Tuesday, January 8, 2013

യൂറോപ്പിലെ ജിപ്സികള്‍ : വേരുകള്‍ പിഴുതെറിയപ്പെടുമ്പോള്‍

  കത്രിക കാണാത്ത താടിയും മെല്ലിച്ച കൈകളുമുള്ള ആ തടിയന്‍ ജിപ്സിയുടെ, മാക്കൊണ്ടോയുടെ കുലപിതാവിനെ ഓരോ തവണയും അത്ഭുതത്തിന്‌ അടിമയാക്കുന്ന മെല്‍ക്വിയാഡിസ് എന്ന പ്രതിഭാശാലിയുടെ പിന്‍തലമുറ യൂറോപ്പില്‍ ഇന്നനുഭവിക്കുന്നത് വലിയ സാമൂഹ്യപ്രശ്നങ്ങളാണ്‌. തങ്ങളുടെ മാന്ത്രികവിദ്യകള്‍ക്കൊന്നും ഇല്ലാതാക്കാന്‍ കഴിയാത്തത്ര ദുരിതങ്ങളാണ്‌‌ വിവിധ കിഴക്കന്‍-മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നൊമാഡുകളായി ജീവിക്കുന്ന ഈ ജനവിഭാഗം ഇന്ന് പേറുന്നത്. യൂറോപ്പില്‍ ഏറിവരുന്ന വംശീയത,നവനാസിസം തുടങ്ങിയ ആശയങ്ങളുടെ ആദ്യ ഇരകള്‍ ആ സമൂഹത്തിലെ അന്യരായി മുദ്രകുത്തപ്പെടുന്ന അപരസ്വത്വങ്ങള്‍ ആയ മതവിഭാഗങ്ങള്‍, കറുത്തവര്‍, മുസ്ലിങ്ങള്‍,റോമകള്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന ജിപ്സികള്‍ എന്നിവരാണ്‌.

എവിടെ നിന്ന് വന്നു ഇവര്‍?
   ജിപ്സികളുടെ യൂറോപ്പിലേക്കുള്ള വരവിനെ സംബന്ധമായി ഒട്ടേറെ സിദ്ധാന്തങ്ങള്‍ ചരിത്രകാരന്മാര്‍ക്കുണ്ട്. പൊതുവെ അംഗീകരിക്കപ്പെടുന്നത് അവരുടെ ഇന്ത്യന്‍ സ്വത്വം ആണ്‌.പതിനൊന്നാം നൂറ്റാണ്ടില്‍ വടക്കെ ഇന്ത്യയിലെ രാജസ്ഥാനില്‍ നിന്ന് ഇറാനിയന്‍ പീഠഭൂമി കടന്ന് യൂറോപ്പില്‍ എത്തിയ ജനവിഭാഗമാണ്‌ ജിപ്സികള്‍ എന്നത് അവരുടെ ജനിതകവും,ഭാഷാപരവുമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തപ്പെട്ട ഒരു സിദ്ധാന്തമാണ്‌. യൂറോപ്യന്‍ സംസ്കാരത്തില്‍,പ്രത്യേകിച്ച് സാഹിത്യം,ചിത്രകല എന്നിവകളില്‍ ജിപ്സി സംസ്കാരവും അവരുടെ ജീവിതരീതിയും സാന്നിദ്ധ്യം അറിയിക്കുന്നു.അവരുടെ വംശമുദ്രകള്‍ പതിഞ്ഞു കിടക്കുന്ന സംഗീതം യൂറോപ്യന്‍ പോപ്പ് സംഗീതത്തെയും വലുതായി സ്വാധീനിച്ചിട്ടുണ്ട്. ജിപ്സികളുടെ പ്രധാന ആവാസകേന്ദ്രം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ റൊമേനിയ,ബള്‍ഗേറിയ,ഹംഗറി എന്നിവയാണെങ്കിലും സ്വരാഷ്ട്രങ്ങളിലെ അവഗണനയും ദാരിദ്യവും അവരെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാവുന്ന പടിഞ്ഞാറേയ്ക്ക്-ഫ്രാന്‍സ്,ജര്‍മ്മനി,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക്-സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നു.തങ്ങളുടെ പാരമ്പര്യങ്ങളില്‍ പതിഞ്ഞു കിടക്കുന്ന സഞ്ചാരത്തിന്റെ മുദ്രകളും അവരെ ഇങ്ങനെ അലയാന്‍ പ്രേരിപ്പിക്കുന്നു.അവര്‍ ചെന്നു കയറുന്ന രാജ്യങ്ങളാകട്ടെ അവരെ പുറംതള്ളാനും ശ്രമിക്കുന്നു.
  

ചരിത്രത്തിലേക്ക് നീണ്ടുപോകുന്ന ദുരിതങ്ങള്‍
യൂറോപ്യന്‍ ചരിത്രത്തിലെ പല ദശാസന്ധികളിലും ജിപ്സികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുണ്ട് .വംശഹത്യ എന്ന ആയുധം എടുത്തുപയോഗിക്കപ്പെട്ട യൂറോപ്യന്‍ ദുരന്തകാലങ്ങളില്‍ ജൂതരെപ്പോലെ തന്നെ അവര്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ വിധിക്കപ്പെട്ടു.ഹിറ്റ് ലറിന്റെ ഹോളോകോസ്റ്റ് 15 ലക്ഷം  ജിപ്സികളുടെ  ജീവനെടുത്തു എന്ന് കരുതപ്പെടുന്നു.പക്ഷെ അവരുടെ ദുരന്തം പലപ്പോഴും മുഖ്യധാരയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇന്നും യൂറോപ്പില്‍ ഏറ്റവും വെറുക്കപ്പെടുന്ന ജനവിഭാഗം ജിപ്സികള്‍ തന്നെയാണെന്ന് സാമൂഹ്യനിരീക്ഷകര്‍ കരുതുന്നു.കമ്യൂണിസ്റ്റ് കാലഘട്ടത്തില്‍ ജിപ്സികളെ വലിയ വേര്‍തിരിവിനു വിധേയമാക്കിയിരുന്നു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. 'റൊമാനി' ഭാഷ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് ബള്‍ഗേറിയ വിലക്കിയിരുന്നു.ചെക്കോസ്ലാവാക്യയില്‍ ജിപ്സിപ്പെണ്ണുങ്ങള്‍ നിബന്ധിത വന്ധ്യംകരണത്തിനു വിധേയമാക്കപ്പെട്ടു.

അന്യത്വത്തിന്റെ പ്രശ്നങ്ങള്‍
ജിപ്സിയുടെ ജീവിതമുദ്ര എന്നതു തന്നെ അലച്ചിലാണ്‌. ഒരിടത്തും ഉറച്ചു നില്‍ക്കാതെ രാഷ്ട്രാതിര്‍ത്തികള്‍ ലംഘിച്ച് ജീവിതയാത്ര തുടരുന്ന അവര്‍ക്ക് ആധുനിക ദേശരാഷ്ട്രസങ്കല്പം അന്യമാണ്‌.റോമകള്‍ക്ക് സ്വന്തരാജ്യം എന്നൊന്നില്ല, പോകുന്നിടമെല്ലാം അവരുടെ രാജ്യം. ഭാഷ,വസ്ത്രധാരണം,ഭക്ഷണം,വിശ്വാസം എന്നിവകളിലെല്ലാം പൊതുധാരകളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ജിപ്സികളെ പൊതുസമൂഹം അന്യരായിത്തന്നെയായിരുന്നു കണ്ടിരുന്നത്.ഒരു രാഷ്ട്രത്തിന്റെയും ജനതകളല്ലാത്ത അവര്‍ തങ്ങള്‍ ജീവിക്കുന്ന രാഷ്ട്രം അതിന്റെ പൗരന്മാര്‍ക്ക് നല്‍കിയ ഗുണങ്ങളൊന്നും ലഭിക്കാതെ സാമൂഹ്യ,വിദ്യാഭ്യാസ,ആരോഗ്യ രംഗങ്ങളില്‍  ഒരു പിന്നോക്കജനതയായി മാറി.ഇവരുടെ ക്ഷേമം എന്നത് പല ദേശരാഷ്ട്രങ്ങളുടെയും സാമൂഹ്യവികസന അജണ്ടയില്‍ തന്നെ കാര്യമായി ഇടം പിടിച്ചുമില്ല.യൂറോപ്യന്‍ യൂണിയനടക്കമുള്ളവ ജിപ്സികളുടെ പ്രശ്നപരിഹാരത്തിനായി പല നയങ്ങളും രൂപീകരിച്ചെങ്കിലും അവ നടപ്പിലാക്കുന്നതില്‍ പല രാഷ്ട്രങ്ങളും പിന്നിലാണ് എന്ന് വിമര്‍ശിക്കപ്പെടുന്നു.യുണൈറ്റഡ് നേഷന്‍സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി), യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ ഫണ്ടമെന്റല്‍ റൈറ്റ്സ് എന്നിവര്‍ സം യുക്തമായി 11 യൂറോപ്യന്‍ രാജ്യങ്ങളില്‍  നടത്തിയ ഒരു സര്‍വേ ഫലം കാണിക്കുന്നത് വെറും 15 ശതമാനം ജിപ്സി യുവാക്കള്‍ക്ക് മാത്രമെ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളൂ എന്നാണ്‌. 30 ശതമാനം പേര്‍ക്കേ തൊഴിലുള്ളൂ,45 ശതമാനം പേരും താമസിക്കുന്നത് യാതൊരു പ്രാഥമിക സൗകര്യങ്ങളുമില്ലാത്ത വീടുകളിലാണ്‌, ജിപ്സിക്കുട്ടികള്‍ സ്കൂളുകളില്‍ വലിയ വിവേചനം അനുഭവിക്കുന്നു.ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ പൊതുസമൂഹത്തെ അപേക്ഷിച്ച് 12 വയസ്സ് കുറവാണ്‌ ജിപ്സികള്‍ക്ക്.

പഴയവയുടെ തിരിച്ചു വരവ്
നവനാസിസവും വംശീയതയും വീണ്ടും യൂറോപ്പില്‍ വേരൂന്നുമ്പോള്‍ സ്വാഭാവികമായും ആക്രമിക്കപ്പെടുന്നത് അപരസ്വത്വങ്ങളായ ജിപ്സികള്‍,മുസ്ലിങ്ങള്‍ എന്നിവരാണ്‌ എന്ന് വിവിധ രാഷ്ട്രങ്ങളില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു.മാനവികതയ്ക്കും സമത്വത്തിനും പുതിയ മാനങ്ങള്‍ രചിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ മക്കള്‍ തന്നെയാണ്‌ ഇന്ന് ജിപ്സികളെ വേട്ടയാടുന്നതിനും പുറത്താക്കുന്നതിനും മുന്‍കൈ എടുക്കുന്നതെന്നത് ചരിത്രത്തിന്റെ മറ്റൊരു വൈപരീത്യം.നവനാസി,വംശീയ ആശയങ്ങളുടെ ഏറ്റവും വലിയ പ്രയോക്താക്കളായ ഒരു പാര്‍ട്ടി   നിക്കോളാസ് സര്‍ക്കോസിയുടെ നേത്യത്വത്തില്‍ വന്നത് ജിപ്സികളുടെ കഷ്ടകാലത്തിനു തുടക്കമായി ഫ്രാന്‍സില്‍. വിദേശികളായ ജിപ്സികളാണ്‌ ഫ്രാന്‍സിന്റെ ഏറ്റവും വലിയ പ്രശ്നം എന്നാണ്‌ സര്‍ക്കോസിയുടെ പക്ഷം.ജിപ്സികളുടെ ക്യാമ്പുകളെ നിയമവിരുദ്ധം എന്ന് മുദ്രയടിച്ച് അവരെ ഫ്രാന്‍സില്‍ നിന്ന് തുരത്തുക എന്നതാണ്‌ സര്‍ക്കോസിയുടെ അജണ്ട എന്ന് തിരിച്ചറിയപ്പെടുന്നു.ജനങ്ങള്‍ക്ക് ജിപ്സികളോടുള്ള അന്യതാബോധം മുതലെടുക്കുകയാണ്‌ യൂറോപ്പിലെ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്.സ്ലോവാക്യ,ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ 2008,2009 വര്‍ഷങ്ങളില്‍ അരങ്ങേറിയ ജിപ്സികള്‍ക്ക് നേരെയുള്ള പരമ്പര കൊലപാതകങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് സമൂഹത്തില്‍ വളര്‍ന്നു വരുന്ന ജിപ്സി വിരുദ്ധ ആശയങ്ങളെയാണ്‌.മനുഷ്യാവകാശസംഘടനകളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമര്‍ശനമധ്യേ 2010 ല്‍ ആണ്‌ ഫ്രാന്‍സില്‍ സര്‍ക്കോസി കിഴക്കന്‍ യൂറോപ്പില്‍ നിന്നു വന്ന് ഫ്രാന്‍സില്‍ താമസമാക്കിയിട്ടുള്ള റോമകളെ പുറംതള്ളാനുള്ള നടപടികള്‍ ആരംഭിച്ചത്.സില്‍വിയോ ബര്‍ലുസ്കോണിയുടെ ഇറ്റലിയിലും 2006 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ ജിപ്സികളെ സമാനമായ  നടപടികള്‍ക്ക് വിധേയരാക്കിയിരുന്നു. ഡെന്മാര്‍ക്ക്,സ്വീഡന്‍,ജര്‍മ്മനി,ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ജിപ്സികളെ പുറത്താക്കിയിട്ടുണ്ട് പല കാലങ്ങളിലായി.ഹംഗറിയില്‍  കുറേക്കൂടി തീവ്രമാണ് സംഗതികള്‍:ജിപ്സികള്‍ക്കെതിരെയുള്ള നടപടികള്‍ വഴി കുപ്രസിദ്ധമായ  'ജോബ്ബിക്' എന്ന തീവ്രവലതുപക്ഷ പാര്‍ട്ടി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 16.7 ശതമാനം നേടി പാര്‍ലമെന്റില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.ജിപ്സികള്‍ എല്ലാവരും ക്രിമിനലുകളാണെന്ന് പ്രചരിപ്പിക്കുന്ന അവര്‍ തങ്ങളുടെ കറുത്ത യൂണിഫോമുകള്‍ അണിഞ്ഞ് അവര്‍ ജിപ്സി അധിവാസകേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നു പലപ്പോഴും.

വേരില്ലാത്തവന്‌ എവിടെ വീട്?


ജിപ്സികളുടെ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥ മാറ്റുന്നതിനായി 2005 ല്‍ 'ഡിക്കേഡ് ഓഫ് റോമ ഇന്‍ക്ലൂഷന്‍' എന്ന പേരില്‍ ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി ഒരു പരിപാടി ആരംഭിച്ചെങ്കിലും അതിനൊന്നും റോമകളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കൊണ്ടു വരാന്‍ സാധിച്ചിട്ടില്ല.ജിപ്സികളോടുള്ള പൊതുസമൂഹത്തിന്റെ അന്യമനോഭാവം മാറുക,അവരോടുള്ള വെറുപ്പില്‍ അധിഷ്ഠിതമായ രാഷ്ട്രീയ അജണ്ടകളെ പ്രതിരോധിക്കുക എന്നിവ  മാത്രമേ ഈ നിതാന്തസഞ്ചാരികള്‍ക്ക് സ്വാസ്ഥ്യം നല്‍കൂ എന്ന വലിയ സത്യം യൂറോപ്പ് തിരിച്ചറിഞ്ഞാലേ ഈ പ്രശ്നത്തിന്‌ പരിഹാരമുണ്ടാകൂ എന്ന് കരുതുന്നു,നിരീക്ഷകര്‍.







മലയാളനാട് വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്

Sunday, January 6, 2013

2012 ലെ ലോകം : ആശങ്കകള്‍ മാത്രമോ ബാക്കി?


സംഭവബഹുലതകളുടെ സങ്കീര്‍ണതകള്‍ കൊണ്ട് ലോകത്തെ നിറച്ച 2012 ന്റെ കൊടിയിറങ്ങി ദിനങ്ങള്‍ മാത്രം ആയിരിക്കെ അതിന്റെ കതിരും പതിരും തിരയുകയാണ് നാം. സംഭവങ്ങളെ കാലാനുക്രമത്തില്‍ പ്രതിപാദിക്കുന്നതിനു പകരം 2012 നെ സ്വാധീനിച്ച, അതില്‍ ദുരിതങ്ങള്‍ നിറച്ച, സൌഖ്യങ്ങള്‍ക്ക് പാതയൊരുക്കിയ സംഭവങ്ങളെ , പ്രവണതകളെ കുറിച്ചൊക്കെ പറയുന്നു.

സന്തോഷപൂര്‍ണമായി ജീവിയ്ക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളുടെ കടയ്ക്ക് കത്തിവെച്ച കുറെ വ്യാകുലത നിറഞ്ഞ സംഭവങ്ങളും അതിനിടെ വെള്ളി വെളിച്ചം പോലെ മിന്നിക്കാണുന്ന ചില കുഞ്ഞു പ്രതീക്ഷകളും നിറഞ്ഞതാണ് 2012 എന്ന വര്‍ഷം . ഈ വര്‍ഷം ലോകത്ത് ശേഷിപ്പിക്കുന്നത് എന്താണ്? മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അത് എന്തു ഈടുവെപ്പുകളാണ് നല്‍കിയത്? നമ്മുടെ മന:സാക്ഷിയെ അതെങ്ങനെയെല്ലാം സപര്‍ശിച്ചു? നമ്മിലെ ക്രൂരതയെ അതെങ്ങനെ പുറത്തു കൊണ്ടുവന്നു ?

സിറിയ : ലോകത്തിന്റെ യുദ്ധഭൂമി

           പോരാട്ടങ്ങളും ചോരചൊരിച്ചിലും 2012 ല്‍ ഏറെ നടന്നത് സിറിയയില്‍ തന്നെയാണ്. ടുണീഷ്യയില്‍ ആരംഭിച്ച് അറബ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച മുല്ലപ്പൂ വിപ്ലവം ഇന്ന് സിറിയയില്‍ എത്തിനില്‍ക്കുന്നത് പുഷ്പസുഗന്ധത്തോടെയല്ല. ആഭ്യന്തര കലാപമായി വളര്‍ന്ന പ്രക്ഷോഭം ആ രാജ്യത്തെ എത്തിച്ചിരിക്കുന്ന അവസ്ഥ അതീവ ദയനീയം തന്നെയാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിനു മനുഷ്യരാണ് കൊല്ലപ്പെട്ടത്. മുപ്പതിനായിരം പേരെങ്കിലും ഈ വര്‍ഷം മാത്രം സിറിയയില്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.
ഈ വര്‍ഷത്തിലും ഒടുങ്ങാതെ വരും ദിനങ്ങളിലും ദുരന്തം സിറിയയുടെ മേലുണ്ടാകും എന്നത് ദു:ഖകരം തന്നെ. വര്‍ഷങ്ങളായി സിറിയയില്‍ ഭരണം തുടരുന്ന ബഷല്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെയാണ് പ്രതിപക്ഷം യുദ്ധം തുടങ്ങിയത്. വര്‍ഷാവസാനം ആകുമ്പോഴേക്കും രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും വിമതര്‍ കീഴടക്കിക്കഴിഞ്ഞു. നാഷണല്‍ കൊയാലിഷന്‍ ഓഫ് സിറിയന്‍ റെവെല്യൂഷണറി ആന്‍ഡ് ഒപ്പോസിഷന്‍ ഫോഴ്‌സസ് എന്ന പ്രതിപക്ഷത്തെ അമേരിക്ക അടക്കം പല രാഷ്ട്രങ്ങളും അംഗീകരിച്ചു കഴിഞ്ഞു.

മതാധിഷ്ഠിതമാകുന്ന ഫറവോയുടെ നാട്
morsi
             അറബ് വസന്തത്തിന്റെ സ്യഷ്ടിയായിരുന്നു ഈജിപ്തുകാരന്‍ നേടിയ സ്വാതന്ത്യത്തിന്റെ പുത്തന്‍ കാറ്റ്. വിപ്ലവം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്ത് തന്നെ, മുബാറക്ക് അവശേഷിപ്പിക്കുന്ന ശൂന്യതയിലേക്ക് മതമൌലികവാദ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ ഹുഡിന്റെ നേത്യത്വത്തില്‍ മതേതര വിരുദ്ധ ശക്തികള്‍ ഈജിപ്തിന്റെ അധികാരം കരസ്ഥമാക്കുമെന്ന ആശങ്ക ലോകത്തിനു മുഴുവന്‍ ഉണ്ടായിരുന്നു.അതിനെ ശരിവെക്കുന്ന രീതിയിലാണ് 2012 ലെ സംഭവങ്ങള്‍ പരിണമിച്ചത്. ഗാസയില്‍ രണ്ടാഴ്ച നീണ്ടു നിന്ന പ്രതിസന്ധിക്കൊടുവില്‍ വെടിനിര്‍ത്തലിനും മേഖലയിലെ സമാധാനത്തിനും നേത്യത്വം വഹിച്ചു എന്നതില്‍ അന്താരാഷ്ട്ര സമ്മതി നേടിയ തൊട്ടടുത്ത ദിനം തന്നെയാണ് വിപ്ലവാനന്തര ഈജിപ്ത് കണ്ട മറ്റൊരു വലിയ പ്രതിസന്ധിക്ക് തുടക്ക് കുറിച്ച് കൊണ്ട് മുഹമ്മദ് മുര്‍സി തന്റെ നിര്‍ണ്ണായകമായ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് പുറത്തിറക്കിയത്. പ്രസിഡണ്ട് എന്ന നിലയില്‍ തന്റെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള അധികാരം കോടതിക്ക് പോലും ഉണ്ടാകില്ല എന്നതായിരുന്നു ഉത്തരവിന്റെ രത്‌നച്ചുരുക്കം. മുര്‍സി മറ്റൊരു മുബാറക്കാകാന്‍ പോകുന്നു എന്ന ആശങ്ക പുതിയ പ്രക്ഷോഭത്തിലേക്കും ഇപ്പോഴും തുടരുന്ന പ്രതിസന്ധിയിലേക്കും രാജ്യത്തെ എത്തിച്ചു. പ്രതിപക്ഷം ബഹിഷ്‌കരിച്ച ഭരണഘടനാ നിര്‍മ്മാണസമിതി തിടുക്കത്തില്‍ യോഗം ചേര്‍ന്ന് പുതിയ ഭരണഘടന പാസ്സാക്കിയെടുത്ത് റഫറണ്ടത്തിനായി ജനങ്ങള്‍ക്ക് മുന്‍പാകെ വെച്ചു.വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്ന് ആരോപിക്കപ്പെട്ട റഫറണ്ടത്തിനൊടുവില്‍ ഇസ്ലാമിക നിയമത്തില്‍ അധിഷ്ടിതമായ ഭരണഘടന അംഗീകരിക്കപ്പെടാന്‍ പോകുന്നു എന്നതാണ് 2012 ന്റെ അവസാന ദിനങ്ങളില്‍ ഈജിപ്തില്‍ നിന്നുള്ള ഒട്ടും ശുഭകരമല്ലാത്ത വാര്‍ത്ത.

ഗാസ പ്രതിസന്ധി
gaza
            പൊതുവെ ശാന്തമായ നില തുടരുന്നു എന്ന് തോന്നിപ്പിച്ച മിഡില്‍ ഈസ്റ്റിന്റെ മനസ്സിനകത്ത് ഇപ്പോഴും തീയെരിയുന്നു എന്ന് കാണിച്ചു തന്നു 2012 നവംബറിലെ ഗാസ പ്രതിസന്ധി.ഗാസയില്‍ ഭരണം നടത്തുന്ന ഹമാസ് എന്ന സംഘടനയുടെ മിലിറ്ററി തലവനായ അഹമദ് അല്‍ ജബരിയെ ഇസ്രായേല്‍ കൊലചെയ്തതാണ് പ്രതിസന്ധിയുടെ കാരണം. നാല് വര്‍ഷം മുന്‍പ് ഇസ്രായേല്‍ നടത്തിയ ഗാസ അധിനിവേശത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് അവര്‍ ഗാസയ്‌ക്കെതിരെ നടത്തിയത്.ഈജിപ്ഷ്യന്‍ പ്രസിഡണ്ട് നടത്തിയ മാധ്യസ്ഥ ചര്‍ച്ചകള്‍ വിജയിക്കുമ്പോഴേക്കും ഹമാസും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 140 പാലസ്തീനികളും 6 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു.

പാലസ്തീന്‍ എന്ന 'രാഷ്ട്രം'

           ഇസ്രായേലിന്റെ അടിച്ചമര്‍ത്തലില്‍ പെട്ട് ഞെരിയുന്ന പാലസ്തീനിയന്‍ ജനതയ്ക്ക് 2012 ല്‍ ലഭിച്ച വലിയ ആശ്വാസം തന്നെയാണ് ഐക്യരാഷ്ട്ര സഭ ആ പ്രദേശത്തിനു 'അംഗമല്ലാത്ത രാഷ്ട്രം' എന്ന സ്ഥാനം നല്‍കിയത്. ഈ തീരുമാനം വലിയ ഭൂരിപക്ഷത്തോടെയാണ് യു.എന്‍ പാസാക്കിയതെങ്കിലും ഇതിനു ഇസ്രായേലിന്റെയും സുഹ്യത്തായ അമേരിക്കയുടെയും പിന്തുണ കിട്ടാത്തിടത്തോളം പാലസ്തീന്റെ രാഷ്ട്രപദവി എന്ന ലക്ഷ്യം നിറവേറും എന്ന് കരുതാന്‍ വയ്യ. രാഷ്ട്രപദവിക്കു തുല്യമല്ലെങ്കിലും ഈ പ്രഖ്യാപനം പാലസ്തീനിയന്‍ ജനത ഒരു ഉത്സവം പോലെയാണ് കൊണ്ടാടിയത്. പാലസ്തീനിയന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് പറഞ്ഞത് ഇത് പാലസ്തീന്‍ രാഷ്ട്രത്തിന്റെ ജനനസര്‍ട്ടിഫിക്കറ്റ് ആണെന്നായിരുന്നു. പ്രതികാരമായി ഇസ്രായേല്‍ ചെയ്തത് പാലസ്തീന് നികുതി വിഹിതമായി നല്‍കാനുള്ള 100 ദശലക്ഷം ഡോളര്‍ നല്‍കാതിരിക്കലാണ്.

മ്യാന്മാറിന്റെ ദുര്യോഗം
myanmar
       
            ദശകങ്ങളായി ജനാധിപത്യപോരാട്ടങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന മ്യാന്മാറിലെ പട്ടാളമേധാവിത്വം ജനനായിക ആങ് സാന്‍ സൂച്ചിയെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് മുക്തയാക്കിയതും പരിമിത ജനാധിപത്യ മാര്‍ഗത്തിലേക്ക് രാഷ്ട്രം മാറാന്‍ തുടങ്ങിയതും ആ രാജ്യത്തെക്കുറിച്ച് ശുഭപ്രതീക്ഷ നല്‍കി എങ്കിലും പിന്നീടുണ്ടായ ദുരന്തം അവയ്ക്ക് തെല്ല് മങ്ങലേല്‍പ്പിച്ചു. ബംഗ്ലാദേശില്‍ നിന്നും കാലങ്ങള്‍ക്ക് മുന്‍പ് മ്യാന്മാറിലേക്ക് കുടിയേറിയ റോഹിംഗ്യകള്‍ എന്നറിയപ്പെടുന്ന മുസ്ലിങ്ങളും അവിടത്തെ തനത് സമൂഹമായ ബുദ്ധമതക്കാരുമായി വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന അകല്‍ച്ചയും ഉരസലും പടിഞ്ഞാറന്‍ രാക്കിന്‍ സംസ്ഥാനത്ത് ഒരു പൊട്ടിത്തെറിയില്‍ എത്തിയതോടെ മ്യാന്മാറില്‍ വംശഹത്യ തന്നെയാണ് നടന്നത് എന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ കരുതുന്നു.ആയിരക്കണക്കിനു ആളുകളാണ് കൊല്ലപ്പെട്ടത്,അഭയാര്‍ഥികളാക്കപ്പെട്ടത്. ഐക്യരാഷ്ട്ര സംഘടന റോഹിംഗ്യകളെ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷമായി വിലയിരുത്തുമ്പോള്‍ മ്യാന്മാര്‍ ഭരണകൂടം പറയുന്നത് അവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധിക്യത കുടിയേറ്റക്കാരാണ് എന്നാണ്. 8 ലക്ഷത്തോളം വരുന്ന ഈ ജനവിഭാഗത്തോടുള്ള വിവേചനപൂര്‍വമുള്ള നയം മാറിയാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ എന്ന് കരുതുന്നു അന്താരാഷ്ട്ര സംഘടനകള്‍ .


മലാല,മലാല

കഴിഞ്ഞ വര്‍ഷം നമ്മെ ഏറെ ദു:ഖിപ്പിക്കുകയും ആഴത്തിലുള്ള ചിന്തയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത സംഭവം മലാല യൂസഫ്‌സായ് എന്ന കൊച്ചുപെണ്‍കുട്ടിയുടെ ദുരന്തം ആയിരുന്നു. ഒരു പക്ഷെ മതതീവ്രവാദത്തിനെതിരെ ലോകമന:സാക്ഷിയെ ഒരിക്കല്‍ കൂടി എതിരാക്കാന്‍ പ്രേരണ നല്‍കിയ ഏറ്റവും പ്രധാന സംഭവം ഇതായിരിക്കാം. ഐക്യരാഷ്ട്ര സഭ ആദ്യത്തെ 'പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിന' മായി നിശ്ചയിച്ചിരുന്ന 2012 ഒക്ടോബര്‍ 11 ന് രണ്ട് ദിവസം മുന്‍പാണ് പാകിസ്ഥാനിലെ കൊച്ചുപോരാളി വെടിയേറ്റു വീണത്. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന പെണ്ണ് പാകിസ്ഥാന്റെ രാഷ്ട്രീയ,സാമൂഹ്യ അവസ്ഥയില്‍ മരണയോഗ്യയാണ് എന്ന് മുന്‍കാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും മലാലയെപ്പോലൊരു കൊച്ചുപെണ്‍കുട്ടി അക്രമത്തിനിരയായത് ലോകമെമ്പാടും ഞെട്ടലുളവാക്കി. മലാല യൂസഫ്‌സായി 2009 ജനുവരി മുതല്‍ മാര്‍ച്ച് വരെ എഴുതിയ പാകിസ്ഥാനിലെ കറുത്ത കാലത്തിന്റെ അനുഭവങ്ങള്‍ 'ഗുല്‍ മകായ്' എന്ന തൂലികാനാമത്തില്‍ ഡയറിക്കുറിപ്പുകളുടെ രൂപത്തില്‍ ബി.ബി.സി. യുടെ ഉര്‍ദു സര്‍വീസ് പ്രസിദ്ധീകരിച്ചതാണ് അവളുടെ വിധിയെ മാറ്റിമറിച്ചത്. മലാലയ്ക്ക് മുന്ഗാമിയായി അവള്ക്ക് മുന്‌പേ താലിബാന്റെ തോക്കിനിരയായ ഇരുപത്തഞ്ചുകാരിയാണ് ഫരീദ അഫ്രീദി. ലിംഗനീതിയ്ക്കും സ്ത്രീകളുടെ അവകാശസംരക്ഷണത്തിനുമായി പഷ്തൂണ്മേഖലയില്തന്നെ പ്രവര്ത്തിച്ച ഫരീദയെ 2012 ജുലൈയില്‌കൊലപ്പെടുത്തുകയായിരുന്നു.

മുസ്ലിം രോഷത്തിന്റെ പുതിയ പരിണാമം

സ്വമതം കടുത്ത വികാരമായി കൊണ്ടു നടക്കുന്ന ലോകത്തിലെ മുസ്ലിങ്ങളെ ഒന്നാകെ രോഷത്തിലും പ്രതിഷേധത്തിലും അകപ്പെടുത്തിയ സംഭവത്തിന് 2012 സാക്ഷ്യം വഹിച്ചു. 'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' എന്ന വിചിത്രനാമത്തോടെ 'യൂട്യൂബി'ല്‍ 2012 ജുലൈ ഒന്നിനാണ് രക്തച്ചൊരിച്ചിലിനു പ്രേരണയായ സിനിമയുടെ 14 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു ഭാഗം പ്രത്യക്ഷപ്പെട്ടത്. വീഡിയോ അപ് ലോഡ് ചെയ്തത് 'സാം ബാസിലെ' എന്ന ആള്‍. ജുലൈയില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോ സെപ്തംബറില്‍ ആണ് അറബ് സബ് ടൈറ്റിലോട് കൂടി ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്യസ്ത്യാനിയായ ബ്ലോഗര്‍ മോറിസ് സദെക് വീണ്ടും അപ് ലോഡ് ചെയ്യുന്നത്. ഇയാള്‍ വീഡിയോ നന്നായി പ്രചരിപ്പിച്ചു. സെപ്തംബര്‍ എട്ടിന് വീഡിയോയുടെ രണ്ട് മിനിട്ടുള്ള ഭാഗങ്ങള്‍ ഈജിപ്തിലെ ഇസ്ലാമിക ടെലിവിഷന്‍ ചാനലായ 'അല്‍നാസ് ' ടി.വി പ്രക്ഷേപണം ചെയ്യുന്നതോടെ വടക്കെ ആഫ്രിക്കയിലെയും അറബ് മേഖലയിലെയും രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയ്ക്ക് തുടക്കമായി. ഈജിപ്തിലും ലിബിയയിലും പ്രതിഷേധപ്രകടനങ്ങളും അമേരിക്കന്‍ വിരുദ്ധ ആക്രമങ്ങളും തുടങ്ങി. പ്രവാചകനെ അധിഷേപിക്കുന്ന സിനിമ മുസ്ലിം മേഖലയില്‍ ക്രോധത്തിന്റെ വലിയ കൊടുങ്കാറ്റാണ് അഴിച്ചു വിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യമനിലേക്കും മറ്റ് മുസ്ലിം രാജ്യങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നു. ലിബിയയിലെ ബെന്‍ ഗാസിയിലെ യു.എസ് കോണ്‍സുലേറ്റിനു നേരെ മിലിറ്ററി ശൈലിയിലുണ്ടായ ആക്രമണത്തില്‍ യു.എസ് അംബാസഡര്‍ അടക്കം മൂന്ന് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് ഈ തീക്കാറ്റ് ലോകശ്രദ്ധയിലെത്തിയത്.

പട്ടിണി ഒടുങ്ങാത്ത ലോകം

        വികാസത്തിന്റെ ഇത്ര ഉന്നതിയില്‍ എത്തിയിട്ടും നമുക്ക് പട്ടിണി മാറ്റാന്‍ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് 2012 ലെയും ദു:ഖകരമായ സംഗതി. ഈ അവസ്ഥയുടെ കൂടുതല്‍ ഗുരുതരമായ സ്ഥിതി ആണ് 2012ല്‍ ലോകം ദര്‍ശിച്ചത്. ദാരിദ്യ നിര്മ്മാര്ജ്ജനം എന്ന ആശയം ലോകത്തെമ്പാടും ചര്ച്ച ചെയ്യപ്പെടുകയും പട്ടിണി എന്നത് പരിഹരിക്കപ്പെടേണ്ട ഏറ്റവും വലിയ പ്രശ്‌നം ആയി മുന്നോട്ട് വെക്കപ്പെടുകയും ചെയ്ത കാലഘട്ടത്തില്‍ തന്നെയാണ് കോടിക്കകണക്കിനു ദരിദ്രരെ കൂടുതല് ദരിദ്രരാക്കിക്കൊണ്ട് ഭക്ഷ്യവില വര്ദ്ധനവ് കഴിഞ്ഞ വര്‍ഷത്തിലും അതിന്റെ വിശ്വരൂപം കാട്ടാന്‍ തുടങ്ങിയത്.ഭൂരിപക്ഷം ജനങ്ങളുടെയും ഭക്ഷണത്തിലെ പ്രധാനഘടകങ്ങളായ ഗോതമ്പ്,ചോളം,അരി,സോയാബീന്‌സ് എന്നിവയുടെ വില ക്രമാതീതമായി വര്ദ്ധിച്ചു. ഭക്ഷ്യമേഖലയില്‍ വലിയ പ്രതിസന്ധി സ്യഷ്ടിച്ചു കൊണ്ട് 2007 ല്‍ ആണ് ഭക്ഷ്യവില നാടകീയമായി ഉയരുന്നത്. അത് പല ദരിദ്രവികസ്വര രാജ്യങ്ങളിലും രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണവുമായി. 2008 പകുതിയോടെ വില കുറയുന്ന പ്രവണത കണ്ടെങ്കിലും 2009 ലും 2010 ലും വീണ്ടും കുതിച്ചുയര്ന്നു. 2011 ആയപ്പോഴേക്കും ഭക്ഷ്യവില എന്നത് എന്നത്തെക്കാളും മാരകമായ ഒരവസ്ഥയിലെത്തിച്ചേര്ന്നു. ഇത് ആഗോളവിപണിയില്‍ വലിയ അസ്ഥിരത സ്യഷ്ടിച്ചു, ഉത്പാദകര്ക്കും ഉപയോക്താക്കള്‍ക്കും കൂടുതല്‍ ദോഷം വരുത്തുകയും ചെയ്തു. 2006 നും 2008 നും ഇടയില്‍ അരിയുടെ ശരാശരി വിലവര്ദ്ധന 217 ശതമാനവും ഗോതമ്പിന്റേത് 136 ശതമാനവും ആയിരുന്നു. ഈ പ്രതിസന്ധിയുടെ ഏറ്റവും മോശമായ അവസ്ഥയില്ലും 2011 ലും ആയി ഇരുപതിലധികം രാജ്യങ്ങളില്‍ ഭക്ഷ്യകലാപങ്ങള്‍ ഉണ്ടായതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഇത് 2012 ലും തുടര്‍ന്നു. ഈ ഭക്ഷ്യകലാപങ്ങള്‍ കൂടുതല്‍ സങ്കീര്ണമായ മറ്റൊരു പ്രതിസന്ധിയിലേക്കുള്ള ചൂണ്ടുവിരല്‍ ആണ്: രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ. എഫ്.എ.ഒ യുടെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 22 രാജ്യങ്ങളില്‍ 35 ശതമാനത്തിനു മുകളില്‍ ആളുകളും പട്ടിണിക്കാരാണ്.

തുടരുന്ന സാമ്പത്തിക പ്രതിസന്ധി

2008 ല്‍ അമേരിക്കയില്‍ ആരംഭിച്ച പൊട്ടിത്തെറിയുടെ സ്ഫുലിംഗങ്ങള്‍ 2012 ലും തണുക്കാതെ കിടക്കുന്ന അവസ്ഥയാണ് ലോക സാമ്പത്തിക സ്ഥിതി നല്‍കുന്ന ചിത്രം അമേരിക്കയിലും മറ്റെല്ലാ യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളിലും പ്രതിസന്ധി നിലനിന്നു. അജയ്യമായ മുതലാളിത്തം തോല്ക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു,ലോകമെമ്പാടും . തൊഴിലില്ലായ്മ,ശമ്പളം വെട്ടിക്കുറയ്ക്കല്‍,പെന്‍ഷന്‍ റദ്ദാക്കല്‍ ,ഭവന രഹിതര്‍ .ഇവയൊക്കെ 2012 ലും ലോകത്തെ ആകമാനം ഉലച്ചു. മുതലാളിത്തം അതിന്റെ ചരിത്രത്തിലെ വലിയ പരീക്ഷണത്തില്‍ ,പ്രതിസന്ധിയില്‍ പെട്ടുലയുന്ന കാഴ്ച്ച . സ്‌പെയിനും ഗ്രീസും ഇറ്റലിയും ഫ്രാന്‍സുമെല്ലാം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.

പാപ്പരായ ഗ്രീസ്

2012 ലും തുടര്‍ന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും ദയനീയചിത്രമാണ് യൂറോപ്യന്‍ സംസ്‌ക്യതിയുടെ ഈറ്റില്ലമായ ഗ്രീസ് കാഴ്ച വെച്ചത്. എണ്‍പതുകള്‍ മുതല്‍ ലോകമെമ്പാടും പ്രയോഗിക്കപ്പെടുകയും മുതലാളിത്തത്തിന്റെ വികാസത്തില്‍ നിര്‍ണായകമാവുകയും ചെയ്ത ലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഏറ്റവും പുതിയ ദുരന്തഭൂമി കൂടി ആയിരിക്കയാണിന്ന് ഗ്രീസ്. സമ്പദ് വ്യവസ്ഥയുടെ രണ്ട് പ്രധാനഘടകങ്ങളായ ഷിപ്പിംഗും ടൂറിസവും ഏതൊരു സാമ്പത്തികപ്രതിസന്ധിയിലും ആദ്യം ബാധിക്കപ്പെടുന്ന മേഖലകളായത് ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ ഗ്രീസിന്റെ നില പരുങ്ങലിലാക്കി.ഇതില്‍ നിന്ന് രക്ഷ നേടാനായി അവര്‍ തുടങ്ങി വെച്ച സാമ്പത്തിക 'പരിഷ്‌കാരങ്ങള്‍ ' ആ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കി. പെന്ഷനായി ആയിരം യൂറോയിലധികം വാങ്ങുന്നവരില്‍ ശതമാനം കട്ട് ചെയ്യാനുള്ള സര്ക്കാര് തീരുമാനം പുറത്തുവന്നത് പ്രതിഷേധസമരം ശക്തമാക്കി. കഴിഞ്ഞ രണ്ടു വര്ഷത്തിനിടെ പെന്ഷന്‍ തുകയില്‍ ശതമാനം കുറവ് വരുത്തിയതിനു പുറമെയാണിത്.യൂറോപ്യന്‍ യൂണിയനും ഇന്റര്‌നാഷണല്‍ മോണിറ്ററി ഫണ്ടും(ഐഎംഎഫ്) ചേര്ന്ന് മുന്നോട്ടുവെച്ച സാമ്പത്തിക രക്ഷാപാക്കേജുകളിലെ വ്യവസ്ഥപ്രകാരം ഗ്രീസ് പൊതുമേഖലയിലെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനും ടാക്‌സുകള്‍ വര്ധിപ്പിക്കാനും നിര്ബന്ധിതരായി. പെന്‍ഷന്‍ സമ്പദ്രായം പിന്‍ വലിക്കുകയോ പൊളിച്ചെഴുതുകയോ വേണമെന്നായിരുന്നു മറ്റൊരു നിബന്ധന.ഇതൊക്കെ തന്നെ ഗ്രീസിന്റെ തെരുവുകളെ പ്രതിഷേധാഗ്‌നിയില്‍ മുക്കി.

ബാരക് ഒബാമ വീണ്ടും
obama
ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍ പ്രസിഡണ്ട് ബാരക് ഒബാമ തന്റെ രണ്ടാം ദൌത്യവും വിജയിപ്പിച്ചു. ലോകത്തിനു ഒബാമ നല്‍കിയ പ്രതീക്ഷകള്‍ ഒന്നും തന്നെ ഫലത്തിലെത്തിയില്ലെങ്കിലും അദ്ദേഹം സ്വന്തം നാട്ടില്‍ ഇപ്പോഴും ജനകീയന്‍ തന്നെ എന്ന് തെളിയിച്ചു വീണ്ടും. കടുത്ത സാമ്പത്തിക പ്രതിസന്ധി തകര്‍ത്തുകളഞ്ഞ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ജീവന്‍ നല്‍കുക എന്നതു തന്നെയായിരിക്കും അദ്ദേഹത്തിനു മുന്നിലുള്ള വലിയ വെല്ലുവിളി.അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ വിശകലനത്തില്‍ നിന്ന് ലഭിക്കുന്ന കണക്ക് അനുസരിച്ച് ചരിത്രത്തിലാദ്യമായി പാര്‍ലമെന്റിലെ ഡെമോക്രാറ്റ് അംഗങ്ങള്‍ക്കിടയിലുള്ള വെള്ളക്കാരുടെ ഭൂരിപക്ഷം ഇല്ലാതായിരിക്കുന്നു.അമേരിക്ക കറുത്തവന്റെയും തവിട്ടുനിറക്കാരന്റെയും കൂടി നാടായി മാറുന്നു എന്ന് ചുരുക്കം.

ഫ്രാന്‍സിലെ ഇടത് മുന്നേറ്റം

2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തീവ്ര വലത് പക്ഷ ആശയങ്ങളുടെ പ്രയോക്താവായ നിക്കോളാസ് സര്‍ക്കോസിയെ കയ്യൊഴിഞ്ഞ ഫ്രഞ്ച് ജനത 1988 നു ശേഷം ഇതാദ്യമായി ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടിക്കു മാന്‍ഡേറ്റ് നല്‍കിയിരിക്കുന്നു.പുതിയ പ്രസിഡണ്ടായ ഫ്രാങ്കോയിസ് ഹോളണ്ടിന്റെ ദൌത്യം ഏറെ ദുഷ്‌കരമാണ് സാമ്പത്തിക മാന്ദ്യം തളര്‍ത്തിയ ഫ്രാന്‍സിനെ സംബന്ധിച്ച്.

പുട്ടിന്‍ സ്ഥാനം നിലനിര്‍ത്തി

വ്‌ലാഡിമീര്‍ പുട്ടിന്‍ മൂന്നാം തവണയും റഷ്യന്‍ പ്രസിഡണ്ട് സ്ഥാനം നിലനിര്‍ത്തി 2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍. തികഞ്ഞ ഏകാധിപതിയെപ്പോലെ ഭരിക്കുന്ന ഈ മുന്‍ കെ.ജി.ബി മേധാവി റഷ്യക്കാരുടെ ചുമലില്‍ നിന്ന് ഒഴിയാന്‍ ഇനിയും കാലമെടുക്കും എന്ന് ചുരുക്കം.

ഹ്യൂഗോ ഷവേസ് അജയ്യനാണ്

നവലിബറല്‍ ആശയങ്ങള്‍ക്കെതിരെ പോരടിക്കുന്ന ചുരുക്കം ചില രാഷ്ട്രനേതാക്കളില്‍ ഒരാളായ വെനസ്വേലയുടെ ഹ്യൂഗോ ഷാവേസ് മൂന്നാം തവണയും ആ രാഷ്ട്രത്തിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഇടത്പക്ഷ ആശയക്കാര്‍ക്ക് ആവേശം നല്‍കി. 54 ശതമാനം വോട്ടാണ് ഷാവേസ് നേടിയത്.ഷാവേസ് തന്റെ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ച ബദല്‍ സാമ്പത്തിക നയങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണീ വിജയം എന്ന് വിലയിരുത്തപ്പെടുന്നു.

ചൈന: കുതിപ്പും കിതപ്പും
china
തകര്‍ന്നടിഞ്ഞ മുതലാളിത്ത ലോകം അമ്പരപ്പോടെ നോക്കിക്കണ്ട ഒരു പ്രതിഭാസത്തിന്റെ പൂര്‍ണ രൂപം ചൈന ദ്യശ്യമാക്കിയത് 2012 നും മുമ്പായിരുന്നു. കമ്യൂണിസത്തിന്റെ ചൈനീസ് മാത്യകയില്‍ നിന്ന് മുതലാളിത്തത്തിന്റെ ചൈനീസ് മാത്യകയിലേക്കുള്ള ആ രാജ്യത്തിന്റെ പരിണാമം ആണ്‌ സമകാലിക സാമ്പത്തികരാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഘട്ടത്തില്‍ തന്നെയാണ് എണ്‍പതുകളിലെ തങ്ങളുടെ നയങ്ങളില്‍ കാതലായ മാറ്റം വരുത്തി , നിറമേതായാലും എലിയെപ്പിടിക്കുന്ന ആ ചൈനീസ് പൂച്ച കടന്ന് വന്നത്. തൊണ്ണൂറുകളില്‍ എല്ലാ അര്‍ഥത്തിലും ആധുനികമുതലാളിത്തത്തിന്റെ ആടയാഭരണങ്ങള്‍ എടുത്തണിഞ്ഞ ചൈന 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' എന്ന വ്യവസ്ഥയ്ക്ക് തങ്ങളുടേതായ വ്യാഖ്യാനം ചമയ്ക്കുവാന്‍ ശ്രമിച്ചുവെങ്കിലും അവരും സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റില്‍ കടപുഴകുന്ന കാഴ്ചയാണ് 2012 കണ്ടത്. എങ്കിലും യൂറോപ്യന്‍ അമേരിക്കന്‍ തകര്‍ച്ച പോലൊന്ന് ചൈന അനുഭവിച്ചിട്ടില്ല. ചൈനീസ് രാഷ്ട്രീയരംഗം പതിവു പോലെ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നയം തന്നെ തുടര്‍ന്നു. അടുത്ത 10 വര്‍ഷത്തേക്ക് തങ്ങളെ ഭരിക്കേണ്ട നേതാക്കളെ തിരഞ്ഞെടുത്തു ഈ വര്‍ഷം ആ രാജ്യത്തെ പരമോന്നത പാര്‍ട്ടി . ഴി ജിങ്പിങ് പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് സമൂഹത്തെ ആഴത്തില്‍ ബാധിച്ച അഴിമതിയെ തുറന്നു കാട്ടിയ സംഭവമാണ് ബോ സിലായ് എന്ന പോളിറ്റ്ബ്യൂറോ അംഗം ഭാഗഭാക്കായ , ബ്രിട്ടീഷ് ബിസിനസ്സുകാരന്റെ കൊലപാതകം. കുറ്റക്യത്യത്തില്‍ ബോയുടെ ഭാര്യയുടെ പങ്ക് കണ്ടെത്തപ്പെടുകയും അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറെ ദശകങ്ങള്‍ക്കുള്ളില്‍ നടന്ന ഏറ്റവും കോളിളക്കം സ്യഷ്ടിച്ച അഴിമതിക്കഥ ഇതാണ്.

ചൈനയും ജപ്പാനും അടികൂടിയ കഥ

കിഴക്കന്‍ ചൈനാക്കടലിലെ വെറും കല്ലുമാത്രമുള്ള കുറച്ച് ദ്വീപുകളുടെ അവകാശത്തെച്ചൊല്ലി ചൈനയും ജപ്പാനും തമ്മില്‍ നടന്ന തര്‍ക്കം ഒരു യുദ്ധഭീഷണി ലോകത്ത് സ്യഷ്ടിച്ചെങ്കിലും ചൈനയില്‍ ജപ്പാന്‍ വിരുദ്ധ തരംഗമുണ്ടായതും ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവടത്തെയും ബാധിച്ചതുമൊഴിച്ചാല്‍ ഒന്നുമുണ്ടായില്ല.

തെക്കെ ആഫ്രിക്കന്‍ ഖനികളിലെ സംഘര്‍ഷം 

അപ്പാര്‍ത്തീഡിന്റെ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരുന്നു സൌത്ത് ആഫ്രിക്കയിലെ സമരം ചെയ്യുന്ന ഖനിത്തൊഴിലാളികള്‍ക്കെതിരെ പോലീസ് നിറയൊഴിച്ചതും 34 പേര്‍ കൊല്ലപ്പെട്ടതും. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം മൂലം ആ രാജ്യത്തിലെ ഖനിമേഖല കുറെ ആഴ്ചകളില്‍ സ്തംഭിച്ചു.

വടക്കന്‍ കൊറിയ : തെമ്മാടിയുടെ മുന്നേറ്റം
nk
തെമ്മാടി രാഷ്ട്രം എന്ന് അമേരിക്കയും സുഹ്യത്തുക്കളും മുദ്ര കുത്തി ഒറ്റപ്പെടുത്തിയ വടക്കന്‍ കൊറിയ എന്ന രാഷ്ട്രം ഇന്നും ഇരുമ്പു മറയ്ക്കകത്താണ്. അവിടെ നടക്കുന്നതെന്തെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ഡിസംബര്‍ 12 നു അവര്‍ പരീക്ഷിച്ച റോക്കറ്റ് വിക്ഷേപണം വന്‍ വിജയം ആയത് ലോകമറിഞ്ഞു. സ്വന്തമായി ഒരുപഗ്രഹം അയയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഉപഗ്രഹാനന്തര ബാലിസ്റ്റിക് മിസൈലിനോട് തൊട്ടടുത്ത് വരെ എത്തി തെമ്മാടികള്‍ എന്ന സംശയത്തെ സാധൂകരിക്കുന്നു എന്ന് അമേരിക്ക.




മനുഷ്യാവകാശം : പ്രതീക്ഷയുണ്ടോ?

മനുഷ്യാവകാശം എന്ന സങ്കല്പത്തെ ഒരിഞ്ച് മുന്നോട്ട് നീക്കാന്‍ പോലും സാധിച്ചില്ല ഈ വര്‍ഷത്തിന്. ചൈനയും ഇറാനും പാകിസ്ഥാനും സൌദി അറേബ്യയും ഈ സങ്കല്പത്തെ പരിഹസിക്കുന്ന തങ്ങളുടെ നയങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറായിട്ടില്ല. ഇന്നും ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ ചൈനയും ഇറാനും മുന്‍പില്‍ നില്‍ക്കുന്നു.

ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനസമൂഹത്തെ , അവരുടെ രാഷ്ട്രീയത്തെ, സംസ്‌കാരത്തെ വരിഞ്ഞ് മുറുക്കി നിയന്ത്രിക്കുന്ന ചൈനയുടെ കണ്ണിലെ കരടായി ഒട്ടേറെയുണ്ട് കലാകാരന്മാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളുമായി ഒട്ടേറെ കീഴടങ്ങാത്ത മനുഷ്യര്‍ . ടിയാനന്മെന്‍ സ്‌ക്വയര്‍ അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള 'കൂട്ടക്കൊല' എന്ന കവിതയെഴുതിയതിന് 1990 ല്‍ തടങ്കലിലായ കവി ലിയാവൊ യിവു മുതല്‍ 11 വര്‍ഷത്തെ തടങ്കല്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന , 2010 ലെ സമാധാന നോബല്‍ സമ്മാനിതനായ സാഹിത്യകാരന്‍ ലിയു സിയാബോ വരെ നീളുന്നു അത്. 2012 ല്‍ അമേരിക്കന്‍ എംബസിയില്‍ അഭയം തേടുകയും തുടര്‍ന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്ത ചെന്‍ ഗ്വാങ്‌ചെങ് എന്ന അന്ധനായ അഭിഭാഷക ആക്ടിവിസ്റ്റിന്റേത് ഇത്തരത്തിലുള്ള പുറത്തു കടക്കലുകളില്‍ ഒന്നു മാത്രം. കുടുംബാസൂത്രണത്തിന്റെ പേരില്‍ ഭരണകൂടം ബലം പ്രയോഗിച്ച് ഗര്‍ഭച്ഛിദ്രം, ഷണ്ഡീകരണം എന്നിവ നടത്തിയ ആയിരക്കണക്കിനു സ്ത്രീകളുടെ കേസുമായി നിയമയുദ്ധത്തിറങ്ങി സര്‍ക്കാരിന്റെ രോഷം ഏറ്റുവാങ്ങിയ ആളാണിദ്ദേഹം . ഇനിയും തുടരുന്നു ആ പട്ടിക, മഹത്തായ സംസ്‌കാരത്തിന്റെ ആരൂഡങ്ങളിലൊന്നായ ആ രാജ്യം ജനാധിപത്യത്തിന്റെ പൊന്‍ വെളിച്ചത്തിലേക്ക് ഉണരും വരെ നീളും അത്. റഷ്യയിലെ ഒരു പള്ളിയില്‍ തങ്ങളുടെ പ്രതിഷേധ സംഗീതപരിപാടി നടത്തിയ പ്രസിദ്ധ ഗായികാസംഘമായ 'പുസ്സി റയട്ടി' നെ തടവ് ശിക്ഷയ്ക്ക് വിധിച്ച നടപടി യൂറോപ്യന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ധ്വംസനം നടക്കുന്ന പുട്ടിന്റെ പുതിയ റഷ്യയുടെ സംഭാവനയാണ്.

           സ്വവര്‍ഗവിവാഹം, വധശിക്ഷ , മതനിന്ദ തുടങ്ങിയ പ്രശ്‌നങ്ങളില്‍ കാതലായ ആശയപരിണാമങ്ങളൊന്നും ലോകത്തില്‍ പൊതുവായി ഉരുത്തിരിഞ്ഞില്ല എങ്കിലും ഇന്ന് വികസിതരാജ്യങ്ങളിലെ ജനതയില്‍ വലിയൊരു പങ്കും സ്വവര്‍ഗവിവാഹത്തിനനുകൂലവും വധശിക്ഷക്കെതിരുമാണ്. ഏഷ്യന്‍ ,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം മനുഷ്യാവകാശങ്ങളുടെ നിലവിലെ സ്ഥിതി അത്രയ്‌ക്കൊന്നും പ്രതീക്ഷ നല്‍കുന്നില്ല എന്നതാണ് വസ്തുത. മതത്തിന്റെ നിഷ്ഠൂരമായ പിടി സമൂഹഗാത്രത്തില്‍ നിന്ന് വിട്ടാല്‍ മാത്രമേ ഈ കാര്യത്തില്‍ പുരോഗതി സാധ്യമാകൂ. എല്‍ .ജി.ബി.ടി എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന ലെസ്ബിയന്‍ ,ഗേ,ബൈസെക്ഷ്വല്‍ ,ട്രാന്‍സ്‌ജെണ്ടര്‍ ജീവിതം നയിക്കുന്ന ആളുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ അതിദ്രുതമുള്ള വളര്‍ച്ച 2012 ലും ഏഷ്യന്‍ ,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടര്‍ന്നത് ശുഭോദര്‍ക്കമാണ്.
gay

മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന മറ്റൊരു സംഭവത്തിനും 2012 സാക്ഷ്യം വഹിച്ചു. മൂന്നാം ലോക രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ അധീശത്വത്തിന്റെ കറുത്ത പാടുകള്‍ തീര്‍ത്ത കൊളോണിയലിസം കെട്ടടങ്ങി അര നൂറ്റാണ്ടിനു ശേഷം അതിന്റെ ഏറ്റവും വലിയ ഇരയായിരുന്ന ആഫ്രിക്കയില്‍ നിന്ന് അന്നത്തെ പീഡിതര്‍ വെള്ളക്കാരന്റെ ലണ്ടനില്‍ അവന്റെ തടവിലാക്കലിനും അതിക്രമങ്ങള്‍ക്കുമെതിരെ നീതി തേടി നിയമയുദ്ധം ചെയ്ത് അതില്‍ വിജയം നേടിയ സംഭവം. കെനിയയിലെ 'മൌ മൌ' കലാപകാലത്തെ ബ്രിട്ടന്റെ ഇരകള്‍ക്കാണ് ലണ്ടനിലെ കോടതി വിധി പീഡനങ്ങള്‍ക്കുള്ള ഉത്തരം ആയത്. ലോകമെമ്പാടുമുള്ള പീഡിതര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി.

2012 പത്രപ്രവര്‍ത്തന ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു വര്‍ഷമായി മാറി എന്ന് വിലയിരുത്തപ്പെട്ടു.1992 മുതല്‍ക്ക് കൊല്ലപ്പെട്ട 950 പത്രപ്രവര്‍ത്തകരില്‍ 2012 ല്‍ മാത്രം വധിക്കപ്പെട്ടത് 26 രാജ്യങ്ങളിലായി 121 പേരാണ്. 1997 മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിയന്നയിലെ ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റൂട്ട് ആണ് ഈ കണക്ക് പുറത്ത് വിട്ടിട്ടുള്ളത്. ഈ വര്‍ഷം ഏറ്റവും കൂടൂതല്‍ പേര്‍ കൊല്ലപ്പെട്ടത് ഇപ്പോഴും ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ സിറിയയിലാണ് : 36 പേര്‍. ഈ കണക്കുകള്‍ വെച്ച് നമുക്കെത്താവുന്ന നിഗമനം ഓരോ 3 ദിവസങ്ങള്‍ കൂടുമ്പോഴും ഒരു പത്രപ്രവര്‍ത്തകന്‍ വെച്ച് കൊല്ലപ്പെട്ടു ഈ വര്‍ഷം എന്നതാണ്.

യൂറോപ്പിന്റെ റോമകള്‍ : വീടില്ലാത്ത ജനത

യൂറോപ്പിനെ അലട്ടുന്ന ജിപ്‌സി പ്രശ്‌നം 2012 ല്‍ പുതിയ പരിണാമത്തിലേക്ക് നീങ്ങി. നാടോടി വര്‍ഗമായ റോമകള്‍ അഥവാ ജിപ്‌സികള്‍ യൂറോപ്പില് ഇന്നനുഭവിക്കുന്നത് വലിയ സാമൂഹ്യപ്രശ്‌നങ്ങളാണ്. തങ്ങളുടെ മാന്ത്രികവിദ്യകള്‍ക്കൊന്നും ഇല്ലാതാക്കാന്‍ കഴിയാത്തത്ര ദുരിതങ്ങളാണ് വിവിധ കിഴക്കന് മധ്യ യൂറോപ്യന്‍ രാജ്യങ്ങളില് നൊമാഡുകളായി ജീവിക്കുന്ന ഈ ജനവിഭാഗം ഇന്ന് പേറുന്നത്. യൂറോപ്പില് ഏറിവരുന്ന വംശീയത,നവനാസിസം തുടങ്ങിയ ആശയങ്ങളുടെ ആദ്യ ഇരകള് ആ സമൂഹത്തിലെ അന്യരായി മുദ്രകുത്തപ്പെടുന്ന അപരസ്വത്വങ്ങള്‍ ആയ മതവിഭാഗങ്ങള്‍ , കറുത്തവര്‍ , മുസ്ലിങ്ങള്‍ ,റോമകള്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന ജിപ്‌സികള്‍ എന്നിവരാണ്. മനുഷ്യാവകാശസംഘടനകളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമര്ശന മധ്യേ 2010 ല് ആണ് ഫ്രാന്‍സില്‍ സര്‍ക്കോസി കിഴക്കന്‍ യൂറോപ്പില്‍ നിന്നു വന്ന് ഫ്രാന്‍സില്‍ താമസമാക്കിയിട്ടുള്ള റോമകളെ പുറംതള്ളാനുള്ള നടപടികള്‍ ആരംഭിച്ചത്.സില്‍വിയോ ബര്‍ലുസ്‌കോണിയുടെ ഇറ്റലിയിലും 2006 മുതല്വരെയുള്ള വര്‍ഷങ്ങളില്‍ ജിപ്‌സികളെ സമാനമായ നടപടികള്‍ക്ക് വിധേയരാക്കിയിരുന്നു. ഡെന്മാര്‍ക്ക്, സ്വീഡന്‍ ,ജര്മ്മനി, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ജിപ്‌സികളെ പുറത്താക്കിയിട്ടുണ്ട് പല കാലങ്ങളിലായി. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം കടുത്ത നടപടികളൊന്നും റോമകള്‍ക്കെതിരെ കൈക്കൊണ്ടില്ല എങ്കിലും ആ പാര്‍ശ്വവത്ക്യതസമൂഹത്തിന്റെ സ്ഥിതി ദയനീയമായി തന്നെ തുടരുന്നു.
ജിപ്‌സികള്‍ക്കെതിരെയുള്ള നടപടികള്‍ വഴി കുപ്രസിദ്ധമായ 'ജോബ്ബിക്' എന്ന തീവ്രവലതുപക്ഷ പാര്ട്ടി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഹംഗറിയില്‍ 16.7 ശതമാനം നേടി പാര്‍ലമെന്റില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.ജിപ്‌സികള്‍ എല്ലാവരും ക്രിമിനലുകളാണെന്ന് പ്രചരിപ്പിക്കുന്ന അവര്‍ തങ്ങളുടെ കറുത്ത യൂണിഫോമുകള്‍ അണിഞ്ഞ് അവര്‍ ജിപ്‌സി അധിവാസകേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നു പലപ്പോഴും.

കാലാവസ്ഥാ വ്യതിയാനം :തുടരുന്ന പ്രതിസന്ധി

കോടിക്കണക്കിന് പാവങ്ങളെ കൂടുതല്‍ നിസ്വരാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനവും അതിന്‍ ഫലമായുണ്ടാകുന്ന ദാരിദ്യവും കഴിഞ്ഞ വര്‍ഷം അതിന്റെ ഭീകരാവസ്ഥയില്‍ എത്തി.കാലാവസ്ഥയിലുള്ള കടുത്ത അസ്ഥിരത സ്യഷ്ടിക്കുന്ന ക്യഷി നാശവും, ഉത്പാദനക്കുറവും പട്ടിണിയ്ക്കും അതു വഴിയുള്ള മരണങ്ങള്‍ക്കും ഒരു പ്രധാനകാരണം ആയി മാറിയിട്ടുണ്ട് ഇന്ന്. ഐക്യരാഷ്ട്ര സഭയുടെ മുന്‍ തലവന്‍ കോഫി അന്നന്റെ നേത്യത്വത്തിലുള്ള 'ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ ഫോറ'ത്തിന്റെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം 3 ലക്ഷം മരണങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്. 2030 ഓടെ ഇത് 5 ലക്ഷം ആകും. കൂടാതെ 300 ദശലക്ഷം ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുണ്ട് ഇത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഉറച്ച നിലപാടുകള്‍ കൈക്കൊള്ളുന്നതിനായി അന്താരാഷ്ട്രതലത്തില്‍ ഇന്ന് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. ഈ പ്രശ്‌നത്തിലെ ഏറ്റവും വലിയ പ്രതീക്ഷയായ റിയോ ഉച്ചകോടി 2012 ല്‍ നടന്നങ്കിലും അതിന്റെ ഫലങ്ങള്‍ പ്രതീക്ഷകള്‍ ഒട്ടും നല്‍കുന്നതല്ല.

ഇന്റര്‍നെറ്റ് ആക്ടിവിസം: പുതിയ ജനാധിപത്യം

അറബ് ലോകത്തിലെ പ്രക്ഷോഭങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും കാരണമായ ഇന്റനെറ്റ് ആക്ടിവിസം 2012 ലും അതിന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ബ്ലോഗുകളും തന്നെയാണ് ഇന്ന് ജനകീയപ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രധാന ആയുധമായി മാറുന്നത്. ചൈനയിലും ഇറാനിലും മറ്റ് സമഗ്രാധിപത്യ ദേശങ്ങളിലും പ്രതികരിക്കുന്നവന്റെ ഏകപ്രതീക്ഷയും ഇന്റര്‍നെറ്റ് തന്നെയാണിന്ന്. സാമൂഹ്യമാറ്റത്തില്‍ സൈബര്‍ ലോകത്തിന്റെ പങ്ക് നന്നായി എടുത്തുകാട്ടിയ പ്രധാന സംഭവം ആയിരുന്നു ഐസ്ലണ്ട് എന്ന രാജ്യത്തിന്റെ പുതിയ ഭരണഘടന ഇന്റര്‍നെറ്റിലൂടെയുള്ള ചര്‍ച്ചകളുടെയും പ്രതികരണത്തിന്റെയും ആകത്തുകയായി ഉയിര്‍കൊണ്ടത്. ആവേശകരമായ ഈ സംഭവം , വരും നാളിന്റെ ജനതയുടെ ആയുധം ഇന്റര്‍നെറ്റ് തന്നെയാവും എന്നതിന്റെ സൂചകമാണ് എന്ന് വിലയിരുത്തപ്പെടുന്നു.

അസാഞ്ജിന്റെ അവസ്ഥ

അനീതിയ്‌ക്കെതിരെ സധൈര്യം പോരാടിയ വിക്കിലീക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനു ഇക്വഡോര്‍ അഭയം നല്‍കിയത് ആ രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് തെളിവായി. അദ്ദേഹം ആ രാജ്യത്തിന്റെ ലണ്ടന്‍ എംബസിയില്‍ അഭയം തേടി താമസിച്ചു വരികയാണ് ഇപ്പോഴും. അസാഞ്ജിനെ എംബസിയില്‍ നിന്ന് ഇക്വഡോറിലേക്ക് മാറ്റാനുള്ള ആ രാജ്യത്തിന്റെ ശ്രമത്തിനു ബ്രിട്ടന്‍ തടസ്സം നില്‍ക്കുന്നു ഇപ്പോഴും. അമേരിക്കയില്‍ വിചാരണ ചെയ്യപ്പെട്ടാന്‍ വധശിക്ഷ വരെ കിട്ടിയേക്കാവുന്ന അസാഞ്ജിന്റെ മോചനം മനുഷ്യാവകാശത്തെ മാനിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നു.

കച്ചവടത്തില്‍ ആണ്ട് പോയ ഒളിമ്പിക്‌സ്
lon
പണ്ട് ഒളിമ്പിക്‌സ് ശുദ്ധമായ അമേച്വറിസത്തിന്റെയും സന്തോഷദായകമായ സ്‌പോര്‍ട്ട്‌സിന്റെയും മേളനമായിരുന്നു. ആധുനിക മനുഷ്യന്റെ സംഘബോധത്തിന്റെയും ഉത്സുകതയുടെയും ചിഹ്നമായ ആ അഞ്ച് വളയങ്ങള്‍ക്ക് പുറമെ മറ്റൊരു അദ്യശ്യ വളയം കൂടി ആ പതാകയില്‍ കടന്നുകൂടിയിരിക്കുന്നു. പുതിയ കാലത്തിന്റെ മുഖമുദ്രയായ കച്ചവടം തന്നെയാണ് ആ ആറാമത്തെ വളയം. ഈ കച്ചവടവത്കരണത്തിന്റെ പൂര്‍ണരൂപമാണ് 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സ് ദര്‍ശിച്ചത്. ഒളിമ്പിക് ചിഹ്നങ്ങളെ ഒരു ബ്രാന്റ് എന്ന രീതിയില്‍ കാണുന്ന രീതിക്ക് ആദ്യം മുതലേ എതിര്‍പ്പുണ്ടായിരുന്നു. ഒളിമ്പിക്‌സ് നടത്തിപ്പുകാര്‍ നേരിട്ട പ്രധാന വിമര്‍ശനങ്ങള്‍ ഒക്കെത്തന്നെയും കേന്ദ്രീകരിച്ചിരിക്കുന്നത് സ്‌പ്പോന്‍സര്‍ഷിപ്പ് ഘടനയിലാണ് . രണ്ട് നിയമങ്ങളാണ് ഒളിമ്പിക്‌സിന്റെ നടത്തിപ്പിനായി യു.കെ പാസ്സാക്കിയത്. 2006 ലെ ലണ്ടന്‍ ഒളിമ്പിക് ഗെയിംസ് ആന്റ് പാരാലിമ്പിക്‌സ് ഗെയിംസ് ആക്ടും 1995 ലെ ഒളിമ്പിക് സിംബല്‍ സംരക്ഷണ നിയമവും. അവ പ്രത്യേകരീതിയിലുള്ള സംരക്ഷണം നല്‍കി , ഗെയിംസിനും അതിന്റെ സ്‌പോണ്‍സര്‍മാര്‍ക്കും. ഈ സംരക്ഷണം 'ഒളിമ്പിക്‌സ്' എന്ന വാക്ക് മുതല്‍ അതിന്റെ മുദ്രാവാക്യം , ചിഹ്നങ്ങള്‍ എന്നിവ വരെയുള്ളവയുടെ 'അനധിക്യത' ഉപയോഗത്തെ നിരോധിച്ചു. ഈ നിയമങ്ങളും അതിന്റെ കര്‍ക്കശമായ നടപ്പിലാക്കലും യു.കെ യിലെങ്കിലും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാക്കി. കച്ചവടക്കാരെ മാത്രമല്ല , ആ താത്പര്യം ഇല്ലാത്തവരെയും ബ്രാന്റ് പോലീസ് വിരട്ടി അവിടെ. ലണ്ടന്‍ ഒളിമ്പിക്‌സിനെ പിന്താങ്ങിക്കൊണ്ട് ബാനര്‍ ഉയര്‍ത്തിയ ഡെര്‍ബി സര്‍വകലാശാല അത് അഴിച്ചു മാറ്റാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. എന്തായാലും ഒളിമ്പിക്‌സ് വന്‍ വിജയം ആണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. വര്‍ണശബളവും സംഭവബഹുലവുമായ ഉദ്ഘാടന പരിപാടിയും മെഡലുകളാല്‍ അലംക്യതനായ മൈക്കല്‍ ഫെല്‍പ്‌സുമാണ് ഈ ഒളിമ്പിക്‌സിന്റെ ഈടുവെപ്പ് എന്ന് കരുതുന്നു, കായികപ്രേമികള്‍ .


മൊബൈല്‍ യുദ്ധഭൂമി
apple
2012 ല്‍ ലോകസാമ്പത്തിക രംഗം നേരിട്ട ഏറ്റവും പ്രധാന വിവാദം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ തമ്മില്‍ നടത്തിയ പേറ്റന്റ് യുദ്ധം തന്നെയായിരുന്നു.അവയില്‍ സാംസംഗും ആപ്പിളും തമ്മിലുള്ള പോരാട്ടം പൊടിപാറി. പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ കച്ചവടം നടക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി ഇന്ന് പേറ്റന്റ് അവകാശത്തിന്മേല്‍ കമ്പനികള്‍ നടത്തുന്ന യുദ്ധക്കളമായി പരിണമിച്ചിരിക്കുമ്പോള്‍ അവയ്ക്ക് പുത്തന്‍ മാനങ്ങള്‍ കൈവന്നിരിക്കയാണ്. ഇന്ന് പേറ്റന്റ് പോരാട്ടങ്ങള്‍ ഒരു ആഗോളപ്രതിഭാസമായി മാറിയിരിക്കുന്നു. പ്രധാനമായും ആപ്പിള്‍,സാംസംഗ്,മോട്ടറോള, നോക്കിയ തുടങ്ങിയ മൊബൈല്‍ കമ്പനികളാണ് ഇന്നത്തെ പോരാട്ടങ്ങളിലെ പ്രധാനകക്ഷികള്‍. അതില്‍ തന്നെ അടുത്ത കാലത്ത് ഏറെ ശ്രദ്ധേയമായ ആപ്പിള്‍സാംസംഗ് യുദ്ധം പേറ്റന്റ് സമ്പ്രദായം, ബൌദ്ധിക സ്വത്തവകാശം തുടങ്ങിയവയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയുമാണ്.

ഫെയിസ്ബുക്കിനു വലിയ വിലയാണ്!

അങ്ങനെ കാത്തുകാത്തിരുന്ന ഐ.പി.ഒ വന്നെത്തി : ഫെയിസ്ബുക്ക്. മുഖവില : 38 ഡോളര്‍.മൂന്ന് മാസത്തിനു ശേഷത്തെ വില : 18 ഡോളര്‍. 24 മണിക്കൂറും അതില്‍ നിന്നും ഇറങ്ങാത്തവന്‍ പോലും ഫെയിസ്ബുക്കിന്റെ ഒരു ഷെയര്‍ പോലുമെടുത്തില്ല എന്ന് ചുരുക്കം. വിമര്‍ശകര്‍ പറയുന്നു തങ്ങള്‍ക്ക് ഫെയിസ്ബുക്ക് ഇട്ട വില കുറച്ച് കടന്നു പോയെന്ന്.എന്തായാലും ഫെയിസ്ബുക്ക് ഓഹരി വില്പനയിലൂടെ 1600 കോടി ഡോളര്‍ സമാഹരിച്ചു.

          സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ കണക്കനുസരിച്ച് 2012 ല്‍ ഗൂഗിളില്‍ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട 3 കീ വേഡുകള്‍ വിറ്റ്‌നീ ഹൂസ്റ്റന്‍ ,ഗാംഗ്‌നം സ്‌റ്റൈല്‍  ഹരിക്കേന്‍ സാന്‍ഡി എന്നിവയാണ്. 2012 ലെ ലോകത്തിന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു, ജീവിതവും ദുരന്തവും ഇടകലര്‍ന്ന സംഭവപരമ്പരകള്‍. ഈ വര്‍ഷം നമ്മെ കരയിച്ച സംഭവങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നെങ്കിലും ഏറെ ചിരിപ്പിച്ചത് മായന്‍ കലണ്ടറിനെ കൂട്ടുപിടിച്ച് 'ഡിസംബര്‍ 21 ന് ലോകാവസാനം' എന്ന് പ്രചരിപ്പിച്ച് നല്ല ബിസിനസ് കൊയ്ത വിരുതന്മാരുടെ കളിയാണ്. ലോകത്തിലെ നല്ലൊരു പങ്ക് ജനങ്ങളും ദിനംപ്രതി അവരുടെ ജീവിതത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അന്ത്യനാളിനു സമാനമായ യാതനകള്‍ക്ക് പകരം നില്‍ക്കാന്‍ യഥാര്‍ഥ ലോകാവസാനത്തിനു കഴിയില്ല എന്നത് കൊണ്ടാണ് നാം അതിനെ നോക്കി ചിരിച്ചത്.



എൻ മലയാളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്


 

Thursday, January 3, 2013

വീട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍


ജാഫര്‍ എസ് പുല്‍പ്പള്ളി
പുതിയ ജീവിതം തേടി ഭൂഗോളത്തിന്റെ മറ്റേ തലയ്ക്കലേക്ക് പണ്ട് യാത്രയായ ആ പിതാക്കളുടെ മക്കള്‍ കാലചക്രത്തിന്റെ തിരിച്ചിലില്‍ വിപരീതദിശയിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു ഇപ്പോള്‍. വലുപ്പം കൊണ്ട് ലോകത്തിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ വംശജരുടെ തിരിച്ചു വരവിന്റെ കാര്യമാണ് പറയുന്നത്. ഇന്ത്യയില്‍ നിന്ന് പാശ്ചാത്യരാഷ്ട്രങ്ങളിലേക്ക് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കുടിയേറിയവരുടെ പിന്മുറക്കാരാണ് പ്രധാനമായും ഇത്തരത്തില്‍ തങ്ങളുടെ ആദിമവേരുകളിലേക്ക് മടങ്ങുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസികള്‍
യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ കണക്ക് പ്രകാരം ചൈന കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യക്കാരാണ്. 2.5 കോടി വരും 140 രാജ്യങ്ങളിലായുള്ള ഇന്ത്യന്‍ പ്രവാസികളുടെ സംഖ്യ. ഇന്ത്യയുടെ 0.8 ശതമാനം കുടിയേറ്റ നിരക്ക് ലോകത്തേറ്റവും ഉയര്‍ന്നത് ആണ്.യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളില്‍ എണ്ണം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് ഗുജറാത്തി, പഞ്ചാബി വംശജരാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും കരീബിയന്‍ മേഖലയിലും ഇന്ത്യന്‍ പ്രവാസികള്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ആതിഥേയ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ ആ സമൂഹം ധാരാളം പ്രൊഫഷണലുകളെ ആ രാജ്യങ്ങളുടെ വികസനത്തില്‍ പങ്കാളികളാകാനായി നല്‍കിയിട്ടുണ്ട്.

അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റത്തിന്റെ ചരിത്രം നീളുന്നത് 100 വര്‍ഷത്തിനു മുന്‍പിലേക്കാണ്. 'ഹിന്ദുക്കള്‍' എന്ന് വിളിക്കപ്പെട്ടു ഇവര്‍ തദ്ദേശിയരാല്‍. ഇന്ത്യന്‍ സ്വാതന്ത്യത്തിനു ശേഷം അറുപതുകളിലും എഴുപതുകളിലും കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ദ്ധിച്ചു. അധികവും സിഖ്് വംശജരായിരുന്നു ഇവര്‍. ശീതയുദ്ധകാലത്ത് അമേരിക്കയില്‍ പ്രതിരോധവ്യോമയാന മേഖലയില്‍ എഞ്ചിനീയര്‍മാരുടെ വര്‍ദ്ധിച്ച ആവശ്യകത ശരിയ്ക്കും മുതലെടുത്തു അവര്‍. 'മസ്തിഷ്‌കച്ചോര്‍ച്ച' എന്ന് ഇന്ത്യക്കാരാല്‍ വിളിയ്ക്കപ്പെട്ടു ഈ കുടിയേറ്റം
. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇത് തുടര്‍ന്നു.അമേരിക്കയില്‍ മാത്രം 31.8 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ ഉണ്ട് എന്ന് 2010 ലെ അമേരിക്കന്‍ കംയൂണിറ്റി സര്‍വേ പറയുന്നു. അമേരിക്കയിലെ കുടിയേറ്റസമൂഹത്തിന്റെ ഭൂരിപക്ഷം വരും ഈ സംഖ്യ.'ഫോര്‍ച്യൂണ്‍' മാഗസിന്റെ 2000 ലെ കണക്ക് പ്രകാരം 'സിലിക്കന്‍ വാലി'യിലെ ഇന്ത്യന്‍ സംരംഭകരുടെ ആകെ വരുമാനം എന്നത് 250000 കോടി ഡോളര്‍ ആണ്.

'അമേരിക്കയുടെ മഷ്തിഷ്‌കച്ചോര്‍ച്ച ഇന്ത്യയുടെ മഷ്തിഷ്‌കനേട്ടം ആകും' എന്ന ഒരമേരിക്കന്‍ വ്യാപാരസംഘടനയുടെ പ്രസ്താവന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ ഇന്ത്യന്‍ വംശജരുടെ ഇടം വ്യക്തമാക്കുന്ന ഒന്നാണ്. ഒരു അമേരിക്കന്‍ സംസ്ഥാനത്തിലെ ഗവര്‍ണര്‍ സ്ഥാനം കയ്യാളുന്നത് വരെയെത്തി നില്‍ക്കുന്നു അവിടത്തെ ഇന്ത്യന്‍ വംശജരുടെ സാമൂഹ്യസ്വാധീനം.

കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഹോളണ്ട്, ആസ്‌ട്രേലിയ, ന്യൂസിലണ്ട്, റഷ്യ, ഇറ്റലി, ജര്‍മ്മനി തുടങ്ങി ഒട്ടേറെ യൂറോപ്യന്‍, അമേരിക്കന്‍ രാഷ്ട്രങ്ങളിലും ഇന്ത്യന്‍ പ്രവാസികള്‍ ഒട്ടേറെയുണ്ട്. ഇവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്ര തുടങ്ങിയിരിക്കുന്നത്.

തിരികെ വിളിക്കുന്നത് പഴയ ഇന്ത്യയല്ല

 സാമ്പത്തികവും സാംസ്‌കാരികവുമായ കാരണങ്ങള്‍ ഉണ്ട് ഈ പുതിയ പ്രവണതയ്ക്ക്. തങ്ങള്‍ ഇപ്പോള്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന അമേരിക്കയേക്കാളും ബ്രിട്ടനേക്കാളും മികച്ചതാണ് ഇന്ത്യയുടെ വളര്‍ച്ച എന്ന കാഴ്ച്ചപ്പാടാണ് ഈ മടങ്ങിപ്പോക്കിന്റെ പിന്നില്‍ എന്ന് ഇതു സംബന്ധമായ നിരീക്ഷണങ്ങള്‍ കാണിക്കുന്നു . കൂടാതെ ഈ തീരുമാനം എടുക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം യൂറോപ്യന്‍ രാഷ്ട്രങ്ങളെ മൊത്തമായും പിടികൂടിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. പുതിയ അവസരങ്ങള്‍ക്കൊപ്പം തങ്ങളുടെ വേരുകളും സംസ്‌കാരവും അവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.

പിതാക്കളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരായ മക്കള്‍

ഇന്ത്യയില്‍ ജനിച്ച , ഇന്ത്യയുടെ ഭാഷ സംസാരിക്കുന്ന, ഇന്ത്യന്‍ ഭക്ഷണം നന്നായി പാകം ചെയ്യാനും കഴിക്കാനും അറിയാവുന്ന, അവിടത്തെ സംസ്‌കാരവും ആചാരങ്ങളും ഉള്ളിലേറ്റുന്ന തങ്ങളുടെ മാതാപിതാക്കളേക്കാള്‍ 'ഇന്ത്യക്കാര്‍' ആണ് ഈ പുതിയ തലമുറ.ലണ്ടനിലോ ന്യൂയോര്‍ക്കിലോ ജനിച്ച, അവിടെത്തന്നെ വളരുന്ന, നന്നായി സാരി ചുറ്റാനോ ചപ്പാത്തി ഉണ്ടാക്കാനോ അറിയാത്ത അവരെ 'ഇന്ത്യക്കാര്‍' ആക്കിയത് നിയമം ആണ്. പ്രവാസികള്‍ക്കായി ഇന്ത്യാ ഗവണ്മെന്റ് 2005 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം ഇന്ത്യയില്‍ ജനിച്ചവരുടെയും മുന്‍ ഇന്ത്യന്‍ പൌരരുടെയോ മക്കള്‍ക്കോ പേരക്കുട്ടികള്‍ക്കോ ഒരു തരം 'ഇരട്ട പൌരത്വം' ലഭിക്കുന്നു.'ഓവര്‍സീസ് സിറ്റിസെന്‍ ഓഫ് ഇന്ത്യ' എന്ന ഈ പദ്ധതി പ്രകാരം ഒരാള്‍ക്ക് തന്റെ വിദേശപൌരത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരു ആജീവനാന്ത
ഇന്ത്യന്‍ വിസ കരസ്ഥമാക്കാം, അവിടെ എത്രകാലം വേണമെങ്കിലും ജോലി ചെയ്യാം,ഇന്ത്യക്കാരായി തന്നെ ജീവിക്കാം. അങ്ങനെ തങ്ങളുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ച ഇന്ത്യന്‍ പാസ്‌പോര്‍ട്ട്(ഒ.സി.ഐ കാര്‍ഡ്) ഈ മക്കള്‍ നേടുന്നു, വ്യത്യസ്തമായ തരത്തിലൊരു ഇന്ത്യന്‍ പൌരത്വവും.

ഒട്ടേറെ പേരുണ്ട് ഇന്ത്യക്കാരാകാന്‍

ഈ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ഏകദേശം 10 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയിലേക്ക് യാത്രയായത് എന്ന് കണക്കുകള്‍ കാണിക്കുന്നു. കൂടാതെ അടുത്തകാലത്തായി ഇത് വര്‍ദ്ധിച്ചു വരികയുമാണ്. 2010 ല്‍ മാത്രം ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരുടെ എണ്ണം 30000 ആണ്. 2002 ലും 2003 ലുമായി 35000 ഐ.ടി പ്രൊഫഷണലുകളാണ് ഇന്ത്യയുടെ ഐ.ടി ഹബ്ബായ
ബാംഗ്ലൂരിലേക്ക് മാത്രമായി എത്തിയത്.

'ഇന്ത്യന്‍ സ്വപ്നം' തേടി
ഇന്ത്യന്‍ ഐ.ടി നഗരമായ ബാംഗളൂരിലേക്ക് അമേരിക്കയില്‍ നിന്ന് ചേക്കേറിയ രാജീവ് ഖത്രി ഇത്തരത്തിലുള്ള ഒരു ഇന്ത്യന്‍ പൗരനാണ്.
ബി.ബി.സി.ലേഖകനോട് തന്റെ നിലപാടിനെ കുറിച്ച് ഇങ്ങനെ പറയുന്നു രാജീവ്: 'നാല് വര്‍ഷം മുന്‍പ് ഞാന്‍ ഈ തീരുമാനം എടുത്തപ്പോള്‍ എന്റെ മാതാപിതാക്കള്‍ അതിലൊട്ടും ഗുണം കണ്ടില്ല. അവരെന്നെ പിന്തിരിപ്പിക്കാന്‍ ആവത് ശ്രമിച്ചു. ഈ നാല് വര്‍ഷത്തിനു ശേഷവും ഞാന്‍ തിരികെ ചെല്ലുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. എനിക്കാണെങ്കില്‍ അതിലൊട്ട് താത്പര്യവുമില്ല'.
രാജീവിന്റെ അച്ഛന്‍ 1972 ല്‍ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് കുടിയേറി അവിടെ നല്ല ഒരു ജീവിതം നേടിയ ആളാണ്. അദ്ദേഹത്തിന് തന്റെ മകന്‍ പുതിയ അവസരങ്ങള്‍ക്കായി ഭൂഗോളത്തിന്റെ മറ്റേ അറ്റത്തേക്ക് പായുന്നത് ഒട്ടും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. താന്‍ പണ്ട് ചെയ്തതിന്റെ വിപരീത ദിശയിലേക്കുള്ള ഈ പുതിയ യാത്രയെ ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കാവുന്നില്ല. പിതാവിനെ ഒരു കാലത്ത് ഏറെ മോഹിപ്പിച്ച ആ പുകഴ്‌പെറ്റ 'അമേരിക്കന്‍/ ബ്രിട്ടീഷ് സ്വപ്ന' ത്തെ ഉപേക്ഷിച്ചാണ് മകന്‍ പോകുന്നത്. അവരെ ഇപ്പോള്‍
പ്രചോദിപ്പിക്കുന്നത് 'ഇന്ത്യന്‍ 'ഇന്ത്യന്‍ സ്വപ്ന'മാണെന്നതാണ് യാഥാര്‍ഥ്യം. ഇനി ഒരിക്കലും അമേരിക്കയിലേക്കോ ബ്രിട്ടനിലേക്കോ മടങ്ങാന്‍ പലര്‍ക്കും താത്പര്യവുമില്ല.

ഇന്ത്യയുടെ അനുകൂല ഘടകങ്ങള്‍

തൊണ്ണൂറുകളില്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാര നടപടികളാണ് ഇന്ത്യയെ ആകെ മാറ്റി മറിച്ചത്.ഇന്ത്യ അതിന്റെ സാമ്പത്തികരംഗത്തിന്റെ വാതിലുകള്‍ തുറന്നിട്ടതോടു കൂടി അനേക വര്‍ഷങ്ങളായി തുടര്‍ന്ന് വരികയായിരുന്ന പല കാര്യങ്ങള്‍ക്കും മാറ്റം വരികയായിരുന്നു. ലൈസന്‍സ്-ക്വാട്ടാ രാജിന്റെ അസ്തമയം, പൊതുമേഖലയ്ക്കുള്ള സംരക്ഷണത്തിന്റെ എടുത്തുകളയല്‍,സര്‍വീസ് രംഗത്തേക്കുള്ള സ്വകാര്യമുതല്‍ മുടക്കിന്റെ തുടക്കം തുടങ്ങിയ ഘടകങ്ങള്‍ അമേരിക്കയിലോ ബ്രിട്ടനിലോ ജീവിയ്ക്കുന്ന ഇന്ത്യന്‍ യുവാവിനെ പ്രചോദിതനാകാന്‍ പ്രേരിപ്പിക്കുന്നു. ഇവിടെ കാത്തിരിക്കുന്ന വലിയ അവസരങ്ങള്‍ അവനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. സ്വതന്ത്ര വിപണിയുടെ വളര്‍ച്ച ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യ ഉള്ള ഈ രാജ്യം വഹിക്കുന്ന ഉപഭോക്താക്കളുടെ ഭീമന്‍ സംഖ്യയെ കൂടുതല്‍ ആകര്‍ഷകമാക്കി.120 കോടി ജനങ്ങള്‍ ഉള്ള ഒരു രാജ്യത്തിലെ സേവനമേഖലയിലെ അവസരങ്ങള്‍ എണ്ണമറ്റതാണ്. ഭീമമായ ഇന്ത്യന്‍ വിപണിയിലെ നേരിയ ചലനം പോലും അമേരിക്കന്‍ ജനസംഖ്യയേക്കാള്‍ വലിയ ഉപഭോക്താക്കളെ ബാധിക്കുന്നു. ഇനിയും ഒടുങ്ങാത്ത ദാരിദ്യം,കാര്‍ന്നു തിന്നുന്ന അഴിമതി, അടിസ്ഥാന സൗകര്യത്തിന്റെ വലിയ പോരായ്മകള്‍, ബ്യൂറോക്രസിയുടെ ഇപ്പോഴും കുറഞ്ഞിട്ടില്ലാത്ത സ്വാധീനം എന്നിങ്ങനെ എണ്ണിപ്പറയാവുന്ന പോരായ്മകള്‍ ഒട്ടേറെ ഉണ്ടെങ്കിലും ഇന്ത്യയില്‍ അവസരങ്ങള്‍ക്ക് ഒട്ടും കുറവില്ല എന്നത് അവരെ ആകര്‍ഷിച്ച പ്രധാന ഘടകം ആണ്. ഇന്ത്യ ഇപ്പോള്‍ സംരംഭകത്വത്തിന്റെ പറുദീസയായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ എല്ലാം തന്നെ മറ്റേതൊരു ലോകനഗരത്തെയും പോലെ തന്നെ നിക്ഷേപസൗഹ്യദ അന്തരീക്ഷം കൈവരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് തെല്ലൊന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും 5 ശതമാനം എന്ന നിരക്ക് നിലനിര്‍ത്തി അത് പതുക്കെ വളരുക തന്നെയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ നിലവിലെ സ്ഥിതി ആശങ്കാജനകം ആണെന്നതും അവിടത്തെ സാമ്പത്തികസ്ഥിതി വളര്‍ച്ച മുരടിച്ച അവസ്ഥയിലാണെന്നതും ഇന്ത്യയിലേക്കുള്ള സംരംഭകരുടെ വരവിനെ ഉത്തേജിപ്പിക്കുന്നുണ്ട്.

തൊഴില്‍ അവസരങ്ങള്‍ക്കു പുറമെ മികച്ച സാമൂഹ്യജീവിതത്തിന്റെ സാന്നിദ്ധ്യം,വര്‍ദ്ധിച്ചു വരുന്ന അടിസ്ഥാനസൌകര്യങ്ങള്‍,വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച,ആകര്‍ഷകമായ ഭവനസൗകര്യങ്ങള്‍, ശക്തമായ കുടുംബസാമൂഹിക ബന്ധങ്ങള്‍ എന്നിവയും തിരികെയെത്താന്‍ അവരെ പ്രേരിതരാക്കുന്നു.

വേരൂന്നാന്‍ എളുപ്പം

ഇന്ത്യന്‍ വംശജര്‍ എന്നും ഇന്ത്യക്കാര്‍ തന്നെയായാണ് തങ്ങളുടെ പ്രവാസജീവിതം നയിക്കുന്നത് എന്ന ഘടകം ഇപ്പോള്‍ സഹായകരമാകുന്നത് അവരുടെ മക്കള്‍ക്കാണ്. ഏതെങ്കിലും ഒരു യൂറോപ്യന്‍ നഗരത്തില്‍ ജനിച്ച് യുവത്വത്തിലേക്ക് കാലൂന്നിയതിനു ശേഷവും ഒരു തരം അന്യതാ ബോധം പേറുന്നുണ്ട് ആ സമൂഹത്തില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍. വീടുകളില്‍ നിന്നു തന്നെ ആര്‍ജ്ജിക്കുന്നു അവര്‍ ഇന്ത്യന്‍ സംസ്‌കാരവും രീതികളും.അതു കൊണ്ട് തന്നെ ഇന്ത്യയിലേക്കുള്ള മടക്കം അവര്‍ക്ക് വീട്ടിലേക്കുള്ള തിരിച്ചു പോക്ക് പോലെയൊന്നാകുന്നു. അവിടെ അവര്‍ക്ക് പുതിയ ഭാഷയോ ഭക്ഷണമോ നേരിടേണ്ടി വരുന്നില്ല. കൂടാതെ തങ്ങള്‍ വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്ന് ലഭിച്ച ശക്തി അവരെ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ കൂടുതല്‍ സഹായിക്കുന്നു. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന പാശ്ചാത്യരീതികള്‍ ഇവരെ ഇക്കാര്യത്തില്‍ നന്നായി സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഇവരെ എങ്ങനെ സ്വീകരിക്കും ?

പുതിയ ജീവിതം തേടി മാത്യരാജ്യത്തിലെത്തുന്ന ഇവരുടെ പ്രതീക്ഷകള്‍ക്കൊത്ത് നീങ്ങാന്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ ഒട്ടേറെ മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് ഈ രംഗത്തെ നിരീക്ഷകര്‍ കരുതുന്നു.പുതിയ പ്രവാസിനയങ്ങള്‍ ഇനിയും നമ്മള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ കൂടുതല്‍ മുതല്‍ മുടക്കും ആ രംഗത്ത് ലിബറലൈസേഷന്‍ നടപ്പിലാക്കലും ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളെ പഠനത്തിനായി ഇവിടേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കല്‍ ഈ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.ഈ രംഗത്തെ ചൈനയുടെ മാത്യക ഇന്ത്യയ്ക്കും സ്വീകരിക്കാവുന്നതാണെന്ന് വിദഗ്ധര്‍ കരുതുന്നു. യു.എന്‍ .ഡി.പി റിപ്പോര്‍ട്ട് പ്രകാരം 2000 ല്‍ മാത്രം 'മഷ്തിഷ്‌കച്ചോര്‍ച്ച' മൂലം ഇന്ത്യയുടെ നഷ്ടം 200 കോടി അമേരിക്കന്‍ ഡോളര്‍ ആണെന്നിരിക്കെ പ്രവാസികളെ ആകര്‍ഷിയ്ക്കാനുള്ള നയങ്ങള്‍ കൂടുതലായി വരേണ്ട കാലം ഇപ്പോഴെ അതിക്രമിച്ചിരിക്കുന്നു എന്നത് വ്യക്തമാണ്.








മാത്യഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്

Tuesday, January 1, 2013

അറിയുമോ ചിലിയുടെ ഈ സുന്ദരി നേതാവിനെ ?

ജാഫർ എസ് പുൽപ്പള്ളി

   രാഷ്ട്രീയ- സാമൂഹിക നേതാവ് എന്ന് കേൾക്കുന്ന മാത്രയിൽ തന്നെ നമ്മുടെ മനസ്സിൽ ഓടിവരുന്ന ചിത്രം കാലമെത്താറായ ഒരു വയസ്സന്റെ ബിംബമാണ്. പുതിയതൊന്നും സമൂഹത്തിനു നൽകാൻ സാധിക്കില്ല എന്ന് നമുക്കുറപ്പുള്ള ഈ വയോജനനേതാക്കൾ അരങ്ങ് വാഴുന്ന വേദിയിൽ ഇതാ ഒരു പെൺകുട്ടി : വയസ്സ് 23, സ്വദേശം ചിലി, കോളേജ് വിദ്യാർഥിനി, ലക്ഷക്കണക്കിനു ചിലിയൻ വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും അകമഴിഞ്ഞ പിന്തുണ, സ്നേഹാദരവ് എന്നിവ നേടുന്ന, ‘കമാണ്ടർ കാമില‘ എന്ന് വിളിപ്പേരുള്ള , കരിസ്മ നിറഞ്ഞ നേതാവ്.

ആരാണ് കാമില വയഹോ?


      1988 ഏപ്രിൽ 28 നു ചിലിയിലെ സാന്റിയാഗോയിൽ ജനിച്ച കാമില വയഹോ ഡൌളിംഗ് എന്ന ചിലി സർവകലാശാലയിലെ ഭൂമിശാസ്ത്ര വിദ്യാർഥിനിയുടെ വിദ്യാർഥി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം അത്രയ്ക്കൊന്നും യാദ്യശ്ചികം ആയിരുന്നില്ല. ചിലിയൻ കംയൂണിസ്റ്റ് പാർട്ടി അംഗങ്ങളും ആഗസ്റ്റോ പിനോഷയുടെ ഏകാധിപത്യ ഭരണകൂടത്തിനെതിരെയുള്ള പ്രതിരോധത്തിൽ പങ്കാളികളുമായിരുന്ന മാതാപിതാക്കളുടെ മകൾക്ക് രാഷ്ട്രീയബോധം ഇല്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

‘കമാണ്ടർ കാമില‘യുടെ ജനനം

2006 ൽ ചിലി സർവകലാശാലയിൽ ബിരുദ വിദ്യാർഥിനിയായി പ്രവേശിക്കുന്നു, കാമില വയഹോ. തന്റെ തെളിഞ്ഞ രാഷ്ട്രീയബോധവും അനീതികൾക്കെതിരെയുള്ള മനോഘടനയും അവളെ പതുക്കെ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിലും ഒടുവിൽ ‘ചിലിയൻ കംയൂണിസ്റ്റ് യൂത്ത് ‘ എന്ന യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിലും എത്തിച്ചു. 2008 ൽ യൂണിവേഴ്സിറ്റി ഓഫ് ചിലി സ്റ്റുഡന്റ് ഫെഡറേഷന്റെ ( ഫെക്) കൌൺസിലർ ആയ കാമില തന്റെ ഊർജ്ജസ്വലതയും നേത്യത്വപാടവവും കൊണ്ട് 2010 നവംബറിൽ സംഘടനയുടെ പ്രസിഡണ്ട് സ്ഥാനത്തെത്തി. അതിന്റെ 105 വർഷത്തെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രസിഡണ്ട്.

ഉത്പന്നം ആക്കപ്പെട്ട വിദ്യാഭ്യാസം
പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ചിലിയുടെ പ്രിയപ്പെട്ട ഇടതുപക്ഷക്കാരൻ പ്രസിഡണ്ട് സാൽവദോർ അലൻഡെ ഇരുന്ന വിദ്യാർഥിനേതാവിന്റെ ആ വലിയ പദവിയിലേക്ക് ഈ സുന്ദരി പ്രവേശിക്കുമ്പോഴേക്കും ആ രാജ്യത്തെ വിദ്യാഭ്യാസ രംഗം സെക്കണ്ടറി തലം മുതൽ പ്രൊഫഷണൽ വിദ്യാഭ്യാസ തലം വരെ വലിയ പ്രതിസന്ധിയെ നേരിടുന്ന കാലമായിരുന്നു. സൌജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം എന്ന അലെൻഡെയുടെ നയത്തിൽ നിന്നുള്ള വ്യതിയാനം ആരംഭിച്ചത് പിനോഷെയുടെ ഏകാധിപത്യ യുഗത്തിൽ ആയിരുന്നു. പൊതുവിദ്യാഭ്യാസം എന്ന സങ്കല്പം തന്നെ എൺപതുകളോടെ അപ്രത്യക്ഷമായി. പിനോഷെ യുഗം ഒടുങ്ങി ചിലി ജനാധിപത്യത്തിലേക്ക് വീണ്ടും കടന്നെങ്കിലും പിനോഷെ അടിച്ചേൽ‌പ്പിച്ച വിദ്യാഭ്യാസനയം മാറ്റാൻ പിന്നീട് വന്നവർക്കൊന്നും സാധിച്ചില്ല.വെറും 40 ശതമാനം ആളുകൾക്ക് മാത്രം സൌജന്യ വിദ്യാഭ്യാസം സെക്കണ്ടറി തലം വരെ ലഭിക്കുന്ന ,ബാക്കിയുള്ളവർ പണം മുടക്കി വിദ്യാഭ്യാസം സ്വകാര്യസ്കൂളുകളിൽ നിന്ന് നേടേണ്ട സ്ഥിതിയായി ലാറ്റിനമേരിക്കയിലെ ഏറ്റവും വികസിച്ച രാജ്യമായ ചിലിയിൽ. പിന്നീട് നവലിബറൽ ‘വസന്തം‘ വന്നണഞ്ഞു. ഒരു തരത്തിലും സാധാരണക്കാരന്റെ കുട്ടികൾക്ക് പൊതു വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യം വന്നു.

പേരിനെങ്കിലും വിദ്യാഭ്യാസം മൌലിക അവകാശമായിരുന്ന സ്ഥിതി വിട്ട് പണമുള്ളവനുമാത്രം കിട്ടുന്ന ‘സാധനം’ ആയി പരിണമിച്ചു അത്.83 ശതമാനം വിദ്യാർഥികൾക്കും തങ്ങളുടെ ഉന്നതവിദ്യാഭ്യാസം ആദ്യവർഷം തന്നെ ഉപേക്ഷിക്കേണ്ടി വരുന്ന, അഞ്ച് വർഷത്തെ പഠനത്തിനായി പതിനഞ്ച് വർഷം കടം അടച്ചു തീർക്കേണ്ട സാഹചര്യം , വിദ്യാഭ്യാസവായ്പ എടുത്ത് മുടിഞ്ഞ കുടുംബങ്ങൾ. ചിലിയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡായ ‘ബാൻ കാർഡി‘ന്റെ സ്ഥാപകനും വൻ കോടീശ്വരനുമായ സെബാസ്റ്റൻ പിനേറ എന്ന പ്രസിഡണ്ട് പറഞ്ഞു : ‘വിദ്യാഭ്യാസം എന്നത് ഒരു ഉപഭോക്ത്യസാധനം മാത്രമാണ്‘.

എതിർപ്പിന്റെ കാമില വഴി

നല്ല ഇടതുപക്ഷ അടിത്തറയുള്ള ചിലിയൻ സമൂഹം , പ്രത്യേകിച്ച് വിദ്യാർത്ഥി രാഷ്ട്രീയം എതിർപ്പിന്റെ പാതയിൽ ആയിരുന്നു , യൂണിവേഴ്സിറ്റി ഓഫ് ചിലി സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡണ്ട് ആയി കാമില ചുമതലയേറ്റ ഈ പ്രതിസന്ധിയുടെ സാഹചര്യത്തിൽ. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രസിഡണ്ടിന്റെ നിർവചനത്തെ ശക്തമായി എതിർത്ത് കാമില രംഗത്തെത്തി. കഴിഞ്ഞ 30 വർഷമായി ഒരു മൌലിക അവകാശമായി നിലകൊള്ളുന്ന വിദ്യാഭ്യാസത്തെ കുറെ കച്ചവടക്കാർക്ക് തീറെഴുതിക്കൊടുക്കുന്നത് ശക്തമായി എതിർക്കപ്പെടുമെന്നും ചിലിയൻ യുവാക്കളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തല്ലിക്കെടുത്തുന്നതിന് ഭരണകൂടം വലിയ വില നൽകേണ്ടി വരും എന്നും അവൾ മുന്നറിയിപ്പ് നൽകി.‘’ഞങ്ങൾ സ്വതന്ത്രരാണ്.ഞങ്ങൾക്ക് കെട്ടുപാടുകളൊന്നുമില്ല. ഇപ്പോൾ ഞങ്ങൾ ഒറ്റയ്ക്കാണ് ,എന്നാൽ നാളെ ജനങ്ങൾ ഞങ്ങളുടെ കൂടെയെത്തും’‘.

ഭംഗിയുള്ള സമരം

 അങ്ങനെ 2011 ഏപ്രിൽ മാസം കാമിലയുടെ നേത്യത്വത്തിൽ വ്യാപക വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചു രാജ്യത്ത്. ഹൈസ്കൂൾ വിദ്യാർഥികൾ മുതൽ പ്രൊഫഷണൽ വിദ്യാർഥികൾ വരെ ആയിരങ്ങൾ അണിനിരന്ന മാർച്ചുകൾ ചിലിയുടെ തെരുവുകളെ മുഖരിതമാക്കി. വിദ്യാർഥി പ്രക്ഷോഭത്തെ കുറിച്ചുള്ള നമ്മുടെ വ്യവസ്ഥാപിത സങ്കല്പങ്ങളെ തിരുത്തി കാമില . അവളുടെ സംഘടനാ പാടവവും സാമൂഹ്യബോധവും സമരരീതികളെക്കുറിച്ചുള്ള തിരിച്ചറിവും ലോകശ്രദ്ധയെ ആകർഷിച്ചത് അവളുടെ സമരരീതിയുടെ പ്രത്യേകത മൂലമായിരുന്നു. അക്രമപാത ഒരിക്കലും സ്വീകരിക്കരുതെന്ന് കാമില നിഷ്കർഷിച്ചു. അങ്ങനെ ആ മാർച്ചുകൾ സംഗീതഭരിതം ആയി. പട്ടാളവാഹനങ്ങളുടെ മുന്നിലെ കുട്ടികളുടെ ന്യത്തച്ചുവടുകൾ നഗരപാതകളെ ഉണർത്തി. മൈക്കിൽ ജാക്സന്റെ ‘ത്രില്ലർ’ ഗാനത്തിന്റെ ആവിഷ്കാരം കുറേ യുവാക്കൾ നടത്തിയത് ശ്രദ്ധിക്കപ്പെട്ടു. ബാന്റ് മേളങ്ങൾ, നിറമാർന്ന പോസ്റ്ററുകൾ , രസകരമായ ഫ്ലോട്ടുകൾ എന്നിവ നിറഞ്ഞു തെരുവുകളിൽ. ‘’ കഴിഞ്ഞ കുറെ വർഷമായി ചിലിയൻ യുവത്വത്തെ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് ഒരു നിയോ ലിബറൽ മാത്യക.അത് ഊന്നൽ നൽകുന്നത് വ്യക്തിപര മികവിനും നേട്ടത്തിനും ഉപഭോഗസംസ്കാരത്തിനുമാണ്. അത് എപ്പോഴും ‘എന്റേത്,എന്റേത്’ എന്നു മാത്രമാണ് യുവത്വത്തെ പഠിപ്പിക്കുന്നത്. അപരന്റെ കാര്യത്തിലുള്ള അനുഭാവം എന്നത് അവിടെ അന്യമാണ്’‘. കാമിലയുടെ ഓരോ പ്രസംഗവും കൂടുതൽ കൂടുതൽ യുവാക്കളെ സമരത്തോടടുപ്പിച്ചു. അവർ വിദ്യാലയങ്ങൾ വിട്ടിറങ്ങി. കുറേ പേർ വിദ്യാലയങ്ങളിൽ ‘ഒക്യുപ്പൈ’ സമരങ്ങൾ നടത്തി അവിടെ താമസമാക്കി. സർക്കാർ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ഒരു വർഷം ചെലവാക്കുന്ന തുകയാ‍യ 1.8 ബില്യൺ ഡോളറിന്റെ പരിഹാസ്യതയെ ജനശ്രദ്ധയിലെത്തിച്ചു ,പ്രസിഡണ്ടിന്റെ കൊട്ടാരത്തിനു ചുറ്റും കുട്ടികൾ നടത്തിയ 1800 റൌണ്ട് ഓട്ടം. ഇതൊക്കെ മൂലം സമരം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അപ്പോഴൊന്നും അവർ പൊതുമുതൽ നശിപ്പിക്കുകയോ ജനദ്രോഹം അഴിച്ചു വിടുകയോ ചെയ്തില്ല എന്നതും സമരത്തെ ജനപ്രിയമാക്കി. യുവത്വത്തിന്റെ ആനന്ദലഹരി വഴിഞ്ഞൊഴുകി ചിലിയെമ്പാടും. സമരം ആരംഭിച്ച് ഒരു മാ‍സത്തിനകം 37 മാർച്ചുകൾ നടന്നു. ചിലതിലെ അംഗസംഖ്യ 2 ലക്ഷം കവിഞ്ഞു. കാർണിവൽ ലഹരിയിലെന്നപോലെ ഉണർന്ന തെരുവുകളെ വെറുതെ നോക്കിയിരിക്കുകയല്ല ഭരണകൂടം ചെയ്തത്. പിനോഷെ യുഗത്തെ ഓർമ്മിപ്പിക്കുന്ന വിധം കടുത്ത നിയന്ത്രണങ്ങളും അടിച്ചമർത്തലും മർദ്ദനവും പ്രയോഗിച്ചു അവർ. കുട്ടികളെ മാരകമായി അടിച്ചമർത്തി, പോലീസ്.

വിലയിടിഞ്ഞ ഭരണകൂടം


കാമിലയുടെ സമരം വളരെ വേഗം ജനശ്രദ്ധ ആകർഷിച്ചു. വിദ്യാഭ്യാസം എന്ന അടിസ്ഥാന അവകാശത്തെ ഹനിക്കുന്ന ഭരണക്കാർക്കെതിരെ തിരിയാൻ തുടങ്ങി സമൂഹത്തിലെ എല്ല്ലാ വിഭാഗം ജനങ്ങളും. 2010 ഒക്ടോബറിൽ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ വിജയകരമായി പുറത്തു കൊണ്ടുവന്ന് ലോകശ്രദ്ധയും ജനപ്രീതിയും നേടിയിരുന്ന പ്രസിഡണ്ടിന്റെ ജനപ്രീതി 63 ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഇടിഞ്ഞു , അഭിപ്രായ വോട്ടെടുപ്പുകളിൽ.79 ശതമാനം ജനങ്ങളും വിദ്യാർഥി പ്രക്ഷോഭത്തെ അനുകൂലിക്കുന്നു എന്ന കണക്കും പുറത്തു വന്നു.വമ്പൻ കമ്പനികൾക്ക് വേണ്ടി ഭരണം നടത്തുന്ന സർക്കാരിന്മേൽ ജനരോഷം വർദ്ധിച്ചു. കാമിലയുടെ ജനപിന്തുണ കൂടി വന്നു. ട്വിറ്ററിൽ അവളെ പിന്തുടരുന്നവരുടെ എണ്ണം 4 ലക്ഷം ആയി. സമരം ആരംഭിച്ച് കുറച്ച് മാസങ്ങൾക്കകം സർക്കാർ നയത്തിൽ ഒരു മാറ്റവും ഉണ്ടായില്ല : ‘’വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയവ സൌജന്യം ആകണം എന്ന് നാമെല്ലാം ആഗ്രഹിക്കുന്നു. എന്നാൽ മറ്റൊരു നിർവാഹവുമില്ല , ജീവിതത്തിൽ ഒന്നും സൌജന്യമല്ല. ആരെങ്കിലും പണം നൽകേണ്ടിയിരിക്കുന്നു.‘’ പ്രസിഡണ്ടിന്റെ വാക്കുകൾ. കാമിലയുടെ മറുപടി ഇങ്ങനെയായിരുന്നു : “തീർച്ചയായും ചിലർ പണം നൽകേണ്ടി വരും. പക്ഷെ അത് വിദ്യാഭ്യാസച്ചെലവിനായി 80 മുതൽ 100 ശതമാനം വരെ വായ്പ എടുക്കുന്ന ജനങ്ങൾ തന്നെയാകണോ എന്നതിന് ഉത്തരം കിട്ടേണ്ടിയിരിക്കുന്നു. എന്തു കൊണ്ട് സർക്കാർ വലിയ കോർപ്പറേറ്റുകളുടെ മേൽ കൂടുതൽ നികുതി ചുമത്തുന്നില്ല? രാഷ്ട്രസമ്പത്തുകൾ ദേശസാത്കരിക്കുന്നില്ല? സൈനികച്ചെലവുകൾ കുറയ്ക്കുന്നില്ല? “ തങ്ങൾക്ക് നേരേ പോലീസ് ഉപയോഗിച്ച കണ്ണീർ വാതക ഷെല്ലുകളുടെ കവറുകൾ പ്രസിഡണ്ടിന്റെ കൊട്ടാരത്തിനു സമീപം കൂട്ടിയിട്ടതിനു സമീപം നിന്ന് കാമില പറയുന്നു :“ 50 കോടി പെസോയുടെ കണ്ണീർ വാതക ഷെല്ലുകളാണ് ഇവിടെ നാം കാണുന്നത്. ഇതൊക്കെ വിദ്യാഭ്യാസത്തിന് ഉപയോഗിച്ചിരുന്നെങ്കിലോ?”

ലിബറൽ നയങ്ങൾ വിടാതെ സർക്കാർ

2011 ഏപ്രിൽ 2011 മുതൽ 2012 ഏപ്രിൽ വരെ ഒരു വർഷത്തിലേറെ നീണ്ടു നിന്ന സമരകാലത്ത് സ്കൂൾ,കോളേജ് വിദ്യാഭ്യാസം സ്തംഭിച്ചു. അധ്യയനവർഷം മുഴുവൻ ഒരു തവണ ആവർത്തിക്കേണ്ട സ്ഥിതിയിലെത്തി. നിലവിലെ വിദ്യാഭ്യാസ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു. പിൻഗാ‍മിയും അയാളുടെ പാത പിന്തുടർന്ന് പുറത്തായി. ചില വാഗ്ദാനങ്ങളൊഴികെ , പുറം മിനുക്കലുക്കളല്ലാതെ വിദ്യാഭ്യാസ വ്യവസ്ഥയെ മുഴുവൻ ഗുണപരമായി ബാധിക്കുന്ന നയം മാറ്റങ്ങളൊന്നും നിയോലിബൽ നയം പിന്തുടരുന്ന സർക്കാർ എടുത്തില്ലെങ്കിലും നിലവിലുള്ള വ്യവസ്ഥയ്ക്കെതിരെ വലിയ ജനവികാരം ഉണർത്തി വിടാൻ ആ സമരത്തിനായി. പൊതുവിദ്യാഭ്യാസം എന്ന നഷ്ടപ്പെട്ട അവകാശം തിരിച്ചു പിടിയ്ക്കാനുള്ള ആഗ്രഹം ജനങ്ങളിൽ കൂടുതൽ വേരൂന്നാനും വിദ്യാഭ്യാസരംഗത്തെ പരിഷ്കാരം എന്നത് ചിലിയുടെ നിയമനിർമ്മാണ അജണ്ടയുടെ ഏറ്റവും പ്രാധാന്യമുള്ള ഒരംശമായി മാറ്റാനും സമരം സഹായിച്ചു.

ലോകനിറുകയിലെത്തിയ കാമില

ചിലിയിലെ വിദ്യാർഥി പ്രക്ഷോഭം പ്രത്യക്ഷഫലങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും കാമിലയുടെ നേത്യത്വവും സമരരീതിയും ലോകശ്രദ്ധ പിടിച്ചെടുത്തു. അന്താരാഷ്ട്രമാധ്യമങ്ങൾ അവളുടെ സുന്ദരമുഖത്തെ ആഘോഷിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ചിലി കണ്ട ഏറ്റവും വലിയ കംയൂണിസ്റ്റ് വ്യക്തിത്വമായി കാമില പരിഗണിക്കപ്പെടുന്നു ആ രാജ്യത്ത്. പ്രശസ്തമാ‍ായ ‘ദ ഗാർഡിയൻ’ പത്രം 2011 ലെ ‘പേഴ്സൺ ഓഫ് ദ ഇയർ’ ആയി കാമിലയെ തിരഞ്ഞെടുത്തു. 2011 ലെ 100 പ്രമുഖ വ്യക്തികളുടെ കൂട്ടത്തിൽ ‘ടൈം’ വാരിക അവളെ ഉൾപ്പെടുത്തി. 2011 ലെ 150 നിർഭയരായ വനിതകളുടെ കൂട്ടത്തിൽ അവളെ കണ്ടെത്തി, ‘ന്യൂസ് വീക്ക്’. നിയോ ലിബറൽ വിരുദ്ധ സമരങ്ങൾക്ക് ആവേശം പകരുന്ന സർഗചാരുതയായി ഈ വെള്ളി മൂക്കുവളയക്കാരി വാഴ്ത്തപെട്ടു. പെണ്ണിന്റെ യഥാർഥശക്തി എന്തെന്ന് കാണിച്ചു കൊടുക്കുന്ന പ്രതീകമായി മാറിയിരിക്കുന്നു ഈ സുന്ദരി.





















Wednesday, December 26, 2012

ഇരകൾക്ക് തണലായി ഇരകളുടെ സംഘം

   

ഇരകൾക്ക് തണലായി ഇരകളുടെ സംഘം

      2010 ജനുവരിയിൽ ഹെയ്ത്തി എന്ന കരീബിയൻ രാജ്യത്തെ ആകെ തകർത്തുകളഞ്ഞ ഭൂകമ്പത്തിൽ   സകലതും  നഷ്ടപ്പെട്ട് തന്റെ രണ്ട് കുഞ്ഞുങ്ങളടക്കം അഭയാർഥിയാക്കപ്പെട്ട അൽവന എന്ന യുവതിയുടെ യഥാർഥ പേടിസ്വപ്നം ആരംഭിച്ചത് ഭൂകമ്പം നടന്ന് മൂന്നാം ദിവസം ആയിരുന്നു. ഒരു പെണ്ണെന്ന നിലയിൽ അവളെ പിടിച്ചു കുലുക്കിയ മറ്റൊരു ഭൂകമ്പം നടന്നത് അന്നായിരുന്നു. തെരുവോരത്ത് കുഞ്ഞുങ്ങളുമായി കിടന്നുറങ്ങിയ അവൾ കൂട്ടബലാത്സംഗത്തിനു വിധേയയാകുകയായിരുന്നു, ആ രാത്രി. തുടർന്നുള്ള ദിനങ്ങൾ അവൾ അനുഭവിച്ചത് കൊടിയ വിഷമതകളാണ്. നിരാലംബവും വിഹ്വലവുമായ അവളുടെ അവസ്ഥ കണ്ടറിഞ്ഞ ഒരു സുഹ്യത്താണ് ഗർഭിണിയായ അവളെ ‘കൊഫാവിവ്’ എന്ന സംഘടന നടത്തുന്ന ക്ലിനിക്കിൽ എത്തിച്ചത്.

എന്താണ് കൊഫാവിവ് ?


കമ്മീഷൻ ഓഫ് വിമൻ വിക്ടിംസ് ഫോർ വിക്ടിംസ് എന്നതിന്റെ ചുരുക്ക രൂപമാണ് ‘കൊഫാവിവ്’. ഇരകൾക്കായുള്ള ഇരകളുടെ ഒത്തുചേരലും സഹായഹസ്തം നീട്ടലുമാണ് ‘കൊഫാവിവ്’ എന്ന സംഘടനയുടെ ലക്ഷ്യം. ഏതൊരു ദുരന്തത്തേയും പോലെ  ഭൂകമ്പവും ഏറ്റവും കൂടുതൽ നിസ്സഹായരാക്കിയത് ആ നാട്ടിലെ സ്ത്രീകളെയായിരുന്നു. ആയിരക്കണക്കിനു സ്ത്രീകളാണ് അഭയാർഥിക്യാമ്പുകളിലും തെരുവീഥികളിലും വെച്ച് കൂട്ടബലാത്സംഗത്തിനു ഇരകളായത്. അവരെ സംരക്ഷിക്കുകയും അവരുടെ അവകാശങ്ങൾക്കായി പൊരുതുകയും ചെയ്യുക എന്നതായിരുന്നു കൊഫാവിവിന്റെ വിഷമകരമായ ദൌത്യം. 66 വനിതാ പ്രവർത്തകരും 25 പുരുഷ ഗാർഡുകളും അടങ്ങുന്ന സംഘടനയിലെ വനിതാ അംഗങ്ങൾ എല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമത്തിനു വിധേയരായവരാണ്.

യാതനയിൽ നിന്ന് പിറവി

അൽവനയെപ്പോലുള്ള ആയിരക്കണക്കിനു പെണ്ണുങ്ങളെ സംരക്ഷിക്കുന്ന ഈ സംഘടനയുടെ 2004 ലെ പിറവി തന്നെ അൽവന അനുഭവിച്ചതു പോലുള്ള ദുരന്തം സ്വന്തം
ജീവിതത്തിലും പേറുന്ന കുറച്ച് സ്ത്രീകളുടെ യാതനയിൽ നിന്നായിരുന്നു. സ്ഥാപകരിൽ പ്രധാനിയും സംഘടനയുടെ മുന്നണിപ്രവർത്തകയുമായ മല്യ വില്ലാർഡ്
അപ്പൊലോൺ ബലാത്സംഘത്തിനു ഇരയാക്കപ്പെട്ടത് രണ്ട് തവണയായിരുന്നു. ഇരകൾക്കേ ഇരകളുടെ യാതന ഉൾകൊള്ളാൻ കഴിയൂ എന്ന യാഥാർഥ്യം സ്വയം അറിഞ്ഞ് ഇരകൾ തന്നെ
തുടങ്ങിയ ആ പ്രസ്ഥാനം അൽവനയെപ്പോലെ ആയിരക്കണക്കിനു സ്ത്രീകളെയാണ് സംരക്ഷിച്ചു പോരുന്നത്. അവർക്ക് പാർപ്പിടവും വസ്ത്രവും ഭക്ഷണവും ഗർഭിണികൾക്ക് ശുശ്രൂഷയും നൽകുന്നു. അങ്ങിനെയാണ് അൽവന ആ ക്ലിനിക്കിൽവെച്ച് ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. അവൾ തന്റെ കുഞ്ഞിനെ വളർത്താൻ തന്നെ തീരുമാനിച്ചിരിക്കുന്നു, ആ അപമാനത്തിന്റെ രാത്രി തന്നിൽ നിന്ന് പൂർണമായും മാഞ്ഞു പോയിട്ടില്ലെങ്കിലും.

     വില്ലാർഡ് അപ്പൊലോണിന്റെ ജീവിതം തന്നെ ഹെയ്ത്തിയിലെ പെണ്ണുങ്ങളുടെ ദുരന്തത്തിന്റെ നേർചിത്രമാണ്. രണ്ട് തവണ ബലാത്കാരത്തിനിരയായ അവളുടെ ഭർത്താവ് കൊല്ലപ്പെട്ടത് അവളെ രക്ഷിയ്ക്കാൻ ശ്രമിക്കവെ ആയിരുന്നു. അവളുടെ മകൾ ഒരു അഭയാർഥി ക്യാമ്പിൽ വെച്ച് ബലാത്സംഗത്തിനിരയായി,തന്റെ പതിനാലാം വയസ്സിൽ.“ സ്വയം ഒരിരയായ എനിയ്ക്ക് അവളുടെ ദു:ഖം  എങ്ങിനെയൊക്കെ എന്നെ നോവിച്ചു എന്ന് എങ്ങിനെ പറയാൻ കഴിയും? ഞാൻ സ്വയം ചോദിക്കാൻ തുടങ്ങി, ഞാൻ ഏതു തരം തലമുറയിൽ നിന്നാണ് വരുന്നത് എന്ന്?” പരാതി നൽകാനായി മകളോടൊത്ത്
പോലീസ് സ്റ്റേഷനിലെത്തിയ അവളോടായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ  വാക്കുകൾ ഹെയ്ത്തിയൻ പുരുഷാധിപത്യ സമൂഹത്തിന്റെ പൊതു വികാരമാണ് എന്ന തിരിച്ചറിവുണ്ടായി അവൾക്ക് : “പെൺകുട്ടികൾക്ക് സദാചാരബോധം ഒട്ടുമില്ലാതായിരിക്കുന്നു.അവർ സെക്സ് ആവശ്യപ്പെട്ട് വാങ്ങുന്നതാണ് “. ഈ അനുഭവങ്ങളൊക്കെയാണ് വില്ലാർഡിനെ ഒരു പോരാളിയാക്കി മാറ്റിയത്.


ഇല്ലാതാകുന്നത് പെണ്ണിന്റെ മാനം

ഹെയ്ത്തിയുടെ മണ്ണിനെയും മനുഷ്യനെയും തകർത്തെറിഞ്ഞ ഭൂകമ്പത്തിന്റെ ബാക്കിപത്രമായിരുന്നു അഭയാർഥിക്യാമ്പുകളിൽ സ്ത്രീകൾ അനുഭവിച്ച അപമാനവും യാതനകളും .എത്ര പേർ ബലാത്സംഗത്തിനു ഇരകളായി എന്നതിനു കണക്കൊന്നും സർക്കാരിന്റെയോ സംഘടനകളുടെയോ കയ്യിലില്ല. “ ദുരന്തത്തിനു ശേഷമുള്ള സ്ഥിതിവിശേഷം അതീവ ഗുരുതരവും മാനുഷികതയ്ക്ക് നിരക്കാത്തതുമായിരുന്നു.അഭയാർഥി ക്യാമ്പുകളിൽ യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല സ്ത്രീകൾക്ക്.“ വില്ലാർഡ് അപ്പൊലോണിന്റെ വാക്കുകൾ. ദുരന്തം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സ്ത്രീകളുടെ സ്ഥിതി അപകടകരമായി തുടരുകയായിരുന്നു. കൂട്ടബലാത്സംഗങ്ങൾ പെരുകി. കൊടിയ ദാരിദ്യം,അരക്ഷിതാവസ്ഥ…. ഭൂകമ്പത്തിൽ തകർന്ന ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട കൊടും ക്രിമിനലുകൾ നാട്ടിൽ ഭയം പടർത്തി. “ ആറ് മാസക്കാലം ഞാനീ ഭയാനകതകൾ നേരിട്ട് കണ്ടു.ഒരു പെണ്ണും ഒഴിവാക്കപ്പെട്ടില്ല,
കുഞ്ഞുങ്ങളും അമ്മമാരും സഹോദരിമാരും ഒന്നും.” ഭൂകമ്പം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടു പോലും ഒരാളെപ്പോലും ബലാത്സംഗക്കുറ്റത്തിനു പിടികൂടാൻ ഗവണ്മെന്റിനായില്ല എന്നത് ഹെയ്ത്തിയിൽ നടമാടുന്ന അരാജകത്വത്തിന്റെ ശരിയായ ലക്ഷണമായി സംഘടന കാണുന്നു. ഭൂകമ്പത്തിനു ശേഷം രാജ്യത്തെ പിടികൂടിയ കോളറയ്ക്കൊപ്പം സ്ത്രീവേട്ടയുടെ വിത്തുകൾ കൂടി വിതയ്ക്കപ്പെടുകയായിരുന്നു.

ബലാത്സംഗത്തിന്റെ അടിത്തറ

ബലാത്സംഗവും സ്ത്രീകളെ അപമാനിക്കലും ഹെയ്ത്തിയുടെ സാമൂഹ്യ അന്തരീക്ഷത്തിൽ നല്ല വേരോട്ടമുള്ള ഒന്നാണെന്ന് കരുതുന്നു അവിടെ പ്രവർത്തിക്കുന്ന പല സാമൂഹ്യപ്രവർത്തകരും. ആദ്യമേ വലിയ സാമൂഹ്യ പ്രശ്നമായിരുന്ന അതിന് അണപൊട്ടിയൊഴുകാനുള്ള സാഹചര്യം സ്യഷ്ടിക്കുകയായിരുന്നു ഭൂകമ്പം. സാമൂഹ്യമായ അപമാനബോധവും തുടർപീഡനങ്ങളോടുള്ള ഭീതിയും ശരിയായ നിയമപരിരക്ഷയുടെ ഇല്ലായ്മയും മൂലം പലപ്പോഴും അവയൊന്നും നിയമത്തിന്റെ മുൻപിൽ എത്തിയിരുന്നില്ല.

അന്താരാഷ്ടശ്രദ്ധയിലേക്ക്


പ്രസ്ഥാനത്തിന്റെ ഹെയ്ത്തിയിലെ പ്രവർത്തനം വളരെ പെട്ടെന്ന് തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റി.ഹെയ്ത്തിയൻ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന അന്താരാഷ്ട്ര വേദികളിലൊക്കെ കൊഫാവിവ്  തങ്ങളുടെ നിലപാട് അറിയിച്ചു. യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് കൌൺസിലിന്റെ മുൻപാകെ , അഭയാർഥിക്യാമ്പുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്താനും നയങ്ങൾ രൂപപ്പെടുത്തുന്നതിൽ വനിതാഗ്രൂപ്പുകളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടു കൊഫാവിവ്.

       2012 ലെ ലോകനായകരെ കണ്ടെത്താനായി സി.എൻ.എൻ ചാനൽ നടത്തിയ വോട്ടെടുപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു വില്ലാർഡ് അപ്പൊലോൺ എന്നത് അവർ നേടിയ അന്താരാഷ്ട്ര ശ്രദ്ധയുടെ സൂചകമായി കരുതപ്പെടുന്നു.“ഞാൻ ഒരിരയാണ് , എനിക്ക് നീതി ലഭിച്ചുമില്ല.എന്നാൽ മറ്റ് സ്ത്രീകൾക്ക് അത് നേടിക്കൊടുക്കാൻ എനിക്ക് കഴിയും എന്ന് ഞാൻ കരുതുന്നു” .സി.എൻ എന്നിനോടായി വില്ലാർഡിന്റെ വാക്കുകൾ.


           അതിന്റെ പിറവിക്കു ശേഷം നാലായിരത്തിലധികം സ്ത്രീകൾക്കാണ് സുരക്ഷിതത്വവും നിയമസഹായവും  കൊഫാവിവ് നൽകിയത്. തങ്ങളുടെ ദൌത്യത്തെക്കുറിച്ചുള്ള വില്ലാർഡ് അപ്പൊലോണിന്റെ വാക്കുകൾ ഈ പ്രസ്ഥാനത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് :   “ജനങ്ങളോട് മൂകതയിൽ നിന്ന് പുറത്ത് വരാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.നിങ്ങൾ ഇരയാക്കപ്പെട്ടു എന്ന് വിളിച്ചു പറയാൻ ഒരിക്കലും ഭയപ്പെടരുത്.“

മലയാളനാട് വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്