Showing posts with label ചൈന. Show all posts
Showing posts with label ചൈന. Show all posts

Sunday, March 24, 2013

പരാതി കൊടുത്താൽ പണികിട്ടുന്ന നാട്‌ !

ജാഫർ എസ് പുൽ‌പ്പള്ളി

      മനുഷ്യാവകാശലംഘനങ്ങളുടെ ആഗോളതലസ്ഥാനമായ ചൈന അതിന്റെ ‘അനുസരണകെട്ട’ പൌരന്മാരെ നിശ്ശബ്ദരാക്കാനും ജനകീയ മുന്നേറ്റങ്ങളുടെ ലാഞ്ജന പോലും രാജ്യത്ത് മുളയ്ക്കാതിരിക്കാനുമായി അതിസമർഥമായി ഭരണകൂടോപാധികളെ ഉപയോഗിക്കുന്നു എന്നത് രഹസ്യമായ സംഗതിയല്ല. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളായ ആംനെസ്റ്റി ഇന്റർനാഷണൽ,ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയവയും ചൈനയ്ക്കകത്തും പുറത്തും പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും പലപ്പോഴും ഇത്തരത്തിലുള്ള നടപടികളെ തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്. സുരക്ഷാസേനകളുടെ സഹായത്തോടെ സ്ഥാപിക്കപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന ‘കറുത്ത ജയിലുകൾ’ എന്നറിയപ്പെടുന്ന അനധിക്യത തടങ്കൽ പാളയങ്ങൾ ഈ ഉപാധികളിൽ പ്രധാനപ്പെട്ട ഒന്നാണ്.

എന്താണ് ‘കറുത്ത ജയിൽ’?
      പ്രാചീനകാലം മുതൽക്കു തന്നെ ചൈനയിൽ പൌരന്മാർക്ക് സമൂഹത്തിലെ പ്രശ്നങ്ങൾക്കെതിരെ അധികാരികൾക്ക് പരാതി നൽകി പരിഹാരം നേടുന്നതിനുള്ള ‘ഷാങ്ഫാങ്’ എന്ന വ്യവസ്ഥയ്ക്ക് നിലനിൽ‌പ്പുണ്ടായിരുന്നു. പിന്നീട് നിന്നു പോയ ഈ വ്യവസ്ഥ കാതലായ വ്യത്യാസങ്ങളോടെ കംയൂണിസ്റ്റ് യുഗത്തിൽ തിരിച്ചു കൊണ്ടുവരപ്പെട്ടു.പ്രാദേശികതലത്തിൽ  ‘ലെറ്റേർസ് ആന്റ് കോൾസ് ‘   ബ്യൂറോകളും  ആ തലത്തിൽ പരിഹ്യതമാകാത്ത പ്രശ്നങ്ങൾക്കെതിരെ പരാതി നൽകാനായി ബീജിംഗിൽ ‘ലെറ്റേർസ് ആന്റ് കോൾസ് ‘ സെൻട്രൽ ഓഫീസും സ്ഥാപിക്കപ്പെട്ടു. തങ്ങളുടെ പരിഹരിക്കപ്പെടാത്ത പരാതികളുമായി തൽസ്ഥാനനഗരത്തിൽ  എത്തുന്ന പരാതിക്കാരാണ് പ്രധാനമായും ഈ കറുത്ത ജയിലുകളിലേക്ക് മാറ്റപ്പെടുന്നത്. പൌരന്മാരെ തടഞ്ഞു വെയ്ക്കുന്നതിനും വിചാരണയില്ലാതെ തടങ്കലിൽ വെക്കുന്നതിനുമായി  സ്ഥാപിക്കപ്പെട്ട അനധിക്യത ജയിലുകളാണ് ‘കറുത്ത ജയിലുകൾ’ എന്ന് ചുരുക്കം. എന്നാൽ ഈ കറുത്ത ജയിലുകൾക്ക് അവിടെ നിയമപരമോ ഔദ്യോഗികമായോ ആയ യാതൊരു നിലനിൽ‌പ്പുമില്ല എന്നതാണ് വസ്തുത. ഭരണകൂടം എല്ലായ്പ്പോഴും കറുത്ത ജയിലുകളെക്കുറിച്ചുള്ള ആരോപണങ്ങളെ നിഷേധിക്കുന്നു.അവ നിലനിൽക്കുന്നു എന്ന വസ്തുതയും തള്ളിക്കളയപ്പെടുന്നു.

പരാതിക്കാർക്ക് സ്വാഗതം !
         വ്യവസ്ഥയിലെ പ്രശ്നങ്ങൾക്കെതിരെ പരാതികളിലൂടെ പ്രതികരിക്കുന്ന ആളുകൾ ബീജിംഗിൽ മാത്രം ഒരു ലക്ഷത്തിൽ അധികം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ പ്രാദേശിക തലസ്ഥാനങ്ങളിലേതിലെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.1993 മുതൽക്കാണ് പരാതിക്കാരുടെ എണ്ണം വർദ്ധിച്ചു വന്നത്.പരാതികൾ കൈകാര്യം ചെയ്യുന്ന ‘ലെറ്റേർസ് ആന്റ് കോൾസ് ‘ ഓഫീസുകളിൽ 2003 മുതൽ 2007 വരെ മാത്രം ലഭിച്ച പരാതികളുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ചു തന്നെ 10 ദശലക്ഷത്തിലും അധികമാണ്. എന്നാൽ ഇത്രയധികം ജനങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഈ ഓഫീസുകളിൽ എത്തുന്നെങ്കിലും അവയുടെ നേർക്കുള്ള ഭരണകൂടത്തിന്റെ നിലപാട് ഈ വ്യവസ്ഥയുടെ യഥാർഥ ചിത്രത്തെ വെളിവാക്കുന്നു.കാതലായ പ്രശ്നങ്ങൾക്കൊന്നും പരിഹാരം ഇവിടെ നിന്ന് പൌരന്മാർക്ക് ലഭിക്കില്ല. ചൈന പോലൊരു സമഗ്രാധിപത്യ വ്യവസ്ഥയ്ക്കകത്ത് അത് പ്രതീക്ഷിക്കുക തെറ്റാണെങ്കിലും ആളുകൾ തങ്ങളുടെ പരാതികളുമായി ബീജിംഗിൽ എത്തിച്ചേരുന്നു.സത്യത്തിൽ നീതി തേടിയുള്ള ആ പ്രാചീന വഴക്കത്തെ അനുസ്മരിപ്പിക്കുന്ന ഈ യാത്രകൾ തുടക്കത്തിലേ തടയപ്പെടുന്നു. തങ്ങളുടെ അധികാരകേന്ദ്രങ്ങളിൽ നിന്ന് പരിഹ്യതമാകാത്ത പ്രശ്നങ്ങളുടെ അപ്പീലുകളുമായി  ബീജിംഗിലെത്തുന്ന പരാതിക്കാരെ അവിടെ എത്തും   മുമ്പേ തന്നെ ആ പ്രാദേശിക ഭരണകൂടങ്ങൾ വാടകഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി അവരെ സ്വന്തം സ്ഥലങ്ങളിൽ തന്നെ തിരികെ  വിടുന്നു. ഇത് പരാതിക്കാർ നേരിടുന്ന ആദ്യത്തെ വെല്ലുവിളി.  പക്ഷെ പരാതിക്കാരോടുള്ള പ്രാദേശികഭരണകൂടങ്ങളുടെ പ്രതികരണത്തിന്റെ അടുത്ത രൂപം കുറേ കടുത്തതാണ്.’ കറുത്ത ജയിലു‘കളുടെ ആവശ്യകതയും പ്രസക്തിയും ഇവിടെയാണ് കടന്നു വരുന്നത്. തങ്ങൾക്കെതിരെയുള്ള പരാതികളുമായി തലസ്ഥാനത്തെത്തുന്ന പരാതിക്കാരെ തടഞ്ഞു വെക്കുന്നതിനും തടങ്കലിൽ പാർപ്പിക്കുന്നതിനുമായി അവർ ‘കറുത്ത ജയിലുകൾ’ ഒരുക്കിവെയ്ക്കുന്നു.പ്രാദേശിക സർക്കാരുകൾക്കെന്ന പോലെ കേന്ദ്രഭരണകൂടത്തിനും ഈ പരാതിക്കാരെ ഇല്ലായ്മ ചെയ്യേണ്ടത് ആവശ്യമാണ്.പരാതിക്കാർ യഥേഷ്ടം തലസ്ഥാനത്ത് വിഹരിക്കുന്നത് ജനകീയപ്രക്ഷോഭങ്ങൾക്ക് കാരണമായേക്കുമോ എന്ന ഭയമാണ് അവരെ അലട്ടുന്നത്. പ്രാദേശിക രാഷ്ട്രീയക്കാർക്കാകട്ടെ തങ്ങളുടെ രാഷ്ട്രീയ ഭാവിയ്ക്ക് ഈ പരാതിക്കാർ തടസ്സമാകും എന്ന ആശങ്കയും ഉണ്ട്.

ഇത് ഒരു പുത്തൻ ബിസിനസാണ്













സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ,ഹോസ്റ്റലുകൾ,ആശുപത്രികൾ,മാനസികരോഗ കേന്ദ്രങ്ങൾ,പാർപ്പിടസമുച്ചയങ്ങൾ എന്നിവയെ ആണ് പ്രാദേശിക ഭരണകൂടങ്ങൾ ജയിലുകൾ ആക്കിമാറ്റുന്നത്. തടവുപുള്ളിയൊന്നിന് 150 യുവാൻ  വീതം പ്രതിഫലം  നടത്തിപ്പുകാർക്ക് നൽകിയാണ് ഈ ജയിലറകൾ പ്രാദേശികസർക്കാരുകൾ നിലനിർത്തുന്നത് എന്ന് ആരോപിക്കപ്പെടുന്നു.ഏതു വിധേനയും പരാതിക്കാരെ പിടികൂടി തിരിച്ചയയ്ക്കാനോ ജയിലുകളിലെത്തിക്കാനോ ചുമതലപ്പെടുത്തുന്ന ആളുകളുടെ പ്രതിഫലം ഇതിനു പുറമെയാണ്. ഉദ്യോഗസ്ഥന്മാർ, പോലീസ് അധികാരികൾ, ഏജന്റുമാർ എന്നിവർ തമ്മിലുള്ള  കോക്കസ് ആണ് ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. കറുത്ത ജയിലറകൾ പുതിയ ഒരു കച്ചവടത്തിന്റെ കൂടി രംഗഭൂമി ആകുന്നുണ്ട് എന്ന് സാരം. മൂവായിരത്തിലധികം ജോലിക്കാരുള്ളതും കോടിക്കണക്കിനു യുവാൻ വരുമാനം നേടുന്നതുമായ ഒരു കമ്പനിയുടെ വിവരങ്ങൾ 2010 ൽ ചൈനീസ് മാധ്യമങ്ങൾ പുറത്തു വിട്ടത് കോടികളുടെ ബിസിനസ്സാണ് ഈ അന്യായത്തടങ്കൽ മേഖലയിൽ നടക്കുന്നത് എന്ന കാര്യത്തെ കൂടുതൽ സ്പഷ്ടമാക്കുന്നു.


  കറുത്ത ജയിലിലെ മനുഷ്യാവകാ‍ശങ്ങൾ

         ‘ഹ്യൂമൻ റൈറ്റ്സ് വാച്ച്’ എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന 2009 ൽ പുറത്തിറക്കിയ ബ്യഹത്തായ റിപ്പോർട്ടിൽ ഈ കറുത്ത ജയിലുകളുടെ നിലനിൽ‌പ്പും അവിടെ നടമാടുന്ന  ശാരീരിക മാനസിക പീഡനങ്ങളുടെ നേർചിത്രമുണ്ട്.തടവുകാരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു എന്ന് റിപ്പോർട്ട് പറയുന്നു. ഒരു മുറിയ്ക്കുള്ളിൽ 30 വരെ എണ്ണം തടവുകാരെ തിക്കിനിറച്ചിരിക്കുന്ന ജയിലിൽ തടവുപുള്ളികളെ ക്രൂരമർദ്ദനം,പട്ടിണിയ്ക്കിടൽ എന്നിവയ്ക്ക് വിധേയമാക്കുന്നു .മതിയായ ഭക്ഷണം,മരുന്ന്,ഉറക്കം എന്നിവയൊക്കെ നിഷേധിക്കപ്പെടുന്നു തടവുപുള്ളികൾക്ക്.കുടുംബാഗങ്ങളെ കാണുന്നതോ നിയമസഹായം തേടുന്നതോ വിലക്കപ്പെട്ടിരിക്കുന്നു ഇവിടെ. മാസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ പീഡനങ്ങൾക്കൊടുവിൽ ഒരു നാൾ ഇവരെ വിട്ടയയ്ക്കുന്നു,ഇനിയൊരിക്കലും പരാതിയുമായി തലസ്ഥാനത്തേക്ക് വലിഞ്ഞുകയറരുത് എന്ന താക്കീതോടെ.സ്വതന്ത്രരാക്കപ്പെട്ട ഈ തടവുപുള്ളികൾ മനുഷ്യാവകാശഗ്രൂപ്പുകളുമായി നടത്തിയ സംഭാഷണങ്ങളിലാണ് ഇത്തരം ഞെട്ടിക്കുന്ന പീഡനങ്ങളുടെ കഥകൾ കുറച്ചെങ്കിലും പുറത്തുവന്നത്.

കറുത്ത ജയിലുകൾ ഉണ്ടെന്ന് ഭരണകൂടം

         ഐക്യരാഷ്ട്രസഭയുടെ  ഹ്യൂമൻ റൈറ്റ്സ് കൌൺസിലിന്റെ റിപ്പോർട്ടിലടക്കം പല അന്വേഷണങ്ങളിലും വെളിവാക്കപ്പെട്ട ഈ പീഡനകഥകളെല്ലാം നിഷേധിക്കുകയായിരുന്നു ചൈനീസ് സർക്കാർ ചെയ്തത്. എന്നാൽ  അനധിക്യത ജയിൽ നടത്തിപ്പിൽ ഏർപ്പെട്ടിരുന്ന  ‘അന്വാണ്ടിങ് സെക്യൂരിറ്റി സർവീസ് കമ്പനി‘യുടെ  ചെയർമാനും ജനറൽ മാനേജരും 2010 സെപ്തംബറിൽ ബീജിംഗ് നഗരപോലീസിന്റെ പിടിയിലായതോടെ ഇത് സംബന്ധമായ ആദ്യത്തെ കേസ് ചൈനയിലാദ്യമായി പരസ്യമാക്കപ്പെട്ടു.2004 ൽ സ്ഥാപിക്കപ്പെട്ട കമ്പനി , പ്രാദേശികഭരണകൂടങ്ങളുടെ ലയ്സൺ ഓഫീസുകൾ ബീജിംഗിൽ ആരംഭിച്ചാണ് കച്ചവടം തുടങ്ങുന്നത്. പ്രാദേസിക സർക്കാരുകൾ പണം നൽകി ഇവരുടെ ‘സേവനങ്ങൾ’ വാങ്ങുന്നു. കച്ചവടം പച്ചപിടിച്ചതോടെ കമ്പനി അതിന്റെ പ്രതിനിധികളെ വിദൂര ഗ്രാമങ്ങളിലേക്ക് വരെ അയച്ച് അവിടെനിന്നുള്ള പരാതിക്കാരെ ഒതുക്കാനുള്ള കച്ചവടക്കരാറുകൾ നേടുന്നു.  ഒരു വനിതാ പരാതിക്കാരിയെ തടങ്കലിൽ വെച്ച് ബലാത്സംഗം ചെയ്ത കുറ്റത്തിന് ഒരു ഗാർഡിന് 8 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടതും  ആ വർഷം തന്നെയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബീജിംഗിലെ ഒരു കോടതി തടങ്കൽ നടത്തിപ്പുകാരാ‍യ പത്ത് പേർക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചതാണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ സംഭവം. കറുത്ത ജയിലുകൾ ഉണ്ട് എന്ന കാര്യം പരോക്ഷമായെങ്കിലും സമ്മതിക്കുന്നു ഭരണകൂടം ഈ നടപടികളിലൂടെ.

       തന്റെ ഭൂമി അന്യായമായി പിടിച്ചെടുക്കപ്പെട്ടതിനെതിരെയോ തനിക്കേറ്റ പോലീസ് മർദ്ദനത്തിനെതിരെ  നീതി  തേടിയോ തലസ്ഥാനനഗരത്തിൽ എത്തിച്ചേരുന്ന ഓരോ മനുഷ്യനും നീതിയ്ക്ക് പകരം ചൈനയിൽ അവകാശമാക്കുക പീഡനവും അപമാനവുമാണ് എന്ന സത്യം നമ്മെക്കൊണ്ടെത്തിക്കുക ഏതൊരു സമഗ്രാധിപത്യ വ്യവസ്ഥയും ഇങ്ങനെയൊക്കെത്തന്നെയാണ് ‘ശല്യ’ ക്കാരെ ഇല്ലാതാക്കുക എന്ന തിരിച്ചറിവിലാണ്.നഗരകേന്ദ്രത്തിൽ പരസ്യമായി സ്ഥാപിച്ച ചെണ്ടയിൽ കൊട്ടി തന്റെ പരാതി അധികാരികൾക്കും ജനങ്ങൾക്കും മുൻപിൽ സധൈര്യം വെളിപ്പെടുത്താൻ സ്വാതന്ത്യമുണ്ടായിരുന്ന പഴയ ചൈനീസ് പാരമ്പര്യം മരിച്ച് മണ്ണടിഞ്ഞ് പോയിരിക്കുന്നു എന്നും   മഹത്തായ സംസ്കാരത്തിന്റെ ആസ്ഥാനമായിരുന്ന ചൈന ഇന്ന് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായിരിക്കുന്നു എന്ന തിരിച്ചറിവ് പൂർണമാക്കുന്നു ഈ ‘കറുത്ത ജയിലു‘കൾ.


Wednesday, February 20, 2013

ഐ വൈവൈയെ ആർക്കാണ് പേടി?

        
         ഒരു സമഗ്രാധിപത്യ രാഷ്ട്രത്തിനും ‘ധിക്കാരി‘കളെ വെച്ചു പൊറുപ്പിക്കാനാവില്ല. ‘തൊഴിലാളിവർഗ‘ സർവാധിപത്യത്തിന്റെ  പറുദീസയായ ചൈനയാകട്ടെ വിമർശകരെയും റിബലുകളെയും സമകാലികചരിത്രത്തിൽ മറ്റൊരു ഭരണകൂടവും ചെയ്യാത്തത്ര മികവോടെയാണ് ഒതുക്കുന്നത്, ഒതുങ്ങാത്തവരെ തകർക്കുന്നത്. അക്കൂട്ടത്തിൽ സാഹിത്യകാരന്മാരുണ്ട്, ആക്ടിവിസ്റ്റുകളുണ്ട്, അഭിഭാഷകരുണ്ട്, മനുഷ്യാവകാശപ്രവർത്തകരുണ്ട്, ധിക്കാരിയായ കലാകാരൻ ഐ വൈവൈയുമുണ്ട്. ഐ വൈവൈയുടെ പ്രശസ്തി, സോഷ്യൽ മീഡിയയുടെ സമർഥമായ ഉപയോഗം, നിശ്ശബ്ദനാകാനുള്ള ഒരുക്കമില്ലായ്മ, അദ്ദേഹത്തിന്റെ അറുതിയില്ലാത്തതും ബഹുമാനമില്ലാത്തതും ശക്തവുമായ ഭരണകൂട വിമർശനം എന്നിവയോടുള്ള ചൈനയുടെ സമീപനം വിയോജിപ്പിനോടുള്ള ആ രാജ്യത്തിന്റെ മനോഭാവത്തിന്റെ ഉത്തമോദാഹരണമാണ്.

കലാകാരൻ, ഭ്രാന്തൻ, തന്റേടി

                      ശില്പി , ആർക്കിടെക്ട്, ഡിസൈനർ,ക്യൂറേറ്റർ,ഫോട്ടോഗ്രാഫർ എന്നീ നിലകളിലെല്ലാം ലോകപ്രശസ്തനായ കലാകാരനും കഴിഞ്ഞ രണ്ട് ദശകങ്ങളിലെ സമകാലീന ചൈനീസ് കലയുടെ പ്രതീകവുമായ  ഐ വൈവൈയെ എന്തു കൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ പരമാധികാര ശക്തികളിലൊന്നായ ചൈന പേടിക്കുന്നത് ? അതറിയണമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം , ആശയലോകം, കലാരീതി, ആക്ടിവിസ്റ്റിന്റെ ഭയരഹിതമാ‍യ ഇടപെടൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കണം.
                    1957 ൽ ജനിച്ച ഐ വൈവൈയുടെ പിതാവ് ഐ ക്വിങ് ചൈനയിലെ ഏറ്റവും പ്രശസ്തനായ  കവിയും , അമ്പതുകളിൽ ചൈനീസ് കംയൂണിസ്റ്റ് പാർട്ടിയിലെ വലതുപക്ഷ വിരുദ്ധ പ്രസ്ഥാനത്തിന്റെ പിടിയിലായി വലതനായി മുദ്രകുത്തപ്പെട്ട് ലേബർ ക്യാമ്പിൽ അടയ്ക്കപ്പെട്ട വ്യക്തിയുമാണ്.1958 ൽ ഐ വൈക്ക് ഒരു വയസ്സുള്ളപ്പോഴാണ് സംഭവം അച്ഛനൊപ്പം അമ്മയും അടയ്ക്കപ്പെട്ടു  ലേബർ ക്യാമ്പിൽ. ഊഹിക്കാമല്ലോ എങ്ങനെയാണ് ഐ വൈവൈ റിബലായത് എന്ന്?
                   പതിനാറ് വയസ്സുവരെ ബീജിംഗിനു പുറത്തു ജീവിച്ച ഐ വൈവൈ 1975 ൽ ആണ് അവിടേക്ക് തിരിച്ചെത്തുന്നത്.1978 ൽ ബീജിംഗ് ഫിലിം അക്കാദമിയിൽ സിനിമ പഠിയ്ക്കാനായി ചേർന്നു . കലാകാരനെന്ന നിലയിൽ അപ്പോഴേക്കും ശ്രദ്ധിക്കപ്പെട്ടിരുന്ന ഐ വൈവൈ ആദ്യകാല ചൈനീസ് അവാന്റ് ഗാർദ് കലാസംഘമായ ‘സ്റ്റാർസ്’ കൂട്ടുകാർക്കൊപ്പം ചേർന്ന് സ്ഥാപിക്കുകയും തന്റെ സ്യഷ്ടികൾ അതുമായി ചേർന്ന് നടത്തുകയും ചെയ്തു. 1981 ൽ അമേരിക്കയിലേക്ക് പോയ ഐ വൈവൈ 1993 വരെ തന്റെ കലാപ്രവർത്തനങ്ങൾ ന്യൂയോർക്ക് കേന്ദ്രമാക്കി നടത്തി.1993 ൽ ചൈനയിൽ തിരിച്ചെത്തിയ ഐ വൈവൈ  തുടർന്ന് ചൈനയിൽ തന്നെ കലാപ്രവർത്തനങ്ങളുമായി തുടർന്നു , വാസ്തുശില്പി,ക്യൂറേറ്റർ എന്നീ നിലകളിലെല്ലാം തന്റെ കലാപ്രവർത്തനത്തെ വ്യാപിപ്പിച്ചു. എന്നാൽ ചൈനയെക്കാളുപരി യൂറോപ്പ്,അമേരിക്ക എന്നിവിടങ്ങളിലായിരുന്നു ഐ വൈവൈ പ്രസിദ്ധൻ.അദ്ദേഹം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഒട്ടേറെ കലാപ്രദർശനം നടത്തിയിട്ടുണ്ട്.
                  ചൈനയിൽ അദ്ദേഹം കൂടുതലായി അറിയപ്പെട്ടത് വിചിത്രസ്വഭാവിയും അരവട്ടനുമായ ആൾ എന്ന നിലയിലാണ്. 2008 ലെ ഒളിമ്പിക്സിന്റെ വേദിയായ ബീജിംഗിലെ ‘കിളിക്കൂട് സ്റ്റേഡിയം’ എന്ന് അറിയപ്പെട്ട നാഷണൽ സ്റ്റേഡിയത്തിന്റെ ആർട്ടിസ്റ്റിക് കൺസൾട്ടന്റ് ആയി ഐ വൈവൈ നിയമിക്കപ്പെട്ടെങ്കിലും അധികം താമസിയാതെ ആ പ്രോജക്ടിൽ നിന്ന് പിന്മാറി. തുടർന്ന് അദ്ദേഹം സ്വീകരിച്ച ഒളിമ്പിക്സ് വിരുദ്ധ നിലപാട് ആണ് ഭരണകൂടത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ ആദ്യ  ഉരസലായി മാറുന്നത്. ‘ഒളിമ്പിക്സിന്റെ ചൈനീസ് ആതിഥേയത്വം കപടവും  ഹിപ്പോക്രിസിയുമാണ്’ എന്നാണ് ഐ വൈവൈവൈ തുറന്നടിച്ചത്. ഐ വൈവൈയുടെ ജീവിതത്തെക്കുറിച്ച് അലിസൻ ക്ലൈമാൻ സംവിധാ‍നം ചെയ്ത ഡോക്യുമെന്റെറിയുടെ തലക്കെട്ട് തന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ സൂചകമാണ് :  ‘ഐ വൈവൈ : നെവർ സോറി’. അദ്ദേഹം തന്റെ സെൽഫ് പോട്രൈറ്റിനു നൽകിയ പേരായ “ Grass mud horse covering the middle” എന്നത് ചൈനീസിൽ ഉച്ചരിക്കപ്പെടുക ഏതാണ്ട് ഇങ്ങനെയായിരിക്കും :  "Fuck your mother, the Communist party central committee".
               ഭരണകൂടത്തിൽ  നടമാടുന്ന മാരകമായ വിധത്തിലുള്ള അഴിമതിയെ അദ്ദേഹം ആവിഷ്കരിച്ചത് ‘ ചൈനീസ് ശവപ്പെട്ടി’ എന്ന ശില്പത്തിലൂടെയായിരുന്നു. ക്രമരഹിതമായ രൂപമുള്ള ശവപ്പെട്ടിയുടെ ശില്പം. ശവപ്പെട്ടിക്ക് ചൈനീസ് ഭാഷയിലെ പേര് ‘ഗ്വാൻസായ്’ എന്നാണ്. ‘ഗ്വാൻ’ എന്ന വാക്കിന്റെ മറ്റൊരർഥം ‘ഉയർന്ന ഉദ്യോഗസ്ഥൻ’ എന്നാണ്, ‘സായ്’ യുടേത് ‘പണം ‘ എന്നും. ചൈനയുടെ സമകാലികസ്ഥിതിയുടെ ശരിയായ ബിംബം തന്നെ ഈ  ശവപ്പെട്ടി.

സോഷ്യൽ മീഡിയയുടെ ഉപയോഗം
           ആശയപ്രകാശനത്തിലെ പുത്തൻ ജനാധിപത്യത്തെ മറ്റേതൊരു ആക്ടിവിസ്റ്റിനെയും പോലെ ഐ വൈവൈവൈയും സോഷ്യൽ മീഡിയയിലൂടെ തിരിച്ചറിഞ്ഞു. അദ്ദേഹം അതിനെ നന്നായി ഉപയോഗിച്ചു. അദ്ദേഹത്തിന്  ട്വിറ്ററിൽ ഒന്നര ലക്ഷത്തിലധികം ഫോളോവേർസ് ആയിരുന്നു ഉണ്ടായിരുന്നത്. അധിക്യതരാൽ നിരന്തരം സെൻസർ ചെയ്യപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ബ്ലോഗ് ഒരു ദിവസം 10000 പേരായിരുന്നു സന്ദർശിച്ചിരുന്നത്. ചൈന പോലൊരു സെൻസർഷിപ്പ് സാമ്രാജ്യത്തിൽ ഇന്റർനെറ്റിലൂടെയുള്ള ആശയവിനിമയവും നിരന്തരം തടസ്സപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിദഗ്ധമായിത്തന്നെ അതിനെയൊക്കെ പലപ്പോഴും മറികടന്നു. അറബ് ലോകത്തെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ച് ഐ വൈവൈ പറയുന്നത് കേൾക്കുക : “ഞാൻ ആദ്യമൊന്നും മുല്ലയെ കാര്യമായി കണ്ടിരുന്നില്ല, പക്ഷെ മുല്ലയെ കണ്ട് പേടിച്ച ആളുകൾ ആ വിവരം നൽകി : ഈ മുല്ല അപകടകാരിയാണെന്ന്. മുല്ല ആ ആളുകളെ എങ്ങനെ പേടിപ്പിക്കുന്നു! എന്തൊരു മുല്ല!“.

കലാകാരൻ വിമതനാകുന്നു


        2008 മെയ് മാസം  സിച്ചുവാൻ പ്രവിശ്യയിലുണ്ടായ ഭൂമികുലുക്കത്തിൽ ഒട്ടേറെ പേർക്ക് മരണം സംഭവിച്ചിരുന്നു. ഈ ദുരന്തത്തിൽ ആ മേഖലയിൽ ഒട്ടേറെ സ്കൂളുകൾ തകരുകയും ആയിരക്കണക്കിനു കുട്ടികൾ മരിക്കുകയും ചെയ്തു. മരിച്ച കുട്ടികളുടെ എണ്ണം സർക്കാർ പുറത്തു വിട്ടത് സംബന്ധമായും സ്കൂൾ കെട്ടിടനിർമ്മാണത്തിലുണ്ടായ അഴിമതി മൂലമാണ് സ്കൂളുകൾ ദ്യഡമായി പണിതീർക്കാൻ സാധിക്കാതിരുന്നതെന്നതെന്നും ആരോപണം ഉയർന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ 2008 ഡിസംബറിൽ ആരംഭിച്ച ‘സിറ്റിസൻസ് ഇന്വെസ്റ്റിഗേഷൻ‘ എന്ന ഓൺലൈൻ കാമ്പൈനിനെ ഐ വൈവൈ അനുകൂലിക്കുകയും തുടർന്ന് ഈ നടപടി അദ്ദേഹത്തെ സർക്കാരിന്റെ കണ്ണിലെ കരടാക്കി മാറ്റുകയും ചെയ്തു. 2009 ഏപ്രിലിൽ ദുരന്തത്തിൽ മരിച്ച 5385 കുട്ടികളുടെ പേരു വിവരം അന്വേഷണ സംഘം പുറത്തു വിട്ടു. ഐ വൈവൈ ഈ ലിസ്റ്റും അനേഷണം സംബന്ധിച്ച ഒട്ടേറെ രേഖകളും തന്റെ ബ്ലോഗിലിട്ടു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ ബ്ലോഗ് അധിക്യതർ അടച്ചു പൂട്ടുകയും ചെയ്തു. ഒട്ടും താമസിച്ചില്ല, തന്റെ ഓഫീസ് ഭിത്തിയിൽ കുട്ടികളുടെ ലിസ്റ്റ് പെയിന്റ് ചെയ്തു  ഐ വൈവൈയിലെ റിബൽ. 2009 ആഗസ്റ്റിൽ പ്രദർശനം കഴിഞ്ഞ് ചോംഗ്ഡുവിൽ നിന്ന് മടങ്ങവെ ഐ വൈവൈയെ പോലീസ് പിടികൂടി മർദ്ദനമേൽ‌പ്പിച്ചു.തലയ്ക്കേറ്റ മർദ്ദനം അദ്ദേഹത്തെ പെട്ടെന്ന് അവശനാക്കുകയും അദ്ദേഹത്തിന് ഒരു അടിയന്തിര ബ്രെയിൻ സർജറി നടത്തുകയും വേണ്ടി വന്നു. അതിനിടെ രാജ്യം വിട്ടു പോകുന്നത് തടയുന്നതിനായി അദ്ദേഹത്തിന്റെ രണ്ട് ഗൂഗിൾ അക്കൌണ്ടുകളും ഹാക്ക് ചെയ്യപ്പെടുകയും അവയിലെ വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്തു.

വിമതൻ കുറ്റവാളിയാക്കപ്പെടുന്നു
           ‘സംശയാസ്പദമായ കുറ്റക്യത്യങ്ങളിൽ’ ഏർപ്പെട്ടു എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ച അധിക്യതർ ഐ വൈവൈയുടെ ബാങ്ക് അക്കൌണ്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഒടുക്കം 2010 നവംബറിൽ അനിവാര്യമായത് സംഭവിച്ചു, അദ്ദേഹം വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട് രാജ്യം  വിട്ടുപോകരുത് എന്ന മുന്നറിയിപ്പോടെ തടങ്കൽ ഒഴിവാക്കുകയും ചെയ്തു. 2011 ജനുവരി 11 നു  അദ്ദേഹത്തിന്റെ സ്റ്റുഡിയോ ഒറ്റയടിയ്ക്ക് തകർത്തു കൊണ്ട് അദ്ദേഹത്തിന്റെ മേൽ  കനത്ത പ്രഹരം ഏൽ‌പ്പിച്ചു ഷാങ്ഹായ് നഗരാധിക്യതർ.

വീണ്ടും തടങ്കലിൽ
     2011 ഏപ്രിൽ മൂന്നിനാണ്  ഐ വൈവൈ രണ്ടാമതും അറസ്റ്റിലാകുന്നത്. ഹോങ്കോംഗിലേക്ക് കടക്കാൻ ശ്രമിക്കവെ ബീജിംഗ് വിമാനത്താവളത്തിൽ വെച്ചായിരുന്നു അത്.അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ കടന്ന് പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. സ്റ്റുഡിയോയിലെ ജോലിക്കാരും  അദ്ദേഹത്തിന്റെ ഭാര്യയും തടഞ്ഞു വെക്കപ്പെട്ടു. ഏപ്രിൽ ഏഴിന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ വരുന്നു : ഐ വൈവൈ സാമ്പത്തിക കുറ്റക്യത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന്. ഭരണകൂടത്തിന്റെ ലക്ഷ്യം അങ്ങനെ വെളിവാക്കപ്പെട്ടു. ഐ വൈവൈ കുറ്റവാളിയാക്കപ്പെട്ടു കഴിഞ്ഞു, ഇനി തകർക്കാനെളുപ്പം! 81 ദിവസം തടങ്കലിൽ കിടന്നു ഐ വൈവൈ. ജയിലിൽ നിന്ന് പുറത്ത് വരുമ്പോഴേക്കും അദ്ദേഹത്തിനെതിരെ നിയമനടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഐ വൈവൈയുടെ അറസ്റ്റ് ചൈനയിൽ പ്രതിഷേധത്തിനു കാരണമായി. ലോകവ്യാപകമായി മനുഷ്യാവകാശപ്രവർത്തകരുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിഷേധം ഉയർത്തിയെങ്കിലും ചൈന അതൊന്നും വകവെയ്ക്കാതെ സ്വന്തം പൌരനെ അപരനാക്കുന്നത് തുടർന്നു. ഭരണകൂടത്തിന്റെ ഔദ്യോഗിക ഇംഗ്ലീഷ് പത്രം ആയ ‘ഗ്ലോബൽ ടൈംസ്’ ഐ വൈവൈ പ്രശ്നത്തിൽ എഡിറ്റോറിയൽ എഴുതി : ‘നിയമം നിഷേധിയുടെ മുൻപിൽ മുട്ടുമടക്കില്ല’.

പ്രതിഷേധവും ‘ഐ വൈവൈ രീതി‘യിൽ
       ഐ വൈവൈയുടെ അറസ്റ്റിനെതിരെയുള്ള ചൈനയിലെ പ്രതിഷേധം ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടിയുടെ നിഴലിൽ ആയിരുന്നെങ്കിലും ചൈനീസ് അധീന പ്രദേശമായ ഹോങ്കോങ്ങിൽ അത് വ്യാപകമായിരുന്നു. ടാങ്കരിൻ എന്ന യുവകലാകാരിയുടെ പ്രതിഷേധം  അവയിൽ ശ്രദ്ധേയമായ ഒന്നായിരുന്നു. തെരുവു നടപ്പാതകളിലും കെട്ടിടച്ചുമരുകളിലും സ്റ്റെൻസിൽ ചെയ്ത ഐ വൈയുടെ ഗ്രാഫിറ്റി സ്പ്രേ പെയിന്റ് ചെയ്തു അവൾ. അതിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു : “ഹൂ ഈസ് അഫ്രൈഡ് ഓഫ് ഐ വൈവൈ?”. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങളുടെ കയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകളിലും ഈ ചിത്രം കാണാമായിരുന്നു.

            പക് മിങ് എന്ന കലാകാരന്റെ പ്രതിഷേധം തികച്ചും  പുതുമയുള്ളതായിരുന്നു.ഹോങ്കോങ് പോലീസ് ആസ്ഥാനത്തിന്റെ മുഖപ്പിലേക്ക് ഐ വൈവൈയുടെ ഒരു പടുകൂറ്റൻ ചിത്രം പ്രൊജക്ട് ചെയ്യുകയാണിദ്ദേഹം ചെയ്തത്. ഈ ചിത്രത്തിന്റെ ഫോട്ടോയെടുക്കുകയും അത് സോഷ്യൽ നെറ്റ്വർക്കുകളിൽ പ്രചരിക്കുകയും ചെയ്തു : പോലീസ് ആസ്ഥാനം നിറഞ്ഞ് നിൽക്കുന്ന ഐ വൈവൈ !

നിയമയുദ്ധത്തിന്റെ ആരംഭം
     നികുതിവെട്ടിപ്പ് ആയിരുന്നു ഐ വൈക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ‘ഫെയ്ക് കൾച്ചറൽ ഡവലപ്പ്മെന്റ് ‘ എന്ന അദ്ദേഹത്തിന്റെ കമ്പനിക്കെതിരെ  അധിക്യതർ ചുമത്തിയ 2.4 ദശലക്ഷം ഡോളറിന്റെ പിഴ അടയ്ക്കാൻ കൂട്ടാക്കാതിരുന്ന ഐ വൈവൈ കോടതിയിലൂടെ ഈ നടപടിയെ എതിർത്തു. വിധി കേൾക്കാൻ  വാദിയെ കോടതിയിൽ ഹാജരാകാൻ പോലും അനുവദിക്കാതിരുന്ന വിചാരണയ്ക്കൊടുവിൽ 2012 ജുലൈയിൽ കേസിലെ വിധി ഐ വൈക്ക് പ്രതികൂലമായി വന്നു. ട്വിറ്ററിലൂടെ അദ്ദേഹം വിധിക്കെതിരെ ഇങ്ങനെ പ്രതികരിച്ചു :  “ നീതിയും നിയമവും ഇവിടെ നിലനിൽക്കുന്നില്ലെന്ന് ഈ രാജ്യം ഒരിക്കൽ കൂടി ലോകത്തിനു മുമ്പാകെ തെളിയിച്ചു.” വിധിക്കെതിരെ അദ്ദേഹം നൽകിയ അപ്പീലും സപ്തംബറിൽ മേൽകോടതി തള്ളി. “കോടതിയ്ക്ക് ഇത്രയും യുക്തിരഹിതവും അപഹസിക്കുന്നതുമാകാൻ കഴിയും എന്ന് ഞാൻ സങ്കല്പിച്ചിരുന്നു പോലുമില്ല”, കോടതിക്കെതിരെ ഐ വൈയുടെ നിശിത വിമർശനം. വിധി പ്രതികൂലമാണെങ്കിലും ഐ വൈവൈ പിഴ അടയ്ക്കാൻ കൂട്ടാക്കിയിട്ടില്ല.
നിശ്ശബ്ദരാകാൻ ഒരുക്കമല്ലാത്ത മനുഷ്യർ
         ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനസമൂഹത്തെ , അവരുടെ രാഷ്ട്രീയത്തെ, സംസ്കാരത്തെ വരിഞ്ഞ് മുറുക്കി നിയന്ത്രിക്കുന്ന ചൈനയുടെ കണ്ണിലെ കരടായി ഇനിയുമുണ്ട് കലാകാരന്മാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളുമായി ഒട്ടേറെ കീഴടങ്ങാത്ത മനുഷ്യർ. ടിയാനന്മെൻ സ്ക്വയർ അടിച്ചമർത്തലിനെക്കുറിച്ചുള്ള “കൂട്ടക്കൊല’ എന്ന കവിതയെഴുതിയതിന് 1990 ൽ തടങ്കലിലായ കവി ലിയാവൊ യിവു മുതൽ 11 വർഷത്തെ തടങ്കൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന , 2010 ലെ സമാധാന നോബൽ സമ്മാനിതനായ സാഹിത്യകാരൻ ലിയു സിയാബോ വരെ നീളുന്നു അത്. അടുത്തിടെ അമേരിക്കൻ എംബസിയിൽ അഭയം തേടുകയും തുടർന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്ത ചെൻ ഗ്വാങ്ചെങ് എന്ന അന്ധനായ അഭിഭാഷക ആക്ടിവിസ്റ്റിന്റേത് ഇത്തരത്തിലുള്ള പുറത്തു കടക്കലുകളിൽ ഒന്നു മാത്രം.  കുടുംബാസൂത്രണത്തിന്റെ പേരിൽ ഭരണകൂടം ബലം പ്രയോഗിച്ച് ഗർഭച്ഛിദ്രം, ഷണ്ഡീകരണം എന്നിവ നടത്തിയ ആയിരക്കണക്കിനു സ്ത്രീകളുടെ കേസുമായി നിയമയുദ്ധത്തിറങ്ങി സർക്കാരിന്റെ രോഷം ഏറ്റുവാങ്ങിയ ആളാണിദ്ദേഹം . ഇനിയും തുടരുന്നു ആ പട്ടിക, മഹത്തായ സംസ്കാരത്തിന്റെ ആരൂഡങ്ങളിലൊന്നായ ആ രാജ്യം ജനാധിപത്യത്തിന്റെ പൊൻ വെളിച്ചത്തിലേക്ക് ഉണരും വരെ നീളും അത്.

Friday, December 21, 2012

ഏതിനാണു വില കൂടുതൽ,ഐ ഫോണിനോ അതോ കിഡ്നിക്കോ?

ആപ്പിള്‍ ഐഫോണിനോ കിഡ്‌നിയ്‌ക്കോ, ഏതിനാണ് വില കൂടുതല്‍? നിങ്ങളുടെ മറുപടി 'കിഡ്‌നി' എന്നായിരിക്കും അല്ലെ? എന്നാല്‍ ചൈനയിലെ യുവാക്കള്‍ തങ്ങളുടെ കിഡ്‌നിയേക്കാള്‍ വിലകല്‍പ്പിക്കുക ഐഫോണിനായിരിക്കും. അവയവവ്യാപാരത്തിന്റെ പുത്തന്‍ പറുദീസയായി മാറിയിരിക്കുന്ന ചൈനയിലെ യുവാക്കള്‍ ആപ്പിള്‍ കമ്പനിയുടെ ഐഫോണിനോ ഐ പാഡിനോ പകരമായി തങ്ങളുടെ കിഡ്‌നി നല്‍കുന്നതാണ് ഈ രംഗത്തെ പുത്തന്‍ പ്രവണത.'നൂറ് പൂക്കള്‍ വിരിയട്ടെ'എന്ന് പാടിയവരുടെ പിന്‍തലമുറയുടെ ഇന്നത്തെ മുദ്രാവാക്യം ' കിഡ്‌നി വില്‍ക്കൂ,ഐപാഡ് കരസ്ഥമാക്കൂ' എന്നതാണ്. ആപ്പിളിന്റെ ഉത്പ്പന്നങ്ങളോട് ഭ്രാന്തമായ ആവേശം പുലര്‍ത്തുന്നു ചൈനീസ് സമൂഹം, സാധനത്തിനാണെങ്കില്‍ പൊള്ളുന്ന വിലയും .

അവയവവ്യാപാരം ആഗോളതലത്തില്‍
  ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു വര്‍ഷം ലോകമൊട്ടാകെ ഏകദേശം 10,000 നിയമവിരുദ്ധ കിഡ്‌നിക്കച്ചവടങ്ങള്‍ നടക്കുന്നുണ്ട്. അതായത് ഒരു മണിക്കൂറില്‍ ഒന്നിലധികം എണ്ണം. ജീവിതശൈലീ രോഗങ്ങളുടെ , പ്രത്യേകിച്ച് പ്രമേഹത്തിന്റെ ആഗോളമായ വര്‍ദ്ധനവ് കിഡ്‌നിയുടെ ആവശ്യകത മുന്‍പത്തേക്കാള്‍ കൂടുതലാക്കിയ സാഹചര്യത്തില്‍ അവയവവ്യാപാരം എന്നത് ഒരു പൊടിപൊടിപ്പന്‍ കച്ചവടമായി മാറിയിരിക്കുന്നു,ലോകമെമ്പാടും. ലോകാരോഗ്യ സംഘടനയുടെ തന്നെ വിവരങ്ങള്‍ അനുസരിച്ച് നിയമവിധേയവും വിരുദ്ധവുമായവ അടക്കം 2010 ല്‍ ആകെ നടന്ന 1,06,879 എണ്ണം അവയവക്കൈമാറ്റം ആകെ ആഗോള ആവശ്യത്തിന്റെ വെറും 10 ശതമാനമേ ആകുന്നുള്ളൂ എന്നത് ഇത് വലിയൊരു മേഖല തന്നെയാണ് എന്ന കാര്യത്തിന് അടിവരയിടുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ആവശ്യക്കാര്‍ക്ക് തങ്ങളുടെ സ്വദേശത്തിലേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് കിഡ്‌നി ലഭിക്കുന്ന സ്ഥലങ്ങളായ ചൈന,ഇന്ത്യ,പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് പറക്കേണ്ടതേയുള്ളൂ. സംഗതി വളരെയെളുപ്പം.ഇടനിലക്കാര്‍ ഉണ്ട് അവിടെയും. വെറും 5000 ഡോളര്‍ മുടക്കി അവര്‍ വാങ്ങുന്ന കിഡ്‌നി ആവശ്യക്കാരന് നല്‍കുന്നതോ 2 ലക്ഷം ഡോളര്‍ വരെ വിലയ്ക്ക്!

ഇവിടെയും ഒന്നാമതാകുന്ന ചൈന
  മേല്‍ കാണിച്ച കച്ചവടരീതിയുടെ ഏറ്റവും വലിയ കേന്ദ്രം ആയിരിക്കുന്നു ചൈന. പ്രതിവര്‍ഷം 1.5 ദശലക്ഷം അവയവം മാറ്റിവെക്കല്‍ ആവശ്യമായ ചൈനയില്‍ നടക്കുന്നത് വെറും പതിനായിരം എണ്ണം മാത്രം. പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഏതൊരു കച്ചവടത്തെയും പോലെ ഇവിടെയും ദാരിദ്യത്തിനെ ചൂഷണം ചെയ്യല്‍ തന്നെയാണ് പ്രധാനഘടകം. ചൈനയിലേക്ക് അവയവമാറ്റത്തിനായി ആവശ്യക്കാര്‍ പ്രധാനമായും എത്തുന്നത് മിഡില്‍ ഈസ്റ്റ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ്. ധനേച്ഛയില്ലാത്ത അവയവദാനം ഒഴികെയുള്ളവ നിയമവിരുദ്ധമായ ചൈനയില്‍ പക്ഷെ വളരെ വ്യാപകമായി ഇത് നടക്കുന്നു എന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഡോക്ടര്‍മാരും ഇടനിലക്കാരും ആശുപത്രികളും ചേര്‍ന്ന ഈ അവയവക്കച്ചവട മാര്‍ക്കറ്റിലേക്ക് ഗ്രാമനഗരങ്ങളില്‍ നിന്ന് ദരിദ്രരും തൊഴില്‍രഹിതരുമായ യുവാക്കളെ കണ്ടെത്തി എത്തിക്കുന്നു , ഇടനിലക്കാര്‍. വിലയുള്ള ഫോണിനോടുള്ള ആഗ്രഹം ഉള്ളിലൊതുക്കിക്കഴിയുന്ന ദരിദ്രന്റെ മനസ്സില്‍ തന്റെ ഒരു കിഡ്‌നിക്ക് പകരം ലഭിക്കാവുന്ന ഐഫോണിന്റെ ചിത്രം കൊണ്ടു വരുന്നതോടെ സംഗതി പകുതി ക്ലിക്കാവുന്നു. പിന്നെല്ലാം വേഗത്തില്‍ . പത്ത് ദിവസത്തിനകം സര്‍ജറി കഴിഞ്ഞ് പുത്തന്‍ ഐഫോണുമായി തിരികെയെത്തുന്നു, നമ്മുടെ തൊഴില്‍ രഹിതന്‍. ആര്‍ഭാടജീവിതം വരുത്തിവെച്ച കടം വീട്ടുന്നതിനും കൂട്ടുകാരിയുടെ അബോര്‍ഷന്‍ നടത്തുന്നതിനുമെല്ലാം അവന്‍ കിഡ്‌നി വില്‍ക്കാന്‍ പ്രേരിതനാകുന്നു. 2 മാസം മുന്‍പ് ഹുനാന്‍ പ്രവിശ്യയില്‍ നടന്നതും നിയമത്തിന്റെ മുന്‍പില്‍ എത്തിയതുമായ ഒരു സംഭവം തെളിയിക്കുന്നത് ചൈനീസ് സമൂഹത്തില്‍ വേരൂന്നി നില്‍ക്കുന്ന ജീര്‍ണത തന്നെയാണ്. സ്വന്തം കിഡ്‌നി 3000 ഡോളറിന് വിറ്റ് ഐപാഡും ഐഫോണും വാങ്ങിയ പതിനേഴുകാരന് മ്യതപ്രായനായതിനാല്‍ വിചാരണയ്ക്കായി കോടതിയിലെത്താന്‍ പോലും സാധിച്ചില്ല. സര്‍ജറി നടത്തിയ ഡോക്ടര്‍ അടക്കം 5 പേരാണ് ഈ കേസില്‍ പിടിയിലായത്. ഒരു ഓണ്‍ലൈന്‍ ചാറ്റിലൂടെയാണ് പയ്യന്‍ തന്റെ കിഡ്‌നി വില്‍ക്കാന്‍ സന്നദ്ധനായതെന്ന് അധിക്യതര്‍ പറയുന്നു. ഇടനിലക്കാര്‍ക്ക് ഈ കച്ചവടത്തില്‍ ലഭിച്ച തുക 35000 ഡോളറാണ്.

സര്‍ക്കാര്‍ ഇടപെടല്‍ 
  2007 ലാണ് ചൈനയിലാദ്യമായി അവയവക്കൈമാറ്റത്തിന് ദേശീയതലത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നത്. തുടര്‍ന്ന് അവയവക്കച്ചവടം നടത്തുന്ന സംഘടനകള്‍ നിരോധിക്കപ്പെട്ടു. കഴിഞ്ഞ ജുലൈയില്‍ 18 പ്രവിശ്യകളില്‍ ഒരേ സമയം നടത്തിയ ഓപ്പറേഷനില്‍ രക്ഷിക്കാനായത് 127 വ്യക്തികളെയാണ് . 28 സംഘങ്ങളാണ് പിടിയിലായത്. 'തൊണ്ണൂറുകള്‍ക്ക് ശേഷം ജനിച്ച തലമുറ ചെറിയ വിഷമതകള്‍ വരുമ്പോള്‍ തന്നെ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നു. തങ്ങളുടെ ശരീരവും ഉപഭോഗ ത്യഷ്ണയും തമ്മിലുള്ള തെരഞ്ഞെടുപ്പില്‍ അവര്‍ രണ്ടാമത്തെത് എടുക്കുന്നു.ഇന്ന് സമൂഹത്തില്‍ ആഗ്രഹങ്ങള്‍ക്ക് ഒടുക്കമില്ല്‌ലാതെയാവുകയും ആവശ്യങ്ങള്‍ക്ക് പരിധിയില്ലാതാവുകയും ചെയ്തിരിക്കുന്നു. അന്യരുമായി അന്ധമായി നടത്തുന്ന മത്സരം സമൂഹത്തെ ക്രമേണ തകര്‍ച്ചയിലെത്തിക്കും ' . യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ ഗ്വാങ്മിങ് പറയുന്നു.

സര്‍ക്കാരിന്റെ പുത്തന്‍ പദ്ധതി 
 കൂടിവരുന്ന അവയവക്കച്ചവടത്തിന് വിരാമം ഉണ്ടാക്കാനായി ചൈനീസ് സര്‍ക്കാര്‍ 2017 ഓടെ നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച പുത്തന്‍ പദ്ധതി ലോകവ്യാപകമായി പ്രതിഷേധത്തിന് കാരണമാവുകയുണ്ടായി അടുത്തിടെ. വധശിക്ഷയ്ക്ക് വിധേയമാക്കുന്നവരില്‍ നിന്ന് അവയവങ്ങള്‍ എടുക്കുന്ന രീതി ഉള്‍ക്കൊള്ളുന്നു, ഈ പുത്തന്‍ പദ്ധതി. ലോകത്തേറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന ചൈനയില്‍ ഇത്തരത്തില്‍ ലഭിക്കുന്ന അവയവങ്ങള്‍ ഡിമാന്റ് നികത്തും എന്ന് കരുതുന്നു, സര്‍ക്കാര്‍. നിരോധിക്കപ്പെട്ട മതസംഘടനയായ ഫാലന്‍ ഗോങിന്റെ അനുയായികളായ തടവുകാരെ വധിക്കുന്നതിനു മുന്‍പ് അവയവങ്ങള്‍ എടുത്തുമാറ്റുന്നു എന്ന ആരോ പണം ഇപ്പോള്‍ തന്നെ ചൈനയുടെ മേലുണ്ട്. മാറേണ്ട മനോഭാവങ്ങള്‍ ധനേച്ഛയില്ലാത്ത അവയവദാനത്തിന് സമൂഹം കൂടുതലായി തയ്യാറാവുകയും മസ്തിഷ്‌കമരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവം എടുക്കല്‍ കൂടുതല്‍ സുഗമം ആക്കുകയും ചെയ്യുന്നതു വഴി മാത്രമേ ഈ അധാര്‍മ്മികക്കച്ചവടത്തെ ഇല്ലാതാക്കാന്‍ കഴിയൂ എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നു. ഉപഭോഗത്യഷ്ണയുടെ നീരാളിക്കയ്യിലകപ്പെടുന്ന പുതിയ തലമുറ സ്വന്തം ശരീരം പോലും വില്‍ക്കാന്‍ തയ്യാറാകുന്ന അവസ്ഥയിലെത്തുന്ന മുതലാളിത്ത സമൂഹത്തില്‍ നിന്ന് ഇതിലും വലുത് കാത്തിരിക്കണം നമ്മള്‍.

എൻ മലയാളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്

Tuesday, December 18, 2012

ആത്മാഹൂതികളില്‍ എരിയുന്ന ടിബറ്റ്

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ ചൈനയെ അടുത്ത ദശകത്തില്‍ ഭരിക്കേണ്ട നേതാക്കളെ തിരഞ്ഞെടുക്കാനായി ആ രാജ്യത്തിന്റെ രാഷ്ട്രീയ നേത്യത്വം ബീജിംഗില്‍ സുപ്രധാനമായ തങ്ങളുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് ഈ മാസമാദ്യം ചേരവേ അവിടെ നിന്ന് 2000 കിലോമീറ്റര്‍ അകലെയുള്ള ഒരു ചൈനീസ് പ്രദേശത്ത് , നടുക്കുന്ന ഒരു സംഭവം നടക്കുകയായിരുന്നു. സ്വയംഭരണ പ്രദേശം എന്ന ഓമനപ്പേരിട്ട് ചൈന അതിന്റെ കൈക്കുള്ളില്‍ ഒതുക്കിയിരിക്കുന്ന ടിബറ്റിലെ പടിഞ്ഞാറന്‍ സിചുവാന്‍ പ്രദേശത്തെ 3 യുവബുദ്ധ സന്യാസികളാണ് സ്വയം അഗ്‌നിയില്‍ എരിഞ്ഞമര്‍ന്നത്. ചൈനീസ് കംമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്ന സമയം തങ്ങളുടെ പ്രതിഷേധത്തിനു അനുയോജ്യമാകും എന്ന പ്രതീക്ഷയിലാണ് അവര്‍ അത് ചെയ്തത്. ടിബറ്റിനെ 2011 മുതല്‍ പിടിച്ചുലച്ച പ്രതിഷേധ ആത്മഹത്യകളുടെ നിരയിലെ ഏറ്റവും ഒടുവിലത്തെ പോരാളികളായിരുന്നു അന്ന് മരണം വരിച്ച യുവ സന്യാസിമാര്‍.
പ്രതിഷേധത്തിലേക്ക് ഒരു ജനത

60 ലക്ഷം വരുന്ന ടിബന്‍ ജനതയുടെ അടിച്ചമര്‍ത്തലിന്റെ കഥ ചരിത്രത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏവര്‍ക്കും സുപരിചിതമാണ്. അമ്പതുകളില്‍ ചൈന ടിബറ്റിനെ തന്ത്രപ്രധാനമായ ഒന്നായിക്കണ്ട് കയ്യടക്കുന്നതിനു മുന്‍പ് അവര്‍ക്ക് സ്വയംഭരണം ഉണ്ടായിരുന്നു. ചൈനയുടെ പിടിച്ചടക്കലും ആത്മീയ,ഭരണ നേതാവ് ദലൈലാമയുടെ ഇന്ത്യയിലേക്കുള്ള പലായനവും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് വഴിമരുന്നിട്ടതും ചരിത്രവഴികളില്‍ പിന്നീട് നടന്ന സംഭവങ്ങളാണ്. ദലൈലാമയുടെ 1959 ലെ പലായനത്തിനു ശേഷം ചൈന ടിബറ്റിന്റെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. ഒരു ലക്ഷത്തിലധികം ടിബറ്റ് ജനതയുടെ ജീവനെടുത്തു മാവോയുടെ സാംസ്‌കാരിക വിപ്ലവം. ആറായിരത്തിലധികം സന്യാസമഠങ്ങളും നശിപ്പിക്കപ്പെട്ടു. എണ്‍പതുകളുടെ അവസാനത്തിലാണ് രണ്ട് പ്രാചീന മഠങ്ങളിലെ സന്യാസിമാര്‍ കലാപത്തിനൊരുങ്ങി ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടത്. ചൈനയുടെ ഈ മതപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ അടിച്ചമര്‍ത്തലില്‍ നിന്നുള്ള മോചനം ആണ് പ്രതിഷേധിക്കുന്നവരുടെ ആത്യന്തികലക്ഷ്യം . സമീപകാലത്തൊന്നും സാധിതമാകാനിടയില്ലാത്ത ഈ ലക്ഷ്യത്തിനു വേണ്ടിയാണ് അവര്‍ സ്വയം ജീവന്‍ വെടിയാന്‍ തയ്യാറാകുന്നത്.


നീളുന്ന ആത്മാഹുതികള്‍

2011 ലാണ് ഈ പ്രതിഷേധരീതി ടിബറ്റില്‍ അരങ്ങേറിത്തുടങ്ങുന്നത്. സ്വയം ഹത്യയിലൂടെ എന്തെങ്കിലും ലോകത്തോട് പങ്കുവെക്കുക എന്നത് ആദികാലം മുതലേയുള്ള ഒരു ബൌദ്ധ രീതിയാണ്. ഇവിടെ ഇവര്‍ തങ്ങളുടെ മരണത്തിലൂടെ ലോകത്തോട് പറയുന്നത് സ്വാതന്ത്യം എന്നത് ഈ ലോകത്ത് തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന സന്ദേശമാണ്.

tibsuiside12008 ല്‍ ടിബറ്റിലെമ്പാടും വ്യാപകമായ പ്രതിഷേധം അലയടിച്ചെങ്കിലും ഭരണകൂടം അതിനെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയായിരുന്നു. എന്നാല്‍ 2011 ല്‍ ആരംഭിച്ചത് ഇന്നും തുടരുകയാണ് ടിബറ്റന്‍ തെരുവുകളില്‍. ബുദ്ധസന്യാസികളും പുരോഹിതന്മാരും തെരുവീഥികളില്‍ സ്വയം കത്തിയമരുകയാണ്. ഇവരെക്കൂടാതെ കഴിഞ്ഞ ആഗസ്തില്‍ ഒരു സ്ത്രീയും ഒക്ടോബറില്‍ ഒരു കര്‍ഷകനും ആത്മാഹൂതി നടത്തിയിരുന്നു. 2011 തുടരുന്ന ആത്മഹത്യാപരമ്പരയില്‍ 70 പേരാണ് ഇതു വരെ മരിച്ചത് എന്ന് കരുതപ്പെടുന്നു. ഇതില്‍ 21 എണ്ണവും ഇക്കഴിഞ്ഞ ഒക്ടോബറിലാണ് നടന്നിട്ടുള്ളത്. മുന്‍പ് താരതമ്യേന ശാന്തമായിരുന്ന പടിഞ്ഞാറന്‍ സിചുവാന്‍ മേഖലയിലാണ് പ്രധാനമായും ആത്മാഹൂതി സമരങ്ങള്‍ നടന്നത്. തങ്ങളുടെ നേതാവായ ദലൈലാമയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ട് കൊണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രകടനം കൊണ്ട് നിറയുകയാണ് മേഖലയിലെ പട്ടണങ്ങള്‍ മുഴുവനും തന്നെ.ടിബറ്റിലേക്കുള്ള വിദേശപത്രപ്രവര്‍ത്തകരുടെ പ്രവേശനം വളരെ നിയന്ത്രിതം ആയതിനാല്‍ തിബറ്റന്‍ സ്വാതന്ത്യത്തിനായി സ്ഥാപിക്കപ്പെട്ട വെബ്‌സൈറ്റുകള്‍ വഴിയാണ് ലോകം പ്രധാനമായും ഈ വാര്‍ത്തകള്‍ അല്പമെങ്കിലും അറിയുന്നത്. ചൈനീസ് ദേശീയ മാധ്യമങ്ങളിലും ടിബറ്റ് ഒരു വാര്‍ത്തയേ അല്ല.


കൂസലില്ലാതെ ഭരണകൂടം

പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുമ്പോഴാണ് ഈ പ്രതിഷേധം രൂക്ഷമായതെങ്കിലും ഇതേക്കുറിച്ച് ഒരു ചര്‍ച്ച പോലും അവിടെ നടന്നതായി അറിവില്ല. പാര്‍ട്ടിയുടെ ടിബറ്റ് ഘടകത്തിന്റെ ഉപനേതാവിന്റെ പ്രസ്താവന മാത്രം പുറത്തുവന്നു : 'ടിബറ്റ് മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഒന്നും പരിഗണിക്കാത്ത ദലൈലാമ ഗ്രൂപ്പ് ആണ് ആളുകളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. അവര്‍ രാഷ്ട്രീയ ഇരകളാണ്'. ഭരണകൂടത്തിന്റെ സമീപനത്തിന്റെ സ്വഭാവം ഈ പ്രസ്താവനയിലുണ്ട്. വിദേശത്തുള്ള ടിബറ്റന്‍ സ്വാതന്ത്യഗ്രൂപ്പുകള്‍ക്കും ഈ സമരങ്ങളില്‍ പങ്കുള്ളതായി ചൈനീസ് അധിക്യതര്‍ ആരോപിക്കുന്നുണ്ട്. ടിബറ്റന്‍ പ്രശ്‌നത്തിന്മേല്‍ നിരന്തരം ഇടപെടുന്ന കുറ്റത്തിന് അധിക്യതരാല്‍ നിരന്തരം പീഡനം ഏല്‍ക്കേണ്ടി വരുന്ന വനിതാ ബ്ലോഗറും ആക്ടിവിസ്റ്റുമായ സെറിംഗ് വോസര്‍ക്ക് കഴിഞ്ഞ ആഗസ്തില്‍ ബീജിംഗ് വിട്ട് പോകേണ്ടി വന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായുള്ള നടപടിയായിരുന്നു ഇത്. ' ടിബറ്റന്‍ ജനതയ്ക്കിടയില്‍ അസ്വസ്ഥത നാള്‍ക്കുനാള്‍ പെരുകി വരുകയാണ്. ആത്മഹത്യകള്‍ പെരുകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചൈനീസ് ഭരണകൂടം സുരക്ഷാര്‍ഥം എടുത്തിട്ടുള്ള നടപടികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉതകൂ'. സെറിംഗ് വോസര്‍ ബി.ബി.സി ലേഖകനോട് പറഞ്ഞതാണിത്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശകാര്യങ്ങളുടെ ചുമതലയുള്ള നവി പിള്ളയുടെ പ്രസ്താവനയും ചൈനീസ് സര്‍ക്കാരിന്റെ ഇടപെടലിന്റെ സ്വഭാവത്തെ കാണിക്കുന്നതാണ് : 'സമാധാനപരമായി സമരം നടത്തുന്ന ആളുകളെ തടഞ്ഞുവെക്കലും അവരുടെ അപ്രത്യക്ഷമാകലും മേഖലയിലെ ക്രമാതീതമായ സൈനിക വിന്യാസവും അസ്വസ്ഥത ഉളവാക്കുന്നതാണ്.'


പുത്തന്‍ നേത്യത്വം മാറ്റുമോ ഈ നിലപാട്?

നിയുക്ത ഭരണത്തലവന്‍ സി ജിന്‍പിംഗിന്റെ പിതാവ് സി സോങ്‌സുന്‍ ടിബറ്റന്‍ പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവായിരുന്നു എന്ന വളരെ ചെറിയ സംഗതി മാത്രമേ ഉള്ളൂ ഈ പ്രശ്‌നത്തോട് പുതിയ നേത്യത്വം എങ്ങിനെ പ്രതികരിക്കും എന്നതില്‍ എന്തെങ്കിലും പ്രതീക്ഷ നല്‍കുന്നതായി. അടുത്തിടെ ബി.ബി.സിക്കനുവദിച്ച ഒരു അഭിമുഖത്തില്‍ ദലൈലാമ പറയുകയുണ്ടായി പിതാവുമായി തനിക്ക് നല്ല ബന്ധമായിരുന്നു എന്നും മകന്‍ നിലവിലെ രാഷ്ട്രീയ നയം മാറ്റുമോ എന്നത് കാത്തിരുന്നു കാണേണ്ട സംഗതിയാണെന്നും. ചൈനയുടെ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ ടിബറ്റന്‍ നയം വീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും ഇക്കാര്യത്തില്‍ ആ ജനതയ്ക്ക് പ്രതീക്ഷയ്ക്ക് ഒട്ടും വകയില്ലെന്ന വസ്തുത.


മോചനമാണാവശ്യം

'ഫ്രീ ടിബറ്റ്' എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ന്യിയ്ങ്കര്‍ ടാഷി എന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പ് ഇങ്ങനെ പറയുന്നു : 'ഞാന്‍ അഗ്‌നിയില്‍ സ്വയം സമര്‍പ്പിച്ചത് ചൈനീസ് സര്‍ക്കാരിനെതിരെയാണ്. ദലൈലാമയും പഞ്ചന്‍ലാമയും 60 ലക്ഷം ജനങ്ങളും സ്വാതന്ത്യം തേടുന്നു.ടിബറ്റിനു മോചനമാണാവശ്യം'. ചൈനീസ് വ്യാളിയുടെ കനത്ത കാല്‍ക്കീഴില്‍ പെട്ട് ഞെരിയുന്ന ടിബറ്റന്‍ ജനതയുടെ ശബ്ദമാണ് ഈ യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലൂടെ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.


Wednesday, December 12, 2012

വിവാഹം ചൈനയിൽ നടക്കുന്നു : നഗ്നമായി



വിവാഹം ചൈനയിൽ നടക്കുന്നു : നഗ്നമായി

 ജാഫർ എസ് പുൽപ്പള്ളി

          ഷാങ്ഹായിയിലെ ഒരു   ഫാഷൻ മാഗസിനിൽ എഡിറ്ററായി ജോലി നോക്കുന്ന ഇരുപത്തെട്ടുകാരിയായ ചൈനീസ് യുവതി സാങ് യി ആഗ്രഹിക്കുക തന്റെ  കാമുകൻ  ഒരു മനോഹരമായ റെസ്റ്റോറന്റിൽ വെച്ച് തിളങ്ങുന്ന ഒരു വജ്രമോതിരം തനിക്കു നേരെ നീട്ടി ഇങ്ങനെ ചോദിക്കണം എന്നാണ് : താങ്കളെന്നെ വിവാഹം കഴിക്കുമോ ?

          അവൾ മന്ദഹസിക്കുകയും സന്തോഷക്കണ്ണീരോടെ കാമുകന്റെ മാറിലേക്ക് സ്വയം വീഴുകയും ചെയ്യും.
             എന്നാൽ യഥാർഥത്തിൽ നടന്നത് ഇതൊന്നുമല്ല. 2008 ന്റെ ഒടുവിലെ ഒരു സായാഹ്നത്തിൽ അവളുടെ കാമുകൻ ഇങ്ങനെ പറഞ്ഞു : എന്റെ അമ്മ പറയുന്നു ,നാം എത്രയും വേഗം വിവാഹസർട്ടിഫിക്കറ്റിനായി രജിസ്റ്റർ ചെയ്യണം എന്ന്. അവൾ സമ്മതിച്ചു. അങ്ങനെ അത് കഴിഞ്ഞു : അവരുടെ വിവാഹം. 2009 ലെ ആദ്യദിനങ്ങളിലൊന്നിൽ അവർ ഒരു ദിവസത്തെ അവധിയെടുത്ത് വിവാഹം രജിസ്റ്റർ ചെയ്യുന്ന ഓഫീസിൽ എത്തി രജിസ്ട്രേഷനുള്ള ചെലവായ 9 യുവാൻ തുല്യമായി പങ്കിട്ട് നൽകി ‘വിവാഹിത‘രായി. പിന്നീട് 100 യുവാൻ മുടക്കി അതും തുല്യപങ്ക്- ഒരു ചെറിയ ചായസത്കാരം അവർ ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റിൽ വെച്ച് , സുഹ്യത്തുക്കൾക്കായി. സാങ് യിയുടെ അമ്മ വിവാഹഫോട്ടോ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞു : ഞങ്ങൾക്ക് ഒട്ടും സമയമില്ലായിരുന്നു, മാത്രമല്ല പിറ്റേന്ന് ജോലിക്കും പോകണമായിരുന്നു.

‘നഗ്നവിവാഹം‘


          മേൽ പറഞ്ഞ രീതിയിലുള്ള വിവാഹങ്ങൾ ചൈനയിലെ വൻ നഗരങ്ങളിൽ വലിയ തരംഗമായി വന്നു കഴിഞ്ഞു. ഈ വിവാഹത്തെ അവർ ‘നഗ്നവിവാഹം’ എന്നാണ് പറയുന്നത്. ചൈനീസ് ഭാഷയിൽ ‘ലുവോ ഹുൻ ‘ എന്നറിയപ്പെടുന്ന ഇതിനെ എൺപതുകൾക്കു ശേഷം ജനിച്ച തലമുറയിലെ യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. ഈ തരംഗത്തിന്റെ മുദ്രാവാക്യവാചകങ്ങളിൽ അതിന്റെ ആശയം സ്പഷ്ടമാണ് . അതിങ്ങനെയാണ് :

        അപ്പാർട്ട്മെന്റ് വേണ്ട
        കാർ വേണ്ട
        വജ്രമോതിരം വേണ്ട
        ചടങ്ങ് വേണ്ട  ഹണിമൂൺ വേണ്ട .
        നാമിരുവരും നാലര യുവാൻ വീതം മുടക്കും
        അങ്ങനെ നമുക്ക് ഒരു വിവാഹസർട്ടിഫിക്കറ്റ് ലഭിക്കും
        പിന്നെ നാം പുത്തൻ ജീവിതത്തിലേക്ക് കടക്കും. 
ഇങ്ങനെ ചൈനീസ് സമൂഹത്തിലെ വ്യവസ്ഥാപിത വിവാഹസമ്പ്രദായങ്ങളുടെ മേൽവസ്ത്രം ഉരിഞ്ഞെറിയുന്നു, ഈ ‘നഗ്നവിവാഹ‘ങ്ങൾ.

എങ്ങനെ വന്നു ഈ കല്യാണം ?

              ഡെങ് സിയാവോ പിങ്ങിന്റെ പുത്തൻ ചൈന ഒട്ടേറെ വളർന്നെങ്കിലും പഴയ ആളുകൾക്ക് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായ പല വിശ്വാസങ്ങളും ചടങ്ങുകളും വെടിയാൻ കഴിയുന്നില്ല. ഈ പഴയ ആചാരങ്ങൾ , നടപ്പുമര്യാദകൾ എന്നിവ വിവാഹം എന്ന ചടങ്ങിലായിരുന്നു ഏറ്റവും പ്രതിഫലിച്ചത്. എത്രയൊക്കെ ആധുനികരായാലും അവർ തങ്ങളുടെ മക്കളുടെ വിവാഹങ്ങൾ തനത് ചൈനീസ് ചടങ്ങുകളോടെയും പാരമ്പര്യരീതികളോടെയും നടക്കണം എന്നാഗ്രഹിക്കുന്നു. അവിടെയാണ് പണം വില്ലനായി കടന്നു വരുന്നത്. വിവാഹം നടക്കണമെങ്കിൽ വരന് സ്വന്തമായി അപ്പാർട്ട്മെന്റോ കാറോ ഉണ്ടായിരിക്കണം , വിവാഹം എല്ലാവിധ ചടങ്ങുകളോടെയും നടത്തണം എന്ന രീതിയിലുള്ള നിഷ്ഠകൾ കഴിഞ്ഞ 30 വർഷം മുൻപുള്ളതിനേക്കാൾ 4000 മടങ്ങ് വിവാഹച്ചെലവ് ഉയർത്തി വൻ നഗരങ്ങളിൽ. വർദ്ധിച്ചു വന്ന ഭൂമി വില , മൊട്ടുസൂചി കുത്താൻ പോലും ഇടം ഇല്ലാത്ത ബീജിംഗ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ യുവാക്കൾ സ്വന്തമായി അപ്പാർട്ട്മെന്റ് സമ്പാദിക്കുക എന്നത് അസാദ്ധ്യകാര്യമായി തീർത്തു. കൂടാതെ തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയ പങ്കും ചെലവഴിക്കേണ്ടി വരും  പെണ്മക്കളുടെ വിവാഹം കെങ്കേമമായി നടത്താൻ പല കുടുംബങ്ങൾക്കും . സർവേകൾ സൂചിപ്പിക്കുന്നത് പ്രകാരം 74 ശതമാനം ചൈനീസ് നഗര യുവാക്കളും ‘നഗ്നവിവാഹ’ത്തെ പുൽകാൻ കാരണം വ്യക്തമാണല്ലോ ?

                  മറ്റൊരു പ്രധാനകാരണമായി കണക്കാക്കുന്നത് സ്ത്രീകളുടെ സ്ഥിതിയിൽ വന്ന വലിയ മാറ്റമാണ്. നന്നായി സമ്പാദിക്കുന്ന , തന്റെ മാതാപിതാക്കളെ ആശ്രയിക്കാത്ത യുവതികൾ നേടുന്ന സ്വാതന്ത്യം ഇത്തരം ലളിതവിവാഹങ്ങൾ യാഥാർഥ്യമാകുവാൻ കാരണമായി. തന്റെ വരൻ നൽകുന്നത് കൊണ്ട് ജീവിക്കുവാൻ അവൾക്ക് വൈമനസ്യവുമാണ്.

                സാമ്പ്രദായിക വിവാഹസങ്കല്പങ്ങൾ ഇന്നും വേരൂന്നി നിൽക്കുന്ന ചൈനീസ് സമൂഹത്തിൽ വളർന്നു വരുന്ന തുറന്ന മന:സ്ഥിതിയും ‘നഗ്നവിവാഹ’ത്തിനു നല്ല പിന്തുണ നൽകുന്നു.
             2008 ലാണ്  ഇത്തം വിവാഹങ്ങളെ സൂചിപ്പിക്കാൻ ‘ നഗ്നവിവാഹം ‘ എന്ന പദം ഇന്റനെറ്റിലൂടെ പ്രചാരത്തിലായത്. ‘നേക്കഡ് മാര്യേജ് ഏജ് ‘ എന്ന ,  ചൈനീസ് യുവാക്കൾക്കിടയിൽ  വളരെയേറെ ചർച്ച ചെയ്യപ്പെട്ട ടി.വി. സീരിയൽ ആണ് ഈ പദത്തിന്റെ ഉത്ഭവസ്ഥാനം . ‘നഗ്നവിവാഹം’ കഴിക്കുന്ന  ദമ്പതികളുടെ ജീവിതസമരം ആയിരുന്നു ആ സീരിയലിന്റെ ഉള്ളടക്കം.

വഴങ്ങുന്ന മുതിർന്ന തലമുറ

           ജോയ്സ് വാങ് എന്ന മുപ്പത്തിമൂന്നുകാരൻ ഇന്റർനെറ്റ് സംരംഭക യുവാവ് തനിക്ക് ഒരിക്കലും ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ, തന്റെ മകൻ എത്രയും വേഗം വിവാഹിതനാകണം എന്ന് ആഗ്രഹിക്കുന്ന അമ്മയോട് പറയുന്നതിങ്ങനെ : ഒന്നുകിൽ ഞാൻ ഒരു അപ്പാർട്ട്മെന്റ് 10 വർഷത്തിനുള്ളിൽ സ്വന്തമാക്കിയതിനു ശേഷം വിവാഹിതനാകാം , അല്ലെങ്കിൽ അതില്ലാതെ ഇപ്പോൾ തന്നെ വിവാഹിതനാകാം. അമ്മ രണ്ടാമത്തെത് അർദ്ധമനസ്സോടെ സമ്മതിച്ചതിന്റെ തൊട്ടടുത്ത ദിനം ജോയ്സ് വാങ് വിവാഹിതനായി.
        പക്ഷെ ചൈനയിലെ മുതിർന്ന തലമുറയ്ക്ക് ഇതൊന്നും അത്ര രുചിക്കുന്നില്ല. തങ്ങളുടെ ഏക സന്തതിയുടെ വിവാഹം എല്ലാ ചൈനീസ് ആചാരരീതികളോടും കൂടി നടത്തണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ ഈ ‘നഗ്നവിവാഹ‘ത്തെ അംഗീകരിക്കാനിടയില്ലല്ലോ .
പക്ഷെ തങ്ങളുടെ പെണ്മക്കൾ ‘മുടക്കാച്ചരക്കു’കളായോ ആൺകുട്ടികൾ ‘ ശൂന്യശാഖ’കളായോ മാറുമെന്ന് ഭയന്ന് മാതാപിതാക്കൾ ഒടുവിൽ ഈ പുത്തൻ വിവാഹത്തെ അനുകൂലിക്കുന്നു.

പ്രണയവും വിവാഹവും മാറ്റത്തിലേക്ക് , കൂടെ സമൂഹവും

    തങ്ങളുടെ യുവാക്കൾ പ്രണയത്തെയും വിവാഹത്തെയും മാറ്റിയെടുക്കുന്ന വിധം ആയിരക്കണക്കിനു വർഷത്തെ പാരമ്പര്യം ചുമലിൽ താങ്ങുന്ന ചൈനയിലെ പഴയ തലമുറ കാണുകയാണിന്ന്. അപ്പാർട്ട്മെന്റോ കാറോ സ്വന്തമാക്കാൻ കഴിവില്ലാത്തവർ പലരും വിവാഹമേ വേണ്ടെന്ന് വെക്കുന്നത് വിവാഹബാഹ്യബന്ധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.
നഗരങ്ങളിലെ വിവാഹരജിസ്ട്രേഷനിലെ കുറവ് ഈ വർഷം മാത്രം 17 ശതമാനം വരും എന്ന് അധിക്യതർ പറയുന്നു. ഷാങ്ഹായ് നഗരത്തിൽ ഒറ്റയ്ക്ക് കഴിയുന്ന യുവതികളുടെ എണ്ണം കഴിഞ്ഞ 15 വർഷം കൊണ്ട് മൂന്നിരട്ടിയായതായി സർവേകൾ പറയുന്നു. കൂടാതെ അവിടത്തെ ജനനനിരക്ക് അത് ഏറ്റവും കുറഞ്ഞ ലോകത്തിലെ പ്രദേശങ്ങളിലേതിന് ഒപ്പവുമായി എന്ന സ്ഥിതിയും സംജാതമായി.മറ്റ് രാജ്യങ്ങളിൽ നൂറോ ഇരുന്നൂറോ വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങൾ ചൈനയിൽ വെറും മുപ്പത് വർഷങ്ങൾ കൊണ്ടുണ്ടായി എന്ന് സാമൂഹ്യനിരീക്ഷകർ പറയുന്നു.

വെല്ലുവിളികളും ഉണ്ട്

         ‘നഗ്നവിവാഹം’ ഒട്ടേറെ മേന്മകൾ നൽകുന്നുണ്ടെങ്കിലും അത് ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും കാണാതിരുന്നു കൂടാ എന്ന് നിരീക്ഷകർ കരുതുന്നു. ദമ്പതികൾ ഇരുവരും സാമ്പത്തികമായി നല്ല നിലയിലല്ലാത്തതിനാൽ ജീവിതസമരം കടുത്തതായിരിക്കും . പലർക്കും മാതാപിതാക്കളുടെ പിന്തുണ പ്രതിസന്ധികൾ ലഭിക്കാതെയും പോകുന്നു. ‘ദരിദ്രദമ്പതികൾ എപ്പോഴും ദുരിതം നേടുന്നു’ എന്ന അർഥത്തിലുള്ള പഴഞ്ചൊല്ല് പോലും പ്രചാരത്തിലുണ്ട് ചൈനീസ് സമൂഹത്തിൽ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നടത്തുന്ന കഠിനപ്രയത്നം ദമ്പതിമാർക്കിടയിൽ ഉരസൽ ഉണ്ടാക്കുകയും ബന്ധം ശിഥിലമാകാൻ അത് കാരണമാകുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു. എന്നാൽ ബീജിംഗിലെ ഒരു ഗവേഷണവിദ്യാർഥിയായ വാങ് ഹൈമിൻ പറയുന്നത് മറിച്ചാണ് : “മുൻപേ തന്നെ  എല്ലാം സമ്പാദിച്ച് വിവാഹിതരായ സുഹ്യത്തുക്കളുടേതുമായി താരതംയം ചെയ്യുമ്പോൾ എന്റെ  വിവാഹം അല്പം മുഷിഞ്ഞതായി തോന്നാം. എന്നാൽ സാമ്പത്തികാടിത്തറ തെല്ലും ഇല്ലാതിരുന്നിട്ടും ഞങ്ങൾ എട്ട് വർഷമായി ഒന്നിച്ച് ജീവിക്കുന്നു. ഞാൻ കരുതുന്നു വിവാഹത്തിന്റെ അടിസ്ഥാനം പ്രണയം ആണെന്ന് , മറിച്ച് പണം അല്ലെന്നും.“

           ഇന്റനെറ്റിലെ ചർച്ചകളും ഇത്തരം വിവാഹങ്ങൾക്ക് വലിയ പിന്തുണ നൽകുന്നു.
 പ്രശസ്ത വെബ് പോർട്ടൽ ആയ ‘സിന’ യിലെ ഒരു പോസ്റ്റ് പറയുന്നു :
 “ തങ്ങൾ വിവാഹിതരാകുമ്പോൾ തന്നെ അവർ എല്ലാം നേടിയെങ്കിൽ പിന്നെന്ത് അവർക്ക് പ്രതീക്ഷിക്കാനുണ്ട് ? ജീവിതത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കഠിനമായി അധ്വാനിച്ച് ഒന്നിച്ച് നേടുന്നത് പോലെ സന്തോഷകരമായി മറ്റെന്തുണ്ട് വിവാഹത്തിൽ ? “

-2012 ജുലൈ 21 ന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്