാണെന്നത് സകലരും മറന്നു. ഞാൻ എല്ലായ്പ്പോഴും ആണുങ്ങളുടെ ഒപ്പമായിരുന്നു.“ തന്റെ പരിണാമത്തിന്റെ ആദ്യനാളുകളെക്കുറിച്ച് ഓർക്കുന്നു പാഷെ കെക്വി. തന്റെ പുരുഷപ്രാപ്തി ഒരു സാധാരണ അല്‍ബേനിയന്‍ യുവതിയുടെതിൽ നിന്ന് ഏറെ സ്വതന്ത്രമായ ജീവിതം തനിക്ക് നൽകി എന്ന് വിശ്വസിക്കുന്നു പാഷെ. തനിക്കൊരിക്കലും നഷ്ട ബോധമില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു അവർ. “ അക്കാലത്ത് ആണാകുന്നതായിരുന്നു മെച്ചം. കാരണം പെണ്ണുങ്ങൾക്കും മ്യഗങ്ങൾക്കും അന്ന് ഒരേ വിലയായിരുന്നു“.

Friday, March 8, 2013

പനാമയിലെ ഗോത്രജനത : ജലസമാധിയ്ക്ക് ഇനിയെത്ര നാള്‍ ?



      പ്രസിദ്ധമായ ആ കനാലിന്റെ നാട്ടിലെ തദ്ദേശീയ ഗോത്രജനത ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ആഗോളമൂലധനത്തിന്റെ ആസുരമായ കൈകള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും അപൂര്‍വവുമായ പ്രക്യതിസമ്പത്ത് നിറഞ്ഞ മധ്യഅമേരിക്കയിലെ റിപ്പബ്ലിക് ഓഫ് പനാമ എന്ന രാജ്യത്തിലേക്ക് നീണ്ടുചെന്നതിന്റെ ഫലം ഇന്നേറ്റവും പേറുന്നത് അവിടത്തെ പ്രക്യതിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഗോത്രജനതയാണ്. സ്വന്തം അതിജീവനത്തിനായി അവര്‍ പ്രക്ഷോഭത്തിന്റെ പാതയിലുമാണ്.
സ്വന്തം മണ്ണ് അന്യമാക്കപ്പെടുമ്പോള്‍
പനാമയിലെ തദ്ദേശിയ ഗോത്രങ്ങളില്‍ ഏറ്റവും വലുതാണ് ന്‍ഗാബെ (ഗ്വായ്മി) ഗോത്രം. 'ആധുനിക' മനുഷ്യന്റെ കടന്നുകയറ്റത്തില്‍ പാര്‍ശ്വവത്ക്യതരാക്കപ്പെട്ട അവരുടെ ഉടമസ്ഥതയില്‍ ശേഷിച്ചത് ആര്‍ക്കും വേണ്ടാതായ ഭൂമി മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ആ ഭൂമി വിലയേറിയതായി മാറിയിരിക്കുന്നു, കാരണം അതിനടിയിലുള്ള അമൂല്യ ധാതുക്കളുടെ വന്‍ ശേഖരം തന്നെ. ഒരു ഏകാധിപതിയെപ്പോലെ പനാമയെ ഭരിക്കുന്ന പ്രസിഡണ്ട് റിക്കാര്‍ഡോ മാര്‍ട്ടിനെല്ലിയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല ആ ഗോത്രഭൂമി വന്‍കിട വിദേശ മൈനിംഗ് കമ്പനികള്‍ക്ക് പതിച്ചു നല്‍കാന്‍. ന്‍ഗാമെ ഗോത്രത്തിന്റെ ഹ്യദയഭൂമിയിലായിരുന്നു ഈ ഖനികളെല്ലാം ആരംഭിച്ചത്. സ്വാഭാവികമായും ഗോത്രവംശജര്‍ അവിടെനിന്നെല്ലാം പുറത്താക്കപ്പെട്ടു. സ്വന്തം പിത്യഭൂമിയില്‍ നിന്ന് ബഹിഷ്‌ക്യതരായ അവര്‍ എതിര്‍പ്പും ആരംഭിച്ചു.
പുതിയ പദ്ധതി : 'ബാരോ ബ്ലാന്‍കോ'
മൈനിംഗിനെതിരെയുള്ള പ്രതിഷേധം പുകയുന്ന വേളയില്‍ തന്നെയാണ് ഭരണകൂടം പുതിയ പദ്ധതിയുമായി വരുന്നത്. ഇത്തവണത്തേത് സര്‍വനാശക സ്വഭാവമുള്ളതായിരുന്നു. ന്‍ഗാബെ പ്രദേശത്തു കൂടിയൊഴുകുന്ന നദിയായ 'തബസര'യില്‍ ഒരു വലിയ അണ കെട്ടി ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കുക എന്നതായിരുന്നു അത്. മൈനിംഗ് വ്യവസായത്തിന്റെ കടന്നുകയറ്റത്താല്‍ പ്രതിസന്ധിയിലായിരുന്ന ഒരു ലക്ഷത്തോളം വരുന്ന ഗോത്രജനതയെ , അവരുടെ സംസ്‌കാരത്തെ പാടെ തുടച്ചു നീക്കാന്‍ പോകുന്ന ഒന്നായിരുന്നു 'ബാരോ ബ്ലാന്‍കോ' എന്ന വന്‍പദ്ധതി. 2011 ല്‍ പൂര്‍ത്തിയാക്കപ്പെട്ട മറ്റൊരു വലിയ ജലവൈദ്യുത പദ്ധതിയായ 'ചാന്‍ഗ്വിനോല'യില്‍ ജലം ഉയര്‍ന്നപ്പോള്‍ ആയിരക്കണക്കിനു ന്‍ഗോബെ ഗ്രാമങ്ങളാണ് മുങ്ങിപ്പോയത്. സര്‍വതും നഷ്ടപ്പെട്ട ഇവര്‍ക്ക് യാതൊന്നും നഷ്ടപരിഹാരമായി നല്‍കിയില്ല സര്‍ക്കാര്‍ എന്നാരോപിക്കപ്പെടുന്നു.
28.84 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അണക്കെട്ടിന്റെ ഉയരം 200 അടിയാണ്. 'ജെനിസ' എന്ന സ്വകാര്യ കമ്പനിയാണ് ഈ പദ്ധതിയുടെ നിര്‍മ്മാതാക്കള്‍ എങ്കിലും ആരാണ് 'ജെനിസ'യുടെ ഉടമ എന്ന കാര്യം വ്യക്തമല്ല. എന്തായാലും രാജ്യത്തെ ഉന്നതരാഷ്ട്രീയക്കാര്‍ക്ക് കമ്പനിയുമായുള്ള ഉറ്റബന്ധം എന്തായാലും രഹസ്യമല്ല.
'ബൊകാസ് ഡെല്‍ ടോറോ' എന്നറിയപ്പെടുന്ന ഈ ഗോത്രമേഖലയില്‍ ജലവൈദ്യുതപദ്ധതികളുടെ സാധ്യതകള്‍ എഴുപതുകളിലേ കണ്ടെത്തപ്പെട്ടിരുന്നെങ്കിലും രാജ്യത്തിന്റെ ഹൈഡ്രോഇലക്ട്രിക് റിസോഴ്‌സസ് ആന്റ് ഇലക്ട്രിഫിക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്വകാര്യവത്കരിക്കപ്പെട്ട 1998 നു ശേഷമായിരുന്നു ഈ മേഖലയില്‍ 70 പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടത്. രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും അനിവാര്യമെന്ന് ഭരണക്കാര്‍ കരുതുന്ന പുതിയ പദ്ധതിയുടെ നടത്തിപ്പിനെതിരെയുള്ള ഗോത്രമേഖലയുടെ എതിര്‍പ്പിനെ ഒതുക്കാന്‍ സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ തന്ത്രങ്ങളും പുറത്തെടുത്തു. ഗോത്രനേതാക്കളുമായുള്ള ചര്‍ച്ചകള്‍ , കോഴ നല്‍കി വശത്താക്കല്‍ , നിര്‍ബന്ധിത കുടിയിറക്കല്‍ ,പ്രാദേശിക രാഷ്ട്രീയത്തെ വരുതിയിലാക്കല്‍ എല്ലാം മുറയ്ക്ക് നടത്തപ്പെട്ടു. 'ബാരോ ബ്ലാന്‍കോ' കൂടാതെ മുപ്പതോളം ജലവൈദ്യുത പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത് വികസിക്കുന്ന പനാമയ്ക്ക് ആവശ്യമായത്ര വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇത്രയധികം പദ്ധതികള്‍ വേണമോ എന്ന ചോദ്യമുയര്‍ത്തി. ഇതിനുത്തരം തേടുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും വൈദ്യുതി മറ്റ് രാജ്യങ്ങള്‍ക്ക് വിറ്റ് പണം കൊയ്യുക തന്നെയാണ് മുതലിറക്കുന്നവരുടെ ലക്ഷ്യമെന്നും ഭരണകൂടം അതിനു നഗ്‌നമായ പിന്തുണ നല്‍കുകയുമാണെന്ന്. ഈ പദ്ധതികളുടെയെല്ലാം പിന്നില്‍ രാജ്യത്തെ വന്‍സമ്പന്നരാണ് എന്നതും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു.
കടുത്ത എതിര്‍പ്പിന്റെ പാതയിലേക്ക്
2011 മുതല്‍ക്കാണ് പ്രക്ഷോഭങ്ങള്‍ക്ക് വ്യക്തമായ രൂപഭാവങ്ങള്‍ കൈവന്നത്. ആ വര്‍ഷം ഫെബ്രുവരിയിലായിരുന്നു പനാമയിലെ പദ്ധതികളില്‍ വിദേശകമ്പനികള്‍ക്ക് നേരിട്ടുള്ള നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള നിയമഭേദഗതിക്ക് പ്രസിഡണ്ട് അംഗീകാരം നല്‍കിയത്. തദ്ദേശീയ ജനതയുടെ സ്വയംഭരണാവകാശം സംബന്ധിച്ച രാജ്യഭരണഘടനയിലെ വകുപ്പിനു വിരുദ്ധമായ ഈ നടപടി ഗോത്രമേഖലയില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. 'കൊമാര്‍ക' എന്നറിയപ്പെട്ട , ഗോത്രമേഖലയുടെ പ്രത്യേകപദവി, അവരുടെ സ്വയംഭരണാവകാശം എന്നിവയ്‌ക്കൊക്കെ അന്ത്യം കുറിയ്ക്കുന്നതായിരിക്കും ഈ നിയോലിബറല്‍ നിയമം എന്ന് വെളിപ്പെട്ടു. എല്ലാറ്റിനുമുപരി വമ്പിച്ച പാരിസ്ഥിതിക വിനാശമായിരിക്കും മേഖലയെ കാത്തിരിക്കുന്നത് എന്നും ആശങ്കകളുയര്‍ന്നു. പുതിയ 'ഹൈഡ്രോളജിക് കൊളോണിയലിസ'ത്തിനെതിരെ ജനരോഷം ഇളകി. തദ്ദേശീയ ജനതയുടെ അവകാശം സംബന്ധിച്ച ഐക്യരാഷ്ട്ര സഭാപ്രഖ്യാപനത്തിലെ വ്യവസ്ഥകള്‍ക്കും വിരുദ്ധമാണ് സര്‍ക്കാരിന്റെ നിലപാട് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ട് പോയി. 2012 ജനുവരിയില്‍ അണക്കെട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതോടെ പ്രതിഷേധം ശക്തി പ്രാപിച്ചു. ഗോത്രജനത മേഖലയിലൂടെ കടന്നു പോകുന്ന പാന്‍ അമേരിക്കന്‍ ഹൈവേ ഉപരോധിച്ചു, വാഹനഗതാഗതം തടസ്സപ്പെടുത്തി. ഇത് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പ്രതിഷേധത്തിലേക്ക് തിരിയാന്‍ കാരണമായി. 'ഈ ഭൂമി ഞങ്ങളുടെ അമ്മയാണ്. ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ കാരണം അവള്‍ ആണ്.ഞങ്ങള്‍ ആ അമ്മയെ സംരക്ഷിക്കും.' ഗോത്രമേഖലയുടെ തിരഞ്ഞെടുക്കപ്പെട്ട നേതാവും വനിതയുമായ സില്‍വിയ കരേരയുടെ വാക്കുകള്‍
ngobe 

സര്‍ക്കാര്‍ 'ചര്‍ച്ച'യ്ക്ക് സമ്മതിക്കുന്നു

പ്രസിഡണ്ടുമായി ഒരു കൂടിക്കാഴ്ച മാത്രം ആവശ്യപ്പെട്ട പ്രതിഷേധക്കാരുടെ നിലപാടിനെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. തികച്ചും സമാധാനപ്രിയരായ ഗോ
ത്രജനതയുടെ ആവശ്യത്തിനോടുള്ള ഈ നിലപാട് തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്ന റിക്കാര്‍ഡോ മാര്‍ട്ടിനെല്ലിയുടെ തനിനിറം കൂടുതല്‍ വെളിച്ചത്താക്കി. ഭരണഘടനപ്രകാരം ഒരു സൈന്യം ഉണ്ടാക്കാനുള്ള വകുപ്പ് ഇല്ലാതിരുന്ന രാജ്യത്തെ പോലീസിനെ കുറേശെയായി സൈനികവത്കരിക്കുകയായിരുന്നു പ്രസിഡണ്ട് ചെയ്ത് വന്നത്. പ്രതിഷേധ വേളയില്‍ ഗോത്രമേഖലയില്‍ പോലീസിന്റെ തേരോട്ടമായിരുന്നു നടന്നത് എന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ ആളുകളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായും സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയതായും ആരോപിക്കപ്പെട്ടു. ഫെബ്രുവരി അഞ്ചിന് പോലീസും ഹൈവേ തടഞ്ഞ ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തതോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. സില്‍വിയ കരേരയുമായി പ്രസിഡണ്ട് ചര്‍ച്ചയ്ക്ക് സമ്മതിച്ചു.
ഭാഗികവിജയം നേടിയ പ്രക്ഷോഭം

തലസ്ഥാനമായ പനാമ സിറ്റിയിലെ നാഷണല്‍ അസംബ്ലിയില്‍ വെച്ചായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. തങ്ങളുടെ നേതാവിന് പിന്തുണ നല്‍കിക്കൊണ്ട് ഒട്ടേറെ ജനങ്ങള്‍ നൂറുകണക്കിനു മൈല്‍ ദൂരം താണ്ടി അസംബ്ലി കെട്ടിടത്തിനു മുന്‍പില്‍ ഇരിപ്പുറപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു പോലീസ് ചെയ്തത് എന്ന് ദ്യക്‌സാക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. കുറെ ആളുകള്‍ക്ക് വെടിയേറ്റെങ്കിലും മരണം സംഭവിച്ചില്ല. ചര്‍ച്ചയില്‍ നിന്ന് പിന്തിരിയാന്‍ സര്‍ക്കാര്‍ മന:പൂര്‍വം നടത്തിയ നാടകമായിരുന്നു വെടിവെപ്പ് എന്നാരോപിക്കപ്പെട്ടു. എന്നാല്‍ ഈ കെണിയില്‍ നേതാവായ സില്‍വിയ കരേര വീണില്ല. അവര്‍ പ്രസിഡണ്ടുമായുള്ള ചര്‍ച്ച റദ്ദാക്കാന്‍ തയ്യാറായില്ല. ചര്‍ച്ചയ്‌ക്കൊടുവില്‍ സര്‍ക്കാരും പ്രക്ഷോഭകാരുമായി ഒരു കരാര്‍ ഒപ്പിടപ്പെട്ടു. അതിലെ പ്രധാന വ്യവസ്ഥ ഗോത്രജനതയുടെ സ്വയംഭരണാവകാശത്തിന്റെ കടയ്ക്ക് കത്തിവെക്കുന്ന പുതിയ നിയമം സംബന്ധമായി ചര്‍ച്ച തുടരും എന്നതായിരുന്നു. ജലവൈദ്യുതപദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയില്‍ നടന്ന തുടര്‍ചര്‍ച്ചകളില്‍ പുതിയ നിയമം പിന്‍വലിക്കാന്‍ പ്രസിഡണ്ട് തയ്യാറായത് ഗോത്രജനതയുടെ വലിയ വിജയമായി മാറി. ഗോത്രമേഖലയിലെ മൈനിംഗ് നിര്‍ത്തിവെക്കാനും തീരുമാനമായി.എങ്കിലും പ്രധാനപ്രശ്‌നമായ ജലവൈദ്യുതപദ്ധതിയുടെ നിര്‍മ്മാണം തുടര്‍ന്നും നടത്താന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇപ്പോള്‍ മുപ്പത് ശതമാനം പണി പൂര്‍ത്തിയായിരിക്കുന്ന 'ബാരോ ബ്ലാന്‍കോ' അണക്കെട്ട് നിറയുമ്പോള്‍ മുങ്ങിയൊഴുകിപ്പോവുക നൂറ്റാണ്ടുകളായി തങ്ങള്‍ ജീവിക്കുന്ന പ്രക്യതിയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ അവിടെ ജീവിച്ചിരുന്ന കുറേ മനുഷ്യരും അവരുടെ സംസ്‌കാരവും ജീവിതവുമാണ്. ലോകത്തില്‍ മറ്റൊരിടത്തും കാണപ്പെടാത്ത അപൂര്‍വജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുമാണ് ആ മേഖല.'തബസര റെയിന്‍ ഫ്രോഗ്' എന്ന തവളയിനം ഒരു ഉദാഹരണം മാത്രം. പക്ഷെ വെറും തവളയ്ക്കും ആദിവാസിക്കും വേണ്ടി 'വികസനം' ഒഴിവാക്കാന്‍ മാത്രം വിഡ്ഡികളല്ലല്ലോ പനാമയുടെ ഭരണകര്‍ത്താക്കള്‍ ?

Friday, February 22, 2013

ഇനിയും നീതി തേടുന്ന മൌ മൌ കലാപകാരികള്‍


കെനിയയിലെ കോളനി വാഴ്ച
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷുകാര്‍ കെനിയയില്‍ നിലയുറപ്പിച്ചതെങ്കിലും അത് അവരുടെ ഒരു സംരക്ഷിതപ്രദേശം മാത്രമായിരുന്നു 1920 വരെ. ആ വര്‍ഷമാണ് കെനിയയെ ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചത്. ലോകത്തില്‍ അന്നുള്ളതില്‍ വെച്ച് ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണും ക്യഷിയ്ക്ക് തികച്ചും യോജിച്ചതായ കാലാവസ്ഥയും ഉള്ള കെനിയ ബ്രിട്ടീഷുകാരനെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല.
കറുത്തവന്റെ പ്രതിരോധം
തങ്ങളുടെ മണ്ണും ഫലഭൂയിഷ്ടതയും ചൂഷണം ചെയ്ത് വളര്‍ന്ന കോളനി വാഴ്ചക്കെതിരെയുള്ള കെനിയക്കാരന്റെ പോരാട്ടത്തിന് അടിമത്വത്തിന്റെ തുടക്കം മുതല്‍ക്കേ വേരോട്ടമുണ്ട്. 1880 മുതല്‍ 1900 വരെ നീണ്ടു നിന്ന ആദ്യകലാപം,1895 മുതല്‍ 1905 വരെയുള്ള നണ്ടി കലാപം, 1913 ല്‍ ആരംഭിച്ച് ഒരു വര്‍ഷം നീണ്ടു നിന്ന ഗിരിയാമ മുന്നേറ്റം, 1947 ലെ വനിതാ കലാപം, 1950 ലെ കല്ലോവ സമരം വരെ നീണ്ടു കിടക്കുന്ന ആ നിരയിലേക്കാണ് 1952 ല്‍ 'മൌ മൌ കലാപം ' ഉയര്‍ന്നു വരുന്നത്.
എന്താണ് മൌ മൌ?
കെനിയയില്‍ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ് കൊളോണിയല്‍ ശക്തിക്കെതിരെ 1952 ല്‍ ഉയര്‍ന്നു വന്ന, പരാജയപ്പെട്ട ഗറില്ലാ കലാപമാണ് 'മൌ മൌ'. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഈ രക്തരൂക്ഷിത കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ സര്‍ക്കാര്‍ കണക്കില്‍ 1819 ആണെങ്കിലും 'അപ്രത്യക്ഷ'രായവര്‍ അനേകായിരം ആണ്. തങ്ങളുടെ സാമ്രാജ്യത്തെ രക്ഷിക്കാനായി കലാപത്തെ രക്തത്തില്‍ മുക്കിക്കൊന്നു ബ്രിട്ടന്‍. കെനിയന്‍ മനുഷ്യാവകാശക്കമ്മീഷന്റെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം ആളുകളെ സര്‍ക്കാര്‍ തൂക്കിലേറ്റിയിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം ആളുകളെ തികച്ചും പരിതാപകരമായ നിലയില്‍ തടങ്കലില്‍ വെച്ചു പീഡിപ്പിച്ചു.1956 ഒക്ടോബര്‍ 21 ന് കലാപകാരികളുടെ നേതാവ് ദേദാന്‍ കിമാത്തി പിടികൂടപ്പെട്ടതോടെ കലാപം ഏതാണ്ട് ഒടുങ്ങി. 1963 ലെ കെനിയന്‍ സ്വാതന്ത്യലബ്ധിയ്ക്ക് വലിയ സഹായം ചെയ്തു ഈ കലാപം എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. എന്നാല്‍ കെനിയയിലെ പ്രധാനഗോത്രമായ കിക്കുയു സമൂഹത്തില്‍ ആഴത്തില്‍ ഭിന്നത സ്യഷ്ടിച്ചതു വഴി വിപരീതമായ ഫലവും ഉണ്ടാക്കി, കലാപം പിന്നീട്, എന്നും വിലയിരുത്തപ്പെടുന്നു.
ഭരണകൂടത്തിന്റെ പ്രതികരണം
അതിരൂക്ഷമായാണ് ബ്രിട്ടീഷുകാര്‍ കലാപത്തെ നേരിട്ടത്. 1952 ഒക്ടോബര്‍ ഒമ്പതിന് കടുത്ത ബ്രിട്ടീഷ് അനുകൂലിയും സീനിയര്‍ ചീഫുമായ വറുഹിയു പകല്‍ വെളിച്ചത്തില്‍ മൌ മൌ കലാപകാരികളാല്‍ കൊല്ലപ്പെട്ടതോടെ ഭരണകൂടം ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പിന്നെ നടന്നത് ആഫ്രിക്കന്‍ ചരിത്രം അന്നേ വരെ കണ്ടിട്ടില്ലാത്ത ക്രൂരമായ അടിച്ചമര്‍ത്തലും കൂട്ടക്കൊലയുമാണ്. മൌ മൌ പോരാളികളെയും അനുകൂലികളെയും കൂട്ടത്തോടെ പിടികൂടുകയും ജയിലിലടയ്ക്കുകയും ചെയ്തു. ആഫ്രിക്ക ഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് ഗവണ്മെന്റുകളില്‍ ഏറ്റവും കൂടുതല്‍ വംശീയത പുലര്‍ത്തിയിരുന്ന കെനിയയിലെ ഭരണാധികാരികള്‍ കലാപകാരികളോട് തികച്ചും മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. കൂട്ടപ്പിഴ ചുമത്തല്‍, ഭൂമിയും സ്വത്തും പിടിച്ചെടുക്കല്‍,ഷണ്ഡീകരണം എന്നിവ ചെറിയ ശിക്ഷകള്‍ മാത്രമേ ആയിരുന്നുള്ളൂ. ആയിരക്കണക്കിനു കന്നുകാലികളെയാണ് പിഴയായി പിടിച്ചെടുത്തത്.
mauവര്‍ത്തമാനത്തിലേക്കും നീളുന്ന നീതി നിഷേധം
1963 ല്‍ സ്വാതന്ത്യം നേടിയ കെനിയ ഇന്ന് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. എങ്കിലും കോളനിവാഴ്ച തങ്ങളിലേല്‍പ്പിച്ച മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല എന്ന് കെനിയക്കാരന്‍ വിശ്വസിക്കുന്നു. അതു കൊണ്ടാണല്ലോ 1999 ല്‍ 'മൌ മൌ ഒറിജിനല്‍ ഗ്രൂപ്പ് ' എന്ന് പേരിട്ട മുന്‍സ്വാതന്ത്യ പോരാളികളുടെ സംഘടന കലാപകാലത്ത് തങ്ങളെപ്പോലുള്ള ആയിരങ്ങള്‍ നേരിട്ട കൊടും ക്രൂരത നിറഞ്ഞ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഷണ്ഡീകരണത്തിനും കണക്കു ചോദിക്കാന്‍ ഇറങ്ങിത്തിരിച്ചത്. 2002 ല്‍ മൌ മൌ ട്രസ്റ്റ് എന്ന സംഘടന ബ്രിട്ടന്റെ അതിക്രമങ്ങള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് കോടതിയില്‍ തന്നെ നിയമനടപടികള്‍ ആരംഭിച്ചു. ഈ നീക്കത്തിന് കെനിയന്‍ മനുഷ്യാവകാശക്കമ്മീഷന്റെ പിന്തുണയും ഉണ്ടായിരുന്നു. അവരുടെ അഭിഭാഷകര്‍ ആറായിരത്തിലധികം മൊഴികള്‍ കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസില്‍ കക്ഷി ചേര്‍ന്ന 42 പേരില്‍ അഞ്ച് പേരെ വാദികളായി ഉള്‍പ്പെടുത്തി ടെസ്റ്റ് കേസിന്റെ വിചാരണ ആരംഭിച്ചു. വ്യദ്ധരായ ഈ അഞ്ചു പേരില്‍ ഒരാള്‍ ഇതിനിടെ മരണപ്പെട്ടു. ബാക്കിയുള്ള നാല് പേരില്‍ രണ്ട് പേര്‍ ഷണ്ഡീകരിക്കപ്പെട്ടവരാണ്,ഒരാള്‍ കുപ്രസിദ്ധമായ ഹോല കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ്. ഇനിയൊരാള്‍ സ്ത്രീയാണ്. അവര്‍ നേരിട്ട പീഡനമോ തിളച്ച വെള്ളം നിറച്ച കുപ്പികള്‍ ജനനേന്ദ്രിയത്തിലൂടെ കടത്തിവിടുക പോലുള്ളവയും.
തങ്ങള്‍ കെനിയയില്‍ ചെയ്തു കൂട്ടിയ അക്രമങ്ങളിന്മേല്‍ ബ്രിട്ടന്‍ ഔദ്യോഗികമായി ക്ഷമ ചോദിക്കണം എന്ന കെനിയന്‍ ഗവണ്മെന്റിന്റെ 2005 ലെ ആവശ്യം ബ്രിട്ടന്‍ തള്ളിക്കളഞ്ഞിരുന്നു.
ആദ്യവിജയങ്ങള്‍
2002 ല്‍ ആരംഭിച്ച കേസില്‍ ആദ്യപ്രതീക്ഷ നല്‍കിയ സംഭവം 2011 ലെ വിധിയാണ്. ബ്രിട്ടീഷ് സര്‍ക്കാരിനാല്‍ പീഡിതരായ ഈ കെനിയക്കാര്‍ക്ക് തങ്ങള്‍ നേരിട്ട യാതനകള്‍ക്ക് നഷ്ടപരിഹാരം തേടേണ്ടത് കെനിയന്‍ സര്‍ക്കാരില്‍ നിന്നു തന്നെയാണെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബാധ്യതയും ഇല്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി തള്ളിക്കളഞ്ഞു . ഇത്തരത്തില്‍ കേസ് കൊടുക്കാന്‍ കെനിയക്കാര്‍ക്ക് അവകാശമില്ല എന്ന സര്‍ക്കാരിന്റെ വാദം പൊളിഞ്ഞത് കേസില്‍ വലിയ പ്രതീക്ഷ നല്‍കി. ടെസ്റ്റ് കേസ് വിജയിച്ചാല്‍ മുപ്പതിനായിത്തോളം പീഡിതര്‍ക്കും സമാനമായ കേസുകള്‍ കൊടുക്കാം,നഷ്ടപരിഹാരം നേടാം.


Wednesday, February 20, 2013

ഐ വൈവൈയെ ആർക്കാണ് പേടി?

        
         ഒരു സമഗ്രാധിപത്യ രാഷ്ട്രത്തിനും ‘ധിക്കാരി‘കളെ വെച്ചു പൊറുപ്പിക്കാനാവില്ല. ‘തൊഴിലാളിവർഗ‘ സർവാധിപത്യത്തിന്റെ  പറുദീസയായ ചൈനയാകട്ടെ വിമർശകരെയും റിബലുകളെയും സമകാലികചരിത്രത്തിൽ മറ്റൊരു ഭരണകൂടവും ചെയ്യാത്തത്ര മികവോടെയാണ് ഒതുക്കുന്നത്, ഒതുങ്ങാത്തവരെ തകർക്കുന്നത്. അക്കൂട്ടത്തിൽ സാഹിത്യകാരന്മാരുണ്ട്, ആക്ടിവിസ്റ്റുകളുണ്ട്, അഭിഭാഷകരുണ്ട്, മനുഷ്യാവകാശപ്രവർത്തകരുണ്ട്, ധിക്കാരിയായ കലാകാരൻ ഐ വൈവൈയുമുണ്ട്. ഐ വൈവൈയുടെ പ്രശസ്തി, സോഷ്യൽ മീഡിയയുടെ സമർഥമായ ഉപയോഗം, നിശ്ശബ്ദനാകാനുള്ള ഒരുക്കമില്ലായ്മ, അദ്ദേഹത്തിന്റെ അറുതിയില്ലാത്തതും ബഹുമാനമില്ലാത്തതും ശക്തവുമായ ഭരണകൂട വിമർശനം എന്നിവയോടുള്ള ചൈനയുടെ സമീപനം വിയോജിപ്പിനോടുള്ള ആ രാജ്യത്തിന്റെ മനോഭാവത്തിന്റെ ഉത്തമോദാഹരണമാണ്.

കലാകാരൻ, ഭ്രാന്തൻ, തന്റേടി

                      ശില്പി , ആർക്കിടെക്ട്, ഡിസൈനർ,ക്യൂറേറ്റർ,ഫോട്ടോഗ്രാഫർ എന്നീ നിലകളിലെല്ലാം ലോകപ്രശസ്തനായ കലാകാരനും കഴിഞ്ഞ രണ്ട് ദശകങ്ങളിലെ സമകാലീന ചൈനീസ് കലയുടെ പ്രതീകവുമായ  ഐ വൈവൈയെ എന്തു കൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ പരമാധികാര ശക്തികളിലൊന്നായ ചൈന പേടിക്കുന്നത് ? അതറിയണമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം , ആശയലോകം, കലാരീതി, ആക്ടിവിസ്റ്റിന്റെ ഭയരഹിതമാ‍യ ഇടപെടൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കണം.
                    1957 ൽ ജനിച്ച ഐ വൈവൈയുടെ പിതാവ് ഐ ക്വിങ് ചൈനയിലെ ഏറ്റവും പ്രശസ്തനായ  കവിയും , അമ്പതുകളിൽ ചൈനീസ് കംയൂണിസ്റ്റ് പാർട്ടിയിലെ വലതുപക്ഷ വിരുദ്ധ പ്രസ്ഥാനത്തിന്റെ പിടിയിലായി വലതനായി മുദ്രകുത്തപ്പെട്ട് ലേബർ ക്യാമ്പിൽ അടയ്ക്കപ്പെട്ട വ്യക്തിയുമാണ്.1958 ൽ ഐ വൈക്ക് ഒരു വയസ്സുള്ളപ്പോഴാണ് സംഭവം അച്ഛനൊപ്പം അമ്മയും അടയ്ക്കപ്പെട്ടു  ലേബർ ക്യാമ്പിൽ. ഊഹിക്കാമല്ലോ എങ്ങനെയാണ് ഐ വൈവൈ റിബലായത് എന്ന്?
                   പതിനാറ് വയസ്സുവരെ ബീജിംഗിനു പുറത്തു ജീവിച്ച ഐ വൈവൈ 1975 ൽ ആണ് അവിടേക്ക് തിരിച്ചെത്തുന്നത്.1978 ൽ ബീജിംഗ് ഫിലിം അക്കാദമിയിൽ സിനിമ പഠിയ്ക്കാനായി ചേർന്നു . കലാകാരനെന്ന നിലയിൽ അപ്പോഴേക്കും ശ്രദ്ധിക്കപ്പെട്ടിരുന്ന ഐ വൈവൈ ആദ്യകാല ചൈനീസ് അവാന്റ് ഗാർദ് കലാസംഘമായ ‘സ്റ്റാർസ്’ കൂട്ടുകാർക്കൊപ്പം ചേർന്ന് സ്ഥാപിക്കുകയും തന്റെ സ്യഷ്ടികൾ അതുമായി ചേർന്ന് നടത്തുകയും ചെയ്തു. 1981 ൽ അമേരിക്കയിലേക്ക് പോയ ഐ വൈവൈ 1993 വരെ തന്റെ കലാപ്രവർത്തനങ്ങൾ ന്യൂയോർക്ക് കേന്ദ്രമാക്കി നടത്തി.1993 ൽ ചൈനയിൽ തിരിച്ചെത്തിയ ഐ വൈവൈ  തുടർന്ന് ചൈനയിൽ തന്നെ കലാപ്രവർത്തനങ്ങളുമായി തുടർന്നു , വാസ്തുശില്പി,ക്യൂറേറ്റർ എന്നീ നിലകളിലെല്ലാം തന്റെ കലാപ്രവർത്തനത്തെ വ്യാപിപ്പിച്ചു. എന്നാൽ ചൈനയെക്കാളുപരി യൂറോപ്പ്,അമേരിക്ക എന്നിവിടങ്ങളിലായിരുന്നു ഐ വൈവൈ പ്രസിദ്ധൻ.അദ്ദേഹം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഒട്ടേറെ കലാപ്രദർശനം നടത്തിയിട്ടുണ്ട്.
                  ചൈനയിൽ അദ്ദേഹം കൂടുതലായി അറിയപ്പെട്ടത് വിചിത്രസ്വഭാവിയും അരവട്ടനുമായ ആൾ എന്ന നിലയിലാണ്. 2008 ലെ ഒളിമ്പിക്സിന്റെ വേദിയായ ബീജിംഗിലെ ‘കിളിക്കൂട് സ്റ്റേഡിയം’ എന്ന് അറിയപ്പെട്ട നാഷണൽ സ്റ്റേഡിയത്തിന്റെ ആർട്ടിസ്റ്റിക് കൺസൾട്ടന്റ് ആയി ഐ വൈവൈ നിയമിക്കപ്പെട്ടെങ്കിലും അധികം താമസിയാതെ ആ പ്രോജക്ടിൽ നിന്ന് പിന്മാറി. തുടർന്ന് അദ്ദേഹം സ്വീകരിച്ച ഒളിമ്പിക്സ് വിരുദ്ധ നിലപാട് ആണ് ഭരണകൂടത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ ആദ്യ  ഉരസലായി മാറുന്നത്. ‘ഒളിമ്പിക്സിന്റെ ചൈനീസ് ആതിഥേയത്വം കപടവും  ഹിപ്പോക്രിസിയുമാണ്’ എന്നാണ് ഐ വൈവൈവൈ തുറന്നടിച്ചത്. ഐ വൈവൈയുടെ ജീവിതത്തെക്കുറിച്ച് അലിസൻ ക്ലൈമാൻ സംവിധാ‍നം ചെയ്ത ഡോക്യുമെന്റെറിയുടെ തലക്കെട്ട് തന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ സൂചകമാണ് :  ‘ഐ വൈവൈ : നെവർ സോറി’. അദ്ദേഹം തന്റെ സെൽഫ് പോട്രൈറ്റിനു നൽകിയ പേരായ “ Grass mud horse covering the middle” എന്നത് ചൈനീസിൽ ഉച്ചരിക്കപ്പെടുക ഏതാണ്ട് ഇങ്ങനെയായിരിക്കും :  "Fuck your mother, the Communist party central committee".
               ഭരണകൂടത്തിൽ  നടമാടുന്ന മാരകമായ വിധത്തിലുള്ള അഴിമതിയെ അദ്ദേഹം ആവിഷ്കരിച്ചത് ‘ ചൈനീസ് ശവപ്പെട്ടി’ എന്ന ശില്പത്തിലൂടെയായിരുന്നു. ക്രമരഹിതമായ രൂപമുള്ള ശവപ്പെട്ടിയുടെ ശില്പം. ശവപ്പെട്ടിക്ക് ചൈനീസ് ഭാഷയിലെ പേര് ‘ഗ്വാൻസായ്’ എന്നാണ്. ‘ഗ്വാൻ’ എന്ന വാക്കിന്റെ മറ്റൊരർഥം ‘ഉയർന്ന ഉദ്യോഗസ്ഥൻ’ എന്നാണ്, ‘സായ്’ യുടേത് ‘പണം ‘ എന്നും. ചൈനയുടെ സമകാലികസ്ഥിതിയുടെ ശരിയായ ബിംബം തന്നെ ഈ  ശവപ്പെട്ടി.

സോഷ്യൽ മീഡിയയുടെ ഉപയോഗം
           ആശയപ്രകാശനത്തിലെ പുത്തൻ ജനാധിപത്യത്തെ മറ്റേതൊരു ആക്ടിവിസ്റ്റിനെയും പോലെ ഐ വൈവൈവൈയും സോഷ്യൽ മീഡിയയിലൂടെ തിരിച്ചറിഞ്ഞു. അദ്ദേഹം അതിനെ നന്നായി ഉപയോഗിച്ചു. അദ്ദേഹത്തിന്  ട്വിറ്ററിൽ ഒന്നര ലക്ഷത്തിലധികം ഫോളോവേർസ് ആയിരുന്നു ഉണ്ടായിരുന്നത്. അധിക്യതരാൽ നിരന്തരം സെൻസർ ചെയ്യപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ബ്ലോഗ് ഒരു ദിവസം 10000 പേരായിരുന്നു സന്ദർശിച്ചിരുന്നത്. ചൈന പോലൊരു സെൻസർഷിപ്പ് സാമ്രാജ്യത്തിൽ ഇന്റർനെറ്റിലൂടെയുള്ള ആശയവിനിമയവും നിരന്തരം തടസ്സപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിദഗ്ധമായിത്തന്നെ അതിനെയൊക്കെ പലപ്പോഴും മറികടന്നു. അറബ് ലോകത്തെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ച് ഐ വൈവൈ പറയുന്നത് കേൾക്കുക : “ഞാൻ ആദ്യമൊന്നും മുല്ലയെ കാര്യമായി കണ്ടിരുന്നില്ല, പക്ഷെ മുല്ലയെ കണ്ട് പേടിച്ച ആളുകൾ ആ വിവരം നൽകി : ഈ മുല്ല അപകടകാരിയാണെന്ന്. മുല്ല ആ ആളുകളെ എങ്ങനെ പേടിപ്പിക്കുന്നു! എന്തൊരു മുല്ല!“.

കലാകാരൻ വിമതനാകുന്നു


        2008 മെയ് മാസം  സിച്ചുവാൻ പ്രവിശ്യയിലുണ്ടായ ഭൂമികുലുക്കത്തിൽ ഒട്ടേറെ പേർക്ക് മരണം സംഭവിച്ചിരുന്നു. ഈ ദുരന്തത്തിൽ ആ മേഖലയിൽ ഒട്ടേറെ സ്കൂളുകൾ തകരുകയും ആയിരക്കണക്കിനു കുട്ടികൾ മരിക്കുകയും ചെയ്തു. മരിച്ച കുട്ടികളുടെ എണ്ണം സർക്കാർ പുറത്തു വിട്ടത് സംബന്ധമായും സ്കൂൾ കെട്ടിടനിർമ്മാണത്തിലുണ്ടായ അഴിമതി മൂലമാണ് സ്കൂളുകൾ ദ്യഡമായി പണിതീർക്കാൻ സാധിക്കാതിരുന്നതെന്നതെന്നും ആരോപണം ഉയർന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ 2008 ഡിസംബറിൽ ആരംഭിച്ച ‘സിറ്റിസൻസ് ഇന്വെസ്റ്റിഗേഷൻ‘ എന്ന ഓൺലൈൻ കാമ്പൈനിനെ ഐ വൈവൈ അനുകൂലിക്കുകയും തുടർന്ന് ഈ നടപടി അദ്ദേഹത്തെ സർക്കാരിന്റെ കണ്ണിലെ കരടാക്കി മാറ്റുകയും ചെയ്തു. 2009 ഏപ്രിലിൽ ദുരന്തത്തിൽ മരിച്ച 5385 കുട്ടികളുടെ പേരു വിവരം അന്വേഷണ സംഘം പുറത്തു വിട്ടു. ഐ വൈവൈ ഈ ലിസ്റ്റും അനേഷണം സംബന്ധിച്ച ഒട്ടേറെ രേഖകളും തന്റെ ബ്ലോഗിലിട്ടു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ ബ്ലോഗ് അധിക്യതർ അടച്ചു പൂട്ടുകയും ചെയ്തു. ഒട്ടും താമസിച്ചില്ല, തന്റെ ഓഫീസ് ഭിത്തിയിൽ കുട്ടികളുടെ ലിസ്റ്റ് പെയിന്റ് ചെയ്തു  ഐ വൈവൈയിലെ റിബൽ. 2009 ആഗസ്റ്റിൽ പ്രദർശനം കഴിഞ്ഞ് ചോംഗ്ഡുവിൽ നിന്ന് മടങ്ങവെ ഐ വൈവൈയെ പോലീസ് പിടികൂടി മർദ്ദനമേൽ‌പ്പിച്ചു.തലയ്ക്കേറ്റ മർദ്ദനം അദ്ദേഹത്തെ പെട്ടെന്ന് അവശനാക്കുകയും അദ്ദേഹത്തിന് ഒരു അടിയന്തിര ബ്രെയിൻ സർജറി നടത്തുകയും വേണ്ടി വന്നു. അതിനിടെ രാജ്യം വിട്ടു പോകുന്നത് തടയുന്നതിനായി അദ്ദേഹത്തിന്റെ രണ്ട് ഗൂഗിൾ അക്കൌണ്ടുകളും ഹാക്ക് ചെയ്യപ്പെടുകയും അവയിലെ വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്തു.

വിമതൻ കുറ്റവാളിയാക്കപ്പെടുന്നു
           ‘സംശയാസ്പദമായ കുറ്റക്യത്യങ്ങളിൽ’ ഏർപ്പെട്ടു എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ച അധിക്യതർ ഐ വൈവൈയുടെ ബാങ്ക് അക്കൌണ്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഒടുക്കം 2010 നവംബറിൽ അനിവാര്യമായത് സംഭവിച്ചു, അദ്ദേഹം വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട് രാജ്യം  വിട്ടുപോകരുത് എന്ന മുന്നറിയിപ്പോടെ തടങ്കൽ ഒഴിവാക്കുകയും ചെയ്തു. 2011 ജനുവരി 11 നു  അദ്ദേഹത്തിന്റെ സ്റ്റുഡിയോ ഒറ്റയടിയ്ക്ക് തകർത്തു കൊണ്ട് അദ്ദേഹത്തിന്റെ മേൽ  കനത്ത പ്രഹരം ഏൽ‌പ്പിച്ചു ഷാങ്ഹായ് നഗരാധിക്യതർ.

വീണ്ടും തടങ്കലിൽ
     2011 ഏപ്രിൽ മൂന്നിനാണ്  ഐ വൈവൈ രണ്ടാമതും അറസ്റ്റിലാകുന്നത്. ഹോങ്കോംഗിലേക്ക് കടക്കാൻ ശ്രമിക്കവെ ബീജിംഗ് വിമാനത്താവളത്തിൽ വെച്ചായിരുന്നു അത്.അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ കടന്ന് പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. സ്റ്റുഡിയോയിലെ ജോലിക്കാരും  അദ്ദേഹത്തിന്റെ ഭാര്യയും തടഞ്ഞു വെക്കപ്പെട്ടു. ഏപ്രിൽ ഏഴിന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ വരുന്നു : ഐ വൈവൈ സാമ്പത്തിക കുറ്റക്യത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന്. ഭരണകൂടത്തിന്റെ ലക്ഷ്യം അങ്ങനെ വെളിവാക്കപ്പെട്ടു. ഐ വൈവൈ കുറ്റവാളിയാക്കപ്പെട്ടു കഴിഞ്ഞു, ഇനി തകർക്കാനെളുപ്പം! 81 ദിവസം തടങ്കലിൽ കിടന്നു ഐ വൈവൈ. ജയിലിൽ നിന്ന് പുറത്ത് വരുമ്പോഴേക്കും അദ്ദേഹത്തിനെതിരെ നിയമനടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഐ വൈവൈയുടെ അറസ്റ്റ് ചൈനയിൽ പ്രതിഷേധത്തിനു കാരണമായി. ലോകവ്യാപകമായി മനുഷ്യാവകാശപ്രവർത്തകരുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിഷേധം ഉയർത്തിയെങ്കിലും ചൈന അതൊന്നും വകവെയ്ക്കാതെ സ്വന്തം പൌരനെ അപരനാക്കുന്നത് തുടർന്നു. ഭരണകൂടത്തിന്റെ ഔദ്യോഗിക ഇംഗ്ലീഷ് പത്രം ആയ ‘ഗ്ലോബൽ ടൈംസ്’ ഐ വൈവൈ പ്രശ്നത്തിൽ എഡിറ്റോറിയൽ എഴുതി : ‘നിയമം നിഷേധിയുടെ മുൻപിൽ മുട്ടുമടക്കില്ല’.

പ്രതിഷേധവും ‘ഐ വൈവൈ രീതി‘യിൽ
       ഐ വൈവൈയുടെ അറസ്റ്റിനെതിരെയുള്ള ചൈനയിലെ പ്രതിഷേധം ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടിയുടെ നിഴലിൽ ആയിരുന്നെങ്കിലും ചൈനീസ് അധീന പ്രദേശമായ ഹോങ്കോങ്ങിൽ അത് വ്യാപകമായിരുന്നു. ടാങ്കരിൻ എന്ന യുവകലാകാരിയുടെ പ്രതിഷേധം  അവയിൽ ശ്രദ്ധേയമായ ഒന്നായിരുന്നു. തെരുവു നടപ്പാതകളിലും കെട്ടിടച്ചുമരുകളിലും സ്റ്റെൻസിൽ ചെയ്ത ഐ വൈയുടെ ഗ്രാഫിറ്റി സ്പ്രേ പെയിന്റ് ചെയ്തു അവൾ. അതിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു : “ഹൂ ഈസ് അഫ്രൈഡ് ഓഫ് ഐ വൈവൈ?”. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങളുടെ കയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകളിലും ഈ ചിത്രം കാണാമായിരുന്നു.

            പക് മിങ് എന്ന കലാകാരന്റെ പ്രതിഷേധം തികച്ചും  പുതുമയുള്ളതായിരുന്നു.ഹോങ്കോങ് പോലീസ് ആസ്ഥാനത്തിന്റെ മുഖപ്പിലേക്ക് ഐ വൈവൈയുടെ ഒരു പടുകൂറ്റൻ ചിത്രം പ്രൊജക്ട് ചെയ്യുകയാണിദ്ദേഹം ചെയ്തത്. ഈ ചിത്രത്തിന്റെ ഫോട്ടോയെടുക്കുകയും അത് സോഷ്യൽ നെറ്റ്വർക്കുകളിൽ പ്രചരിക്കുകയും ചെയ്തു : പോലീസ് ആസ്ഥാനം നിറഞ്ഞ് നിൽക്കുന്ന ഐ വൈവൈ !

നിയമയുദ്ധത്തിന്റെ ആരംഭം
     നികുതിവെട്ടിപ്പ് ആയിരുന്നു ഐ വൈക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ‘ഫെയ്ക് കൾച്ചറൽ ഡവലപ്പ്മെന്റ് ‘ എന്ന അദ്ദേഹത്തിന്റെ കമ്പനിക്കെതിരെ  അധിക്യതർ ചുമത്തിയ 2.4 ദശലക്ഷം ഡോളറിന്റെ പിഴ അടയ്ക്കാൻ കൂട്ടാക്കാതിരുന്ന ഐ വൈവൈ കോടതിയിലൂടെ ഈ നടപടിയെ എതിർത്തു. വിധി കേൾക്കാൻ  വാദിയെ കോടതിയിൽ ഹാജരാകാൻ പോലും അനുവദിക്കാതിരുന്ന വിചാരണയ്ക്കൊടുവിൽ 2012 ജുലൈയിൽ കേസിലെ വിധി ഐ വൈക്ക് പ്രതികൂലമായി വന്നു. ട്വിറ്ററിലൂടെ അദ്ദേഹം വിധിക്കെതിരെ ഇങ്ങനെ പ്രതികരിച്ചു :  “ നീതിയും നിയമവും ഇവിടെ നിലനിൽക്കുന്നില്ലെന്ന് ഈ രാജ്യം ഒരിക്കൽ കൂടി ലോകത്തിനു മുമ്പാകെ തെളിയിച്ചു.” വിധിക്കെതിരെ അദ്ദേഹം നൽകിയ അപ്പീലും സപ്തംബറിൽ മേൽകോടതി തള്ളി. “കോടതിയ്ക്ക് ഇത്രയും യുക്തിരഹിതവും അപഹസിക്കുന്നതുമാകാൻ കഴിയും എന്ന് ഞാൻ സങ്കല്പിച്ചിരുന്നു പോലുമില്ല”, കോടതിക്കെതിരെ ഐ വൈയുടെ നിശിത വിമർശനം. വിധി പ്രതികൂലമാണെങ്കിലും ഐ വൈവൈ പിഴ അടയ്ക്കാൻ കൂട്ടാക്കിയിട്ടില്ല.
നിശ്ശബ്ദരാകാൻ ഒരുക്കമല്ലാത്ത മനുഷ്യർ
         ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനസമൂഹത്തെ , അവരുടെ രാഷ്ട്രീയത്തെ, സംസ്കാരത്തെ വരിഞ്ഞ് മുറുക്കി നിയന്ത്രിക്കുന്ന ചൈനയുടെ കണ്ണിലെ കരടായി ഇനിയുമുണ്ട് കലാകാരന്മാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളുമായി ഒട്ടേറെ കീഴടങ്ങാത്ത മനുഷ്യർ. ടിയാനന്മെൻ സ്ക്വയർ അടിച്ചമർത്തലിനെക്കുറിച്ചുള്ള “കൂട്ടക്കൊല’ എന്ന കവിതയെഴുതിയതിന് 1990 ൽ തടങ്കലിലായ കവി ലിയാവൊ യിവു മുതൽ 11 വർഷത്തെ തടങ്കൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന , 2010 ലെ സമാധാന നോബൽ സമ്മാനിതനായ സാഹിത്യകാരൻ ലിയു സിയാബോ വരെ നീളുന്നു അത്. അടുത്തിടെ അമേരിക്കൻ എംബസിയിൽ അഭയം തേടുകയും തുടർന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്ത ചെൻ ഗ്വാങ്ചെങ് എന്ന അന്ധനായ അഭിഭാഷക ആക്ടിവിസ്റ്റിന്റേത് ഇത്തരത്തിലുള്ള പുറത്തു കടക്കലുകളിൽ ഒന്നു മാത്രം.  കുടുംബാസൂത്രണത്തിന്റെ പേരിൽ ഭരണകൂടം ബലം പ്രയോഗിച്ച് ഗർഭച്ഛിദ്രം, ഷണ്ഡീകരണം എന്നിവ നടത്തിയ ആയിരക്കണക്കിനു സ്ത്രീകളുടെ കേസുമായി നിയമയുദ്ധത്തിറങ്ങി സർക്കാരിന്റെ രോഷം ഏറ്റുവാങ്ങിയ ആളാണിദ്ദേഹം . ഇനിയും തുടരുന്നു ആ പട്ടിക, മഹത്തായ സംസ്കാരത്തിന്റെ ആരൂഡങ്ങളിലൊന്നായ ആ രാജ്യം ജനാധിപത്യത്തിന്റെ പൊൻ വെളിച്ചത്തിലേക്ക് ഉണരും വരെ നീളും അത്.

Friday, January 18, 2013

കൊല്ലുക,പത്രപ്രവർത്തകനെ !!

       മാനവ സമൂഹം കണ്ടെത്തിയ ഏറ്റവും നല്ല വ്യവസ്ഥയായ ജനാധിപത്യത്തിന്റെ  പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ , നിക്ഷ്പക്ഷവും സ്വതന്ത്രവുമായ പത്രപ്രവർത്തനം എന്ന സങ്കല്പത്തിന്റെ കടയ്ക്ക് കത്തിവെയ്ക്കുന്ന പലതും സംഭവിക്കുന്നുണ്ട് വർത്തമാ‍ന കാലത്ത്. പത്രസ്വാതന്ത്ര്യത്തെ, അതു വഴി അഭിപ്രായസ്വാതന്ത്ര്യത്തെ ഒട്ടാകെത്തന്നെയും ഹനിക്കുന്ന ഈ കാര്യങ്ങളിൽ ഏറ്റവും മാരകമായ ഒന്നാണ് പത്രപ്രവർത്തകരെ ഈ ലോകത്തു നിന്നു തന്നെ ഒഴിവാക്കുക എന്നത്.  കൊല്ലപ്പെടുന്ന പത്രപ്രവർത്തകർ ജനാധിപത്യത്തിന്റെ ഏറ്റവും മോശമായ അവസ്ഥയെ കാണിക്കുന്ന ഘടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ഇന്ന് .  ഇരയാരാണ് എന്നത് പരിഗണിക്കാതെ തന്നെ കൊല  ഹീനമായ ഒരു കുറ്റക്യത്യമാണ് എന്നത് ലോകസമ്മതമായ ഒരു കാഴ്ചപ്പാട് ആണെങ്കിൽ സമൂഹത്തിലെ അംഗങ്ങൾക്ക് സത്യം എത്തിച്ച് കൊടുക്കുന്ന , ലോകത്തിന്റെ അനീതികളെ തുറന്നു കാണിക്കുന്ന ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യുക എന്നത് എത്രത്തോളം ഹീനമാണ് എന്നത് ഗൌരവതരമായ ചർച്ച ആവശ്യപ്പെടുന്ന ഒരു വിഷയം ആണ്.

20 വർഷം കൊണ്ട് 950 പേർ !
    പത്രപ്രവർത്തകരുടെ സുരക്ഷ ലക്ഷ്യമായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റിന്റെ കണക്ക് പ്രകാരം 1992 മുതൽ ഇതു വരെയായി ലോകമൊട്ടാകെ 950 പത്രപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ 54 ശതമാനം പ്രിന്റ് മീഡിയയിൽ നിന്നുള്ളവരും 28 ശതമാനം ടെലിവിഷൻ പ്രവർത്തകരും 20 ശതമാനം റേഡിയോയുമായി ബന്ധപ്പെട്ടവരുമാണ്. 5 ശതമാനം പത്രപ്രവർത്തകർ പുത്തൻ മാധ്യമമായ ഇന്റർനെറ്റുമായി ബന്ധപ്പെട്ടവരാണ്.  70 ശതമാനം പേരും ആസൂത്രിതമായ കൊലയ്ക്ക് ഇരയായവരാണ് എന്നത് പ്രശ്നത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ആരാണ് അവരെ ഇല്ലായ്മ ചെയ്യുന്നത്?
         പത്രപ്രവർത്തകരെ ഇല്ലാതാക്കേണ്ടത് ഏറ്റവും ആവശ്യമായി വരുന്നത് സ്വാഭാവികമായും ക്രിമിനൽ,രാഷ്ട്രീയ  ഗ്രൂപ്പുകൾക്കാണ് എന്നത് വ്യക്തമായ ഒരു വസ്തുതയാണ്. എന്നാൽ പത്രക്കാർക്കെതിരെ തിരിയുന്നവരിൽ  ക്രിമിനലുകളെക്കാൾ കൂടുതൽ ശതമാനം പേർ ഗവണ്മെന്റ് ഉദ്യോഗസ്ഥർ എന്ന ഗ്രൂപ്പിൽ വരുന്നവരാണ് എന്ന വസ്തുത പ്രാദേശിക പോലീസ് സേനയിലെ അംഗങ്ങളുടെ പങ്ക് വ്യക്തമാക്കുന്നു. രാഷ്ട്രീയം തന്നെയാണ് ഈ കുരുതികൾക്കുള്ള പ്രധാനകാരണം എന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് വിലയിരുത്തുന്നു. 20 ശതമാനം കൊലകൾ അഴിമതിയുമായി ബന്ധപ്പെട്ടതാണ്.

മരണം നൽകുന്ന ഇടങ്ങൾ
    ഏഷ്യൻ ,ആഫ്രിക്കൻ,ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ് പത്രപ്രവർത്തകന് കടുത്ത അനുഭവങ്ങൾ തീർക്കുന്ന പ്രധാന ഭൂമേഖലകൾ. 1992 മുതലുള്ള കാലയളവിൽ പത്രപ്രവർത്തകന്റെ രക്തം ഏറ്റവും കൂടുതൽ ചിന്തപ്പെട്ടത് ഇറാഖിന്റെ യുദ്ധഭൂമിയിലാണ് : 151 പേർക്ക് ജീവൻ നഷ്ടപ്പെട്ടു തങ്ങളുടെ ജോലിക്കിടെ. രണ്ടാം സ്ഥാനം മറ്റൊരു ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസ് ആണ്. യുദ്ധക്കളമൊന്നും തീർക്കപ്പെടാത്ത ആ രാജ്യത്തിൽ ആസൂത്രിത കൊലതന്നെയാണ് ഏറിനിൽക്കുന്നത് .
        ആറാം സ്ഥാനം അലങ്കരിക്കുന്ന പാകിസ്ഥാന് പത്രപ്രവർത്തകന് അവന്റെ ജോലി ചെയ്യാൻ ഏറ്റവും പ്രയാസകരമായ രാജ്യം എന്ന ‘ബഹുമതി’ യാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ 10 വർഷം കൊണ്ട് മാത്രം 48 പേരാണ് ആഗോളതീവ്രവാദത്തിന്റെ ഈറ്റില്ലമായ അവിടെ കൊല്ലപ്പെട്ടത്. ഇതിൽ 35 പേർ ആസൂത്രിതമായ മരണക്കുടുക്കിൽ പെട്ടവരാണ്. ഇതിൽ ലോകശ്രദ്ധ ആകർഷിച്ച വാൾ സ്ട്രീറ്റ് ലേഖകൻ ഡാനിയൽ പേളിന്റെ കേസിൽ മാത്രമേ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളു പാകിസ്ഥാനിൽ.  ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റൂട്ടിന്റെ (ഐ.പി.ഐ) കണക്ക് പ്രകാരം   2012 ൽ മാത്രം അവിടെ 5 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.മാരകമായി പരുക്കേൽ‌പ്പിക്കപ്പെട്ടവർ ഒട്ടേറെയാണ്. 
       ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് പുകഴ്പെറ്റ ഇന്ത്യ ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ് . 2012 വരെ  ആകെ 17 പത്രപ്രവർത്തകരാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത്.1992 മെയ് 18 ന് കൊല്ലപ്പെട്ട ആകാശവാണി ലേഖകൻ എം.എൽ. മൻചന്ദ മുതൽ നീളുന്ന ഈ കണ്ണിയിലെ ഏറ്റവും ഒടുവിലത്തെ ഇര  2012 മാർച്ചിൽ കൊല്ലപ്പെട്ട രാജേഷ് മിശ്ര ആണ്. 

      വ്ലാഡിമീർ പുട്ടിന്റെ ‘ഏകാധിപത്യ’ത്തിൻ കീഴിൽ ഞെരിയുന്ന റഷ്യയാണ് ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ പെടുന്ന ഏക യൂറോപ്യൻ രാഷ്ട്രം. അവിടെ 20 വർഷത്തിനിടെ 53 പേരാണ് കൊലക്കത്തിക്കിരയായത്.  വ്ലാഡിമീർ പുട്ടിന്റെ ഭരണത്തെ ലോകത്തിനു മുമ്പായി തുറന്നു കാണിച്ച് അദ്ദേഹത്തിന്റെ കണ്ണിലെ കരടായി മാറിയ ഉശിരൻ പത്രപ്രവർത്തകയായ അന്ന പൊളിറ്റ്കോവ്സ്കായയുടെ 2006 ഒക്ടോബർ ഏഴിലെ കൊലപാതകത്തിൽ പുട്ടിന്റെ പങ്ക് സംശയാസ്പദമാണെന്ന് ആ രാജ്യത്തിലെ മനുഷ്യാവകാശപ്രവർത്തകർ കരുതുന്നു.

മാരകമായ 2012

      2012 പത്രപ്രവർത്തന ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു കാലഘട്ടമായി മാറിയിരിക്കുന്നു.1992 മുതൽക്കുള്ള 950 പേരിൽ  2012 ൽ മാത്രം വധിക്കപ്പെട്ടത് 26 രാജ്യങ്ങളിലായി 121 പേരാണ്. 1997 മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മെക്സിക്കോയിൽ ഇക്കഴിഞ്ഞ  നവംബർ 14 ന് കൊല്ലപ്പെട്ട അഡ്രിയാൻ സിൽവ മൊറേനോ എന്ന ജേർണലിസ്റ്റ്  വരെ ആണീ എണ്ണം. വിയന്നയിലെ ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റൂട്ട് ആണ് ഈ  കണക്ക് പുറത്ത് വിട്ടിട്ടുള്ളത്. ഈ വർഷം ഏറ്റവും കൂടൂതൽ പേർ കൊല്ലപ്പെട്ടത് ഇപ്പോഴും ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ സിറിയയിലാണ് : 36 പേർ. ഈ കണക്കുകൾ വെച്ച് നമുക്കെത്താവുന്ന നിഗമനം ഓരോ 3 ദിവസങ്ങൾ കൂടുമ്പോഴും ഒരു പത്രപ്രവർത്തകൻ വെച്ച് കൊല്ലപ്പെട്ടു ഈ വർഷം എന്നതാണ്.

       അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ അഗ്രഗാമി എന്നറിയപ്പെടുന്ന വില്യം തോമസ് സ്റ്റെഡിന്റെ ഒരു വാചകം അനുസരിച്ച് “പത്രം എന്നത് ഒരേ സമയം ജനതയുടെ കണ്ണും കാതും നാവുമാണ്. അത് ജനാധിപത്യത്തിന്റെ കാണാവുന്ന ശബ്ദമാണ്”. ഓരോ തവണയും അയാൾ കൊല്ലപ്പെടുമ്പോഴും സമൂഹത്തിന്റെ കാഴ്ചയും ശബ്ദവും ആണ് അതോടൊപ്പം കൊള്ളയടിക്കപ്പെടുന്നത്.

എൻ മലയാളം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്

Sunday, January 6, 2013

2012 ലെ ലോകം : ആശങ്കകള്‍ മാത്രമോ ബാക്കി?


സംഭവബഹുലതകളുടെ സങ്കീര്‍ണതകള്‍ കൊണ്ട് ലോകത്തെ നിറച്ച 2012 ന്റെ കൊടിയിറങ്ങി ദിനങ്ങള്‍ മാത്രം ആയിരിക്കെ അതിന്റെ കതിരും പതിരും തിരയുകയാണ് നാം. സംഭവങ്ങളെ കാലാനുക്രമത്തില്‍ പ്രതിപാദിക്കുന്നതിനു പകരം 2012 നെ സ്വാധീനിച്ച, അതില്‍ ദുരിതങ്ങള്‍ നിറച്ച, സൌഖ്യങ്ങള്‍ക്ക് പാതയൊരുക്കിയ സംഭവങ്ങളെ , പ്രവണതകളെ കുറിച്ചൊക്കെ പറയുന്നു.

സന്തോഷപൂര്‍ണമായി ജീവിയ്ക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളുടെ കടയ്ക്ക് കത്തിവെച്ച കുറെ വ്യാകുലത നിറഞ്ഞ സംഭവങ്ങളും അതിനിടെ വെള്ളി വെളിച്ചം പോലെ മിന്നിക്കാണുന്ന ചില കുഞ്ഞു പ്രതീക്ഷകളും നിറഞ്ഞതാണ് 2012 എന്ന വര്‍ഷം . ഈ വര്‍ഷം ലോകത്ത് ശേഷിപ്പിക്കുന്നത് എന്താണ്? മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അത് എന്തു ഈടുവെപ്പുകളാണ് നല്‍കിയത്? നമ്മുടെ മന:സാക്ഷിയെ അതെങ്ങനെയെല്ലാം സപര്‍ശിച്ചു? നമ്മിലെ ക്രൂരതയെ അതെങ്ങനെ പുറത്തു കൊണ്ടുവന്നു ?

സിറിയ : ലോകത്തിന്റെ യുദ്ധഭൂമി

           പോരാട്ടങ്ങളും ചോരചൊരിച്ചിലും 2012 ല്‍ ഏറെ നടന്നത് സിറിയയില്‍ തന്നെയാണ്. ടുണീഷ്യയില്‍ ആരംഭിച്ച് അറബ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച മുല്ലപ്പൂ വിപ്ലവം ഇന്ന് സിറിയയില്‍ എത്തിനില്‍ക്കുന്നത് പുഷ്പസുഗന്ധത്തോടെയല്ല. ആഭ്യന്തര കലാപമായി വളര്‍ന്ന പ്രക്ഷോഭം ആ രാജ്യത്തെ എത്തിച്ചിരിക്കുന്ന അവസ്ഥ അതീവ ദയനീയം തന്നെയാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിനു മനുഷ്യരാണ് കൊല്ലപ്പെട്ടത്. മുപ്പതിനായിരം പേരെങ്കിലും ഈ വര്‍ഷം മാത്രം സിറിയയില്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.
ഈ വര്‍ഷത്തിലും ഒടുങ്ങാതെ വരും ദിനങ്ങളിലും ദുരന്തം സിറിയയുടെ മേലുണ്ടാകും എന്നത് ദു:ഖകരം തന്നെ. വര്‍ഷങ്ങളായി സിറിയയില്‍ ഭരണം തുടരുന്ന ബഷല്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെയാണ് പ്രതിപക്ഷം യുദ്ധം തുടങ്ങിയത്. വര്‍ഷാവസാനം ആകുമ്പോഴേക്കും രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും വിമതര്‍ കീഴടക്കിക്കഴിഞ്ഞു. നാഷണല്‍ കൊയാലിഷന്‍ ഓഫ് സിറിയന്‍ റെവെല്യൂഷണറി ആന്‍ഡ് ഒപ്പോസിഷന്‍ ഫോഴ്‌സസ് എന്ന പ്രതിപക്ഷത്തെ അമേരിക്ക അടക്കം പല രാഷ്ട്രങ്ങളും അംഗീകരിച്ചു കഴിഞ്ഞു.

മതാധിഷ്ഠിതമാകുന്ന ഫറവോയുടെ നാട്
morsi
             അറബ് വസന്തത്തിന്റെ സ്യഷ്ടിയായിരുന്നു ഈജിപ്തുകാരന്‍ നേടിയ സ്വാതന്ത്യത്തിന്റെ പുത്തന്‍ കാറ്റ്. വിപ്ലവം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്ത് തന്നെ, മുബാറക്ക് അവശേഷിപ്പിക്കുന്ന ശൂന്യതയിലേക്ക് മതമൌലികവാദ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ ഹുഡിന്റെ നേത്യത്വത്തില്‍ മതേതര വിരുദ്ധ ശക്തികള്‍ ഈജിപ്തിന്റെ അധികാരം കരസ്ഥമാക്കുമെന്ന ആശങ്ക ലോകത്തിനു മുഴുവന്‍ ഉണ്ടായിരുന്നു.അതിനെ ശരിവെക്കുന്ന രീതിയിലാണ് 2012 ലെ സംഭവങ്ങള്‍ പരിണമിച്ചത്. ഗാസയില്‍ രണ്ടാഴ്ച നീണ്ടു നിന്ന പ്രതിസന്ധിക്കൊടുവില്‍ വെടിനിര്‍ത്തലിനും മേഖലയിലെ സമാധാനത്തിനും നേത്യത്വം വഹിച്ചു എന്നതില്‍ അന്താരാഷ്ട്ര സമ്മതി നേടിയ തൊട്ടടുത്ത ദിനം തന്നെയാണ് വിപ്ലവാനന്തര ഈജിപ്ത് കണ്ട മറ്റൊരു വലിയ പ്രതിസന്ധിക്ക് തുടക്ക് കുറിച്ച് കൊണ്ട് മുഹമ്മദ് മുര്‍സി തന്റെ നിര്‍ണ്ണായകമായ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് പുറത്തിറക്കിയത്. പ്രസിഡണ്ട് എന്ന നിലയില്‍ തന്റെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള അധികാരം കോടതിക്ക് പോലും ഉണ്ടാകില്ല എന്നതായിരുന്നു ഉത്തരവിന്റെ രത്‌നച്ചുരുക്കം. മുര്‍സി മറ്റൊരു മുബാറക്കാകാന്‍ പോകുന്നു എന്ന ആശങ്ക പുതിയ പ്രക്ഷോഭത്തിലേക്കും ഇപ്പോഴും തുടരുന്ന പ്രതിസന്ധിയിലേക്കും രാജ്യത്തെ എത്തിച്ചു. പ്രതിപക്ഷം ബഹിഷ്‌കരിച്ച ഭരണഘടനാ നിര്‍മ്മാണസമിതി തിടുക്കത്തില്‍ യോഗം ചേര്‍ന്ന് പുതിയ ഭരണഘടന പാസ്സാക്കിയെടുത്ത് റഫറണ്ടത്തിനായി ജനങ്ങള്‍ക്ക് മുന്‍പാകെ വെച്ചു.വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്ന് ആരോപിക്കപ്പെട്ട റഫറണ്ടത്തിനൊടുവില്‍ ഇസ്ലാമിക നിയമത്തില്‍ അധിഷ്ടിതമായ ഭരണഘടന അംഗീകരിക്കപ്പെടാന്‍ പോകുന്നു എന്നതാണ് 2012 ന്റെ അവസാന ദിനങ്ങളില്‍ ഈജിപ്തില്‍ നിന്നുള്ള ഒട്ടും ശുഭകരമല്ലാത്ത വാര്‍ത്ത.

ഗാസ പ്രതിസന്ധി
gaza
            പൊതുവെ ശാന്തമായ നില തുടരുന്നു എന്ന് തോന്നിപ്പിച്ച മിഡില്‍ ഈസ്റ്റിന്റെ മനസ്സിനകത്ത് ഇപ്പോഴും തീയെരിയുന്നു എന്ന് കാണിച്ചു തന്നു 2012 നവംബറിലെ ഗാസ പ്രതിസന്ധി.ഗാസയില്‍ ഭരണം നടത്തുന്ന ഹമാസ് എന്ന സംഘടനയുടെ മിലിറ്ററി തലവനായ അഹമദ് അല്‍ ജബരിയെ ഇസ്രായേല്‍ കൊലചെയ്തതാണ് പ്രതിസന്ധിയുടെ കാരണം. നാല് വര്‍ഷം മുന്‍പ് ഇസ്രായേല്‍ നടത്തിയ ഗാസ അധിനിവേശത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് അവര്‍ ഗാസയ്‌ക്കെതിരെ നടത്തിയത്.ഈജിപ്ഷ്യന്‍ പ്രസിഡണ്ട് നടത്തിയ മാധ്യസ്ഥ ചര്‍ച്ചകള്‍ വിജയിക്കുമ്പോഴേക്കും ഹമാസും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 140 പാലസ്തീനികളും 6 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു.

പാലസ്തീന്‍ എന്ന 'രാഷ്ട്രം'

           ഇസ്രായേലിന്റെ അടിച്ചമര്‍ത്തലില്‍ പെട്ട് ഞെരിയുന്ന പാലസ്തീനിയന്‍ ജനതയ്ക്ക് 2012 ല്‍ ലഭിച്ച വലിയ ആശ്വാസം തന്നെയാണ് ഐക്യരാഷ്ട്ര സഭ ആ പ്രദേശത്തിനു 'അംഗമല്ലാത്ത രാഷ്ട്രം' എന്ന സ്ഥാനം നല്‍കിയത്. ഈ തീരുമാനം വലിയ ഭൂരിപക്ഷത്തോടെയാണ് യു.എന്‍ പാസാക്കിയതെങ്കിലും ഇതിനു ഇസ്രായേലിന്റെയും സുഹ്യത്തായ അമേരിക്കയുടെയും പിന്തുണ കിട്ടാത്തിടത്തോളം പാലസ്തീന്റെ രാഷ്ട്രപദവി എന്ന ലക്ഷ്യം നിറവേറും എന്ന് കരുതാന്‍ വയ്യ. രാഷ്ട്രപദവിക്കു തുല്യമല്ലെങ്കിലും ഈ പ്രഖ്യാപനം പാലസ്തീനിയന്‍ ജനത ഒരു ഉത്സവം പോലെയാണ് കൊണ്ടാടിയത്. പാലസ്തീനിയന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് പറഞ്ഞത് ഇത് പാലസ്തീന്‍ രാഷ്ട്രത്തിന്റെ ജനനസര്‍ട്ടിഫിക്കറ്റ് ആണെന്നായിരുന്നു. പ്രതികാരമായി ഇസ്രായേല്‍ ചെയ്തത് പാലസ്തീന് നികുതി വിഹിതമായി നല്‍കാനുള്ള 100 ദശലക്ഷം ഡോളര്‍ നല്‍കാതിരിക്കലാണ്.

മ്യാന്മാറിന്റെ ദുര്യോഗം
myanmar
       
            ദശകങ്ങളായി ജനാധിപത്യപോരാട്ടങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന മ്യാന്മാറിലെ പട്ടാളമേധാവിത്വം ജനനായിക ആങ് സാന്‍ സൂച്ചിയെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് മുക്തയാക്കിയതും പരിമിത ജനാധിപത്യ മാര്‍ഗത്തിലേക്ക് രാഷ്ട്രം മാറാന്‍ തുടങ്ങിയതും ആ രാജ്യത്തെക്കുറിച്ച് ശുഭപ്രതീക്ഷ നല്‍കി എങ്കിലും പിന്നീടുണ്ടായ ദുരന്തം അവയ്ക്ക് തെല്ല് മങ്ങലേല്‍പ്പിച്ചു. ബംഗ്ലാദേശില്‍ നിന്നും കാലങ്ങള്‍ക്ക് മുന്‍പ് മ്യാന്മാറിലേക്ക് കുടിയേറിയ റോഹിംഗ്യകള്‍ എന്നറിയപ്പെടുന്ന മുസ്ലിങ്ങളും അവിടത്തെ തനത് സമൂഹമായ ബുദ്ധമതക്കാരുമായി വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന അകല്‍ച്ചയും ഉരസലും പടിഞ്ഞാറന്‍ രാക്കിന്‍ സംസ്ഥാനത്ത് ഒരു പൊട്ടിത്തെറിയില്‍ എത്തിയതോടെ മ്യാന്മാറില്‍ വംശഹത്യ തന്നെയാണ് നടന്നത് എന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ കരുതുന്നു.ആയിരക്കണക്കിനു ആളുകളാണ് കൊല്ലപ്പെട്ടത്,അഭയാര്‍ഥികളാക്കപ്പെട്ടത്. ഐക്യരാഷ്ട്ര സംഘടന റോഹിംഗ്യകളെ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷമായി വിലയിരുത്തുമ്പോള്‍ മ്യാന്മാര്‍ ഭരണകൂടം പറയുന്നത് അവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധിക്യത കുടിയേറ്റക്കാരാണ് എന്നാണ്. 8 ലക്ഷത്തോളം വരുന്ന ഈ ജനവിഭാഗത്തോടുള്ള വിവേചനപൂര്‍വമുള്ള നയം മാറിയാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ എന്ന് കരുതുന്നു അന്താരാഷ്ട്ര സംഘടനകള്‍ .


മലാല,മലാല

കഴിഞ്ഞ വര്‍ഷം നമ്മെ ഏറെ ദു:ഖിപ്പിക്കുകയും ആഴത്തിലുള്ള ചിന്തയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത സംഭവം മലാല യൂസഫ്‌സായ് എന്ന കൊച്ചുപെണ്‍കുട്ടിയുടെ ദുരന്തം ആയിരുന്നു. ഒരു പക്ഷെ മതതീവ്രവാദത്തിനെതിരെ ലോകമന:സാക്ഷിയെ ഒരിക്കല്‍ കൂടി എതിരാക്കാന്‍ പ്രേരണ നല്‍കിയ ഏറ്റവും പ്രധാന സംഭവം ഇതായിരിക്കാം. ഐക്യരാഷ്ട്ര സഭ ആദ്യത്തെ 'പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിന' മായി നിശ്ചയിച്ചിരുന്ന 2012 ഒക്ടോബര്‍ 11 ന് രണ്ട് ദിവസം മുന്‍പാണ് പാകിസ്ഥാനിലെ കൊച്ചുപോരാളി വെടിയേറ്റു വീണത്. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന പെണ്ണ് പാകിസ്ഥാന്റെ രാഷ്ട്രീയ,സാമൂഹ്യ അവസ്ഥയില്‍ മരണയോഗ്യയാണ് എന്ന് മുന്‍കാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും മലാലയെപ്പോലൊരു കൊച്ചുപെണ്‍കുട്ടി അക്രമത്തിനിരയായത് ലോകമെമ്പാടും ഞെട്ടലുളവാക്കി. മലാല യൂസഫ്‌സായി 2009 ജനുവരി മുതല്‍ മാര്‍ച്ച് വരെ എഴുതിയ പാകിസ്ഥാനിലെ കറുത്ത കാലത്തിന്റെ അനുഭവങ്ങള്‍ 'ഗുല്‍ മകായ്' എന്ന തൂലികാനാമത്തില്‍ ഡയറിക്കുറിപ്പുകളുടെ രൂപത്തില്‍ ബി.ബി.സി. യുടെ ഉര്‍ദു സര്‍വീസ് പ്രസിദ്ധീകരിച്ചതാണ് അവളുടെ വിധിയെ മാറ്റിമറിച്ചത്. മലാലയ്ക്ക് മുന്ഗാമിയായി അവള്ക്ക് മുന്‌പേ താലിബാന്റെ തോക്കിനിരയായ ഇരുപത്തഞ്ചുകാരിയാണ് ഫരീദ അഫ്രീദി. ലിംഗനീതിയ്ക്കും സ്ത്രീകളുടെ അവകാശസംരക്ഷണത്തിനുമായി പഷ്തൂണ്മേഖലയില്തന്നെ പ്രവര്ത്തിച്ച ഫരീദയെ 2012 ജുലൈയില്‌കൊലപ്പെടുത്തുകയായിരുന്നു.

മുസ്ലിം രോഷത്തിന്റെ പുതിയ പരിണാമം

സ്വമതം കടുത്ത വികാരമായി കൊണ്ടു നടക്കുന്ന ലോകത്തിലെ മുസ്ലിങ്ങളെ ഒന്നാകെ രോഷത്തിലും പ്രതിഷേധത്തിലും അകപ്പെടുത്തിയ സംഭവത്തിന് 2012 സാക്ഷ്യം വഹിച്ചു. 'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' എന്ന വിചിത്രനാമത്തോടെ 'യൂട്യൂബി'ല്‍ 2012 ജുലൈ ഒന്നിനാണ് രക്തച്ചൊരിച്ചിലിനു പ്രേരണയായ സിനിമയുടെ 14 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു ഭാഗം പ്രത്യക്ഷപ്പെട്ടത്. വീഡിയോ അപ് ലോഡ് ചെയ്തത് 'സാം ബാസിലെ' എന്ന ആള്‍. ജുലൈയില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോ സെപ്തംബറില്‍ ആണ് അറബ് സബ് ടൈറ്റിലോട് കൂടി ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്യസ്ത്യാനിയായ ബ്ലോഗര്‍ മോറിസ് സദെക് വീണ്ടും അപ് ലോഡ് ചെയ്യുന്നത്. ഇയാള്‍ വീഡിയോ നന്നായി പ്രചരിപ്പിച്ചു. സെപ്തംബര്‍ എട്ടിന് വീഡിയോയുടെ രണ്ട് മിനിട്ടുള്ള ഭാഗങ്ങള്‍ ഈജിപ്തിലെ ഇസ്ലാമിക ടെലിവിഷന്‍ ചാനലായ 'അല്‍നാസ് ' ടി.വി പ്രക്ഷേപണം ചെയ്യുന്നതോടെ വടക്കെ ആഫ്രിക്കയിലെയും അറബ് മേഖലയിലെയും രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയ്ക്ക് തുടക്കമായി. ഈജിപ്തിലും ലിബിയയിലും പ്രതിഷേധപ്രകടനങ്ങളും അമേരിക്കന്‍ വിരുദ്ധ ആക്രമങ്ങളും തുടങ്ങി. പ്രവാചകനെ അധിഷേപിക്കുന്ന സിനിമ മുസ്ലിം മേഖലയില്‍ ക്രോധത്തിന്റെ വലിയ കൊടുങ്കാറ്റാണ് അഴിച്ചു വിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യമനിലേക്കും മറ്റ് മുസ്ലിം രാജ്യങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നു. ലിബിയയിലെ ബെന്‍ ഗാസിയിലെ യു.എസ് കോണ്‍സുലേറ്റിനു നേരെ മിലിറ്ററി ശൈലിയിലുണ്ടായ ആക്രമണത്തില്‍ യു.എസ് അംബാസഡര്‍ അടക്കം മൂന്ന് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് ഈ തീക്കാറ്റ് ലോകശ്രദ്ധയിലെത്തിയത്.

പട്ടിണി ഒടുങ്ങാത്ത ലോകം

        വികാസത്തിന്റെ ഇത്ര ഉന്നതിയില്‍ എത്തിയിട്ടും നമുക്ക് പട്ടിണി മാറ്റാന്‍ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് 2012 ലെയും ദു:ഖകരമായ സംഗതി. ഈ അവസ്ഥയുടെ കൂടുതല്‍ ഗുരുതരമായ സ്ഥിതി ആണ് 2012ല്‍ ലോകം ദര്‍ശിച്ചത്. ദാരിദ്യ നിര്മ്മാര്ജ്ജനം എന്ന ആശയം ലോകത്തെമ്പാടും ചര്ച്ച ചെയ്യപ്പെടുകയും പട്ടിണി എന്നത് പരിഹരിക്കപ്പെടേണ്ട ഏറ്റവും വലിയ പ്രശ്‌നം ആയി മുന്നോട്ട് വെക്കപ്പെടുകയും ചെയ്ത കാലഘട്ടത്തില്‍ തന്നെയാണ് കോടിക്കകണക്കിനു ദരിദ്രരെ കൂടുതല് ദരിദ്രരാക്കിക്കൊണ്ട് ഭക്ഷ്യവില വര്ദ്ധനവ് കഴിഞ്ഞ വര്‍ഷത്തിലും അതിന്റെ വിശ്വരൂപം കാട്ടാന്‍ തുടങ്ങിയത്.ഭൂരിപക്ഷം ജനങ്ങളുടെയും ഭക്ഷണത്തിലെ പ്രധാനഘടകങ്ങളായ ഗോതമ്പ്,ചോളം,അരി,സോയാബീന്‌സ് എന്നിവയുടെ വില ക്രമാതീതമായി വര്ദ്ധിച്ചു. ഭക്ഷ്യമേഖലയില്‍ വലിയ പ്രതിസന്ധി സ്യഷ്ടിച്ചു കൊണ്ട് 2007 ല്‍ ആണ് ഭക്ഷ്യവില നാടകീയമായി ഉയരുന്നത്. അത് പല ദരിദ്രവികസ്വര രാജ്യങ്ങളിലും രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണവുമായി. 2008 പകുതിയോടെ വില കുറയുന്ന പ്രവണത കണ്ടെങ്കിലും 2009 ലും 2010 ലും വീണ്ടും കുതിച്ചുയര്ന്നു. 2011 ആയപ്പോഴേക്കും ഭക്ഷ്യവില എന്നത് എന്നത്തെക്കാളും മാരകമായ ഒരവസ്ഥയിലെത്തിച്ചേര്ന്നു. ഇത് ആഗോളവിപണിയില്‍ വലിയ അസ്ഥിരത സ്യഷ്ടിച്ചു, ഉത്പാദകര്ക്കും ഉപയോക്താക്കള്‍ക്കും കൂടുതല്‍ ദോഷം വരുത്തുകയും ചെയ്തു. 2006 നും 2008 നും ഇടയില്‍ അരിയുടെ ശരാശരി വിലവര്ദ്ധന 217 ശതമാനവും ഗോതമ്പിന്റേത് 136 ശതമാനവും ആയിരുന്നു. ഈ പ്രതിസന്ധിയുടെ ഏറ്റവും മോശമായ അവസ്ഥയില്ലും 2011 ലും ആയി ഇരുപതിലധികം രാജ്യങ്ങളില്‍ ഭക്ഷ്യകലാപങ്ങള്‍ ഉണ്ടായതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഇത് 2012 ലും തുടര്‍ന്നു. ഈ ഭക്ഷ്യകലാപങ്ങള്‍ കൂടുതല്‍ സങ്കീര്ണമായ മറ്റൊരു പ്രതിസന്ധിയിലേക്കുള്ള ചൂണ്ടുവിരല്‍ ആണ്: രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ. എഫ്.എ.ഒ യുടെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 22 രാജ്യങ്ങളില്‍ 35 ശതമാനത്തിനു മുകളില്‍ ആളുകളും പട്ടിണിക്കാരാണ്.

തുടരുന്ന സാമ്പത്തിക പ്രതിസന്ധി

2008 ല്‍ അമേരിക്കയില്‍ ആരംഭിച്ച പൊട്ടിത്തെറിയുടെ സ്ഫുലിംഗങ്ങള്‍ 2012 ലും തണുക്കാതെ കിടക്കുന്ന അവസ്ഥയാണ് ലോക സാമ്പത്തിക സ്ഥിതി നല്‍കുന്ന ചിത്രം അമേരിക്കയിലും മറ്റെല്ലാ യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളിലും പ്രതിസന്ധി നിലനിന്നു. അജയ്യമായ മുതലാളിത്തം തോല്ക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു,ലോകമെമ്പാടും . തൊഴിലില്ലായ്മ,ശമ്പളം വെട്ടിക്കുറയ്ക്കല്‍,പെന്‍ഷന്‍ റദ്ദാക്കല്‍ ,ഭവന രഹിതര്‍ .ഇവയൊക്കെ 2012 ലും ലോകത്തെ ആകമാനം ഉലച്ചു. മുതലാളിത്തം അതിന്റെ ചരിത്രത്തിലെ വലിയ പരീക്ഷണത്തില്‍ ,പ്രതിസന്ധിയില്‍ പെട്ടുലയുന്ന കാഴ്ച്ച . സ്‌പെയിനും ഗ്രീസും ഇറ്റലിയും ഫ്രാന്‍സുമെല്ലാം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.

പാപ്പരായ ഗ്രീസ്

2012 ലും തുടര്‍ന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും ദയനീയചിത്രമാണ് യൂറോപ്യന്‍ സംസ്‌ക്യതിയുടെ ഈറ്റില്ലമായ ഗ്രീസ് കാഴ്ച വെച്ചത്. എണ്‍പതുകള്‍ മുതല്‍ ലോകമെമ്പാടും പ്രയോഗിക്കപ്പെടുകയും മുതലാളിത്തത്തിന്റെ വികാസത്തില്‍ നിര്‍ണായകമാവുകയും ചെയ്ത ലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഏറ്റവും പുതിയ ദുരന്തഭൂമി കൂടി ആയിരിക്കയാണിന്ന് ഗ്രീസ്. സമ്പദ് വ്യവസ്ഥയുടെ രണ്ട് പ്രധാനഘടകങ്ങളായ ഷിപ്പിംഗും ടൂറിസവും ഏതൊരു സാമ്പത്തികപ്രതിസന്ധിയിലും ആദ്യം ബാധിക്കപ്പെടുന്ന മേഖലകളായത് ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ ഗ്രീസിന്റെ നില പരുങ്ങലിലാക്കി.ഇതില്‍ നിന്ന് രക്ഷ നേടാനായി അവര്‍ തുടങ്ങി വെച്ച സാമ്പത്തിക 'പരിഷ്‌കാരങ്ങള്‍ ' ആ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കി. പെന്ഷനായി ആയിരം യൂറോയിലധികം വാങ്ങുന്നവരില്‍ ശതമാനം കട്ട് ചെയ്യാനുള്ള സര്ക്കാര് തീരുമാനം പുറത്തുവന്നത് പ്രതിഷേധസമരം ശക്തമാക്കി. കഴിഞ്ഞ രണ്ടു വര്ഷത്തിനിടെ പെന്ഷന്‍ തുകയില്‍ ശതമാനം കുറവ് വരുത്തിയതിനു പുറമെയാണിത്.യൂറോപ്യന്‍ യൂണിയനും ഇന്റര്‌നാഷണല്‍ മോണിറ്ററി ഫണ്ടും(ഐഎംഎഫ്) ചേര്ന്ന് മുന്നോട്ടുവെച്ച സാമ്പത്തിക രക്ഷാപാക്കേജുകളിലെ വ്യവസ്ഥപ്രകാരം ഗ്രീസ് പൊതുമേഖലയിലെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനും ടാക്‌സുകള്‍ വര്ധിപ്പിക്കാനും നിര്ബന്ധിതരായി. പെന്‍ഷന്‍ സമ്പദ്രായം പിന്‍ വലിക്കുകയോ പൊളിച്ചെഴുതുകയോ വേണമെന്നായിരുന്നു മറ്റൊരു നിബന്ധന.ഇതൊക്കെ തന്നെ ഗ്രീസിന്റെ തെരുവുകളെ പ്രതിഷേധാഗ്‌നിയില്‍ മുക്കി.

ബാരക് ഒബാമ വീണ്ടും
obama
ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍ പ്രസിഡണ്ട് ബാരക് ഒബാമ തന്റെ രണ്ടാം ദൌത്യവും വിജയിപ്പിച്ചു. ലോകത്തിനു ഒബാമ നല്‍കിയ പ്രതീക്ഷകള്‍ ഒന്നും തന്നെ ഫലത്തിലെത്തിയില്ലെങ്കിലും അദ്ദേഹം സ്വന്തം നാട്ടില്‍ ഇപ്പോഴും ജനകീയന്‍ തന്നെ എന്ന് തെളിയിച്ചു വീണ്ടും. കടുത്ത സാമ്പത്തിക പ്രതിസന്ധി തകര്‍ത്തുകളഞ്ഞ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ജീവന്‍ നല്‍കുക എന്നതു തന്നെയായിരിക്കും അദ്ദേഹത്തിനു മുന്നിലുള്ള വലിയ വെല്ലുവിളി.അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ വിശകലനത്തില്‍ നിന്ന് ലഭിക്കുന്ന കണക്ക് അനുസരിച്ച് ചരിത്രത്തിലാദ്യമായി പാര്‍ലമെന്റിലെ ഡെമോക്രാറ്റ് അംഗങ്ങള്‍ക്കിടയിലുള്ള വെള്ളക്കാരുടെ ഭൂരിപക്ഷം ഇല്ലാതായിരിക്കുന്നു.അമേരിക്ക കറുത്തവന്റെയും തവിട്ടുനിറക്കാരന്റെയും കൂടി നാടായി മാറുന്നു എന്ന് ചുരുക്കം.

ഫ്രാന്‍സിലെ ഇടത് മുന്നേറ്റം

2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തീവ്ര വലത് പക്ഷ ആശയങ്ങളുടെ പ്രയോക്താവായ നിക്കോളാസ് സര്‍ക്കോസിയെ കയ്യൊഴിഞ്ഞ ഫ്രഞ്ച് ജനത 1988 നു ശേഷം ഇതാദ്യമായി ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടിക്കു മാന്‍ഡേറ്റ് നല്‍കിയിരിക്കുന്നു.പുതിയ പ്രസിഡണ്ടായ ഫ്രാങ്കോയിസ് ഹോളണ്ടിന്റെ ദൌത്യം ഏറെ ദുഷ്‌കരമാണ് സാമ്പത്തിക മാന്ദ്യം തളര്‍ത്തിയ ഫ്രാന്‍സിനെ സംബന്ധിച്ച്.

പുട്ടിന്‍ സ്ഥാനം നിലനിര്‍ത്തി

വ്‌ലാഡിമീര്‍ പുട്ടിന്‍ മൂന്നാം തവണയും റഷ്യന്‍ പ്രസിഡണ്ട് സ്ഥാനം നിലനിര്‍ത്തി 2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍. തികഞ്ഞ ഏകാധിപതിയെപ്പോലെ ഭരിക്കുന്ന ഈ മുന്‍ കെ.ജി.ബി മേധാവി റഷ്യക്കാരുടെ ചുമലില്‍ നിന്ന് ഒഴിയാന്‍ ഇനിയും കാലമെടുക്കും എന്ന് ചുരുക്കം.

ഹ്യൂഗോ ഷവേസ് അജയ്യനാണ്

നവലിബറല്‍ ആശയങ്ങള്‍ക്കെതിരെ പോരടിക്കുന്ന ചുരുക്കം ചില രാഷ്ട്രനേതാക്കളില്‍ ഒരാളായ വെനസ്വേലയുടെ ഹ്യൂഗോ ഷാവേസ് മൂന്നാം തവണയും ആ രാഷ്ട്രത്തിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഇടത്പക്ഷ ആശയക്കാര്‍ക്ക് ആവേശം നല്‍കി. 54 ശതമാനം വോട്ടാണ് ഷാവേസ് നേടിയത്.ഷാവേസ് തന്റെ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ച ബദല്‍ സാമ്പത്തിക നയങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണീ വിജയം എന്ന് വിലയിരുത്തപ്പെടുന്നു.

ചൈന: കുതിപ്പും കിതപ്പും
china
തകര്‍ന്നടിഞ്ഞ മുതലാളിത്ത ലോകം അമ്പരപ്പോടെ നോക്കിക്കണ്ട ഒരു പ്രതിഭാസത്തിന്റെ പൂര്‍ണ രൂപം ചൈന ദ്യശ്യമാക്കിയത് 2012 നും മുമ്പായിരുന്നു. കമ്യൂണിസത്തിന്റെ ചൈനീസ് മാത്യകയില്‍ നിന്ന് മുതലാളിത്തത്തിന്റെ ചൈനീസ് മാത്യകയിലേക്കുള്ള ആ രാജ്യത്തിന്റെ പരിണാമം ആണ്‌ സമകാലിക സാമ്പത്തികരാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഘട്ടത്തില്‍ തന്നെയാണ് എണ്‍പതുകളിലെ തങ്ങളുടെ നയങ്ങളില്‍ കാതലായ മാറ്റം വരുത്തി , നിറമേതായാലും എലിയെപ്പിടിക്കുന്ന ആ ചൈനീസ് പൂച്ച കടന്ന് വന്നത്. തൊണ്ണൂറുകളില്‍ എല്ലാ അര്‍ഥത്തിലും ആധുനികമുതലാളിത്തത്തിന്റെ ആടയാഭരണങ്ങള്‍ എടുത്തണിഞ്ഞ ചൈന 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' എന്ന വ്യവസ്ഥയ്ക്ക് തങ്ങളുടേതായ വ്യാഖ്യാനം ചമയ്ക്കുവാന്‍ ശ്രമിച്ചുവെങ്കിലും അവരും സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റില്‍ കടപുഴകുന്ന കാഴ്ചയാണ് 2012 കണ്ടത്. എങ്കിലും യൂറോപ്യന്‍ അമേരിക്കന്‍ തകര്‍ച്ച പോലൊന്ന് ചൈന അനുഭവിച്ചിട്ടില്ല. ചൈനീസ് രാഷ്ട്രീയരംഗം പതിവു പോലെ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നയം തന്നെ തുടര്‍ന്നു. അടുത്ത 10 വര്‍ഷത്തേക്ക് തങ്ങളെ ഭരിക്കേണ്ട നേതാക്കളെ തിരഞ്ഞെടുത്തു ഈ വര്‍ഷം ആ രാജ്യത്തെ പരമോന്നത പാര്‍ട്ടി . ഴി ജിങ്പിങ് പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് സമൂഹത്തെ ആഴത്തില്‍ ബാധിച്ച അഴിമതിയെ തുറന്നു കാട്ടിയ സംഭവമാണ് ബോ സിലായ് എന്ന പോളിറ്റ്ബ്യൂറോ അംഗം ഭാഗഭാക്കായ , ബ്രിട്ടീഷ് ബിസിനസ്സുകാരന്റെ കൊലപാതകം. കുറ്റക്യത്യത്തില്‍ ബോയുടെ ഭാര്യയുടെ പങ്ക് കണ്ടെത്തപ്പെടുകയും അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറെ ദശകങ്ങള്‍ക്കുള്ളില്‍ നടന്ന ഏറ്റവും കോളിളക്കം സ്യഷ്ടിച്ച അഴിമതിക്കഥ ഇതാണ്.

ചൈനയും ജപ്പാനും അടികൂടിയ കഥ

കിഴക്കന്‍ ചൈനാക്കടലിലെ വെറും കല്ലുമാത്രമുള്ള കുറച്ച് ദ്വീപുകളുടെ അവകാശത്തെച്ചൊല്ലി ചൈനയും ജപ്പാനും തമ്മില്‍ നടന്ന തര്‍ക്കം ഒരു യുദ്ധഭീഷണി ലോകത്ത് സ്യഷ്ടിച്ചെങ്കിലും ചൈനയില്‍ ജപ്പാന്‍ വിരുദ്ധ തരംഗമുണ്ടായതും ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവടത്തെയും ബാധിച്ചതുമൊഴിച്ചാല്‍ ഒന്നുമുണ്ടായില്ല.

തെക്കെ ആഫ്രിക്കന്‍ ഖനികളിലെ സംഘര്‍ഷം 

അപ്പാര്‍ത്തീഡിന്റെ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരുന്നു സൌത്ത് ആഫ്രിക്കയിലെ സമരം ചെയ്യുന്ന ഖനിത്തൊഴിലാളികള്‍ക്കെതിരെ പോലീസ് നിറയൊഴിച്ചതും 34 പേര്‍ കൊല്ലപ്പെട്ടതും. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം മൂലം ആ രാജ്യത്തിലെ ഖനിമേഖല കുറെ ആഴ്ചകളില്‍ സ്തംഭിച്ചു.

വടക്കന്‍ കൊറിയ : തെമ്മാടിയുടെ മുന്നേറ്റം
nk
തെമ്മാടി രാഷ്ട്രം എന്ന് അമേരിക്കയും സുഹ്യത്തുക്കളും മുദ്ര കുത്തി ഒറ്റപ്പെടുത്തിയ വടക്കന്‍ കൊറിയ എന്ന രാഷ്ട്രം ഇന്നും ഇരുമ്പു മറയ്ക്കകത്താണ്. അവിടെ നടക്കുന്നതെന്തെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ഡിസംബര്‍ 12 നു അവര്‍ പരീക്ഷിച്ച റോക്കറ്റ് വിക്ഷേപണം വന്‍ വിജയം ആയത് ലോകമറിഞ്ഞു. സ്വന്തമായി ഒരുപഗ്രഹം അയയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഉപഗ്രഹാനന്തര ബാലിസ്റ്റിക് മിസൈലിനോട് തൊട്ടടുത്ത് വരെ എത്തി തെമ്മാടികള്‍ എന്ന സംശയത്തെ സാധൂകരിക്കുന്നു എന്ന് അമേരിക്ക.




മനുഷ്യാവകാശം : പ്രതീക്ഷയുണ്ടോ?

മനുഷ്യാവകാശം എന്ന സങ്കല്പത്തെ ഒരിഞ്ച് മുന്നോട്ട് നീക്കാന്‍ പോലും സാധിച്ചില്ല ഈ വര്‍ഷത്തിന്. ചൈനയും ഇറാനും പാകിസ്ഥാനും സൌദി അറേബ്യയും ഈ സങ്കല്പത്തെ പരിഹസിക്കുന്ന തങ്ങളുടെ നയങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറായിട്ടില്ല. ഇന്നും ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ ചൈനയും ഇറാനും മുന്‍പില്‍ നില്‍ക്കുന്നു.

ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനസമൂഹത്തെ , അവരുടെ രാഷ്ട്രീയത്തെ, സംസ്‌കാരത്തെ വരിഞ്ഞ് മുറുക്കി നിയന്ത്രിക്കുന്ന ചൈനയുടെ കണ്ണിലെ കരടായി ഒട്ടേറെയുണ്ട് കലാകാരന്മാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളുമായി ഒട്ടേറെ കീഴടങ്ങാത്ത മനുഷ്യര്‍ . ടിയാനന്മെന്‍ സ്‌ക്വയര്‍ അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള 'കൂട്ടക്കൊല' എന്ന കവിതയെഴുതിയതിന് 1990 ല്‍ തടങ്കലിലായ കവി ലിയാവൊ യിവു മുതല്‍ 11 വര്‍ഷത്തെ തടങ്കല്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന , 2010 ലെ സമാധാന നോബല്‍ സമ്മാനിതനായ സാഹിത്യകാരന്‍ ലിയു സിയാബോ വരെ നീളുന്നു അത്. 2012 ല്‍ അമേരിക്കന്‍ എംബസിയില്‍ അഭയം തേടുകയും തുടര്‍ന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്ത ചെന്‍ ഗ്വാങ്‌ചെങ് എന്ന അന്ധനായ അഭിഭാഷക ആക്ടിവിസ്റ്റിന്റേത് ഇത്തരത്തിലുള്ള പുറത്തു കടക്കലുകളില്‍ ഒന്നു മാത്രം. കുടുംബാസൂത്രണത്തിന്റെ പേരില്‍ ഭരണകൂടം ബലം പ്രയോഗിച്ച് ഗര്‍ഭച്ഛിദ്രം, ഷണ്ഡീകരണം എന്നിവ നടത്തിയ ആയിരക്കണക്കിനു സ്ത്രീകളുടെ കേസുമായി നിയമയുദ്ധത്തിറങ്ങി സര്‍ക്കാരിന്റെ രോഷം ഏറ്റുവാങ്ങിയ ആളാണിദ്ദേഹം . ഇനിയും തുടരുന്നു ആ പട്ടിക, മഹത്തായ സംസ്‌കാരത്തിന്റെ ആരൂഡങ്ങളിലൊന്നായ ആ രാജ്യം ജനാധിപത്യത്തിന്റെ പൊന്‍ വെളിച്ചത്തിലേക്ക് ഉണരും വരെ നീളും അത്. റഷ്യയിലെ ഒരു പള്ളിയില്‍ തങ്ങളുടെ പ്രതിഷേധ സംഗീതപരിപാടി നടത്തിയ പ്രസിദ്ധ ഗായികാസംഘമായ 'പുസ്സി റയട്ടി' നെ തടവ് ശിക്ഷയ്ക്ക് വിധിച്ച നടപടി യൂറോപ്യന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ധ്വംസനം നടക്കുന്ന പുട്ടിന്റെ പുതിയ റഷ്യയുടെ സംഭാവനയാണ്.

           സ്വവര്‍ഗവിവാഹം, വധശിക്ഷ , മതനിന്ദ തുടങ്ങിയ പ്രശ്‌നങ്ങളില്‍ കാതലായ ആശയപരിണാമങ്ങളൊന്നും ലോകത്തില്‍ പൊതുവായി ഉരുത്തിരിഞ്ഞില്ല എങ്കിലും ഇന്ന് വികസിതരാജ്യങ്ങളിലെ ജനതയില്‍ വലിയൊരു പങ്കും സ്വവര്‍ഗവിവാഹത്തിനനുകൂലവും വധശിക്ഷക്കെതിരുമാണ്. ഏഷ്യന്‍ ,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം മനുഷ്യാവകാശങ്ങളുടെ നിലവിലെ സ്ഥിതി അത്രയ്‌ക്കൊന്നും പ്രതീക്ഷ നല്‍കുന്നില്ല എന്നതാണ് വസ്തുത. മതത്തിന്റെ നിഷ്ഠൂരമായ പിടി സമൂഹഗാത്രത്തില്‍ നിന്ന് വിട്ടാല്‍ മാത്രമേ ഈ കാര്യത്തില്‍ പുരോഗതി സാധ്യമാകൂ. എല്‍ .ജി.ബി.ടി എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന ലെസ്ബിയന്‍ ,ഗേ,ബൈസെക്ഷ്വല്‍ ,ട്രാന്‍സ്‌ജെണ്ടര്‍ ജീവിതം നയിക്കുന്ന ആളുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ അതിദ്രുതമുള്ള വളര്‍ച്ച 2012 ലും ഏഷ്യന്‍ ,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടര്‍ന്നത് ശുഭോദര്‍ക്കമാണ്.
gay

മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന മറ്റൊരു സംഭവത്തിനും 2012 സാക്ഷ്യം വഹിച്ചു. മൂന്നാം ലോക രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ അധീശത്വത്തിന്റെ കറുത്ത പാടുകള്‍ തീര്‍ത്ത കൊളോണിയലിസം കെട്ടടങ്ങി അര നൂറ്റാണ്ടിനു ശേഷം അതിന്റെ ഏറ്റവും വലിയ ഇരയായിരുന്ന ആഫ്രിക്കയില്‍ നിന്ന് അന്നത്തെ പീഡിതര്‍ വെള്ളക്കാരന്റെ ലണ്ടനില്‍ അവന്റെ തടവിലാക്കലിനും അതിക്രമങ്ങള്‍ക്കുമെതിരെ നീതി തേടി നിയമയുദ്ധം ചെയ്ത് അതില്‍ വിജയം നേടിയ സംഭവം. കെനിയയിലെ 'മൌ മൌ' കലാപകാലത്തെ ബ്രിട്ടന്റെ ഇരകള്‍ക്കാണ് ലണ്ടനിലെ കോടതി വിധി പീഡനങ്ങള്‍ക്കുള്ള ഉത്തരം ആയത്. ലോകമെമ്പാടുമുള്ള പീഡിതര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി.

2012 പത്രപ്രവര്‍ത്തന ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു വര്‍ഷമായി മാറി എന്ന് വിലയിരുത്തപ്പെട്ടു.1992 മുതല്‍ക്ക് കൊല്ലപ്പെട്ട 950 പത്രപ്രവര്‍ത്തകരില്‍ 2012 ല്‍ മാത്രം വധിക്കപ്പെട്ടത് 26 രാജ്യങ്ങളിലായി 121 പേരാണ്. 1997 മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിയന്നയിലെ ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റൂട്ട് ആണ് ഈ കണക്ക് പുറത്ത് വിട്ടിട്ടുള്ളത്. ഈ വര്‍ഷം ഏറ്റവും കൂടൂതല്‍ പേര്‍ കൊല്ലപ്പെട്ടത് ഇപ്പോഴും ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ സിറിയയിലാണ് : 36 പേര്‍. ഈ കണക്കുകള്‍ വെച്ച് നമുക്കെത്താവുന്ന നിഗമനം ഓരോ 3 ദിവസങ്ങള്‍ കൂടുമ്പോഴും ഒരു പത്രപ്രവര്‍ത്തകന്‍ വെച്ച് കൊല്ലപ്പെട്ടു ഈ വര്‍ഷം എന്നതാണ്.

യൂറോപ്പിന്റെ റോമകള്‍ : വീടില്ലാത്ത ജനത

യൂറോപ്പിനെ അലട്ടുന്ന ജിപ്‌സി പ്രശ്‌നം 2012 ല്‍ പുതിയ പരിണാമത്തിലേക്ക് നീങ്ങി. നാടോടി വര്‍ഗമായ റോമകള്‍ അഥവാ ജിപ്‌സികള്‍ യൂറോപ്പില് ഇന്നനുഭവിക്കുന്നത് വലിയ സാമൂഹ്യപ്രശ്‌നങ്ങളാണ്. തങ്ങളുടെ മാന്ത്രികവിദ്യകള്‍ക്കൊന്നും ഇല്ലാതാക്കാന്‍ കഴിയാത്തത്ര ദുരിതങ്ങളാണ് വിവിധ കിഴക്കന് മധ്യ യൂറോപ്യന്‍ രാജ്യങ്ങളില് നൊമാഡുകളായി ജീവിക്കുന്ന ഈ ജനവിഭാഗം ഇന്ന് പേറുന്നത്. യൂറോപ്പില് ഏറിവരുന്ന വംശീയത,നവനാസിസം തുടങ്ങിയ ആശയങ്ങളുടെ ആദ്യ ഇരകള് ആ സമൂഹത്തിലെ അന്യരായി മുദ്രകുത്തപ്പെടുന്ന അപരസ്വത്വങ്ങള്‍ ആയ മതവിഭാഗങ്ങള്‍ , കറുത്തവര്‍ , മുസ്ലിങ്ങള്‍ ,റോമകള്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന ജിപ്‌സികള്‍ എന്നിവരാണ്. മനുഷ്യാവകാശസംഘടനകളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമര്ശന മധ്യേ 2010 ല് ആണ് ഫ്രാന്‍സില്‍ സര്‍ക്കോസി കിഴക്കന്‍ യൂറോപ്പില്‍ നിന്നു വന്ന് ഫ്രാന്‍സില്‍ താമസമാക്കിയിട്ടുള്ള റോമകളെ പുറംതള്ളാനുള്ള നടപടികള്‍ ആരംഭിച്ചത്.സില്‍വിയോ ബര്‍ലുസ്‌കോണിയുടെ ഇറ്റലിയിലും 2006 മുതല്വരെയുള്ള വര്‍ഷങ്ങളില്‍ ജിപ്‌സികളെ സമാനമായ നടപടികള്‍ക്ക് വിധേയരാക്കിയിരുന്നു. ഡെന്മാര്‍ക്ക്, സ്വീഡന്‍ ,ജര്മ്മനി, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ജിപ്‌സികളെ പുറത്താക്കിയിട്ടുണ്ട് പല കാലങ്ങളിലായി. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം കടുത്ത നടപടികളൊന്നും റോമകള്‍ക്കെതിരെ കൈക്കൊണ്ടില്ല എങ്കിലും ആ പാര്‍ശ്വവത്ക്യതസമൂഹത്തിന്റെ സ്ഥിതി ദയനീയമായി തന്നെ തുടരുന്നു.
ജിപ്‌സികള്‍ക്കെതിരെയുള്ള നടപടികള്‍ വഴി കുപ്രസിദ്ധമായ 'ജോബ്ബിക്' എന്ന തീവ്രവലതുപക്ഷ പാര്ട്ടി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഹംഗറിയില്‍ 16.7 ശതമാനം നേടി പാര്‍ലമെന്റില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.ജിപ്‌സികള്‍ എല്ലാവരും ക്രിമിനലുകളാണെന്ന് പ്രചരിപ്പിക്കുന്ന അവര്‍ തങ്ങളുടെ കറുത്ത യൂണിഫോമുകള്‍ അണിഞ്ഞ് അവര്‍ ജിപ്‌സി അധിവാസകേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നു പലപ്പോഴും.

കാലാവസ്ഥാ വ്യതിയാനം :തുടരുന്ന പ്രതിസന്ധി

കോടിക്കണക്കിന് പാവങ്ങളെ കൂടുതല്‍ നിസ്വരാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനവും അതിന്‍ ഫലമായുണ്ടാകുന്ന ദാരിദ്യവും കഴിഞ്ഞ വര്‍ഷം അതിന്റെ ഭീകരാവസ്ഥയില്‍ എത്തി.കാലാവസ്ഥയിലുള്ള കടുത്ത അസ്ഥിരത സ്യഷ്ടിക്കുന്ന ക്യഷി നാശവും, ഉത്പാദനക്കുറവും പട്ടിണിയ്ക്കും അതു വഴിയുള്ള മരണങ്ങള്‍ക്കും ഒരു പ്രധാനകാരണം ആയി മാറിയിട്ടുണ്ട് ഇന്ന്. ഐക്യരാഷ്ട്ര സഭയുടെ മുന്‍ തലവന്‍ കോഫി അന്നന്റെ നേത്യത്വത്തിലുള്ള 'ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ ഫോറ'ത്തിന്റെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം 3 ലക്ഷം മരണങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്. 2030 ഓടെ ഇത് 5 ലക്ഷം ആകും. കൂടാതെ 300 ദശലക്ഷം ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുണ്ട് ഇത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഉറച്ച നിലപാടുകള്‍ കൈക്കൊള്ളുന്നതിനായി അന്താരാഷ്ട്രതലത്തില്‍ ഇന്ന് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. ഈ പ്രശ്‌നത്തിലെ ഏറ്റവും വലിയ പ്രതീക്ഷയായ റിയോ ഉച്ചകോടി 2012 ല്‍ നടന്നങ്കിലും അതിന്റെ ഫലങ്ങള്‍ പ്രതീക്ഷകള്‍ ഒട്ടും നല്‍കുന്നതല്ല.

ഇന്റര്‍നെറ്റ് ആക്ടിവിസം: പുതിയ ജനാധിപത്യം

അറബ് ലോകത്തിലെ പ്രക്ഷോഭങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും കാരണമായ ഇന്റനെറ്റ് ആക്ടിവിസം 2012 ലും അതിന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ബ്ലോഗുകളും തന്നെയാണ് ഇന്ന് ജനകീയപ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രധാന ആയുധമായി മാറുന്നത്. ചൈനയിലും ഇറാനിലും മറ്റ് സമഗ്രാധിപത്യ ദേശങ്ങളിലും പ്രതികരിക്കുന്നവന്റെ ഏകപ്രതീക്ഷയും ഇന്റര്‍നെറ്റ് തന്നെയാണിന്ന്. സാമൂഹ്യമാറ്റത്തില്‍ സൈബര്‍ ലോകത്തിന്റെ പങ്ക് നന്നായി എടുത്തുകാട്ടിയ പ്രധാന സംഭവം ആയിരുന്നു ഐസ്ലണ്ട് എന്ന രാജ്യത്തിന്റെ പുതിയ ഭരണഘടന ഇന്റര്‍നെറ്റിലൂടെയുള്ള ചര്‍ച്ചകളുടെയും പ്രതികരണത്തിന്റെയും ആകത്തുകയായി ഉയിര്‍കൊണ്ടത്. ആവേശകരമായ ഈ സംഭവം , വരും നാളിന്റെ ജനതയുടെ ആയുധം ഇന്റര്‍നെറ്റ് തന്നെയാവും എന്നതിന്റെ സൂചകമാണ് എന്ന് വിലയിരുത്തപ്പെടുന്നു.

അസാഞ്ജിന്റെ അവസ്ഥ

അനീതിയ്‌ക്കെതിരെ സധൈര്യം പോരാടിയ വിക്കിലീക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനു ഇക്വഡോര്‍ അഭയം നല്‍കിയത് ആ രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് തെളിവായി. അദ്ദേഹം ആ രാജ്യത്തിന്റെ ലണ്ടന്‍ എംബസിയില്‍ അഭയം തേടി താമസിച്ചു വരികയാണ് ഇപ്പോഴും. അസാഞ്ജിനെ എംബസിയില്‍ നിന്ന് ഇക്വഡോറിലേക്ക് മാറ്റാനുള്ള ആ രാജ്യത്തിന്റെ ശ്രമത്തിനു ബ്രിട്ടന്‍ തടസ്സം നില്‍ക്കുന്നു ഇപ്പോഴും. അമേരിക്കയില്‍ വിചാരണ ചെയ്യപ്പെട്ടാന്‍ വധശിക്ഷ വരെ കിട്ടിയേക്കാവുന്ന അസാഞ്ജിന്റെ മോചനം മനുഷ്യാവകാശത്തെ മാനിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നു.

കച്ചവടത്തില്‍ ആണ്ട് പോയ ഒളിമ്പിക്‌സ്
lon
പണ്ട് ഒളിമ്പിക്‌സ് ശുദ്ധമായ അമേച്വറിസത്തിന്റെയും സന്തോഷദായകമായ സ്‌പോര്‍ട്ട്‌സിന്റെയും മേളനമായിരുന്നു. ആധുനിക മനുഷ്യന്റെ സംഘബോധത്തിന്റെയും ഉത്സുകതയുടെയും ചിഹ്നമായ ആ അഞ്ച് വളയങ്ങള്‍ക്ക് പുറമെ മറ്റൊരു അദ്യശ്യ വളയം കൂടി ആ പതാകയില്‍ കടന്നുകൂടിയിരിക്കുന്നു. പുതിയ കാലത്തിന്റെ മുഖമുദ്രയായ കച്ചവടം തന്നെയാണ് ആ ആറാമത്തെ വളയം. ഈ കച്ചവടവത്കരണത്തിന്റെ പൂര്‍ണരൂപമാണ് 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സ് ദര്‍ശിച്ചത്. ഒളിമ്പിക് ചിഹ്നങ്ങളെ ഒരു ബ്രാന്റ് എന്ന രീതിയില്‍ കാണുന്ന രീതിക്ക് ആദ്യം മുതലേ എതിര്‍പ്പുണ്ടായിരുന്നു. ഒളിമ്പിക്‌സ് നടത്തിപ്പുകാര്‍ നേരിട്ട പ്രധാന വിമര്‍ശനങ്ങള്‍ ഒക്കെത്തന്നെയും കേന്ദ്രീകരിച്ചിരിക്കുന്നത് സ്‌പ്പോന്‍സര്‍ഷിപ്പ് ഘടനയിലാണ് . രണ്ട് നിയമങ്ങളാണ് ഒളിമ്പിക്‌സിന്റെ നടത്തിപ്പിനായി യു.കെ പാസ്സാക്കിയത്. 2006 ലെ ലണ്ടന്‍ ഒളിമ്പിക് ഗെയിംസ് ആന്റ് പാരാലിമ്പിക്‌സ് ഗെയിംസ് ആക്ടും 1995 ലെ ഒളിമ്പിക് സിംബല്‍ സംരക്ഷണ നിയമവും. അവ പ്രത്യേകരീതിയിലുള്ള സംരക്ഷണം നല്‍കി , ഗെയിംസിനും അതിന്റെ സ്‌പോണ്‍സര്‍മാര്‍ക്കും. ഈ സംരക്ഷണം 'ഒളിമ്പിക്‌സ്' എന്ന വാക്ക് മുതല്‍ അതിന്റെ മുദ്രാവാക്യം , ചിഹ്നങ്ങള്‍ എന്നിവ വരെയുള്ളവയുടെ 'അനധിക്യത' ഉപയോഗത്തെ നിരോധിച്ചു. ഈ നിയമങ്ങളും അതിന്റെ കര്‍ക്കശമായ നടപ്പിലാക്കലും യു.കെ യിലെങ്കിലും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാക്കി. കച്ചവടക്കാരെ മാത്രമല്ല , ആ താത്പര്യം ഇല്ലാത്തവരെയും ബ്രാന്റ് പോലീസ് വിരട്ടി അവിടെ. ലണ്ടന്‍ ഒളിമ്പിക്‌സിനെ പിന്താങ്ങിക്കൊണ്ട് ബാനര്‍ ഉയര്‍ത്തിയ ഡെര്‍ബി സര്‍വകലാശാല അത് അഴിച്ചു മാറ്റാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. എന്തായാലും ഒളിമ്പിക്‌സ് വന്‍ വിജയം ആണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. വര്‍ണശബളവും സംഭവബഹുലവുമായ ഉദ്ഘാടന പരിപാടിയും മെഡലുകളാല്‍ അലംക്യതനായ മൈക്കല്‍ ഫെല്‍പ്‌സുമാണ് ഈ ഒളിമ്പിക്‌സിന്റെ ഈടുവെപ്പ് എന്ന് കരുതുന്നു, കായികപ്രേമികള്‍ .


മൊബൈല്‍ യുദ്ധഭൂമി
apple
2012 ല്‍ ലോകസാമ്പത്തിക രംഗം നേരിട്ട ഏറ്റവും പ്രധാന വിവാദം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ തമ്മില്‍ നടത്തിയ പേറ്റന്റ് യുദ്ധം തന്നെയായിരുന്നു.അവയില്‍ സാംസംഗും ആപ്പിളും തമ്മിലുള്ള പോരാട്ടം പൊടിപാറി. പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ കച്ചവടം നടക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി ഇന്ന് പേറ്റന്റ് അവകാശത്തിന്മേല്‍ കമ്പനികള്‍ നടത്തുന്ന യുദ്ധക്കളമായി പരിണമിച്ചിരിക്കുമ്പോള്‍ അവയ്ക്ക് പുത്തന്‍ മാനങ്ങള്‍ കൈവന്നിരിക്കയാണ്. ഇന്ന് പേറ്റന്റ് പോരാട്ടങ്ങള്‍ ഒരു ആഗോളപ്രതിഭാസമായി മാറിയിരിക്കുന്നു. പ്രധാനമായും ആപ്പിള്‍,സാംസംഗ്,മോട്ടറോള, നോക്കിയ തുടങ്ങിയ മൊബൈല്‍ കമ്പനികളാണ് ഇന്നത്തെ പോരാട്ടങ്ങളിലെ പ്രധാനകക്ഷികള്‍. അതില്‍ തന്നെ അടുത്ത കാലത്ത് ഏറെ ശ്രദ്ധേയമായ ആപ്പിള്‍സാംസംഗ് യുദ്ധം പേറ്റന്റ് സമ്പ്രദായം, ബൌദ്ധിക സ്വത്തവകാശം തുടങ്ങിയവയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയുമാണ്.

ഫെയിസ്ബുക്കിനു വലിയ വിലയാണ്!

അങ്ങനെ കാത്തുകാത്തിരുന്ന ഐ.പി.ഒ വന്നെത്തി : ഫെയിസ്ബുക്ക്. മുഖവില : 38 ഡോളര്‍.മൂന്ന് മാസത്തിനു ശേഷത്തെ വില : 18 ഡോളര്‍. 24 മണിക്കൂറും അതില്‍ നിന്നും ഇറങ്ങാത്തവന്‍ പോലും ഫെയിസ്ബുക്കിന്റെ ഒരു ഷെയര്‍ പോലുമെടുത്തില്ല എന്ന് ചുരുക്കം. വിമര്‍ശകര്‍ പറയുന്നു തങ്ങള്‍ക്ക് ഫെയിസ്ബുക്ക് ഇട്ട വില കുറച്ച് കടന്നു പോയെന്ന്.എന്തായാലും ഫെയിസ്ബുക്ക് ഓഹരി വില്പനയിലൂടെ 1600 കോടി ഡോളര്‍ സമാഹരിച്ചു.

          സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ കണക്കനുസരിച്ച് 2012 ല്‍ ഗൂഗിളില്‍ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട 3 കീ വേഡുകള്‍ വിറ്റ്‌നീ ഹൂസ്റ്റന്‍ ,ഗാംഗ്‌നം സ്‌റ്റൈല്‍  ഹരിക്കേന്‍ സാന്‍ഡി എന്നിവയാണ്. 2012 ലെ ലോകത്തിന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു, ജീവിതവും ദുരന്തവും ഇടകലര്‍ന്ന സംഭവപരമ്പരകള്‍. ഈ വര്‍ഷം നമ്മെ കരയിച്ച സംഭവങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നെങ്കിലും ഏറെ ചിരിപ്പിച്ചത് മായന്‍ കലണ്ടറിനെ കൂട്ടുപിടിച്ച് 'ഡിസംബര്‍ 21 ന് ലോകാവസാനം' എന്ന് പ്രചരിപ്പിച്ച് നല്ല ബിസിനസ് കൊയ്ത വിരുതന്മാരുടെ കളിയാണ്. ലോകത്തിലെ നല്ലൊരു പങ്ക് ജനങ്ങളും ദിനംപ്രതി അവരുടെ ജീവിതത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അന്ത്യനാളിനു സമാനമായ യാതനകള്‍ക്ക് പകരം നില്‍ക്കാന്‍ യഥാര്‍ഥ ലോകാവസാനത്തിനു കഴിയില്ല എന്നത് കൊണ്ടാണ് നാം അതിനെ നോക്കി ചിരിച്ചത്.



എൻ മലയാളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്