Tuesday, January 8, 2013

യൂറോപ്പിലെ ജിപ്സികള്‍ : വേരുകള്‍ പിഴുതെറിയപ്പെടുമ്പോള്‍

  കത്രിക കാണാത്ത താടിയും മെല്ലിച്ച കൈകളുമുള്ള ആ തടിയന്‍ ജിപ്സിയുടെ, മാക്കൊണ്ടോയുടെ കുലപിതാവിനെ ഓരോ തവണയും അത്ഭുതത്തിന്‌ അടിമയാക്കുന്ന മെല്‍ക്വിയാഡിസ് എന്ന പ്രതിഭാശാലിയുടെ പിന്‍തലമുറ യൂറോപ്പില്‍ ഇന്നനുഭവിക്കുന്നത് വലിയ സാമൂഹ്യപ്രശ്നങ്ങളാണ്‌. തങ്ങളുടെ മാന്ത്രികവിദ്യകള്‍ക്കൊന്നും ഇല്ലാതാക്കാന്‍ കഴിയാത്തത്ര ദുരിതങ്ങളാണ്‌‌ വിവിധ കിഴക്കന്‍-മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നൊമാഡുകളായി ജീവിക്കുന്ന ഈ ജനവിഭാഗം ഇന്ന് പേറുന്നത്. യൂറോപ്പില്‍ ഏറിവരുന്ന വംശീയത,നവനാസിസം തുടങ്ങിയ ആശയങ്ങളുടെ ആദ്യ ഇരകള്‍ ആ സമൂഹത്തിലെ അന്യരായി മുദ്രകുത്തപ്പെടുന്ന അപരസ്വത്വങ്ങള്‍ ആയ മതവിഭാഗങ്ങള്‍, കറുത്തവര്‍, മുസ്ലിങ്ങള്‍,റോമകള്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന ജിപ്സികള്‍ എന്നിവരാണ്‌.

എവിടെ നിന്ന് വന്നു ഇവര്‍?
   ജിപ്സികളുടെ യൂറോപ്പിലേക്കുള്ള വരവിനെ സംബന്ധമായി ഒട്ടേറെ സിദ്ധാന്തങ്ങള്‍ ചരിത്രകാരന്മാര്‍ക്കുണ്ട്. പൊതുവെ അംഗീകരിക്കപ്പെടുന്നത് അവരുടെ ഇന്ത്യന്‍ സ്വത്വം ആണ്‌.പതിനൊന്നാം നൂറ്റാണ്ടില്‍ വടക്കെ ഇന്ത്യയിലെ രാജസ്ഥാനില്‍ നിന്ന് ഇറാനിയന്‍ പീഠഭൂമി കടന്ന് യൂറോപ്പില്‍ എത്തിയ ജനവിഭാഗമാണ്‌ ജിപ്സികള്‍ എന്നത് അവരുടെ ജനിതകവും,ഭാഷാപരവുമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തപ്പെട്ട ഒരു സിദ്ധാന്തമാണ്‌. യൂറോപ്യന്‍ സംസ്കാരത്തില്‍,പ്രത്യേകിച്ച് സാഹിത്യം,ചിത്രകല എന്നിവകളില്‍ ജിപ്സി സംസ്കാരവും അവരുടെ ജീവിതരീതിയും സാന്നിദ്ധ്യം അറിയിക്കുന്നു.അവരുടെ വംശമുദ്രകള്‍ പതിഞ്ഞു കിടക്കുന്ന സംഗീതം യൂറോപ്യന്‍ പോപ്പ് സംഗീതത്തെയും വലുതായി സ്വാധീനിച്ചിട്ടുണ്ട്. ജിപ്സികളുടെ പ്രധാന ആവാസകേന്ദ്രം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ റൊമേനിയ,ബള്‍ഗേറിയ,ഹംഗറി എന്നിവയാണെങ്കിലും സ്വരാഷ്ട്രങ്ങളിലെ അവഗണനയും ദാരിദ്യവും അവരെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാവുന്ന പടിഞ്ഞാറേയ്ക്ക്-ഫ്രാന്‍സ്,ജര്‍മ്മനി,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക്-സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നു.തങ്ങളുടെ പാരമ്പര്യങ്ങളില്‍ പതിഞ്ഞു കിടക്കുന്ന സഞ്ചാരത്തിന്റെ മുദ്രകളും അവരെ ഇങ്ങനെ അലയാന്‍ പ്രേരിപ്പിക്കുന്നു.അവര്‍ ചെന്നു കയറുന്ന രാജ്യങ്ങളാകട്ടെ അവരെ പുറംതള്ളാനും ശ്രമിക്കുന്നു.
  

ചരിത്രത്തിലേക്ക് നീണ്ടുപോകുന്ന ദുരിതങ്ങള്‍
യൂറോപ്യന്‍ ചരിത്രത്തിലെ പല ദശാസന്ധികളിലും ജിപ്സികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുണ്ട് .വംശഹത്യ എന്ന ആയുധം എടുത്തുപയോഗിക്കപ്പെട്ട യൂറോപ്യന്‍ ദുരന്തകാലങ്ങളില്‍ ജൂതരെപ്പോലെ തന്നെ അവര്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ വിധിക്കപ്പെട്ടു.ഹിറ്റ് ലറിന്റെ ഹോളോകോസ്റ്റ് 15 ലക്ഷം  ജിപ്സികളുടെ  ജീവനെടുത്തു എന്ന് കരുതപ്പെടുന്നു.പക്ഷെ അവരുടെ ദുരന്തം പലപ്പോഴും മുഖ്യധാരയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇന്നും യൂറോപ്പില്‍ ഏറ്റവും വെറുക്കപ്പെടുന്ന ജനവിഭാഗം ജിപ്സികള്‍ തന്നെയാണെന്ന് സാമൂഹ്യനിരീക്ഷകര്‍ കരുതുന്നു.കമ്യൂണിസ്റ്റ് കാലഘട്ടത്തില്‍ ജിപ്സികളെ വലിയ വേര്‍തിരിവിനു വിധേയമാക്കിയിരുന്നു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. 'റൊമാനി' ഭാഷ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് ബള്‍ഗേറിയ വിലക്കിയിരുന്നു.ചെക്കോസ്ലാവാക്യയില്‍ ജിപ്സിപ്പെണ്ണുങ്ങള്‍ നിബന്ധിത വന്ധ്യംകരണത്തിനു വിധേയമാക്കപ്പെട്ടു.

അന്യത്വത്തിന്റെ പ്രശ്നങ്ങള്‍
ജിപ്സിയുടെ ജീവിതമുദ്ര എന്നതു തന്നെ അലച്ചിലാണ്‌. ഒരിടത്തും ഉറച്ചു നില്‍ക്കാതെ രാഷ്ട്രാതിര്‍ത്തികള്‍ ലംഘിച്ച് ജീവിതയാത്ര തുടരുന്ന അവര്‍ക്ക് ആധുനിക ദേശരാഷ്ട്രസങ്കല്പം അന്യമാണ്‌.റോമകള്‍ക്ക് സ്വന്തരാജ്യം എന്നൊന്നില്ല, പോകുന്നിടമെല്ലാം അവരുടെ രാജ്യം. ഭാഷ,വസ്ത്രധാരണം,ഭക്ഷണം,വിശ്വാസം എന്നിവകളിലെല്ലാം പൊതുധാരകളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ജിപ്സികളെ പൊതുസമൂഹം അന്യരായിത്തന്നെയായിരുന്നു കണ്ടിരുന്നത്.ഒരു രാഷ്ട്രത്തിന്റെയും ജനതകളല്ലാത്ത അവര്‍ തങ്ങള്‍ ജീവിക്കുന്ന രാഷ്ട്രം അതിന്റെ പൗരന്മാര്‍ക്ക് നല്‍കിയ ഗുണങ്ങളൊന്നും ലഭിക്കാതെ സാമൂഹ്യ,വിദ്യാഭ്യാസ,ആരോഗ്യ രംഗങ്ങളില്‍  ഒരു പിന്നോക്കജനതയായി മാറി.ഇവരുടെ ക്ഷേമം എന്നത് പല ദേശരാഷ്ട്രങ്ങളുടെയും സാമൂഹ്യവികസന അജണ്ടയില്‍ തന്നെ കാര്യമായി ഇടം പിടിച്ചുമില്ല.യൂറോപ്യന്‍ യൂണിയനടക്കമുള്ളവ ജിപ്സികളുടെ പ്രശ്നപരിഹാരത്തിനായി പല നയങ്ങളും രൂപീകരിച്ചെങ്കിലും അവ നടപ്പിലാക്കുന്നതില്‍ പല രാഷ്ട്രങ്ങളും പിന്നിലാണ് എന്ന് വിമര്‍ശിക്കപ്പെടുന്നു.യുണൈറ്റഡ് നേഷന്‍സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി), യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ ഫണ്ടമെന്റല്‍ റൈറ്റ്സ് എന്നിവര്‍ സം യുക്തമായി 11 യൂറോപ്യന്‍ രാജ്യങ്ങളില്‍  നടത്തിയ ഒരു സര്‍വേ ഫലം കാണിക്കുന്നത് വെറും 15 ശതമാനം ജിപ്സി യുവാക്കള്‍ക്ക് മാത്രമെ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളൂ എന്നാണ്‌. 30 ശതമാനം പേര്‍ക്കേ തൊഴിലുള്ളൂ,45 ശതമാനം പേരും താമസിക്കുന്നത് യാതൊരു പ്രാഥമിക സൗകര്യങ്ങളുമില്ലാത്ത വീടുകളിലാണ്‌, ജിപ്സിക്കുട്ടികള്‍ സ്കൂളുകളില്‍ വലിയ വിവേചനം അനുഭവിക്കുന്നു.ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ പൊതുസമൂഹത്തെ അപേക്ഷിച്ച് 12 വയസ്സ് കുറവാണ്‌ ജിപ്സികള്‍ക്ക്.

പഴയവയുടെ തിരിച്ചു വരവ്
നവനാസിസവും വംശീയതയും വീണ്ടും യൂറോപ്പില്‍ വേരൂന്നുമ്പോള്‍ സ്വാഭാവികമായും ആക്രമിക്കപ്പെടുന്നത് അപരസ്വത്വങ്ങളായ ജിപ്സികള്‍,മുസ്ലിങ്ങള്‍ എന്നിവരാണ്‌ എന്ന് വിവിധ രാഷ്ട്രങ്ങളില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു.മാനവികതയ്ക്കും സമത്വത്തിനും പുതിയ മാനങ്ങള്‍ രചിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ മക്കള്‍ തന്നെയാണ്‌ ഇന്ന് ജിപ്സികളെ വേട്ടയാടുന്നതിനും പുറത്താക്കുന്നതിനും മുന്‍കൈ എടുക്കുന്നതെന്നത് ചരിത്രത്തിന്റെ മറ്റൊരു വൈപരീത്യം.നവനാസി,വംശീയ ആശയങ്ങളുടെ ഏറ്റവും വലിയ പ്രയോക്താക്കളായ ഒരു പാര്‍ട്ടി   നിക്കോളാസ് സര്‍ക്കോസിയുടെ നേത്യത്വത്തില്‍ വന്നത് ജിപ്സികളുടെ കഷ്ടകാലത്തിനു തുടക്കമായി ഫ്രാന്‍സില്‍. വിദേശികളായ ജിപ്സികളാണ്‌ ഫ്രാന്‍സിന്റെ ഏറ്റവും വലിയ പ്രശ്നം എന്നാണ്‌ സര്‍ക്കോസിയുടെ പക്ഷം.ജിപ്സികളുടെ ക്യാമ്പുകളെ നിയമവിരുദ്ധം എന്ന് മുദ്രയടിച്ച് അവരെ ഫ്രാന്‍സില്‍ നിന്ന് തുരത്തുക എന്നതാണ്‌ സര്‍ക്കോസിയുടെ അജണ്ട എന്ന് തിരിച്ചറിയപ്പെടുന്നു.ജനങ്ങള്‍ക്ക് ജിപ്സികളോടുള്ള അന്യതാബോധം മുതലെടുക്കുകയാണ്‌ യൂറോപ്പിലെ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്.സ്ലോവാക്യ,ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ 2008,2009 വര്‍ഷങ്ങളില്‍ അരങ്ങേറിയ ജിപ്സികള്‍ക്ക് നേരെയുള്ള പരമ്പര കൊലപാതകങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് സമൂഹത്തില്‍ വളര്‍ന്നു വരുന്ന ജിപ്സി വിരുദ്ധ ആശയങ്ങളെയാണ്‌.മനുഷ്യാവകാശസംഘടനകളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമര്‍ശനമധ്യേ 2010 ല്‍ ആണ്‌ ഫ്രാന്‍സില്‍ സര്‍ക്കോസി കിഴക്കന്‍ യൂറോപ്പില്‍ നിന്നു വന്ന് ഫ്രാന്‍സില്‍ താമസമാക്കിയിട്ടുള്ള റോമകളെ പുറംതള്ളാനുള്ള നടപടികള്‍ ആരംഭിച്ചത്.സില്‍വിയോ ബര്‍ലുസ്കോണിയുടെ ഇറ്റലിയിലും 2006 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ ജിപ്സികളെ സമാനമായ  നടപടികള്‍ക്ക് വിധേയരാക്കിയിരുന്നു. ഡെന്മാര്‍ക്ക്,സ്വീഡന്‍,ജര്‍മ്മനി,ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ജിപ്സികളെ പുറത്താക്കിയിട്ടുണ്ട് പല കാലങ്ങളിലായി.ഹംഗറിയില്‍  കുറേക്കൂടി തീവ്രമാണ് സംഗതികള്‍:ജിപ്സികള്‍ക്കെതിരെയുള്ള നടപടികള്‍ വഴി കുപ്രസിദ്ധമായ  'ജോബ്ബിക്' എന്ന തീവ്രവലതുപക്ഷ പാര്‍ട്ടി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 16.7 ശതമാനം നേടി പാര്‍ലമെന്റില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.ജിപ്സികള്‍ എല്ലാവരും ക്രിമിനലുകളാണെന്ന് പ്രചരിപ്പിക്കുന്ന അവര്‍ തങ്ങളുടെ കറുത്ത യൂണിഫോമുകള്‍ അണിഞ്ഞ് അവര്‍ ജിപ്സി അധിവാസകേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നു പലപ്പോഴും.

വേരില്ലാത്തവന്‌ എവിടെ വീട്?


ജിപ്സികളുടെ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥ മാറ്റുന്നതിനായി 2005 ല്‍ 'ഡിക്കേഡ് ഓഫ് റോമ ഇന്‍ക്ലൂഷന്‍' എന്ന പേരില്‍ ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി ഒരു പരിപാടി ആരംഭിച്ചെങ്കിലും അതിനൊന്നും റോമകളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കൊണ്ടു വരാന്‍ സാധിച്ചിട്ടില്ല.ജിപ്സികളോടുള്ള പൊതുസമൂഹത്തിന്റെ അന്യമനോഭാവം മാറുക,അവരോടുള്ള വെറുപ്പില്‍ അധിഷ്ഠിതമായ രാഷ്ട്രീയ അജണ്ടകളെ പ്രതിരോധിക്കുക എന്നിവ  മാത്രമേ ഈ നിതാന്തസഞ്ചാരികള്‍ക്ക് സ്വാസ്ഥ്യം നല്‍കൂ എന്ന വലിയ സത്യം യൂറോപ്പ് തിരിച്ചറിഞ്ഞാലേ ഈ പ്രശ്നത്തിന്‌ പരിഹാരമുണ്ടാകൂ എന്ന് കരുതുന്നു,നിരീക്ഷകര്‍.







മലയാളനാട് വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്

No comments:

Post a Comment