Showing posts with label ആപ്പിൾ. Show all posts
Showing posts with label ആപ്പിൾ. Show all posts

Monday, January 28, 2013

ഫെയിസ്ബുക്ക്,ഗൂഗിൾ,ആപ്പിൾ,ആമസോൺ : ഇനിയും തുടരണോ ഈ ആധിപത്യങ്ങള്‍?





ഇന്റര്‍നെറ്റ് ഭീമന്മാര്‍ : ഇനിയും തുടരണോ  ഈ ആധിപത്യങ്ങള്‍?

സൈബര്‍ യുഗത്തില്‍ ഇന്റര്‍നെറ്റ് കമ്പനികളുടെ വളര്‍ച്ച പലപ്പോഴും പ്രവചനാതീതമായിരുന്നു. ഇന്റനെറ്റിനെ അടക്കിവാഴുന്ന തമ്പുരാക്കന്മാരായ ഗൂഗിള്‍, ആപ്പിള്‍, ഫെയിസ്ബുക്ക്, ആമസോണ്‍ എന്നിവരുടെ കഥയും വ്യത്യസ്തമല്ല. ഈ ഭീമന്മാരുടെ ഭീഷണമായ വളര്‍ച്ചയ്ക്കും മത്സരത്തിനും സമാനമായ ഒന്ന് മുന്‍പ് ദര്‍ശിച്ചിട്ടില്ല, സാമ്പത്തികലോകം . ഒരു കാലത്ത് വിപണിയില്‍ ആവേശം വാനോളം ഉയര്‍ത്തിയിരുന്ന ഇവയുടെ വളര്‍ച്ച ഇന്ന് വിപണിയ്ക്ക് തന്നെ ഹാനികരമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു, എന്ന ഭയം വ്യാപകമായിരിക്കുന്നു.

ഏതിലൊക്കെ ആധിപത്യം ചെലുത്തുന്നു ഇവര്‍?


ഈ നാലുപേരും അവരവരുടെ മണ്ഡലത്തില്‍ പുലര്‍ത്തുന്ന ആധിപത്യം വലുതാണ്.ആപ്പിളിന്റെ ഇന്റനെറ്റിലെ വിജയപീഠമായ ഐ ട്യൂണ്‍സ് ഇന്ന് 425 ദശലക്ഷം ആളുകളാണ് ഉപയോഗിക്കുന്നത്. അതിന്റെ സൈബര്‍ ഷെല്‍ഫുകളില്‍ നിറഞ്ഞിരിക്കുന്ന സംഗീതവും മറ്റ് ഡിജിറ്റല്‍ കണ്ടന്റുകളും ലക്ഷങ്ങള്‍ ഉപയോഗിക്കുന്നു,ദിനംതോറും. ഗൂഗിളാണെങ്കില്‍ വിശദീകരണം ആവശ്യമില്ലാത്ത വണ്ണം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഓരോ ആളെയും സ്വാധീനിക്കുന്ന ഒന്നാണ്.അവര്‍ ഇന്റര്‍നെറ്റ് തിരച്ചിലിന്റെയും ഓണ്‍ലൈന്‍ പരസ്യത്തിന്റെയും മേഖലകളില്‍ എതിരാളികളേക്കാള്‍ എത്രയോ മുന്‍പിലാണ്. ലോകത്ത് ഒരു വര്‍ഷം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ നാലില്‍ മൂന്നെണ്ണവും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്‌റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആമസോണ്‍ എന്തു ചെയ്യുന്നു ഇന്റര്‍നെറ്റില്‍ എന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യം ആണല്ലോ ?. അവര്‍ ഓണ്‍ലൈന്‍ റീടെയില്‍ മേഖലയിലും ഇബുക്ക് മേഖലയിലും കിടയറ്റ വമ്പന്മാര്‍ തന്നെ. അത്രയധികമൊന്നും അറിയപ്പെടുന്നില്ലെങ്കിലും ക്ലൌഡ് കമ്പ്യൂട്ടിംഗിന്റെ മേഖലയിലും അവരുടെ ശക്തി വളരെ വലുതാണ്. ഫെയിസ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍ അവര്‍ ലോകത്തിലെ മൂന്നാമത്തേത് ആയിരുന്നേനെ, ജനസംഖ്യയില്‍. നൂറു കോടിയിലധികമാണ് അവരുടെ ഉപയോക്താക്കളുടെ എണ്ണം.
ഈ കമ്പനികള്‍ ഊര്‍ജ്ജം പകര്‍ന്ന ഡിജിറ്റല്‍ വിപ്ലവം വിവിധ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ ഗുണങ്ങളും ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്. മറ്റെന്തിലുമുപരി സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും ജനാധിപത്യമൂല്യങ്ങളുടെ സൈബര്‍ ഭൂമികയ്ക്കും ശക്തി പകര്‍ന്നിട്ടുണ്ട് ഇവയില്‍ ഗൂഗിളും ഫെയിസ്ബുക്കും.
പിന്നെന്ത് ഭീഷണിയാണ് ഇവര്‍ നല്‍കുന്നത്?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ വമ്പന്മാരുടെ വളര്‍ച്ചയും നിലനില്‍പ്പും അത്ഭുതത്തിനൊപ്പം ഭീതിയും പടര്‍ത്തുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ നമ്മുടെ നെറ്റി ചുളിയാനിടയുണ്ട്.ഇവരുടെ വലുപ്പവും വളര്‍ച്ചയുടെ വേഗതയും ഇന്റര്‍നെറ്റിന്റെ ലോകത്തെ മത്സരത്തെ ഇല്ലായ്മ ചെയ്യുന്നു എന്നതാണ് ഈ ഭീതിയുടെ അടിസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടത്.

ഗൂഗിള്‍ ഏറ്റവും വലിയ വില്ലന്‍ ?


യൂറോപ്യന്‍ കമ്മീഷനും അമേരിക്കയുടെ ഫെഡറല്‍ ട്രേഡ് കമ്മീഷനും ഗൂഗിളിനെതിരെയുള്ള ഒരാരോപണത്തിന്മേല്‍ അന്വേഷണം നടത്തുകയുണ്ടായി.
തങ്ങളുടെ തന്നെ സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും അനുകൂലമാകത്തക്ക രീതിയില്‍ തിരയല്‍ ഫലങ്ങളെ മാനിപ്പുലേറ്റ് ചെയ്തു ഗൂഗിള്‍ എന്നതാണ് ആരോപണത്തിന്റെ പൊരുള്‍. ഗൂഗിളിനെപ്പോലെ ഒരു സെര്‍ച്ച് എഞ്ചിനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്ന്. ഗൂഗിള്‍ ചെയ്തു എന്നാരോപിക്കപ്പെട്ട മറ്റൊരു തെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിലകുറഞ്ഞ മത്സരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ഇടയാകത്തക്ക വിധത്തില്‍ അവര്‍ തങ്ങളുടെ പേറ്റന്റുകളെ ഉപയോഗിച്ചു എന്നതാണ്. ഈ ആരോപണങ്ങളില്‍ പലതിലും കഴമ്പുണ്ട് എന്ന് മനസ്സിലാക്കി അന്താരാഷ്ട്ര നിയന്ത്രകര്‍, എന്നതിനു തെളിവാണ് ഗൂഗിളിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന അര്‍ഥത്തിലുള്ള നിയന്ത്രകരുടെ നിര്‍ദ്ദേശങ്ങള്‍.
വളര്‍ച്ചയിലെ പ്രത്യേകതകള്‍


ഈ നാല് കമ്പനികളുടെയും വളര്‍ച്ചയില്‍ സമാനമായ കുറെ പ്രത്യേകതകള്‍ കാണാം. ഇവയില്‍ പ്രധാനപ്പെട്ടത്, വിജയി തന്റെ മേഖല മുഴുവനായിത്തന്നെ ആധിപത്യത്തില്‍ ആക്കുന്നു എന്നതാണ്. മൈക്രോസോഫ്റ്റ് തങ്ങളുടെ സ്വന്തം സെര്‍ച്ച് എഞ്ചിനായ 'ബിംഗി'നു വേണ്ടി കോടികള്‍ വാരി വിതറി കടുത്ത മത്സരത്തിനായി ഇറങ്ങിയെങ്കിലും ഇന്നും ഗൂഗിള്‍ തന്നെയാണ് സെര്‍ച്ച് എഞ്ചിന്റെ മുഖം. മൈക്രോസോഫ്റ്റിന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ അമേരിക്കയില്‍ നടത്തുന്ന തിരയലുകളുടെ മൂന്നില്‍ രണ്ടും നടക്കുന്നത് ഗൂഗിളിലൂടെയാണ്.യൂറോപ്യന്‍ വിപണിയുടെ 90 ശതമാനവും കൈവശം വെയ്ക്കുന്നു ഗൂഗിള്‍. ഇത്തരത്തിലുള്ള ആധിപത്യം ആമസോണ്‍ , ആപ്പിള്‍, ഫെയിസ്ബുക്ക് എന്നിവര്‍ തങ്ങളുടെ മേഖലയില്‍ പുലര്‍ത്തുന്ന ആധിപത്യത്തിന്റെ സ്വഭാവവും സമാനം തന്നെ. മത്സരാധിഷ്ഠിത വിപണിയുടെ ആശയങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ് ഇത്തരത്തിലുള്ള ആധിപത്യങ്ങള്‍ എന്നു കരുതുന്നു നിരീക്ഷകര്‍. ഈ നാല് വമ്പന്മാരുടെയും എതിരാളികളുടെ പ്രധാന ഭീതി ഇവര്‍ തങ്ങളുടെ മേഖലകള്‍ക്ക് പുറത്തേക്ക് സ്വാധീനവും ആധിപത്യവും ഇനിയും വ്യാപിപ്പിക്കാന്‍ തുടങ്ങുന്നത് തങ്ങളുടെ നില പരുങ്ങലിലാക്കും എന്നതിലാണ്. ഗൂഗിള്‍ കടന്നു കയറാനിടയില്ലാത്ത ഒരു മേഖലയുമില്ല. ഫെയിസ്ബുക്കും തങ്ങളുടെ തട്ടകം വിപുലപ്പെടുത്താനൊരുങ്ങുന്നു.
     മറ്റൊരു പ്രത്യേകത ഇവര്‍ ഉപഭോക്താക്കളെ തങ്ങളുടെ വരുതിയില്‍ തന്നെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്നതാണ്. ഗൂഗിള്‍ തങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങളെ അതിവിദഗ്ധമായി തങ്ങളുടെ തന്നെ സോഫ്‌റ്റ്വെയറുകളും പ്രോഗ്രാമുകളും ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലെറ്റ് കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുന്നത് വഴി ഉപഭോക്താക്കള്‍ അവരുടെ സ്വാധീനത്തില്‍ നിന്ന് ഒരിക്കലും വിട്ടുപോകാന്‍ ഇടയാകാതെ വരുന്നു. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ലഭിക്കുന്ന ആപ്‌സ് ഒഴിവാക്കാന്‍ സാധിക്കുന്നില്ല. സമാനമായ പ്രവര്‍ത്തന ശൈലിയിലൂടെ ആപ്പിള്‍ അതിന്റെ ഉപഭോക്താക്കളുടെ ജീവിതത്തില്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ പോലെ പ്രവര്‍ത്തിക്കുന്നു. ആപ്പിളിന്റെ ഫോണിലേക്കും അതില്‍ നിന്ന് പുറത്തേക്കുമുള്ള ഫയല്‍ ട്രാന്‍സ്ഫര്‍ പൂര്‍ണമായും കമ്പനി നല്‍കുന്ന സോഫ്‌റ്റ്വെയറിലൂടെ മാത്രമേ നടക്കുകയുള്ളൂ.
         മൂന്നാമത്തെ പ്രധാനപ്പെട്ട പ്രത്യേകത ,തങ്ങള്‍ക്ക് ഭീഷണിയായേക്കാവുന്ന മികച്ച ചെറുകമ്പനികളെ വിഴുങ്ങാനുള്ള ഇവയുടെ ത്വരയാണ്. തങ്ങളുടെ പ്രതിയോഗി ആയേക്കാവുന്ന 'സാപ്പോസ്' എന്ന ഓണ്‍ലൈന്‍ ഷൂ റീട്ടെയിലിംഗ് കമ്പനിയെ ആമസോണ്‍ ഒതുക്കിയത് സമീപകാല ഉദാഹരണം. ഇന്‍സ്റ്റാഗ്രാം, അഡ്‌മൊബ് എന്നീ കമ്പനികളെ ഫെയിസ്ബുക്കും ഗൂഗിളും സ്വന്തമാക്കിയത് അവയില്‍ നിന്നുണ്ടായേക്കാവുന്ന മത്സരത്തെ ഒഴിവാക്കാന്‍ തന്നെയാണ്. ഈ തരത്തിലുള്ള വിഴുങ്ങലുകളും ഈ കമ്പനികള്‍ക്കെതിരെ അന്വേഷണങ്ങള്‍ നടക്കാന്‍ ഇടയാക്കുന്നുണ്ട്. ഒട്ടേറെ ഇ ബുക്ക് പ്രസാധകക്കമ്പനികള്‍ ആപ്പിളില്‍ നിന്നുള്ള മാഫിയാ സദ്യശമായ ഭീഷണികള്‍ നേരിടുന്നുണ്ട് ആ മേഖലയില്‍.
ഒതുക്കണ്ടേ ഈ ഭീമന്മാരെ?

ഈ ഗോലിയാത്തുകളുടെ അനിയന്ത്രിത വളര്‍ച്ചയെ പ്രതിരോധിക്കാനും അതു വഴി സ്വതന്ത്രമായ മത്സരം വിപണിയില്‍ ഉറപ്പു വരുത്താനുമായി ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പോലുള്ളവ വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയെ പല കമ്പനികളായി വിഭജിക്കുക എന്നത് മുതല്‍ വിവിധ മേഖലകളില്‍ ഏതെങ്കിലും ഒന്ന് മാത്രം തിരഞ്ഞെടുക്കാന്‍ ഇവരെ നിര്‍ബന്ധിതമാക്കുക എന്നത് വരെ പലതാണ്. ഗൂഗിളിനെ, സെര്‍ച്ച് എഞ്ചിന്‍ ബിസിനസ് ചെയ്യുന്നതും മറ്റുള്ളവ കൈകാര്യം ചെയ്യുന്നതുമായ രണ്ട് കമ്പനികളായി വിഭജിക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെടുന്നുണ്ട്. ഇത്തരം കീറിമുറിക്കലുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക എന്ന് കരുതുന്നവരും കുറവല്ല.

പരസ്പരമത്സരവും മുറുകുന്നു

വലിയവ ചെറിയവയെ വിഴുങ്ങി പ്രതിയോഗികളെ ഇല്ലാതാക്കുന്നതിനു പുറമെ വമ്പന്മാര്‍ തമ്മിലുള്ള പൊരിഞ്ഞ മത്സരവും നടക്കുന്നു വിപണിയില്‍.ഐഫോണിനെ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള ആന്‍ട്രോയിഡിന്റെ കടന്നു വരവും ഐ പാഡിനെ മറികടക്കാനുള്ള ആമസോണ്‍ കിന്റിലിന്റെ വ്യഗ്രതയും ഫെയിസ്ബുക്കിന്റെ ആധിപത്യത്തെ തകര്‍ക്കാനുള്ള ഗൂഗിള്‍ പ്ലസിന്റെ കടന്നു വരവും സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ ഗൂഗിളിന്റെ അപ്രമാദിത്വത്തെ ഇല്ലാതാക്കാനുള്ള ഫെയിസ്ബുക്ക്, മൈക്രോസോഫ്റ്റ്, ആപ്പിള്‍ എന്നിവയുടെ ഉന്നവും എല്ലാം തന്നെ ഈ പോരാട്ടത്തിന്റെ മുഖമുദ്രകളാണ്. ട്വിറ്റര്‍ പോലുള്ള താരതംയേന ചെറിയ കമ്പനികളും തങ്ങളുടെ വമ്പന്‍ പ്രതിയോഗികളുടെ റാങ്കിംഗിന്റെ ഒപ്പമെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു.
ഒടുവില്‍ എന്ത് ശേഷിക്കും?

പ്രധാനപ്പെട്ട മേഖലകളിലൊക്കെ തുടരുന്ന ആരോഗ്യകരമായ മത്സരമില്ലായ്മ വിപണിയ്ക്ക് സ്യഷ്ടിക്കുക വലിയ ദുരന്തങ്ങള്‍ തന്നെയായിരിക്കും എന്ന് കരുതുന്നു സാമ്പത്തിക നിരീക്ഷകര്‍. വന്‍കമ്പനികളുടെ പരസ്പരമുള്ള മത്സരങ്ങള്‍ പലപ്പോഴും വലിയ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. തങ്ങളുടേതു മാത്രമായ സാമ്രാജ്യങ്ങളുമായി വമ്പന്മാര്‍ വിരാജിക്കുന്നത് ഒഴിവാക്കപ്പെടുകയും എല്ലാവര്‍ക്കും എല്ലാം ചെയ്യുന്നതിനുള്ള അവസരങ്ങള്‍ വിപണിയില്‍ സ്യഷ്ടിക്കപ്പെട്ടാല്‍ മാത്രമേ ആരോഗ്യകരമായ മത്സരത്തിലൂടെ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിനെ തേടിവരുകയും തിരഞ്ഞെടുപ്പിനുള്ള സാധ്യതയും സ്വാതന്ത്യവും ആത്യന്തികമായി അവന് നേടിക്കൊടുക്കുകയും ചെയുകയുള്ളു.