Monday, January 28, 2013

ഫെയിസ്ബുക്ക്,ഗൂഗിൾ,ആപ്പിൾ,ആമസോൺ : ഇനിയും തുടരണോ ഈ ആധിപത്യങ്ങള്‍?





ഇന്റര്‍നെറ്റ് ഭീമന്മാര്‍ : ഇനിയും തുടരണോ  ഈ ആധിപത്യങ്ങള്‍?

സൈബര്‍ യുഗത്തില്‍ ഇന്റര്‍നെറ്റ് കമ്പനികളുടെ വളര്‍ച്ച പലപ്പോഴും പ്രവചനാതീതമായിരുന്നു. ഇന്റനെറ്റിനെ അടക്കിവാഴുന്ന തമ്പുരാക്കന്മാരായ ഗൂഗിള്‍, ആപ്പിള്‍, ഫെയിസ്ബുക്ക്, ആമസോണ്‍ എന്നിവരുടെ കഥയും വ്യത്യസ്തമല്ല. ഈ ഭീമന്മാരുടെ ഭീഷണമായ വളര്‍ച്ചയ്ക്കും മത്സരത്തിനും സമാനമായ ഒന്ന് മുന്‍പ് ദര്‍ശിച്ചിട്ടില്ല, സാമ്പത്തികലോകം . ഒരു കാലത്ത് വിപണിയില്‍ ആവേശം വാനോളം ഉയര്‍ത്തിയിരുന്ന ഇവയുടെ വളര്‍ച്ച ഇന്ന് വിപണിയ്ക്ക് തന്നെ ഹാനികരമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു, എന്ന ഭയം വ്യാപകമായിരിക്കുന്നു.

ഏതിലൊക്കെ ആധിപത്യം ചെലുത്തുന്നു ഇവര്‍?


ഈ നാലുപേരും അവരവരുടെ മണ്ഡലത്തില്‍ പുലര്‍ത്തുന്ന ആധിപത്യം വലുതാണ്.ആപ്പിളിന്റെ ഇന്റനെറ്റിലെ വിജയപീഠമായ ഐ ട്യൂണ്‍സ് ഇന്ന് 425 ദശലക്ഷം ആളുകളാണ് ഉപയോഗിക്കുന്നത്. അതിന്റെ സൈബര്‍ ഷെല്‍ഫുകളില്‍ നിറഞ്ഞിരിക്കുന്ന സംഗീതവും മറ്റ് ഡിജിറ്റല്‍ കണ്ടന്റുകളും ലക്ഷങ്ങള്‍ ഉപയോഗിക്കുന്നു,ദിനംതോറും. ഗൂഗിളാണെങ്കില്‍ വിശദീകരണം ആവശ്യമില്ലാത്ത വണ്ണം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഓരോ ആളെയും സ്വാധീനിക്കുന്ന ഒന്നാണ്.അവര്‍ ഇന്റര്‍നെറ്റ് തിരച്ചിലിന്റെയും ഓണ്‍ലൈന്‍ പരസ്യത്തിന്റെയും മേഖലകളില്‍ എതിരാളികളേക്കാള്‍ എത്രയോ മുന്‍പിലാണ്. ലോകത്ത് ഒരു വര്‍ഷം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ നാലില്‍ മൂന്നെണ്ണവും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്‌റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആമസോണ്‍ എന്തു ചെയ്യുന്നു ഇന്റര്‍നെറ്റില്‍ എന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യം ആണല്ലോ ?. അവര്‍ ഓണ്‍ലൈന്‍ റീടെയില്‍ മേഖലയിലും ഇബുക്ക് മേഖലയിലും കിടയറ്റ വമ്പന്മാര്‍ തന്നെ. അത്രയധികമൊന്നും അറിയപ്പെടുന്നില്ലെങ്കിലും ക്ലൌഡ് കമ്പ്യൂട്ടിംഗിന്റെ മേഖലയിലും അവരുടെ ശക്തി വളരെ വലുതാണ്. ഫെയിസ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍ അവര്‍ ലോകത്തിലെ മൂന്നാമത്തേത് ആയിരുന്നേനെ, ജനസംഖ്യയില്‍. നൂറു കോടിയിലധികമാണ് അവരുടെ ഉപയോക്താക്കളുടെ എണ്ണം.
ഈ കമ്പനികള്‍ ഊര്‍ജ്ജം പകര്‍ന്ന ഡിജിറ്റല്‍ വിപ്ലവം വിവിധ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ ഗുണങ്ങളും ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്. മറ്റെന്തിലുമുപരി സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും ജനാധിപത്യമൂല്യങ്ങളുടെ സൈബര്‍ ഭൂമികയ്ക്കും ശക്തി പകര്‍ന്നിട്ടുണ്ട് ഇവയില്‍ ഗൂഗിളും ഫെയിസ്ബുക്കും.
പിന്നെന്ത് ഭീഷണിയാണ് ഇവര്‍ നല്‍കുന്നത്?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ വമ്പന്മാരുടെ വളര്‍ച്ചയും നിലനില്‍പ്പും അത്ഭുതത്തിനൊപ്പം ഭീതിയും പടര്‍ത്തുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ നമ്മുടെ നെറ്റി ചുളിയാനിടയുണ്ട്.ഇവരുടെ വലുപ്പവും വളര്‍ച്ചയുടെ വേഗതയും ഇന്റര്‍നെറ്റിന്റെ ലോകത്തെ മത്സരത്തെ ഇല്ലായ്മ ചെയ്യുന്നു എന്നതാണ് ഈ ഭീതിയുടെ അടിസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടത്.

ഗൂഗിള്‍ ഏറ്റവും വലിയ വില്ലന്‍ ?


യൂറോപ്യന്‍ കമ്മീഷനും അമേരിക്കയുടെ ഫെഡറല്‍ ട്രേഡ് കമ്മീഷനും ഗൂഗിളിനെതിരെയുള്ള ഒരാരോപണത്തിന്മേല്‍ അന്വേഷണം നടത്തുകയുണ്ടായി.
തങ്ങളുടെ തന്നെ സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും അനുകൂലമാകത്തക്ക രീതിയില്‍ തിരയല്‍ ഫലങ്ങളെ മാനിപ്പുലേറ്റ് ചെയ്തു ഗൂഗിള്‍ എന്നതാണ് ആരോപണത്തിന്റെ പൊരുള്‍. ഗൂഗിളിനെപ്പോലെ ഒരു സെര്‍ച്ച് എഞ്ചിനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്ന്. ഗൂഗിള്‍ ചെയ്തു എന്നാരോപിക്കപ്പെട്ട മറ്റൊരു തെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിലകുറഞ്ഞ മത്സരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ഇടയാകത്തക്ക വിധത്തില്‍ അവര്‍ തങ്ങളുടെ പേറ്റന്റുകളെ ഉപയോഗിച്ചു എന്നതാണ്. ഈ ആരോപണങ്ങളില്‍ പലതിലും കഴമ്പുണ്ട് എന്ന് മനസ്സിലാക്കി അന്താരാഷ്ട്ര നിയന്ത്രകര്‍, എന്നതിനു തെളിവാണ് ഗൂഗിളിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന അര്‍ഥത്തിലുള്ള നിയന്ത്രകരുടെ നിര്‍ദ്ദേശങ്ങള്‍.
വളര്‍ച്ചയിലെ പ്രത്യേകതകള്‍


ഈ നാല് കമ്പനികളുടെയും വളര്‍ച്ചയില്‍ സമാനമായ കുറെ പ്രത്യേകതകള്‍ കാണാം. ഇവയില്‍ പ്രധാനപ്പെട്ടത്, വിജയി തന്റെ മേഖല മുഴുവനായിത്തന്നെ ആധിപത്യത്തില്‍ ആക്കുന്നു എന്നതാണ്. മൈക്രോസോഫ്റ്റ് തങ്ങളുടെ സ്വന്തം സെര്‍ച്ച് എഞ്ചിനായ 'ബിംഗി'നു വേണ്ടി കോടികള്‍ വാരി വിതറി കടുത്ത മത്സരത്തിനായി ഇറങ്ങിയെങ്കിലും ഇന്നും ഗൂഗിള്‍ തന്നെയാണ് സെര്‍ച്ച് എഞ്ചിന്റെ മുഖം. മൈക്രോസോഫ്റ്റിന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ അമേരിക്കയില്‍ നടത്തുന്ന തിരയലുകളുടെ മൂന്നില്‍ രണ്ടും നടക്കുന്നത് ഗൂഗിളിലൂടെയാണ്.യൂറോപ്യന്‍ വിപണിയുടെ 90 ശതമാനവും കൈവശം വെയ്ക്കുന്നു ഗൂഗിള്‍. ഇത്തരത്തിലുള്ള ആധിപത്യം ആമസോണ്‍ , ആപ്പിള്‍, ഫെയിസ്ബുക്ക് എന്നിവര്‍ തങ്ങളുടെ മേഖലയില്‍ പുലര്‍ത്തുന്ന ആധിപത്യത്തിന്റെ സ്വഭാവവും സമാനം തന്നെ. മത്സരാധിഷ്ഠിത വിപണിയുടെ ആശയങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ് ഇത്തരത്തിലുള്ള ആധിപത്യങ്ങള്‍ എന്നു കരുതുന്നു നിരീക്ഷകര്‍. ഈ നാല് വമ്പന്മാരുടെയും എതിരാളികളുടെ പ്രധാന ഭീതി ഇവര്‍ തങ്ങളുടെ മേഖലകള്‍ക്ക് പുറത്തേക്ക് സ്വാധീനവും ആധിപത്യവും ഇനിയും വ്യാപിപ്പിക്കാന്‍ തുടങ്ങുന്നത് തങ്ങളുടെ നില പരുങ്ങലിലാക്കും എന്നതിലാണ്. ഗൂഗിള്‍ കടന്നു കയറാനിടയില്ലാത്ത ഒരു മേഖലയുമില്ല. ഫെയിസ്ബുക്കും തങ്ങളുടെ തട്ടകം വിപുലപ്പെടുത്താനൊരുങ്ങുന്നു.
     മറ്റൊരു പ്രത്യേകത ഇവര്‍ ഉപഭോക്താക്കളെ തങ്ങളുടെ വരുതിയില്‍ തന്നെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്നതാണ്. ഗൂഗിള്‍ തങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങളെ അതിവിദഗ്ധമായി തങ്ങളുടെ തന്നെ സോഫ്‌റ്റ്വെയറുകളും പ്രോഗ്രാമുകളും ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലെറ്റ് കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുന്നത് വഴി ഉപഭോക്താക്കള്‍ അവരുടെ സ്വാധീനത്തില്‍ നിന്ന് ഒരിക്കലും വിട്ടുപോകാന്‍ ഇടയാകാതെ വരുന്നു. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ലഭിക്കുന്ന ആപ്‌സ് ഒഴിവാക്കാന്‍ സാധിക്കുന്നില്ല. സമാനമായ പ്രവര്‍ത്തന ശൈലിയിലൂടെ ആപ്പിള്‍ അതിന്റെ ഉപഭോക്താക്കളുടെ ജീവിതത്തില്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ പോലെ പ്രവര്‍ത്തിക്കുന്നു. ആപ്പിളിന്റെ ഫോണിലേക്കും അതില്‍ നിന്ന് പുറത്തേക്കുമുള്ള ഫയല്‍ ട്രാന്‍സ്ഫര്‍ പൂര്‍ണമായും കമ്പനി നല്‍കുന്ന സോഫ്‌റ്റ്വെയറിലൂടെ മാത്രമേ നടക്കുകയുള്ളൂ.
         മൂന്നാമത്തെ പ്രധാനപ്പെട്ട പ്രത്യേകത ,തങ്ങള്‍ക്ക് ഭീഷണിയായേക്കാവുന്ന മികച്ച ചെറുകമ്പനികളെ വിഴുങ്ങാനുള്ള ഇവയുടെ ത്വരയാണ്. തങ്ങളുടെ പ്രതിയോഗി ആയേക്കാവുന്ന 'സാപ്പോസ്' എന്ന ഓണ്‍ലൈന്‍ ഷൂ റീട്ടെയിലിംഗ് കമ്പനിയെ ആമസോണ്‍ ഒതുക്കിയത് സമീപകാല ഉദാഹരണം. ഇന്‍സ്റ്റാഗ്രാം, അഡ്‌മൊബ് എന്നീ കമ്പനികളെ ഫെയിസ്ബുക്കും ഗൂഗിളും സ്വന്തമാക്കിയത് അവയില്‍ നിന്നുണ്ടായേക്കാവുന്ന മത്സരത്തെ ഒഴിവാക്കാന്‍ തന്നെയാണ്. ഈ തരത്തിലുള്ള വിഴുങ്ങലുകളും ഈ കമ്പനികള്‍ക്കെതിരെ അന്വേഷണങ്ങള്‍ നടക്കാന്‍ ഇടയാക്കുന്നുണ്ട്. ഒട്ടേറെ ഇ ബുക്ക് പ്രസാധകക്കമ്പനികള്‍ ആപ്പിളില്‍ നിന്നുള്ള മാഫിയാ സദ്യശമായ ഭീഷണികള്‍ നേരിടുന്നുണ്ട് ആ മേഖലയില്‍.
ഒതുക്കണ്ടേ ഈ ഭീമന്മാരെ?

ഈ ഗോലിയാത്തുകളുടെ അനിയന്ത്രിത വളര്‍ച്ചയെ പ്രതിരോധിക്കാനും അതു വഴി സ്വതന്ത്രമായ മത്സരം വിപണിയില്‍ ഉറപ്പു വരുത്താനുമായി ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പോലുള്ളവ വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയെ പല കമ്പനികളായി വിഭജിക്കുക എന്നത് മുതല്‍ വിവിധ മേഖലകളില്‍ ഏതെങ്കിലും ഒന്ന് മാത്രം തിരഞ്ഞെടുക്കാന്‍ ഇവരെ നിര്‍ബന്ധിതമാക്കുക എന്നത് വരെ പലതാണ്. ഗൂഗിളിനെ, സെര്‍ച്ച് എഞ്ചിന്‍ ബിസിനസ് ചെയ്യുന്നതും മറ്റുള്ളവ കൈകാര്യം ചെയ്യുന്നതുമായ രണ്ട് കമ്പനികളായി വിഭജിക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെടുന്നുണ്ട്. ഇത്തരം കീറിമുറിക്കലുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക എന്ന് കരുതുന്നവരും കുറവല്ല.

പരസ്പരമത്സരവും മുറുകുന്നു

വലിയവ ചെറിയവയെ വിഴുങ്ങി പ്രതിയോഗികളെ ഇല്ലാതാക്കുന്നതിനു പുറമെ വമ്പന്മാര്‍ തമ്മിലുള്ള പൊരിഞ്ഞ മത്സരവും നടക്കുന്നു വിപണിയില്‍.ഐഫോണിനെ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള ആന്‍ട്രോയിഡിന്റെ കടന്നു വരവും ഐ പാഡിനെ മറികടക്കാനുള്ള ആമസോണ്‍ കിന്റിലിന്റെ വ്യഗ്രതയും ഫെയിസ്ബുക്കിന്റെ ആധിപത്യത്തെ തകര്‍ക്കാനുള്ള ഗൂഗിള്‍ പ്ലസിന്റെ കടന്നു വരവും സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ ഗൂഗിളിന്റെ അപ്രമാദിത്വത്തെ ഇല്ലാതാക്കാനുള്ള ഫെയിസ്ബുക്ക്, മൈക്രോസോഫ്റ്റ്, ആപ്പിള്‍ എന്നിവയുടെ ഉന്നവും എല്ലാം തന്നെ ഈ പോരാട്ടത്തിന്റെ മുഖമുദ്രകളാണ്. ട്വിറ്റര്‍ പോലുള്ള താരതംയേന ചെറിയ കമ്പനികളും തങ്ങളുടെ വമ്പന്‍ പ്രതിയോഗികളുടെ റാങ്കിംഗിന്റെ ഒപ്പമെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു.
ഒടുവില്‍ എന്ത് ശേഷിക്കും?

പ്രധാനപ്പെട്ട മേഖലകളിലൊക്കെ തുടരുന്ന ആരോഗ്യകരമായ മത്സരമില്ലായ്മ വിപണിയ്ക്ക് സ്യഷ്ടിക്കുക വലിയ ദുരന്തങ്ങള്‍ തന്നെയായിരിക്കും എന്ന് കരുതുന്നു സാമ്പത്തിക നിരീക്ഷകര്‍. വന്‍കമ്പനികളുടെ പരസ്പരമുള്ള മത്സരങ്ങള്‍ പലപ്പോഴും വലിയ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. തങ്ങളുടേതു മാത്രമായ സാമ്രാജ്യങ്ങളുമായി വമ്പന്മാര്‍ വിരാജിക്കുന്നത് ഒഴിവാക്കപ്പെടുകയും എല്ലാവര്‍ക്കും എല്ലാം ചെയ്യുന്നതിനുള്ള അവസരങ്ങള്‍ വിപണിയില്‍ സ്യഷ്ടിക്കപ്പെട്ടാല്‍ മാത്രമേ ആരോഗ്യകരമായ മത്സരത്തിലൂടെ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിനെ തേടിവരുകയും തിരഞ്ഞെടുപ്പിനുള്ള സാധ്യതയും സ്വാതന്ത്യവും ആത്യന്തികമായി അവന് നേടിക്കൊടുക്കുകയും ചെയുകയുള്ളു.


Thursday, January 24, 2013

ആണ് ആണിനെ കല്യാണം കഴിച്ചാൽ ലോകത്തിനെന്താ?


സ്വവർഗ വിവാഹം : മാറുന്ന മനോഭാവങ്ങൾ

പന്ത്രണ്ട് വർഷം മുൻപ്  യൂറോപ്യൻ രാജ്യമായ നെതർലണ്ട്സ് സ്വവർഗവിവാഹം നിയമവിധേയമാക്കുമ്പോൾ അത് അവിശ്വസനീയമായ ഒരു സംഭവം ആയിട്ടാണ് ലോകം കണ്ടത്. യാഥാസ്ഥിതികർക്കിടയിൽ നിന്ന് വലിയ എതിർപ്പിനും സ്വവർഗാനുരാഗികളുടെ   അവകാശം സംബന്ധിച്ച ചർച്ചകൾക്കും കാരണമാകുകയും ചെയ്തു  അത്. എന്നാൽ ഒരു വ്യാഴവട്ടത്തിനു ശേഷം കാര്യങ്ങൾ ആകെ മാറിമറിയുകയാണ്.

 നെതർലണ്ട്സിനു പിറകെ  അർജന്റീന,ബെൽജിയം,ഡെന്മാർക്ക്,നോർവേ,പോർട്ടുഗൽ,തെക്കൻ ആഫ്രിക്ക,സ്പെയിൻ,സ്വീഡൻ ,ഐസ് ലണ്ട് ,കാനഡ എന്നീ പത്ത് രാജ്യങ്ങളാണ് സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്. മെക്സിക്കോയിൽ അത് തലസ്ഥാനത്ത് മാത്രമായി അനുവദിച്ചിട്ടുണ്ട്.ഇസ്രായേലിൽ അതിനു പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലെങ്കിലും നിയമപരമായ അംഗീകാരം കിട്ടിക്കഴിഞ്ഞു. ഫ്രാൻസിൽ ഭരിക്കുന്ന സോഷ്യലിസ്റ്റ് സർക്കാർ തങ്ങൾ തിരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയ സ്വവർഗ വിവാഹ നിയമപ്രാബല്യം രാജ്യത്ത് കൊണ്ടുവരാനുള്ള ബില്ലിനു അംഗീകാരം നൽകിക്കഴിഞ്ഞു. ന്യൂസിലണ്ട് അടുത്ത വർഷം സമാനമായ നിയമത്തിനു രൂപം കൊടുക്കും. ഇംഗ്ലണ്ടും സ്കോട്ട്ല്ണ്ടും ഇക്കാര്യത്തിൽ അനുകൂലതീരുമാനം ഉടൻ എടുക്കാനിടയുണ്ട്. ചൈന ഇപ്പോഴും സ്വവർഗവിവാഹത്തെ അനുകൂലിക്കുന്നില്ലെങ്കിലും സ്വവർഗാനുരാഗത്തോടുള്ള ഭരണകൂടത്തിന്റെ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. 2001 ലാണ് ചൈന സ്വവർഗാനുരാഗത്തെ മാനസികരോഗങ്ങളുടെ പട്ടികയിൽ നിന്ന് എടുത്തു കളഞ്ഞത്.

          2013 നുവരിയോടെ 291 ദശലക്ഷം (ലോകജനസംഖ്യയുടെ 4.2 ശതമാനം) ജനങ്ങൾ ജീവിക്കുന്നത് സ്വവർഗവിവാഹം നിയമവിധേയമാക്കിയിട്ടുള്ള പ്രദേശങ്ങളിലായിരിക്കും എന്ന് പഠനങ്ങൾ കാണിക്കുന്നു. മതേതര വികസിത രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഇത്തരം കാര്യങ്ങളിൽ എപ്പോഴും പഴഞ്ചൻ സമീപനം സ്വീകരിക്കാറുള്ള അമേരിക്കയിൽ മാത്രമാണ് സ്വവർഗവിവാഹം നിയമവിധേയമാക്കുന്നതിനുള്ള തടസ്സങ്ങൾ മുന്നിലുള്ളത്. അവിടെയും മാറ്റത്തിന്റെ ലക്ഷണങ്ങൾ വന്നു തുടങ്ങിയതായി നിരീക്ഷകർ കരുതുന്നു. കഴിഞ്ഞാഴ്ച അവിടത്തെ മൂന്ന് സംസ്ഥാനങ്ങൾ സ്വവർഗവിവാഹം നിയമവിധേയമാക്കിയതോടെ അത് നടപ്പിൽ വരുത്തിയ സംസ്ഥാനങ്ങളുടെ എണ്ണം 9 ആയിരിക്കുന്നു. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് നേരെ അനുഭാവമുള്ള സമീപനം സ്വീകരിച്ച ചരിത്രത്തിലെ ആദ്യത്തെ പ്രസിഡണ്ടായ ഒബാമയ്ക്ക് വൻ പിന്തുണയാണ് അമേരിക്കയിൽ ലഭിച്ചത്.

വേട്ടയാടപ്പെട്ട സ്വവർഗാനുരാഗികൾ
 സ്വവർഗാനുരാഗികൾക്കെതിരെയുള്ള സമൂഹത്തിന്റെ മനോഭാവം മാറാൻ തുടങ്ങിയിട്ട് വളരെയൊന്നും കാലമായിട്ടില്ല, വികസിതരാജ്യങ്ങളിൽ പോലും. 50 വർഷങ്ങൾക്ക് മുൻപ് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റക്യത്യമായിരുന്നു അത് ഒട്ടെല്ലാ രാജ്യങ്ങളിലും. ബ്രിട്ടൻ അത് നിയമവിരുദ്ധമല്ലാതാക്കിയത് 1967 ൽ മാത്രമാണ്. സ്വവർഗാനുരാഗം കുറ്റക്യത്യമാകുന്ന നിയമം അമേരിക്കയിലെ 14 സംസ്ഥാനങ്ങളിൽ ഒഴിവാക്കിയത് 2003 ൽ മാത്രമാണ്.  മുസ്ലിം ലോകം അന്നും ഇന്നും അതിനെ വെറുക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. വധശിക്ഷ പോലും ലഭിക്കാവുന്ന കുറ്റമാണ് പല ഇസ്ലാമികരാഷ്ട്രങ്ങളിലും സ്വവർഗാനുരാഗം. ആഫ്രിക്കയും ഏഷ്യയിലെ വികസ്വരരാഷ്ട്രങ്ങളും ഇപ്പോഴും സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല, അവിടങ്ങളിലെല്ലാം സ്വവർഗാനുരാഗികളുടെ പ്രതിഷേധ പ്രസ്ഥാനങ്ങൾ വളർന്നു വന്നിട്ടുള്ള അവസ്ഥയിൽ പോലും. മിക്ക സമൂഹങ്ങളിലും യാഥാസ്ഥിതിക മതങ്ങളാണ് സ്വവർഗാനുരാഗത്തിന് എതിരായുള്ള സമീപനം സ്വീകരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും ഇത്തരം വിവാഹത്തിനു സ്വീകാര്യതയും നിയമപ്രാബല്യവും ലഭിക്കുന്നത് തങ്ങളുടെ ഇപ്പോഴെ ഇല്ലാതായ അടിത്തറയ്ക്ക് കൂടുതൽ കോട്ടം തട്ടിക്കുമെന്ന് ക്രിസ്ത്യൻ സഭകൾ ഭയപ്പെടുന്നുണ്ട്. അവരുടെയും അവർ പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെയും  ഭാഗത്ത് നിന്നാണ് പ്രധാനമായും എതിർപ്പ് വരുന്നത്. എന്നാൽ ബിഷപ്പ് ഡെസ്മണ്ട് ടുട്ടു നേത്യത്വം നൽകുന്ന ആംഗ്ലിക്കൻ സഭ , താൻ ഒരു സ്വവർഗാനുരാഗി ആണെന്ന് പരസ്യമായി സമ്മതിച്ച ജീൻ റോബിൻസൻ എന്ന പുരോഹിതനെ ബിഷപ്പ് ആക്കുന്ന ധീരമായ നിലപാട് സ്വീകരിക്കുന്നു. ഡെസ്മണ്ട് ടുട്ടുവിന്റെ വ്യക്തിപരമായ നിലപാടും സ്വവർഗവിവാഹത്തിന് അനുകൂലമാണ്. എയിഡ്സ് രോഗികളിൽ വലിയൊരളവ് സ്വവർഗാനുരാഗികൾ ആണെന്നതിനാൽ അവരുടെ വിവാഹജീവിതത്തിന് സമൂഹം നൽകുന്ന നിയമപിൻബലം അവരെ മുഖ്യധാരയിൽ എത്തിക്കുകയും രോഗനിർണയവും ചികിത്സയും കൂടുതൽ എളുപ്പമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കരുതുന്നു.

മാറുന്ന ചിന്താഗതികൾ
സ്വവർഗാനുരാഗത്തിനെതിരെയുള്ള സമൂഹത്തിന്റെ ചിന്താഗതിയിലുള്ള  മാറ്റം ത്വരിതഗതിയിലാണ് നടന്നു കൊണ്ടിരിക്കുന്നത് . പാശ്ചാത്യരാജ്യങ്ങളിൽ സ്വവർഗാനുരാഗം സംബന്ധമായി നടത്തപ്പെട്ട സർവേകളിലെല്ലാം അവർക്കനുകൂലമായ നിലപാടുകൾ വർദ്ധിച്ചു വരുന്നതായി കാണാം. അവർക്ക് എല്ലാ കാര്യങ്ങളിലും സമത്വവും കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശവും നൽകണമെന്നാണ് സമൂഹത്തിലെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. 10 വർഷങ്ങൾക്ക് മുൻപ് മൂന്നിൽ രണ്ട് അമേരിക്കക്കാർ സ്വവർഗവിവാഹത്തെ എതിർത്തപ്പോൾ ഇന്ന് പകുതിയിലധികം പേരും അതിനെ അനുകൂലിക്കുന്നു. ഇതിൽ കത്തോലിക്കരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി കാണാം. മനോഭാവങ്ങൾ മാറുമ്പോൾ നിയമങ്ങളും മാറും. അമേരിക്കൻ ആന്ത്രപ്പോളജിക്കൽ അസോസിയേഷൻ പറയുന്നത് സംസ്കാരമോ സാമൂഹ്യ നിയമങ്ങളോ ഒരിക്കലും സ്വവർഗാനുരാഗത്തെ അനുകൂലിക്കാത്തതാണ് എന്ന ആശയം സാമൂഹ്യശാസ്ത്ര ഗവേഷണഫലങ്ങൾക്ക് നിരക്കാത്തതാണ് എന്നാണ്. മാനവചരിത്രത്തിന് ഒരിക്കലും അന്യമല്ല സ്വവർഗാനുരാഗം എന്ന് ചുരുക്കം. 1989 ൽ ഡെന്മാർക്ക് സ്വവർഗാനുരാഗികളുടെ ‘രജിസ്റ്റർ ചെയ്യപ്പെട്ട സഹജീവിതം’ അനുവദിച്ചപ്പോൾ അത് വലിയ വിപ്ലവം ആയിരുന്നു അന്ന്. ഇന്ന് ഒട്ടെല്ലാ പാശ്ചാത്യരാജ്യങ്ങളും സ്വവർഗാനുരാഗികൾ ഒന്നിച്ച് ജീവിക്കുന്നതിനെ അനുകൂലിക്കുന്നു. അവിടെയെല്ലാം സാധാരണ ദമ്പതികൾക്കുള്ള എല്ലാ അവകാശങ്ങളും ഇത്തരം ഇണകൾക്കും നൽകുന്നുണ്ട് ഇന്ന്. കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ് പല ക്രിസ്ത്യൻ സഭകളും സ്വവർഗവിവാഹം ഇപ്പോൾ നടത്തിക്കൊടുക്കുന്നുണ്ട്. ക്വാക്കർമാർ, എപ്പിസ്കോപാലിയൻ സഭ, മെട്രോപ്പൊളിറ്റൻ കംയൂണിറ്റി ചർച്ച്, യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റ്, യുണൈറ്റഡ് ചർച്ച് ഓഫ് കാനഡ എന്നിവ അവയിൽ ചിലത് മാത്രം.

എന്ത് കൊണ്ട് ഈ മാറ്റം?
 തലമുറകളുടെ പരിണാമം തന്നെ പ്രധാന കാരണം. തങ്ങളുടെ മുൻഗാമികളേക്കാൾ കൂടുതൽ സഹിഷ്ണുതയുള്ള സമൂഹത്തിൽ ജനിച്ച് വളരുന്ന പുതിയ തലമുറ തീർച്ചയായും സ്വവർഗാനുരാഗികളോട് അനുഭാവം പ്രകടിപ്പിക്കുന്നു, പാശ്ചാത്യരാജ്യങ്ങളിൽ. നിയമങ്ങൾ പലതും എടുത്തുമാറ്റപ്പെടുമ്പോൾ അതു വരെ രഹസ്യമായി സ്വവർഗാനുരാഗം കൊണ്ടുനടന്നിരുന്നവർ അത് പരസ്യമാക്കാൻ തുടങ്ങുന്നു. തങ്ങളുടെ അയല്പക്കത്തുള്ള ‘ഗേ ദമ്പതിമാർ’ തങ്ങളേക്കാൾ നല്ല കുടുംബജീവിതം നയിക്കുന്നതും കുട്ടികളെ ദത്തെടുത്ത് ഭംഗിയായി വളർത്തുന്നതും കാണുന്നു ഇന്ന് പല യൂറോപ്യൻ കുടുംബങ്ങളും. ഇതൊക്കെ കൊണ്ട് സ്വവർഗാനുരാഗികൾക്ക് ആ സമൂഹങ്ങളിൽ വലിയ സ്ഥാനക്കയറ്റം കിട്ടിക്കഴിഞ്ഞു. സ്വവർഗാനുരാഗികളായ രാഷ്ട്രത്തലവന്മാർ പോലും ഇന്നുണ്ട്. മറ്റൊരു പ്രധാനകാരണം മതത്തിന്റെ നിഷ്ഠൂരമായ പിടി സമൂഹഗാത്രത്തിൽ നിന്ന് വിട്ടതാണ്. അമേരിക്കക്കാരന്റെ മതവിശ്വാസത്തെ സംബന്ധിച്ച് പ്യൂ  റിസർച്ച് സെന്റർ നടത്തിയ സർവേയിൽ പങ്കെടുത്ത അഞ്ചിലൊരു അമേരിക്കാരൻ പറയുന്നത് തങ്ങൾക്കൊരു മതത്തിലും അംഗത്വം ഇല്ലെന്നാണ്. 20 വർഷം മുൻപ് ഇതിന്റെ പകുതിയായിരുന്നു മതനിരാസികളുടെ എണ്ണം. ഈ മതമില്ലാത്തവരുടെ മൂന്നിലൊന്ന് സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നു. മറ്റൊരു പഠനത്തിൽ  42 ശതമാനം ബ്രിട്ടീഷുകാരും തങ്ങൾ നിരീശ്വരന്മാരാണെന്ന് പറയുന്നു, അറുപതുകളിലേക്കാൾ മൂന്നിരട്ടി. ഫ്രാൻസിൽ 7 ശതമാനം കത്തോലിക്കന്മാരേ ക്യത്യമായി പള്ളിയിൽ പോകുന്നവരായിട്ടുള്ളു. 35 വയസ്സിനു താഴെയുള്ളവരിൽ 58 ശതമാനം ഒരിക്കലും പള്ളിയിൽ പോകാത്തവരാണ് അവിടെ. മതത്തിന്റെ സ്വാധീനം ഒട്ടുമില്ല ആ സമൂഹങ്ങളിൽ എന്ന് സാരം. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും മതവിശ്വാസികളുടെ എണ്ണം സ്വവർഗാനുരാഗികളുടേതിനേക്കാൾ കുറവാണ് എന്ന ദയനീയമായ അവസ്ഥയും സംഘടിത മതം അനുഭവിക്കുന്നു. മതം പോയൊഴിയുമ്പോൾ കടന്നുവരുന്നത് മനുഷ്യാവകാശങ്ങളാണെന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ സമീപകാലചരിത്രം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന യാഥാർഥ്യം.

എൽ.ജി.ബി.ടി ആക്ടിവിസത്തിന്റെ മുന്നേറ്റം
എൽ.ജി.ബി.ടി എന്ന ചുരുക്കരൂപത്തിൽ അറിയപ്പെടുന്ന ആളുകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ അതിദ്രുതമുള്ള വളർച്ചയും സമൂഹത്തിന്റെ മനോഭാവം മാറ്റുന്നതിന് സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലെ സമരതന്ത്രങ്ങൾ മാറ്റി കൂടുതൽ സംഘടിതരായിക്കഴിഞ്ഞ അവർ നന്നായി പണം സ്വരൂപിക്കുകയും സമൂഹത്തെ മൊത്തത്തിൽ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു , പാശ്ചാത്യരാജ്യങ്ങളിൽ. ഇക്കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിൽ നാല് അമേരിക്കൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി അവർ സ്വരൂപിച്ചത് 33 ദശലക്ഷം ഡോളറാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനമാണ് അവർ  കാഴ്ച വെച്ചത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ.

വിവാഹത്തിന്റെ ലക്ഷ്യം എന്ത്?

മിക്ക വികസിത രാജ്യങ്ങളിലും ഇപ്പോൾ അനുവദിച്ചിട്ടുള്ള ‘ഒന്നിച്ചുള്ള ജീവിതം’ കൊണ്ട് ത്യപ്തരല്ല എൽ.ജി.ബി.ടി ആക്റ്റിവിസ്റ്റുകൾ. സാധാരണ ദമ്പതിമാർ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും അവർക്ക് വേണം. വിവാഹം കൊണ്ട് ലഭിക്കുന്ന സ്ഥിരതയും, സുരക്ഷിതത്വവും , മാന്യതയും  അവരുടെ കുടുംബങ്ങൾക്കും  വേണം. അമേരിക്കൻ ഗേ എഴുത്തുകാരൻ ജൊനാഥൻ റൌച്ച് പറയുന്നത് പോലെ ‘വിവാഹത്തിന്റെ ലക്ഷ്യം എന്നത് ലൈംഗികതയോ കുട്ടികളെ സ്യഷ്ടിക്കലോ സ്വയം പൂർത്തിയാകലോ പോലുമല്ല, മറിച്ച് അത് രണ്ട് വ്യക്തികൾ തമ്മിൽ സമൂഹത്തിന്റെ അംഗീകാരത്തോടെ  ജീവിതം കാലം മുഴുവൻ തുടരുന്ന പരസ്പര പ്രതിജ്ഞാബദ്ധതയാണ്, നല്ലതിനായാലും ചീത്തയ്ക്കായാലും മരണം വരെ ഒന്നിച്ച് ജീവിയ്ക്കാമെന്ന പ്രതിജ്ഞ‘. നമ്മുടെ സമൂഹത്തിലെ സ്വവർഗാനുരാഗികളും തേടുന്നത് ഈ അവകാശമാണ്, വിവാഹിതരായി ഒന്നിച്ച് ജീവിക്കുന്നതിനുള്ള അവകാശം. കാലം അതിന്റെ കുതിച്ചു പായലിൽ  തട്ടിയുടയ്ക്കുന്ന പഴഞ്ചൻ ധാരണകളും വിശ്വാസങ്ങളും രംഗത്ത് നിന്നും നിഷ്ക്രമിക്കുന്നതോടെ വന്നണയും തങ്ങളുടെ കാലമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു അവർ.






Tuesday, January 22, 2013

സിനിമാക്കച്ചവടവും സിനിമയിലെ കച്ചവടവും


പ്രസിദ്ധ കാര്‍ട്ടൂണ്‍ പുസ്തക നിര്‍മ്മാതാക്കളായ മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച് വാള്‍ട്ട് ഡിസ്‌നി പിക്‌ച്ചേര്‍സ് വിതരണം ചെയ്ത് ഇതിനകം ഒരു ലോകഹിറ്റ് ആയിക്കഴിഞ്ഞ, മാര്‍വല്‍ കോമിക്കുകളിലൂടെ പ്രസിദ്ധര്‍ ആയ സൂപ്പര്‍ ഹീറോകളുടെ സംഗമം കാഴ്ച വെക്കുന്ന 'ദ അവഞ്ചേര്‍സ്'എന്ന സിനിമ പറയുന്നത് മനുഷ്യകുലത്തെ അടിമകളാക്കാന്‍ ശ്രമിക്കുന്ന 'ലോക്കി'യില്‍ നിന്ന് ഭൂമിയെയും
മനുഷ്യരെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന സൂപ്പര്‍ ഹീറോകളായ അയണ്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, ഹള്‍ക്ക്, തോര്‍ എന്നിവരുടെ സാഹസികതകളാണ്. പക്ഷെ 'ദ അവഞ്ചേര്‍സ്' പോലുള്ള സിനിമകളുടെയും അതിന്റെ വിജയത്തില്‍ പങ്ക് പറ്റി തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്ന കച്ചവട ലോകത്തിന്റെയും വലയത്തില്‍ നിന്ന് ഒരാള്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്നില്ല ഇന്ന് അമേരിക്കയിലും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലും. അവയുടെ ആകര്‍ഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സൂപ്പര്‍ ഹീറോയ്ക്കും കഴിയില്ല എന്ന് ചുരുക്കം .


'സ്മിര്‍നോഫ്' ഹീറൊ ആയ വിധം


ജനപ്രിയ സിനിമകളുടെ വന്‍വിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന 'ഫിലിം ഫ്രാഞ്ചൈസി' എന്ന കച്ചവടരീതി ഹോളിവുഡ് സിനിമയില്‍ പുതിയ കാര്യമല്ല. 60 കളില്‍ അന്നു വരെ ആരും അറിയാതിരുന്ന ബ്രാന്‍ഡ് ആയിരുന്ന 'സ്മിര്‍നോഫ്' വോഡ്ക പ്രസിദ്ധമായത് ജയിംസ് ബോണ്ട് തന്റെ 'സിഗ്‌നേച്ചര്‍ ഡ്രിങ്ക്' ആയി അത് കഴിച്ചു തുടങ്ങിയതോടെയാണ്. ഇത് തുടക്കത്തിന്റെ കഥ. ജയിംസ് ബോണ്ട് സിനിമകളിലൂടെ തുടങ്ങിയ 'ഫിലിം ഫ്രാഞ്ചൈസി' ഇന്ന് മില്യണ്‍ കണക്കിനു ഡോളര്‍ മറിയുന്ന ഒന്നായി മാറിയിരിക്കുന്നു. വേഗമേറിയ കാറുകള്‍, സെക്‌സ് അപ്പീല്‍, ബുദ്ധിയുള്ള വാച്ചുകള്‍, പിന്നെ വോഡ്ക മാര്‍ട്ടിനി ഇവയെല്ലാം ജയിംസ് ബോണ്ട് ഇഷ്ടപ്പെടുക മാത്രമല്ല, അയാള്‍ അവയെല്ലാം വില്‍ക്കുകയും ചെയ്യുന്നു. വലിയ തോതില്‍ പണം മുടക്കി സിനിമ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് അതിന്റെ ഒരു ഭാഗം ഇങ്ങനെ ബ്രാന്റ് നെയിം, ചിത്രങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ നേടാന്‍ കഴിയുന്നു. കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വന്‍ ജനപ്രീതി നേടിയെടുക്കാനും സാധിക്കുന്ന ഒരു പരസ്പര സഹകരണ പരിപാടി.


ക്രോസ്സ്‌പ്രൊമോഷന്‍
                                              ഒരു ഉത്പന്നത്തിന്റെ/സേവനത്തിന്റെ ഉപയോക്താക്കളെ മറ്റൊരു ഉത്പ്പന്നത്തിന്റെ മാര്‍ക്കറ്റിംഗ് പ്രൊമോഷനു വേണ്ടി ലക്ഷ്യം വെയ്ക്കുന്ന 'ക്രോസ്സ്‌പ്രൊമോഷന്‍' രീതിയും സിനിമയെ സംബന്ധിച്ച് വിജയകരമാണ്. ഓപ്ര വിന്‍ഫ്രി തന്റെ ടെലിവിഷന്‍ ഷോയില്‍ തന്റെ മറ്റ് ഉത്പ്പന്നങ്ങളായ പുസ്തകം, മാഗസിനുകള്‍, വെബ്‌സൈറ്റ് എന്നിവയുടെ പ്രൊമോഷന്‍ നടത്തുന്നത് ഒരുദാഹരണം. നായകന്‍ താന്‍ കെട്ടിയ വാച്ച് ഒരു പ്രത്യേകരീതിയില്‍ പ്രേക്ഷകനു ദ്യശ്യമാക്കുന്നു, തികച്ചും സ്വാഭാവികമായി. വാച്ചിന്റെ പേര്‍ നൊടിയിടയില്‍ പ്രേക്ഷകന്റെ (അവന്‍ എപ്പോഴും ഉപഭോക്താവാണ്) മനസ്സിലേക്ക് പതിയുന്നു, അതല്ലെങ്കില്‍ മുന്‍പേ പതിഞ്ഞ ചിഹ്നം ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. വാച്ച് വാങ്ങാന്‍ ഉദ്ദേശിക്കുന്ന അവന്റെ അബോധമനസ്സില്‍ വലിയ സ്‌ക്രീനില്‍ തെളിഞ്ഞ ആ ചിത്രം വീണ്ടും തെളിയാതെ പോകുമോ?

സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസി

പ്രസിദ്ധ മാധ്യമ വിശകലന കമ്പനിയായ ഞഋചഠഞഅഗ ന്റെ വിലയിരുത്തല്‍ 'സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസി' ഒരേ സമയം സിനിമകളുടെ ബോക്‌സ് ഓഫീസ് വരുമാനം വര്‍ദ്ധിപ്പിക്കാനും തീയേറ്ററിനപ്പുറത്തു നിന്നും വരുമാനം എത്തിക്കാനും സഹായം നല്‍കുന്നു എന്നാണ്.

സൂപ്പര്‍ ഹീറോ സിനിമകള്‍, ജയിംസ് ബോണ്ടിനെപ്പോലുള്ള നായകന്‍മാര്‍ അണിനിരക്കുന്ന സിനിമകള്‍ എന്നിവയാണ് ഇത്തരം കച്ചവടത്തിന്റെ പ്രധാന വേദി. സൂപ്പര്‍ ഹീറോ പ്രായം, തലമുറ, ലിംഗം, വംശം എന്നിവകള്‍ക്കെല്ലാം അതീതമായ പ്രതിഭാസമാകയാല്‍ അതിന് വന്‍കരകള്‍ ഒരിക്കലും തടസ്സമാകാറില്ല. ആരും അതിന്റെ സ്വാധീനശക്തിയില്‍ നിന്ന് വിടുതല്‍ നേടുന്നുമില്ല.



  2011 ല്‍ വാള്‍ട്ട് ഡിസ്‌നിക്ക് യഥാര്‍ഥ ബിസിനസായ ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ 618 മില്യണ്‍ ഡോളര്‍ കിട്ടിയത് തങ്ങളുടെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളിലൂടെയാണ്. അവയെല്ലാം ഡിസ്‌നി സ്റ്റുഡിയോസിന്റെ സിനിമകളുമായി ബന്ധപ്പെട്ട വില്പനയിലൂടെ നേടാന്‍ കഴിഞ്ഞു എന്നതാണ് ഈ ബിസിനസ് രീതിയുടെ വന്‍ വിജയത്തിലേക്കുള്ള ചൂണ്ടുപലക.






'ദ ബിസിനസ് ഓഫ് ബോണ്ട് : ജയിംസ് ബോണ്ട്'
ഓരോ പുതിയ ജയിംസ് ബോണ്ട് സിനിമയും ഇത്തരത്തില്‍ പുതിയ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നു.2002 ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രമായ 'ഡൈ അനദര്‍ ഡേ'യ്ക്ക് ഇരുപതിലധികം മാര്‍ക്കറ്റിംഗ് പങ്കാളികള്‍ ഉണ്ടായിരുന്നു.
 അവരെല്ലാം കൂടി 12 കോടി ഡോളര്‍ നേടിക്കൊടുത്തു നിര്‍മ്മാതാക്കള്‍ക്ക്. ഫോര്‍ഡ് മോട്ടോര്‍ കമ്പനി, ബോണ്ടിന്റെ നായിക ഓടിക്കുന്ന 'തണ്ടര്‍ ബേര്‍ഡ്' എന്ന കാറിന്റെ മാത്യകയില്‍ വെറും 700 എണ്ണം സ്‌പെഷ്യല്‍ കാറുകള്‍ പുറത്തിറക്കി, ഡാഷ് ബോര്‍ഡില്‍ '007' ലോഗോ മുദ്ര പതിച്ച്. വിലയും സ്‌പെഷ്യല്‍ ആയിരിക്കുമല്ലോ?
       ജയിംസ് ബോണ്ട് അണിയുന്ന 'ഒമേഗ'വാച്ചുകളുടെ വില്പന ആ ഒറ്റക്കാരണം കൊണ്ടു തന്നെ വളരെ വലിയതാണ്. ആളുകള്‍ എപ്പോഴും ബോണ്ടിനെ ഇഷ്ടപ്പെടുന്നു, ബോണ്ടിന്റെ എന്തെങ്കിലും തങ്ങള്‍ക്കും സ്വന്തമാക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു' കമ്പനിയുടെ തിയറി വളരെ സ്പഷ്ടം.1995 മുതല്‍ ആ 'ഒമേഗ സീമാസ്റ്റര്‍' വാച്ച് അപകടകരമായ അവസ്ഥകളില്‍ നിന്ന് ബോണ്ടിനെ രക്ഷിക്കുന്നു,ആരാധകനെ ആ ഉത്പ്പന്നത്തോട് നിരന്തരം അടുപ്പിക്കുകയും ചെയ്യുന്നു.
         കോസ്‌മെറ്റിക് കമ്പനിയായ റെവ് ലോണ്‍ 2002 ല്‍ 'ദ ലുക്‌സ് ഓഫ് ബോണ്ട് ' എന്ന പേരില്‍ നാല് മൈക്ക്അപ്പ് കിറ്റുകള്‍ പുറത്തിറക്കി. ഫ്രം റഷ്യ വിത് ലവ്, ഡയമണ്ട്‌സ് ആര്‍ ഫോറെവര്‍, ദ സ്‌പൈ ഹു ലവ്ഡ് മീ, ഗോള്‍ഡന്‍ ഐ എന്നീ നാല് വ്യത്യസ്ത ബോണ്ട് സിനിമകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വഴി..
        അതു വരെ 'സ്മിര്‍നോഫ്' കഴിച്ചിരുന്ന ബോണ്ട് പൊടുന്നനെ 2002 ല്‍ ബ്രാന്റ്
മാറ്റി. 'ഫിന്‍ലാന്റിയ' എന്ന പുതിയ ബ്രാന്റ്.പിന്നെ ആരാധകരും വെറുതെയിരിക്കണോ? അവരും കഴിക്കും പുത്തന്‍ ബോണ്ട് ബ്രാന്റ് വോഡ്ക.



ദ അവഞ്ചേര്‍സ് : പുതിയ കേന്ദ്രം 

ഈ കച്ചവടത്തിന്റെ ഇപ്പോഴത്തെ കേന്ദ്രബിന്ദു 'ദ അവഞ്ചേര്‍സ്' സിനിമയാണ്.ഇതിനകം സിനിമ കണ്ടവര്‍ കുപിതനായ 'ഹള്‍ക്കി'ന്റെ മണം എങ്ങിനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ചന്ദനത്തിന്റെ , കസ്തൂരിയുടെ,അതല്ലെങ്കില്‍ അകിലിന്റെ? അത് ഒരു ഭൗമികഗന്ധത്തെയും പോലല്ലെന്ന് 'അവഞ്ചേര്‍സ്' എന്ന പേരില്‍ പെര്‍ഫ്യൂം വിപണിയിലിറക്കുന്ന ജേഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി പറയുന്നു.'ഹള്‍ക്കി'ന്റെ ഗന്ധം 'അവഞ്ചേര്‍സ്' പെര്‍ഫ്യൂമിന്റെതാണ്.സിനിമ കണ്ടിറങ്ങുന്ന സൂപ്പര്‍ ഹീറോയുടെ ആരാധകന്‍ തീര്‍ച്ചയായും 'അവഞ്ചേര്‍സ്' പെര്‍ഫ്യൂം ഒരിക്കലെങ്കിലും വാങ്ങാതിരിക്കില്ല. 29.99 ഡോളര്‍ വിലയിട്ടിട്ടുള്ള പെര്‍ഫ്യൂം പതിനാറ് വയസ്സിനു
മുകളില്‍ പ്രായമുള്ളവരെയാണ് ലക്ഷ്യമിടുന്നത്.
       ഒട്ടേറെ കമ്പനികള്‍ മാര്‍വല്‍ സ്റ്റുഡിയോസുമായി ഇത്തരത്തിലുള്ള കരാറുകള്‍ ഒപ്പു വെച്ച് ഉത്പ്പന്നങ്ങള്‍ വിപണിയിലിറക്കിക്കഴിഞ്ഞു.
      ഹോണ്ട കമ്പനിയുടെ 'അക്യൂറ'എന്ന ആഡംബരകാര്‍ 'ദ അവഞ്ചേര്‍സ്' സിനിമയിലുണ്ട്.43,000 ഡോളറില്‍ ആരംഭിക്കുന്ന വിലകളില്‍ ഉള്ള ഈ കാറിന്റെ വിവിധ വേര്‍ഷനുകള്‍ ഹോണ്ട പുറത്തിറക്കിക്കഴിഞ്ഞു.കൂടാതെ 'അയണ്‍ മാന്‍' ഓടിക്കുന്ന കണ്‍സപ്റ്റ് കാറും വിപണിയിലിറങ്ങിക്കഴിഞ്ഞു.അവഞ്ചേര്‍സിന്റെ സംഘത്തില്‍ പ്രേക്ഷകനും അംഗമായി കളിക്കാവുന്ന ഒരു ഓണ്‍ലൈന്‍ ഗെയിമും കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.കൂടുതല്‍ സ്‌കോര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ ന്യൂയോര്‍ക്ക് യാത്രയാണ് സമ്മാനം !
         സിനിമയിലെ മറ്റൊരു സൂപ്പര്‍ ഹീറോ ആയ 'ക്യാപ്റ്റന്‍ അമേരിക്ക' കയറിയിരുന്ന് കുതിക്കുന്ന ഹാര്‍ളി ഡേവിഡ്‌സണ്‍ കമ്പനിയുടെ എഫ്.എല്‍.എസ്. സോഫ്റ്റ്‌ടെയില്‍ സ്ലിം ബൈക്കിന്റെ വില്പന കുതിച്ചുയരും എന്നതിനു സംശയം ഉണ്ടോ? സൂപ്പര്‍ ഹീറോകളെ ഇഷ്ടപ്പെടുന്നവര്‍ അധികവും മുപ്പത്തഞ്ചു വയസ്സിനു താഴെയുള്ളവരും തങ്ങളുടെ നായകന്മാര്‍ ചെയ്യുന്നത് അനുകരിക്കാന്‍ പ്രവണതയുള്ളവരുമാണ് എന്നത് ബൈക്ക് കച്ചവടത്തിന്റെ മൈലേജ് കൂട്ടുന്ന ഘടകമാണ്. ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങാനുള്ള സാധ്യത 22 % അധികം ആണ് ഈ പ്രായക്കാരില്‍ എന്ന് കമ്പനി പറയുന്നു.
      ഈ മാര്‍ഗം ഉപയോഗിച്ച് ഉത്പന്നങ്ങള്‍ പുറത്തിറക്കിയാല്‍ കളിപ്പാട്ടക്കച്ചവടവും പൊടിപൊടിക്കും എന്ന് മാര്‍വല്‍ കമ്പനിയുടെ കളിപ്പാട്ട ലൈസന്‍സിയായ ഹാസ്‌ബ്രോയുടെ അനുഭവം കാണിക്കുന്നു.തോറിന്റെ മിന്നല്‍ചുറ്റികയും ഹള്‍ക്കിന്റെ മുഷ്ടിയും വിറ്റ് അവര്‍ ഈ വര്‍ഷം 40 കോടി ഡോളറിന്റെ റിക്കാര്‍ഡ് കച്ചവടം നടത്തിക്കഴിഞ്ഞു.


           വീഡിയോ ഗെയിം ആണ് മറ്റൊരു വലിയ സാധ്യതകളുള്ള മേഖല.സിനിമാ നിര്‍മ്മാതാക്കളില്‍ നിന്ന് ലൈസന്‍സ് വാങ്ങി സൂപ്പര്‍ ഹിറ്റായ സിനിമകളുടെ കഥാപാത്രങ്ങളെയും കഥാപരിസരത്തെയും ആസ്പദമാക്കി ഗെയിമുകള്‍ പുറത്തിറക്കുന്നു, കമ്പനികള്‍. രഹസ്യമായെങ്കിലും സ്വയം ബോണ്ട് ആകാന്‍ ആഗ്രഹിക്കാത്ത ആരാധകര്‍ ഉണ്ടാവില്ല എന്ന ഒറ്റക്കാരണം മതി ജെയിംസ് ബോണ്ട് നായകനായുള്ള വീഡിയോ ഗെയിം നന്നായി വിറ്റഴിയാന്‍. ഇതു വരെ ഒട്ടേറെ വേര്‍ഷനുകള്‍ ഇറങ്ങിക്കഴിഞ്ഞ 'ജെയിംസ് ബോണ്ട് 007: നൈറ്റ്ഫയര്‍' എന്ന ഗെയിമില്‍ ഒരു ബോണ്ട് സിനിമയുടെ എല്ലാ ഘടകങ്ങളും ഒരുക്കിയിട്ടുണ്ട. 
      'ദ അവഞ്ചേര്‍സി'ന്റെ തീം അടിസ്ഥാനമാക്കിയുള്ള ഗെയിമും പുറത്തു വന്നു കഴിഞ്ഞു.പിസ്സാ നിര്‍മ്മാതാക്കളായ 'റെഡ് ബാരണ്‍' അവതരിപ്പിക്കുന്ന ഈ ഓണ്‍ലൈന്‍ ഗെയിം കളിക്കണമെങ്കില്‍ കമ്പനിയുടെ പിസ്സാ ബോക്‌സില്‍ ഉള്ള കോഡ് അടിയ്ക്കണം എന്നു മാത്രം.

 
ഇന്ത്യയിലെ സ്ഥിതിയോ?

            ഇതു വരെ പറഞ്ഞത് സിനിമയുടെ ലോക തലസ്ഥാനമായ ഹോളിവുഡ്ഡിലെ കഥകള്‍.ഇനി ഇന്ത്യയിലെ കാര്യങ്ങള്‍ നോക്കാം .'ഫിലിം ഫ്രാഞ്ചൈസി' പരിപാടി ഇവിടെ ശൈശവ ദശയിലാണെങ്കിലും ആശയ്ക്ക് വകയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.കാരണം ബോളിവുഡ്ഡും വളരുകയാണല്ലോ? എണ്‍പതുകളിലെ സൂപ്പര്‍ ഹിറ്റായ 'മിസ്റ്റര്‍ ഇന്ത്യ' എന്ന സിനിമയില്‍ ഒരു ഉത്പന്നത്തിന്റെ പ്രൊമോഷന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചിത്രത്തിന്റെ വിജയം ഉത്പന്നത്തെ സഹായിക്കാത്ത സ്ഥിതിയാണുണ്ടായത്. 
       എന്നാല്‍ റിത്വിക് റോഷനെ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ആയി അവതരിപ്പിച്ച 'ക്രിഷ്' എന്ന സിനിമ ഉപയോഗിച്ചു കൊണ്ടുള്ള 'ഫിലിം ഫ്രാഞ്ചൈസി' കുട്ടികള്‍ക്കുള്ള 'ക്രിഷ്' കളിപ്പാട്ടങ്ങളുടെ വന്‍വില്പനയും അതോടൊപ്പം സിനിമാ നിര്‍മ്മാതാക്കള്‍ക്ക് അധിക വരുമാനവും നല്‍കിയതോടെ ഈ രംഗത്ത് ഉണര്‍വ് വന്നു തുടങ്ങി .
റിത്വിക് റോഷന്റെ തന്നെ വിജയചിത്രം ആയ 'ധൂം : 2' ന്റെ റിലീസിനു ശേഷം Pepe Jeans യുവാക്കള്ക്കായി ജീന്സും ടി-ഷര്ട്ടും പുറത്തിറക്കി.ഇന്ത്യയില് ഇപ്പോഴും ഇത്തരം ചെറു ചലനങ്ങളെ ഉണ്ടാകുന്നുള്ളൂ.ഹോളിവുഡ്ഡിലേതു പോലെ ഒരു മെഗാ സിനിമയും അതിനു അനുബന്ധമായി ഇതര ഉത്പന്നങ്ങളുടെ വില്പനയും എന്ന തരത്തിലേക്ക് സിനിമാ വ്യവസായവും ഇതര ബിസിനസുകളും ഇവിടെ പരിണാമം പ്രാപിച്ചിട്ടില്ല.എന്നും എപ്പോഴും പടിഞ്ഞാറു നോക്കികളായ നമ്മളും അവിടെയെത്തും എന്നത് ഉറപ്പാണെന്ന് രംഗത്തെ വിദഗ്ധര് പ്രവചിക്കുന്നു. മുതലാളിത്തത്തിന്റെ 'കരാളഹസ്തങ്ങള്' വിശ്രമം ഇല്ലാതെ ഭൂമുഖത്തെങ്ങും തന്റെ നീരാളിക്കൈകള് വിരിച്ചു വെച്ചിരിക്കുന്ന ഇക്കാലത്ത് നാമും വലക്കണ്ണികള്ക്കുള്ളില് പെടാതെ പോകുമോ ?




































Saturday, January 19, 2013

പാകിസ്ഥാനിലെ പെണ്‍ചരക്കുകള്‍

പാകിസ്ഥാനില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നിര്‍ണ്ണായക ശക്തിയുള്ള ബലൂചിസ്ഥാന്‍ സംസ്ഥാനത്തിലെ ദേരാ ബഗ്തി ജില്ലയില്‍ പരസ്പരം പോരടിച്ചു വന്നിരുന്ന 2 ഗോത്രങ്ങള്‍ തങ്ങളുടെ വൈരം അവസാനിപ്പിക്കാനായി 2012 സെപ്തംബറില്‍ സ്വീകരിച്ച പ്രാചീനകാലമാര്‍ഗം തങ്ങളുടെ ഏറ്റവും വലിയ 'സ്വത്ത്' എന്ന് അവര്‍ കരുതുന്ന ഒന്നിനെ പരാജിതഗോത്രം അപരനു നല്‍കുക എന്നതായിരുന്നു. ഈ സ്വത്ത് എന്തായിരുന്നു എന്ന ചോദ്യം ആണീ കഥയുടെ പൊരുള്‍ : അവരുടെ പെണ്‍കുട്ടികള്‍ ആണ് ആ സ്വത്ത്. ഒരു ഗോത്രം തങ്ങളുടെ 13 പെണ്‍കുട്ടികളെ ശത്രുഗോത്രത്തിനു നല്‍കുക എന്നതായിരുന്നു 'ജിര്‍ഗ' എന്നറിയപ്പെടുന്ന ഗോത്രപഞ്ചായത്തിന്റെ തീരുമാനം. 9 മുതല്‍ 13 വരെ പ്രായമുള്ളവരായിരുന്നു ഈ പെണ്‍കുട്ടികള്‍ എന്നത് കഥയുടെ ഇരുണ്ട വശത്തെ കാണിക്കുന്നു. പതിനാലുകാരി മലാലയ്ക്ക് പാകിസ്ഥാനിലെ ഗോത്രാധിഷ്ടിത,യാഥാസ്ഥിതിക സമൂഹം നല്‍കിയതിനെക്കുറിച്ച് ലോകം തുറന്ന ചര്‍ച്ചകളില്‍ മുഴുകിയ സമയത്ത് ആ രാജ്യത്തിലെ തന്നെ 13 പെണ്‍കുട്ടികള്‍ മറ്റൊരു വലിയ ദുരന്തത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. മലാല സംഭവത്തെക്കുറിച്ച് അന്തര്‍ദേശീയ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ തീര്‍ച്ചയായും ചെന്നെത്തേണ്ടിയിരുന്ന , പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ എന്ന യാഥാര്‍ഥ്യത്തിലേക്ക് പലപ്പോഴും എത്തിനോക്കുക പോലും ചെയ്തില്ല എന്നതാണ് വസ്തുത.

പ്രാചീനമായ ആചാരം
ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനായി പെണ്‍കുട്ടികളെ സമ്മാനമായോ നഷ്ടപരിഹാരമായോ നല്‍കുന്ന ആചാരം പാകിസ്ഥാനിലെ ഗോത്രങ്ങള്‍ക്കിടയില്‍ പ്രാചീനകാലം മുതല്‍ക്കേ നടപ്പുള്ള
ഒന്നാണ്.'വനി'യെന്നറിയപ്പെടുന്ന ഇത് പുരുഷാധിപത്യ സമൂഹത്തിന്റെ സ്ത്രീയോടുള്ള മനോഭാവത്തിന്റെ ക്ലാസിക്കല്‍ രീതിയാണെന്ന് പറയാം.ഈ സംഭവത്തിലെ ഞെട്ടിക്കുന്ന മറ്റൊരു വശം ഈ തീരുമാനം എടുക്കപ്പെട്ടത് ബലൂചിസ്ഥാന്‍ സംസ്ഥാനത്തിലെ ഒരു നിയമസഭാ അംഗത്തിന്റെ അധ്യക്ഷതയില്‍ നടന്ന 'ജിര്‍ഗ' യോഗത്തിലായിരുന്നു എന്നതായിരുന്നു. സംഭവം പാകിസ്ഥാനിലെ സുപ്രീം കോടതിയില്‍ എത്തപ്പെടുകയും 'ആചാരപര'മായ നടപടികളിലേക്ക് കോടതി ഇറങ്ങുകയും ചെയ്‌തെങ്കിലും അതൊന്നും ആ രാജ്യത്തിലെ ഗോത്രാധിഷ്ഠിത മതസമൂഹത്തിന്റെ തൊലിപ്പുറമെ പോലും സ്പര്‍ശിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം .
ഈ ആചാരം പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ പല പേരുകളിലാണ് അറിയപ്പെടുന്നത് എങ്കിലും അടിസ്ഥാന സ്വഭാവം സമാനമാണ് : തര്‍ക്കങ്ങളിലെ തീര്‍പ്പില്‍ പെണ്‍കുട്ടികളുടെ 'പങ്ക്'. ഇത് ഖൈബര്‍ പഖ്ത്തൂണ്‍വാല സംസ്ഥാനത്ത് 'സ്വര' എന്നും പഞ്ചാബ്,ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ 'വനി' അല്ലെങ്കില്‍ 'ലജായ്' എന്നും സിന്ധില്‍ 'സങ് ചാത്തി' എന്നും അറിയപ്പെടുന്നു. ഈ പ്രദേശങ്ങളിലെല്ലാം ഈ ആചാരം നൂറ്റാണ്ടുകളായി തുടരുന്ന ഒന്നാണ്.
ഇത്തരത്തില്‍ ശത്രുഗ്യഹങ്ങളിലേക്ക് വധുക്കളായി കടന്നു ചെല്ലുന്ന പെണ്‍കുട്ടികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ ശത്രുക്കളായിത്തന്നെ കണക്കാക്കപ്പെടുന്നു, ഭര്‍ത്താവിന്റെ കുടുംബക്കാരാല്‍. കാലങ്ങളായി രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നടമാടിയ വൈരത്തിന്റെ കണക്കുകള്‍ മുഴുവനും ഈ പാവം പെണ്‍കുട്ടികളുടെ മേല്‍ പ്രയോഗിക്കപ്പെടുന്നു. അവളുടെ ശിഷ്ടജീവിതം നരകതുല്യമാകും എന്ന് സാരം. ഇത് തന്നെയാണ് ഈ പ്രശ്‌നത്തിന്റെ ഏറ്റവും മാരകമായ അംശം. ' വനി എന്നത് കൊല തന്നെയാണ്. ശത്രുകുടുംബത്തിലെ ആണുങ്ങള്‍ക്ക് ഞങ്ങളെ വിവാഹം ചെയ്തു കൊടുക്കുന്നതും കൊല്ലുന്നതും തുല്യമാണ്'. അമ്മാവന്‍ നടത്തിയ കൊലപാതകത്തിനുള്ള ശിക്ഷയായി കൊലചെയ്യപ്പെട്ടവന്റെ കുടുംബത്തിലേക്ക് കൊടുക്കപ്പെട്ട മരുമകള്‍ അബ്ദ ഖാന്‍ പറയുന്നു. അവളുടെ അമ്മാവന്റെ മകളും 4 മരുമക്കളും അടക്കം 5 പെണ്‍കുട്ടികള്‍ ആണ് ശത്രുവിന്റെ കുടുംബത്തിലേക്ക് എത്തിക്കപ്പെട്ടത്. അബ്ദ ഖാന്‍ തനിക്ക് നീതി ലഭിക്കാനായി ഇപ്പോള്‍ നടത്തുന്ന നിയമയുദ്ധം പാകിസ്ഥാനില്‍ അവളെപ്പോലെ പീഡിപ്പിക്കപ്പെടുന്ന ആയിരക്കണക്കിനു പെണ്‍കുട്ടികളുടെ പ്രതീക്ഷകളെ ഉണര്‍ത്തിയിരിക്കുന്നു.
 ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തപ്പെട്ട പെണ്‍കുട്ടികളുടെയും വനിതാ പാര്‍ലമെന്റ് അംഗങ്ങളുടെയും കൂടിച്ചേരലിനു വേദിയൊരുക്കി പെഷവാറില്‍ വെച്ച് നടത്തപ്പെട്ട ഒരു എന്‍.ജി.ഒ യുടെ പരിപാടിയില്‍ റുക്‌സാന എന്ന പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. തന്റെ പതിനൊന്നാം വയസ്സില്‍ ഇരുപതുകാരനുമായി നിര്‍ബന്ധവിവാഹത്തിനു വിധേയയായ അവളെ ആദ്യരാത്രിയില്‍ ഭര്‍ത്യപിതാവിന്റെ മുറിയിലേക്ക് 'ആചാരപര'മായി കയറ്റിവിട്ടത് ഭര്‍ത്താവിന്റെ അമ്മ തന്നെയാണ്. ആ ഗോത്രത്തിലെ ആചാരം അതായിരുന്നത്രെ!
നിസ്സഹായമായ ഭരണകൂടം
പാകിസ്ഥാനിലെ ഭരണകൂടത്തിനു അവിടത്തെ ഗോത്രമേഖലയിലെ പിടി എന്നത് വളരെ ദുര്‍ബലമായ ഒന്നാണെന്നിരിക്കെ ഇത്തരം ആചാരങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും അതിനാവുന്നില്ല.കുട്ടികളുടെ അവകാശം സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികളില്‍ പലതിലും ഒപ്പു വെച്ചിട്ടുള്ള രാജ്യമാണ് പാകിസ്ഥാന്‍ എങ്കിലും അവിടെ ആകെ നടക്കുന്ന വിവാഹങ്ങളില്‍ 30 ശതമാനവും ശൈശവ വിവാഹം ആണ് എന്ന യാഥാര്‍ഥ്യമാണ് നിലനില്‍ക്കുന്നത്.
1929 ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമം ആണിപ്പോഴും ഇത്തരം കേസുകളില്‍ ഉപയോഗിക്കുന്നത്. അതനുസരിച്ചാകട്ടെ വെറും ഒരു മാസത്തെ തടവോ ആയിരം രൂപ പിഴയോ മാത്രമേ ശിക്ഷയായി നല്‍കാന്‍ കഴിയൂ. ഈ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാന്‍ പലപ്പോഴും സര്‍ക്കാരിന് കഴിയാറുമില്ല. ഈ നിയമത്തിലെ ഏറ്റവും പ്രതികൂലമായ സംഗതി, ശൈശവവിവാഹമാണ് നടന്നിട്ടുള്ളതെങ്കിലും അതിനെ റദ്ദാക്കാന്‍ അത് പ്രകാരം സാധിക്കില്ല എന്നതാണ് എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തന്നെ സ്ത്രീകളുടെ പ്രശ്‌നത്തില്‍ ഇടപെടാനാകും എന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍ ഒട്ടേറെ നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നിനും ഈ മേഖലയിലെ സമാന്തര ഭരണം കയ്യാളുന്ന ഗോത്രസര്‍ക്കാരുകളുടെ സ്വാധീനത്തെ കുറയ്ക്കാന്‍ സാധിച്ചിട്ടില്ല എന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ വിലയിരുത്തുന്നു.
' ഈ മേഖലയില്‍ പെണ്‍കുട്ടികള്‍ പലപ്പോഴും ചെറുപ്രായത്തില്‍ തന്നെ ബലാത്സംഗത്തിനു വിധേയരാകുന്നു.' സ്ത്രീകളെ ഇത്തരത്തില്‍ തര്‍ക്കങ്ങള്‍ തീര്‍ക്കാനായി ഉപയോഗിക്കുന്നതിനെതിരെ 2004 ല്‍ സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് നേടിയ മനുഷ്യാവകാശപ്രവര്‍ത്തകന്‍ സമര്‍ മിനല്ലയുടെ വാക്കുകള്‍ പെണ്‍കുട്ടികള്‍ അവിടെ നേരിടുന്ന അരക്ഷിതാവസ്ഥയുടെ സൂചനയാണ്. മിനല്ലയുടെ കേസ് വിചാരണയ്‌ക്കെടുത്ത വേളയില്‍ മാത്രം 70 പെണ്‍കുട്ടികളെ ഈ ആചാരത്തിനു വിധേയമാക്കുന്ന കേസുകളെങ്കിലും തടയുകയുണ്ടായി കോടതി.
            മതാചാരങ്ങളും ഗോത്രവഴക്കങ്ങളും തമ്മിലുള്ള അതിര്‍വരമ്പ് വളരെ നേര്‍ത്തതായ ഗോത്രമേഖലയില്‍ നിലനില്‍ക്കുന്ന ഈ ആചാരങ്ങള്‍ തികച്ചും അനിസ്ലാമികമാണെന്നും മതം സ്ത്രീകളെ ഒരിക്കലും ചരക്കുകളായി കാണുന്നില്ല എന്നുമൊക്കെ പാകിസ്ഥാനിലെ മതസംഘടനകളും നേതാക്കളും ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും ഈ പ്രശ്‌നത്തില്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന അവരും തികഞ്ഞ നിഷ്‌ക്രിയത്വം പാലിക്കാന്‍ ശ്രദ്ധിക്കുന്നു.



എൻ മലയാളം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്

Friday, January 18, 2013

കൊല്ലുക,പത്രപ്രവർത്തകനെ !!

       മാനവ സമൂഹം കണ്ടെത്തിയ ഏറ്റവും നല്ല വ്യവസ്ഥയായ ജനാധിപത്യത്തിന്റെ  പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ , നിക്ഷ്പക്ഷവും സ്വതന്ത്രവുമായ പത്രപ്രവർത്തനം എന്ന സങ്കല്പത്തിന്റെ കടയ്ക്ക് കത്തിവെയ്ക്കുന്ന പലതും സംഭവിക്കുന്നുണ്ട് വർത്തമാ‍ന കാലത്ത്. പത്രസ്വാതന്ത്ര്യത്തെ, അതു വഴി അഭിപ്രായസ്വാതന്ത്ര്യത്തെ ഒട്ടാകെത്തന്നെയും ഹനിക്കുന്ന ഈ കാര്യങ്ങളിൽ ഏറ്റവും മാരകമായ ഒന്നാണ് പത്രപ്രവർത്തകരെ ഈ ലോകത്തു നിന്നു തന്നെ ഒഴിവാക്കുക എന്നത്.  കൊല്ലപ്പെടുന്ന പത്രപ്രവർത്തകർ ജനാധിപത്യത്തിന്റെ ഏറ്റവും മോശമായ അവസ്ഥയെ കാണിക്കുന്ന ഘടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ഇന്ന് .  ഇരയാരാണ് എന്നത് പരിഗണിക്കാതെ തന്നെ കൊല  ഹീനമായ ഒരു കുറ്റക്യത്യമാണ് എന്നത് ലോകസമ്മതമായ ഒരു കാഴ്ചപ്പാട് ആണെങ്കിൽ സമൂഹത്തിലെ അംഗങ്ങൾക്ക് സത്യം എത്തിച്ച് കൊടുക്കുന്ന , ലോകത്തിന്റെ അനീതികളെ തുറന്നു കാണിക്കുന്ന ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യുക എന്നത് എത്രത്തോളം ഹീനമാണ് എന്നത് ഗൌരവതരമായ ചർച്ച ആവശ്യപ്പെടുന്ന ഒരു വിഷയം ആണ്.

20 വർഷം കൊണ്ട് 950 പേർ !
    പത്രപ്രവർത്തകരുടെ സുരക്ഷ ലക്ഷ്യമായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റിന്റെ കണക്ക് പ്രകാരം 1992 മുതൽ ഇതു വരെയായി ലോകമൊട്ടാകെ 950 പത്രപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ 54 ശതമാനം പ്രിന്റ് മീഡിയയിൽ നിന്നുള്ളവരും 28 ശതമാനം ടെലിവിഷൻ പ്രവർത്തകരും 20 ശതമാനം റേഡിയോയുമായി ബന്ധപ്പെട്ടവരുമാണ്. 5 ശതമാനം പത്രപ്രവർത്തകർ പുത്തൻ മാധ്യമമായ ഇന്റർനെറ്റുമായി ബന്ധപ്പെട്ടവരാണ്.  70 ശതമാനം പേരും ആസൂത്രിതമായ കൊലയ്ക്ക് ഇരയായവരാണ് എന്നത് പ്രശ്നത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ആരാണ് അവരെ ഇല്ലായ്മ ചെയ്യുന്നത്?
         പത്രപ്രവർത്തകരെ ഇല്ലാതാക്കേണ്ടത് ഏറ്റവും ആവശ്യമായി വരുന്നത് സ്വാഭാവികമായും ക്രിമിനൽ,രാഷ്ട്രീയ  ഗ്രൂപ്പുകൾക്കാണ് എന്നത് വ്യക്തമായ ഒരു വസ്തുതയാണ്. എന്നാൽ പത്രക്കാർക്കെതിരെ തിരിയുന്നവരിൽ  ക്രിമിനലുകളെക്കാൾ കൂടുതൽ ശതമാനം പേർ ഗവണ്മെന്റ് ഉദ്യോഗസ്ഥർ എന്ന ഗ്രൂപ്പിൽ വരുന്നവരാണ് എന്ന വസ്തുത പ്രാദേശിക പോലീസ് സേനയിലെ അംഗങ്ങളുടെ പങ്ക് വ്യക്തമാക്കുന്നു. രാഷ്ട്രീയം തന്നെയാണ് ഈ കുരുതികൾക്കുള്ള പ്രധാനകാരണം എന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് വിലയിരുത്തുന്നു. 20 ശതമാനം കൊലകൾ അഴിമതിയുമായി ബന്ധപ്പെട്ടതാണ്.

മരണം നൽകുന്ന ഇടങ്ങൾ
    ഏഷ്യൻ ,ആഫ്രിക്കൻ,ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ് പത്രപ്രവർത്തകന് കടുത്ത അനുഭവങ്ങൾ തീർക്കുന്ന പ്രധാന ഭൂമേഖലകൾ. 1992 മുതലുള്ള കാലയളവിൽ പത്രപ്രവർത്തകന്റെ രക്തം ഏറ്റവും കൂടുതൽ ചിന്തപ്പെട്ടത് ഇറാഖിന്റെ യുദ്ധഭൂമിയിലാണ് : 151 പേർക്ക് ജീവൻ നഷ്ടപ്പെട്ടു തങ്ങളുടെ ജോലിക്കിടെ. രണ്ടാം സ്ഥാനം മറ്റൊരു ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസ് ആണ്. യുദ്ധക്കളമൊന്നും തീർക്കപ്പെടാത്ത ആ രാജ്യത്തിൽ ആസൂത്രിത കൊലതന്നെയാണ് ഏറിനിൽക്കുന്നത് .
        ആറാം സ്ഥാനം അലങ്കരിക്കുന്ന പാകിസ്ഥാന് പത്രപ്രവർത്തകന് അവന്റെ ജോലി ചെയ്യാൻ ഏറ്റവും പ്രയാസകരമായ രാജ്യം എന്ന ‘ബഹുമതി’ യാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ 10 വർഷം കൊണ്ട് മാത്രം 48 പേരാണ് ആഗോളതീവ്രവാദത്തിന്റെ ഈറ്റില്ലമായ അവിടെ കൊല്ലപ്പെട്ടത്. ഇതിൽ 35 പേർ ആസൂത്രിതമായ മരണക്കുടുക്കിൽ പെട്ടവരാണ്. ഇതിൽ ലോകശ്രദ്ധ ആകർഷിച്ച വാൾ സ്ട്രീറ്റ് ലേഖകൻ ഡാനിയൽ പേളിന്റെ കേസിൽ മാത്രമേ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളു പാകിസ്ഥാനിൽ.  ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റൂട്ടിന്റെ (ഐ.പി.ഐ) കണക്ക് പ്രകാരം   2012 ൽ മാത്രം അവിടെ 5 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.മാരകമായി പരുക്കേൽ‌പ്പിക്കപ്പെട്ടവർ ഒട്ടേറെയാണ്. 
       ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് പുകഴ്പെറ്റ ഇന്ത്യ ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ് . 2012 വരെ  ആകെ 17 പത്രപ്രവർത്തകരാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത്.1992 മെയ് 18 ന് കൊല്ലപ്പെട്ട ആകാശവാണി ലേഖകൻ എം.എൽ. മൻചന്ദ മുതൽ നീളുന്ന ഈ കണ്ണിയിലെ ഏറ്റവും ഒടുവിലത്തെ ഇര  2012 മാർച്ചിൽ കൊല്ലപ്പെട്ട രാജേഷ് മിശ്ര ആണ്. 

      വ്ലാഡിമീർ പുട്ടിന്റെ ‘ഏകാധിപത്യ’ത്തിൻ കീഴിൽ ഞെരിയുന്ന റഷ്യയാണ് ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ പെടുന്ന ഏക യൂറോപ്യൻ രാഷ്ട്രം. അവിടെ 20 വർഷത്തിനിടെ 53 പേരാണ് കൊലക്കത്തിക്കിരയായത്.  വ്ലാഡിമീർ പുട്ടിന്റെ ഭരണത്തെ ലോകത്തിനു മുമ്പായി തുറന്നു കാണിച്ച് അദ്ദേഹത്തിന്റെ കണ്ണിലെ കരടായി മാറിയ ഉശിരൻ പത്രപ്രവർത്തകയായ അന്ന പൊളിറ്റ്കോവ്സ്കായയുടെ 2006 ഒക്ടോബർ ഏഴിലെ കൊലപാതകത്തിൽ പുട്ടിന്റെ പങ്ക് സംശയാസ്പദമാണെന്ന് ആ രാജ്യത്തിലെ മനുഷ്യാവകാശപ്രവർത്തകർ കരുതുന്നു.

മാരകമായ 2012

      2012 പത്രപ്രവർത്തന ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു കാലഘട്ടമായി മാറിയിരിക്കുന്നു.1992 മുതൽക്കുള്ള 950 പേരിൽ  2012 ൽ മാത്രം വധിക്കപ്പെട്ടത് 26 രാജ്യങ്ങളിലായി 121 പേരാണ്. 1997 മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മെക്സിക്കോയിൽ ഇക്കഴിഞ്ഞ  നവംബർ 14 ന് കൊല്ലപ്പെട്ട അഡ്രിയാൻ സിൽവ മൊറേനോ എന്ന ജേർണലിസ്റ്റ്  വരെ ആണീ എണ്ണം. വിയന്നയിലെ ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റൂട്ട് ആണ് ഈ  കണക്ക് പുറത്ത് വിട്ടിട്ടുള്ളത്. ഈ വർഷം ഏറ്റവും കൂടൂതൽ പേർ കൊല്ലപ്പെട്ടത് ഇപ്പോഴും ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ സിറിയയിലാണ് : 36 പേർ. ഈ കണക്കുകൾ വെച്ച് നമുക്കെത്താവുന്ന നിഗമനം ഓരോ 3 ദിവസങ്ങൾ കൂടുമ്പോഴും ഒരു പത്രപ്രവർത്തകൻ വെച്ച് കൊല്ലപ്പെട്ടു ഈ വർഷം എന്നതാണ്.

       അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ അഗ്രഗാമി എന്നറിയപ്പെടുന്ന വില്യം തോമസ് സ്റ്റെഡിന്റെ ഒരു വാചകം അനുസരിച്ച് “പത്രം എന്നത് ഒരേ സമയം ജനതയുടെ കണ്ണും കാതും നാവുമാണ്. അത് ജനാധിപത്യത്തിന്റെ കാണാവുന്ന ശബ്ദമാണ്”. ഓരോ തവണയും അയാൾ കൊല്ലപ്പെടുമ്പോഴും സമൂഹത്തിന്റെ കാഴ്ചയും ശബ്ദവും ആണ് അതോടൊപ്പം കൊള്ളയടിക്കപ്പെടുന്നത്.

എൻ മലയാളം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്

Friday, January 11, 2013

സംസാരിക്കുന്ന ചിത്രങ്ങൾ

           കൂട്ടുകാരിൽ മിക്കവരും സ്ഥിരമായി പത്രം വായിക്കുന്ന സ്വഭാവം ഉള്ളവരായിരിക്കും അല്ലേ? പലപ്പോഴും വാർത്തകൾക്കൊപ്പം ഫോട്ടോകളും നൽകിയിരിക്കുന്നത് ശ്രദ്ധിച്ചിരിക്കും . വാർത്ത നമുക്ക് നൽകാൻ ശ്രമിക്കുന്ന വിവരത്തെ പൂർണമാക്കാനാണ് ഇത്തരത്തിൽ ചിത്രങ്ങൾ അവയ്ക്കൊപ്പം നൽകുന്നത്. പലപ്പോഴും ഈ ചിത്രങ്ങൾക്ക് ഒറ്റയ്ക്കുള്ള നിലനിൽ‌പ്പ് ഉണ്ടാകാറില്ല. എന്നാൽ ആയിരക്കണക്കിനു വാക്കുകൾക്ക് കഴിയാൻ സാധിക്കാത്തത്ര ഉൾക്കാഴ്ച നൽകുന്ന വാർത്താചിത്രങ്ങൾ ലോകചരിത്രത്തിലുണ്ട്. അവ മിക്കവയും ദുരന്തങ്ങളിലും യുദ്ധങ്ങളിലും അകപ്പെടുന്ന മനുഷ്യരുടെ കഥയാണ് നമുക്ക് പറഞ്ഞ് തരുന്നത്. ഇന്ന് നമുക്ക് അവയിൽ കുറച്ച് ചിത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം .

പാവം പെൺകുട്ടി!

വാർത്താചിത്രം എന്ന് കേൾക്കുമ്പോഴെ മനസ്സിൽ എപ്പോഴും ഓടിയെത്തുന്ന ഒന്നാണ് ഈ പാവം പെൺകുട്ടിയുടെ കരച്ചിലും യാതനയും. വിയറ്റ്നാം യുദ്ധരംഗത്തു നിന്നാണീ ദ്യശ്യം നിക് ഉട്ട് എന്ന ഫോട്ടോഗ്രാഫർക്ക് ലഭിക്കുന്നത്. കിം ഫുക് എന്ന 9 വയസ്സുകാരി 1972 ജൂൺ എട്ടാം തീയതിയിലെ നാപ്പാം ബോംബാക്രമണത്തിൽ ശരീരമാസകലം പൊള്ളലേറ്റ് അലറിക്കരഞ്ഞു കൊണ്ട് നഗ്നയായി തെരുവിലൂടെ ഓടുന്ന ദ്യശ്യം യുദ്ധത്തിന്റെ ഭീകരത ലോകത്തിന് ബോധ്യപ്പെടുത്തിയ ഒന്നാണ്.

ദാരിദ്യത്തിന്റെ മുഖചിത്രം!


1930 കളിൽ അമേരിക്കയെ പിടിച്ചുലച്ച ‘ഗ്രേറ്റ് ഡിപ്രഷൻ’ എന്നറിയപ്പെട്ട സാമ്പത്തിക മാന്ദ്യത്തിന്റെ നേർക്കാഴ്ച്ചയാണീ ചിത്രം നൽകുന്നത്. 1936 ൽ ഡൊറോത്തി ലാംഗ്സ് എടുത്ത ‘മൈഗ്രന്റ് മദർ’ എന്ന് പേരുള്ള ഈ ചിത്രത്തിൽ തെളിഞ്ഞു കാണുന്നത് ദാരിദ്യത്തിന്റെ നിസ്സഹായ അവസ്ഥയാണ്.

       
     തൊഴിലും വീടും നഷ്ടപ്പെട്ട് കാലിഫോർണിയയിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന ഫ്ലോറൻസ് ഓവൻസ് തോംസൺ എന്ന ഏഴു കുട്ടികളുടെ അമ്മയാണീ ചിത്രത്തിലിരുന്ന് നമ്മെ നോക്കി നെടുവീർപ്പിടുന്നത്.






കത്തുന്ന സംന്യാസി!
പ്രതിഷേധത്തിന്റെ ഭാവങ്ങൾ അനാവരണം ചെയ്യുന്ന പ്രസിദ്ധമായ വാർത്താചിത്രങ്ങളിലൊന്നാണ് വിയറ്റ്നാമിലെ തിച് ക്വാങ് ഡുക് എന്ന ബുദ്ധസംന്യാസിയുടേത്. 1963 ജൂൺ 11 നാണ് ഇദ്ദേഹം മതസ്വാതന്ത്ര്യം അനുവദിക്കപ്പെടാത്ത തെക്കൻ വിയറ്റ്നാമിലെ അവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് ജനത്തിരക്കേറിയ സൈഗോൺ നഗരത്തിലെ ഒരു തെരുവിൽ വെച്ച് സ്വയം തീകൊളുത്തിയത്. മാൽക്കം ബ്രൌൺ എന്ന ഫോട്ടോഗ്രാഫർ ആണ് ഈ വിഖ്യാതമായ ഫോട്ടോ എടുത്തത്.

കഴുകനും കുഞ്ഞും

വളരെയൊന്നും പഴക്കമില്ലാത്ത ഒരു സംഭവം ആണീ പ്രസിദ്ധമായ ചിത്രത്തിന് ആസ്പദമായത്. 1993 ൽ ആഫ്രിക്കൻ രാജ്യമായ സുഡാനിലെ കടുത്ത ക്ഷാമം ആണ് പശ്ചാത്തലം. ഒരു കിലോമീറ്റർ അകലെയുള്ള അഭയാർഥിക്യാമ്പിലേക്ക് വിശപ്പ് കൊണ്ട് നടക്കാൻ പോലും കഴിയാത്ത പെൺകുട്ടി ഇഴഞ്ഞ് നീങ്ങുന്നതും നോക്കിയിരിക്കുന്ന കഴുകൻ. അവൾ മരിച്ച് വീഴുന്നതും നോക്കി ഇരിക്കുകയാണാ കഴുകൻ. കെവിൻ കാർട്ടർ എന്ന ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ ആണ് ഈ ഫോട്ടോ ലോകത്തിനു നൽകിയത്. ഫോട്ടോ എടുത്ത ഉടൻ അവിടെ നിന്ന് പോയ കാർട്ടർക്ക് ആ കുഞ്ഞിന് പിന്നെന്ത് സംഭവിച്ചു എന്ന കാര്യം അറിയില്ല;നമുക്കും. മികച്ച വാർത്താചിത്രങ്ങൾക്ക് നൽകപ്പെടുന്ന പുലിറ്റ്സർ സമ്മാനം ഈ ചിത്രത്തിന്റെ പേരിൽ നേടിയ അദ്ദേഹം ചിത്രമെടുത്ത് മൂന്ന് മാസത്തിനകം ആത്മഹത്യ ചെയ്യുകയായിരുന്നു .

മരിക്കുന്നവന്റെ മുഖം
വിയറ്റ്നാം യുദ്ധരംഗത്തു നിന്നു തന്നെയാണ് ഈ ചിത്രവും എടുത്തിട്ടുള്ളത്. തെക്കൻ വിയറ്റ്നാമിലെ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തിയ ‘വിയറ്റ്കോങ് ‘ എന്ന ഗറില്ലാ സംഘടനയുടെ അംഗമായ ഗുയെൻ വാൻ ലെം എന്ന ആളെയാണ് സൈഗോണിലെ തെരുവീഥിയിൽ വെച്ച് 1968 ഫെബ്രുവരി ഒന്നിന് വെടിവെച്ച് കൊല്ലുന്നത്. എഡ്ഡി ആഡംസ് എന്ന ഫോട്ടോജേർണലിസ്റ്റ് ആണ് മരിക്കുന്ന മനുഷ്യന്റെ ദൈന്യത നിറഞ്ഞു നിൽക്കുന്ന ഈ ചിത്രത്തിന്റെ സ്രഷ്ടാവ്. അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനെതിരെ പ്രതിഷേധം രൂക്ഷമാകാൻ ഈ ചിത്രം ഒട്ടേറെ സഹായിച്ചിട്ടുണ്ട്.

വീഴുന്ന മനുഷ്യൻ!

നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ലോകത്ത് നടന്ന ഏറ്റവും നിർണ്ണായകവും പ്രധാനപ്പെട്ടതുമായ സംഭവം ആണല്ലോ 2001 സെപ്തംബർ 11 ലെ വേൾഡ് ട്രേഡ് സെന്ററിലെ തീവ്രവാദി ആക്രമണം. ആ സംഭവത്തിന്റെ ഒട്ടേറെ ഫോട്ടോകൾ നാം കണ്ടിട്ടുണ്ടെങ്കിലും അക്കൂട്ടത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് റിച്ചാർഡ് ഡ്രൂ എന്ന ഫോട്ടോഗ്രാഫറുടെ ഈ ചിത്രം. കത്തിയെരിയുന്ന കെട്ടിടത്തിന്റെ നൂറ്റിയാറാം നിലയിൽ നിന്നാണ് ഇനിയും തിരിച്ചറിയപ്പെടാത്ത ഈ മനുഷ്യൻ കുത്തനെ ചാടുന്നത്. പ്രസിദ്ധ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനു വേണ്ടി ഒരു ഫാഷൻ ഷോയുടെ ഫോട്ടോ എടുക്കാൻ ന്യൂയോർക്കിൽ എത്തിയതായിരുന്നു റിച്ചാർഡ് ഡ്രൂ. മഹത്തായ എല്ലാ ഫോട്ടോകളെയും പോലെ യാദ്യശ്ചികതയുടെ ആ നിമിഷത്തിൽ ഡ്രൂ രംഗം കാണുകയും ലോകത്തിനായി സമർപ്പിക്കുകയും ചെയ്തു.

സാന്ത്വനമേകുന്ന അമ്മ

2011 ലെ ഏറ്റവും മികച്ച വാർത്താചിത്രത്തിനുള്ള ‘വേൾഡ് പ്രസ്സ് ഫോട്ടോ’ അവാർഡ് നേടിയ ചിത്രം ആണിത്. സമകാലികമായ ഒരു സംഭവമാണ് ചിത്രത്തിൽ. ‘മുല്ലപ്പൂ വിപ്ലവം’ എന്ന് വിളിക്കപ്പെടുന്ന, 2011 ൽ അറബ് രാജ്യങ്ങളിൽ അരങ്ങേറിയ പ്രക്ഷോഭങ്ങളുടെ തുടക്കം യെമൻ എന്ന രാജ്യത്തായിരുന്നു. ആയിരങ്ങൾ അണിനിരന്ന മാർച്ചിനു നേരെയുള്ള പോലീസിന്റെ കണ്ണീർ വാതക പ്രയോഗം ഈ യുവാവിനെയും വീഴ്ത്തി. അവനെ സാന്ത്വനിപ്പിക്കുന്ന അമ്മയുടെ ചിത്രം എടുത്ത് സമ്മാനിതനായ ഫോട്ടോഗ്രാഫർ സാമുവേൽ അരാന്റ എന്ന സ്പെയിൻകാരനാണ്.

ദുരന്തത്തിന്റെ പിഞ്ചുമുഖം

1984 ൽ ഇന്ത്യയെ നടുക്കിയ ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടാകും അല്ലെ? ആ ദുരന്തത്തിന്റെ ഭീകരതയെക്കുറിച്ച് ആയിരക്കണക്കിനു പേജുകളുടെ വായന തരാത്ത നടുക്കം നമുക്ക് നൽകുന്നു ഈ വാർത്താചിത്രം. ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുക്കപ്പെട്ട കുഞ്ഞിന്റെ മ്യതശരീരത്തിന്റെ ചിത്രം ഒരിക്കൽ കണ്ടവരുടെയെല്ലാം മനസ്സിൽ ഒരു നൊമ്പരമായി നിൽക്കും. ഒരു ലക്ഷണമൊത്ത വാർത്താചിത്രം ലക്ഷ്യം വെയ്ക്കുന്നതും അത് തന്നെയാണ്. വിഖ്യാത ഇന്ത്യൻ വാർത്താ ഫോട്ടോഗ്രാഫറായ രഘുറായ് ആണ് ഭോപ്പാൽ ദുരന്തത്തിന്റെ പ്രതീകമായിത്തീർന്ന ഈ ചിത്രം എടുത്തത്.







ആർത്തനാദം


2004 ൽ ലോകത്തെ പിടിച്ചുകുലുക്കിയ ദുരന്തമായ സുനാമിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ആയിരക്കണക്കിനു മനുഷ്യരുടെ വേദനയുടെ നേർചിത്രമാണ് ഇന്ത്യക്കാരനായ പ്രസ്സ് ഫോട്ടോഗ്രാഫർ അർക്കോ ദത്തയുടെ ഈ ഫോട്ടോ നൽകുന്നത്. സുനാമിയിൽ എല്ലാം നശിച്ച തമിഴ്നാട്ടിലെ കൂടല്ലൂർ എന്ന കടലോരഗ്രാമത്തിലെ സ്ത്രീ തന്റെ ഉറ്റബന്ധുവിന്റെ ജഡത്തിനു സമീപം കിടന്ന് വിലപിക്കുന്ന ചിത്രം ആരുടെയും കരളലിയിക്കും. ഒട്ടേറെ ബഹുമതികൾ നേടിയിട്ടുള്ള ഈ ഫോട്ടോ ‘റോയിട്ടേഴ്സ്’ എന്ന വാർത്താ ഏജൻസിയ്ക്ക് വേണ്ടിയാണ് അർക്കോ ദത്ത ഒപ്പിയെടുത്തത്. ജഡത്തിന്റെ ഒരു കയ്യുടെ ചെറിയ ഭാഗം മാത്രമേ ചിത്രത്തിൽ വരുന്നുള്ളൂ എങ്കിലും ദുരന്തത്തിന്റെ വേദന മുഴുവൻ പ്രതിഫലിക്കുന്നുണ്ട് ചിത്രത്തിൽ.

കമ്പിവേലിക്കുള്ളിൽ അച്ഛനും മകനും

യുദ്ധത്തടവുകാരനായ ഈ മനുഷ്യൻ തന്റെ മകനെ മാറോട് ചേർത്തിരിക്കുന്ന പ്രസിദ്ധമായ ചിത്രം അമേരിക്കയുടെ ഇറാഖ് അധിനിവേശവുമായി ബന്ധപ്പെട്ടതാണ്. ചുറ്റും കനത്ത കമ്പിവേലികൾ കൊണ്ട് അതിരിട്ടിരിക്കുന്ന ഇറാഖിലെ അൽ നജഫ് യുദ്ധത്തടങ്കൽ പാളയത്തിലാണ് 2003 മാർച്ച് 31 ന് വികാരതീവ്രമായ ഈ രംഗം നടന്നത്. അസോസിയേറ്റഡ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായ ജീൻ മാർക് ബൌജു ആണ് ഫോട്ടോഗ്രാഫർ. ഈ ചിത്രം അദ്ദേഹത്തിന് 2003 ലെ വേൾഡ് പ്രസ്സ് ഫോട്ടോ അവാർഡ് നേടിക്കൊടുത്തു.

ഷാങ്ഹായിലെ കുഞ്ഞ്

ഈ പ്രസിദ്ധ ചിത്രവും ഒരു യുദ്ധരംഗത്തിൽ നിന്നുള്ളതാണ്. രണ്ടാം ചൈന-ജപ്പാൻ യുദ്ധം നടക്കവെ 1937 ൽ ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ഷാങ്ഹായ് കീഴടക്കിക്കൊണ്ട് മുന്നേറിയ ജപ്പാന്റെ ബോംബാക്രമണത്തിൽ തകർന്ന ഷാങ്ഹായ് റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് കരയുന്ന കുഞ്ഞിന്റെ ചിത്രം ഏത് യുദ്ധത്തിലും ആത്യന്തികമായി ബാധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയെ കാണിക്കുന്നു. 1937 ഒക്ടോബറിൽ എച്ച്.എസ്.വോങ് എന്ന ന്യൂസ്റീൽ ഫോട്ടോഗ്രാഫർ എടുത്ത ഈ ചിത്രം ജപ്പാനെ പ്രകോപിതമാക്കുകയും അവർ ഫോട്ടോഗ്രാഫറുടെ തലയ്ക്ക് 50000 ഡോളർ വിലയിടുകയും ചെയ്തു. ഈ ചിത്രത്തിൽ ഇല്ലാത്ത ഒന്ന് കുഞ്ഞിനരികിൽ കിടപ്പുണ്ടായിരുന്നു : അതിന്റെ അമ്മയുടെ ജഡം.

മാത്യഭൂമി ‘വിദ്യ’യിൽ പ്രസിദ്ധീകരിച്ചത്