Saturday, February 9, 2019

കടമെടുത്ത് മുടിഞ്ഞ ഗ്രീസ്


           2007 ൽ അമേരിക്കയിൽ ആരംഭിച്ച് ഇന്ന് ലോകസമ്പദ് വ്യവസ്ഥയെ
വിഴുങ്ങിയിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും ദയനീയചിത്രമാണ്
യൂറോപ്യൻ സംസ്ക്യതിയുടെ ഈറ്റില്ലമായ ഗ്രീസ് കാഴ്ച വെക്കുന്നത്. എൺപതുകൾ
മുതൽ ലോകമെമ്പാടും പ്രയോഗിക്കപ്പെടുകയും മുതലാളിത്തത്തിന്റെ വികാസത്തിൽ
നിർണായകമാവുകയും ചെയ്ത ലിബറൽ സാമ്പത്തിക നയങ്ങളുടെ ഏറ്റവും പുതിയ
ദുരന്തഭൂമി കൂടി ആയിരിക്കയാണിന്ന് ഗ്രീസ്.

പ്രതിസന്ധിയുടെ തുടക്കം

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുടെ കൂട്ടത്തിൽ ദ്രുതഗതിയിൽ വളരുന്ന സമ്പദ്
ഘടനയായിരുന്നു ഗ്രീസിന്റേതെങ്കിലും വരവിൽ കവിഞ്ഞുള്ള ചെലവിന്റെ
കാര്യത്തിൽ അവർ മറ്റ് രാജ്യങ്ങളെക്കാൾ മുൻപിലായിരുന്നു. പൊതുകടത്തിന്റെ
കാര്യത്തിലും അവർ മുൻനിരയിലായിരുന്നു. അവരുടെ സമ്പദ് വ്യവസ്ഥയുടെ രണ്ട്
പ്രധാനഘടകങ്ങളായ ഷിപ്പിംഗും ടൂറിസവും ഏതൊരു സാമ്പത്തികപ്രതിസന്ധിയിലും
ആദ്യം ബാധിക്കപ്പെടുന്ന മേഖലകളായത് 2007 ൽ ആരംഭിച്ച ആഗോളസാമ്പത്തിക
പ്രതിസന്ധിയിൽ ഗ്രീസിന്റെ നില പരുങ്ങലിലാക്കി. സമ്പദ് വ്യവസ്ഥയെ
രക്ഷിക്കാനായി സർക്കാർ വലിയ തോതിൽ പണമിറക്കാൻ തുടങ്ങി, പക്ഷെ അത്
ഐ.എം.എഫ് തുടങ്ങിയവരിൽ നിന്ന് കടം വാങ്ങിയാണെന്ന് മാത്രം. ബജറ്റിനേക്കാൾ
എത്രയോ മടങ്ങ് ചെലവ് അധികരിച്ച 2004 ലെ ഒളിമ്പിക്സ് നടത്തിപ്പ് പോലുള്ള
സാമ്പത്തിക പ്രവർത്തനങ്ങൾ മൂലം ക്ഷയിപ്പിച്ചു തുടങ്ങിയിരുന്ന
സമ്പദ്ഘടനയുടെ, കടമെടുത്തുള്ള നിലനിൽപ്പിന് സ്വാഭാവികമായും അധികം
ദൂരമൊന്നും പോകാൻ കഴിയുമായിരുന്നില്ല. അങ്ങനെ 2009 ന്റെ അവസാനത്തോടെ
രാജ്യം അതിന്റെ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള
സാമ്പത്തിക പ്രതിസന്ധിയിൽ അമർന്നു; ജനങ്ങളെ കൂടുതൽ
ദുരിതത്തിലാഴ്ത്തിക്കൊണ്ട്.

പൂർണ്ണമാകുന്ന തകർച്ച

ധനക്കമ്മി എന്നത് 2009 ന്റെ തുടക്കത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ
(ജി.ഡി.പി) 3.7 ശതമാനം ആയിരുന്നത് 2009 സെപ്തംബറിൽ 12.7 ശതമാനം ആയി മാറി.
മാറിമാറി വന്ന സർക്കാരുകളെല്ലാം തന്നെ രാജ്യത്തിന്റെ സമ്പദ്സ്ഥിതിയുടെ
ശരിയായ ചിത്രം മറച്ചു വെക്കുകയാണുണ്ടായത് എന്ന കാര്യം  2010 ന്റെ
തുടക്കത്തിൽ വെളിവായത് അന്താരാഷ്ട്ര ഏജൻസികളുടെ മുൻപിൽ രാജ്യത്തിന്റെ
വിലകെടുത്തുകയും ചെയ്തു. കടം നൽകിയിരിക്കുന്ന പുറം ഏജൻസികളുടെ
നിയന്ത്രണമില്ലാതെ വരവിൽ കവിഞ്ഞ് ചെലവ് ചെയ്യാൻ ഈ മറച്ച് വെക്കൽ അവരെ
സഹായിച്ചു. 2010 ൽ ധനക്കമ്മി വീണ്ടും വർദ്ധിച്ച് 13.6 ൽ എത്തി. ഇത്
ലോകരാജ്യങ്ങൾക്കിടയിലെ ഏറ്റവും വലിയ ധനക്കമ്മിയായിരുന്നു. ഇതിനിടയിൽ ആകെ
പൊതുകടം എന്നത് പെരുകി ജി.ഡി.പി യുടെ 120 ശതമാനം എന്ന അത്യന്തം ഗുരുതരമായ
സ്ഥിതിയിലെത്തി.ഗ്രീസ് അങ്ങനെ ലോകത്തേറ്റവും കടം കേറിയ രാജ്യമായി മാറി.

ജനജീവിതത്തിൽ പിടിമുറുകുന്നു

ഗ്രീസിനെ ഈ കടുത്ത പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ യൂറോപ്യൻ യൂണിയനും
ഐ.എം എഫും അവരുടെ കടത്തിൽ നിന്ന് 4500 കോടി യൂറോ
എഴുതിത്തള്ളുന്നതടക്കമുള്ള നടപടികൾക്ക് തയ്യാറായി. ഇതടക്കം 11000 കോടി
യൂറോയുടെ സഹായം ആണ് ഗ്രീസ് കൈപ്പറ്റിയത്.  സ്വാഭാവികമായും ഈ സഹായം
ഉപാധിരഹിതം ആയിരുന്നില്ല. പതിവ് പോലെ ഐ.എം.എഫ് അവരുടെ നിബന്ധനകൾ ചെലവ്
ചുരുക്കൽ,ക്ഷേമപ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കൽ, സേവനമേഖലയിൽ നിന്നുള്ള
സർക്കാരിന്റെ പൂർണമായ പിൻവാങ്ങൽ എന്നിവയിലായിരുന്നു . ഈ ഘടനാപരമായ
നിയന്ത്രണങ്ങൾ യൂറോപ്യൻ കമ്മീഷൻ,യൂറോപ്യൻ സെൻട്രൽ ബാങ്ക്, ഐ.എം.എഫ്
എന്നിവരുടെ മേൽനോട്ടത്തിലാണ് നടപ്പിൽ വരുത്തിയത്. ചെലവ് ചുരുക്കലിന്റെ
കൈകൾ ആദ്യമായി നീണ്ടു ചെന്നത് ശമ്പളത്തിലും പെൻഷനിലും
ആയിരുന്നു.സാധാരണക്കാരന്റെ കഞ്ഞിയിൽ തന്നെ മണ്ണിടുന്ന നടപടിയായി ഇത്
കലാശിച്ചു. നികുതികളുടെ വലിയ വർദ്ധനവും കൂടിയായപ്പോൾ സ്ഥിതി കൂടുതൽ
ദയനീയമായി.

തെരുവിലിറങ്ങുന്ന പൊതുജനം

കടുത്ത നടപടികളിലേക്ക് കാലെടുത്തു വെച്ച സർക്കാരിന്
അഭിമുഖീകരിക്കാനുണ്ടായിരുന്നത് വലിയ പ്രതിഷേധങ്ങളെയായിരുന്നു. ജീവിതം
വഴിമുട്ടിയ ജനങ്ങൾ തെരുവിലേക്കിറങ്ങി.
ഗ്രീസിന്റെ തെരുവുകൾ പ്രതിഷേധപ്രകടനങ്ങൾ,കലാപങ്ങൾ എന്നിവ കൊണ്ട് നിറഞ്ഞു.
സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന
നടപടികളെല്ലാം സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. സമ്പന്നര്‍ക്ക്
യാതൊരു നഷ്ടവും വരാത്ത രീതിയിലാണ് നടപടികൾ എന്നാണ് ജനതയുടെ തിരിച്ചറിവ്.
പെന്‍ഷന്‍ സമ്പദ്രായം പിന്‍വലിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യണമെന്ന
നിർദ്ദേശം ജനരോഷം ആളിക്കത്തിച്ചു.





എന്നിട്ടും തീരാത്ത പ്രതിസന്ധി

കടം കൊടുത്തവർ പറഞ്ഞ എല്ലാ നിബന്ധനകൾ പാലിച്ചിട്ടും ധനക്കമ്മി എന്നത്
കുറയ്ക്കാൻ സാധിച്ചില്ല സർക്കാരിന്. കൂടുതൽ മൂർച്ഛിച്ച ആഗോളസാമ്പത്തിക
മാന്ദ്യം പൊതുകടം എന്ന വലിയ പ്രതിസന്ധിയിൽ നിന്ന് അവരെ
കരകയറ്റിയില്ല.2011 ൽ മാത്രം 111000 കമ്പനികളാണ് തകർന്നടിഞ്ഞത്.
തൊഴിലില്ലായ്മ 48.1 ശതമാനത്തിലെത്തി.തികഞ്ഞ ദാരിദ്യത്തിൽ കഴിഞ്ഞിരുന്ന
ജനങ്ങൾ 2009 ൽ 27.6 ശതമാനം ആയിരുന്നെങ്കിൽ 2010 ൽ അത് 27.2 ആയി
ഉയർന്നു.പ്രതിസന്ധി രൂക്ഷമായ 2011 ലാകട്ടെ ജനസംഖ്യയുടെ 33 ശതമാനവും
കടുത്ത ദാരിദ്യത്തിൽ പെട്ടിരിക്കുന്നു.  2011 ഒക്ടോബറിൽ വീണ്ടും അവർക്ക്
13000 കോടി യൂറോയുടെ കൂടി കടം എഴുതിത്തള്ളാൻ തീരുമാനിച്ചു ഐ.എം.എഫ്
അടക്കമുള്ള ഏജൻസികൾ, ചെലവു ചുരുക്കൽ അടക്കമുള്ള നടപടികൾ കൂടുതൽ
കടുത്തതാക്കണമെന്ന ഉപാധിയിന്മേൽ. എന്നാൽ ഈ തുക സ്വീകരിക്കുന്നതിനായി
റഫറണ്ടം നടത്തണം എന്ന പ്രധാനമന്ത്രിയുടെ നിലപാട് ഐ.എം എഫിന്റെ കടുത്ത
സമ്മർദ്ദഫലമായി ഒഴിവാക്കപ്പെടുകയും അദ്ദേഹം തത്സ്ഥാനം രാജിവെക്കുകയും
ചെയ്തു.തുടർന്ന് അധികാരത്തിലേറിയ സഖ്യകക്ഷി സർക്കാരിന്റെ തലവൻ
ടെക്നോക്രാറ്റായ ലൂകാസ് പാപാഡിമോസിന്റെ ദൌത്യം എന്നത് ഐ.എം.എഫ്
പ്രഖ്യാപിച്ച രണ്ടാം എഴുതിത്തള്ളൽ നേടിയെടുക്കുക എന്നതാണ്. ഈ ഉദ്യമത്തിൽ
ഞെരിഞ്ഞമരുന്നത് ഇപ്പോഴെ തകർന്നടിഞ്ഞിരിക്കുന്ന ജനത തന്നെയാണ്.

No comments:

Post a Comment