Friday, June 4, 2010

ഗ്രേറ്റ് ഡിക്ടേറ്റർ

ചാര്‍ലി ചാപ്‌ളിന്‍ സംവിധാനം ചെയ്ത പ്രശസ്ത സിനിമ.ഫാസിസത്തിനെതിരെയുള്ള മഹത്തായ കലാസൃഷ്ടികളൊന്നായി ഈ സിനിമയെ കണക്കാക്കുന്നു.




ഒരു ഫാസിസ്റ്റ് എകാധിപതി.അയാള്‍െക്കാരു ഇരട്ടയുണ്ട്.പാവപ്പെട്ട ഒരു ബാര്‍ബര്‍ .രണ്ടു വേഷത്തിലും ചാപ്‌ളിന്‍ തന്നെ പ്രത്യക്ഷപ്പെടുന്നു.

അടിച്ചമര്‍ത്തപ്പെട്ട തോമാനിയയ്ക്കു മേല്‍ ഇരട്ടക്കുരിശിന്റെ നിഴല്‍.രാപ്പകലന്യേ തെരുവുകളില്‍ പട്ടാള ബൂട്ടുകളുടെ ശബ്ദം മാത്രം.രാത്രികളില്‍ പട്ടാളക്കാരുടെ മൃഗീയമുഖങ്ങള്‍ ഓരോ മൂലയിലും തെളിഞ്ഞു വരുന്നു.



പട്ടാളം,കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍,ഏകാധിപതി -അങ്ങിങ്ങ് പിറുപിറുത്തു കേള്‍ക്കുന്ന വാക്കുകള്‍ ഇവ മാത്രം.



ദൂരെ മലമുകളിലെ കൊട്ടാരത്തില്‍ തോമാനിയയിലെ എകാധിപതിയായ ഹൈങ്കല്‍ വസിക്കുന്നു.ലോകത്തേറ്റവും വെറുക്കപ്പെട്ട മനുഷ്യന്‍.ലോകം കീഴടക്കലാണ് തന്റെ ജന്‍മലക്ഷ്യമെന്ന് കരുതുന്ന,ആര്യന്‍മാര്‍മാത്രമുള്ള ഒരു പ്രപഞ്ചത്തിന്റെ പ്രഭുവായിത്തീരും താനെന്നു സ്വപ്നം കാണുന്ന ഭ്രാന്തന്‍.



ചുറ്റുപാടുമുള്ള മാറ്റങ്ങളെക്കുറിച്ചറിയാത്ത ഒരേ ഒരു വ്യക്തി ആ കൊച്ചു ബാര്‍ബറാണ്.അയാള്‍ തന്റെ ജൂതസങ്കേതം വിട്ടുപോയിട്ട് കാലമേറെയായിക്കഴിഞ്ഞിരുന്നു.ഒന്നാം ലോകമഹായുദ്ധത്തില്‍ പരിക്കേറ്റ അയാള്‍ വര്‍ഷങ്ങളോളം ദൂരെയെവിടെയോ ആശുപത്രിയിലായിരുന്നു.ചികിത്സ മതിയെന്നു തീരുമാനിച്ച അയാള്‍ ഒരു ദിവസം ഒളിച്ചോടി വീട്ടിലെത്തുന്നു.



സന്തോഷപൂര്‍വം അയാള്‍ വീണ്ടും തന്റെ ബാര്‍ബര്‍ ഷാപ്പു ശരിയാക്കിയെടുക്കാനുള്ള ശ്രമത്തിലേര്‍പ്പെടുന്നു.മാറാല അടിച്ചു മാറ്റുന്നു.തന്റെ പഴയ വരവുചെലവു കണക്കു പുസ്തകം പൊടിതട്ടിയെടുക്കുന്നു.



ഈ ജൂത സങ്കേതത്തില്‍ ആക്രമണം നടത്തുന്ന ഇരട്ടക്കുരിശുകാര്‍ ഈ ബാര്‍ബറെയും നോട്ടം വെയ്ക്കുന്നു.അക്രമത്തിനിരയാവുന്നവരില്‍ മാന്യനും വൃദ്ധനുമായ ജെക്കളും ഭാര്യയും ഉള്‍പ്പെടും.പിന്നെ ഹന്ന എന്ന സുന്ദരിയായ അലക്കുകാരിയും. പരിസരപ്രദേശങ്ങളിലെ വിഴുപ്പെല്ലാം അലക്കി വെളുപ്പിക്കുന്നവള്‍.ജൂത കോളനി ഈ അടിയില്‍ നിന്നു പതുക്കെ ഉണരുന്നു.ഒരു ഞായറാഴ്ച സായാഹ്നസവാരിക്കു ഹന്നയെ ബാര്‍ബര്‍ എല്ലാ ധൈര്യവും സംഭരിച്ച് ക്ഷണിക്കുന്നു.തന്റെ വടി വീശി അവളോടൊപ്പം അഭിമാനപൂര്‍വം നടക്കുന്ന ബാര്‍ബറെ കാണാന്‍ കോളനി നിവാസികളെല്ലാം പുറത്തെത്തിനോക്കുന്നു. ഒരല്പം നടന്നു കഴിയും മുന്‍പേ മരണവും സര്‍വനാശവും പ്രഖ്യാപിക്കുന്ന ഏകാധിപതിയുടെ ഭ്രാന്തന്‍ ഉദ്‌ഘോഷണം ലൗഡ്‌സ്പീക്കറിലൂടെ കേട്ട് അവര്‍ ഞെട്ടി നിന്നു പോകുന്നു.പുതിയൊരാക്രമണം.ഏകാധിപതിയെ ചെറുക്കാന്‍ ധൈര്യം കാണിച്ച ബാര്‍ബറെ അക്രമികള്‍ വേട്ടയാടുന്നു.



കൊച്ചുഹന്ന അയാളെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ചു.പക്ഷേ അയാളെ അവര്‍ കണ്ടുപിടിക്കുന്നു.ഓടിച്ചിട്ടു പിടിക്കുന്നു.അയാള്‍ കോണ്‍സട്രേഷന്‍ ക്യാംപിലെത്തിച്ചേരുന്നു.



ഷള്‍ട്ട്‌സ് എന്ന ഒരു സുഹൃത്തുമൊത്ത് ബാര്‍ബര്‍ അവിടെ നിന്നു രക്ഷപ്പെടുന്നു.ഏകാധിപതിയുടെ ആസ്ഥാനകേന്ദ്രത്തിലൊരംഗമായിരുന്ന ഷള്‍ട്ട്‌സ് മുഖത്തുനോക്കി സത്യം പറഞ്ഞതിനാല്‍ കോണ്‍സട്രേഷന്‍ ക്യാംപിലെത്തിയ ഒരാളാണ്.ഏകാധിപതിയ്ക്കും ബാര്‍ബര്‍ക്കും ഛായയിലുള്ള സാമ്യം ആദ്യം കണ്ടെത്തുന്നത് ഈ സുഹൃത്താണ്.തടവുചാടി ഓസ്ട്രിയയില്‍ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ നടക്കുന്നു.ഏകാധിപതി ഓസ്ട്രിയ പിടിച്ചടക്കിയെന്നോ അയാളുടനെ അങ്ങോട്ടെഴുന്നെള്ളുമെന്നോ അവര്‍ അറിഞ്ഞിരുന്നില്ല .എല്ലാവരും ആ കൊച്ചു ബാര്‍ബറെ ഏകാധിപതിയായി തെററിദ്ധരിക്കുന്നു.അയാളെ അവര്‍ മൈക്രോഫോണുകള്‍ക്ക് മുന്‍പിലേക്ക് വലിച്ചിഴയ്ക്കുന്നു.ചാപ്‌ളിന്‍ നടത്തുന്ന പ്രസംഗം ഫാസിസത്തിന്‍ കീഴില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാ രാഷ്ട്രങ്ങളിലെയും ജനതയുടെ ശബ്ദമായി മാറുന്നു.



ആദ്യമായി ചാപ്‌ളിന്‍ സ്വന്തം ശബ്ദത്തില്‍ സംസാരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത.സ്വന്തം വാക്കുകളിലൂടെ,സ്വന്തം ആത്മാവിലൂടെ,ശരീരത്തിലൂടെ ചാപ്‌ളിന്‍ ഇവിടെ സ്വയം ആവിഷ്കരിക്കുന്നു.



സംവിധാനം :ചാര്‍ലി ചാപ്‌ളിന്‍



തിരക്കഥ:ചാര്‍ലി ചാപ്‌ളിന്‍



അഭിനേതാക്കള്‍:ചാര്‍ലി ചാപ്‌ളിന്‍,റെജിനാള്‍ഡ് ഗാര്‍ഡിനര്‍,പൗലെറ്റ് ഗൊദാര്‍ദ്

No comments:

Post a Comment