Friday, March 29, 2013

സമർ ഇസ്സാവി മരിക്കുമോ?


സമര്‍ താരിക് ഇസ്സാവി എന്ന പലസ്തീനിയന്‍ യുവ ആക്ടിവിസ്റ്റിന്റെ സമരം ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു ; സമരമാര്‍ഗത്തിന്റെ സവിശേഷത കൊണ്ടും അത് ചെയ്യുന്നയാളിന്റെ നിശ്ചയദാര്‍ഡ്യം കൊണ്ടും. അത് 210 ദിവസം കടന്ന നിരാഹാരസമരമാണ്. സമരത്തിന്റെ പശ്ചാത്തലരംഗം ജയിലാണ്. സമരമാകട്ടെ പലസ്തീനിയന്‍ ജനതയുടെ സ്വരാജ്യം എന്ന ആജീവനാന്തസ്വപ്നത്തിനെതിര്‍ നില്‍ക്കുന്ന ഇസ്രായേലിനോടും.
ചരിത്രത്തില്‍ ഇടം പിടിച്ച സമരം

     പലസ്തീനിയരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ സമര്‍ ഇസ്സാവി എന്ന ജറുസലേം വാസിയായ ആക്ടിവിസ്റ്റ് ഇസ്രായേലിന്റെ തടങ്കലിലാകുന്നത് 2002 ഏപ്രില്‍ പതിനഞ്ചിനായിരുന്നു. 'ഓപ്പറേഷന്‍ ഡിഫന്‍സിവ് ഷീല്‍ഡ്' എന്ന പേരിട്ട് വെസ്റ്റ് ബാങ്കിലെ പട്ടണങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ഇസ്രായേല്‍ നടത്തിയ സൈനിക നീക്കത്തിനിടെ രാമല്ലയില്‍ വെച്ചായിരുന്നു അറസ്റ്റ്. അനധിക്യതമായി ആയുധങ്ങള്‍ കൈവശം വെച്ചതും സായുധഗ്രൂപ്പുകള്‍ ആരംഭിച്ചതുമായിരുന്നു അറസ്റ്റിന്റെ കാരണങ്ങളായി ഇസ്രായേല്‍ പറഞ്ഞത്.
എന്നാല്‍ ഇസ്സാവിയുടെ തടവുശിക്ഷ 10 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം റദ്ദാക്കുകയും 2011 ഒക്ടോബറില്‍ അദ്ദേഹം സ്വതന്ത്രനാക്കപ്പെടുകയും ചെയ്തു. ഗിലാഡ് ഷാലിറ്റ് എന്ന ഇസ്രായേലി സൈനികനെ തടങ്കലില്‍ നിന്ന് വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്ത് മാധ്യസ്ഥം വഹിച്ച ഇസ്രായേല്‍ഹമാസ് അനുരഞ്ജന ചര്‍ച്ചയിലെ തീരുമാനം ആയ 1027 പലസ്തീനിയന്‍ തടവുകാരെ വിട്ടയയ്ക്കുക എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മോചനം.എന്നാല്‍ ആ കരാറിനെ വെറും പ്രഹസനം ആക്കിക്കൊണ്ട് 2012 ജുലൈ ഏഴിന് വീണ്ടും ഇസ്സാവി അറസ്റ്റു ചെയ്യപ്പെട്ടു. ഇത്തവണത്തെ അറസ്റ്റിന്റെ കാരണം : മുന്‍പത്തെ മോചനത്തിന്റെ പ്രധാനവ്യവസ്ഥയായ ജറുസലേം വിട്ടു പോകാന്‍ പാടില്ല എന്നത് ഇസ്സാവി ലംഘിച്ചു . ഇസ്രായേല്‍ രാഷ്ട്രത്തിന്റെ സുരക്ഷക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ 1948 മുതല്‍ പ്രയോഗിച്ചു വരുന്ന 'അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ ലോ' പ്രകാരമായിരുന്നു അറസ്റ്റ്.
അങ്ങനെ ഇസ്സാവി വീണ്ടും ജയിലഴികള്‍ക്കകത്തായി.എന്നാല്‍ ഇത്തവണ അദ്ദേഹം ഇസ്രായേലിനെതിരെ പുതിയ സമരമുഖം തുറക്കുകയായിരുന്നു 2012 ജുലൈ 29 മുതല്‍. അന്നാണദ്ദേഹം തന്റെ ഭക്ഷണം വെടിഞ്ഞു കൊണ്ടുള്ള സമരം ആരംഭിക്കുന്നത്.
മരണത്തിനും ജീവിതത്തിനുമിടയില്‍

ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ നിരാഹാര സമരങ്ങളിലൊന്നായി മാറിയിരിക്കുന്നു ഇസ്സാവിയുടേത്. എങ്ങിനെയാണ് ഇസ്സാവി ഇത്രയും ദിവസം പട്ടിണിസമരം പിന്നിട്ടത് എന്നതിനെക്കുറിച്ച് പുറം ലോകം അജ്ഞമാണ്. ഇക്കാര്യം സംബന്ധമായി യാതൊരു ഔദ്യോഗിക പ്രസ്താവനയും ഇസ്രായേലിന്റേതായില്ല. ഇസ്സാവിയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ വിശ്വാസമനുസരിച്ച് ജയിലധിക്യതര്‍ നിര്‍ബന്ധപൂര്‍വം ഇസ്സാവിയ്ക്ക് ട്യൂബിലൂടെ പോഷകങ്ങള്‍ നല്‍കുകയായിരുന്നു . ഇത്തരത്തില്‍ 200 ദിവസം പിന്നിട്ട സമരം എന്നാല്‍ നാടകീയമായ വഴിത്തിരിവില്‍ എത്തി , കുറച്ച് ദിവസം മുന്‍പ് ഇസ്സാവി കുഴലിലൂടെയുള്ള ഭക്ഷണവും നിരസിച്ചതിലൂടെ. ജലപാനം, ഔഷധം എന്നിവയൊക്കെ വെടിഞ്ഞു കഴിഞ്ഞു ഇസ്സാവി. ആശുപത്രിയില്‍, തന്നെ സന്ദര്‍ശിച്ചവരോട് ഇസ്സാവി പറഞ്ഞത് ഇതായിരുന്നു : 'എന്റെ ആരോഗ്യം പൊടുന്നനെ തകര്‍ച്ചയിലായിരിക്കുന്നു. ഞാന്‍ മരണത്തിനും ജീവനുമിടയില്‍ ചാഞ്ചാടുകയാണ്. '
വൈകുന്ന വിചാരണ

'അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ ലോ' അനുസരിച്ച് ഇസ്സാവിയെ ആറ് മാസം മുന്‍പ് അറസ്റ്റ് ചെയ്‌തെങ്കിലും നാളിതു വരെയും അദ്ദേഹത്തിനെതിരെ ഏതെങ്കിലും കുറ്റം ചുമത്തുകയോ വിചാരണ ആരംഭിക്കുകയോ ഉണ്ടായിട്ടില്ല എന്ന് ഇസ്സാവിയുടെ അനുയായികള്‍ പറയുന്നു. തികച്ചും അന്യായമാണ് ഇസ്സാവിയെ തടങ്കലില്‍ വെച്ചിരിക്കുന്നത് വഴി ഇസ്രായേല്‍ ചെയ്യുന്നത് എന്ന് സാരം. 2011 ല്‍ ഇസ്സാവിക്കൊപ്പം മോചിതരായ ഒട്ടേറെ ആളുകള്‍ പിന്നീട് പല കാരണങ്ങളും ആരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെടുകയായിരുന്നു എന്ന വസ്തുതയും തിരിച്ചറിയേണ്ടതുണ്ട് എന്ന് കരുതുന്നു ഇസ്സാവിയുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍. രാമല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന , തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ 'അഡാമീറി'ന്റെ കണക്കനുസരിച്ച് ഇസ്രായേലി ജയിലുകളില്‍ നിലവില്‍ 4743 പലസ്തീനികളാണ് തടങ്കലിലുള്ളത്.ഇതില്‍ 178 പേരും ഇസ്സാവിയെപ്പോലെ കുറ്റം ചുമത്തലോ വിചാരണയോ ഇല്ലാതെ ജയിലിലില്‍ കിടക്കുന്നു.
210 ദിനം പിന്നിട്ട ഈ സഹന സമരത്തിന്റെ ഏറ്റവും പുതിയ വാര്‍ത്തയായി ലോകം ശ്രവിച്ചത് ഇസ്സാവി ഏതു നിമിഷവും മരണപ്പെട്ടേക്കാം എന്ന കുടുംബാംഗങ്ങളുടെയും സുഹ്യത്തുക്കളുടെയും മുന്നറിയിപ്പാണ്. ഈ വെളിപ്പെടുത്തല്‍ ഇസ്സാവിയുടെ മോചനത്തിനായി പലസ്തീനിലെമ്പാടും പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പലസ്തീനിയന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഇസ്സാവിയുടെ മോചനത്തിനായി പ്രചരണപരിപാടി ആരംഭിച്ചു കഴിഞ്ഞു ഇക്കഴിഞ്ഞ ദിവസം. യു.എന്‍ സെക്രട്ടറി ജനറലിനു ഇതു സംബന്ധമായി കത്തു നല്‍കുകയും ചെയ്തിരിക്കുന്നു അദ്ദേഹം.
എന്നാല്‍ ഇസ്സാവിയുടെ അന്യായത്തടങ്കലും സമരവും പൊതുജനശ്രദ്ധയില്‍ എത്തിച്ചതിനുള്ള ശിക്ഷ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങിയിരിക്കുന്നു ഇസ്രായേല്‍ ഭരണകൂടം. ഇസാവിയുടെ സഹോദരിയെയും സഹോദരനെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു അവര്‍.കൂടാതെ മറ്റ് കുടുംബാംഗങ്ങള്‍ക്കുള്ള ഭീഷണിയായി ഇടയ്ക്കിടയ്ക്കുള്ള ഭവനപരിശോധനകളും.ഇസ്സാവിയുടെ മാതാപിതാക്കളുടെ വീടിനുള്ള ജലവിതരണം നിര്‍ത്തിവെക്കുന്നത് പോലുള്ള നടപടികള്‍ പുറമെയും .അദ്ദേഹത്തിന്റെ ഒരു സഹോദരനായ റാഫത്തിന്റെ വീട് പൂര്‍ണമായി തകര്‍ത്തുകളഞ്ഞു കഴിഞ്ഞ മാസം ഇസ്രായേലി സൈനികര്‍. ജയിലിനു പുറത്തുള്ള ഇസ്സാവിയുടെ ബന്ധുക്കളെയും ഇത്തരത്തില്‍ തടങ്കലിനു തുല്യമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു ഭരണകൂടം.
'അദ്ദേഹത്തിന്റെ തൂക്കം വെറും 47 കിലോ ആയിരിക്കുന്നു. വെറും എല്ലും തൊലിയുമായി മാറിയിരിക്കുന്നു ഇസ്സാവി ; സംസാരിക്കാന്‍ പോലുമാകാതെ തികച്ചും പരിക്ഷീണീതനായി.' ഇക്കഴിഞ്ഞ ഡിസംബറില്‍ കോടതിയിലെ ഹാജരാക്കലിനിടെ ഇസ്സാവിയെക്കണ്ട സഹോദരിയുടെ വാക്കുകള്‍ . ദീര്‍ഘകാലത്തെ പട്ടിണി മൂലം കാഴ്ച്ച ശക്തി കുറഞ്ഞ്, സ്വബോധം ഏറെക്കുറെ നഷ്ടപ്പെട്ട്,എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകാതെ,ശരീരമാസകലം കഠിനവേദനയോടെ സമരം ചെയ്യുകയാണീ മനുഷ്യന്‍ , തന്റെയും തന്റെ സഹജീവികളുടെയും അവകാശങ്ങള്‍ക്കും സ്വരാജ്യം എന്ന സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനും തന്റെ പങ്ക് നല്‍കിക്കൊണ്ട്.

Sunday, March 24, 2013

പരാതി കൊടുത്താൽ പണികിട്ടുന്ന നാട്‌ !

ജാഫർ എസ് പുൽ‌പ്പള്ളി

      മനുഷ്യാവകാശലംഘനങ്ങളുടെ ആഗോളതലസ്ഥാനമായ ചൈന അതിന്റെ ‘അനുസരണകെട്ട’ പൌരന്മാരെ നിശ്ശബ്ദരാക്കാനും ജനകീയ മുന്നേറ്റങ്ങളുടെ ലാഞ്ജന പോലും രാജ്യത്ത് മുളയ്ക്കാതിരിക്കാനുമായി അതിസമർഥമായി ഭരണകൂടോപാധികളെ ഉപയോഗിക്കുന്നു എന്നത് രഹസ്യമായ സംഗതിയല്ല. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളായ ആംനെസ്റ്റി ഇന്റർനാഷണൽ,ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയവയും ചൈനയ്ക്കകത്തും പുറത്തും പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും പലപ്പോഴും ഇത്തരത്തിലുള്ള നടപടികളെ തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്. സുരക്ഷാസേനകളുടെ സഹായത്തോടെ സ്ഥാപിക്കപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന ‘കറുത്ത ജയിലുകൾ’ എന്നറിയപ്പെടുന്ന അനധിക്യത തടങ്കൽ പാളയങ്ങൾ ഈ ഉപാധികളിൽ പ്രധാനപ്പെട്ട ഒന്നാണ്.

എന്താണ് ‘കറുത്ത ജയിൽ’?
      പ്രാചീനകാലം മുതൽക്കു തന്നെ ചൈനയിൽ പൌരന്മാർക്ക് സമൂഹത്തിലെ പ്രശ്നങ്ങൾക്കെതിരെ അധികാരികൾക്ക് പരാതി നൽകി പരിഹാരം നേടുന്നതിനുള്ള ‘ഷാങ്ഫാങ്’ എന്ന വ്യവസ്ഥയ്ക്ക് നിലനിൽ‌പ്പുണ്ടായിരുന്നു. പിന്നീട് നിന്നു പോയ ഈ വ്യവസ്ഥ കാതലായ വ്യത്യാസങ്ങളോടെ കംയൂണിസ്റ്റ് യുഗത്തിൽ തിരിച്ചു കൊണ്ടുവരപ്പെട്ടു.പ്രാദേശികതലത്തിൽ  ‘ലെറ്റേർസ് ആന്റ് കോൾസ് ‘   ബ്യൂറോകളും  ആ തലത്തിൽ പരിഹ്യതമാകാത്ത പ്രശ്നങ്ങൾക്കെതിരെ പരാതി നൽകാനായി ബീജിംഗിൽ ‘ലെറ്റേർസ് ആന്റ് കോൾസ് ‘ സെൻട്രൽ ഓഫീസും സ്ഥാപിക്കപ്പെട്ടു. തങ്ങളുടെ പരിഹരിക്കപ്പെടാത്ത പരാതികളുമായി തൽസ്ഥാനനഗരത്തിൽ  എത്തുന്ന പരാതിക്കാരാണ് പ്രധാനമായും ഈ കറുത്ത ജയിലുകളിലേക്ക് മാറ്റപ്പെടുന്നത്. പൌരന്മാരെ തടഞ്ഞു വെയ്ക്കുന്നതിനും വിചാരണയില്ലാതെ തടങ്കലിൽ വെക്കുന്നതിനുമായി  സ്ഥാപിക്കപ്പെട്ട അനധിക്യത ജയിലുകളാണ് ‘കറുത്ത ജയിലുകൾ’ എന്ന് ചുരുക്കം. എന്നാൽ ഈ കറുത്ത ജയിലുകൾക്ക് അവിടെ നിയമപരമോ ഔദ്യോഗികമായോ ആയ യാതൊരു നിലനിൽ‌പ്പുമില്ല എന്നതാണ് വസ്തുത. ഭരണകൂടം എല്ലായ്പ്പോഴും കറുത്ത ജയിലുകളെക്കുറിച്ചുള്ള ആരോപണങ്ങളെ നിഷേധിക്കുന്നു.അവ നിലനിൽക്കുന്നു എന്ന വസ്തുതയും തള്ളിക്കളയപ്പെടുന്നു.

പരാതിക്കാർക്ക് സ്വാഗതം !
         വ്യവസ്ഥയിലെ പ്രശ്നങ്ങൾക്കെതിരെ പരാതികളിലൂടെ പ്രതികരിക്കുന്ന ആളുകൾ ബീജിംഗിൽ മാത്രം ഒരു ലക്ഷത്തിൽ അധികം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ പ്രാദേശിക തലസ്ഥാനങ്ങളിലേതിലെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.1993 മുതൽക്കാണ് പരാതിക്കാരുടെ എണ്ണം വർദ്ധിച്ചു വന്നത്.പരാതികൾ കൈകാര്യം ചെയ്യുന്ന ‘ലെറ്റേർസ് ആന്റ് കോൾസ് ‘ ഓഫീസുകളിൽ 2003 മുതൽ 2007 വരെ മാത്രം ലഭിച്ച പരാതികളുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ചു തന്നെ 10 ദശലക്ഷത്തിലും അധികമാണ്. എന്നാൽ ഇത്രയധികം ജനങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഈ ഓഫീസുകളിൽ എത്തുന്നെങ്കിലും അവയുടെ നേർക്കുള്ള ഭരണകൂടത്തിന്റെ നിലപാട് ഈ വ്യവസ്ഥയുടെ യഥാർഥ ചിത്രത്തെ വെളിവാക്കുന്നു.കാതലായ പ്രശ്നങ്ങൾക്കൊന്നും പരിഹാരം ഇവിടെ നിന്ന് പൌരന്മാർക്ക് ലഭിക്കില്ല. ചൈന പോലൊരു സമഗ്രാധിപത്യ വ്യവസ്ഥയ്ക്കകത്ത് അത് പ്രതീക്ഷിക്കുക തെറ്റാണെങ്കിലും ആളുകൾ തങ്ങളുടെ പരാതികളുമായി ബീജിംഗിൽ എത്തിച്ചേരുന്നു.സത്യത്തിൽ നീതി തേടിയുള്ള ആ പ്രാചീന വഴക്കത്തെ അനുസ്മരിപ്പിക്കുന്ന ഈ യാത്രകൾ തുടക്കത്തിലേ തടയപ്പെടുന്നു. തങ്ങളുടെ അധികാരകേന്ദ്രങ്ങളിൽ നിന്ന് പരിഹ്യതമാകാത്ത പ്രശ്നങ്ങളുടെ അപ്പീലുകളുമായി  ബീജിംഗിലെത്തുന്ന പരാതിക്കാരെ അവിടെ എത്തും   മുമ്പേ തന്നെ ആ പ്രാദേശിക ഭരണകൂടങ്ങൾ വാടകഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി അവരെ സ്വന്തം സ്ഥലങ്ങളിൽ തന്നെ തിരികെ  വിടുന്നു. ഇത് പരാതിക്കാർ നേരിടുന്ന ആദ്യത്തെ വെല്ലുവിളി.  പക്ഷെ പരാതിക്കാരോടുള്ള പ്രാദേശികഭരണകൂടങ്ങളുടെ പ്രതികരണത്തിന്റെ അടുത്ത രൂപം കുറേ കടുത്തതാണ്.’ കറുത്ത ജയിലു‘കളുടെ ആവശ്യകതയും പ്രസക്തിയും ഇവിടെയാണ് കടന്നു വരുന്നത്. തങ്ങൾക്കെതിരെയുള്ള പരാതികളുമായി തലസ്ഥാനത്തെത്തുന്ന പരാതിക്കാരെ തടഞ്ഞു വെക്കുന്നതിനും തടങ്കലിൽ പാർപ്പിക്കുന്നതിനുമായി അവർ ‘കറുത്ത ജയിലുകൾ’ ഒരുക്കിവെയ്ക്കുന്നു.പ്രാദേശിക സർക്കാരുകൾക്കെന്ന പോലെ കേന്ദ്രഭരണകൂടത്തിനും ഈ പരാതിക്കാരെ ഇല്ലായ്മ ചെയ്യേണ്ടത് ആവശ്യമാണ്.പരാതിക്കാർ യഥേഷ്ടം തലസ്ഥാനത്ത് വിഹരിക്കുന്നത് ജനകീയപ്രക്ഷോഭങ്ങൾക്ക് കാരണമായേക്കുമോ എന്ന ഭയമാണ് അവരെ അലട്ടുന്നത്. പ്രാദേശിക രാഷ്ട്രീയക്കാർക്കാകട്ടെ തങ്ങളുടെ രാഷ്ട്രീയ ഭാവിയ്ക്ക് ഈ പരാതിക്കാർ തടസ്സമാകും എന്ന ആശങ്കയും ഉണ്ട്.

ഇത് ഒരു പുത്തൻ ബിസിനസാണ്













സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ,ഹോസ്റ്റലുകൾ,ആശുപത്രികൾ,മാനസികരോഗ കേന്ദ്രങ്ങൾ,പാർപ്പിടസമുച്ചയങ്ങൾ എന്നിവയെ ആണ് പ്രാദേശിക ഭരണകൂടങ്ങൾ ജയിലുകൾ ആക്കിമാറ്റുന്നത്. തടവുപുള്ളിയൊന്നിന് 150 യുവാൻ  വീതം പ്രതിഫലം  നടത്തിപ്പുകാർക്ക് നൽകിയാണ് ഈ ജയിലറകൾ പ്രാദേശികസർക്കാരുകൾ നിലനിർത്തുന്നത് എന്ന് ആരോപിക്കപ്പെടുന്നു.ഏതു വിധേനയും പരാതിക്കാരെ പിടികൂടി തിരിച്ചയയ്ക്കാനോ ജയിലുകളിലെത്തിക്കാനോ ചുമതലപ്പെടുത്തുന്ന ആളുകളുടെ പ്രതിഫലം ഇതിനു പുറമെയാണ്. ഉദ്യോഗസ്ഥന്മാർ, പോലീസ് അധികാരികൾ, ഏജന്റുമാർ എന്നിവർ തമ്മിലുള്ള  കോക്കസ് ആണ് ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. കറുത്ത ജയിലറകൾ പുതിയ ഒരു കച്ചവടത്തിന്റെ കൂടി രംഗഭൂമി ആകുന്നുണ്ട് എന്ന് സാരം. മൂവായിരത്തിലധികം ജോലിക്കാരുള്ളതും കോടിക്കണക്കിനു യുവാൻ വരുമാനം നേടുന്നതുമായ ഒരു കമ്പനിയുടെ വിവരങ്ങൾ 2010 ൽ ചൈനീസ് മാധ്യമങ്ങൾ പുറത്തു വിട്ടത് കോടികളുടെ ബിസിനസ്സാണ് ഈ അന്യായത്തടങ്കൽ മേഖലയിൽ നടക്കുന്നത് എന്ന കാര്യത്തെ കൂടുതൽ സ്പഷ്ടമാക്കുന്നു.


  കറുത്ത ജയിലിലെ മനുഷ്യാവകാ‍ശങ്ങൾ

         ‘ഹ്യൂമൻ റൈറ്റ്സ് വാച്ച്’ എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന 2009 ൽ പുറത്തിറക്കിയ ബ്യഹത്തായ റിപ്പോർട്ടിൽ ഈ കറുത്ത ജയിലുകളുടെ നിലനിൽ‌പ്പും അവിടെ നടമാടുന്ന  ശാരീരിക മാനസിക പീഡനങ്ങളുടെ നേർചിത്രമുണ്ട്.തടവുകാരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു എന്ന് റിപ്പോർട്ട് പറയുന്നു. ഒരു മുറിയ്ക്കുള്ളിൽ 30 വരെ എണ്ണം തടവുകാരെ തിക്കിനിറച്ചിരിക്കുന്ന ജയിലിൽ തടവുപുള്ളികളെ ക്രൂരമർദ്ദനം,പട്ടിണിയ്ക്കിടൽ എന്നിവയ്ക്ക് വിധേയമാക്കുന്നു .മതിയായ ഭക്ഷണം,മരുന്ന്,ഉറക്കം എന്നിവയൊക്കെ നിഷേധിക്കപ്പെടുന്നു തടവുപുള്ളികൾക്ക്.കുടുംബാഗങ്ങളെ കാണുന്നതോ നിയമസഹായം തേടുന്നതോ വിലക്കപ്പെട്ടിരിക്കുന്നു ഇവിടെ. മാസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ പീഡനങ്ങൾക്കൊടുവിൽ ഒരു നാൾ ഇവരെ വിട്ടയയ്ക്കുന്നു,ഇനിയൊരിക്കലും പരാതിയുമായി തലസ്ഥാനത്തേക്ക് വലിഞ്ഞുകയറരുത് എന്ന താക്കീതോടെ.സ്വതന്ത്രരാക്കപ്പെട്ട ഈ തടവുപുള്ളികൾ മനുഷ്യാവകാശഗ്രൂപ്പുകളുമായി നടത്തിയ സംഭാഷണങ്ങളിലാണ് ഇത്തരം ഞെട്ടിക്കുന്ന പീഡനങ്ങളുടെ കഥകൾ കുറച്ചെങ്കിലും പുറത്തുവന്നത്.

കറുത്ത ജയിലുകൾ ഉണ്ടെന്ന് ഭരണകൂടം

         ഐക്യരാഷ്ട്രസഭയുടെ  ഹ്യൂമൻ റൈറ്റ്സ് കൌൺസിലിന്റെ റിപ്പോർട്ടിലടക്കം പല അന്വേഷണങ്ങളിലും വെളിവാക്കപ്പെട്ട ഈ പീഡനകഥകളെല്ലാം നിഷേധിക്കുകയായിരുന്നു ചൈനീസ് സർക്കാർ ചെയ്തത്. എന്നാൽ  അനധിക്യത ജയിൽ നടത്തിപ്പിൽ ഏർപ്പെട്ടിരുന്ന  ‘അന്വാണ്ടിങ് സെക്യൂരിറ്റി സർവീസ് കമ്പനി‘യുടെ  ചെയർമാനും ജനറൽ മാനേജരും 2010 സെപ്തംബറിൽ ബീജിംഗ് നഗരപോലീസിന്റെ പിടിയിലായതോടെ ഇത് സംബന്ധമായ ആദ്യത്തെ കേസ് ചൈനയിലാദ്യമായി പരസ്യമാക്കപ്പെട്ടു.2004 ൽ സ്ഥാപിക്കപ്പെട്ട കമ്പനി , പ്രാദേശികഭരണകൂടങ്ങളുടെ ലയ്സൺ ഓഫീസുകൾ ബീജിംഗിൽ ആരംഭിച്ചാണ് കച്ചവടം തുടങ്ങുന്നത്. പ്രാദേസിക സർക്കാരുകൾ പണം നൽകി ഇവരുടെ ‘സേവനങ്ങൾ’ വാങ്ങുന്നു. കച്ചവടം പച്ചപിടിച്ചതോടെ കമ്പനി അതിന്റെ പ്രതിനിധികളെ വിദൂര ഗ്രാമങ്ങളിലേക്ക് വരെ അയച്ച് അവിടെനിന്നുള്ള പരാതിക്കാരെ ഒതുക്കാനുള്ള കച്ചവടക്കരാറുകൾ നേടുന്നു.  ഒരു വനിതാ പരാതിക്കാരിയെ തടങ്കലിൽ വെച്ച് ബലാത്സംഗം ചെയ്ത കുറ്റത്തിന് ഒരു ഗാർഡിന് 8 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടതും  ആ വർഷം തന്നെയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബീജിംഗിലെ ഒരു കോടതി തടങ്കൽ നടത്തിപ്പുകാരാ‍യ പത്ത് പേർക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചതാണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ സംഭവം. കറുത്ത ജയിലുകൾ ഉണ്ട് എന്ന കാര്യം പരോക്ഷമായെങ്കിലും സമ്മതിക്കുന്നു ഭരണകൂടം ഈ നടപടികളിലൂടെ.

       തന്റെ ഭൂമി അന്യായമായി പിടിച്ചെടുക്കപ്പെട്ടതിനെതിരെയോ തനിക്കേറ്റ പോലീസ് മർദ്ദനത്തിനെതിരെ  നീതി  തേടിയോ തലസ്ഥാനനഗരത്തിൽ എത്തിച്ചേരുന്ന ഓരോ മനുഷ്യനും നീതിയ്ക്ക് പകരം ചൈനയിൽ അവകാശമാക്കുക പീഡനവും അപമാനവുമാണ് എന്ന സത്യം നമ്മെക്കൊണ്ടെത്തിക്കുക ഏതൊരു സമഗ്രാധിപത്യ വ്യവസ്ഥയും ഇങ്ങനെയൊക്കെത്തന്നെയാണ് ‘ശല്യ’ ക്കാരെ ഇല്ലാതാക്കുക എന്ന തിരിച്ചറിവിലാണ്.നഗരകേന്ദ്രത്തിൽ പരസ്യമായി സ്ഥാപിച്ച ചെണ്ടയിൽ കൊട്ടി തന്റെ പരാതി അധികാരികൾക്കും ജനങ്ങൾക്കും മുൻപിൽ സധൈര്യം വെളിപ്പെടുത്താൻ സ്വാതന്ത്യമുണ്ടായിരുന്ന പഴയ ചൈനീസ് പാരമ്പര്യം മരിച്ച് മണ്ണടിഞ്ഞ് പോയിരിക്കുന്നു എന്നും   മഹത്തായ സംസ്കാരത്തിന്റെ ആസ്ഥാനമായിരുന്ന ചൈന ഇന്ന് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായിരിക്കുന്നു എന്ന തിരിച്ചറിവ് പൂർണമാക്കുന്നു ഈ ‘കറുത്ത ജയിലു‘കൾ.


Wednesday, March 20, 2013

ഇതാ അവിശ്വാസി ഇവനെ കൊല്ലുക!

      മതദ്വേഷം ഉണർത്തി വിട്ടു എന്ന കുറ്റത്തിന് ഇന്തോനേഷ്യയിലെ കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുന്നതിനു തൊട്ടുമുൻപ് പോലും അലെക്സാണ്ടർ ആൻ രോഷാകുലരായ ആൾക്കൂട്ടത്താൽ ആക്രമിക്കപ്പെട്ടു. താൻ താമസിക്കുന്ന മിനാംഗ് പ്രവിശ്യയിലെ അവിശ്വാസികളുടെ കൂട്ടായ്മയ്ക്കായി അയാൾ തന്നെ ആരംഭിച്ച ഫെയിസ്ബുക്ക് ഗ്രൂപ്പിൽ ‘ദൈവം ഇല്ല’ എന്നെഴുതിയതിനായിരുന്നു  ശിക്ഷ  നൽകപ്പെട്ടത് .

        മതവിശ്വാസത്തിന്റെ ഒപ്പം തന്നെ സന്ദേഹവും അവിശ്വാസവും ജന്മം കൊണ്ടിരുന്നതായി മാനവചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട് പലപ്പോഴും. വ്യവസ്ഥാപിത മതങ്ങൾ ഉടലെടുത്ത സമൂഹങ്ങളിൽ തന്നെ അവയുടെ നേർക്ക് സംശയത്തോടെ വീക്ഷിച്ച മനുഷ്യരും ഉണ്ടായിട്ടുണ്ട്. സ്വാഭാവികമായും അത്തരം അവിശ്വാസികളെ മതവിശ്വാസികൾ അന്യരായും വെറുക്കപ്പെടേണ്ടവരും ആയിട്ടായിരുന്നു കണ്ടത് . എന്നാൽ ആധുനിക ജനാധിപത്യ,പൌരാവകാശ,മതേതര യുഗത്തിന്റെ ഉദയത്തോടെ അവിശ്വാസവും സന്ദേഹവും വിലപ്പെട്ടതായി മാറി യൂറോപ്യൻ സംസ്ക്യതിയിൽ.അങ്ങിനെ മനുഷ്യചരിത്രത്തിൽ ആദ്യമായി അവിശ്വാസി ഗണിക്കപ്പെടേണ്ട ഒരാളായി,വെറുക്കേണ്ടതില്ലാത്ത മനുഷ്യനായി,അന്യജീവി അല്ലാതായി മാറി.യൂറോപ്യൻ ജനാധിപത്യവും മതേതരത്വവും സ്വാധീനം ചെലുത്തിയ സമൂഹങ്ങളിലെല്ലാം തന്നെ അവിശ്വാസവും വേരോടാൻ തുടങ്ങി.

        എങ്കിലും കാലത്തിന്റെ വളർച്ചക്കൊത്ത മനോഭാവമാറ്റം അവിശ്വാസികളോട് സമൂഹത്തിനു മൊത്തത്തിൽ രൂപപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനു തെല്ലു നിരാശ കലർന്ന മറുപടിയാണ് ലഭിക്കുക.  ആധുനിക കാഴ്ചപ്പാടനുസരിച്ചുള്ള അവിശ്വാസ ചിന്താരീതികൾ വികസിച്ചു വന്ന പതിനേഴാം നൂറ്റാണ്ട് മുതൽക്കുള്ള അഞ്ഞൂറിൽ പരം വർഷങ്ങളുടെ ചരിത്രത്തിനു ശേഷവും അവിശ്വാസിയും അവന്റെ ആശയങ്ങളും ഈ ആധുനികകാലത്തിൽ എങ്ങനെ വീക്ഷിക്കപ്പെടുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.


              ആധുനിക കാലത്തിന്റെ തുടക്കത്തിൽ പോലും ‘അവിശ്വാസി‘ എന്ന പദം അപമാനത്തിന്റെ അംശങ്ങൾ പേറിയിരുന്നു.മതാശയങ്ങളെ എതിർക്കുന്ന ആളുകളെക്കൂടാതെ ആത്മഹത്യ ചെയ്തവർ,അധാർമ്മികർ എന്ന് കരുതപ്പെട്ടവർ,ദുർമന്ത്രവാദികൾ എന്നാരോപിക്കപ്പെട്ടവർ എന്നിവരെല്ലാം ആ പദത്തിൻ കീഴിൽ വന്നിരുന്നു. തോമസ് അക്വിനാസിനെപ്പോലുള്ള മതചിന്തകർ  കരുതിയിരുന്നു , അവിശ്വാസം സമൂഹത്തിന്റെ ക്രമത്തെ തകർക്കുമെന്ന്. ഇംഗ്ലീഷ് ചിന്തകനായ  തോമസ് മൂറിന്റെ അഭിപ്രായത്തിൽ ഏതെങ്കിലും ഒരു മൂർത്തിയെ ആരാധിക്കാത്ത യാതൊരാൾക്കും മതസഹിഷ്ണത  അനുവദിക്കാൻ പാടില്ല.അവിശ്വാസികൾക്ക് പൂർണമായ തോതിലുള്ള പൌരാവകാശങ്ങൾ അനുവദിക്കാൻ പാടില്ല എന്ന് കരുതിയിരുന്നു ജോൺ ലോക്.

       മതദ്രോഹവിചാരണയുടെ കാ‍ലത്തെ യൂറോപ്പ് അവിശ്വാസിയ്ക്ക് കൊടിയ യാതനകളായിരുന്നു നൽകിയത്. അവർ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് ക്രൂരപീഡനത്തിനും മരണത്തിനും വിധേയരാക്കപ്പെട്ടു. ജീവനോടെ ചുട്ടുകൊല്ലപ്പെട്ട അവിശ്വാസിയായ പുരോഹിതൻ ഗിലിയോ സെസാർ വാനിനിയും  അതേ കുറ്റത്തിനു മരണശിക്ഷ നേടിയ പോളണ്ടുകാരൻ കസിമീർ ലിഷിൻസ്കിയും എറ്റീൻ ഡോലറ്റ് എന്ന ഫ്രഞ്ചുകാരനും  അവിശ്വാസത്തിന്റെ രക്തസാക്ഷികളായി പത്തൊമ്പതാം നൂറ്റാണ്ടിൽ  വാഴ്ത്തപ്പെട്ടു.

അവിശ്വാസികൾ ആധുനികയുഗത്തിൽ


   ജനാധിപത്യവും മതേതരത്വവും സമൂഹത്തിൽ പ്രധാന ആശയങ്ങളായി ഇടം പിടിച്ചിരുന്ന  പത്തൊമ്പതാം നൂറ്റാണ്ടിൽ പോലും യൂറോപ്പിൽ അവിശ്വാസികൾക്ക് വിവേചനം നേരിടേണ്ടി വന്നിരുന്നു.ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലാത്ത യാതൊരാൾക്കും കോടതിയിലും മറ്റും സാക്ഷ്യം പറയാൻ കഴിയില്ല എന്ന നിയമം 1870 ലാണ് ഇംഗ്ലണ്ടിൽ ഒഴിവാക്കപ്പെട്ടത്. ‘ദ നെസസിറ്റി ഓഫ് ഏതീയിസം’ എന്ന ലഘുലേഖ എഴുതിയതിന്റെ പേരിൽ  വിഖ്യാത കവിയായ പി.ബി.ഷെല്ലിയ്ക്ക് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നതും തന്റെ കുഞ്ഞുങ്ങളുടെ സംരക്ഷണാവകാശം നഷ്ടമായതും പത്തൊമ്പതാം നൂറ്റാണ്ടിലെ അവിശ്വാസി പീഡനത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചാൾസ് ബ്രാഡ്ലോ എന്നയാൾക്ക് അവിശ്വാസിയായതിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതെ വന്നത് 1886 ലായിരുന്നു.

             സെമിറ്റിക് മതങ്ങളിൽ മതദ്വേഷം,ദൈവനിന്ദ തുടങ്ങിയവ കൊടിയ പാതകങ്ങളായിരുന്നു എങ്കിൽ പൌരസ്ത്യ ഹിന്ദു,ബൌദ്ധ,പ്രക്യതി മത സമൂഹങ്ങളിൽ അവയ്ക്ക് സ്വീകാര്യത ലഭിച്ചിരുന്നു.  പിന്നീട് സെമിറ്റിക് മതങ്ങളുടെ കടന്നു വരവോടെയാണ് ഈ സമൂഹങ്ങളിലും അവിശ്വാസം മോശമായി ഗണിയ്ക്കപ്പെടാൻ ഇടയായത്.
       
ഇവിടം മതനിഷേധികളുടെ നരകം


    എവിടെയൊക്കെയാണ് വിശ്വാസികൾക്ക് വലിയ പ്രയാസം നേരിടേണ്ടി വരിക? മതാധിഷ്ഠിത രാഷ്ട്രങ്ങളിൽ എന്ന ഉത്തരം നമ്മുടെ നാവിലുണ്ട്. അവിടെ അവിശ്വാസി നേരിടേണ്ടി വരിക ഒറ്റപ്പെടുത്തൽ മുതൽ   വധശിക്ഷ വരെയുള്ള ശിക്ഷാനടപടികളാണ്. സൌദി അറേബ്യ,ഇറാൻ,മൌറിറ്റാനിയ,സുഡാൻ എന്നിവ അടക്കമുള്ള എട്ട് രാഷ്ട്രങ്ങളിൽ അവിശ്വാസത്തിനുള്ള ശിക്ഷ മരണമാണ്. ഇന്തോനേഷ്യയിൽ പൌരന്മാർക്ക് ആറ് മതങ്ങളിലേതെങ്കിലുമൊന്നിൽ വിശ്വസിക്കാം.തീർച്ചയായും അവയിൽ അവിശ്വാസമോ അജ്ഞേയവാദമോ പെടില്ല. ഈജിപ്തിന്റെ പുതിയ ഭരണഘടന ഇസ്ലാം,ക്രിസ്തുമതം,ജൂതമതം എന്നീ മൂന്ന് മതങ്ങളെയേ അംഗീകരിക്കുന്നുള്ളൂ. അപ്പോൾ അവിശ്വാസിയ്ക്ക് ആ രാഷ്ട്രത്തിൽ യാതൊരു പൌരാവകാശവുമുണ്ടായിരിക്കില്ല എന്ന് സാരം. മതാതിപ്രസരം കൂടുതലുള്ള രാജ്യങ്ങളിൽ ഇതിന് അപവാദമായുള്ളവയുമുണ്ട്. ഉദാഹരണത്തിനു തുർക്കിയും ലെബനോണും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ രാജ്യങ്ങളിൽ അവിശ്വാസം ഒരു കുറ്റക്യത്യമല്ല,പക്ഷെ  അവിശ്വാസിക്ക് നിയമപരമായ സുരക്ഷയോ അംഗീകാരമോ അവിടെ ലഭിക്കില്ല.

       ഇറാനിൽ അവിശ്വാസികൾക്ക് യാതൊരു നിയമപരമായ സ്ഥാനവുമില്ല.രാജ്യത്ത് അംഗീകാരമുള്ള 4 മതങ്ങളിൽ ഏതൊന്നിലെങ്കിലും വിശ്വസിക്കുന്നില്ലെങ്കിൽ ഒരാൾക്ക് സർവകലാശാല പ്രവേശനത്തിനോ അഭിഭാഷകനാകുന്നതിനോ സാധ്യമല്ല.ഇന്തോനേഷ്യയിൽ ജനന-മരണ രജിസ്ട്രേഷനും ഐഡന്റിറ്റി കാർഡുകളുടെ വിതരണത്തിലും അവിശ്വാസികളുടെ മേൽ വിവേചനമുണ്ട്. അൾജീരിയയിൽ ഇസ്ലാമിക പഠനം ഏതൊരു അൾജീരിയൻ കുട്ടിക്കും നിർബന്ധമാണ്. അവന്റെ മതമോ മതമില്ലായ്മയോ അക്കാര്യത്തിൽ ബാധകമല്ല.അവിശ്വാസിയായ പുരുഷന് മുസ്ലിം സ്ത്രീയെ വിവാഹം ചെയ്യാൻ പാടില്ല അൾജീരിയയിൽ.


           പ്യൂ ഗ്ലോബൽ റിസർച്ചിന്റെ 2010 ലെ ഒരു സർവേ അനുസരിച്ച് ഈജിപ്തിൽ 84 ശതമാനം,ജോർദ്ദാനിൽ 86 ശതമാനം, ഇൻഡോനേഷ്യയിൽ 30 ശതമാനം,പാകിസ്ഥാനിൽ 76 ശതമാ‍നം,നൈജീരിയയിൽ 51 ശതമാനം  എന്നിങ്ങനെയാണ്  അവിശ്വാസിയ്ക്ക് മരണശിക്ഷ നൽകണം എന്ന ഉത്തരം നൽകപ്പെട്ടത്.

ജനാധിപത്യസമൂഹങ്ങളിലോ?
           മതേതര-ജനാധിപത്യ ഭരണം നടക്കുന്ന സമൂഹങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് അവിശ്വാസത്തിനു നേർക്കുള്ള വിവേചനവും ഒറ്റപ്പെടുത്തലും ബാഹ്യമായെങ്കിലും കുറവാണ്.മതനിയമങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടതല്ലാത്ത ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രങ്ങളിൽ സ്വാഭാവികമായും മതനിഷേധം ഒരു തെറ്റല്ലാതാകുന്നു. എന്നാൽ ആ സമൂഹങ്ങളിൽ പോലും അവിശ്വാസികൾക്ക് പലപ്പോഴും എതിർപ്പും ഒറ്റപ്പെടുത്തലും നേരിടേണ്ടി വരാറുണ്ട്. ബ്രിട്ടീഷ് കൊളംബിയ സർവകലാശാല നടത്തിയ ഒരു പഠനം അനുസരിച്ച് വിശ്വാസികളായ ആളുകൾ മതനിഷേധികളെ ബലാത്സംഗക്കാരെ വിശ്വസിക്കുന്നത്ര പോലും വിശ്വസിക്കുന്നില്ല.കൂടാതെ അവിശ്വാസികൾക്ക് വിശ്വാസികളുടെയത്ര തൊഴിൽ സാധ്യത ഇല്ല എന്നും  പഠനം പറയുന്നു.

.
                ഇത്തരത്തിലുള്ള മനോഭാവം ഏറെയുണ്ട് എന്ന് അമേരിക്കൻ സമൂഹത്തിൽ എന്ന് കരുതുന്നു നിരീക്ഷകർ. അവിടെ നിയമപര, വ്യക്തിപര,സാമൂഹിക,തൊഴിൽപര വിവേചനങ്ങൾ അവിശ്വാസികൾക്കെതിരെ നിലനിൽക്കുന്നതായി ആരോപിക്കപ്പെടുന്നു. വംശീയ ന്യൂനപക്ഷങ്ങൾ,എൽ.ജി.ബി.ടി സമൂഹങ്ങൾ,സ്ത്രീകൾ എന്നിവരനുഭവിക്കുന്ന വിവേചനത്തിനു തുല്യമായത് തങ്ങളും അമേരിക്കയിൽ അനുഭവിക്കുന്നു എന്ന് പറയുന്നു അവിടത്തെ അവിശ്വാസികൾ. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെങ്കിലും മതനിഷേധികൾക്കെതിരായ   നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. അവിടത്തെ 7 സംസ്ഥാനങ്ങളിൽ ഇപ്പോഴും അവിശ്വാസികൾക്ക് പൊതുസ്ഥാനം വഹിക്കുന്നതിനോ കോടതിയിൽ സാക്ഷിയാകുന്നതിനോ നിയമതടസ്സമുണ്ട്.  അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോർജ്ജ് ബുഷ് (സീനിയർ) 1987 ലെ  തന്റെ തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ അവിശ്വാസികളുടെ രാജ്യസ്നേഹത്തെക്കുറിച്ച് ഒരു പത്രലേഖകനോട് പറഞ്ഞ വാചകങ്ങൾ മതനിഷേധികളോടുള്ള അമേരിക്കൻ സമൂഹത്തിന്റെ മനോഭാവം വെളിവാക്കുന്നു : “ഇല്ല, അവിശ്വാസികളെ പൌരന്മാരായി ഞാൻ ഗണിക്കുന്നില്ല.അവരെ രാജ്യസ്നേഹികളായും കരുതാൻ കഴിയില്ല.ഇത് ദൈവത്തിന്റെ കീഴിലുള്ള ഒരു രാഷ്ട്രമാണ്“. 






Friday, March 8, 2013

പനാമയിലെ ഗോത്രജനത : ജലസമാധിയ്ക്ക് ഇനിയെത്ര നാള്‍ ?



      പ്രസിദ്ധമായ ആ കനാലിന്റെ നാട്ടിലെ തദ്ദേശീയ ഗോത്രജനത ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ആഗോളമൂലധനത്തിന്റെ ആസുരമായ കൈകള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും അപൂര്‍വവുമായ പ്രക്യതിസമ്പത്ത് നിറഞ്ഞ മധ്യഅമേരിക്കയിലെ റിപ്പബ്ലിക് ഓഫ് പനാമ എന്ന രാജ്യത്തിലേക്ക് നീണ്ടുചെന്നതിന്റെ ഫലം ഇന്നേറ്റവും പേറുന്നത് അവിടത്തെ പ്രക്യതിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഗോത്രജനതയാണ്. സ്വന്തം അതിജീവനത്തിനായി അവര്‍ പ്രക്ഷോഭത്തിന്റെ പാതയിലുമാണ്.
സ്വന്തം മണ്ണ് അന്യമാക്കപ്പെടുമ്പോള്‍
പനാമയിലെ തദ്ദേശിയ ഗോത്രങ്ങളില്‍ ഏറ്റവും വലുതാണ് ന്‍ഗാബെ (ഗ്വായ്മി) ഗോത്രം. 'ആധുനിക' മനുഷ്യന്റെ കടന്നുകയറ്റത്തില്‍ പാര്‍ശ്വവത്ക്യതരാക്കപ്പെട്ട അവരുടെ ഉടമസ്ഥതയില്‍ ശേഷിച്ചത് ആര്‍ക്കും വേണ്ടാതായ ഭൂമി മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ആ ഭൂമി വിലയേറിയതായി മാറിയിരിക്കുന്നു, കാരണം അതിനടിയിലുള്ള അമൂല്യ ധാതുക്കളുടെ വന്‍ ശേഖരം തന്നെ. ഒരു ഏകാധിപതിയെപ്പോലെ പനാമയെ ഭരിക്കുന്ന പ്രസിഡണ്ട് റിക്കാര്‍ഡോ മാര്‍ട്ടിനെല്ലിയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല ആ ഗോത്രഭൂമി വന്‍കിട വിദേശ മൈനിംഗ് കമ്പനികള്‍ക്ക് പതിച്ചു നല്‍കാന്‍. ന്‍ഗാമെ ഗോത്രത്തിന്റെ ഹ്യദയഭൂമിയിലായിരുന്നു ഈ ഖനികളെല്ലാം ആരംഭിച്ചത്. സ്വാഭാവികമായും ഗോത്രവംശജര്‍ അവിടെനിന്നെല്ലാം പുറത്താക്കപ്പെട്ടു. സ്വന്തം പിത്യഭൂമിയില്‍ നിന്ന് ബഹിഷ്‌ക്യതരായ അവര്‍ എതിര്‍പ്പും ആരംഭിച്ചു.
പുതിയ പദ്ധതി : 'ബാരോ ബ്ലാന്‍കോ'
മൈനിംഗിനെതിരെയുള്ള പ്രതിഷേധം പുകയുന്ന വേളയില്‍ തന്നെയാണ് ഭരണകൂടം പുതിയ പദ്ധതിയുമായി വരുന്നത്. ഇത്തവണത്തേത് സര്‍വനാശക സ്വഭാവമുള്ളതായിരുന്നു. ന്‍ഗാബെ പ്രദേശത്തു കൂടിയൊഴുകുന്ന നദിയായ 'തബസര'യില്‍ ഒരു വലിയ അണ കെട്ടി ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കുക എന്നതായിരുന്നു അത്. മൈനിംഗ് വ്യവസായത്തിന്റെ കടന്നുകയറ്റത്താല്‍ പ്രതിസന്ധിയിലായിരുന്ന ഒരു ലക്ഷത്തോളം വരുന്ന ഗോത്രജനതയെ , അവരുടെ സംസ്‌കാരത്തെ പാടെ തുടച്ചു നീക്കാന്‍ പോകുന്ന ഒന്നായിരുന്നു 'ബാരോ ബ്ലാന്‍കോ' എന്ന വന്‍പദ്ധതി. 2011 ല്‍ പൂര്‍ത്തിയാക്കപ്പെട്ട മറ്റൊരു വലിയ ജലവൈദ്യുത പദ്ധതിയായ 'ചാന്‍ഗ്വിനോല'യില്‍ ജലം ഉയര്‍ന്നപ്പോള്‍ ആയിരക്കണക്കിനു ന്‍ഗോബെ ഗ്രാമങ്ങളാണ് മുങ്ങിപ്പോയത്. സര്‍വതും നഷ്ടപ്പെട്ട ഇവര്‍ക്ക് യാതൊന്നും നഷ്ടപരിഹാരമായി നല്‍കിയില്ല സര്‍ക്കാര്‍ എന്നാരോപിക്കപ്പെടുന്നു.
28.84 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അണക്കെട്ടിന്റെ ഉയരം 200 അടിയാണ്. 'ജെനിസ' എന്ന സ്വകാര്യ കമ്പനിയാണ് ഈ പദ്ധതിയുടെ നിര്‍മ്മാതാക്കള്‍ എങ്കിലും ആരാണ് 'ജെനിസ'യുടെ ഉടമ എന്ന കാര്യം വ്യക്തമല്ല. എന്തായാലും രാജ്യത്തെ ഉന്നതരാഷ്ട്രീയക്കാര്‍ക്ക് കമ്പനിയുമായുള്ള ഉറ്റബന്ധം എന്തായാലും രഹസ്യമല്ല.
'ബൊകാസ് ഡെല്‍ ടോറോ' എന്നറിയപ്പെടുന്ന ഈ ഗോത്രമേഖലയില്‍ ജലവൈദ്യുതപദ്ധതികളുടെ സാധ്യതകള്‍ എഴുപതുകളിലേ കണ്ടെത്തപ്പെട്ടിരുന്നെങ്കിലും രാജ്യത്തിന്റെ ഹൈഡ്രോഇലക്ട്രിക് റിസോഴ്‌സസ് ആന്റ് ഇലക്ട്രിഫിക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്വകാര്യവത്കരിക്കപ്പെട്ട 1998 നു ശേഷമായിരുന്നു ഈ മേഖലയില്‍ 70 പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടത്. രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും അനിവാര്യമെന്ന് ഭരണക്കാര്‍ കരുതുന്ന പുതിയ പദ്ധതിയുടെ നടത്തിപ്പിനെതിരെയുള്ള ഗോത്രമേഖലയുടെ എതിര്‍പ്പിനെ ഒതുക്കാന്‍ സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ തന്ത്രങ്ങളും പുറത്തെടുത്തു. ഗോത്രനേതാക്കളുമായുള്ള ചര്‍ച്ചകള്‍ , കോഴ നല്‍കി വശത്താക്കല്‍ , നിര്‍ബന്ധിത കുടിയിറക്കല്‍ ,പ്രാദേശിക രാഷ്ട്രീയത്തെ വരുതിയിലാക്കല്‍ എല്ലാം മുറയ്ക്ക് നടത്തപ്പെട്ടു. 'ബാരോ ബ്ലാന്‍കോ' കൂടാതെ മുപ്പതോളം ജലവൈദ്യുത പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത് വികസിക്കുന്ന പനാമയ്ക്ക് ആവശ്യമായത്ര വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇത്രയധികം പദ്ധതികള്‍ വേണമോ എന്ന ചോദ്യമുയര്‍ത്തി. ഇതിനുത്തരം തേടുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും വൈദ്യുതി മറ്റ് രാജ്യങ്ങള്‍ക്ക് വിറ്റ് പണം കൊയ്യുക തന്നെയാണ് മുതലിറക്കുന്നവരുടെ ലക്ഷ്യമെന്നും ഭരണകൂടം അതിനു നഗ്‌നമായ പിന്തുണ നല്‍കുകയുമാണെന്ന്. ഈ പദ്ധതികളുടെയെല്ലാം പിന്നില്‍ രാജ്യത്തെ വന്‍സമ്പന്നരാണ് എന്നതും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു.
കടുത്ത എതിര്‍പ്പിന്റെ പാതയിലേക്ക്
2011 മുതല്‍ക്കാണ് പ്രക്ഷോഭങ്ങള്‍ക്ക് വ്യക്തമായ രൂപഭാവങ്ങള്‍ കൈവന്നത്. ആ വര്‍ഷം ഫെബ്രുവരിയിലായിരുന്നു പനാമയിലെ പദ്ധതികളില്‍ വിദേശകമ്പനികള്‍ക്ക് നേരിട്ടുള്ള നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള നിയമഭേദഗതിക്ക് പ്രസിഡണ്ട് അംഗീകാരം നല്‍കിയത്. തദ്ദേശീയ ജനതയുടെ സ്വയംഭരണാവകാശം സംബന്ധിച്ച രാജ്യഭരണഘടനയിലെ വകുപ്പിനു വിരുദ്ധമായ ഈ നടപടി ഗോത്രമേഖലയില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. 'കൊമാര്‍ക' എന്നറിയപ്പെട്ട , ഗോത്രമേഖലയുടെ പ്രത്യേകപദവി, അവരുടെ സ്വയംഭരണാവകാശം എന്നിവയ്‌ക്കൊക്കെ അന്ത്യം കുറിയ്ക്കുന്നതായിരിക്കും ഈ നിയോലിബറല്‍ നിയമം എന്ന് വെളിപ്പെട്ടു. എല്ലാറ്റിനുമുപരി വമ്പിച്ച പാരിസ്ഥിതിക വിനാശമായിരിക്കും മേഖലയെ കാത്തിരിക്കുന്നത് എന്നും ആശങ്കകളുയര്‍ന്നു. പുതിയ 'ഹൈഡ്രോളജിക് കൊളോണിയലിസ'ത്തിനെതിരെ ജനരോഷം ഇളകി. തദ്ദേശീയ ജനതയുടെ അവകാശം സംബന്ധിച്ച ഐക്യരാഷ്ട്ര സഭാപ്രഖ്യാപനത്തിലെ വ്യവസ്ഥകള്‍ക്കും വിരുദ്ധമാണ് സര്‍ക്കാരിന്റെ നിലപാട് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ട് പോയി. 2012 ജനുവരിയില്‍ അണക്കെട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതോടെ പ്രതിഷേധം ശക്തി പ്രാപിച്ചു. ഗോത്രജനത മേഖലയിലൂടെ കടന്നു പോകുന്ന പാന്‍ അമേരിക്കന്‍ ഹൈവേ ഉപരോധിച്ചു, വാഹനഗതാഗതം തടസ്സപ്പെടുത്തി. ഇത് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പ്രതിഷേധത്തിലേക്ക് തിരിയാന്‍ കാരണമായി. 'ഈ ഭൂമി ഞങ്ങളുടെ അമ്മയാണ്. ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ കാരണം അവള്‍ ആണ്.ഞങ്ങള്‍ ആ അമ്മയെ സംരക്ഷിക്കും.' ഗോത്രമേഖലയുടെ തിരഞ്ഞെടുക്കപ്പെട്ട നേതാവും വനിതയുമായ സില്‍വിയ കരേരയുടെ വാക്കുകള്‍
ngobe 

സര്‍ക്കാര്‍ 'ചര്‍ച്ച'യ്ക്ക് സമ്മതിക്കുന്നു

പ്രസിഡണ്ടുമായി ഒരു കൂടിക്കാഴ്ച മാത്രം ആവശ്യപ്പെട്ട പ്രതിഷേധക്കാരുടെ നിലപാടിനെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. തികച്ചും സമാധാനപ്രിയരായ ഗോ
ത്രജനതയുടെ ആവശ്യത്തിനോടുള്ള ഈ നിലപാട് തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്ന റിക്കാര്‍ഡോ മാര്‍ട്ടിനെല്ലിയുടെ തനിനിറം കൂടുതല്‍ വെളിച്ചത്താക്കി. ഭരണഘടനപ്രകാരം ഒരു സൈന്യം ഉണ്ടാക്കാനുള്ള വകുപ്പ് ഇല്ലാതിരുന്ന രാജ്യത്തെ പോലീസിനെ കുറേശെയായി സൈനികവത്കരിക്കുകയായിരുന്നു പ്രസിഡണ്ട് ചെയ്ത് വന്നത്. പ്രതിഷേധ വേളയില്‍ ഗോത്രമേഖലയില്‍ പോലീസിന്റെ തേരോട്ടമായിരുന്നു നടന്നത് എന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ ആളുകളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായും സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയതായും ആരോപിക്കപ്പെട്ടു. ഫെബ്രുവരി അഞ്ചിന് പോലീസും ഹൈവേ തടഞ്ഞ ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തതോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. സില്‍വിയ കരേരയുമായി പ്രസിഡണ്ട് ചര്‍ച്ചയ്ക്ക് സമ്മതിച്ചു.
ഭാഗികവിജയം നേടിയ പ്രക്ഷോഭം

തലസ്ഥാനമായ പനാമ സിറ്റിയിലെ നാഷണല്‍ അസംബ്ലിയില്‍ വെച്ചായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. തങ്ങളുടെ നേതാവിന് പിന്തുണ നല്‍കിക്കൊണ്ട് ഒട്ടേറെ ജനങ്ങള്‍ നൂറുകണക്കിനു മൈല്‍ ദൂരം താണ്ടി അസംബ്ലി കെട്ടിടത്തിനു മുന്‍പില്‍ ഇരിപ്പുറപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു പോലീസ് ചെയ്തത് എന്ന് ദ്യക്‌സാക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. കുറെ ആളുകള്‍ക്ക് വെടിയേറ്റെങ്കിലും മരണം സംഭവിച്ചില്ല. ചര്‍ച്ചയില്‍ നിന്ന് പിന്തിരിയാന്‍ സര്‍ക്കാര്‍ മന:പൂര്‍വം നടത്തിയ നാടകമായിരുന്നു വെടിവെപ്പ് എന്നാരോപിക്കപ്പെട്ടു. എന്നാല്‍ ഈ കെണിയില്‍ നേതാവായ സില്‍വിയ കരേര വീണില്ല. അവര്‍ പ്രസിഡണ്ടുമായുള്ള ചര്‍ച്ച റദ്ദാക്കാന്‍ തയ്യാറായില്ല. ചര്‍ച്ചയ്‌ക്കൊടുവില്‍ സര്‍ക്കാരും പ്രക്ഷോഭകാരുമായി ഒരു കരാര്‍ ഒപ്പിടപ്പെട്ടു. അതിലെ പ്രധാന വ്യവസ്ഥ ഗോത്രജനതയുടെ സ്വയംഭരണാവകാശത്തിന്റെ കടയ്ക്ക് കത്തിവെക്കുന്ന പുതിയ നിയമം സംബന്ധമായി ചര്‍ച്ച തുടരും എന്നതായിരുന്നു. ജലവൈദ്യുതപദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയില്‍ നടന്ന തുടര്‍ചര്‍ച്ചകളില്‍ പുതിയ നിയമം പിന്‍വലിക്കാന്‍ പ്രസിഡണ്ട് തയ്യാറായത് ഗോത്രജനതയുടെ വലിയ വിജയമായി മാറി. ഗോത്രമേഖലയിലെ മൈനിംഗ് നിര്‍ത്തിവെക്കാനും തീരുമാനമായി.എങ്കിലും പ്രധാനപ്രശ്‌നമായ ജലവൈദ്യുതപദ്ധതിയുടെ നിര്‍മ്മാണം തുടര്‍ന്നും നടത്താന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇപ്പോള്‍ മുപ്പത് ശതമാനം പണി പൂര്‍ത്തിയായിരിക്കുന്ന 'ബാരോ ബ്ലാന്‍കോ' അണക്കെട്ട് നിറയുമ്പോള്‍ മുങ്ങിയൊഴുകിപ്പോവുക നൂറ്റാണ്ടുകളായി തങ്ങള്‍ ജീവിക്കുന്ന പ്രക്യതിയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ അവിടെ ജീവിച്ചിരുന്ന കുറേ മനുഷ്യരും അവരുടെ സംസ്‌കാരവും ജീവിതവുമാണ്. ലോകത്തില്‍ മറ്റൊരിടത്തും കാണപ്പെടാത്ത അപൂര്‍വജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുമാണ് ആ മേഖല.'തബസര റെയിന്‍ ഫ്രോഗ്' എന്ന തവളയിനം ഒരു ഉദാഹരണം മാത്രം. പക്ഷെ വെറും തവളയ്ക്കും ആദിവാസിക്കും വേണ്ടി 'വികസനം' ഒഴിവാക്കാന്‍ മാത്രം വിഡ്ഡികളല്ലല്ലോ പനാമയുടെ ഭരണകര്‍ത്താക്കള്‍ ?

Friday, February 22, 2013

ഇനിയും നീതി തേടുന്ന മൌ മൌ കലാപകാരികള്‍


കെനിയയിലെ കോളനി വാഴ്ച
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷുകാര്‍ കെനിയയില്‍ നിലയുറപ്പിച്ചതെങ്കിലും അത് അവരുടെ ഒരു സംരക്ഷിതപ്രദേശം മാത്രമായിരുന്നു 1920 വരെ. ആ വര്‍ഷമാണ് കെനിയയെ ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചത്. ലോകത്തില്‍ അന്നുള്ളതില്‍ വെച്ച് ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണും ക്യഷിയ്ക്ക് തികച്ചും യോജിച്ചതായ കാലാവസ്ഥയും ഉള്ള കെനിയ ബ്രിട്ടീഷുകാരനെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല.
കറുത്തവന്റെ പ്രതിരോധം
തങ്ങളുടെ മണ്ണും ഫലഭൂയിഷ്ടതയും ചൂഷണം ചെയ്ത് വളര്‍ന്ന കോളനി വാഴ്ചക്കെതിരെയുള്ള കെനിയക്കാരന്റെ പോരാട്ടത്തിന് അടിമത്വത്തിന്റെ തുടക്കം മുതല്‍ക്കേ വേരോട്ടമുണ്ട്. 1880 മുതല്‍ 1900 വരെ നീണ്ടു നിന്ന ആദ്യകലാപം,1895 മുതല്‍ 1905 വരെയുള്ള നണ്ടി കലാപം, 1913 ല്‍ ആരംഭിച്ച് ഒരു വര്‍ഷം നീണ്ടു നിന്ന ഗിരിയാമ മുന്നേറ്റം, 1947 ലെ വനിതാ കലാപം, 1950 ലെ കല്ലോവ സമരം വരെ നീണ്ടു കിടക്കുന്ന ആ നിരയിലേക്കാണ് 1952 ല്‍ 'മൌ മൌ കലാപം ' ഉയര്‍ന്നു വരുന്നത്.
എന്താണ് മൌ മൌ?
കെനിയയില്‍ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ് കൊളോണിയല്‍ ശക്തിക്കെതിരെ 1952 ല്‍ ഉയര്‍ന്നു വന്ന, പരാജയപ്പെട്ട ഗറില്ലാ കലാപമാണ് 'മൌ മൌ'. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഈ രക്തരൂക്ഷിത കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ സര്‍ക്കാര്‍ കണക്കില്‍ 1819 ആണെങ്കിലും 'അപ്രത്യക്ഷ'രായവര്‍ അനേകായിരം ആണ്. തങ്ങളുടെ സാമ്രാജ്യത്തെ രക്ഷിക്കാനായി കലാപത്തെ രക്തത്തില്‍ മുക്കിക്കൊന്നു ബ്രിട്ടന്‍. കെനിയന്‍ മനുഷ്യാവകാശക്കമ്മീഷന്റെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം ആളുകളെ സര്‍ക്കാര്‍ തൂക്കിലേറ്റിയിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം ആളുകളെ തികച്ചും പരിതാപകരമായ നിലയില്‍ തടങ്കലില്‍ വെച്ചു പീഡിപ്പിച്ചു.1956 ഒക്ടോബര്‍ 21 ന് കലാപകാരികളുടെ നേതാവ് ദേദാന്‍ കിമാത്തി പിടികൂടപ്പെട്ടതോടെ കലാപം ഏതാണ്ട് ഒടുങ്ങി. 1963 ലെ കെനിയന്‍ സ്വാതന്ത്യലബ്ധിയ്ക്ക് വലിയ സഹായം ചെയ്തു ഈ കലാപം എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. എന്നാല്‍ കെനിയയിലെ പ്രധാനഗോത്രമായ കിക്കുയു സമൂഹത്തില്‍ ആഴത്തില്‍ ഭിന്നത സ്യഷ്ടിച്ചതു വഴി വിപരീതമായ ഫലവും ഉണ്ടാക്കി, കലാപം പിന്നീട്, എന്നും വിലയിരുത്തപ്പെടുന്നു.
ഭരണകൂടത്തിന്റെ പ്രതികരണം
അതിരൂക്ഷമായാണ് ബ്രിട്ടീഷുകാര്‍ കലാപത്തെ നേരിട്ടത്. 1952 ഒക്ടോബര്‍ ഒമ്പതിന് കടുത്ത ബ്രിട്ടീഷ് അനുകൂലിയും സീനിയര്‍ ചീഫുമായ വറുഹിയു പകല്‍ വെളിച്ചത്തില്‍ മൌ മൌ കലാപകാരികളാല്‍ കൊല്ലപ്പെട്ടതോടെ ഭരണകൂടം ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പിന്നെ നടന്നത് ആഫ്രിക്കന്‍ ചരിത്രം അന്നേ വരെ കണ്ടിട്ടില്ലാത്ത ക്രൂരമായ അടിച്ചമര്‍ത്തലും കൂട്ടക്കൊലയുമാണ്. മൌ മൌ പോരാളികളെയും അനുകൂലികളെയും കൂട്ടത്തോടെ പിടികൂടുകയും ജയിലിലടയ്ക്കുകയും ചെയ്തു. ആഫ്രിക്ക ഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് ഗവണ്മെന്റുകളില്‍ ഏറ്റവും കൂടുതല്‍ വംശീയത പുലര്‍ത്തിയിരുന്ന കെനിയയിലെ ഭരണാധികാരികള്‍ കലാപകാരികളോട് തികച്ചും മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. കൂട്ടപ്പിഴ ചുമത്തല്‍, ഭൂമിയും സ്വത്തും പിടിച്ചെടുക്കല്‍,ഷണ്ഡീകരണം എന്നിവ ചെറിയ ശിക്ഷകള്‍ മാത്രമേ ആയിരുന്നുള്ളൂ. ആയിരക്കണക്കിനു കന്നുകാലികളെയാണ് പിഴയായി പിടിച്ചെടുത്തത്.
mauവര്‍ത്തമാനത്തിലേക്കും നീളുന്ന നീതി നിഷേധം
1963 ല്‍ സ്വാതന്ത്യം നേടിയ കെനിയ ഇന്ന് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. എങ്കിലും കോളനിവാഴ്ച തങ്ങളിലേല്‍പ്പിച്ച മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല എന്ന് കെനിയക്കാരന്‍ വിശ്വസിക്കുന്നു. അതു കൊണ്ടാണല്ലോ 1999 ല്‍ 'മൌ മൌ ഒറിജിനല്‍ ഗ്രൂപ്പ് ' എന്ന് പേരിട്ട മുന്‍സ്വാതന്ത്യ പോരാളികളുടെ സംഘടന കലാപകാലത്ത് തങ്ങളെപ്പോലുള്ള ആയിരങ്ങള്‍ നേരിട്ട കൊടും ക്രൂരത നിറഞ്ഞ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഷണ്ഡീകരണത്തിനും കണക്കു ചോദിക്കാന്‍ ഇറങ്ങിത്തിരിച്ചത്. 2002 ല്‍ മൌ മൌ ട്രസ്റ്റ് എന്ന സംഘടന ബ്രിട്ടന്റെ അതിക്രമങ്ങള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് കോടതിയില്‍ തന്നെ നിയമനടപടികള്‍ ആരംഭിച്ചു. ഈ നീക്കത്തിന് കെനിയന്‍ മനുഷ്യാവകാശക്കമ്മീഷന്റെ പിന്തുണയും ഉണ്ടായിരുന്നു. അവരുടെ അഭിഭാഷകര്‍ ആറായിരത്തിലധികം മൊഴികള്‍ കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസില്‍ കക്ഷി ചേര്‍ന്ന 42 പേരില്‍ അഞ്ച് പേരെ വാദികളായി ഉള്‍പ്പെടുത്തി ടെസ്റ്റ് കേസിന്റെ വിചാരണ ആരംഭിച്ചു. വ്യദ്ധരായ ഈ അഞ്ചു പേരില്‍ ഒരാള്‍ ഇതിനിടെ മരണപ്പെട്ടു. ബാക്കിയുള്ള നാല് പേരില്‍ രണ്ട് പേര്‍ ഷണ്ഡീകരിക്കപ്പെട്ടവരാണ്,ഒരാള്‍ കുപ്രസിദ്ധമായ ഹോല കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ്. ഇനിയൊരാള്‍ സ്ത്രീയാണ്. അവര്‍ നേരിട്ട പീഡനമോ തിളച്ച വെള്ളം നിറച്ച കുപ്പികള്‍ ജനനേന്ദ്രിയത്തിലൂടെ കടത്തിവിടുക പോലുള്ളവയും.
തങ്ങള്‍ കെനിയയില്‍ ചെയ്തു കൂട്ടിയ അക്രമങ്ങളിന്മേല്‍ ബ്രിട്ടന്‍ ഔദ്യോഗികമായി ക്ഷമ ചോദിക്കണം എന്ന കെനിയന്‍ ഗവണ്മെന്റിന്റെ 2005 ലെ ആവശ്യം ബ്രിട്ടന്‍ തള്ളിക്കളഞ്ഞിരുന്നു.
ആദ്യവിജയങ്ങള്‍
2002 ല്‍ ആരംഭിച്ച കേസില്‍ ആദ്യപ്രതീക്ഷ നല്‍കിയ സംഭവം 2011 ലെ വിധിയാണ്. ബ്രിട്ടീഷ് സര്‍ക്കാരിനാല്‍ പീഡിതരായ ഈ കെനിയക്കാര്‍ക്ക് തങ്ങള്‍ നേരിട്ട യാതനകള്‍ക്ക് നഷ്ടപരിഹാരം തേടേണ്ടത് കെനിയന്‍ സര്‍ക്കാരില്‍ നിന്നു തന്നെയാണെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബാധ്യതയും ഇല്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി തള്ളിക്കളഞ്ഞു . ഇത്തരത്തില്‍ കേസ് കൊടുക്കാന്‍ കെനിയക്കാര്‍ക്ക് അവകാശമില്ല എന്ന സര്‍ക്കാരിന്റെ വാദം പൊളിഞ്ഞത് കേസില്‍ വലിയ പ്രതീക്ഷ നല്‍കി. ടെസ്റ്റ് കേസ് വിജയിച്ചാല്‍ മുപ്പതിനായിത്തോളം പീഡിതര്‍ക്കും സമാനമായ കേസുകള്‍ കൊടുക്കാം,നഷ്ടപരിഹാരം നേടാം.


Wednesday, February 20, 2013

ഐ വൈവൈയെ ആർക്കാണ് പേടി?

        
         ഒരു സമഗ്രാധിപത്യ രാഷ്ട്രത്തിനും ‘ധിക്കാരി‘കളെ വെച്ചു പൊറുപ്പിക്കാനാവില്ല. ‘തൊഴിലാളിവർഗ‘ സർവാധിപത്യത്തിന്റെ  പറുദീസയായ ചൈനയാകട്ടെ വിമർശകരെയും റിബലുകളെയും സമകാലികചരിത്രത്തിൽ മറ്റൊരു ഭരണകൂടവും ചെയ്യാത്തത്ര മികവോടെയാണ് ഒതുക്കുന്നത്, ഒതുങ്ങാത്തവരെ തകർക്കുന്നത്. അക്കൂട്ടത്തിൽ സാഹിത്യകാരന്മാരുണ്ട്, ആക്ടിവിസ്റ്റുകളുണ്ട്, അഭിഭാഷകരുണ്ട്, മനുഷ്യാവകാശപ്രവർത്തകരുണ്ട്, ധിക്കാരിയായ കലാകാരൻ ഐ വൈവൈയുമുണ്ട്. ഐ വൈവൈയുടെ പ്രശസ്തി, സോഷ്യൽ മീഡിയയുടെ സമർഥമായ ഉപയോഗം, നിശ്ശബ്ദനാകാനുള്ള ഒരുക്കമില്ലായ്മ, അദ്ദേഹത്തിന്റെ അറുതിയില്ലാത്തതും ബഹുമാനമില്ലാത്തതും ശക്തവുമായ ഭരണകൂട വിമർശനം എന്നിവയോടുള്ള ചൈനയുടെ സമീപനം വിയോജിപ്പിനോടുള്ള ആ രാജ്യത്തിന്റെ മനോഭാവത്തിന്റെ ഉത്തമോദാഹരണമാണ്.

കലാകാരൻ, ഭ്രാന്തൻ, തന്റേടി

                      ശില്പി , ആർക്കിടെക്ട്, ഡിസൈനർ,ക്യൂറേറ്റർ,ഫോട്ടോഗ്രാഫർ എന്നീ നിലകളിലെല്ലാം ലോകപ്രശസ്തനായ കലാകാരനും കഴിഞ്ഞ രണ്ട് ദശകങ്ങളിലെ സമകാലീന ചൈനീസ് കലയുടെ പ്രതീകവുമായ  ഐ വൈവൈയെ എന്തു കൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ പരമാധികാര ശക്തികളിലൊന്നായ ചൈന പേടിക്കുന്നത് ? അതറിയണമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം , ആശയലോകം, കലാരീതി, ആക്ടിവിസ്റ്റിന്റെ ഭയരഹിതമാ‍യ ഇടപെടൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കണം.
                    1957 ൽ ജനിച്ച ഐ വൈവൈയുടെ പിതാവ് ഐ ക്വിങ് ചൈനയിലെ ഏറ്റവും പ്രശസ്തനായ  കവിയും , അമ്പതുകളിൽ ചൈനീസ് കംയൂണിസ്റ്റ് പാർട്ടിയിലെ വലതുപക്ഷ വിരുദ്ധ പ്രസ്ഥാനത്തിന്റെ പിടിയിലായി വലതനായി മുദ്രകുത്തപ്പെട്ട് ലേബർ ക്യാമ്പിൽ അടയ്ക്കപ്പെട്ട വ്യക്തിയുമാണ്.1958 ൽ ഐ വൈക്ക് ഒരു വയസ്സുള്ളപ്പോഴാണ് സംഭവം അച്ഛനൊപ്പം അമ്മയും അടയ്ക്കപ്പെട്ടു  ലേബർ ക്യാമ്പിൽ. ഊഹിക്കാമല്ലോ എങ്ങനെയാണ് ഐ വൈവൈ റിബലായത് എന്ന്?
                   പതിനാറ് വയസ്സുവരെ ബീജിംഗിനു പുറത്തു ജീവിച്ച ഐ വൈവൈ 1975 ൽ ആണ് അവിടേക്ക് തിരിച്ചെത്തുന്നത്.1978 ൽ ബീജിംഗ് ഫിലിം അക്കാദമിയിൽ സിനിമ പഠിയ്ക്കാനായി ചേർന്നു . കലാകാരനെന്ന നിലയിൽ അപ്പോഴേക്കും ശ്രദ്ധിക്കപ്പെട്ടിരുന്ന ഐ വൈവൈ ആദ്യകാല ചൈനീസ് അവാന്റ് ഗാർദ് കലാസംഘമായ ‘സ്റ്റാർസ്’ കൂട്ടുകാർക്കൊപ്പം ചേർന്ന് സ്ഥാപിക്കുകയും തന്റെ സ്യഷ്ടികൾ അതുമായി ചേർന്ന് നടത്തുകയും ചെയ്തു. 1981 ൽ അമേരിക്കയിലേക്ക് പോയ ഐ വൈവൈ 1993 വരെ തന്റെ കലാപ്രവർത്തനങ്ങൾ ന്യൂയോർക്ക് കേന്ദ്രമാക്കി നടത്തി.1993 ൽ ചൈനയിൽ തിരിച്ചെത്തിയ ഐ വൈവൈ  തുടർന്ന് ചൈനയിൽ തന്നെ കലാപ്രവർത്തനങ്ങളുമായി തുടർന്നു , വാസ്തുശില്പി,ക്യൂറേറ്റർ എന്നീ നിലകളിലെല്ലാം തന്റെ കലാപ്രവർത്തനത്തെ വ്യാപിപ്പിച്ചു. എന്നാൽ ചൈനയെക്കാളുപരി യൂറോപ്പ്,അമേരിക്ക എന്നിവിടങ്ങളിലായിരുന്നു ഐ വൈവൈ പ്രസിദ്ധൻ.അദ്ദേഹം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഒട്ടേറെ കലാപ്രദർശനം നടത്തിയിട്ടുണ്ട്.
                  ചൈനയിൽ അദ്ദേഹം കൂടുതലായി അറിയപ്പെട്ടത് വിചിത്രസ്വഭാവിയും അരവട്ടനുമായ ആൾ എന്ന നിലയിലാണ്. 2008 ലെ ഒളിമ്പിക്സിന്റെ വേദിയായ ബീജിംഗിലെ ‘കിളിക്കൂട് സ്റ്റേഡിയം’ എന്ന് അറിയപ്പെട്ട നാഷണൽ സ്റ്റേഡിയത്തിന്റെ ആർട്ടിസ്റ്റിക് കൺസൾട്ടന്റ് ആയി ഐ വൈവൈ നിയമിക്കപ്പെട്ടെങ്കിലും അധികം താമസിയാതെ ആ പ്രോജക്ടിൽ നിന്ന് പിന്മാറി. തുടർന്ന് അദ്ദേഹം സ്വീകരിച്ച ഒളിമ്പിക്സ് വിരുദ്ധ നിലപാട് ആണ് ഭരണകൂടത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ ആദ്യ  ഉരസലായി മാറുന്നത്. ‘ഒളിമ്പിക്സിന്റെ ചൈനീസ് ആതിഥേയത്വം കപടവും  ഹിപ്പോക്രിസിയുമാണ്’ എന്നാണ് ഐ വൈവൈവൈ തുറന്നടിച്ചത്. ഐ വൈവൈയുടെ ജീവിതത്തെക്കുറിച്ച് അലിസൻ ക്ലൈമാൻ സംവിധാ‍നം ചെയ്ത ഡോക്യുമെന്റെറിയുടെ തലക്കെട്ട് തന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ സൂചകമാണ് :  ‘ഐ വൈവൈ : നെവർ സോറി’. അദ്ദേഹം തന്റെ സെൽഫ് പോട്രൈറ്റിനു നൽകിയ പേരായ “ Grass mud horse covering the middle” എന്നത് ചൈനീസിൽ ഉച്ചരിക്കപ്പെടുക ഏതാണ്ട് ഇങ്ങനെയായിരിക്കും :  "Fuck your mother, the Communist party central committee".
               ഭരണകൂടത്തിൽ  നടമാടുന്ന മാരകമായ വിധത്തിലുള്ള അഴിമതിയെ അദ്ദേഹം ആവിഷ്കരിച്ചത് ‘ ചൈനീസ് ശവപ്പെട്ടി’ എന്ന ശില്പത്തിലൂടെയായിരുന്നു. ക്രമരഹിതമായ രൂപമുള്ള ശവപ്പെട്ടിയുടെ ശില്പം. ശവപ്പെട്ടിക്ക് ചൈനീസ് ഭാഷയിലെ പേര് ‘ഗ്വാൻസായ്’ എന്നാണ്. ‘ഗ്വാൻ’ എന്ന വാക്കിന്റെ മറ്റൊരർഥം ‘ഉയർന്ന ഉദ്യോഗസ്ഥൻ’ എന്നാണ്, ‘സായ്’ യുടേത് ‘പണം ‘ എന്നും. ചൈനയുടെ സമകാലികസ്ഥിതിയുടെ ശരിയായ ബിംബം തന്നെ ഈ  ശവപ്പെട്ടി.

സോഷ്യൽ മീഡിയയുടെ ഉപയോഗം
           ആശയപ്രകാശനത്തിലെ പുത്തൻ ജനാധിപത്യത്തെ മറ്റേതൊരു ആക്ടിവിസ്റ്റിനെയും പോലെ ഐ വൈവൈവൈയും സോഷ്യൽ മീഡിയയിലൂടെ തിരിച്ചറിഞ്ഞു. അദ്ദേഹം അതിനെ നന്നായി ഉപയോഗിച്ചു. അദ്ദേഹത്തിന്  ട്വിറ്ററിൽ ഒന്നര ലക്ഷത്തിലധികം ഫോളോവേർസ് ആയിരുന്നു ഉണ്ടായിരുന്നത്. അധിക്യതരാൽ നിരന്തരം സെൻസർ ചെയ്യപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ബ്ലോഗ് ഒരു ദിവസം 10000 പേരായിരുന്നു സന്ദർശിച്ചിരുന്നത്. ചൈന പോലൊരു സെൻസർഷിപ്പ് സാമ്രാജ്യത്തിൽ ഇന്റർനെറ്റിലൂടെയുള്ള ആശയവിനിമയവും നിരന്തരം തടസ്സപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിദഗ്ധമായിത്തന്നെ അതിനെയൊക്കെ പലപ്പോഴും മറികടന്നു. അറബ് ലോകത്തെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ച് ഐ വൈവൈ പറയുന്നത് കേൾക്കുക : “ഞാൻ ആദ്യമൊന്നും മുല്ലയെ കാര്യമായി കണ്ടിരുന്നില്ല, പക്ഷെ മുല്ലയെ കണ്ട് പേടിച്ച ആളുകൾ ആ വിവരം നൽകി : ഈ മുല്ല അപകടകാരിയാണെന്ന്. മുല്ല ആ ആളുകളെ എങ്ങനെ പേടിപ്പിക്കുന്നു! എന്തൊരു മുല്ല!“.

കലാകാരൻ വിമതനാകുന്നു


        2008 മെയ് മാസം  സിച്ചുവാൻ പ്രവിശ്യയിലുണ്ടായ ഭൂമികുലുക്കത്തിൽ ഒട്ടേറെ പേർക്ക് മരണം സംഭവിച്ചിരുന്നു. ഈ ദുരന്തത്തിൽ ആ മേഖലയിൽ ഒട്ടേറെ സ്കൂളുകൾ തകരുകയും ആയിരക്കണക്കിനു കുട്ടികൾ മരിക്കുകയും ചെയ്തു. മരിച്ച കുട്ടികളുടെ എണ്ണം സർക്കാർ പുറത്തു വിട്ടത് സംബന്ധമായും സ്കൂൾ കെട്ടിടനിർമ്മാണത്തിലുണ്ടായ അഴിമതി മൂലമാണ് സ്കൂളുകൾ ദ്യഡമായി പണിതീർക്കാൻ സാധിക്കാതിരുന്നതെന്നതെന്നും ആരോപണം ഉയർന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ 2008 ഡിസംബറിൽ ആരംഭിച്ച ‘സിറ്റിസൻസ് ഇന്വെസ്റ്റിഗേഷൻ‘ എന്ന ഓൺലൈൻ കാമ്പൈനിനെ ഐ വൈവൈ അനുകൂലിക്കുകയും തുടർന്ന് ഈ നടപടി അദ്ദേഹത്തെ സർക്കാരിന്റെ കണ്ണിലെ കരടാക്കി മാറ്റുകയും ചെയ്തു. 2009 ഏപ്രിലിൽ ദുരന്തത്തിൽ മരിച്ച 5385 കുട്ടികളുടെ പേരു വിവരം അന്വേഷണ സംഘം പുറത്തു വിട്ടു. ഐ വൈവൈ ഈ ലിസ്റ്റും അനേഷണം സംബന്ധിച്ച ഒട്ടേറെ രേഖകളും തന്റെ ബ്ലോഗിലിട്ടു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ ബ്ലോഗ് അധിക്യതർ അടച്ചു പൂട്ടുകയും ചെയ്തു. ഒട്ടും താമസിച്ചില്ല, തന്റെ ഓഫീസ് ഭിത്തിയിൽ കുട്ടികളുടെ ലിസ്റ്റ് പെയിന്റ് ചെയ്തു  ഐ വൈവൈയിലെ റിബൽ. 2009 ആഗസ്റ്റിൽ പ്രദർശനം കഴിഞ്ഞ് ചോംഗ്ഡുവിൽ നിന്ന് മടങ്ങവെ ഐ വൈവൈയെ പോലീസ് പിടികൂടി മർദ്ദനമേൽ‌പ്പിച്ചു.തലയ്ക്കേറ്റ മർദ്ദനം അദ്ദേഹത്തെ പെട്ടെന്ന് അവശനാക്കുകയും അദ്ദേഹത്തിന് ഒരു അടിയന്തിര ബ്രെയിൻ സർജറി നടത്തുകയും വേണ്ടി വന്നു. അതിനിടെ രാജ്യം വിട്ടു പോകുന്നത് തടയുന്നതിനായി അദ്ദേഹത്തിന്റെ രണ്ട് ഗൂഗിൾ അക്കൌണ്ടുകളും ഹാക്ക് ചെയ്യപ്പെടുകയും അവയിലെ വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്തു.

വിമതൻ കുറ്റവാളിയാക്കപ്പെടുന്നു
           ‘സംശയാസ്പദമായ കുറ്റക്യത്യങ്ങളിൽ’ ഏർപ്പെട്ടു എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ച അധിക്യതർ ഐ വൈവൈയുടെ ബാങ്ക് അക്കൌണ്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഒടുക്കം 2010 നവംബറിൽ അനിവാര്യമായത് സംഭവിച്ചു, അദ്ദേഹം വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട് രാജ്യം  വിട്ടുപോകരുത് എന്ന മുന്നറിയിപ്പോടെ തടങ്കൽ ഒഴിവാക്കുകയും ചെയ്തു. 2011 ജനുവരി 11 നു  അദ്ദേഹത്തിന്റെ സ്റ്റുഡിയോ ഒറ്റയടിയ്ക്ക് തകർത്തു കൊണ്ട് അദ്ദേഹത്തിന്റെ മേൽ  കനത്ത പ്രഹരം ഏൽ‌പ്പിച്ചു ഷാങ്ഹായ് നഗരാധിക്യതർ.

വീണ്ടും തടങ്കലിൽ
     2011 ഏപ്രിൽ മൂന്നിനാണ്  ഐ വൈവൈ രണ്ടാമതും അറസ്റ്റിലാകുന്നത്. ഹോങ്കോംഗിലേക്ക് കടക്കാൻ ശ്രമിക്കവെ ബീജിംഗ് വിമാനത്താവളത്തിൽ വെച്ചായിരുന്നു അത്.അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ കടന്ന് പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. സ്റ്റുഡിയോയിലെ ജോലിക്കാരും  അദ്ദേഹത്തിന്റെ ഭാര്യയും തടഞ്ഞു വെക്കപ്പെട്ടു. ഏപ്രിൽ ഏഴിന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ വരുന്നു : ഐ വൈവൈ സാമ്പത്തിക കുറ്റക്യത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന്. ഭരണകൂടത്തിന്റെ ലക്ഷ്യം അങ്ങനെ വെളിവാക്കപ്പെട്ടു. ഐ വൈവൈ കുറ്റവാളിയാക്കപ്പെട്ടു കഴിഞ്ഞു, ഇനി തകർക്കാനെളുപ്പം! 81 ദിവസം തടങ്കലിൽ കിടന്നു ഐ വൈവൈ. ജയിലിൽ നിന്ന് പുറത്ത് വരുമ്പോഴേക്കും അദ്ദേഹത്തിനെതിരെ നിയമനടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഐ വൈവൈയുടെ അറസ്റ്റ് ചൈനയിൽ പ്രതിഷേധത്തിനു കാരണമായി. ലോകവ്യാപകമായി മനുഷ്യാവകാശപ്രവർത്തകരുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിഷേധം ഉയർത്തിയെങ്കിലും ചൈന അതൊന്നും വകവെയ്ക്കാതെ സ്വന്തം പൌരനെ അപരനാക്കുന്നത് തുടർന്നു. ഭരണകൂടത്തിന്റെ ഔദ്യോഗിക ഇംഗ്ലീഷ് പത്രം ആയ ‘ഗ്ലോബൽ ടൈംസ്’ ഐ വൈവൈ പ്രശ്നത്തിൽ എഡിറ്റോറിയൽ എഴുതി : ‘നിയമം നിഷേധിയുടെ മുൻപിൽ മുട്ടുമടക്കില്ല’.

പ്രതിഷേധവും ‘ഐ വൈവൈ രീതി‘യിൽ
       ഐ വൈവൈയുടെ അറസ്റ്റിനെതിരെയുള്ള ചൈനയിലെ പ്രതിഷേധം ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടിയുടെ നിഴലിൽ ആയിരുന്നെങ്കിലും ചൈനീസ് അധീന പ്രദേശമായ ഹോങ്കോങ്ങിൽ അത് വ്യാപകമായിരുന്നു. ടാങ്കരിൻ എന്ന യുവകലാകാരിയുടെ പ്രതിഷേധം  അവയിൽ ശ്രദ്ധേയമായ ഒന്നായിരുന്നു. തെരുവു നടപ്പാതകളിലും കെട്ടിടച്ചുമരുകളിലും സ്റ്റെൻസിൽ ചെയ്ത ഐ വൈയുടെ ഗ്രാഫിറ്റി സ്പ്രേ പെയിന്റ് ചെയ്തു അവൾ. അതിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു : “ഹൂ ഈസ് അഫ്രൈഡ് ഓഫ് ഐ വൈവൈ?”. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങളുടെ കയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകളിലും ഈ ചിത്രം കാണാമായിരുന്നു.

            പക് മിങ് എന്ന കലാകാരന്റെ പ്രതിഷേധം തികച്ചും  പുതുമയുള്ളതായിരുന്നു.ഹോങ്കോങ് പോലീസ് ആസ്ഥാനത്തിന്റെ മുഖപ്പിലേക്ക് ഐ വൈവൈയുടെ ഒരു പടുകൂറ്റൻ ചിത്രം പ്രൊജക്ട് ചെയ്യുകയാണിദ്ദേഹം ചെയ്തത്. ഈ ചിത്രത്തിന്റെ ഫോട്ടോയെടുക്കുകയും അത് സോഷ്യൽ നെറ്റ്വർക്കുകളിൽ പ്രചരിക്കുകയും ചെയ്തു : പോലീസ് ആസ്ഥാനം നിറഞ്ഞ് നിൽക്കുന്ന ഐ വൈവൈ !

നിയമയുദ്ധത്തിന്റെ ആരംഭം
     നികുതിവെട്ടിപ്പ് ആയിരുന്നു ഐ വൈക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ‘ഫെയ്ക് കൾച്ചറൽ ഡവലപ്പ്മെന്റ് ‘ എന്ന അദ്ദേഹത്തിന്റെ കമ്പനിക്കെതിരെ  അധിക്യതർ ചുമത്തിയ 2.4 ദശലക്ഷം ഡോളറിന്റെ പിഴ അടയ്ക്കാൻ കൂട്ടാക്കാതിരുന്ന ഐ വൈവൈ കോടതിയിലൂടെ ഈ നടപടിയെ എതിർത്തു. വിധി കേൾക്കാൻ  വാദിയെ കോടതിയിൽ ഹാജരാകാൻ പോലും അനുവദിക്കാതിരുന്ന വിചാരണയ്ക്കൊടുവിൽ 2012 ജുലൈയിൽ കേസിലെ വിധി ഐ വൈക്ക് പ്രതികൂലമായി വന്നു. ട്വിറ്ററിലൂടെ അദ്ദേഹം വിധിക്കെതിരെ ഇങ്ങനെ പ്രതികരിച്ചു :  “ നീതിയും നിയമവും ഇവിടെ നിലനിൽക്കുന്നില്ലെന്ന് ഈ രാജ്യം ഒരിക്കൽ കൂടി ലോകത്തിനു മുമ്പാകെ തെളിയിച്ചു.” വിധിക്കെതിരെ അദ്ദേഹം നൽകിയ അപ്പീലും സപ്തംബറിൽ മേൽകോടതി തള്ളി. “കോടതിയ്ക്ക് ഇത്രയും യുക്തിരഹിതവും അപഹസിക്കുന്നതുമാകാൻ കഴിയും എന്ന് ഞാൻ സങ്കല്പിച്ചിരുന്നു പോലുമില്ല”, കോടതിക്കെതിരെ ഐ വൈയുടെ നിശിത വിമർശനം. വിധി പ്രതികൂലമാണെങ്കിലും ഐ വൈവൈ പിഴ അടയ്ക്കാൻ കൂട്ടാക്കിയിട്ടില്ല.
നിശ്ശബ്ദരാകാൻ ഒരുക്കമല്ലാത്ത മനുഷ്യർ
         ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനസമൂഹത്തെ , അവരുടെ രാഷ്ട്രീയത്തെ, സംസ്കാരത്തെ വരിഞ്ഞ് മുറുക്കി നിയന്ത്രിക്കുന്ന ചൈനയുടെ കണ്ണിലെ കരടായി ഇനിയുമുണ്ട് കലാകാരന്മാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളുമായി ഒട്ടേറെ കീഴടങ്ങാത്ത മനുഷ്യർ. ടിയാനന്മെൻ സ്ക്വയർ അടിച്ചമർത്തലിനെക്കുറിച്ചുള്ള “കൂട്ടക്കൊല’ എന്ന കവിതയെഴുതിയതിന് 1990 ൽ തടങ്കലിലായ കവി ലിയാവൊ യിവു മുതൽ 11 വർഷത്തെ തടങ്കൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന , 2010 ലെ സമാധാന നോബൽ സമ്മാനിതനായ സാഹിത്യകാരൻ ലിയു സിയാബോ വരെ നീളുന്നു അത്. അടുത്തിടെ അമേരിക്കൻ എംബസിയിൽ അഭയം തേടുകയും തുടർന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്ത ചെൻ ഗ്വാങ്ചെങ് എന്ന അന്ധനായ അഭിഭാഷക ആക്ടിവിസ്റ്റിന്റേത് ഇത്തരത്തിലുള്ള പുറത്തു കടക്കലുകളിൽ ഒന്നു മാത്രം.  കുടുംബാസൂത്രണത്തിന്റെ പേരിൽ ഭരണകൂടം ബലം പ്രയോഗിച്ച് ഗർഭച്ഛിദ്രം, ഷണ്ഡീകരണം എന്നിവ നടത്തിയ ആയിരക്കണക്കിനു സ്ത്രീകളുടെ കേസുമായി നിയമയുദ്ധത്തിറങ്ങി സർക്കാരിന്റെ രോഷം ഏറ്റുവാങ്ങിയ ആളാണിദ്ദേഹം . ഇനിയും തുടരുന്നു ആ പട്ടിക, മഹത്തായ സംസ്കാരത്തിന്റെ ആരൂഡങ്ങളിലൊന്നായ ആ രാജ്യം ജനാധിപത്യത്തിന്റെ പൊൻ വെളിച്ചത്തിലേക്ക് ഉണരും വരെ നീളും അത്.

Friday, February 8, 2013

ഹരിശ്ചന്ദ്ര മുതൽ യന്തിരൻ വരെ : നായകത്വത്തിന്റെ നാനാർത്ഥങ്ങൾ

നൂറ് വർഷത്തെ ന്ത്യൻ സിനിമ : അടയാളങ്ങളിലൂടെ                               ഇന്ത്യൻ സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ച മാധ്യമങ്ങളിൽ ഒന്നാമത്തേതായ ഇന്ത്യൻ സിനിമ ഈ വർഷം100 വർഷം തികയ്ക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ സർക്കാർ തലത്തിലും വിവിധ സിനിമാ സംഘടനകളുടെ ആഭിമുഖ്യത്തിലും നടന്നു വരികയാണ്. ഈ വേളയിൽ ഇന്ത്യൻ സിനിമയുടെ 100 വർഷ ചരിതത്തിൽ നിന്ന് , തനതായ വ്യക്തിത്വം പുലർത്തുന്ന ദേശീയ സിനിമ എന്ന നിലയിൽ ഇന്ത്യൻ സിനിമയെ രൂപപ്പെടുത്തിയ പ്രധാനഘടകങ്ങളെ കുറിച്ചുള്ള ചിന്തകളാണ് ഈ ലേഖനപരമ്പരയുടെ ഉള്ളടക്കം. ഇന്ത്യൻ കാണിയെ ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും സിനിമ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നതിന്റെ രേഖാചിത്രങ്ങൾ ഇവിടെ കാണാം. ചലച്ചിത്ര നിരൂപണങ്ങൾ എന്നതിനേക്കാൾ സാംസ്കാരിക രൂപം എന്ന നിലയ്ക്ക് സിനിമ സമൂഹചിന്തയിൽ ചാർത്തിയ അടയാളങ്ങളെ വിശകലനം ചെയ്യാൻ ആണ് ശ്രമിക്കുന്നത്.  ഇന്ത്യൻ സിനിമയിലെ നായകസങ്കല്പം, സ്ത്രീ സങ്കല്പം, സംഗീതം ഇന്ത്യക്കാരന്റെ സിനിമയെ മാറ്റിമറിച്ച രീതി, ധർമ്മാധർമ്മങ്ങളെ കുറിച്ചുള്ള വ്യാകുലതകൾ, ലൈംഗികത,സദാചാരം, നീതി/അനീതി സംഘട്ടനം, സമരസങ്കല്പം, ദാരിദ്യം , മണ്ണിനു വേണ്ടിയുള്ള ദാഹം, ജാതിയുടെ കരാളത, വർഗ്ഗീയത എന്നിങ്ങനെ കടന്നു പോകുന്ന വിഷയങ്ങൾ ഒട്ടേറെയുണ്ട്.     

ഇന്ത്യൻ സിനിമയിലെ  നായകത്വം:  വികാസവും പരിണാമവും

      ഇന്ത്യൻ സിനിമ കാണികളുടെ മേൽ ഉണ്ടാക്കിയ സ്വാധീനങ്ങളിൽ നായകസങ്കല്പത്തേക്കാൾ സങ്കീർണമായവ അധികമുണ്ടാകില്ല. ഇന്ത്യൻ കാണി തനിക്ക് സാധിയ്ക്കാത്തത് ഒരു സ്വപ്നത്തിലെന്നോണം തന്റെ നായകൻ സാധിക്കുന്നത് സിനിമയിൽ കണ്ട് സായൂജ്യമടയുന്നു. അനീതിക്കെതിരെ പടവാളോങ്ങുന്ന ധീരനായകൻ,പല പെണ്ണുങ്ങളെ പ്രണയിക്കുന്ന ഭൈമീ കാമുകൻ ,ദുഷ്ടശിക്ഷകനും ശിഷ്ടപരിപാലകനുമായ ധർമ്മമൂർത്തി എന്നിങ്ങനെ അവന്റെ നായകന്മാരെല്ലാം അവന് തികച്ചും അപ്രാപ്യരായ അതിമാനുഷരാണ് പലപ്പോഴും. സിനിമയുടെ കഥാഗതി മുഴുവനും തന്നെ ‘നായകൻ’ എന്ന പുരുഷനെ അച്ചുതണ്ടാക്കിയാണ് കറങ്ങുന്നത്. അവൻ വ്യക്തിത്വം നിറഞ്ഞവനും ധീരനും അഭിജാതനും ആയിരിക്കും . സിനിമയിലെ നായിക, വില്ലൻ എന്നിവർ അടക്കമുള്ള  മറ്റു കഥാപാത്രങ്ങൾക്ക് നായകന്റെ പ്രകാശത്തെ പൊലിപ്പിക്കുന്ന റോൾ മാത്രം.

        ഇന്ത്യൻ സിനിമയിലെ നായകസങ്കല്പത്തിന് ഇന്നെത്തി നിൽക്കുന്ന പരിണാമം അനേകം ഘട്ടങ്ങളിലൂടെ കടന്നാണ് ഉണ്ടായിരിക്കുന്നത്. ‘രാജാ ഹരിശ്ചന്ദ്ര’യിലെയും ‘ആലം ആര‘യിലെയും നായകനിൽ നിന്ന് ‘ദബാംഗി‘ലും ‘യന്തിരനി’ലും എത്തിനിൽക്കുന്ന നായകസങ്കല്പത്തിന്റെ ഉത്ഭവവും വളർച്ചയും ആണ് ഇവിടെ ചർച്ച ചെയ്യാൻ ശ്രമിക്കുന്നത്. നായകന്റെ  വളർച്ചയുടെ ആദ്യപ്രവണതകൾ ഉണ്ടാകുന്നതും വികസിക്കുന്നതും പലപ്പോഴും ഹിന്ദി സിനിമയിൽ ആയതിനാൽ ഈ വിശകലനത്തിൽ ഹിന്ദി സിനിമയ്ക്ക് പ്രാധാന്യം കൈവരുന്നത് സ്വാഭാവികമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ബോളിവുഡ് നായകത്വത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ എല്ലാ മാനങ്ങളും ഉൾക്കൊള്ളുന്നു.
           
         ഇന്ത്യൻ സിനിമയിലെ നായകത്വത്തിന്റെ രൂപപരിണാമങ്ങൾ അവർ നിറഞ്ഞാടുന്ന  സിനിമകളുടെ പൊതുആശയഘടനയുടെ മുഖമുദ്ര തന്നെയാണ് പ്രദർശിപ്പിക്കുന്നത് എല്ലായ്പ്പോഴും. ഈ ആശയഘടനയാകട്ടെ , ഇന്ത്യൻ സാ‍മൂഹ്യയാഥാർഥ്യങ്ങളുടെ സ്യഷ്ടിയുമാണ്. ചുരുക്കിപ്പറഞ്ഞാൽ സമൂഹത്തിന്റെ പൊതു അവസ്ഥ, അവയോട് സിനിമയുടെ പ്രതികരണം ഇവയൊക്കെ നായകൻ മുഖാന്തിരം ആവിഷ്കരിക്കപ്പെടുന്നു.‘ആവാര’യിലെ തെരുവു തെണ്ടിയായ നായകൻ അമ്പതുകളിലെ ഇന്ത്യൻ നഗരത്തിന്റെ പ്രതിനിധിയാണ്. ആ നഗരത്തിന്റെ യാഥാർഥ്യങ്ങളുമായാണ് അയാൾ എപ്പോഴും പ്രതികരിക്കുന്നത്. അറുപതുകളിലെ റൊമാന്റിക് ജീവിയായ നായകൻ ആ കാലഘട്ടത്തിന്റെ മാത്രം സ്യഷ്ടിയാണ്. പുത്തൻ മുതലാളിത്തം നേടിക്കൊടുത്ത സമ്പത്ത് നന്നായി ചെലവഴിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു അയാൾ . എഴുപതുകളിലെ ധിക്കാരിയായ നായകൻ നിരാശ നിറഞ്ഞ ഒരു സാമൂഹ്യാന്തരീക്ഷത്തിന്റെ സ്യഷ്ടിയാണ്.

നായകത്വത്തിന്റെ ആദിരൂപങ്ങൾ
         ഇന്ത്യൻ സിനിമ അതിന്റെ യാത്ര തുടങ്ങുന്നത് ഇന്ത്യൻ ദേശീയ പ്രസ്ഥാനം ശരിയായ ദിശാബോധത്തിലേക്ക് മാറിത്തുടങ്ങിയ കാലഘട്ടത്തിലാണ്. ഉന്നതവർഗത്തിന്റെ ഇടയിൽ നിന്ന് സാധാരണക്കാരുടെ മനസ്സിലേക്ക് ദേശീയ പ്രസ്ഥാനം വേരൂന്നാൻ തുടങ്ങിയ നിർണ്ണായക ഘട്ടം. ആദ്യ ഇന്ത്യൻ സിനിമ തന്നെ നായകത്വത്തിന്റെ മൂശയായിരുന്നു. ഇതിഹാസകാലം മുതൽക്കേ ജനതയുടെ മന:സാക്ഷിയുടെ ഭാഗമായിരുന്ന ആശയങ്ങളായ നീതി,സമത്വം,ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്ന നായകന്മാരായിരുന്നു ആ കാലത്തിന്റെ സ്യഷ്ടികൾ.‘രാജാ ഹരിശ്ചന്ദ്ര‘യിലെ  നായകൻ തന്റെ വാക്ക് പാലിക്കുന്നതിനായി സകലതു ത്യജിച്ച് ‘ചണ്ഡാള’ സമാനനാകുകയും അവിടെനിന്നു മഹത്വത്തിലേക്കു  മടങ്ങി വരികയുമാണ്. തന്റെ ജീവിതത്തിലൂടെ നായകൻ കാണിച്ചു തരുന്നത് അനുകമ്പയും മനുഷ്യർ തമ്മിലുള്ള ഏകതയുമാണ്. ജാതിയുടെ കരാളതയിൽ എന്നേ അമർന്നിരുന്ന ഒരു ജനതയ്ക്ക് ലഭിക്കേണ്ട മികച്ച ആദ്യ സിനിമ തന്നെയായിരുന്നു ‘രാജാ ഹരിശ്ചന്ദ്ര’ എന്ന് കരുതുന്ന സിനിമാ നിരൂപകർ ഏറെയാണ്. എന്താ‍യാലും ഈ ആദ്യ നായകൻ രാമനും ധർമ്മപുത്രരും നിറഞ്ഞു നിന്നിരുന്ന ഇന്ത്യൻ മനസ്സിലേക്ക് നന്നായി കടന്നു ചെന്നു .

          ശബ്ദത്തിന്റെ കടന്നുവരവ് കാണിക്ക് സ്വന്തം ഭാഷയിൽ തന്നെ സിനിമാസ്വാദനത്തിനു വഴി തെളിച്ചു.         ഹീറോയിസം,ധീരത,പ്രണയം,റൊമാൻസ്,സാഹസികത,ആത്മീയത നാടോടിക്കഥകളിലും പുരാണങ്ങളിലും നിന്ന് അവൻ അറിഞ്ഞവയെല്ലാം അവന്റെ കണ്മുന്നിൽ ജീവനുള്ള ചിത്രങ്ങളായി ഇളകിയാടി. മുപ്പതുകളിൽ ഹിന്ദിയിലും പ്രാദേശികഭാഷകളിലും നിറഞ്ഞു നിന്നത് ആ കോസ്റ്റ്യൂം ഡ്രാമകളിലെ പാട്ട് പാടുന്ന ,ന്യത്തം ചെയ്യുന്ന, പ്രണയിക്കുന്ന , മാതാവിനെ സ്നേഹിക്കുന്ന , ചീത്ത രാജാവിനെ തോൽ‌പ്പിക്കുന്ന നായകനായിരുന്നു. 1931 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘ലാൽ-യെമൻ‘ ആയാലും അതേ വർഷത്തിലെ തമിഴ് ചിത്രം ‘കാളിദാസ’ ആയാലും 1932 ലെ മറാത്തി ചിത്രം ‘അയോദ്യേച രാജ’ ആയാലും ഈ ഫോർമുല പിന്തുടർന്നു.അങ്ങനെ ഒരു പാൻ -ഇന്ത്യൻ നായകൻ രൂപം കൊള്ളുകയായിരുന്നു പതിയെ.

        1935 ലെ ‘ദേവ്ദാസ്’ പി.സി.ബറുവ സംവിധാനം ചെയ്ത ബംഗാളി സിനിമയായിരുന്നു. ഇതേ പേരിലുള്ള ബംഗാളി നോവലിന്റെ ആവിഷ്കാരമായ സിനിമ ഇന്ത്യൻ സിനിമ അന്നേ വരെ കാണാത്ത ദുരന്തനായകനെ അവതരിപ്പിച്ചു.നഷ്ടപ്രണയത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന നായകന്റെ തകർച്ച സ്ക്രീനിൽ അവതരിപ്പിച്ചത് ബംഗാളിയിൽ സംവിധായകൻ തന്നെയായിരുന്നെങ്കിൽ ഹിന്ദി പതിപ്പിൽ ദേവ്ദാസ് ആയി വേഷമിട്ടത് സാക്ഷാൽ സൈഗാൾ ആയിരുന്നു. സൈഗാളിന്റെ ‘ദേവ്ദാസ്‘ ആ കഥാപാത്രത്തെയും അതവതരിപ്പിച്ച സൈഗാളിനെയും ഒരു പ്രതീകമാക്കി മാറ്റി.

       1948 ലെ  ‘ഷഹീദ്’ അക്രമമാർഗത്തിലൂടെ സ്വാതന്ത്യം നേടാൻ ശ്രമിക്കുന്ന നായകന്റെ കഥയാണ്. സ്വാതന്ത്യാനന്തര ഇന്ത്യൻ സിനിമയിൽ ദേശാഭിമാനം എന്ന വികാരത്തെ വിക്യതമായി ചിത്രീകരിച്ച ഒട്ടേറെ സിനിമകളുടെ അഗ്രഗാമിയായി ‘ഷഹീദ്’ മാറി.
             
               നാല്പതുകളിലെ ഇന്ത്യൻ സിനിമ താരപദവിയിലേക്ക് നായകൻ ഉയർത്തപ്പെടുന്ന പ്രതിഭാസത്തിന്റെ ആദ്യപ്രവണതകൾ പ്രദർശിപ്പിച്ചു. കരിസ്മ നിറഞ്ഞ നായകനെ അവതരിപ്പിച്ച് കാണികളുടെ മനം കവർന്ന അശോക് കുമാർ, പാടുന്ന നായകന്റെ പ്രതിരൂപമായി മാറിയ സുരേന്ദ്ര, സ്വാഭാവിക നടനത്തിന്റെ പ്രതിനിധിയായ മോട്ടിലാൽ എന്നിവരാണ് താരപദവി നേടിയ ആദ്യ നടന്മാർ. ഇവർക്കു മുൻപേ പ്യഥ്വിരാജ് കപൂറും കെ.എൽ സൈഗാളും ജനസമ്മതി ആർജ്ജിച്ചിരുന്നു. എങ്കിലും  പ്യഥ്വിരാജ് കപൂർ നാടകത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതിനാലും സൈഗാൾ ഗായകൻ എന്ന നിലയിൽ കൂടുതൽ ശ്രദ്ധേയനായതിനാലും  അവർക്ക് നടന്മാർ എന്ന നിലയിലുള്ള താരപദവി ലഭിച്ചിരുന്നില്ല. കെ.എൽ .സൈഗാൾ തന്റെ ഗാനങ്ങൾ കൊണ്ട് അനശ്വരമാക്കിയ ‘താൻസൻ’,‘ഭക്ത് സൂർദാസ്’,ഷാജഹാൻ എന്നീ സംഗീതപ്രധാന ചരിത്രസിനിമകൾ നാല്പതുകളുടെ പകുതിയിൽ പുറത്തിറങ്ങി. സൈഗാളിന്റെ നായകൻ ഒരു പ്രത്യേകസ്യഷ്ടിയായിരുന്നു.അനുകർത്താക്കളൊക്കെ തോറ്റുമടങ്ങിയ മാത്യക.

അമ്പതുകൾ : പുതിയ  നായകൻ രൂപം കൊള്ളുന്നു
              ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്നെ  ഇന്ത്യൻ സിനിമ രൂപമെടുത്തിരുന്നെങ്കിലും അമ്പതുകളോടെയാണ് അത് ഒരു ദേശീയ സിനിമയെന്ന നിലയിലുള്ള  സ്വത്വം പൂർണമായി പ്രദർശിപ്പിച്ചത്. നായകസങ്കല്പത്തിനും വ്യക്തമായ രൂപം കൈവന്നു തുടങ്ങി ആ കാലഘട്ടത്തിൽ.’ആവാര’യിലെ രാജുവും ‘ബാസി’യിലെ മദനും ചെറുകിട ക്രിമിനലുകളായിരുന്നു,പക്ഷെ മാന്യതയും വിനയവും ഉള്ളവർ. അവർ ഒരിക്കലും മധ്യവർഗത്തെ പ്രതിനിധീകരിച്ചിരുന്നില്ല,പകരം സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് വന്നവരായിരുന്നു.നാല്പതുകളിലെ രാജാപ്പാർട്ട് നായകന്മാരെ അപേക്ഷിച്ച് അവർക്ക് ‘മനുഷ്യത്വം’ കൂടുതലായിരുന്നു.‘ആവാര’യിലെ രാജു ‘ശ്രീ 420‘ ൽ എത്തുമ്പോൾ   ഉന്നതവർഗത്തിലേക്ക് പ്രവേശിക്കുന്നുണ്ട്.

      സ്വാതന്ത്യാനന്തര ഇന്ത്യൻ സിനിമ ഭാവുകത്വപരമായ പരിണാമത്തിനു വിധേയമായി. നെഹ്രുവിയൻ സോഷ്യലിസം മുഖ്യാ‍ദർശമാക്കിയിരുന്ന അമ്പതുകളിലെ സിനിമകൾ ഉന്നതവർഗത്തിലെ അഴിമതിയും അഴുകിത്തുടങ്ങലും എടുത്തുകാട്ടി ,പലപ്പോഴും.     പഴയ ഫോർമുലയിൽ തന്നെയായിരുന്നു മിക്ക സിനിമകളുമെങ്കിലും ചിലതൊക്കെ സമൂഹത്തിലെ അടിസ്ഥാനപ്രശ്നങ്ങൾക്ക് നേർക്ക് കണ്ണയച്ചു. ദേശീയോദ്ഗ്രഥനം അന്നത്തെ സിനിമകളിലെ ഒരു മുഖ്യതീം ആയി മാറി.പുതുതായി കൈവന്ന സ്വാതന്ത്യം നൽകിയ പ്രതീക്ഷകൾ സിനിമകളിലും പ്രതിഫലിച്ചു. ഈ ഘട്ടത്തിൽ  നായകസ്വരൂപത്തിനും മാറ്റം സംഭവിച്ചു.1951 ലെ തമിഴ് ചിത്രം ‘മർമ്മയോഗി’യിലെ നായകൻ സാമൂഹ്യ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന വ്യക്തിയാണെങ്കിൽ ഇറ്റാലിയൻ നിയോറിയലിസത്തിന്റെ സ്വാധീനം നന്നായി പ്രതിഫലിക്കുന്ന ബിമൽ റോയിയുടെ ‘ദോ ബീഗാ സമീൻ’(ഹിന്ദി,1953) ലെ നായകന്റെ ദുരിതം ഫ്യൂഡലിസത്തിന്റെ കരാളതയ്ക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ശാന്താറാമിന്റെ ക്ലാസിക് സ്യഷ്ടിയായ ‘ദോ ആംഖേം ബാരാ ഹാത്തി’ലെ ജയിലറായ നായകൻ നെഹ്രുവിയൻ ഇന്ത്യയുടെ പ്രതീക്ഷകളുടെ പ്രതീകമാണ്. സത്യജിത് റേയുടെ ക്ലാസിക് ‘പഥേർ പാഞ്ചലി’ (1955) യാകട്ടെ അറുപതുകളിൽ വളർന്നു വരേണ്ട നഗരജീവിയായ നായകന്റെ ആദ്യചിഹ്നങ്ങൾ പേറി.

          പുരാണേതിഹാസങ്ങൾ, നാടകങ്ങൾ എന്നിവ വഴി പ്രേക്ഷകന്റെ മനസ്സിൽ മുൻപേ ഇടം പിടിച്ചിരുന്ന  ‘ദുരന്തനായകൻ‘ എന്ന സങ്കല്പം  ഇന്ത്യൻ സിനിമയെ ആവേശിച്ചത് അമ്പതുകളിലായിരുന്നു. ദിലീപ്കുമാർ എന്ന നടൻ സൂപ്പർസ്റ്റാർ പദവിയിൽ എത്തിയതും ദുരന്തനായകനെ അവതരിപ്പിച്ചായിരുന്നു. 1947 ലെ ‘ജുഗ്നു’ വിൽ തുടങ്ങിയ ദിലീപ്കുമാറിന്റെ ദുരന്തനായകൻ 1950 ലെ ‘ജോഗൻ’, ‘51 ലെ ‘ദീദാർ’,’55 ലെ ദുരന്ത ഇതിഹാസം ‘ദേവ്ദാസ്’ എന്നിവയിൽ കൂടി പൂർണത തേടി.

            അമ്പതുകളിൽ തമിഴിൽ എം.ജി.രാമചന്ദ്രനും തെലുങ്കിൽ എൻ.ടി.രാമറാവുവും മലയാളത്തിൽ പ്രേംനസീറും നായകഭാവുകത്വത്തിന്റെ പ്രാദേശിക ഭേദങ്ങളായി കടന്നു വന്നു. ഹിന്ദിയിലാകട്ടെ ദേവാനന്ദും ദിലീപ്കുമാറും രാജ്കപൂറും ഇന്ത്യൻ നായകസങ്കൽ‌പ്പത്തിന്റെ പ്രതീകങ്ങളായി വിലസി.

          ഗുരുദത്തിന്റെ ക്ലാസിക്ക് സ്യഷ്ടി ആയ 1957 ലെ ‘പ്യാസ’ കവിയായ നായകന്റെ പ്രണയത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള ദാ‍ഹത്തിന്റെ കഥയാണ് പറയുന്നത്. അക്കാലത്തെ ഇന്ത്യൻ സിനിമകളുടെ പൊതുധാരയിൽ നിന്ന് മാറി നിൽക്കുന്ന ‘പ്യാസ’ നായകസങ്കല്പത്തിലും കാലങ്ങൾക്ക് മുമ്പേ സഞ്ചരിച്ചു. ഇന്ത്യയിലെ കച്ചവടസിനിമയ്ക്ക് എത്താവുന്ന കലാപരമായ ഉന്നതിക്ക് ഉത്തമ ഉദാഹരണം കൂടിയായ ‘പ്യാസ’യിൽ നായകനെ അവതരിപ്പിക്കുന്നത് സംവിധായകൻ തന്നെയാണ്.

ഹർഷോന്മാദത്തിന്റെ അറുപതുകൾ
        അമ്പതുകളേക്കാൾ രാജ്യത്ത് ദാരിദ്യം ഒട്ടും കുറഞ്ഞില്ലെങ്കിലും ഇന്ത്യക്കാരന്റെ ബ്ലാക് ആന്റ് വൈറ്റ് സ്വപ്നങ്ങൾക്ക് രൂപാന്തരം സംഭവിച്ചു. അവയിലേക്ക് നിറങ്ങൾ കടന്നു വന്നു. സിനിമയുടെ പൊതുഭാവുകത്വത്തിൽ വിനോദത്തിന്റേതായ ഒരലയടിച്ചു. ഹിന്ദി സിനിമയിൽ ഷമ്മി കപൂർ,ദേവാനന്ദ്,ജോയ് മുഖർജി,രാജേന്ദ്രകുമാർ തങ്ങളുടെ കാമുകിമാരൊത്ത് മഞ്ഞുമൂടിയ കാശ്മീരിലോ പാരീസിന്റെ തെരുവുകളിലോ റഫിയുടെയും കിഷോറിന്റെയും ശബ്ദത്തിൽ പാട്ടുപാടി ആനന്ദന്യത്തം ആരംഭിച്ചു. റൊമാൻസ് അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു,ദാരിദ്യമാകട്ടെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് ഒതുങ്ങി.  ദരിദ്രനാരായണന്മാരും തെണ്ടികളുമായ രാജുവും മദനും സിനിമയിൽ നിന്ന് അപ്രത്യക്ഷരായി. പുതിയ നായകന്മാർ ‘ജംഗ്ലി’യിലെ ഷമ്മി കപൂറിനെപ്പോലെ ബിസിനസ് കുടുംബങ്ങളിലെ പുത്രന്മാരോ ‘സൂരജി’ലെ രാജേന്ദ്ര കുമാറിനെപ്പോലെ  രാജകുടുംബാംഗമോ ‘സംഗ’ത്തിലെ രാജ്കപൂറിനെപ്പോലെ ഉയർന്ന പട്ടാള ഉദ്യോഗസ്ഥനോ ആയിരുന്നു. സാമൂഹ്യ യാഥാർഥ്യങ്ങളുമായി ഒരിക്കലും ശണ്ഠ കൂടാൻ തയ്യാറാകാത്തവൻ. അവൻ ദേവാനന്ദിന്റെ രൂപത്തിൽ വിക്യതിയായ കാമുകൻ പയ്യനായി കാമിനിയുടെ പിന്നാലെ കൂടി.

             ഇന്ത്യൻ കച്ചവട സിനിമയെന്നാൽ ബോളിവുഡ് സിനിമ ആയിരുന്ന ആ കാലഘട്ടത്തിൽ നായകന്റെ രൂപഭാവങ്ങൾക്കുണ്ടായ ഈ മാറ്റങ്ങൾ പ്രാദേശിക ഭാഷകളിലെ സിനിമകളിലും സംഭവിച്ചു. അമ്പതുകളിലെ അലഞ്ഞു തിരിയുന്നവനും ദരിദ്രനുമായ നായകന് കുടുംബം എന്നത് നിർണ്ണായകമായ ഒന്നായിരുന്നില്ല,എന്നാൽ അറുപതുകളിൽ കുടുംബത്തിന്റെ സ്ഥാനം പുതിയ രീതിയിൽ സമൂഹത്തിൽ ഉറപ്പിക്കപ്പെട്ടു. ‘ആവാര’യിലെ രാജു ഇപ്പോൾ മദ്യപിക്കാത്ത, പുകവലിക്കാത്ത, എപ്പോഴും ശരിമാത്രം ചെയ്യുന്ന, മാതാപിതാക്കളെ ബഹുമാനിക്കുന്ന മര്യാദാപുരുഷോത്തമനും പൂർണവ്യക്തിയുമായ ‘കുടുംബത്തിൽ പിറന്നവൻ’ ആണ്.പുതിയ നായകൻ കഥയുടെ നിർണ്ണായകഘട്ടത്തിൽ മാതാപിതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തിന്മേൽ വീട് വിട്ടു പോവുകയും കഥാന്ത്യത്തിൽ തിരിച്ചെത്തുകയും ചെയ്യുന്നു. സത്യജിത് റേയുടെ 1966 ലെ ചിത്രമായ ‘നായക്’ പ്രസിദ്ധനായ സിനിമാതാരത്തിന്റെ സ്വത്വപ്രതിസന്ധിയാണ് ആവിഷ്കരിക്കുന്നത്.

രോഷാകുലനായ ചെറുപ്പക്കാരന്റെ എഴുപതുകൾ

      അമ്പതുകളിലെ വിനീതനും അറുപതുകളിലെ റൊമാന്റിക്കും എഴുപതുകളിലെത്തുമ്പോൾ മറ്റൊരു രൂപഭാവം എടുത്തണിയുകയാണ്. നെഹ്രുവിയൻ സോഷ്യലിസം എന്ന ഉട്ടോപ്യ വലിച്ചെറിയപ്പെട്ട  എഴുപതുകളിൽ  സമൂഹഗാത്രത്തെ ബാധിച്ച ഏറ്റവും വലിയ വികാരം ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ ശരിയല്ലാത്ത പോക്കിൽ നിന്നുണ്ടായ നിരാശയായിരുന്നു.അഴിമതി എന്ന അർബുദം രാഷ്ടീയ,ഉദ്യോഗസ്ഥ മണ്ഡലങ്ങളെ ഗ്രസിയ്ക്കാൻ തുടങ്ങുന്നു,ദരിദ്രൻ കൂടുതൽ ദരിദ്രനാകുന്നു. ഇതൊക്കെ സമൂഹത്തിന്റെ ചിന്തയിൽ അശുഭാപ്തി വിശ്വാസം കൂടുതലായി വളർത്തി. ഈ സാമൂഹ്യസാഹചര്യം തന്നെയാണ് ‘ദീവാറി’ലെയും ‘ഷോലെ’യിലെയും രോഷാകുലരായ  നായകരെ സ്യഷ്ടിക്കുന്നത്. ദേശീയ മനസ്സിനെ ബാധിച്ചിരുന്ന അവിശ്വാസവും നിഷേധവും ‘ദീവാറി’ലെ നായകനിൽ പ്രതിഫലിച്ചു.

      ‘ദീവാറി’ലെ നായകനെ അവതരിപ്പിച്ച അമിതാഭ് ബച്ചനിലൂടെ ഒരു പുത്തൻ താരോദയവും കണ്ടു ഇന്ത്യൻ സിനിമ. ബച്ചന്റെ  സംസാരരീതി,ശരീരഭാഷ എന്നിവയെല്ലാം നിഷേധിയും തന്റേടിയുമായ പുതിയ നായകന്റെ സങ്കല്പവുമായി ക്യത്യമായി ഒത്തുപോകുന്നതായിരുന്നു. ഇന്ത്യൻ സിനിമയിലെ നായകസങ്കല്പത്തെ ആകെ ഉടച്ചു വാർത്ത ഈ പുതിയ നായകനെ പ്രാദേശികസിനിമയും നന്നായി ആഘോഷിച്ചു. ബച്ചനേക്കാൾ എത്രയോ സീനിയർ ആയ പ്രാദേശിക ഭാഷാ സിനിമകളിലെ നായകതാരങ്ങൾ പോലും പുതിയ നായകന്റെ രൂപഭാവങ്ങൾ എടുത്തണിയാൻ തുടങ്ങി.

     ‘ദീവാറി‘ലെ നായകൻ കള്ളക്കടത്തുകാരനാണ്.അറുപതുകളിലോ അമ്പതുകളിലോ നായകന്റെ തൊഴിൽ ആയി സങ്കൽ‌പ്പിക്കാൻ പോലുമാകാത്ത കാര്യം. തന്റെ നീതിമാനായ പിതാവിനെ നശിപ്പിക്കുന്ന സാമൂഹ്യസാഹചര്യത്തോട് നായകൻ രൂക്ഷമായി  പ്രതികരിക്കുമ്പോൾ അവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ഈ പുതിയ നായകസങ്കല്പത്തെ നെഞ്ചേറ്റുകയും ചെയ്യുന്നു ഇന്ത്യൻ പ്രേക്ഷകൻ. വെസ്റ്റേൺ സിനിമകളുടെയും ‘സെവൻ സമുറായി‘യുടെയും സ്വാധീനം നന്നായുള്ള ‘ഷോലെ’യിലെ നായകൻ വെല്ലുവിളിയ്ക്കാൻ ശ്രമിക്കുന്നത് അനീതി നിറഞ്ഞ സാമൂഹിക അവസ്ഥയെയാണ്.‘ദീവാറും’ ‘ഷോലെ’യും പുറത്തിറങ്ങിയ 1975 ൽ തന്നെയാണ് ഇന്ത്യയിൽ ജനാധിപത്യത്തിനേറ്റ ആദ്യ ആഘാതമായ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.പുതിയ നായകൻ നിയമവ്യവസ്ഥയുമായുള്ള ഏറ്റുമുട്ടലിന് സദാ സന്നദ്ധനാണ്, അതിനെ ലംഘിക്കാനും അയാൾക്ക് മടിയില്ല. അപ്പോഴും അയാൾക്ക് റൊമാന്റിക്കായ ഒരു മനസ്സുണ്ട്.രോഷാകുലനെങ്കിലും അയാൾ നന്നായി പാടുന്നു,പ്രണയിക്കുന്നു.‘ഷോലെ’യിലെ മൌനിയായ നായകൻ താക്കൂറിന്റെ വിധവയായ മരുമകളുമായി പ്രണയത്തിലാകുന്നു. ‘കറി വെസ്റ്റ്’ സിനിമ എന്ന് വിളിക്കപ്പെട്ട പുതിയ ഒരു ജനുസ്സിനു ഇന്ത്യൻ സിനിമയിൽ ഇടം നേടിക്കൊടുത്തു ‘ഷോലെ’.


      പിന്നീടങ്ങോട്ട് രോഷത്തിന്റെ, പ്രതികാരത്തിന്റെ നാളുകളായിരുന്നു നായകൻ സമ്മാനിച്ചത്.മൻ മോഹൻ ദേശായി-ബച്ചൻ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ബച്ചന്റെ രോഷാകുലത നിറഞ്ഞ ഇമേജിനെ പൊലിപ്പിച്ചു നിർത്തി.
   
        ‍ക്രോധത്തിൽ മുങ്ങിപ്പോയ നായകന്റെ എഴുപതുകളെ പ്രണയാതുരതയുടെ അറുപതുകളിലേക്ക് തിരിച്ചു വിടാനുള്ള ശ്രമം 1969 ലെ ‘ആരാധന’യിൽ ആണ് ആദ്യമായി നടന്നത്. ‘ആരാധന’ രാജേഷ് ഖന്ന എന്ന റൊമാന്റിക് നായകന്റെ ഉദയം കുറിക്കുകയും ചെയ്തു. 1969 ലെ തന്നെ ‘ഖാമോഷി’, 1970 ലെ ‘ദോ രാസ്തെ’, ‘സഫർ’ എന്നിവ റൊമാന്റിക് നായകൻ ഇന്ത്യൻ സിനിമയിൽ മരിച്ചിട്ടില്ല എന്ന് തെളിയിച്ചു.1970 ലെ ‘ആനന്ദ്’ മരണത്തിലേക്ക് നടന്നടുക്കുന്ന നായകന്റെ ജീവിതത്യഷ്ണയുടെ ആവിഷ്കാരം ആയിരുന്നു.  1973 ൽ ആണ് ഇന്ത്യൻ സിനിമയിലെ ഷോമാനായ രാജ്കപൂർ തന്റെ മകനെ നായകനാക്കി ‘ബോബി’ പുറത്തിറക്കിയത്. ടീനേജ് നായികാനായകന്മാരുടെ
 പുത്തൻ പ്രണയകഥയായ ‘ബോബി’ നായകന്റെ പുതിയ ഒരു വാർപ്പുമാത്യക കൂടി സമ്മാനിച്ചു.

നായകനിലും കുടികൊള്ളുന്ന  പ്രതിനായകത്വം
      സാമ്പ്രദായിക നായകന്റെ എതിർ സ്വത്വം ആയ പ്രതിനായകന്റെ സാന്നിദ്ധ്യം ഇന്ത്യൻ സിനിമയിൽ നാൽ‌പ്പതുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. 1943 ലെ ‘കിസ്മത്’ എന്ന സിനിമയിൽ അശോക് കുമാർ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഇന്ത്യൻ സിനിമയിലെ ആദ്യ വില്ലൻ എന്ന് പറയാം.  എൺപതുകളുടെ ഒടുക്കം വരെ പ്രതിനായകൻ നായകന്റെ അപരദ്വന്ദ്വവും ഒടുക്കം നായകനാൽ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒന്നായി നിലകൊണ്ടു. നീണ്ട നാല്പത് വർഷത്തെ പ്രതിനായകത്വം പുതിയൊരു രൂപം പ്രാപിച്ചു നായകൻ അത് മാത്രമല്ലാതായി മാറി. അവനിൽ പ്രതിനായകനും കുടികൊള്ളാൻ തുടങ്ങി. ഈ പ്രതിനായകത്വം നന്നായി ഉപയോഗിച്ചാണ് ഹിന്ദി സിനിമയിൽ അമിതാഭ് ബച്ചൻ വെന്നിക്കൊടി പാറിച്ചത്. മലയാളസിനിമയിൽ ജയനും മോഹൻലാലും താരങ്ങളായത് ഇതേ അംശം കൊണ്ട് തന്നെ.‘ബാസീഗറി’ൽ ഷാരൂഖ് ഖാനും ‘ധൂം 2’ൽ ഹ്യത്വിക് റോഷനും ‘യുവ’യിൽ അഭിഷേക് ബച്ചനും നായക-പ്രതിനായകദ്വന്ദ്വങ്ങളെ ഒരേ സമയം വഹിക്കുന്നു.
         
      എഴുപതുകളുടെ ഒടുക്കത്തിൽ കടന്നു വന്ന ‘രോഷാകുലനായ ചെറുപ്പക്കാര‘ന്റെ പ്രതാപകാലം എൺപതുകൾ ആയിരുന്നു. പ്രതികാരദാഹിയായ നായകന്റെ അരങ്ങേറ്റം എൺപതുകളിലെ ഇന്ത്യൻ സിനിമയെ വയലൻസിൽ മുക്കി. ഹിന്ദിയിൽ അമിതാഭ് ചെയ്യുന്നത് തമിഴിൽ രജനികാന്തും കമലും മലയാളത്തിൽ ജയനും സുകുമാരനും ആവർത്തിച്ചു. ഇന്ത്യൻ ‘മസാല’ സിനിമ എന്ന പുതിയ ജനുസ്സിന്റെ സ്യഷ്ടിക്ക് കൂടി ജന്മം നൽകി വയലൻസും സെക്സും. 1982 ലെ ‘ശക്തി’ ഈ മസാലജനുസ്സിന്റെ മികച്ച ഉദാഹരണം ആയിരുന്നു. ‘ശക്തി‘യിലെ നായകൻ സദ്ഗുണ സമ്പന്നനേ അല്ല. നീതിമാനായ പോലീസ് ഓഫീസർ പിതാവിന്റെ ക്രിമിനൽ ആയ മകൻ ആണിവിടെ നായകൻ. പിതാവിന്റെ എതിർഗുണങ്ങൾ എല്ലാമുള്ള മകൻ ഒടുവിൽ പിതാവിന്റെ രക്ഷയ്ക്കെത്തുന്നു. ‘ശക്തി’യുടെ പ്രമേയം ഒട്ടെല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും പിന്നീട് കടന്നു വരുന്ന ഒന്നാണ്.ഇന്ത്യൻ സിനിമയിൽ വയലൻസിന്റെ വിത്തുവിതച്ച ‘ഷോലെ’യുടെ അവസാനത്തിൽ വില്ലനെ വധിക്കുന്ന രംഗം വെട്ടിമാറ്റിയ സെൻസർ ബോർഡ് നിർദ്ദേശിച്ചതു പ്രകാരം കഥാന്ത്യത്തിൽ രംഗത്തെത്തുന്ന പോലീസ് വില്ലനെ മരണത്തിൽ നിന്ന് രക്ഷിക്കുന്ന രംഗം  ആണ് സിനിമയിൽ ഉൾപ്പെടുത്തിയത്. എന്നാൽ എൺപതുകളിലെ ഇന്ത്യൻ സിനിമയിൽ വയലൻസ് എല്ലാ അതിരുകളും കടക്കുകയായിരുന്നു.
    
നായകൻ പടിയിറങ്ങിയിട്ടില്ല!

    തൊണ്ണുറുകൾ മുതൽക്കിങ്ങോട്ടുള്ള ഇന്ത്യൻ സിനിമ നാം മുൻപ് വിശകലനം ചെയ്ത രീതിയിലുള്ള നായകഘടനകളെല്ലാം ഉൾക്കൊള്ളുന്നുണ്ട്. സർവശക്തനും സൽഗുണസമ്പന്നനും ആയ നായകന്റെ  സ്വാധീനം ഇന്നും ഇന്ത്യൻ സിനിമയിൽ ശക്തമായിത്തന്നെ നിലനിൽക്കുന്നു. അതു പോലെ തന്നെ അറുപതുകൾ സമ്മാനിച്ച റൊമാന്റിക് ഹീറോയും മരിച്ചിട്ടില്ല.  എൺപതുകളുടെ അവസാനത്തിൽ ഹിന്ദി സിനിമയിൽ പുനരാംഭിച്ച് പ്രാദേശികസിനിമകളെയും സ്വാധീനിച്ച റൊമാന്റിക്/പ്രണയ തരംഗം ഇന്നും കെട്ടടങ്ങിയിട്ടില്ല,പ്രണയസങ്കല്പങ്ങൾക്ക് വലിയ തോതിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും. ചുരുക്കത്തിൽ ഇന്ത്യൻ സിനിമയിൽ ഒരിക്കലും ഉടഞ്ഞുപോകാത്ത നായകർ രണ്ട് തരക്കാരാണ്: സർവശക്തരും റൊമാന്റിക്കുകളും.

      മേൽ പറഞ്ഞ രണ്ട് തരക്കാരുമല്ലാതെ പരമ്പരാഗത നായകത്വത്തെ തകർക്കുന്ന പുതിയ നായകന്മാരും ഇന്ന് സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. അവർ നന്മയുടെ പ്രതിരൂപങ്ങളൊന്നുമല്ല,പലപ്പോഴും അവർ കപടത എടുത്തണിയുന്ന ‘നായകരാ‘ണ്.പണത്തിനു വേണ്ടി എന്തു ചെയ്യാനും മടിയ്ക്കാത്തവരാണ് ഇവരിൽ ചിലർ. ഇവർക്ക് മുൻപിൽ ‘പ്യാസ’യിലെ വിജയ് വെറും വിഡ്ഡിയായി മാറുന്നു. ‘ഗോൽമാൽ’,‘ഹൌസ്ഫുൾ’,എന്നിവയിലെ നായകന്മാർ, മലയാളത്തിലെ ആസ്ഥാന ബഫൂൺ താരമായ ദിലീപിന്റെ നായകന്മാർ, പ്രിയദർശന്റെ കോമാളി നായകന്മാർ എന്നിവരെപ്പോലെയുള്ള മറ്റൊരു കൂട്ടർ ശുദ്ധ ബഫൂണുകളാണ്, എഴുപതുകളിൽ നായകത്വത്തിന്റെ മുദ്രയായി ഒരിക്കലും സങ്കൽ‌പ്പിക്കാനേ കഴിയാത്ത കാര്യം.
      
          ഇങ്ങനെയൊക്കെ ആണെങ്കിലും പരമ്പരാഗത നായകൻ ഇന്നും പടിയിറങ്ങിയിട്ടില്ല, സാധാരണ പ്രേക്ഷകന്റെ മനസ്സിൽ നിന്ന്. തമിഴ്,തെലുങ്ക് ചിത്രങ്ങളിൽ സർവശക്തനും തെറ്റുപറ്റാത്തവനുമായ നായകൻ ഇന്നും അരങ്ങ് വാഴുന്നു.സമകാലിക മലയാളസിനിമയിലും പരമ്പരാഗത നായകസങ്കൽ‌പ്പങ്ങൾക്ക് വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ല.
         തൊണ്ണൂറുകളിൽ ആരംഭിച്ച ഉദാരവത്കരണവും ഹിന്ദുത്വ ദേശീയതയുടെ വളർച്ചയും നായകത്വത്തെയും സ്വാധീനിക്കുകയുണ്ടായി.വളർന്നു വരുന്ന മധ്യവർഗ കുടുംബങ്ങളുടെ യാഥാസ്ഥിതിക സ്വഭാവത്തെ തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയായിരുന്നു ചോപ്ര-ജോഹർ ദ്വയം.അവരുടെ നായകന്മാർ ആഗോളവത്കരണകാല നായകരുടെ മികച്ച മാത്യക പ്രദർശിപ്പിക്കുന്നു.അവർ ‘തിളങ്ങുന്ന‘ ഇന്ത്യയുടെ നായകരാണ്.ദാരിദ്യം ഒരു വിഷയമേ അല്ല അവരുടെ ജീവിതത്തിൽ.ഈ പുതിയ നായകൻ ലോകത്തിലെ ഏതു കോണിലും ജീവിയ്ക്കാൻ കഴിവുള്ളവനാണ്. വിലകൂടിയ മദ്യങ്ങൾ,കാറുകൾ,പെണ്ണുങ്ങൾ എല്ലാം അവനും കരഗതം.

       ‘രാജാ ഹരിശ്ചന്ദ്ര’യിലെ നായകൻ നൂറ് വർഷത്തെ പരിണാമങ്ങൾക്ക് വിധേയനായി  ‘യന്തിരനാ’യി തിരശ്ശീലയിലെത്തുമ്പോൾ ആ നായക സങ്കല്പത്തിന്റെ കാലത്തിലൂടെയുള്ള  യാത്ര സംഭവബഹുലത നിറഞ്ഞതാണ്, ആഴത്തിലുള്ള പഠനം ആവശ്യപ്പെടുന്ന ഒന്ന്. നൂറ്റാണ്ടിന്റെ ആഘോഷങ്ങൾ അത്തരത്തിലുള്ള ഗൌരവമേറിയ പഠനങ്ങൾക്ക് വഴിതുറക്കും എന്ന് പ്രത്യാശിക്കാം.